WFTW Body: 

യേശുവിനെ സ്നേഹിക്കുന്ന ഏവരും, എല്ലാ സഭകളും പിൻതുടരേണ്ടതിന് സാമ്പത്തിക കാര്യങ്ങളിൽ അവിടുന്ന് നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു.

30 വയസ്സു വരെ യേശു ഒരു ആശാരിയായി ജോലി ചെയ്തപ്പോൾ, അവിടുന്ന് സത്യസന്ധതയോടെ, ആരെയും ഒരിക്കലും കബളിപ്പിക്കാതെ, ഒരിക്കലും കടക്കാരനാകാതെ തൻ്റെ ജീവിത ചെലവിനുള്ളതു സമ്പാദിച്ചു.

അതിനുശേഷം, അടുത്ത മൂന്നര വർഷത്തേക്ക് അവിടുന്ന് പൂർണ്ണ സമയ ശുശ്രൂഷയിലായിരുന്നു. ഈ കാലയളവിൽ, സാമ്പത്തിക കാര്യങ്ങളിൽ അവിടുത്തേക്ക് കർശനമായ ചില പ്രമാണങ്ങളുണ്ടായിരുന്നു. അവിടുത്തെ അപ്പൊസ്തലന്മാരും ആ പ്രമാണങ്ങൾ കൃത്യതയോടെയും കർശനമായും പിൻതുടർന്നു. സഭ ക്രിസ്തുവിൻ്റെ ശരീരമാണ് അതു കൊണ്ട് ക്രിസ്തുവിൻ്റെ ആദ്യത്തെ ശരീരം (യേശു തന്നെ) അനുവർത്തിച്ച അതേ പ്രമാണം തന്നെ സഭയും പിൻതുടരണം. എല്ലാ സഭകളും ക്രിസ്തീയ വേലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും അതേ പ്രമാണങ്ങൾ തന്നെ പിൻ പിൻതുടരണം.

എന്താണ് ആ പ്രമാണങ്ങൾ?

ഒന്നാത്തേതും ഏറ്റവും പ്രധാനപ്പെട്ടതും, യേശു അവിടുത്തെ പിതാവിൻ്റെ ഒരു ദാസനായിരുന്നതുകൊണ്ട്, തൻ്റെ എല്ലാ ഭൗമിക ആവശ്യങ്ങൾക്കും വേണ്ടത് ലഭിക്കുവാൻ തൻ്റെ പിതാവിനെ മാത്രം ആശ്രയിച്ചു എന്നതാണ് - ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഏതൊരാളും തൻ്റെ സാമ്പത്തിക ആവശ്യങ്ങൾ ആ കമ്പനി നോക്കിക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നതു പോലെ. അതുകൊണ്ട് യേശു തൻ്റെ സാമ്പത്തിക ആവശ്യങ്ങളെ കുറിച്ച് പിതാവിനോടല്ലാതെ വേറെ ആരോടും ഒരിക്കലും പറഞ്ഞില്ല. അവിടുന്നു തൻ്റെ ശുശ്രൂഷയെ ഒരിക്കലും പരസ്യപ്പെടുത്തുകയോ ആരെങ്കിലും അതിനെ പിൻതാങ്ങേണ്ടതിന് അവർക്ക് റിപ്പോർട്ട് അയച്ചുകൊടുക്കുകയോ ചെയ്തില്ല. യേശുവിന് സ്വമേധയാ സമ്മാനങ്ങൾ നൽകേണ്ടതിന് ദൈവം തന്നെ നേരിട്ട് ചിലരെ പ്രേരിപ്പിച്ചു - അങ്ങനെ ലഭിച്ച ദാനങ്ങൾ യേശു സ്വീകരിച്ചു. അങ്ങനെ കിട്ടിയ പണം സൂക്ഷിക്കേണ്ടതിന് യേശു ഒരു ഖജാൻജിയെയും (യൂദായെ ) നിയമിച്ചു.

ലൂക്കോ. 8:2, 3 കാണുക: "മഗ്ദലക്കാരത്തി മറിയയും ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും, ശൂശന്നയും മറ്റു പല സ്ത്രീകളും യേശുവിനെയും 12 ശിഷ്യന്മാരെയും തങ്ങളുടെ വസ്തുവക കൊണ്ട് ശുശ്രൂഷ ചെയ്തു പോന്നു". യേശു അവരുടെ ദാനങ്ങൾ സ്വീകരിക്കുകയും ചെയ്തു.

രണ്ടാമത്തേത്, അവിടുത്തേക്കു ലഭിച്ച പണം എങ്ങനെ ചെലവാക്കണമെന്ന കാര്യത്തിൽ യേശു വളരെ ശ്രദ്ധാലു ആയിരുന്നു. യോഹ. 13:29, യേശു എങ്ങനെ പണം ചെലവഴിച്ചു എന്നതിന് ഒരു സൂചന നമുക്കു തരുന്നു.അവിടെ യേശു യൂദായ്ക്ക് ചില നിർദ്ദേശങ്ങൾ നൽകിയപ്പോൾ മറ്റ് അപ്പൊസ്തലന്മാർ കരുതിയത് യേശു എപ്പോഴും തൻ്റെ പണം ചെലവാക്കാറുണ്ടായിരുന്നതു പോലെ ചെയ്യാൻ യൂദായ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു എന്നാണ്. അതായത്: 1. "ആവശ്യമുള്ളത് വാങ്ങിക്കുവാനും; 2. ദരിദ്രർക്ക് കൊടുക്കുവാനും". നാം നമ്മുടെ പണം ചെലവാക്കുന്നതിനുമുള്ള മാർഗ്ഗരേഖ ഇത് ആയിരിക്കണം.

അപ്പോസ്തലന്മാർ യേശുവിൻ്റെ മാതൃക കൃത്യമായി പിന്തുടർന്നു. അവരും തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി അവരുടെ സ്വർഗ്ഗീയ പിതാവിൽ ആശ്രയിച്ചു.അതുകൊണ്ട് അവർ ഒരിക്കലും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളോ തങ്ങളുടെ ശുശ്രൂഷയുടെ ആവശ്യങ്ങളോ മറ്റാരോടും പറഞ്ഞില്ല - വാക്കിനാലോ ലേഖനത്താലോ ( കാരണം അത്, പരോക്ഷമായി തങ്ങളുടെ പണത്തിനുള്ള ആവശ്യത്തെ സൂചിപ്പിക്കുന്നതിലേക്കു പോയേക്കാം). അപ്പൊസ്തലന്മാർ സഭകളെ ഒരു പണപ്പിരിവിനായി ആഹ്വാനം ചെയ്തപ്പോഴെല്ലാം അത് ദരിദ്രരായ വിശ്വാസികൾക്കു വിതരണം ചെയ്യേണ്ടതിനായിരുന്നു - ഒരിക്കലും മറ്റൊരു ഉദ്ദേശ്യത്തിനും ആയിരുന്നില്ല (2കൊരി. 8, 9 ഉം 1 കൊരി. 16:1- 3 ഉം കാണുക).

ചിലർ 1 തിമൊ. 5: 17, 18 വാക്യങ്ങൾ തെറ്റായി ഉദ്ധരിച്ച് പാസ്റ്റർമാർക്കും ക്രിസ്തീയ വേലക്കാർക്കും നല്ല ശമ്പളം കൊടുക്കണമെന്നു പഠിപ്പിക്കുന്നു. എന്നാൽ ആ വാക്യങ്ങൾ വാസ്തവത്തിൽ എന്താണ് പറയുന്നത്?

"നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെ തന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളയ്ക്ക് മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു, വേലക്കാരൻ തൻ്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ."

ആ വാക്യങ്ങൾ പണത്തെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല, അവ പഠിപ്പിക്കുന്നത്, വചനം പ്രസംഗിക്കുന്ന കാര്യത്തിൽ കഠിനാധ്വാനം ചെയ്യുന്ന മൂപ്പന്മാർക്ക്, അവരുടെ കൂടെയുള്ള വിശ്വാസികൾ ഇരട്ടി ബഹുമാനം നൽകണമെന്നു മാത്രമാണ്‌. ഈ വാക്യങ്ങൾ പണത്തെയാണ് സൂചിപ്പിച്ചിരുന്നതെങ്കിൽ, സഭയിലുള്ള മറ്റുള്ളവർ തങ്ങൾക്കു ലഭിക്കുന്നതിൻ്റെ ഇരട്ടി ശമ്പളം തങ്ങളുടെ മൂപ്പന്മാർക്കു കൊടുക്കണമെന്ന് സഭകളോട് ദൈവം ആജ്ഞാപിക്കുന്നു എന്നുവരും!! അത് അപഹാസ്യമാണ്! വാസ്തവത്തിൽ പൗലൊസ് ഇവിടെ വിശ്വാസികളെ, തങ്ങളുടെ സഭയുടെ മൂപ്പന്മാരെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുവാൻ പഠിപ്പിക്കുകയാണ്. അദ്ദേഹം പറയുന്നത്, "അവർക്കു യോഗ്യമായ മാനം കൊടുപ്പിൻ, മെതിക്കുന്ന കാളയെ അതു മെതിക്കുന്ന ധാന്യം തിന്നാൻ നിങ്ങൾ അനുവദിക്കുന്നതു പോലെ". അതുകൊണ്ട് നാം കാണുന്നത് ഒരു മൂപ്പൻ്റെ പ്രാഥമിക ശമ്പളം തൻ്റെ ആടുകളിൽ നിന്നുള്ള ബഹുമാനമാണ് (അഭിനന്ദനവും നന്ദിയും) - പണമല്ല.

ഇത് 1 തെസ്സ. 5:12, 13 ൽ പൗലൊസ് നൽകുന്ന പ്രബോധനത്തിനു സമാനമാണ്, "നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നേതാക്കന്മാരെ ബഹുമാനിപ്പിൻ... അഭിനന്ദനവും സ്നേഹവും കൊണ്ട് അവരെ മൂടുക" ( മെസ്സേജ് പാരഫ്രേസ്).

1 കൊരി. 9:7-18 വരെയുള്ള വാക്യങ്ങളിൽ പൗലൊസ് ഏതുവിധേനയും സംസാരിക്കുന്നത് ക്രിസ്തീയ വേലക്കാരെ സാമ്പത്തികമായി പിൻതാങ്ങുന്നതിനെ കുറിച്ചാണ്. അവിടെ അദ്ദേഹം പറയുന്നത്: സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരി തോട്ടം ഉണ്ടാക്കി അതിൻ്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ച് അതിൻ്റെ പാൽ കൊണ്ട് ഉപജീവിക്കാതിരിക്കുന്നവൻ ആർ? ഞങ്ങൾ ആത്മീകമായതു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താൽ വലിയ കാര്യമോ?"

എന്നാൽ പൗലൊസ് അതിനു ശേഷം തുടർന്നു പറയുന്നത്, "എങ്കിലും, ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല, എന്നാൽ ക്രിസ്തുവിൻ്റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു. സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണം എന്ന് കർത്താവ് കൽപ്പിച്ചിരിക്കുന്നു എന്നതും സത്യമാണ്. എങ്കിലും ഇതൊന്നും ഞാൻ പ്രയോഗിച്ചിട്ടില്ല. ആരെങ്കിലും എൻ്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നെ എനിക്കു നല്ലത്. ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എൻ്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ അതു മനപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേൽപ്പിച്ചിരിക്കുന്നു. എന്നാൽ എൻ്റെ പ്രതിഫലം (ശമ്പളം )എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷ ഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷ ഘോഷണം ചെലവു കൂടാതെ നടത്തുന്നതു തന്നെ. അതു കൊണ്ട് സുവിശേഷ പ്രാസംഗികൻ എന്ന നിലയിലുള്ള എൻ്റെ അവകാശങ്ങൾ ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല".

അതു കൊണ്ട് പൗലൊസ് ഒരിക്കലും ഒരു ശമ്പളത്തിനു വേണ്ടിയോ സമ്മാനങ്ങൾക്കു വേണ്ടിയോ പ്രസംഗിച്ചിട്ടില്ല, എന്നാൽ "ക്രിസ്തുവിൻ്റെ സ്നേഹത്താൽ നിർബന്ധിതനായതുകൊണ്ടും സുവിശേഷത്തിൻ്റെ കാര്യസ്ഥത ദൈവം അദ്ദേഹത്തിൽ നിക്ഷിപ്തമാക്കിയതുകൊണ്ടും ആണ് അദ്ദേഹം പ്രസംഗിച്ചത്". സുവിശേഷം കേൾക്കുന്നതിന് ദൈവം ആളുകളിൽ നിന്ന് പണം ഈടാക്കുന്നു എന്നു തോന്നാതിരിക്കാൻ പൗലൊസ് സൗജന്യമായി, ചാർജൊന്നും ഈടാക്കാതെ അവർക്ക് സുവിശേഷം നൽകാൻ ആഗ്രഹിച്ചു. എന്നിട്ട് തൻ്റെ മാതൃക പിൻതുടരുവാൻ അദ്ദേഹം മറ്റുള്ളവരോട് ആവശ്യപ്പെട്ടു (1 കൊരി. 11:1 ഉം ഫിലി. 3:17 ഉം കാണുക).

അതു കൊണ്ട് (യേശു തന്നെ ചെയ്തതുപോലെ ) കർത്താവിൻ്റെ ഒരു ദാസന് തൻ്റെ ജീവിതമാർഗ്ഗത്തിനായി ദാനങ്ങൾ സ്വീകരിക്കാം എന്നു പുതിയനിയമം പഠിപ്പിക്കുന്നു എന്നു നാം കാണുന്നു. എന്നാൽ അതേ സമയം തന്നെ നാം ഈ കാര്യങ്ങളും കാണുന്നു.

1. ക്രിസ്തീയ പ്രവർത്തകർക്ക് ആർക്കും ഒരിക്കലും മാസശമ്പളം നൽകിയിരുന്നില്ല. യേശു ഒരിക്കലും തൻ്റെ ശിഷ്യന്മാർക്ക് മാസശമ്പളം വാഗ്ദാനം ചെയ്തില്ല. അപ്പൊസ്തലന്മാരാരും ഒരിക്കലും ഒരു ശമ്പളം കൈപ്പറ്റിയില്ല. തങ്ങളെ സാമ്പത്തികമായി പിൻതാങ്ങേണ്ടതിന് ജനങ്ങളുടെ ഹൃദയത്തെ ചലിപ്പിക്കുവാൻ അവർ തങ്ങളുടെ സ്വർഗ്ഗീയ പിതാവിൽ ആശ്രയിച്ചു (യേശുവിൻ്റെ കാര്യത്തിലെന്ന പോലെ ). അവരുടെ ശുശ്രൂഷയിൽ ശക്തി ഉണ്ടാകേണ്ടതിന് അത്തരമൊരു വിശ്വാസജീവിതം അത്യന്താപേക്ഷിതമായിരുന്നു. അത് അവരെ ദുർമോഹങ്ങളിൽ നിന്നു സംരക്ഷിച്ചു.

സഹായത്തിനുള്ള ഏർപ്പാട് പ്രാസംഗികരാൽ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു പൗലൊസ് കണ്ട സാഹചര്യങ്ങളിൽ, അദ്ദേഹം സഹായത്തിനായി ആരിൽ നിന്നും അൽപ്പം പോലും പണം സ്വീകരിക്കാതെ സ്വന്തമായി ചെലവിനുള്ളത് അന്വേഷിക്കാൻ തീരുമാനിച്ചു, താൻ പ്രസംഗിക്കുന്ന സുവിശേഷത്തെ സംരക്ഷിക്കുവാൻ. 2 കൊരി. 11:7-13 (ലിവിംഗ്) വരെയുളള വാക്യങ്ങളിൽ അദ്ദേഹം പറയുന്നു, "നിങ്ങളിൽ നിന്ന് ഒന്നും ഈടാക്കാതെ ഞാൻ ദൈവത്തിൻ്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചു. മാസിഡോണിയയിലെ ക്രിസ്ത്യാനികൾ എനിക്കു മറ്റൊരു ദാനം കൊണ്ടുവന്നതുകൊണ്ട് ഞാൻ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടില്ല. ഞാൻ ഒരു ചില്ലി കാശുപോലും ചോദിച്ചിട്ടില്ല. ഞാൻ ഒരിക്കലും ഇനി ചോദിക്കയുമില്ല. എല്ലാവരോടും ഞാൻ ഇതെക്കുറിച്ചു പറയും! ഞങ്ങൾ ചെയ്യുന്ന വിധത്തിൽ തന്നെ അവരും ദൈവത്തിൻ്റെ വേല ചെയ്യുന്നു എന്നു പറഞ്ഞ് എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തു കളയേണ്ടതിനാണ് ഞാൻ ഇതു ചെയ്യുന്നത്. ദൈവം ആ പുരുഷന്മാരെ ഒരിക്കലും അയച്ചിട്ടില്ല; അവർ ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരെന്ന് ധരിക്കത്തക്കവിധം നിങ്ങളെ ഭോഷന്മാരാക്കുന്ന വ്യാജന്മാരാണ്".

വല്ലപ്പോഴും പൗലൊസ് ദാനങ്ങൾ സ്വീകരിച്ചു എന്നു നാം കാണുന്നു - മക്കദോന്യയിലെ (ഫിലിപ്യ) ക്രിസ്ത്യാനികൾ സ്വമേധയാ അദ്ദേഹത്തിന് കുറച്ചു പണം അയച്ചപ്പോൾ. എന്നാൽ കൊരിന്ത്യ ക്രിസ്ത്യാനികളിൽ നിന്ന് അദ്ദേഹം ഒരിക്കലും പണം സ്വീകരിച്ചില്ല (നാം മുകളിൽ കണ്ടതുപോലെ ), കാരണം ആ സ്ഥലത്തുള്ള വ്യാജ ക്രിസ്തീയ പ്രസംഗകരിൽ നിന്നു താൻ വ്യത്യസ്തനാണെന്ന് അവർക്ക് കാണിച്ചു കൊടുക്കണമായിരുന്നു. പൗലൊസ് ഒരിക്കലും ആരോടും ഒരു സമയത്തും സാമ്പത്തിക സഹായത്തിനുവേണ്ടി ചോദിച്ചില്ല - തൻ്റെ സാമ്പത്തിക ആവശ്യങ്ങളെ കുറിച്ച് ഒരിക്കലും സൂചിപ്പിച്ചുമില്ല.

തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളിൽ നിന്നും പൗലൊസ് പണം സ്വീകരിച്ചില്ല. 2 തെസ്സ. 3:8-10 വരെയുള്ള വാക്യങ്ങളിൽ താൻ ഇങ്ങനെ പറയുന്നു, "ഞങ്ങൾ ആരുടെയും ആഹാരം അതിൻ്റെ വില കൊടുക്കാതെ അനുഭവിച്ചിട്ടില്ല, നിങ്ങളിൽ ആർക്കും ഭാരമായി തീരരുത് എന്നു വച്ച്, ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, ജീവിത മാർഗ്ഗത്തിനായി നിങ്ങൾ എങ്ങനെ ജോലി ചെയ്യണം എന്ന് ഒന്നാമതായി നിങ്ങളെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്ക കൊണ്ടത്രെ".

എഫെസ്യ ക്രിസ്ത്യാനികളിൽ നിന്നും പൗലൊസ് പണമൊന്നും സ്വീകരിച്ചില്ല. അപ്പൊ. പ്ര. 20:31-35 വരെയുള്ള വാക്യങ്ങളിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, "ഞാൻ ഈ മൂന്നു സംവത്സരം നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു, ആരുടെയും പണത്തിനോ വസ്ത്രത്തിനോ ഞാൻ ആഗ്രഹിച്ചില്ല. എൻ്റെ മുട്ടിനും എന്നോടു കൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്നു നിങ്ങൾ അറിയുന്നു. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു".

കർത്താവിൻ്റെ ഓരോ ദാസന്മാരും ഉറപ്പാക്കേണ്ട കാര്യം, പൗലൊസ് ചെയ്തതുപോലെ, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ യേശുവിൻ്റെ മനോഭാവം വെളിപ്പെടുത്തുന്നു എന്നതാണ്. ദൈവം സ്ഥാപിച്ചിരിക്കുന്ന ഞങ്ങളുടെ സി എഫ് സി സഭകളിൽ ഓരോന്നിലുമുള്ള മൂപ്പന്മാർ, എല്ലാവരും കൂടി 150 ൽ (അധികം ) പേരും, അവരവർ തന്നെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. അവരിൽ ആരും ഇതുവരെ ഒരിക്കലും ഒരു ശമ്പളം കൈപ്പറ്റിയിട്ടില്ല. ഇപ്പോൾ 45 വർഷങ്ങളായി ഈ പുതിയ നിയമ മാതൃക ഞങ്ങൾക്ക് തികവോടെ പ്രവർത്തിക്കുന്നു (1975 ൽ ആദ്യം സിഎഫ് സി സഭ തുടങ്ങിയപ്പോൾ മുതൽ ഇന്ന് 2020 വരെ) - ലോകത്തിലെ വലിയ നഗരങ്ങളിലും ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലും ഒരുപോലെ. ഞങ്ങളുടെ ഈ നിലപാട്, വചനം ഉദ്ധരിച്ച് പണത്തിനു വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന ദുരാഗ്രഹികളായ പ്രസംഗകർ നുഴഞ്ഞു കയറുന്നതിൽ നിന്ന് ഞങ്ങളെ രക്ഷിച്ചു.

മുകളിൽ പറഞ്ഞതാണ് പുതിയ നിയമ കാലയളവിൽ കർത്താവിൻ്റെ ദാസന്മാർ എടുത്ത നിലപാട്. എന്നാൽ നൂറ്റാണ്ടുകൾ കടന്നു പോയപ്പോൾ ക്രൈസ്തവ ഗോളം ഈ നിലവാരത്തിൽ നിന്ന് തെറ്റി ഒഴുകിപ്പോയി. ഇന്ന്, അനേകം പാസ്റ്റർമാരും പ്രസംഗകരും തങ്ങൾക്കു പണം നൽകേണ്ടതിന് ജനങ്ങളെ നിർബന്ധിച്ചു കൊണ്ടിരിക്കുകയും തങ്ങളുടെ സ്പോൺസർമാർക്ക് മനസ്സലിയിക്കുന്ന എഴുത്തുകൾ എഴുതി അവരിൽ നിന്ന് കൂടുതൽ കൂടുതൽ സാമ്പത്തിക സഹായം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു (മിക്കവാറും രക്ഷിക്കപ്പെട്ടവരുടെ തെറ്റായ സ്ഥിതിവിവര കണക്കുകൾ കൊണ്ട് ).

ക്രിസ്തീയ നേതാക്കന്മാരുടെ ഇടയിൽ കാണപ്പെടുന്ന പണത്തോടുള്ള ഈ തെറ്റായ നിലപാടു കാരണം ഇന്നത്തെ മിക്ക ക്രിസ്തീയ ശുശ്രൂഷകളിൽ നിന്നും ദൈവത്തിൻ്റെ അഭിഷേകം നഷ്ടപ്പെട്ടിരിക്കുന്നു തന്നെയുമല്ല മിക്ക പ്രസംഗകരുടെയും ശുശ്രൂഷയിൽ സ്വർഗ്ഗത്തിൽ നിന്നൊരു വെളിപ്പാടില്ല. ദൈവത്തെയും പണത്തെയും കൂടെ സേവിക്കാൻ ആർക്കും കഴിയില്ല (ലൂക്കോ.16:13).

കർത്താവു പറഞ്ഞത് പണമിടപാടുകളിൽ വിശ്വസ്തരായവർക്കു മാത്രമെ യഥാർത്ഥ സമ്പത്ത് നൽകപ്പെടുകയുള്ളു എന്നാണ് ( ലൂക്കോ.16:11)- ദൈവിക വെളിപ്പാടിൻ്റെയും ആത്മാഭിഷേകത്തിൻ്റെയും സമ്പത്ത്.

വീണ്ടും ഞങ്ങൾ മനസ്സിൽ വഹിക്കുന്ന മറ്റൊരു പ്രമാണമുണ്ട്: കർത്താവിൻ്റെ ഒരു ദാസൻ ഒരിക്കലും അവിശ്വാസികളിൽ നിന്നോ തന്നെക്കാൾ ദരിദ്രരായവരിൽ നിന്നോ ദാനമായി പണം സ്വീകരിക്കരുത്. ദരിദ്രനായ ഒരു വ്യക്തി നൽകുന്ന ഏത് ദാനവും സഭയുടെ വഴിപാടുപെട്ടിയിൽ ഇടുകയും അത് സ്വന്ത ആവശ്യത്തിനായി ഉപയോഗിക്കാതിരിക്കുകയും വേണം.

ബാംഗ്ലൂർ സിഎഫ് സിയിലെ വഴിപാട് പെട്ടിയുടെ മുകളിൽ പതിച്ചിട്ടുള്ള ഒരു ശോധനാ പട്ടിക താഴെ കൊടുക്കുന്നു.
നിങ്ങളുടെ പണം ഇടുന്നതിനു മുമ്പ് ദയവായി താഴെ കാണുന്ന കാര്യങ്ങൾ പരിശോധിക്കുക.

നിങ്ങൾ വീണ്ടും ജനിച്ച ഒരു ദൈവ പൈതലാണോ?
നിങ്ങളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കു വേണ്ടുവോളം നിങ്ങൾക്കുണ്ടോ?
കടബാധ്യതയിൽ നിന്നു നിങ്ങൾ സ്വതന്ത്രനാണോ ( ഭവന വായ്പയല്ലാതെ)?
എല്ലാവരോടും നിങ്ങൾ നിരപ്പു പ്രാപിച്ചിട്ടുണ്ടോ?
നിങ്ങൾ സന്തോഷത്തോടെയാണോ കൊടുക്കുന്നത്?
പുതിയ നിലവാരങ്ങൾക്കുള്ള വചനാടിസ്ഥാനം കാണുവാൻ നിങ്ങൾക്ക് താഴെ പറയുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്: http://www.cfcindia.com/our-financial-policy.

ഈ മേഖലയിൽ ഞങ്ങളിൽ നിന്നു വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന മറ്റു സഭകളെയോ പ്രസംഗകരയോ ഞങ്ങൾ വിധിക്കുന്നില്ല. അതു നമ്മെ പരീശന്മാരാക്കി തീർക്കും. എന്നാൽ, യേശുവിൻ്റെ ജീവിതത്തിലും അപ്പൊസ്തലന്മാരുടെ ജീവിതത്തിലും ഞങ്ങൾ കണ്ട ഈ നിലവാരങ്ങൾ കർശനമായി പാലിക്കുവാൻ ഞങ്ങൾ സ്വയം അന്വേഷിക്കുന്നു.

കേൾപ്പാൻ ചെവിയുള്ളവൻ, കേൾക്കട്ടെ.

ആമേൻ.