WFTW Body: 

" നിങ്ങള്‍ സുവഞ്ചനീയരായിരിക്കുന്നു. ഒരുത്തന്‍ വന്ന് നിങ്ങളോട് എന്തുപറഞ്ഞാലും, ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ അയാള്‍ പ്രസംഗിച്ചാല്‍ പോലും, നിങ്ങള്‍ വിശ്വസിക്കുന്നു" ( 2 കൊരി 11:4 ലിവിംഗ് ബൈബിള്‍).

ഏതാണ്ട് 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ പലസ്തീനിലായിരുന്നു എന്നും രോഗികളെ സൗഖ്യമാകുന്ന "നസ്രായനായ യേശു" എന്നു വിളിക്കപ്പെടുന്ന ഒരാളിന്‍റെ ശുശ്രൂഷയെക്കുറിച്ച് നിങ്ങള്‍ കേട്ടു എന്നും നിങ്ങള്‍ സങ്കല്‍പ്പിക്കുക. നിങ്ങള്‍ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടില്ല, എന്നാല്‍ 'യേശു' എന്നു വിളിക്കപ്പെടുന്ന ഒരു പ്രാസംഗികനോട് ചേര്‍ന്ന് യെരുശലേമില്‍ നടക്കുന്ന ഒരു രോഗശാന്തി ശുശ്രൂഷയില്‍ പങ്കെടുക്കുന്ന വലിയ ഒരു ജനക്കൂട്ടത്തെ കാണുവാനിടയായപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുന്നു.

നിങ്ങള്‍ അങ്ങോട്ട് അടുത്തു ചെന്നപ്പോള്‍, പ്രസംഗവേദിയില്‍ പ്രാസംഗികനായ യേശുവിനോടൊപ്പം പീലാത്തോസും ഹെരോദാവും, അന്നാസും കയ്യഫാവും ഇരിക്കുന്നതായിട്ട് നിങ്ങള്‍ കാണുന്നു. അതിനുശേഷം "യേശു" മുന്നോട്ടുവന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട്, പാലസ്തീനിലെ ഏറ്റവും ശ്രേഷ്ഠന്മാരായ രണ്ടു ഭരണാധികാരികളായിരിക്കുന്ന " ആദരണീയരായ ഹെരോദാവും പീലാത്തോസും അവരുടെ സാന്നിദ്ധ്യം കൊണ്ട് ഈ യോഗത്തെ ആദരിക്കുവാന്‍ അനുഗ്രഹപൂര്‍വ്വം ആഗതരായിട്ടുളളതു കൊണ്ട്" ഈ ദിവസം നിങ്ങള്‍ എത്രയധികം മാനിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നേണ്ടതാണ്, എന്നു പറയുന്നു. അതുമാത്രമല്ല " ശ്രേഷ്ഠന്മാരായ രണ്ടു ദൈവദാസന്മാര്‍, റൈറ്റ് റവറന്‍റ് അന്നാസും കയ്യാഫാവും ഈ കൂടി വരവിനെ അനുഗ്രഹിക്കുവാന്‍ വന്നിട്ടുണ്ട്"

മുഖവുരയായി ഈ വാക്കുകള്‍ പറഞ്ഞശേഷം, 'യേശു' ഹെരോദാവിനെയും പീലാത്തോസിനെയും യോഗം ഉത്ഘാടനം ചെയ്യുവാനും ഏതാനും വാക്കുകള്‍ സംസാരിക്കുവാനുമായി ക്ഷണിക്കുന്നു. ഹെരോദാവും പീലാത്തോസും " യേശുവിനെ"പുകഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്‍റെ ശുശ്രൂഷയിലൂടെ എത്രയധികം നല്ലകാര്യങ്ങളാണ് സമൂഹത്തിനുവേണ്ടി അദ്ദേഹം ചെയ്യുന്നതെന്നും, അദ്ദേഹം എല്ലാ ജനങ്ങളുടെയും പിന്‍തുണ അര്‍ഹിക്കുന്നു എന്നും പറയുന്നു. അതിനുശേഷം റൈറ്റ് റവറന്‍റ് അന്നാസിനെയും കയ്യാഫാവിനെയും ഏതാനും വാക്കുകള്‍ സംസാരിക്കുവാനും പ്രാര്‍ത്ഥന തുടങ്ങുവാനുമായി 'യേശു' ക്ഷണിക്കുന്നു. അവരും 'യേശു'വിനെ വാനോളം പുകഴ്ത്തുകയും അവരുടെ സഭാവിഭാഗത്തിലുളള എല്ലാവരും 'യേശുവിന്‍റെ' ശുശ്രൂഷയെ പൂര്‍ണ്ണഹൃദയത്തോടെ പിന്‍തുണയ്ക്കണം എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

അതിനുശേഷം ശുശ്രൂഷയുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ഏതാനുംവാക്കുകള്‍ സംസാരിക്കുവാനായി ഇസ്ക്കരിയോത്ത യുദയെ യേശുക്ഷണിക്കുന്നു. ഈ ശുശ്രൂഷയുടെ എല്ലാ ആവശ്യങ്ങളും നടത്തുന്നതിന് ഏതാണ്ട് 10000 ദിനാറോളംആവശ്യമുണ്ട് എന്ന് അയാള്‍ പറയുന്നു. 1000 ദിനാറില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട് (അവര്‍ വിശ്വാസികളാണോ അവിശ്വാസികളാണോ എന്നത് കാര്യമല്ല - എല്ലാ ധനവാന്മാര്‍ക്കും സ്വാഗതം, എത്ര കണ്ട് കൂടുതല്‍ ധനികരാണോ അത്രയും നല്ലത്!) എന്നു പറഞ്ഞിട്ട് അങ്ങനെയുളളവര്‍ക്കുളള 'ഫാറങ്ങള്‍' വാതില്‍ കാവല്‍ക്കാരുടെ കയ്യിലുണ്ട് എന്നും യൂദാ പറയുന്നു. അപ്പോള്‍ ഹെരോദാവ് എഴുന്നേറ്റ് ഈ ശുശ്രൂഷയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഒരു നികുതിയിളവ് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു അപ്പോള്‍തന്നെ പിരിവ് ശേഖരിക്കുന്നു. അതിനുശേഷം 'യേശു' ഒരു ലഘു സന്ദേശം നല്‍കുന്നു, തന്‍റെ അത്ഭുത ശക്തിയെ വിവരിച്ചു കാട്ടുന്നതിനു വേണ്ടി ഏതാനും അതിശയങ്ങള്‍ കാണിച്ച് സാധുക്കളായ ആളുകളെ അത്ഭുത സ്തബ്ധരാക്കുകയും ഏതാനും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നു. അതിനുശേഷം ആര്‍ക്കെങ്കിലും താനുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയുന്നതിനു മുമ്പ്, അദ്ദേഹം ഹെരോദാവ്, പീലാത്തോസ്, അന്നാസ്, കയ്യഫാവ്, ഇസ്കരിയോത്തായൂദാ ( പണസഞ്ചിയും) തുടങ്ങിയവയോടുകൂടെ റോമന്‍ രാജകീയ രഥത്തില്‍ മദ്ധ്യയെരുശലേമിലുളള ആര്‍ച്ച് ബിഷപ്പിന്‍റെ കൊട്ടാരത്തിലേക്ക് വളരെ തിടുക്കത്തില്‍ അവരുടെ കൂടെ വിരുന്നിനായി പോയി.

എന്തായാലും, ഇതിന്‍റെ എല്ലാം അവസാനം, നിങ്ങള്‍ പുതിയതായി രക്ഷിക്കപ്പെട്ട ഒരാളായാല്‍ പോലും അപ്പോഴും നിങ്ങള്‍ക്കുളള അല്പ വിവേചനവും അനുഭവവും വെച്ച് നിങ്ങള്‍ക്ക് ചെറിയ അസ്വസ്ഥത തോന്നും. നിങ്ങള്‍ കണ്ടകാര്യങ്ങളൊന്നും, യേശുവിനെക്കുറിച്ച് മത്തായി, പത്രോസ്, യോഹന്നാന്‍ തുടങ്ങിയ അപ്പൊസ്തലന്മാരില്‍ നിന്ന് നിങ്ങള്‍ കേട്ടിട്ടുളള കാര്യങ്ങളുമായി ചേര്‍ന്ന് പോകുന്നില്ല.

അപ്പോള്‍ ഏതുവിധേനയും സാത്താന്‍ നിങ്ങളുടെ കാതുകളില്‍ മന്ത്രിക്കും "ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, 'വിധിക്കരുത് "(മത്താ.7:1). എന്നാല്‍ നിങ്ങള്‍ അവനോടു പറയുക" ഇങ്ങനെയും കൂടി എഴുതപ്പെട്ടിരിക്കുന്നു, 'പ്രിയമുളളവരെ, കളള പ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതാത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുളളവയോ എന്നു ശോധന ചെയ്യ് വിന്‍" ( 1 യോഹന്നാന്‍ 4:1).

ഒടുക്കം,നിങ്ങള്‍ കൃത്യമായ ഒരു നിഗമനത്തിലെത്തിച്ചേരുന്നു. ഞാന്‍ കേട്ടിട്ടുളള യേശു ഇതല്ല. ഇത് തീര്‍ച്ചയായും മറ്റൊരു 'യേശു'വാണ്. നിങ്ങള്‍ പറഞ്ഞത് ശരിയുമാണ്. അത് മറ്റൊരു 'യേശു' ആയിരുന്നു. നിങ്ങള്‍ എങ്ങനെയാണ് ആ നിഗമനത്തിലെത്തിച്ചേര്‍ന്നത്? കാരണം നിങ്ങളിലുളള അഭിഷേകം താഴെപ്പറയുന്ന വസ്തുതകള്‍ നിങ്ങളോട് പറഞ്ഞു ( 1 യോഹന്നാന്‍ 2:19,20,27): 1. യഥാര്‍ത്ഥ യേശു തന്‍റെ ശുശ്രൂഷയ്ക്കുവേണ്ടി ലോക ഭരണാധിപന്മാരുടെ ഏതെങ്കിലും ആനുകൂല്യങ്ങളോ, മാനസാന്തരപ്പെടാത്ത മതനേതാക്കന്മാരില്‍ നിന്നുളള ഏതെങ്കിലും ശുപാര്‍ശയോ അന്വേഷിക്കുകയില്ല. അവരില്‍ ആരെയെങ്കിലും മുഖസ്തുതി പറഞ്ഞ് ഉയര്‍ത്തുകയുമില്ല. ഒരിക്കല്‍ ഒരു ബിഷപ്പ് തന്‍റെ അടുക്കല്‍ വന്നപ്പോള്‍, അവിടുന്ന് അയാളോട് വീണ്ടും ജനിക്കേണ്ട ആവശ്യത്തെക്കുറിച്ചു പറഞ്ഞു (യോഹന്നാന്‍ 3:1-10). യേശു ഹെരോദാരാജാവിനെ 'ഒരു കുറുക്കന്‍' എന്നു വിളിച്ചു ( ലൂക്കോ 13:31,32) എന്നു മാത്രമല്ല അവിടുന്ന് അയാളെ കണ്ടുമുട്ടിയപ്പോള്‍ അയാളോട് സംസാരിക്കുവാന്‍ പോലും വിസമ്മതിച്ചു ( ലൂക്കോ 23:8,9).

2. യഥാര്‍ത്ഥ യേശു ഒരിക്കലും ആരോടും പണം ആവശ്യപ്പെടുകയില്ല - തന്‍റെ ശുശ്രൂഷയുടെ ആവശ്യത്തിനു പോലും, അവിടുന്നു തന്‍റെ ആവശ്യങ്ങള്‍ തന്‍റെ പിതാവിനോട് മാത്രമേ അറിയിച്ചിട്ടുളളു. അപ്പോള്‍ പിതാവ് അളുകളെയോ അല്ലെങ്കില്‍ ഒരു മീനിനെപോലും ( ഒരു അവസരത്തില്‍) ഇളക്കി യേശുവിന്‍റെ ആവശ്യം നിവര്‍ത്തിക്കും ( ലൂക്കോ 8:1 -3, മത്താ 17:27).

3. യഥാര്‍ത്ഥ യേശു ഒരിക്കലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ എന്തെങ്കിലും വിലയ്ക്ക് 'വില്ക്കുകയില്ല' ശിമോന്‍ എന്ന ആഭിചാരകന്‍ ഒരിക്കല്‍ പത്രൊസിന്‍റെ പ്രാര്‍ത്ഥനയ്ക്ക് പണം വാഗ്ദാനം ചെയ്തപ്പോള്‍, ദിവ്യദാനം വിലയ്ക്കു വാങ്ങിക്കുവാനുളള അയാളുടെ ദുഷ്ടചിന്തയെ പത്രൊസ് ശാസിച്ചു ( അപ്പൊ.പ്ര 8: 18-23). ശിമോന്‍ ഉടനെതന്നെ മാനസാന്തരപ്പെട്ടു. എന്നാല്‍ നൂറ്റാണ്ടുകള്‍ കൊണ്ട്, അയാളുടെ മാനസാന്തരപ്പെടാത്ത, വളരെയധികം അനുയായികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പത്രൊസിന്‍റെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്നവര്‍ ഏതുവിധേനയും അവരുടെ പ്രാര്‍ത്ഥനകള്‍ പണത്തിനു വില്‍ക്കുന്നുണ്ട്. പത്രൊസിനെപ്പോലെ മാര്‍ട്ടിന്‍ ലൂഥര്‍ അദ്ദേഹത്തിന്‍റെ കാലത്ത് അത്തരത്തിലുളള ദുഷ്ടതയ്ക്കെതിരായി നിന്നു എന്നാല്‍ മാര്‍ട്ടിന്‍ ലൂഥറിന്‍റെ പിന്‍ഗാമികളില്‍ ചിലര്‍ ( ഇന്നത്തെ പ്രൊട്ടസ്റ്റന്‍റുകാര്‍) അവരുടെ 'പ്രാര്‍ത്ഥനകളും' അവരുടെ 'പ്രവചനങ്ങളും' കാശിന് വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്, എന്നാല്‍ കഷ്ടമെന്നു പറയട്ടെ, ശിമോനെപ്പോലെ അനേകര്‍ അവയ്ക്കായി വില കൊടുക്കുവാനും തയ്യാറാണ് !

അവസാന നാളുകളിലെ വഞ്ചന, വൃതന്മാര്‍ പോലും വഞ്ചിതരാകത്തക്കവിധത്തില്‍ നിഗൂഢമായിരിക്കും എന്ന് യേശു നമുക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് - പ്രത്യേകിച്ച് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ( മത്തായി 24:24). ഇന്ന് വൃതന്മാര്‍ സൂക്ഷിക്കേണ്ടതും വളരെ ശ്രദ്ധയോടെ പരിശോധിക്കേണ്ടതുമായ ഏതെങ്കിലും ഒരു ശുശ്രൂഷ ഉണ്ടെങ്കില്‍, അത് അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ശുശ്രൂഷയാണ്. യേശു ഇന്നും യഥാര്‍ത്ഥ പരിശുദ്ധാത്മ വരങ്ങളിലൂടെ അതിശയങ്ങള്‍ ചെയ്യുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യേശുവിന്‍റെ പേരില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും യഥാര്‍ത്ഥമല്ല.

തങ്ങളുടെ മുറിക്കകത്ത് യേശു ശരീരത്തില്‍ വന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുതെന്ന് അവിടുന്ന് നമ്മോട് പറഞ്ഞു (മത്താ 24:26 കാണുക) യുഗാവസാനത്തോളം അവിടുന്ന് ( തന്‍റെ ആത്മാവില്‍) നമ്മോടു കൂടെ ഉണ്ടായിരിക്കുമെന്ന് കര്‍ത്താവ് നമുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ നാം അവിടുത്തെ ശാരീരികമായി കാണുന്നത് അവിടുന്ന് തന്‍റെ മഹത്വത്തില്‍ മടങ്ങി വരുമ്പോള്‍ മാത്രമാണ്. യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേറ്റ ശരീരം അവിടുത്തെ സ്വര്‍ഗ്ഗാരോഹണം മുതല്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളിലെങ്ങും (1900 വര്‍ഷങ്ങളിലധികം) ഒരിക്കലും പിതാവിന്‍റെ വലതുഭാഗം വിട്ടുപോന്നിട്ടില്ല. പൗലൊസും സ്തെഫാനോസും അവിടെയാണ് യേശുവിനെ കണ്ടത് (അപ്പെ പ്ര 7:53, 9:3). യോഹന്നാന്‍ പോലും പത്മോസില്‍ യേശുവിന്‍റെ ഭൗതികശരീരം കണ്ടില്ല. യേശുവിനെ പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങള്‍ മാത്രമാണ് അദ്ദേഹം കണ്ടത് (വെളി1:13 16). യേശു ഒടുവിലായി സ്വര്‍ഗ്ഗം വിടുന്നത്. ഭൂമിയിലേക്കുളള അവിടുത്തെ രണ്ടാമത്തെ വരവിനുവേണ്ടി മാത്രമായിരിക്കും. അതുകൊണ്ട് ഇന്ന് അവരുടെ മുറിക്കകത്ത് അവിടുന്ന് ശരീരത്തില്‍ വന്നു എന്ന് അവര്‍ പറഞ്ഞാല്‍ അവരെ വിശ്വസിക്കരുത്. സുവഞ്ചനീയരായ വിശ്വാസികളുടെ ഇടയില്‍ ജീവിക്കുമ്പോള്‍ നമുക്ക് വിവേചനമില്ലാതെ നിലകൊളളരുത്. ഈ അന്ത്യനാളുകളില്‍ വ്യക്തമായ വെളിച്ചം ആഗ്രഹിക്കുന്ന ഏവര്‍ക്കും ദൈവത്തിന്‍റെ വചനം അതു നല്‍കുന്നു. നാം ആ പ്രകാശത്തെ മാത്രം പിന്‍തുടരുകയാണെങ്കില്‍, നാം ഒരിക്കലുംവഞ്ചിക്കപ്പെടുകയില്ല.