WFTW Body: 

ദൈവത്തോടു കൂടെ നടന്ന രണ്ടു പുരുഷډാരെക്കുറിച്ചു നമുക്കു ചിന്തിക്കാം - ഹാനോക്കും നോഹയും.

ഉല്‍പത്തി 5ല്‍, "പിന്നെ അവന്‍ മരിച്ചു"എന്ന പദപ്രയോഗം 8 പ്രാവശ്യം നാം വായിക്കുന്നു. എന്നാല്‍ ആ അദ്ധ്യായത്തിന്‍റെ മധ്യഭാഗത്ത് മരിച്ചിട്ടേ ഇല്ലാത്ത ഒരുവനെക്കുറിച്ചു വായിക്കുന്നു!! അത് ഹാനോക്കായിരുന്നു. അദ്ദേഹം ദൈവത്തോടു കൂടെ നടക്കുകയും ദൈവം അദ്ദേഹത്തെ ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കുകയും ചെയ്തു. അത് മരണത്തിന്‍റെ ഇടയിലുളള പുനരുദ്ധാന ജീവന്‍റെ ഒരു ചിത്രമാണ്. പുനരുദ്ധാന ശക്തിയില്‍ ജീവിച്ച് മരണത്തെ ജയിച്ച് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു ഹാനോക്ക് - ആത്മീയ മരണത്തിന്‍റെ മധ്യത്തില്‍ പുനരുദ്ധാന ശക്തിയാല്‍ ജീവിക്കുകയും ഒടുവില്‍ ഉല്‍പ്രാപണം ചെയ്യപ്പെടുകയും ചെയ്യുന്ന ദൈവഭക്തിയുളള ഒരു സഭയുടെ ഒരു ചിത്രം.

ഹാനോക്ക് തന്‍റെ ജീവിതത്തിന്‍റെ ആദ്യത്തെ 65 വര്‍ഷക്കാലം ഒരു പക്ഷേ ദൈവമില്ലാത്ത ഒരു മനുഷ്യനായിരുന്നിരിക്കാം. എന്നാല്‍ 65-ാമത്തെ വയസ്സില്‍ തനിക്ക് ഒരു മകനെ ലഭിച്ചു അദ്ദേഹം ആ കുട്ടിക്ക് ദിവ്യ വെളിപ്പാടിനാല്‍ 'മെഥൂശലഹ്' എന്നു പേരിട്ടു. " അവന്‍റെ മരണത്തിങ്കല്‍ ജലപ്രളയം ഉണ്ടാകും" എന്നാണ് "മെഥൂശലഹ്" എന്ന വാക്കിന്‍റെ അര്‍ത്ഥം. ഹാനോക്കിനു തന്‍റെ മകന്‍ ജനിച്ചപ്പോള്‍ ദൈവം അദ്ദേഹത്തിന് ഒരു വെളിപ്പാട് നല്‍കി എന്നു സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ആ മകന്‍ മരിക്കുമ്പോള്‍, ജലപ്രളയത്താല്‍ ലോകം ന്യായം വിധിക്കപ്പെടും എന്ന് ദൈവം ഹാനോക്കിനോടു പറഞ്ഞു. ന്യായവിധിയെക്കുറിച്ചുളള ആ വെളിപ്പാട് ആദ്യം ഹാനോക്കിനാണു ലഭിച്ചത്, നോഹയ്ക്കല്ല. അതുകൊണ്ട് അദ്ദേഹം തന്‍റെ മകനു മെഥൂശലഹ് എന്നു പേരിട്ടു.

നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ അവന്‍ എത്രനാള്‍ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ക്കറിയില്ല. അതു കൊണ്ട് മെഥൂശലഹ് രോഗിയാകുന്ന ഓരോ സമയവും ന്യായവിധിക്കുളള സമയം അടുത്തിരിക്കുന്നോ എന്ന് ഹാനോക്ക് അത്ഭുതപ്പെട്ടുകാണും. "അവന്‍റെ മരണത്തില്‍ പ്രളയം ഉണ്ടാകും" എന്നു പേരുളള ഒരു ശിശു നിങ്ങള്‍ക്കുണ്ടായിരിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമോ? അവനെ വിളിക്കുന്ന ഓരോ തവണയും നിങ്ങള്‍ ന്യായവിധിയെക്കുറിച്ച് അനുസ്മരിപ്പിക്കപ്പെടും. ആ ന്യായവിധിയെക്കുറിച്ചുളള ഭയം ഹാനോക്കിനെ ദൈവത്തോടു കൂടെ നടക്കുമാറാക്കുകയും, നിത്യതയിലെ കാര്യങ്ങളാണ് അതാതു സമയത്തുളള മറ്റു കാര്യങ്ങളെക്കാള്‍ പ്രാധാന്യമുളളത് എന്നു മനസ്സിലാക്കുമാറാക്കുകയും ചെയ്തു. അതിനുശേഷമുളള അടുത്ത 300 വര്‍ഷങ്ങള്‍ ഹാനോക്കിനെ ദൈവത്തോടു ചേര്‍ന്നു നടക്കുമാറാക്കിയത് ആ ഉല്‍ഘണ്ഠ നിറഞ്ഞ വേളകള്‍ ആയിരുന്നു.

വേദപുസ്തകം പറയുന്നു, "ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞു പോകും" (1 യോഹന്നാന്‍ 2:17). നാം അതു വിശ്വസിക്കുമെങ്കില്‍, ഹാനോക്ക് ചെയ്തതു പോലെ നാമും മനസ്സിലാക്കും, അതാതു സമയത്തുളള കാര്യങ്ങളെക്കാള്‍ അധികം പ്രാധാന്യമുളളത് നിത്യതയിലെ കാര്യങ്ങളാണ് എന്ന്.

മെഥൂശലഹിനെ മറ്റേതു മനുഷ്യനെക്കാള്‍ വളരെ നീണ്ട നാളുകള്‍ ജീവിക്കുവാന്‍ അവിടുന്ന് അനുവദിച്ച വസ്തുതയില്‍ മനുഷ്യനോടുളള ദൈവത്തിന്‍റെ ബൃഹത്തായ ദീര്‍ഘക്ഷമ കാണപ്പെടുന്നു. 969 വര്‍ഷങ്ങള്‍. 969 വര്‍ഷങ്ങളായി, ആളുകള്‍ മെഥൂശലഹിന്‍റെ പേര് കേള്‍ക്കുമ്പോഴെല്ലാം, അവര്‍ വരുവാനുളള ന്യായവിധിയുടെ സന്ദേശം കേള്‍ക്കുമായിരുന്നു. എന്നാല്‍ മനുഷ്യര്‍ ആ സന്ദേശം തളളിക്കളഞ്ഞു. ഈ ന്യായ വിധിയെക്കുറിച്ചു പ്രസംഗിച്ചത് നോഹമാത്രമായിരുന്നില്ല. 300 വര്‍ഷത്തോളം ഹാനോക്ക് പ്രസംഗിച്ചു അതിനുശേഷം മെഥൂശലഹ് തന്‍റെ പേരിനാല്‍ അത് അടുത്തൊരു 669 വര്‍ഷത്തോളം പ്രസംഗിച്ചു.

നോഹയും ദൈവത്തോടു കൂടെ നടക്കുകയും മെഥൂശലഹിന്‍റെ ജീവിതാവസാനമുളള 120 വര്‍ഷങ്ങള്‍ ന്യായവിധിയെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തു. ദൈവം പിന്നീട് നോഹയ്ക്കു വെളിപ്പെടുത്തിക്കൊടുത്തതുപോലെ അത്ര വ്യക്തമായി ജലപ്രളയത്തിന്‍റെ വിശദവിവരങ്ങള്‍ ഹാനോക്കും മെഥൂശലഹും അറിഞ്ഞില്ല. എന്നാല്‍ മെഥൂശലഹ് മരിക്കുമ്പോള്‍ ജലപ്രളയവുമായി ബന്ധപ്പെട്ട ഒരിനം ന്യായവിധി വരുവാന്‍ പോകുന്നു എന്ന് അവര്‍ അറിഞ്ഞിരുന്നു.

ഹാനോക്ക് തന്‍റെ കാലത്തുണ്ടായിരുന്ന സകല അഭക്തര്‍ക്കും നേരെയുളള ന്യായവിധിയെക്കുറിച്ച് പ്രവചിച്ചിരുന്നുവെന്ന് യൂദാ നമ്മോടു പറയുന്നു. (യൂദാ 14,15). ഹാനോക്ക് ഒരു പ്രവാചകനായിരുന്നു. അദ്ദേഹം ദൈവത്തോടുകൂടെ നടന്നു. ഹാനോക്ക് ജനിക്കുമ്പോള്‍ ആദമിന് 622 വയസ്സ് പ്രായമുണ്ടായിരുന്നു, താന്‍ 930 വയസ്സുളളപ്പോള്‍ മരിച്ചു (ഉല്‍പത്തി 5:5-23). അതുകൊണ്ട് ഹാനോക്ക് 308 വര്‍ഷങ്ങളോളം ആദമിനെ അറിഞ്ഞിട്ടുണ്ടാകണം. ഹാനോക്ക് ആദമിനോട് അദ്ദേഹം തന്നെ ഒരിക്കല്‍ ദൈവത്തോടു കൂടെ നടന്ന ഏദനില്‍ കാര്യങ്ങള്‍ എങ്ങനെ ആയിരുന്നു എന്നു ചോദിച്ചിട്ടുണ്ടാകണം. കൂടാതെ ഹാനോക്കിന് തനിക്കു തന്നെ ദൈവത്തോടു കൂടെ നടക്കുവാനുളള ഒരു വലിയ വാഞ്ച ഉണ്ടായിരുന്നിരിക്കണം - ഏദനു പുറത്തും ഒരുവനു ദൈവത്തോടു കൂടെ നടക്കാന്‍ കഴിയും എന്നു തെളിയിച്ച ആദ്യത്തെ മനുഷ്യനായി ഹാനോക്ക് തീര്‍ന്നു- പാപം ലോകത്തിലേക്കു വന്നതിനുശേഷം പോലും, മനുഷ്യനു ദൈവത്തോടു കൂടെ നടക്കാന്‍ കഴിഞ്ഞു.

എന്‍റെ ജീവിതത്തില്‍ ഞാന്‍ അനേകം പ്രസംഗകരെ കണ്ടുമുട്ടിയിട്ടുണ്ട്, എന്നാല്‍ ദൈവത്തോടു കൂടെ നടക്കുന്ന വളരെ കുറച്ചു പേരെ മാത്രമെ ഞാന്‍ കണ്ടുമുട്ടിയിട്ടുളളു. ആ കുറച്ചു പേരാണ് എന്‍റെ യൗവനനാളുകളില്‍, എനിക്കു തന്നെ ദൈവത്തോടു കൂടെ നടക്കുവാനുളള ഒരു വാഞ്ച എന്‍റെ ഹൃദയത്തില്‍ ഉളവാക്കിയത്.

മെഥൂശലഹിന്‍റെ പേരക്കുട്ടി ആയിരുന്നു നോഹ. നോഹ മെഥൂശലഹിനോടൊപ്പം 600 വര്‍ഷങ്ങളോളം ജീവിച്ചു. നോഹ മെഥൂശലഹിനോട്, ഹാനോക്ക് എപ്രകാരമാണ് ദൈവത്തോടു കൂടെ നടന്നത് എന്ന് അനേകം തവണ ചോദിച്ചിട്ടുണ്ടാവണം. നോഹയുടെ ഹൃദയത്തില്‍ തനിക്കു തന്നെ ദൈവത്തോടു കൂടെ നടക്കുവാനുളള ഒരു വാഞ്ച ഉണ്ടായി. ഉല്‍പത്തി 6:9ല്‍ നാം വായിക്കുന്നത് നോഹയും ദൈവത്തോടു കൂടെ നടന്നു എന്നാണ്. നോഹ ദൈവത്തോടു കൂടെ നടന്നതു കൊണ്ട്, ന്യായവിധിക്കുളള അവിടുത്തെ തീരുമാനം ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തിക്കൊടുത്തു.

പാപത്തിനെതിരെയുളള ന്യായവിധിയെക്കുറിച്ചുളള സത്യമാണ് ദൈവത്തോടുകൂടെ നടന്ന ആദ്യ രണ്ടു വ്യക്തികള്‍ക്കു ദൈവം വെളിപ്പെടുത്തിയത് ( തിരുവചനത്തില്‍). ഹാനോക്കും നോഹയും വിശ്വസ്തതയോടെ ആ സന്ദേശം പ്രസംഗിക്കുകയും ചെയ്തു, ആരും അവരെ വിശ്വസിച്ചില്ലെങ്കില്‍ പോലും, ദൈവത്തിന്‍റെ ഓരോ സത്യ പ്രവാചകډാരും അപ്പോള്‍ മുതല്‍ ഒരേ സന്ദേശം തന്നെ പ്രസംഗിച്ചിരുന്നു. ദൈവം വിശ്വാസികളെയും അവിശ്വാസികളെയും തങ്ങളുടെ പാപങ്ങള്‍ക്കായി ന്യായം വിധിക്കും.

വേദപുസ്തകത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ രണ്ടു പ്രസംഗകര്‍ ഹാനോക്കും നോഹയുമാണ് തന്നെയുമല്ല അവര്‍ രണ്ടുപേരും ദൈവത്തോടു കൂടെ നടന്നു. അന്നുമുതലുളള ഓരോ പ്രസംഗകനും ദൈവത്തോട് അങ്ങനെ തന്നെ ചെയ്തിരുന്നെങ്കില്‍.