WFTW Body: 

പുറപ്പാട് പുസ്തകം 17-ാം അദ്ധ്യായത്തില്‍, യിസ്രായേല്യര്‍ കുടിക്കാനുളള വെളളം ഇല്ലാത്ത ഒരു സ്ഥലത്തേക്കു വരുന്നതായി നാം കാണുന്നു. സൈന്‍ തരംഗം താഴോട്ടുപോകുകയും അവര്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും കര്‍ത്താവ് അവരുടെ കണ്‍മുമ്പില്‍ തന്നെയുളള അവിടുത്തെ പരിഹാരം അവര്‍ക്കു കാണിച്ചുകൊടുക്കുന്നു. അവിടുന്നു മോശെയോട് " നിന്‍റെ മുമ്പിലുളള പാറയെ നോക്കുക. അതിനെ അടിക്കുക" എന്നു പറഞ്ഞു (വാക്യം 6). മോശെ പാറയെ അടിക്കുകയും വെളളം ഒഴുകാന്‍ തുടങ്ങുകയും ചെയ്തു. ഞാന്‍ ഈ ഭാഗം ആദ്യമായി വായിച്ചപ്പോള്‍, ഞാന്‍ ഒരു ചെറിയ പാറയും, അതില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന ചെറിയ വെളളത്തുളളികളും, എല്ലാവരും അതില്‍ നിന്നു കുടിക്കുന്നതുമായ ചിത്രം എന്‍റെ മനസ്സില്‍ കണ്ടു. എന്നാല്‍ ആ മരുഭൂമിയില്‍ ദാഹമുളള എത്രപേരുണ്ടായിരുന്നു എന്നു നിങ്ങള്‍ക്കറിയാമോ? 20നും 60 നും ഇടയ്ക്കു പ്രായമുളള പുരുഷന്മാര്‍ മാത്രം 600000 അതു കൂടാതെ അതിനെക്കാള്‍ പ്രായമുളള അനേകരും, അതിലും ചെറുപ്പമായവരും, സ്ത്രീകളും, കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. കുറഞ്ഞത് 20 ലക്ഷം ആളുകള്‍ അവിടെ ഉണ്ടായിരുന്നിരിക്കണം. ഈ 20 ലക്ഷം ആളുകള്‍ക്കു കുടിക്കുവാന്‍ എത്രമാത്രം വെളളം വേണമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? അതു കേവലം ഇറ്റിറ്റു വീഴുന്ന തുളളികള്‍ ആയിരുന്നോ? അല്ല! 20 ലക്ഷം ആളുകള്‍ക്കു വേണ്ടുവോളം നന്നായി കുടിക്കണമെങ്കില്‍ അത് പലദിശകളിലേക്ക് ഒഴുകുന്ന അനേകം നദികള്‍ ആയിരുന്നിരിക്കണം. ആ 20 ലക്ഷം ആളുകള്‍ ഇറ്റിറ്റുവീഴുന്ന ആ തുളളികളില്‍ നിന്നു കുടിക്കുവാന്‍ വരിവരിയായി നില്‍ക്കണമായിരുന്നെങ്കില്‍, വരിയുടെ മുമ്പില്‍ എത്തുന്നതിനു മുമ്പെ തന്നെ അനേകര്‍ ദാഹം കൊണ്ടു മരിച്ചു പോയേനെ! അല്ല. ആ മരുഭൂമിയില്‍ പാറയില്‍ നിന്ന് ഒഴുകിയത് നദികളായിരുന്നു. യോഹന്നാന്‍ 7:37-39 വരെയുളള വാക്യങ്ങളില്‍ ക്രൂശിക്കപ്പെട്ട ഒരു മനുഷ്യനില്‍ (അടിക്കപ്പെട്ട പാറയില്‍) നിന്നൊഴുകുന്ന ആത്മാവു -നിറഞ്ഞ ജീവിതത്തെക്കുറിച്ച് യേശു നല്‍കിയ ചിത്രം ഇതായിരുന്നു.

യേശു കാല്‍വറിയില്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അതു പെന്തക്കോസ്തിനു വഴി ഒരുക്കി. എല്ലായ്പ്പോഴും കാല്‍വറിയെ പിന്‍തുടര്‍ന്ന് പെന്തക്കോസ്തുണ്ട്. നമുക്ക് പരിശുദ്ധാത്മസ്നാനം നല്‍പ്പെട്ടാല്‍ ഉടന്‍തന്നെ ജീവജാലത്തിന്‍റെ നദികള്‍ നമ്മില്‍ നിന്ന് ഒഴുകാന്‍ തുടങ്ങുന്നില്ല. സത്യസന്ധരാണെങ്കില്‍ നാം അതു സമ്മതിക്കും. മറ്റുളളവരെ അനുഗ്രഹിക്കേണ്ടതിന് ജീവജല നദികള്‍ നമ്മില്‍ നിന്ന് ഒഴുകുന്നതിനു മുമ്പ്, അതിനനുസരണമായി നമ്മെ നുറുക്കുവാന്‍ വേണ്ടി, ദൈവത്തിന് അടിയുടെയും ക്രൂശീകരണത്തിന്‍റെയും ഒരു പ്രവൃത്തി നമ്മില്‍ ചെയ്യേണ്ടതുണ്ട്. നമ്മെ, ഭൂമിയുടെ മുഖത്തുളള ലക്ഷക്കണക്കിന് ആളുകളെ അനുഗ്രഹിക്കുവാന്‍ കഴിവുളളവരാക്കിത്തീര്‍ക്കുവാന്‍ അവിടുത്തേക്കു കഴിയേണ്ടതിനായി ദൈവം എന്നെയും നിങ്ങളെയും പോലെ സാധാരണക്കാരായ, ഒന്നിനും കൊളളാത്ത, ബലഹീനരും ഭോഷന്മാരുമായവര്‍ക്കു വേണ്ടി അന്വേഷിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇതെല്ലാം, നമ്മെ അടിക്കുവാനും നുറുക്കുവാനുമായി നാം ദൈവത്തെ അനുവദിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നദികള്‍ ഒഴുകുവാന്‍ തുടങ്ങിയതിനു ശേഷം പെട്ടെന്നു തന്നെ, 8-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു, " അപ്പോള്‍ അമാലേക്ക് വന്നു". പഴയ നിയമത്തിലുടനീളം കാണുന്ന അമാലേക്ക്, നമ്മുടെ ജഡത്തിന്‍റെ ഒരു ചിത്രമാണ്. അത്മാവും ജഡവും തമ്മില്‍ നിരന്തരമായ പോരാട്ടത്തിലാണ്. നദികള്‍ ഒഴുകുവാന്‍ തുടങ്ങിയ ഉടനെ തന്നെ, അമാലേക്ക് ദൈവ ജനത്തിനെതിരായി യുദ്ധം ചെയ്യുവാന്‍ പ്രത്യക്ഷനായി. യേശു പരിശുദ്ധാന്മാവിനാല്‍ അഭിഷിക്തനായ ഉടനെ, സാത്താന്‍ അവിടുത്തെ പ്രലോഭിക്കുവാന്‍ വന്നു. (ലൂക്കോസ് 3:22;4;1,2). മോശെയുംജോഷ്വായും ഒരുമിച്ചു പ്രവര്‍ത്തിച്ചതിനാല്‍, ഒടുവില്‍ അമാലേക്ക് തോല്‍പ്പിക്കപ്പെട്ടു. മോശെ കുന്നിന്‍റെ മുകളില്‍ പ്രാര്‍ത്ഥനയില്‍ കൈളുയര്‍ത്തിപ്പിടിക്കുകയും യോശുവ താഴ് വരയില്‍ അമാലേക്യരോട് യുദ്ധം ചെയ്യുകയും ചെയ്തു. ഈ കൂട്ടുകെട്ട് നമ്മെ ജഢത്തെ ജയിക്കുവാനും സഹായിക്കും - ശത്രുവിനെതിരെ നേരിട്ട് ഉപയോഗിക്കപ്പെട്ട ആത്മാവിന്‍റെ വാളും (ദൈവവചനം) (മരുഭൂമിയില്‍ യേശു അതുപയോഗിച്ചതു പോലെ) ദൈവത്തോടുളള പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തിപിടിക്കപ്പെട്ട നമ്മുടെ കരങ്ങളും (നമ്മുടെ ബലഹീനതയും നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞുളളത്.).

മോശെയുടെ കരങ്ങള്‍ തളര്‍ന്നപ്പോള്‍, അഹരോനും ഹൂരും അദ്ദേഹത്തിന്‍റെ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു (പുറപ്പാട് 17:12). നാം ബലഹീനരും ക്ഷീണിതരും ആകുമ്പോള്‍ നമ്മെ സഹായിക്കുവാന്‍ നമുക്കും അഹരോന്മാരുടെയും ഹൂരുമാരുടെയും ആവശ്യമുണ്ട്. എന്‍റെ ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ കണ്ടെത്തിയ മഹത് സത്യങ്ങളില്‍ ഒന്ന് ഇതാണ്: എനിക്ക് അതു തനിയെ ചെയ്യുവാന്‍ കഴിയുകയില്ല. ക്രിസ്തുവിന്‍റ ശരീരത്തിലുളള എന്‍റെ സഹ വിശ്വാസികളുടെ സഹായം എനിക്കാവശ്യമാണ്. അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് വഴിയരികില്‍ വീണുപോകാതെയും, എന്‍റെ ബോധ്യങ്ങളെ ഒന്നും വിട്ടുവീഴ്ച ചെയ്യാതെയും ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നെങ്കില്‍, അതിന്‍റെ കാരണങ്ങളില്‍ ഒന്ന് നിരന്തരമായി എന്നെ പ്രോത്സാഹിപ്പിക്കുകയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, എന്നെ പ്രബോധിപ്പിക്കുകയും ചെയ്യുന്ന അനേകം സഹോദരന്മാരും സഹോദരി മാരും എനിക്കുണ്ട് എന്നതാണ്. വര്‍ഷങ്ങളായി എന്‍റെ കൈകളെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന അനേകം അഹരോന്‍മാരും ഹൂരുമാരും എനിക്കുണ്ട്, ഞാന്‍ അവരെ ആഴമായി വിലമതിക്കുവാന്‍ പഠിച്ചിരിക്കുന്നു. അഹരോനും ഹൂരും മോശെയെപ്പൊലെ വരപ്രാപ്തരായിരുന്നില്ല തന്നെയുമല്ല മോശെ ദൈവത്തെ അറിഞ്ഞരീതിയില്‍ അവര്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. എന്നാല്‍ അപ്പോഴും മോശെയ്ക്ക് അവരെ ആവശ്യമുണ്ടായിരുന്നു. അഹരോന്‍ കുറഞ്ഞ പക്ഷം ഒരു നേതാവെങ്കിലും ആയിരുന്നു. എന്നാല്‍ ഹൂര് പിന്നീടൊരിക്കലും ദൈവവചനത്തില്‍ വീണ്ടും പ്രത്യക്ഷനാകാത്ത അിറയപ്പെടാത്ത ഒരു മനുഷ്യന്‍ ! എന്നാല്‍, ദൈവത്തിന്‍റെ വലിയ മനുഷ്യനായ മോശെയ്ക്ക്, അറിയപ്പെടാത്ത ഈ മനുഷ്യന്‍റെ സഹായം പോലും ആവശ്യമായിരുന്നു. ക്രിസ്തുവിന്‍റെ ശരീരത്തിലെ ബലഹീനരായ, അറിയപ്പെടാത്ത ഒരു സഹോദരനെപ്പോലും ഒരിക്കലും നിന്ദിക്കരുത്. നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ദൈവമനുഷ്യനാണെങ്കിലും നിങ്ങള്‍ക്ക് അവരെ ആവശ്യമുണ്ട്. തടസ്സം ഉണ്ടാക്കിയ പത്രൊസിനോടും, യാക്കോബിനോടും, യോഹന്നാനോടും പോലും യേശു ഗതസമനിയില്‍ വച്ച് തന്‍റെ കൈ ഉയര്‍ത്തി പിടിക്കുവാന്‍ (പ്രാര്‍ത്ഥനയില്‍ തന്നെ സഹായിക്കുവാന്‍) ആവശ്യപ്പെട്ടു! " തല (ക്രിസ്തു) പോലും പാദങ്ങളോട് (ശരീരത്തില്‍ ഏറ്റവും താഴെയുളള അവയവം), നിന്നെ എനിക്കാവശ്യമാവില്ല എന്നു പറയുന്നില്ല. (1 കൊരിന്ത്യര്‍ 12:21).