WFTW Body: 

യേശുവിനെ പോലെ, സഭയ്ക്കു വേണ്ടി എല്ലാം ഉപേക്ഷിക്കുവാൻ മനസ്സുള്ളവരാൽ മാത്രമേ സത്യ സഭ പണിയപ്പെടുകയുള്ളു.

"ക്രിസ്തു സഭയെ സ്നേഹിച്ച് അവൾക്കു വേണ്ടി തന്നെത്താൻ ഏൽപ്പിച്ചു കൊടുത്തു" (എഫെ. 5:25). ഇന്നു സഭ പണിയുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും അതേ വില തന്നെ കൊടുക്കണം - ഒരുവൻ എല്ലാ ദിവസവും തൻ്റെ സ്വയ ജീവൻ മുഴുവനായി യാഗം കഴിക്കുന്നത്. ക്രിസ്തുവിൻ്റെ ശരീരം പണിയുന്നതിന് വേറേ എളുപ്പമാർഗ്ഗമൊന്നുമില്ല. മാനവ ചരിത്രത്തിൻ്റെ ആരംഭം മുതൽ നാം ഈ പ്രമാണം കാണുന്നു.

കയീൻ ദൈവത്തിന് കേവലം "ഒരു വഴിപാട്" കൊണ്ടുവന്നു - എന്നാൽ ദൈവം അതു നിരസിച്ചു. ഹാബേൽ ഏതു വിധത്തിലും അവൻ്റെ ആടുകളിൽ "ഏറ്റവും നല്ലത്" ഒന്നു കൊണ്ടുവന്നു - ദൈവം അതു സ്വീകരിക്കുകയും ചെയ്തു (ഉൽ.4:3-5). തങ്ങൾക്ക് ഏറ്റവും ചെലവു കുറഞ്ഞതോ അല്ലെങ്കിൽ ഒരു ചെലവും ഇല്ലാത്തതോ ആയ വഴിപാടുകൾ ദൈവത്തിനു കൊണ്ടുവരുന്ന മതഭക്തരായ ക്രിസ്ത്യാനികളെയാണ് കയീൻ പ്രതീകവൽക്കരിച്ചിരിക്കുന്നത്. ഏതു വിധേനയും തങ്ങൾക്കുള്ളതെല്ലാം ചെലവു ചെയ്ത് ദൈവത്തിന് ഒരു വഴിപാടു കൊണ്ടുവരുന്ന ആത്മീയ വിശ്വാസികളെയാണ് ഹാബേൽ പ്രതീകവൽക്കരിക്കുന്നത്.

അബ്രാഹാം ദൈവത്തിൻ്റെ വിളി അനുസരിച്ച് ഇസ്ഹാക്കിനെ മോറിയാ മലയിലെ യാഗപീഠത്തിൽ യാഗം അർപ്പിച്ചപ്പോൾ, അത് അവൻ എക്കാലവും അർപ്പിച്ചിരിക്കാവുന്ന എല്ലാ യാഗങ്ങളേയും കാൾ ഏറ്റവും വിലപിടിപ്പുള്ള ഒരു യാഗമായിരുന്നു. അദ്ദേഹം ഹാബേലിൻ്റെ കാൽച്ചുവട് പിൻതുടരുകയായിരുന്നു (ഉൽ. 22).

ആയിരം വർഷങ്ങൾക്കു ശേഷം, മോറിയാ മലയിൽ അതേ സ്ഥാനത്ത് (അരവ്നയുടെ മെതിക്കളത്തിൽ) ദാവീദ് ഒരു യാഗം അർപ്പിച്ചു കൊണ്ട് പൂർണ്ണ പ്രതിബദ്ധതയുടെ ഈ വാക്കുകൾ പറഞ്ഞു, "എനിക്ക് ഒന്നും ചെലവില്ലാതെ എൻ്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കയില്ല" (2 ശമു. 24:24).

അബ്രാഹാമും ദാവീദും അർപ്പിച്ച ഈ വിലയേറിയ യാഗങ്ങൾ ദൈവം കണ്ടിട്ട്, ഈ രണ്ടു പുരുഷന്മാർ തങ്ങളുടെ വിലയേറിയ യാഗങ്ങൾ അർപ്പിച്ച ആ കൃത്യമായ സ്ഥലത്ത് - മോറിയ മലയിൽ അരവ്നയുടെ മെതിക്കളത്തിൽ (2 ദിനവൃ. 3:1 കാണുക) അവിടുത്തെ ദേവാലയം പണിയാൻ ദൈവം ശലോമോനോടു പറഞ്ഞു.

പൂർണ്ണമായ ത്യാഗത്തിൻ്റെ ഈ ആത്മാവുള്ളവരാൽ മാത്രമേ അവിടുത്തെ ആലയം പണിയപ്പെടാൻ കഴിയൂ എന്ന് ഇതിലൂടെ ദൈവം കാണിക്കുകയായിരുന്നു. അവർ മാത്രം ക്രിസ്തുവിൻ്റെ സഭ - യെരുശലേം പണിയും (വെളി. 21: 2). മറ്റുള്ള ക്രിസ്ത്യാനികൾ ബാബിലോൺ പണിയും (വെളി.17, 18 അധ്യായങ്ങൾ).

കയീനും ഹാബേലും ആണ് ഈ രണ്ടു കൈവഴികൾ ആരംഭിച്ചത് - മതഭക്തന്മാരുടെയും ആത്മീയരുടെയും. പിന്നീട് ഈ ശാഖകൾ കാണപ്പെട്ടത് യിസ്രായേലിൻ്റെ ചരിത്രത്തിലെ വ്യാജ പ്രവാചകന്മാരിലും യഥാർത്ഥ പ്രവാചകന്മാരിലുമാണ്; അതിനു ശേഷം പരീശന്മാരിലും യേശുവിലും; ഒടുവിലത് ബാബിലോണിലും യെരുശലേമിലും അവസാനിക്കുന്നു (വെളി. 17,18, 21).

അനേക വിശ്വാസികൾ, ദൂതന്മാരുടെയും ഭൗതിക ശരീരത്തിൽ യേശുവിൻ്റെയും ദർശനം കാണാൻ വളരെ ആകാംക്ഷയുള്ളവരാണ്. എന്നാൽ ഏതു വിധത്തിലും നമ്മുടെ വാഞ്ച്ഛ യേശുവിൻ്റെ ജീവിതത്തിൻ്റെ മഹത്വം കാണാനായിരിക്കണം - അവിടുന്ന് ഈ ഭൂമിയിൽ ജീവിച്ച വിധം. ഇതാണ് നമുക്കു പിൻതുടരാനുള്ള മാതൃക.

പൗലൊസ് ഇപ്രകാരം പറഞ്ഞു, "എൻ്റെ ജഡത്തിൽ ഒരു നന്മയും വസിക്കുന്നില്ല... അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ" (റോമ.7:18, 24). ഇതാണ് അദ്ദേഹത്തെ തന്നെ പൂർണ്ണമായി വെടിപ്പാക്കുവാൻ ഒരു എരിയുന്ന ആഗ്രഹം അദ്ദേഹത്തിനു നൽകിയത്. നമ്മുടെ ജഡത്തിൻ്റെ ഈ മലിനതയെ കുറിച്ചുള്ള ഒരു വെളിപ്പാടാണ് നമുക്കും ആവശ്യമായിട്ടുള്ളത്. അപ്പോൾ മാത്രമേ "ജഡത്തിലെ സകല കന്മഷങ്ങളിൽ നിന്നും നമ്മെത്തന്നെ വെടിപ്പാക്കി ദൈവ ഭയത്തിൽ വിശുദ്ധിയെ തികയ്ക്കുന്നതിന്" നാം അന്വേഷിക്കുകയുള്ളു - അങ്ങനെ സഭയെ വിശുദ്ധിയിൽ സൂക്ഷിക്കാനും (2 കൊരി. 7:11).

നാം വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന നിർമ്മല ഉപദേശത്തെ കേവലം ഒരു ഉപദേശമായി മാത്രം ചിന്തിച്ചാൽ, അവ ശക്തിയില്ലാതെ ദൈവഭക്തിയുടെ വേഷം മാത്രമുള്ള ഒന്നായി എളുപ്പത്തിൽ തരം താണുപോയേക്കാം. അവ നമുക്ക് വെറും ഉപദേശത്തെക്കാൾ വളരെ അധികമായി തീരണം. അവ നമുക്ക് വെളിപ്പാടായി തീരണം - നമ്മുടെ ജീവിതത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു വെളിപ്പാട്. എത്രയധികം വിശ്വസ്തതയോടെ നമ്മുടെ ജീവിതത്തിലെ വ്യത്യസ്ത മേഖലകളിലുള്ള പ്രലോഭനങ്ങളെ നാം നേരിടുകയും അതിനെതിരെ പോരാടുകയും ചെയ്യുന്നോ, അത്രയധികം നമ്മുടെ ആന്തരിക ജീവിതത്തിൽ - നാം നമ്മെത്തന്നെ ശുദ്ധീകരിക്കേണ്ട - ക്രിസ്തു തുല്യമല്ലാത്ത പല മേഖലകളെ കുറിച്ചും ആത്മാവിൻ്റെ വെളിപ്പാടു നമുക്കു ലഭിക്കും.

അത്തരത്തിലുള്ള തുടർമാനമായ വെളിപ്പാടു കൂടാതെ, ക്രിസ്തുവിൻ്റെ ശരീരമാകുന്ന സഭ പണിയുന്നത് അസാധ്യമാണ്. നമ്മുടെ ജഡത്തിൻ്റെ മലിനതയെ കുറിച്ചുള്ള ഈ വെളിപ്പാടില്ലാതെ നാം നേടുന്ന 'വിശുദ്ധി', പഴയനിയമ വിശുദ്ധന്മാരുടെ വിശുദ്ധി പോലെ മാത്രം ആയിരിക്കും (ഏറ്റവും നല്ലതായാലും) - ന്യായപ്രമാണത്തിൻ്റെ ബാഹ്യമായ നീതി. ഇതു നമുക്ക് നമ്മുടെ സഹവിശ്വാസികളുടെ ഇടയിൽ ഒരു പ്രശസ്തി നേടിത്തരും, എന്നാൽ "ദൈവത്തിൻ്റെ ദൃഷ്ടിയിൽ അതു പൂർണ്ണതയുള്ളത് ആയിരിക്കില്ല" (വെളി. 3:1:2).

നമ്മുടെ പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ യേശുവിനെ നമ്മുടെ മാതൃകയായി കാണുന്നില്ലെങ്കിൽ, നാം പിന്മാറ്റക്കാരാണെന്നു നാം എണ്ണണം.