ലേഖകൻ :   സാക് പുന്നൻ
WFTW Body: 

സ്വര്‍ഗ്ഗത്തെക്കുറിച്ച് വെളിപ്പാട് പുസ്കത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന 7 ക്ഷണിക ദര്‍ശനങ്ങളില്‍ ഓരോന്നിലും കാണുന്നത്, സ്വര്‍ഗ്ഗത്തിലെ നിവാസികള്‍ തുടര്‍മാനം ദൈവത്തെ അത്യുച്ചത്തില്‍ സ്തുതിക്കുന്നതാണ് - ചില സമയങ്ങളില്‍ ഇടിമുഴക്ക് പോലെയും പെരുവെളളത്തിന്‍റെ ഇരച്ചില്‍ പോലെയുമാണ്. ഇതാണ് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം - ഒരു പരാതിയോ അവകാശവാദങ്ങളോ ഇല്ലാതെ, അവിരാമം തുടരുന്ന സ്തുതിയുടെ അന്തരീക്ഷം. നമ്മുടെ ഹൃദയങ്ങളിലേക്കും നമ്മുടെ ഭവനങ്ങളിലേക്കും നമ്മുടെ സഭകളിലേക്കും ഒരു പോലെ പരിശുദ്ധാത്മാവ് കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന അന്തരീക്ഷം ഇതാണ്. അങ്ങനെയാണ് ഈ ഇടങ്ങളില്‍ നിന്നെല്ലാം സാത്താന്‍ പുറത്താക്കപ്പെടുന്നത്.

സ്വര്‍ഗ്ഗത്തിന്‍റെ ദര്‍ശനങ്ങളില്‍ ഒന്ന് വെളിപ്പാട് 4:10 ല്‍ ആണ് കാണുന്നത്. അവിടെ നാം വായിക്കുന്നത് മൂപ്പന്മാര്‍ " തങ്ങളുടെ കിരീടങ്ങളെ ദൈവത്തിന്‍റെ മുമ്പാകെ താഴെ ഇട്ടു" എന്നാണ്. സ്വര്‍ഗ്ഗത്തില്‍ യേശുവിന് മാത്രമാണ് തലയില്‍ ഒരു കിരീടമുളളത് മറ്റാര്‍ക്കുമില്ല. ശേഷമുളള നാം എല്ലാവരും അവിടെ സാധാരണ സഹോദരീ സഹോദരന്മാരാണ്. പ്രത്യേകതയുളള സഹോരന്മാരോ സഹോദരി മാരോ സ്വര്‍ഗ്ഗത്തില്‍ ഇല്ല. സഭയില്‍ പ്രത്യേകതയുളള സഹോദരന്മാരോ സഹോദരിമാരോ ആകുവാന്‍ അന്വേഷിക്കുന്നവര്‍ സഭയിലേക്ക് നരകത്തിന്‍റെ അന്തരീക്ഷം കൊണ്ടുവരുന്നു. പിതാവിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോഴും നാം ഒരിക്കലും ഒന്നിനെക്കുറിച്ചും പ്രശംസിക്കുകയില്ല. നമുക്കുളളതെല്ലാം, നാം അവിടുത്തെ മുമ്പില്‍ ഇടും. സ്വര്‍ഗ്ഗത്തില്‍ 'ഇത് എന്‍റെതാണ് " എന്ന് തനിക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും ആരും ഒരിക്കലും പറയുകയില്ല ( അവനു ലഭിച്ച കിരീടത്തെക്കുറിച്ചു പോലും പറയുകയില്ല). സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം നമ്മുടെ സഭയില്‍ വ്യാപരിക്കാന്‍ തുടങ്ങുമ്പോള്‍ നാമും ഒരിക്കലും നമുക്കുണ്ടാകാവുന്ന ഒന്നിനെക്കുറിച്ചും " ഇത് എന്‍റെതാണ്" എന്നു പറയുകയില്ല. എല്ലാം ദൈവത്തിന്‍റെ വകയായി കണക്കാക്കപ്പെടുകയും അതുകൊണ്ടു തന്നെ അവ ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യത്തിന്‍റെ വ്യാപനത്തിനായി സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.

സ്വര്‍ഗ്ഗത്തില്‍ എങ്ങനെയാണ് ദൈവത്തിന്‍റെ ഹിതം ചെയ്യപ്പെടുന്നത്? നാലുകാര്യങ്ങള്‍ ഞാന്‍ എടുത്തു പറയട്ടെ. ഒന്നാമതായി മാലാഖമാര്‍ (ദൂതന്മാര്‍) അവിടുത്തെ കല്‍പ്പനകള്‍ക്കുവേണ്ടി ഇടവിടാതെ ദൈവത്തെ കാത്തിരിക്കുന്ന അവസ്ഥയില്‍ ആണ്. അവര്‍ ദൈവം ആദ്യം സംസാരിക്കേണ്ടതിനുവേണ്ടി കാത്തിരിക്കുന്നു.- അതിനുശേഷം മാത്രമെ അവര്‍ പ്രവര്‍ത്തിക്കുകയുളളൂ. അതുകൊണ്ട്, "അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെ" എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ (മത്തായി 6:10) അത് അര്‍ത്ഥമാക്കുന്നത്, ആദ്യം ദൈവത്തിനു നമ്മോട് എന്താണു പറയാനുളളത് എന്നു കേള്‍ക്കുവാന്‍ നാം ആഗ്രഹിക്കുന്നു എന്നാണ്.
രണ്ടാമതായി, ദൈവം പറയുമ്പോള്‍ ദൂതന്മാര്‍ ഉടനെ തന്നെ അനുസരിക്കുന്നു.

മൂന്നാമതായി, സ്വര്‍ഗ്ഗത്തില്‍ ദൈവം ഏതെങ്കിലും കാര്യം കല്‍പ്പിക്കുമ്പോള്‍, അതു പൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെടുന്നു. അവസാനമായി ദൂതന്മാരുടെ അനുസരണം സന്തോഷത്തോടു കൂടെയാണ്.

സ്വര്‍ഗ്ഗത്തില്‍ അനുഗ്രഹീതമായ കൂട്ടായ്മയുണ്ട്. മറ്റുളളവരുടെ മേല്‍ കര്‍തൃത്വം നടത്തുന്ന കാര്യം അവിടെയില്ല. ഓരോരുത്തനും മറ്റുളളവരുടെ സേവകന്മാരാണ്. .സ്വര്‍ഗ്ഗത്തിനു തികച്ചും വ്യത്യസ്തമായ ഒരാത്മാവാണുളളത്. കാരണം ദൈവം അവിടെ ഒരു പിതാവാണ് അവിടുന്ന് ആളുകളുടെ മേല്‍ അധികാരം ചെലുത്തുന്നില്ല എന്നാല്‍ സ്നേഹത്തോടെ അവരെ പാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. ഈ സ്വഭാവത്തിനാണ് നാം പങ്കാളികളാകേണ്ടത്. നാം ഇപ്പോള്‍ വിശ്വസ്തരാണെങ്കില്‍ മാത്രമെ നമുക്ക് സ്വര്‍ഗ്ഗത്തില്‍ കിരീടങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നുളളു അതിന്‍റെ അര്‍ത്ഥമെന്താണ്? അപ്പോള്‍ നാം ആളുകളെ ഭരിക്കുകെമന്നാണോ അതിന്‍റെ അര്‍ത്ഥം? അല്ലേ, അല്ല. അത് അര്‍ത്ഥമാക്കുന്നത്, ഈ ഭൂമിയില്‍ നമ്മുടെ സഹോദരന്മാരെ സേവിക്കുവാന്‍ ഒരാഗ്രഹം ഉണ്ടായിരുന്ന നമുക്ക് വിവിധങ്ങളായ പരിമിതികള്‍ കാരണം അത് പൂര്‍ണ്ണമായി ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍, സ്വര്‍ഗ്ഗത്തില്‍ എല്ലാ പരിമിതികളും നീങ്ങിയതായി നാം കണ്ടെത്തുകയും, മറ്റുളളവരെ പൂര്‍ണ്ണമായി ശുശ്രൂഷിക്കുവാന്‍ നമുക്കു കഴിയുകയും ചെയ്യും എന്നാണ്. അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളിലെ ആഗ്രഹം നിറവേറ്റപ്പെടും. സ്വര്‍ഗ്ഗത്തില്‍ ഏറ്റവും മഹാനായ വ്യക്തി യേശു തന്നെ ആയിരിക്കും, അതു കൊണ്ട് എല്ലാവരെയുംകാള്‍ വലിയ ശുശ്രൂഷകനും അവിടുന്നു തന്നെ ആയിരിക്കും. അവിടുത്തെ ആത്മാവ് എല്ലാക്കാലവും ശുശ്രൂഷയുടെ ആത്മാവായിരിക്കും. മറ്റുളളവര്‍ക്കു രുചിച്ചു നോക്കേണ്ടതിന് സ്വര്‍ഗ്ഗത്തിന്‍റെ ഒരു ചെറിയ മാതൃക ആയിട്ടാണ് ദൈവം സഭയെ ഭൂമിയില്‍ വച്ചിരിക്കുന്നത്. ഒരു സഭയിലേക്ക് സ്വര്‍ഗ്ഗത്തിന്‍റെ അന്തരിക്ഷം കൊണ്ടുവരുവാനും സഹോദരീസഹോദരന്മാരുമായി കൂട്ടായ്മ പണിയുവാനും കഴിയുന്നവരാണ് ഏതൊരു സഭയിലെയും വിലപ്പെട്ട സഹോദരനും സഹോദരിയും, അത് അവിടുത്തെ മൂപ്പനായിരിക്കണ്ട ആവശ്യമില്ല. നമുക്കെല്ലാവര്‍ക്കും അങ്ങനെയുളള വിലപ്പെട്ട സഹോദരീസഹോദരന്മാരായി തീരുവാന്‍ കഴിയും. ഒരു സഹോദരനോ സഹോദരിയോ ഒരു സഭായോഗത്തിലേക്കോ, ഒരു ഭവനത്തിലേക്കോ കടന്നുവരുമ്പോഴെല്ലാം, ആ മുറിയിലുടെ സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഒരു മന്ദമാരുതന്‍ വീശുന്നതു പോലെ അനുഭവപ്പെടുന്നു എന്നു കരുതുക, അങ്ങനെയുളള ഒരു സഹോദരനോ ഒരു സഹോദരിയോ ഒരു സഭയിലുണ്ടെങ്കിലുളള കാര്യം ഒന്നു ചിന്തിച്ചു നോക്കുക. അങ്ങനെയുളള ഒരു വ്യക്തി എത്ര വിലയേറിയ സഹോദരന്‍/സഹോദരി ആണ്! അവര്‍ യാത്രയ്ക്കിടയില്‍ ഒരു അഞ്ചുമിനിട്ട് നേരത്തേക്കു മാത്രമാണ് നിങ്ങളെ സന്ദര്‍ശിക്കുന്നതെങ്കില്‍ പോലും, നിങ്ങള്‍ പുതുക്കപ്പെട്ടതു പോലെ തോന്നും. അഞ്ചു നിമിഷത്തേക്ക് സ്വര്‍ഗ്ഗം നിങ്ങളുടെ ഭവനത്തിലേക്കു വന്നതു പോലെ നിങ്ങള്‍ക്കു തോന്നും! അയാള്‍ ഒരു പ്രസംഗമോ, തിരുവചനത്തില്‍ നിന്ന് വെളിപ്പാടിന്‍റെ ഒരു വാക്കുപോലുമോ നിങ്ങളോടു പറഞ്ഞെന്നു വരികയില്ല. എന്നാല്‍ അദ്ദേഹം വളരെ നിര്‍മ്മലനായിരുന്നു. അദ്ദേഹംചിന്താമൂകനോ വിഷണ്ണനോ ആയിരുന്നില്ല. ആരെക്കുറിച്ചും പരാതിയും ഉണ്ടായിരുന്നില്ല.