ലേഖകൻ :   സാക് പുന്നൻ
WFTW Body: 

റോമർ 8 ആത്മാവിലുള്ള ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിൻ്റെ ഈ ജീവിതത്തിലേക്കു വരുമ്പോൾ , അപ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും എല്ലാ കാര്യങ്ങളും നമ്മുടെ നിത്യമായ നന്മയ്ക്കായി തീരുവാൻ തക്കവണ്ണം നമ്മുടെ പിതാവു പ്രവർത്തിച്ചു തുടങ്ങുന്നു. മറ്റുള്ളവർ നമ്മെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ പോലും , ദൈവം അതിനെ നമ്മുടെ നന്മയ്ക്കാക്കിതീർക്കുന്നു തന്നെയുമല്ല ദൈവത്തെ സ്നേഹിക്കുന്നവർക്ക് മുൻ നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുവാൻ ദൈവം ഇടയാക്കുന്നു എന്നു നാം അറിയുന്നു (റോമ.8: 28 ) . അവൻ മുന്നറിഞ്ഞവരെ , തൻ്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതനാകേണ്ടതിന് അവിടുത്തെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചും ഇരിക്കുന്നു ( റോമ. 8 :29). ഇത് വാസ്തവമായി ഒരു അതിശയകരമായ സുവിശേഷമാണ് ! റോമ. 8: 28 പുതിയനിയമത്തിലുള്ള ഏറ്റവും അത്ഭുതകരമായ വാഗ്ദത്തങ്ങളിൽ ഒന്നാണ് കൂടാതെ നാം എപ്പോഴെങ്കിലും നേരിടേണ്ടി വരുന്ന ഓരോ സാഹചര്യങ്ങളെയും മറികടക്കുന്നതുമാണ് - തികച്ചും , മുഴുവനായും . അതുകൊണ്ട് കർത്താവിനോട് പറയുക, " കർത്താവേ , അങ്ങു ജീവിച്ചതുപോലെ , ഈ ഭൂമിയിൽ അവിടുത്തെ ഇഷ്ടം ചെയ്യുവാനല്ലാതെ എനിക്ക് ഒരു അഭിലാഷവും ഇല്ല . പണത്തിൻ്റെയോ , മാനത്തിൻ്റെയോ , പ്രശസ്തിയുടയോ , സുഖസൗകര്യത്തിൻ്റെയോ പിന്നാലെ പോകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു തന്നെ വേണ്ടി ഈ ഭൂമിയിൽ 'ഒരു കാര്യം പോലും എനിക്കാവശ്യമില്ല. ഓരോ ദിവസവും അങ്ങയെ പ്രസാദിപ്പിക്കണമെന്നു മാത്രം ഞാൻ ആഗ്രഹിക്കുന്നു. ഈ കാര്യങ്ങളിൽ ഞാൻ സ്ഥിരമായി എന്നെ തന്നെ വിധിക്കും" . അപ്പോൾ സകല കാര്യങ്ങളും നിങ്ങളുടെ നന്മയ്ക്കായി കൂടി വ്യാപരിക്കും. ആ "നന്മ " അടുത്ത വാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്നു - റോമർ 8 : 29 - നിങ്ങൾ അധികമധികം യേശുവിനെ പോലെ ആയിത്തീരും. അതിനേക്കാൾ വലിയതായി നിങ്ങൾക്കു വേണ്ടി ദൈവത്തിനു ചെയ്യാൻ കഴിയുന്ന വേറെ നന്മ ഒന്നുമില്ല.

എഫെ. 1: 45 ൽ "സ്നേഹത്തിൽ ദൈവം നമ്മെ മുൻനിയമിച്ചു " എന്നു വായിക്കുന്നു. വലിയ അളവിൽ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു വാക്കാണ് " മുൻനിയമിച്ചു " എന്നത് . ദൈവം നമ്മെ എന്തിനുവേണ്ടിയാണ് മുൻനിയമിച്ചത് ? അത് സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകാൻ വേണ്ടിയാണോ? അല്ല . സ്വർഗ്ഗത്തിലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ പോകാൻ വേണ്ടി അവിടുന്ന് ആരേയും മുൻനിയമിക്കുന്നില്ല . ഇവിടെ പറയുന്നത് " തിരുഹിതത്തിൻ്റെ പ്രസാദ പ്രകാരം ക്രിസ്തുവിൽ ഇരുത്തേണ്ടതിന് നമ്മെ മുൻനിയമിച്ചു " എന്നാണ്. അവിടുന്നു നമ്മെ മുൻനിയമിച്ചത് ക്രിസ്തുവിൽ പക്വതയുള്ള പുത്രന്മാരായി ഇരുത്തേണ്ടതിനാണ് . അല്ലാതെ കുട്ടി ക്രിസ്ത്യാനികളായിരിക്കാനല്ല. നിങ്ങളുടെ സ്വർഗ്ഗീയ പിതാവിൻ്റെ വ്യാപാരത്തിൽ താല്പര്യമുള്ള ഒരു മകനായിരിക്കേണ്ടതിനാണ്. അതുകൊണ്ട് പിതാവിൻ്റെ വ്യാപാരത്തിൽ ഉത്തരവാദിത്തബോധമുള്ള ഒരു മകനെ പോലെ നിങ്ങൾ പെരുമാറുക.

കൊലൊ. 1: 28 ൽ പൗലൊസ് പറയുന്നു , " ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു " ഇത് പ്രവചനവും ഉപദേശവും ആണ് - സകല ജ്ഞാനത്തോടും കൂടിയത് , " ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തുക " എന്നതായിരുന്നു പൗലൊസിൻ്റെ ആത്യന്തിക ലക്ഷ്യം. 100 പേരുള്ള ഒരു സഭ പൗലൊസിനു ഉണ്ടായിരുന്നെങ്കിൽ , ആ 100 പേരും - ഓരോ സഹോദരനും ഓരോ സഹോദരിയും - ക്രിസ്തുവിൽ തികഞ്ഞവർ ആയിതീരും എന്നു തീർച്ചയാക്കുവാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യാനായിരിക്കണം അദ്ദേഹം ശ്രമിച്ചിരുന്നത്. അദ്ദേഹം സകല ജ്ഞാനത്തോടും കൂടെ അവരെ പ്രബോധിപ്പിക്കുകയും , ഉപദേശിക്കുകയും, പഠിപ്പിക്കുകയും ചെയ്യുകയായിരുന്നു. കാരണം അദ്ദേഹത്തിന് ഒരു ദിവസം അവരെ ദൈവത്തിൻ്റെ മുമ്പിൽ നിറുത്തണമായിരുന്നു . അങ്ങനെ ഒരു ഭാരമുള്ള വളരെ കുറച്ചു പാസ്റ്റർമാരും ഇടയന്മാരും മാത്രമേയുള്ളൂ. അവർ വെറുതെ പ്രസംഗിക്കുന്നു. അത്രമാത്രം. എന്നാൽ ഓരോ വ്യക്തികളെയും ആത്മീയ പക്വതയിലേക്കു നയിക്കാനുള്ള ഒരു ഭാരം പൗലൊസിനുണ്ടായിരുന്നു. ഒരു സഭയിൽ മൂപ്പനായിരിക്കുന്ന ഉത്തരവാദിത്തം നിസ്സാരമായി എടുക്കാൻ നിങ്ങൾക്കു കഴിയില്ല. 25 വർഷങ്ങളായി ബാംഗ്ലൂരിലുള്ള ഞങ്ങളുടെ സഭയിൽ ഒരു മൂപ്പൻ ആയിരുന്നപ്പോൾ , എൻ്റെ സഭയിലെ പ്രായപൂർത്തിയായ ഓരോരുത്തരുടെയും ആത്മീയ അവസ്ഥ അറിയുവാൻ ഞാൻ അന്വേഷിച്ചു , അവരെ തിരുത്തുവാൻ , അവരെ ശാസിക്കുവാൻ , അവർക്കു ജ്ഞാനം നൽകുവാൻ , പ്രോത്സാഹിപ്പിക്കുന്ന വാക്കുകളും , ശക്തമായ വാക്കുകളും പറയുവാൻ ഒക്കെ എനിക്ക് കഴിയേണ്ടതിനാണ് ഞാൻ അങ്ങനെ ചെയ്തത്. അതിലൂടെ ഒരു ദിവസം അവരെ ക്രിസ്തുവിൽ തികഞ്ഞവരായി നിറുത്തുവാൻ എനിക്കു കഴിയേണ്ടതിനാണ്. എൻ്റെ സ്വന്ത ആവശ്യത്തിനു വേണ്ടി ഒന്നും ഒരിക്കലും അവരിൽ നിന്ന് ഞാൻ ആവശ്യപ്പെട്ടില്ല. അവർക്കുവേണ്ടി , ക്രിസ്തുവിൻ്റെ ശരീരത്തിനു വേണ്ടി , എൻ്റെ സ്വകാര്യ ജീവിതത്തിൽ ധാരാളം തകർക്കപ്പെടലിലൂടെ ഞാൻ കടന്നു പോകേണ്ടി വന്നു. മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിന് എന്നിൽ നിന്ന് ക്രിസ്തുവിൻ്റെ സൗരഭ്യം പുറത്തു വരത്തക്കവിധം ദൈവം അനേകം മാർഗ്ഗങ്ങളിൽ എന്നോട് ഇടപെട്ടു. ഇതാണ് യഥാർത്ഥ ക്രിസ്തീയ ശുശ്രൂഷ. കൊലൊ. 1 : 29 ൽ പൗലൊസ് തുടർന്നു പറയുന്നു, " ഈ ഉദ്ദേശത്തിനായി ഞാൻ പോരാടിക്കൊണ്ട് അധ്വാനിക്കുന്നു ". എങ്ങനെയാണ് അദ്ദേഹം പോരാടിയത് ? പരിശുദ്ധാത്മാവിൻ്റെ അത്യന്തശക്തിയാൽ - ആദ്യം എന്നിൽ ദൈവം ബലത്തോടെ വ്യാപരിപ്പിച്ച ശക്തിയാൽ " . എപ്പോഴും ദൈവം ആദ്യം നമ്മുടെ ഉള്ളിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു അപ്പോൾ മാത്രമേ അവിടുത്തേക്ക് നമ്മിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിയൂ. നിങ്ങളുടെ കൂട്ടത്തിൽ ,സഭയിൽ ശുശ്രൂഷിക്കുന്നവർ , ഈ രണ്ടു വാക്യങ്ങൾ നിങ്ങളുടെ ലക്ഷ്യമാക്കുക , ഓരോ മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ( 1:28), പിന്നെ ആ ലക്ഷ്യത്തിലെത്താൻ നിങ്ങൾക്കു കഴിയേണ്ടതിന് നിങ്ങളിൽ പരിശുദ്ധാത്മ നിറവ് ഉണ്ടാകേണ്ടതിന് (കൊലൊ. 1: 29 ).

എഫെ. 4 : 13 ൽ , പൗലൊസ് പറയുന്നത് നാം ക്രമേണ " തികഞ്ഞ പുരുഷത്വവും ക്രിസ്തുവിൻ്റെ സമ്പൂർണ്ണതയായ പ്രായത്തിൻ്റെ അളവും പ്രാപിച്ച് വളരേണം " എന്നാണ്. നാം തന്നെ ഈ നിറവിനോളം വളരേണം അതോടൊപ്പം മറ്റുള്ളവരെ ഈ നിറവിനോളം വളരുവാൻ സഹായിക്കുകയും വേണം എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നാം " മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചു കളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കരുത് " (എഫെ. 4: 14) .

എഫെ. 4 : 15 ൽ, " സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം വളരേണ്ടതിന് നാം ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. അവിടെ സത്യവും സ്നേഹവും തമ്മിലുള്ള സന്തുലനം ശ്രദ്ധിക്കുക. നാം സത്യം സംസാരിക്കണമോ? അതേ. എപ്പോഴും നമുക്കിഷ്ടമുള്ള ഏതെങ്കിലും വിധത്തിൽ സത്യം സംസാരിക്കുവാൻ നമുക്ക് അനുവാദമുണ്ടോ ? ഇല്ല. എപ്പോഴും നാം സ്നേഹത്തിൽ വേണം സത്യം സംസാരിക്കേണ്ടത് . നിങ്ങൾക്കു സ്നേഹത്തിൽ സത്യം സംസാരിക്കുവാൻ കഴിയുന്നില്ലെങ്കിൽ , അപ്പോൾ ആളുകളോടു സത്യം സംസാരിക്കാൻ വേണ്ട സ്നേഹം നിങ്ങൾക്ക് ഉണ്ടാകുന്നതുവരെ നിങ്ങൾ കാത്തിരിക്കണം . സത്യം എന്ന പേന ഉപയോഗിക്കാൻ പറ്റിയ എഴുത്തുപലക സ്നേഹമാണ്. ഒരു എഴുത്തു പലകയില്ലാതെ നിങ്ങൾ സത്യം എഴുതാൻ എത്ര ശ്രമിച്ചാലും, നിങ്ങൾ അത് എഴുതുന്നത് നേർത്ത വായുവിൽ ആയിരിക്കും. നിങ്ങൾ എന്താണ് എഴുതുന്നത് എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയുകയില്ല. എല്ലായ്പോഴും സ്നേഹത്തിൽ സംസാരിക്കുന്നതിലൂടെയാണ് - പ്രസംഗപീഠത്തിലും , സ്വകാര്യ സംഭാഷണത്തിലും - നമുക്കു ക്രിസ്തു എന്ന തലയോളം സകലത്തിനും വളരുവാൻ കഴിയുന്നത്.

എബ്രാ. 6 : 1 " പക്വതയിലേക്ക് ആയുന്നതിനു വേണ്ടിയുള്ള ഒരു പ്രബോധനം ഉണ്ട്. എബ്രാ. 5 ൽ പാലു കുടിക്കുന്നതിൻ്റെയും മാംസം ഭക്ഷിക്കുന്നതിൻ്റെയും ഒരു ഉദാഹരണം ഉണ്ട്. അവിടെ വേറേ രണ്ട് വിശദീകരണങ്ങൾ കൂടിയുണ്ട്. ഒന്നാമത് പ്രാഥമിക ഉപദേശത്തിൻ്റെയും കൂടുതൽ നിലവാരമുള്ള ഉപദേശത്തിൻ്റെയും ഉദാഹരണം, അതിനുശേഷം ഒരു കെട്ടിടത്തിൻ്റെ അടിസ്ഥാനത്തിൻ്റെയും അതിൻ്റെ ഉപരിഘടന ( മേൽ കെട്ടിടം ) യുടെയും ഉദാഹരണം. ഈ വാക്ചിത്രങ്ങളെല്ലാം ശിശുക്കളും പക്വതയുള്ള ക്രിസ്ത്യാനികളും തമ്മിലുള്ള അന്തരം കാണിക്കുവാനാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം കാണപ്പെടുന്നത് ശോധന വേളകളിലാണ് . പക്വമതിയായ ക്രിസ്ത്യാനിക്ക് ക്രിസ്തു തുല്യമായ പ്രതികരണമാണ് പ്രലോഭനങ്ങളോടുള്ളത് , അതേസമയം ശിശുക്കൾക്ക് മാനുഷികമായ പ്രതികരണമാണുള്ളത് . മറ്റൊരു ഉദാഹരണം ഉപയോഗിക്കാം : പക്വതയിലേക്ക് ആയുന്നതിനെ ഒരു പർവ്വതം കയറുന്നതിനോട് ഉപമിക്കാം ( ഏതാണ്ട് 10,000 മീറ്റർ ഉയരം എന്നു പറയാം ).യേശു നേരത്തെതന്നെ പർവ്വതത്തിൻ്റെ മുകളിൽ എത്തിയിരിക്കുന്നു. വീണ്ടും ജനിക്കുമ്പോൾ നാം പർവ്വതത്തിൻ്റെ ചുവട്ടിൽ നിന്ന് ആരംഭിക്കുന്നു. യേശുവിനെ അനുഗമിച്ച് പർവ്വതത്തിൻ്റെ മുകളിലേക്ക് ആയണം എന്നതാണ് നമ്മുടെ ലക്ഷ്യം, അതെത്ര കണ്ട് സമയം എടുത്താലും കാര്യമല്ല. അപ്പോൾ നമുക്ക് നമ്മുടെ ഇളയ സഹോദരൻമാരോടും സഹോദരിമാരോടും " ഞാൻ ക്രിസ്തുവിനെ അനുഗമിക്കുന്നതു പോലെ എന്നെ അനുഗമിപ്പിൻ " എന്നു പറയാൻ കഴിയും ( 1 കൊരി. 11:1), നാം 100 മീറ്റർ മാത്രമേ കയറിയിട്ടുള്ളു എങ്കിലും.