ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   അടിസ്ഥാന സത്യങ്ങൾ
WFTW Body: 

മലാഖി 1:2 ല്‍ ദൈവത്തിന് തന്റെ ജനത്തിനെതിരായി ഒരു പരാതിയുള്ളതായി കാണുന്നു. ''ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിങ്ങള്‍ ചോദിക്കുന്നു എങ്ങനെയാകുന്നു അവിടുന്നു ഞങ്ങളെ സ്‌നേഹിച്ചത്?'' ദൈവം തന്റെ ജനത്തോട് എന്തെങ്കിലും അരുളിച്ചെയ്യുമ്പോള്‍ അവര്‍ അതിനെ ചോദ്യം ചെയ്യുന്നതിനായി നാം മലാഖി പ്രവചനത്തില്‍ കാണുന്നു.

ഇവിടെ അവര്‍ ദൈവ സ്‌നേഹത്തെ ചോദ്യം ചെയ്യുന്നു. സാത്താന്‍ നമ്മെ വീഴ്ത്തുന്ന ഒരു മാര്‍ഗ്ഗമാണിത്. സാത്താന്‍ ഹവ്വയെ പരീക്ഷിച്ചപ്പോള്‍ ആദ്യം അവളുടെ മനസ്സില്‍ ദൈവസ്‌നേഹത്തെ കുറിച്ചൊരു സംശയം കൊണ്ടുവരികയാണ് ചെയ്തത്. ആ പ്രലോഭനത്തിന്റെ അര്‍ത്ഥം ഇതായിരുന്നു. ''ദൈവം വാസ്തവത്തില്‍ നിന്നെ സ്‌നേഹിക്കുന്നില്ല. സ്‌നേഹിച്ചിരുന്നുവെങ്കില്‍ ഈ മനോഹരമായ ഫലം തിന്നുവാന്‍ അനുവദിക്കുമായിരുന്നില്ലേ? അത് ഹവ്വായില്‍ ദൈവ സ്‌നേഹത്തെ കുറിച്ച് സംശയം ജനിപ്പിച്ചു. അവള്‍ ഇങ്ങനെ ചിന്തിക്കുവാന്‍ തുടങ്ങി ''ഒരു പക്ഷേ ദൈവം എന്നെ സ്‌നേഹിക്കുന്നുണ്ടാകില്ല.'' അങ്ങനെ പിന്നീടവള്‍ എളുപ്പം പാപത്തില്‍ വീണു.

ദൈവം പത്രോസിനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു ''സാത്താന്‍ നിന്നെ ഗോതമ്പ് പോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ് പോകാതിരിക്കുവാന്‍ നിനക്കു വേണ്ടി അപേക്ഷിച്ചു. (ലൂക്കോ 22:31,32) പത്രോസ് പാപത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോഴും (ദൈവത്തെ മൂന്ന് പ്രാവശ്യം തള്ളി പറയുക വഴി) ദൈവം അവനെ സ്‌നേഹിക്കുന്നു എന്നതിലുള്ള അവന്റെ വിശ്വാസം നഷ്ട്ടപ്പെടരുതെന്നാണ് അവന് വേണ്ടി പ്രാര്‍ത്ഥിച്ചത്. അതാണ് വിശ്വാസം. ധൂര്‍ത്ത പുത്രനു ഉണ്ടായിരുന്നത് അതാണ്. പണമെല്ലാം നഷ്ടപ്പെട്ട് തന്റെ ജീവിതമാകെ താറുമാറായപ്പോഴും അവന്‍ ഒരു കാര്യം വിശ്വസിച്ചു. തന്റെ പിതാവ് ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നു.

നിങ്ങളും ജീവിതം താറുമാറാക്കിയിട്ടുണ്ടാവാം. അങ്ങനെയാണെങ്കില്‍ ഓര്‍ക്കുക ദൈവം നിങ്ങളെ ഇപ്പോഴും സ്‌നേഹിക്കുന്നു. ഈ വസ്തുതയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ലോകത്തില്‍ ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടാലും ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു എന്ന മാറ്റമില്ലാത്ത സത്യത്തെ മുറുകെ പിടിക്കുക. ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കേണ്ട പ്രധാന കാര്യമതാണ്.

മലാഖി 1:2-5 ല്‍ ദൈവം തന്റെ പരമാധികാരത്തില്‍ യാക്കോബിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങനെ പറയുന്നു. ''നിങ്ങളുടെ പൂര്‍വ്വപിതാവായ യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചതിലൂടെ നിങ്ങളോടുള്ള സ്‌നേഹത്തെ ഞാന്‍ കാണിച്ചു. ഏശാവ് യാക്കോബിന്റെ സഹോദരനെങ്കിലും ഞാന്‍ യാക്കോബിനെ സ്‌നേഹിച്ച് ഏശാവിനെ ദ്വേഷിച്ചു.

ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ നാം അറിയും? ഒന്നാമത് നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ യേശുവിനെ അയച്ചു എന്നതിനാല്‍ ഈ ലോകത്തിലെ കോടാനുകോടി ജനങ്ങളില്‍ നിന്നും ജീവന്റെ വഴി അറിഞ്ഞ ഒരു ചെറിയ കൂട്ടത്തിലേക്ക് നമ്മെ തെരഞ്ഞെടുത്തു. എന്തു കൊണ്ട് അവിടുന്നു നമ്മെ തെരഞ്ഞെടുത്തു? നാം മറ്റുള്ളവരേക്കാള്‍ നീതിമാന്മാരായതുകൊണ്ടാണോ? അല്ല, നമുക്ക് മാനസാന്തരപ്പെടാത്ത ധാരാളം സ്‌നേഹിതരും ബന്ധുക്കളുമുണ്ട് മാനുഷികമായി പറഞ്ഞാല്‍ അവരില്‍ പലരും നമ്മേക്കാള്‍ നല്ലയാളുകളാണ്. എന്നാല്‍ നാം പാപികളാണ് എന്ന് സ്വയം അംഗീകരിച്ചത് കൊണ്ടാണ് ദൈവം നമ്മെ സ്വീകരിച്ചത്. നീതിമാന്മാരെയല്ല പാപികളെ വിളിക്കുവാനാണ് യേശു ഭൂമിയിലേക്ക് വന്നത്. പാപ കുഴിയില്‍ നിന്നും ദൈവം കോരിയെടുത്ത പാപികളാണ് നമ്മള്‍.

നമ്മോടുള്ള ദൈവ സ്‌നേഹത്തിന്റെ തെളിവായി നാം ഓര്‍ക്കേണ്ട ഒരു കാര്യമിതാണ് പ്രപഞ്ച സൃഷ്ടിക്കു മുമ്പെ ദൈവം കോടാനുകോടി ജനങ്ങളില്‍ നിന്നും നിങ്ങളെ എടുത്ത് നിങ്ങളുടെ പേര് ജീവന്റെ പുസ്തകത്തിലെഴുതി വെച്ചിരിക്കുന്നു എന്ന വസ്തുത ഒരിക്കലും മറക്കരുത്. അത് ദൈവത്തിന്റെ പരമാധികാരത്തിലുള്ള തെരഞ്ഞെടുപ്പാണ്.

റോമര്‍ 9:11-13 ല്‍ ഇങ്ങനെ പറയുന്നു ''കുട്ടികള്‍ ജനിക്കുകയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കുകയോ ചെയ്യും മുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവ നിര്‍ണയം വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന് മൂത്തവന്‍ ഇളയവനെ സേവിക്കുമെന്ന് അവളോട് അരുളി ചെയ്തു. ഞാന്‍ യോക്കോബിനെ സ്‌നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ'' നമ്മെ തിരഞ്ഞെടുത്തതിലുള്ള ദൈവത്തിന്റെ പരമാധികാരമാണ് നാം ഇവിടെ കാണുന്നത്. നമ്മുടെ നല്ല പ്രവൃത്തികള്‍ക്കും ഇതുമായി ഒരു ബന്ധവുമില്ല. അതു പോലെ നിങ്ങളാണ് ആദ്യം ദൈവത്തെ തിരഞ്ഞെടുത്തത് എന്ന് കരുതുന്നതും തെറ്റാണ്. യോഹ 15:16 ല്‍ യേശു തന്നെ വളരെ വ്യക്തമായി പ്രസ്താവിക്കുന്നു ''നിങ്ങളെന്നെ തിരഞ്ഞെടുത്തു എന്നല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു''. ഇതൊരിക്കലും മറക്കരുത്..