ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ നേതാവ്‌
WFTW Body: 

ലൂക്കോസ് 15 ല്‍ പറഞ്ഞിരിക്കുന്ന 3 ഉപമകളില്‍, നാലുതരത്തിലുളള പിന്മാറ്റക്കാരുടെ ചിത്രം നാം കാണുന്നു - കാണാതെ പോയ ഒരു ആട്, നഷ്ടപ്പെട്ട ഒരു ഇളയ പുത്രന്‍, നഷ്ടപ്പെട്ട ഒരു മൂത്തപുത്രന്‍, നഷ്ടപ്പെട്ട ഒരു നാണയം- ത്രീയേക ദൈവത്തിന്‍റെ ചിത്രവും ഇവിടെ നാം കാണുന്നു.

നഷ്ടപ്പെട്ട ആ ആട്, യാദൃശ്ചികമായോ അശ്രദ്ധമൂലമോ വഴി തെറ്റിപ്പോയ ഒരു വിശ്വാസിയുടെ ഒരു ചിത്രമാണ്. ദൈവത്തിന്‍റെ പുത്രനായ യേശുവിന്‍റെ ചിത്രമാണ് ആ ഇടയന്‍. ദൈവത്തോടും സഭയോടും ഉളള മത്സരത്തില്‍ അകന്നുപോയ ഒരു വിശ്വാസിയുടെ ചിത്രമാണ് ധൂര്‍ത്ത പുത്രന്‍. പിതാവ്, പിതാവാം ദൈവത്തിന്‍റെ ചിത്രമാണ്. ആദ്യത്തെ ഉപമയിലെ പോലെ ഇവിടെ അങ്ങനെ പോയ ഒരുവനെ അദ്ദേഹം അന്വേഷിച്ചു പോകുന്നില്ല. ആ മകന്‍ പന്നികളുടെ നിലവരെ എത്തിച്ചേര്‍ന്നിട്ട് അവന്‍ സ്വയമായി തിരിച്ചു വരുന്നതുവരെ അദ്ദേഹം കാത്തിരിക്കുന്നു. നിയമ സിദ്ധാന്തത്തിലും, സ്വയം നീതിയിലും, നിഗളത്തിലും നഷ്ടപ്പെട്ടു പോയവരുടെ ഒരു ചിത്രമാണ് മൂത്തപുത്രന്‍.

നഷ്ടപ്പെട്ട നാണയത്തിനുവേണ്ടി അന്വേഷിക്കുന്ന സ്ത്രീ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ഒരു സഭയുടെ ചിത്രമാണ് (ലൂക്കോ 15:8). അതു കണ്ടുകിട്ടുന്നതുവരെ ശ്രദ്ധയോടുകൂടി അവള്‍ അത് അന്വേഷിച്ചു. അവള്‍ക്ക് ആ നാണയം നഷ്ടപ്പെട്ട അവസരത്തില്‍, അവള്‍ ശ്രദ്ധയില്ലാത്ത ഒരു സഭയായിരുന്നു. ആ കാരണത്താല്‍ അവിടെ ചിലര്‍ പിന്മാറിപ്പോകുവാന്‍ ഇടയായി (നഷ്ടപ്പെട്ട ആ നാണയം). അപ്പോള്‍ അവള്‍ ഒരു വിളക്കു കത്തിച്ചു (അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടു) അതിനുശേഷം അവള്‍ അതു തിരയുവാന്‍ തുടങ്ങുകയും നഷ്ടപ്പെട്ടതിനെ അവള്‍ കണ്ടെത്തുകയും അതിനെ മറ്റുളളവയുടെ കൂട്ടത്തിലേക്ക് മടക്കി കൊണ്ടുവരികയും ചെയ്തു. നഷ്ടപ്പെട്ടവരും പിന്മാറി പോയവരുമായവരെ കുറിച്ച് ഒരു ഭാരവുമില്ലാത്ത അനേകം വിശ്വാസികള്‍ ഉണ്ട്. അത്തരം വിശ്വാസികള്‍ പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടും പരിശുദ്ധാത്മാവാം ദൈവത്തോടും ഉളള സമ്പര്‍ക്കത്തില്‍ നിന്ന് തീര്‍ത്തും പുറത്താണ്. അനേക വര്‍ഷങ്ങളായി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രാര്‍ത്ഥന ഇതാണ് (ഞങ്ങളുടെ സഭകളിലുളള എല്ലാ മൂപ്പന്മാരെയും ഇതു പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്)."കര്‍ത്താവെ, ഈ സ്ഥലത്ത് ദൈവഭക്തിയുളള ഒരു ജീവിതത്തിനുവേണ്ടി അന്വേഷിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, ദയവുണ്ടായി അവരെ ഞങ്ങളുമായി സമ്പര്‍ക്കത്തില്‍ കൊണ്ടുവരണം, അല്ലെങ്കില്‍ ഞങ്ങളെ അവരുമായി സമ്പര്‍ക്കത്തില്‍ കൊണ്ടു പോകണമെ. ഇതു രണ്ടും അവിടുന്നു ചെയ്യുന്നില്ലെങ്കില്‍, ഞങ്ങളുടെ തെറ്റെന്താണെന്നു ഞങ്ങളോടു പറയണമെ, ഞങ്ങള്‍ക്കു അതു തിരുത്തുവാനും അതുവഴി ഞങ്ങള്‍ അങ്ങയോട് ചേര്‍ന്ന് നഷ്ടപ്പെട്ട വരെ കണ്ടെത്തുവാനും ഇടയാക്കണമെ" ആ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളെയും ഉത്സാഹിപ്പിക്കുന്നു.

നഷ്ടപ്പെട്ടു പോയ ഒരാടിനെ തിരിച്ചു കൊണ്ടുവന്നാക്കുന്ന തൊഴുത്തിന്‍റെ ഇനവും വളരെ പ്രധാനപ്പെട്ടതാണ്. തൊഴുത്തിലുളള 99 ആടുകളും രോഗമുളളതും അന്യോന്യം കടിക്കുകയും, കീറുകയും ചെയ്യുന്നതുമാണെങ്കില്‍, ആ നഷ്ടപ്പെട്ട ആട്, അങ്ങനെയുളള ഒരു തൊഴുത്തിനു ളളിലായിരിക്കുന്നതിനെക്കാള്‍ നല്ലത് വെളിം പ്രദേശത്തായിരിക്കുന്നതാണ്. അതുകൊണ്ട് നമുക്ക് നഷ്ടപ്പെട്ട ആടിന്‍റെ പുറകെ പോകുന്ന ശുശ്രൂഷ മാത്രം പോരാ, എന്നാല്‍ തൊഴുത്തിലുളള 99 ആടുകളെ ആരോഗ്യവും സമാധാനവുമുളളതായി സൂക്ഷിക്കുവാനുളള ശുശ്രൂഷയും നമുക്കാവശ്യമാണ്. യേശു പറഞ്ഞു. " അങ്ങനെ തന്നെ മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത 99 നീതിമാന്മാരെക്കുറിച്ചുളളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെ ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും"( ലൂക്കോസ് 15:7). ഇത് എത്ര അത്ഭുതകരമായ ഒരു സഭ (തൊഴുത്ത്) ആണ്, ഒന്നിനെക്കുറിച്ചും മാനസാന്തരം ആവശ്യമില്ലാത്ത നീതിമാന്മാര്‍ ഉളള ഒരു സഭ! അതെങ്ങനെയാണ്? അത് അവര്‍ നാള്‍തോറും അവരെത്തന്നെ വിധിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്. അനേക വര്‍ഷങ്ങളായി ഇത് എന്‍റെ സ്വന്തം ശീലം ആയി തീര്‍ന്നിരിക്കുന്നു. അതിന്‍റെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഓരോ ദിവസവും ക്രിസ്തു തുല്യമല്ലാത്ത ചില കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടെത്തുന്നു - അതിനെക്കുറിച്ച് ഞാന്‍ മാനസാന്തരപ്പെടുകയും എന്നെത്തന്നെ അതില്‍ നിന്ന് വെടിപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ അങ്ങനെയാണെങ്കില്‍ , നിങ്ങള്‍ക്ക് മറ്റുളളവരുടെ കുറ്റം കണ്ടുപിടിക്കുവാന്‍ സമയം കാണുകയില്ല - കാരണം നിങ്ങള്‍ നിങ്ങളെ തന്നെ വെടിപ്പാക്കുന്നതിന്‍റെ തിരക്കിലാണ്. അപ്പോള്‍ നിങ്ങള്‍ക്ക് മാനസാന്തരം ആവശ്യമില്ലാത്ത ആളുകളുടെ ഒരു സഭ പണിയുവാന്‍ കഴിയും, അവിടെ നഷ്ടപ്പെട്ട ആടുകള്‍ക്ക് കടന്നുവരുവാനും സൗഖ്യം പ്രാപിക്കുവാനും കഴിയും. അതുകൊണ്ട് നമ്മുടെ സഭകളില്‍ നിരന്തരമായി മാനസാന്തരത്തെക്കുറിച്ച് പ്രസംഗിക്കണം. ക്രമേണ, ഒരു സമയം കഴിയുമ്പോള്‍ മറ്റുളളവരെ വിധിക്കാതെ, തങ്ങളെ തന്നെ വിധിക്കുന്ന ആളുകളുളള ഒരു സഭ നമുക്കുണ്ടാകും.

ആ ഇടയന് ഒരാടിനെ നഷ്ടപ്പെട്ടപ്പോള്‍, നഷ്ടം ആ ഇടയന്‍റേതായിരുന്നു. ആ സ്ത്രീക്ക് ഒരു നാണയം നഷ്ടപ്പെട്ടപ്പോള്‍ നഷ്ടം ആ സ്ത്രീയുടെതായിരുന്നു. നഷ്ടപ്പെട്ട പുത്രന്‍റെ കാര്യത്തില്‍ നഷ്ടം പിതവിന്‍റേതുമായിരുന്നു. ഈ ഉപമകളിലെല്ലാം, യേശു പഠിപ്പിച്ചത് മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ നഷ്ടമുണ്ടായത് ദൈവത്തിനായിരുന്നു എന്നാണ്. ദൈവത്തിനു നഷ്ടമായത് അവിടുത്തെ അടത്തേക്കുതന്നെ തിരിച്ചു കൊണ്ടുവരിക എന്നതാണ് സഭയിലെ നമ്മുടെ വേല.

നഷ്ടപ്പെട്ടുപോയ ആ മകന് അറിയാമായിരുന്ന ഒരു കാര്യം അവന്‍റെ പിതാവ് അവനെ സ്നേഹിച്ചു എന്നതാണ്. അതുകൊണ്ടാണ് അവന്‍ വീട്ടിലേക്കു വരുവാന്‍ തീരുമാനിച്ചത്. തന്‍റെ മകന്‍ ആ ദിവസം മടങ്ങിവരുമെന്ന് എങ്ങനെയാണ് ആ പിതാവ് അറിഞ്ഞത്? കാരണം എല്ലാ ദിവസവും ആ പിതാവ് തന്‍റെ മകന്‍ മടങ്ങി വരുന്നുണ്ടോ എന്നു കാണുവാന്‍ ജനലിലൂടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ ഒരു ദിവസം,അദ്ദേഹം അവനെ കണ്ടു- അദ്ദേഹം അവനെ സ്വാഗതംചെയ്യുവാന്‍ ഓടിച്ചെന്നു. മൂത്തമകന്‍ ഒരു വിധത്തിലും, പിതാവിന്‍റെ ഹൃദയ വികാരം പങ്കിട്ടില്ല. അവന്‍ തന്‍റെ പിതാവിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുകയും എല്ലായ്പോഴും തന്‍റെ പിതാവിനെ അനുസരിക്കുകയും ചെയ്തു. (ലൂക്കോ 15:28,29). എന്നാല്‍ നഷ്ടപ്പെട്ടു പോയതിനുവേണ്ടി ഒരു ആവേശം അവനില്ലായിരുന്നു. തന്‍റെ പിതാവിന്‍റെ ഹൃദയവുമായി ഒരു കൂട്ടായ്മ അവനില്ലായിരുന്നു. അവന്‍ ഒരിക്കല്‍ പോലും തന്‍റെ പിതാവിനോട് " ഞാന്‍ പോയി എന്‍റെ ഇളയ സഹോദരനെ അന്വേഷിച്ച് അവനെ കണ്ടുപിടിക്കട്ടെ" എന്നു പറഞ്ഞില്ല.

രണ്ടു തരത്തിലുളള ക്രിസ്തീയ പ്രവര്‍ത്തകരും മൂപ്പന്മാരും ഉണ്ട്. ഒരു കൂട്ടര്‍ ഈ കഥയിലെ പിതാവിനെ പോലെയാണ്, സ്നേഹവും മനസ്സലിവും നിറഞ്ഞവര്‍. മറ്റെ കൂട്ടര്‍ ആ മൂത്ത സഹോദരനെ പോലെയാണ്, കാഠിന്യമുളളവരും വഴങ്ങാത്തവരും കൂലിക്കാരുമാണ്. ഈ രണ്ടുതരക്കാരില്‍ ആരെപ്പോലെ ആയിരിക്കണമെന്ന്. നമുക്ക് ഓരോരുത്തര്‍ക്കും തിരഞ്ഞെടുക്കാം. ഈ കഥയുടെ തുടക്കത്തില്‍ മൂത്ത മകന്‍ വീടിന്‍റെ ഉളളിലും ഇളയമകന്‍ പുറത്തും ആണ്. എന്നാല്‍ കഥ അവസാനിക്കുമ്പോള്‍ ഇളയമകന്‍ അകത്തും മൂത്തമകന്‍ പുറത്തുമാണ്. ഇപ്പോള്‍ ഒന്നാമതായിരിക്കുന്ന പലരും ദൈവ രാജ്യത്തില്‍ അവസാനമായിരിക്കും. പിതാവിന്‍റെ ഹൃദയവുമായി കൂട്ടായ്മയില്ലാതിരുന്നതു കൊണ്ട് അനേകം ക്രിസ്ത്യാനികളും രാജ്യത്തിന് പുറത്തായിരിക്കും. സഭയിലുളള ഓരോ സഹോദരനും സഹോദരിയും കര്‍ത്താവിന്‍റെ ഒരു ദാസനായിരിക്കുകയും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയുളള പിതാവിന്‍റെ ഹൃദയവുമായുളള കൂട്ടായ്മ പങ്കിടുകയും വേണം.