ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സ്‌ത്രീ ശിഷ്യന്‍
WFTW Body: 

2 രാജാക്കന്മാര്‍ 4:8 - 37 വരെ വാക്യങ്ങളില്‍ ധനികയും വളരെ സ്വാധീനമുള്ളവളുമായ ഒരു വനിതയെ കുറിച്ച് നാം വായിക്കുന്നു. അവള്‍ എലീശയുടെ ശുശ്രൂഷയാല്‍ അനുഗ്രഹിക്കപ്പെട്ടവളുമായിരുന്നു. ദൈവം ദരിദ്രരും,നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും ആയ ആളുകളെ മാത്രമല്ല അനുഗ്രഹിക്കുന്നത്. അവിടുന്ന് പക്ഷാഭേദമില്ലാത്ത ആളാണ്. നിരക്ഷരനായ പത്രോസിനെ തെരഞ്ഞെടുത്തതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്ന പൌലോസിനേയും അവിടുന്ന് തെരഞ്ഞെടുത്തു. പത്രോസിനു വാചക പരിജ്ഞാനം കുറവായിരുന്നു എന്നാല്‍ പൗലോസ് ഒരു ദൈവവചന പണ്ധിതനായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും സാമ്പത്തീകമായി സഹായിച്ച ധനികരായ ചില വനിതകളുണ്ടായിരുന്നു. അവര്‍ ദൈവ ഭക്തകളായ സ്ത്രീകളായിരുന്നതിനാല്‍ യേശു അവരുടെ വലിയ സംഭാവനകള്‍ സ്വീകരിച്ചു.(ലൂക്കോ. 8:3).

ഇവിടെ എലീശയെ സഹായിക്കുവാന്‍ തീരുമാനിച്ച ഒരു ധനികയായ വനിതയെയാണ് കാണുന്നത്. എലീശാ ഇടയ്ക്കിടയ്ക്ക് അവരെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കണ്ടിട്ട് അവള്‍ തന്റെ ഭര്‍ത്താവിനോട് പറഞ്ഞു 'ഈ മനുഷ്യന്‍ ദൈവഭക്തനായ ഒരു വിശുദ്ധനാണെന്ന് ഞാന്‍ കരുതുന്നു.' ഇങ്ങനെ പറഞ്ഞതില്‍ നിന്നും അവള്‍ ഒരു ദൈവഭക്തയായ സ്ത്രീയാണെന്ന് മനസ്സിലാക്കാം. എലീശയുടെ ഒരു പ്രസംഗം പോലും കേള്‍ക്കാത്ത അവള്‍ക്ക്, അദ്ദേഹം ഒരു ദൈവമനുഷ്യനാണെന്നു എങ്ങനെ മനസ്സിലായി? തീന്മേശയിലെ അദ്ദേഹത്തിന്റെ പെരുമാറ്റം അവള്‍ നിരീക്ഷിച്ചു. നമുക്കുള്ള എത്ര നല്ല മാതൃകയാണിത്. ചെറിയ കാര്യങ്ങളിലൂടെയാണ് ഒരു ദൈവ മനുഷ്യനെ തിരിച്ചറിയുന്നത്. അയാള് ഇരുന്നു സംസാരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, വളരെസാധാരണ കാര്യങ്ങളിലുള്ള അയാളുടെ പെരുമാറ്റവും അങ്ങനെ പല കാര്യങ്ങളിലൂടെയാണ്. അല്ലാതെ അയാളുടെ ഒരു പ്രസംഗം കേള്‍ക്കേണ്ട ആവശ്യമില്ല.

അതുകൊണ്ട് ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ആവശ്യത്തിന് വെളിച്ചവും ഉള്ള ഒരു ചെറിയ മുറി എലീശയ്ക്കായി ഒരുക്കുവാന്‍ ഈ സ്ത്രീ തീരുമാനിച്ചു. ഈ സൌകര്യങ്ങളൊക്കെ വേണമെന്ന് എലീശാ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ എല്ലാ ദൈവഭക്തകളായ സ്ത്രീകളെയും പോലെ അവളും വളരെ കരുതലുള്ളവളായിരുന്നു. ദൈവം തന്റെ ദാസന്മാര്‍ക്കുള്ള സൗകര്യങ്ങള്‍ അവര്‍പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ക്രമീകരിക്കുന്നു. എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവമനുഷ്യന്‍ തനിക്കു സൗകര്യങ്ങള്‍ ഒരുക്കി തന്നവരോട് ഒരിക്കലും കടക്കാരനായിട്ടിരിക്കുകയില്ല. അതിനാല എലീശാ തന്റെ ഭ്രുത്യനായ ഗേഹസിയോടു താന്‍ ഇവള്ക്ക് എന്താണ് പകരം കൊടുക്കേണ്ടതെന്നു ചോദിച്ചു. ഗേഹസി പറഞ്ഞു അവള്‍ക്കു മക്കളില്ലായെന്ന്. അപ്പോള്‍ എലീശാ അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ഒരു വര്‍ഷത്തിനകം അവള്‍ക്കു ഒരു കുഞ്ഞുണ്ടാകുമെന്നു അവളോട് പറയുകയും അങ്ങനെ സംഭവിക്കുകയും ചെയ്തു.

ആ പൈതല്‍ വളര്‍ന്നുവരവേ ഒരു നാള്‍ രോഗം ബാധിച്ച് മരിച്ചു (4:20). ആ കുഞ്ഞിനെ ഉടനെ സംസ്‌കരിക്കാതെ സൂക്ഷിച്ച അവന്റെ മാതാവിന്റെ വിശ്വാസത്തെ കുറിച്ച് ചിന്തിക്കുക. ആദ്യം ഞാന്‍ ആ ദൈവ മനുഷ്യനെ ഒന്ന് ബന്ധപ്പെടട്ടെ (4:22). അതിനാല്‍ അവള്‍ എലീശയെ കാണുവാനായി പുറപ്പെട്ടു. അവള്‍ വരുന്നത് ദൂരെ നിന്ന് കണ്ട എലീശ ഗേഹസിയോടു, അവളോട് ഇങ്ങനെ ചോദിക്കുവാന്‍ പറഞ്ഞു,' നിനക്ക് സുഖമല്ലേ? നിന്റെ ഭര്‍ത്താവിനു സുഖമല്ലേ? നിന്റെ കുഞ്ഞിന് സുഖമല്ലേ? (വാക്യം 26). തന്റെ മരിച്ചുപോയ കുഞ്ഞിനെകുറിച്ച് അവള്‍ പറഞ്ഞ വിശ്വാസത്തിന്റെ മറുപടി ശ്രദ്ധിക്കുക. അവള്‍ പറഞ്ഞു, 'സുഖമായിരിക്കുന്നു'. ഒരു അമ്മയുടെ വിശ്വാസം ആ കുഞ്ഞിന്റെ മേല്‍ ചെയ്ത ആശ്ചര്യകരമായ കാര്യം കാണുക. അവളുടെ വിശ്വാസത്തിനനുസരിച്ചു അവള്‍ക്ക് ലഭിച്ചു.അതിനാലാണ് വിശ്വാസവീരന്മാരുടെ പട്ടികയില്‍ അവള്‍ക്കുമൊരു സ്ഥാനം ലഭിച്ചത്. 'സ്ത്രീകള്‍ക്ക് തങ്ങളുടെ മരിച്ചവരെ ജീവനോടെ തിരികെ കിട്ടി. അവരുടെ വിശ്വാസത്തിന് ദൈവത്തില്‍നിന്നു അംഗീകാരവും ലഭിച്ചു' (എബ്രായര്‍ 11:35:39). ആ അമ്മയ്ക്ക് വിശ്വാസമില്ലായിരുന്നെങ്കില്‍ അവള്‍ ആ കുഞ്ഞിനെ അടക്കം ചെയ്‌തേനെ.ദൈവം വിശ്വാസം കണ്ടെത്തുന്ന ചിലരില്‍ എത്ര അത്ഭുതമാണ് അവിടുന്ന് പ്രവര്‍ത്തിക്കുന്നത് !!!