WFTW Body: 

യേശു വളരെ ചെറുപ്പക്കാരായവരെയാണ് അവിടുത്തെ അപ്പൊസ്തലന്മാരാക്കുവാൻ വിളിച്ചത്. അനേകരും ചിന്തിക്കുന്നത് ഒരു അപ്പൊസ്തലനാകുവാൻ ഒരാൾക്ക് കുറഞ്ഞത് 60 വയസ്സ് അല്ലെങ്കിൽ 65 വയസ്സ് പ്രായമെങ്കിലും ഉണ്ടാകണം എന്നാണ്. എന്നാൽ യേശു അവിടുത്തെ ആദ്യ അപ്പൊസ്തലന്മാരായിരിക്കുവാൻ തിരഞ്ഞെടുത്തത് 30 വയസ്സ് പ്രായമുള്ളവരെയാണ്. യേശു മരിച്ചപ്പോൾ അവിടുത്തേക്ക് 33 1/2 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു. 11 അപ്പൊസ്തലന്മാരും യേശുവിനെക്കാൾ ചെറുപ്പമായിരുന്നു - കാരണം യഹൂദാ റബ്ബിമാർ എപ്പോഴും തങ്ങളെക്കാൾ പ്രായം കുറഞ്ഞവരെയാണ് തങ്ങളുടെ ശിഷ്യന്മാരായി തിരഞ്ഞെടുക്കുന്നത്. പെന്തക്കൊസ്തു നാളിൽ യോഹന്നാന് 30 വയസ്സ് ഉണ്ടായിരുന്നിരിക്കണം.

യേശു ഈ ചെറുപ്പക്കാരെ വിളിച്ചപ്പോൾ, അവിടുന്ന് അവരുടെ അനുഭവജ്ഞാനത്തെയല്ല നോക്കിയത്, എന്നാൽ അവരുടെ പൂർണ്ണമനസ്കതയെയാണ്. പെന്തക്കൊസ്തു നാളിൽ ഈ ചെറുപ്പക്കാരെല്ലാം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട് കർത്താവിൻ്റെ അപ്പൊസ്തലന്മാരാകുവാൻ അമാനുഷികമായി സജ്ജരാക്കപ്പെട്ടു. അവരുടെ അനുഭവജ്ഞാനവും പക്വതയും പിന്നീടാണ് ഉണ്ടായത്.തിമൊഥെയൊസും വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് അപ്പൊസ്തലനായി തീർന്നത് (1 തിമൊഥെയൊസ് 4:12).

ഇന്നും ദൈവം അവിടുത്തെ ശുശ്രൂഷയ്ക്കായി യുവാക്കളെ വിളിക്കുന്നു. എന്നാൽ അവർ വിനയാന്വിതരായി നില നിൽക്കണം. ദൈവത്താൽ വിളിക്കപ്പെട്ട ഏതൊരു ചെറുപ്പക്കാരനും അഭിമുഖീകരിക്കുന്ന പ്രധാന അപകടം, ആത്മീയ നിഗളമാണ്.

തൻ്റെ ദാസന്മാരാകുവാൻ ദൈവത്താൽ വിളിക്കപ്പെട്ട അനേകം യുവാക്കൾ തങ്ങളുടെ വിളിയിൽ നിന്നു വീണുപോയ പല ദുരന്ത പൂർണ്ണമായ സംഭവങ്ങൾ ഞാൻ ഇന്ത്യയിൽ കണ്ടിരിക്കുന്നു. ചില കേസുകളിൽ, ദൈവം അവരെ ചില രീതിയിൽ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അവർക്ക് ഉന്നത ചിന്ത ഉണ്ടായിട്ട് ദൈവത്തിന് അവരെ ഉപേക്ഷിക്കേണ്ടതായി വന്നു. കാരണം ദൈവത്തിനുള്ള മഹത്വം അവർ തങ്ങൾക്കായി എടുത്തു. മറ്റു ചിലരുടെ കാര്യത്തിൽ, അവർ ലൗകിക സുഖങ്ങൾ തേടിയിട്ട്, നല്ല ശമ്പളം കൊടുക്കുന്ന പടിഞ്ഞാറൻ ക്രിസ്ത്യൻ സംഘടനകളുടെ കീഴിൽ ശമ്പളം പറ്റുന്ന ജോലിക്കാരായി അവർ അവസാനിച്ചു. അങ്ങനെ അവർ ബിലെയാമിനെ പോലെ വഴിതെറ്റി പോയി. വേറേ ചിലരുടെ കാര്യത്തിൽ അവർ ശിംശോനെ പോലെ, സുന്ദരികളായ ദലീലമാരാൽ ആകർഷിക്കപ്പെട്ട് അവരുടെ അഭിഷേകം നഷ്ടപ്പെട്ടു. അങ്ങനെ ഈ നല്ല യുവാക്കൾ, മനുഷ്യൻ്റെ മാനത്തിനും പണത്തിനും അല്ലെങ്കിൽ സുന്ദരികളായ സ്ത്രീകളോടുള്ള തങ്ങളുടെ മോഹത്തെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി ദൈവത്തിൻ്റെ വിളിയെയും തങ്ങളുടെ അഭിഷേകത്തെയും യാഗം കഴിച്ചു.

പണത്തിൻ്റെ കാര്യത്തിലോ സുന്ദരികളായ സ്ത്രീകളുടെ കാര്യത്തിലോ അല്ലെങ്കിൽ മനുഷ്യരുടെ അംഗീകാരത്തിൻ്റെ കാര്യത്തിലോ ശ്രദ്ധിക്കാതെ ദൈവ വചനം ഭയം കൂടാതെ സംസാരിക്കുന്ന ദൈവത്തിൻ്റെ പ്രവാചകന്മാർ ഇന്ത്യയിൽ ഇന്ന് എവിടെയാണ് ഉള്ളത്?

അവരെ കണ്ടെത്തുന്നത് വളരെ അപൂർവ്വമാണ്. ദൈവത്താൽ വിളിക്കപ്പെട്ട മിക്കപേരും വഴിയരികിൽ വീണുപോയി.

ദൈവത്തിൻ്റെ യാഗങ്ങൾ തകർന്നും നുറുങ്ങിയും ഇരിക്കുന്ന ആത്മാവാണ്. നാം തകർന്നവരും വിനയാന്വിതരും ആണെങ്കിൽ ദൈവം നമ്മെ എപ്പോഴും ഉപയോഗിക്കും. എന്നാൽ നാം പ്രാപിച്ച വെളിപ്പാടുകൾ മൂലമോ, ദൈവം നമുക്കു നൽകിയിരിക്കുന്ന വലിയ ശുശ്രൂഷ കാരണമോ നാം ആരെങ്കിലും ആയി എന്നു നാം ചിന്തിക്കുന്ന ആ ദിവസം തന്നെ, നാം പിന്മാറ്റം ആരംഭിച്ചിരിക്കുന്നു. അപ്പോൾ ദൈവം നമ്മെ ഉപേക്ഷിക്കും.

അപ്പോഴും ഏതെങ്കിലും സഭയിൽ മൂപ്പനെന്ന സ്ഥാനം നമുക്ക് നില നിർത്താൻ കഴിഞ്ഞേക്കാം . എന്നാൽ നമ്മുടെ ജീവിതങ്ങൾ നാം പാഴാക്കുകയായിരുന്നു എന്ന് നിത്യതയിൽ നാം കണ്ടെത്തും.