WFTW Body: 

എഫെസ്യര്‍ 4:13 ല്‍, "തികഞ്ഞ പുരുഷത്വത്തിലേക്കും ക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്‍റെ അളവിലേക്കും" നാം ക്രമേണ വളരേണ്ടതാണ് എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. നാം തന്നെ പൂര്‍ണ്ണതയിലേക്കു വളരുന്നതും മറ്റുളളവരെ ഇതിലേക്കു വളരുവാന്‍ സഹായിക്കുന്നതുമായിരിക്കണം നമ്മുടെ ലക്ഷ്യം. " നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിരുക്കള്‍ ആയിരിക്കരുത്" (എഫെ.4:14).

നാം വിവേചനത്തില്‍ വളരേണ്ടതിനായി ദൈവം നമ്മെ വഞ്ചനയ്ക്കും വ്യാജ ഉപദേശങ്ങള്‍ക്കും തുറന്നു കൊടുക്കുന്നു. അല്ലാത്ത പക്ഷം നമ്മുടെ വിവേചന ശക്തി വികസിക്കുകയില്ല. അതു കൊണ്ടാണ് അവിടുന്ന് ഇത്രയധികം വഞ്ചകډാരെയും കളള പ്രവാചകډാരെയും ക്രിസ്തീയ ഗോളത്തില്‍ ചുറ്റി സഞ്ചരിക്കുവാന്‍ അനുവദിക്കുന്നത്. അപ്രകാരം ശരിയായ ആത്മാവുളള ഒരുവനെയും ശരിയായ ആത്മാവില്ലാത്ത ഒരുവനെയും തമ്മില്‍ വിവേചിച്ചറിയാന്‍ നമുക്കു കഴിയും. നാം മറ്റുളളവരെ വിധിക്കേണ്ടതില്ല. എന്നാല്‍ നാം വിവേചിക്കണം. അപ്പോള്‍ നമ്മുടെ ആത്മീയബോധം അഭ്യസിപ്പിക്കപ്പെടും.

എഫെ. 4:15 ല്‍ " വളരേണ്ടതിനു സ്നേഹത്തില്‍ സത്യം സംസാരിക്കുവാന്‍" നാം ഉല്‍സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. അവിടെ സത്യവും സ്നേഹവും തമ്മിലുളള സംതുലനം ശ്രദ്ധിക്കുക. നാം സത്യം സംസാരിക്കണമോ? ഉവ്വ്. എപ്പോഴും .എന്നാല്‍ അതു നമുക്കിഷ്ടമുളള ഏതെങ്കിലും വിധത്തിലാണോ? അല്ല. നാം സ്നേഹത്തില്‍ സത്യം സംസാരിക്കണം. സത്യം സ്നേഹത്തില്‍ സംസാരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയില്ലെങ്കില്‍, അപ്പോള്‍ ആളുകളോടു സത്യം സംസാരിക്കുവാന്‍ വേണ്ടതായ സ്നേഹം അവരോട് ഉണ്ടാകുന്നതുവരെ നിങ്ങള്‍ കാത്തിരിക്കണം. നിങ്ങള്‍ക്കു സത്യമെന്ന പേന ഉപയോഗിക്കുവാന്‍ കഴിയുന്ന എഴുത്തു പലക സ്നേഹമാണ്. എഴുതുന്നതിന് ഒരു എഴുത്തു പലകയില്ലാതെ സത്യം എഴുതാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ സുതാര്യമായ വായുവിലായിരിക്കും നിങ്ങള്‍ എഴുതുന്നത്. നിങ്ങള്‍ എഴുതുന്നത് എന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുകയില്ല. എല്ലായ്പോഴും സ്നേഹത്തില്‍ സത്യം സംസാരിക്കുന്നതിനാലാണ് - പ്രസംഗ പീഠത്തിലും, സ്വകാര്യ സംഭാഷണത്തിലും - നാം ക്രിസ്തു എന്ന തലയോളം വളരുവാന്‍ ഇടയാകുന്നത്.

എഫെ 4:16ല്‍ "ശരീരം മുഴുവനും യുക്തമായി ചേര്‍ന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉത്ഭവിപ്പാനുളള ഏതു സന്ധിയാലും സ്നേഹത്തിലുളള വര്‍ദ്ധനയ്ക്കായി കര്‍ത്താവില്‍ നിന്നു വളര്‍ച്ച പ്രാപിക്കുന്ന" തിനെക്കുറിച്ചു പറയുന്നു. സന്ധി ഇവിടെ കൂട്ടായ്മയെക്കുറിച്ചു പറയുന്നു. നിങ്ങളുടെ ഒരു കയ്യില്‍ തന്നെ എത്ര സന്ധികള്‍ ഉണ്ടെന്നു കണക്കാക്കുക. തോളില്‍ ഒരു സന്ധിയുണ്ട്, മറ്റൊന്നു കൈമുട്ടില്‍, ഒരെണ്ണം മണിബന്ധത്തില്‍, പിന്നെ ഓരോ വിരലിലും 3 വീതം- ഏറ്റവും കുറഞ്ഞത് 17. നിങ്ങളുടെ ഭുജങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമാറാക്കുന്നതു സന്ധികളാണ്. നിങ്ങള്‍ക്കു ശക്തമായ ഒരു മേല്‍ഭുജവും കീഴ്ഭുജവും ഉണ്ട്, എന്നാല്‍ നിങ്ങളുടെ കൈമുട്ട് വഴങ്ങാത്തതാണെങ്കില്‍, നിങ്ങള്‍ക്ക് ആ കൈ കൊണ്ട് എന്തു ചെയ്യാന്‍ കഴിയും? ഒന്നും ചെയ്യാന്‍ കഴിയില്ല. ശക്തി മാത്രമല്ല നിങ്ങളുടെ ഭുജത്തെ ഉപയോഗ യോഗ്യമാക്കുന്നത്. പ്രവര്‍ത്തനക്ഷമമായ സന്ധികളും കൂടെയാണ്. ക്രിസ്തുവിന്‍റെ ശരീരത്തില്‍ ഇതിന്‍റെ പ്രായോഗികത എന്താണെന്നു നോക്കാം. ഇവിടെ ഒരു നല്ല സഹോദരന്‍ ഉണ്ട്, ബലമുളള ഒരു മേല്‍ ഭുജം. ഇവിടെ തന്നെ മറ്റൊരു നല്ല സഹോദരനും ഉണ്ട്, ബലമുളള ഒരു കീഴ്ഭുജം. എന്നാല്‍ അവര്‍ക്കു പരസ്പരം ഒരുമിച്ചുളള കൂട്ടായ്മയ്ക്കു കഴിയുന്നില്ല. അതാണ് ക്രിസ്തുവിന്‍റെ ശരീരത്തില്‍ ഇന്നുളള ദുഃഖകരമായ അവസ്ഥ. മനുഷ്യശരീരത്തില്‍ ഈ അവസ്ഥക്ക് സന്ധിവാതം എന്നു പറയുന്നു. അതു വളരെ വേദനയുളളതാണുതാനും. അനേകം പ്രാദേശിക സഭകള്‍ക്കു സന്ധിവാതം ഉണ്ട്. നമ്മുടെ സന്ധികള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുമ്പോള്‍, അവിടെ ഒരു ശബ്ദവും ഇല്ല. എന്നാല്‍ ഒരു ശരീരത്തില്‍ സന്ധിവാതം ഉളളപ്പോള്‍ അവിടെ ഒരു കിറുകിറുശബ്ദം ഉണ്ടാകുകയും ഓരോ ചലനവും അനാരോഗ്യകരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. "കൂട്ടായ്മ"എന്ന പേരില്‍ ചില വിശ്വാസികളുടെ ഇടയില്‍ ഉളളത് കൃത്യമായി ഇതുപോലെ തന്നെയാണ്. അത് കിറുകിറുശബ്ദം ഉണ്ടാക്കുന്നു. എന്നാല്‍ സന്ധികള്‍ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ശബ്ദവും അവിടെ ഉണ്ടാകുന്നില്ല. നാം ഓരോരുത്തര്‍ക്കും തമ്മില്‍ തമ്മിലുളള കൂട്ടായ്മ അപ്രകാരം ആയിരിക്കണം. നിങ്ങളുടെ കാര്യത്തില്‍ അതങ്ങനെ അല്ലെങ്കില്‍, അപ്പോള്‍ നിങ്ങള്‍ സന്ധിവാതത്തിനുളള കുറച്ചു മരുന്നു കഴിക്കേണ്ടതുണ്ട്: നിങ്ങളുടെ "സ്വയ - ജീവനു" മരിക്കുക. അപ്പോള്‍ നിങ്ങള്‍ സൗഖ്യമാക്കപ്പെടുകയും മറ്റുളളവരുമായുളള നിങ്ങളുടെ കൂട്ടായ്മ മഹത്വകരമാകുകയും ചെയ്യും. ക്രിസ്തുവിന്‍റെ ശരീരത്തില്‍ ദൈവത്തിന്‍റെഹിതം അതാണ്.