ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ദാനിയേലിൻ്റെ തലമുറയിൽ ദൈവത്തിന് ഉപയോഗിക്കാൻ കഴിഞ്ഞ പുരുഷന്മാരിൽ ഒരുവനായിരുന്നു ദാനിയേൽ. 17 വയസ്സുള്ള ഒരു യുവാവ് ആയിരുന്നപ്പോൾ, " തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് അവൻ തൻ്റെ ഹൃദയത്തിൽ നിശ്ചയിച്ചു " (ദാനി. 1:8). ദാനിയേൽ യഹോവ യ്ക്കുവേണ്ടി ഒരു നിലപാട് എടുക്കുന്നത് ഹനന്യാവ് , മിശായേൽ, അസര്യാവ് എന്നിവർ കണ്ടപ്പോൾ, അവർക്കും യഹോവയ്ക്കു വേണ്ടി നിൽക്കാനുള്ള ധൈര്യം ലഭിച്ചു (ദാനി. 1:11). അവർക്കു സ്വന്തമായി ഒരു നിലപാട് എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. എന്നാൽ ദാനിയേലിൻ്റെ നിലപാടു കണ്ടപ്പോൾ അവർ ധൈര്യശാലികളായി തീർന്നു. ഇന്ന് അതുപോലെ അനേകർ ഉണ്ട് , തനിയെ കർത്താവിനു വേണ്ടി നിൽക്കാനുള്ള ധൈര്യമില്ലാത്തവർ , എന്നാൽ ഒരു നിലപാട് എടുക്കേണ്ടതിന് ഒരു ദാനിയേലിന് വേണ്ടി കാത്തിരിക്കുന്നവർ . അപ്പോൾ അവർ അവനോടു ചേരും. നിങ്ങൾ അങ്ങനെയൊരു ദാനിയേൽ ആയിരിക്കുമോ? നിങ്ങൾ ഇപ്രകാരം പറയുമോ, " ഞാൻ എന്നെത്തന്നെ അശുദ്ധനാക്കുകയില്ല. ഞാൻ രാജാവിനെയോ , സൈന്യാധിപനെയോ , പിന്മാറ്റത്തിലായ ഏതെങ്കിലും മൂപ്പനെയോ അല്ലെങ്കിൽ മറ്റ് ആരെയെങ്കിലുമോ പ്രസാദിപ്പിക്കുന്ന കാര്യം ഞാൻ അന്വേഷിക്കുകയില്ല. ദൈവവചനം എന്തുപറയുന്നുവോ അതിനുവേണ്ടി ഞാൻ 100% നിലകൊള്ളും". ഇന്നു നമ്മുടെ ദേശത്ത് ദാനിയേൽ ശുശ്രൂഷയുടെ വലിയ ഒരു ആവശ്യമുണ്ട് - " അനേകരെ നീതിയിലേക്കു നടത്തുന്നവരായ " പുരുഷന്മാരുടെയും സ്ത്രീകളുടെയും (ദാനി. 12:3 ). ആ വാക്യം സൂചിപ്പിക്കുന്നത് നീതിയെക്കുറിച്ചു പ്രസംഗിക്കുന്ന പ്രാസംഗികരെയല്ല , എന്നാൽ വാക്കിനാലും മാതൃകയാലും മറ്റുള്ളവരെ നീതിയിലേക്കു നടത്തുത്തുന്നവരെയാണ്.

തിരുവചനത്തിൽ നാം മറ്റൊരു ശുശ്രൂഷയെ കുറിച്ച് വായിക്കുന്നു - അത് ഈ ദാനിയേൽ ശുശ്രൂഷയ്ക്ക് നേർവിപരീതമായ ഒരു ശുശ്രൂഷയാണ് - ഒരു " ലൂസിഫർ ശുശ്രൂഷ " വെളിപ്പാട് 12 :4 ൽ , ദൈവത്തിന് എതിരായുള്ള മത്സരത്തിൽ , തന്നെ അനുഗമിക്കേണ്ടതിന് ലക്ഷക്കണക്കിനു ദൂതന്മാരെ നേടുന്നതിൽ ലൂസിഫർ വിജയിച്ചതിനെക്കുറിച്ചു നാം വായിക്കുന്നു . ഇത്രയധികം ദൂതന്മാരെ വഴിതെറ്റിക്കുവാൻ ദൈവം എന്തുകൊണ്ടാണ് ലൂസിഫറിനെ അനുവദിച്ചത് ? അത് അസംതൃപ്തരും മത്സരികളുമായ എല്ലാ ദൂതന്മാരിൽ നിന്നും സ്വർഗ്ഗം വിശുദ്ധീകരിക്കപ്പെടേണ്ടതിനായിരുന്നു. ദൈവത്തിന് എതിരെയുള്ള അവരുടെ മത്സരത്തിൽ അവരെ നയിക്കുവാൻ ഒരു ലൂസിഫർ എഴുന്നേറ്റില്ലായിരുന്നെങ്കിൽ അവരുടെ ദുഷ്ടഹൃദയം തുറന്നു കാട്ടപ്പെടുകയില്ലായിരുന്നു.

അതുകൊണ്ട് ഇന്നും , സഭയിൽ ഒരു ലൂസിഫർ ശുശ്രൂഷ ചെയ്യുന്നതിന് ദൈവം സഹോദരന്മാരെയും സഹോദരിമാരെയും അനുവദിക്കും . വീടുകൾതോറും ചുറ്റിനടന്ന് ദൂഷണം പറയുവാനും, കുറ്റപ്പെടുത്തുവാനും , നുണപറയുവാനും , തിന്മ പറയുവാനും ദൈവം അവരെ അനുവദിക്കുന്നു, അതിലൂടെ അസംതൃപ്തരും മത്സരികളും, ലൗകികന്മാരുമായ എല്ലാവരെയും തിരിച്ചറിഞ്ഞ്, തുറന്നുകാട്ടി , ഒരുമിച്ചുകൂട്ടി അവരെ സഭയ്ക്ക് പുറത്താക്കുന്നു - അതിലൂടെ ക്രിസ്തുവിൻ്റെ ശരീരം ശുദ്ധീകരിക്കപ്പെടുവാൻ ഇടയാകുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഒന്നാമത്തെ ലൂസിഫറിനെ സ്വർഗത്തിൽ വിലക്കിയതിനെക്കാൾ കൂടുതൽ, ഇത്തരം ലൂസിഫർ ശുശ്രൂഷയിൽ വ്യാപൃതരായവരെ സഭയിൽ ചുറ്റി നടക്കു ന്നതിൽ നിന്ന് ദൈവം വിലക്കുകയില്ല. അതാണ് ദിവ്യ പരിജ്ഞാനം.

നാം ഒരിക്കലും അത്തരം സഹോദരന്മാരോടും സഹോദരിമാരോടും പോരാടുകയുമില്ല. . ദൈവം തന്നെ സഭയെ സംരക്ഷിക്കും , തന്നെയുമല്ല തക്കസമയത്ത് , സഭയെ മലിനമാക്കുന്നവരെ അവിടുന്ന് നശിപ്പിക്കും (1 കൊരി. 3: 17 ). എന്നാൽ ദൈവം ദീർഘക്ഷമയുള്ളവനാണ്. അതുകൊണ്ട് ന്യായം വിധിക്കുന്നതിനു മുമ്പ് അനേകം വർഷങ്ങൾ അവിടുന്ന് കാത്തിരിക്കുന്നു - കാരണം ആരും നശിച്ചു പോകുവാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല , എന്നാൽ എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നോഹയുടെ കാലത്ത്, അവിടുന്ന് 120 വർഷങ്ങൾ കാത്തിരുന്നു , എന്നാൽ ദൈവം ന്യായം വിധിക്കുമ്പോൾ , അവിടുത്തെ ന്യായവിധി കഠിനമായിരിക്കും. ഒരു സഭ ഒരിക്കലും പിളർന്നിട്ടില്ല എന്നു പ്രശംസിക്കുന്നതു ഭോഷത്തമാണ് . സ്വർഗ്ഗത്തിൽ തന്നെ, ദൂതന്മാരുടെ ഇടയിൽ , ആരംഭത്തിൽ തന്നെ ഒരു പിളർപ്പ് ഉണ്ടായിരുന്നു. അത്തരം പിളർപ്പുകൾ ആവശ്യമാണ്, കാരണം " നിങ്ങളിൽ കൊള്ളാകുന്നവർ (ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ) വെളിവാകേണ്ടതിന് , നിങ്ങളുടെ ഇടയിൽ ഭിന്ന പക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ " ( 1കൊരി. 11:19) . വെളിച്ചം ഇരുളിൽ നിന്ന് വേർതിരിക്കപ്പെടേണ്ടതുണ്ട്. അതൊരു പിളർപ്പ് അല്ല . അതൊരു വെടിപ്പാക്കലാണ്. അതിനെ കൂടാതെ , ഭൂമിയിലെ ദൈവത്തിൻ്റെ സാക്ഷ്യം ദൂഷിതമായിരിക്കും.

നമുക്കെല്ലാവർക്കും ഒന്നുകിൽ ഒരു ദാനിയേൽ ശുശ്രൂഷ - സഭയിൽ ഐക്യതയും കൂട്ടായ്മയും പണിയുന്നത് - അല്ലെങ്കിൽ ഒരു ലൂസിഫർ ശുശ്രൂഷ - ഭിന്നത വിതയ്ക്കുന്ന ശുശ്രൂഷ - ഉണ്ടായിരിക്കും. നമുക്ക് നിഷ്പക്ഷരായിരിക്കാൻ കഴിയില്ല. തന്നോടു കൂടെ ചേർക്കാത്തവൻ ആളുകളെ തന്നിൽ നിന്നു ചിതറിക്കുന്നു എന്ന് യേശു പറഞ്ഞു. സഭയിൽ രണ്ടു ശുശ്രൂഷകൾ മാത്രമാണുള്ളത് - ഒരുമിച്ചു ചേർക്കുന്നതും ചിതറിക്കുന്നതും (മത്താ. 12:30).

ഈ അന്ത്യനാളുകളിൽ ജീവിക്കാൻ ആവശ്യമായ കൃപയും വിവേകവും നമുക്കുണ്ടാകട്ടെ, കാരണം ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് എല്ലായിടത്തും ദൈവനാമ മഹത്വത്തിനായി ഒരു നിർമ്മല സാക്ഷ്യമായി സഭ പണിയപ്പെടുവാൻ കഴിയത്തക്കവിധം നാം ജീവിക്കണമെന്നാണ്.