ദൈവത്തിന്റെ പ്രവൃത്തി ദൈവികമായ വഴിയില്‍

ലേഖകൻ :  
    Download Formats:

അധ്യായം 1
ക്രിസ്തീയ പ്രവര്‍ത്തനം –അന്നും ഇന്നും

നോഹയുടെ കാലത്താണു ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ പെട്ടകം പണിയാന്‍ നോഹയെ സഹായിക്കുവാന്‍ എന്റെ ഒഴിവു സമയം എല്ലാം മാറ്റി വയ്ക്കുക എന്നതാകുമായിരുന്നു എന്റെ പ്രഥമ പരിഗണന. ആ കാലത്തു ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നു രക്ഷപ്പെടുവാനുള്ള ഓരേയൊരു നിര്‍മിതി പെട്ടകമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഞാന്‍ അങ്ങനെ ചെയ്യുക. അങ്ങനെയെങ്കില്‍ ഇന്നു ഭൂമിയില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സഭ പണിയുക എന്നതിനായിരിക്കണം മുന്‍ഗണന എന്നു ഞാന്‍ കാണുന്നു. കാരണം ദൈവം ഇന്നത്തെ ലോകത്തെ അന്തിമമായി നശിപ്പിച്ചുകഴിയുമ്പോള്‍ നിലനില്ക്കുന്നതു സഭ മാത്രമായിരിക്കും. അതുകൊണ്ട് നിങ്ങളും വിവേകം ഉള്ള ആളാണെങ്കില്‍ ഇന്നു സഭയുടെ പണിയിലായിരിക്കും ദത്തശ്രദ്ധ നായിരിക്കുക. ഇന്നത്തെ ക്രിസ്തീയ പ്രവര്‍ത്തനവും പുതിയ ഉടമ്പടിയിലെ നിലവാരവും

ഇന്നു ഭൂമിയില്‍ നടക്കുന്ന ക്രിസ്തീയ പ്രവര്‍ത്തനങ്ങളെ പുതിയ നിയമത്തില്‍ കാണുന്ന പ്രവര്‍ത്തനങ്ങളോടു താരതമ്യം ചെയ്യുമ്പോള്‍ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ടെന്നു നാം കണ്ടെത്തും. പുതിയ ഉടമ്പടിയുടെ പ്രമാണങ്ങളനുസരിച്ച് ഇന്നു സഭ പണിയുന്നവര്‍ തുലോം ചുരുക്കമാണ്. നമ്മുടെ കാലഘട്ടത്തിലും തലമുറയിലും ഈ പുതിയ ഉടമ്പടി പ്രമാണങ്ങള്‍ പിന്‍തുടരുന്നത് അപ്രായോഗികവും അസാധ്യവുമാണെന്നു വാസ്തവത്തില്‍ മിക്ക ക്രിസ്തീയ നേതാക്കളും കരുതുന്നു. അതുകൊണ്ട് ഇന്നു മിക്ക ക്രിസ്തീയ പ്രവര്‍ത്തനങ്ങളും നടത്തുന്നതു ലോകത്തിലെ പ്രസ്ഥാനങ്ങള്‍ അവയുടെ പ്രവര്‍ത്തന ങ്ങള്‍ നടത്തുന്ന അതേ രീതിയിലാണെന്നു കാണുവാന്‍ കഴിയും. അവയാകട്ടെ അപ്പൊസ്തലന്മാര്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലയിലാണു താനും.

ചില ഉദാഹരണങ്ങള്‍ കാണുക:

വന്‍കിട കമ്പനികള്‍ സി.ഇ.ഒ. മാരെ നിയമിക്കുന്നതുപോലെ ഇന്നു സഭകള്‍ പാസ്റ്റര്‍മാരെ നിയമിക്കുന്നു. കമ്പനികള്‍ സി.ഇ.ഒ മാര്‍ക്കു ശമ്പളം കൊടുക്കുന്നതുപോലെ സഭകള്‍ പാസ്റ്റര്‍മാര്‍ക്കു ശമ്പളം കൊടുക്കുന്നു. മുന്തിയ ശമ്പളം വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ അന്തസ്സുള്ള കമ്പനികളെ ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍ തിരഞ്ഞെടുക്കു ന്നതു പോലെ മിക്ക പാസ്റ്റര്‍മാരും കൂടുതല്‍ ശമ്പളം നല്‍കുന്ന വലിയ സഭകള്‍ തിരഞ്ഞെടുക്കുന്നു. ലോകത്തിലെ കമ്പനികളിലെന്നപോലെ സഭാപ്രവര്‍ത്തനങ്ങളിലും പണം മുഖ്യഘടകമായി മാറിയിരിക്കുന്നു. കമ്പനികളില്‍ ജോലിക്ക് കോളജ് വിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നപോലെ ബൈബിള്‍ സെമിനാരികളിലെ പഠനം ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്തതാ യിരിക്കുന്നു (ഈ നിലവാരം പാലിച്ചാല്‍ യേശുവിന്റെ 11 ശിഷ്യന്മാരില്‍ ഒരാള്‍ പോലും ഇന്നു ക്രിസ്തീയ പ്രവര്‍ത്തനം നടത്താന്‍ യോഗ്യനാവുകയില്ല). പരിശുദ്ധാത്മാവിന്റെ അഭിഷേകവും നടത്തിപ്പും അന്വേഷിക്കാതെ ഇന്നു സഭകള്‍ നടത്തിക്കൊണ്ടു പോകാന്‍ മിക്ക പാസ്റ്റര്‍മാരും ഈ ലോകത്തിന്റെ മാനേജുമെന്റ് തന്ത്രങ്ങളാണു പിന്‍പറ്റുന്നത്. ഇതുപോലെ മറ്റനേകം ഉദാഹരണങ്ങള്‍.

ക്രിസ്തീയ ലോകത്തു ഇന്നു നാം കാണുന്ന ഇതും ഇതുപോലെയുള്ള പല പ്രവണതകളും പുതിയ നിയമത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കുന്ന സഭയെ സംബന്ധിച്ച ദൈവിക പദ്ധതികള്‍ക്കു നേരെ എതിരാണ്. സഭ ലോകത്തെ അനുകരിക്കുന്നു. ഫലം ആത്മികമരണം ഇന്നു മിക്ക സഭകളെയും കീഴടക്കിയിരിക്കുന്നു- അവ സുവിശേഷ വിഹിത ഉപദേശങ്ങളുള്ളതും ആയിരക്കണക്കിനു വിശ്വാസികളുള്ള മെഗാ സഭകളും ആണെങ്കില്‍ കൂടി. ബാബിലോന്യ ക്രിസ്തീയത വളരെ വലിയ ഒരു സംവിധാനമാണ്. അതിന്റെ ഉപദേശങ്ങള്‍ സുവിശേഷവിഹിതമായിരിക്കാം, പക്ഷേ അതിലെ ജീവിതവും മുന്‍ഗണനകളും തീര്‍ത്തും തെറ്റാണ്. അതുകൊണ്ട് അതിനെ ദൈവം ഒരു ദിവസം തീര്‍ത്തും നശിപ്പിച്ചു കളയും (വെളിപ്പാട് 17,18 അധ്യായങ്ങള്‍ കാണുക).

‘വിധിക്കരുത്’ എന്ന മത്തായി 7:1-ലെ പ്രമാണം പല ക്രിസ്ത്യാനികളും തെറ്റിദ്ധരിച്ചിട്ടുണ്ട്. മറ്റു ക്രിസ്ത്യാനികളിലോ സഭകളിലോ കാണുന്ന തെറ്റായ കാര്യങ്ങളെ ഒന്നും നാം വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് അവര്‍ പറയുന്നത്. ‘ആത്മീയമായ’ ഒരു ഉപദേശമായി അതു തോന്നാം. എന്നാല്‍ അതു ശരിയല്ല. വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങളില്‍ അഞ്ചു സഭകളെയും അവയുടെ നേതാക്കളെയും അവരുടെ തെറ്റുകളെ തുറന്നു കാട്ടി വിമര്‍ശിക്കാന്‍ യേശുകര്‍ത്താവു തന്നെ യോഹന്നാനോടു പറയുന്നു. അവരെ വിമര്‍ശിക്കുന്ന ഈ കത്തുകള്‍ രഹസ്യമായി വയ്ക്കാനല്ല മറിച്ച് ആ മേഖലകളിലെ എല്ലാ സഭകള്‍ക്കും ഈ കത്തുകള്‍ അയയ്ക്കാന്‍ യോഹന്നാനോട് ആവശ്യപ്പെടുന്നു. പിന്മാറ്റത്തിലായ ഈ സഭകള്‍, അവയുടെ നേതാക്കള്‍ എന്നിവരുടെ സ്ഥിതി എല്ലാവരും മനസ്സിലാക്കി തങ്ങള്‍ക്ക് അവ ഒരു പാഠമായി എടുക്കാന്‍ വേണ്ടിയാണ് എല്ലാ സഭകള്‍ക്കും ആ വിമര്‍ശനക്കത്തുകള്‍ അയച്ചുകൊടുത്തത്. ഒരു സഭയ്ക്കും അതിന്റെ നേതാവിനും ഇങ്ങനെ എഴുതുവാന്‍ പോലും കര്‍ത്താവ് യോഹന്നാനോട് ആവശ്യപ്പെട്ടു: ‘ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ടെങ്കിലും നീ മരിച്ചവനാകുന്നു’ (വെളിപ്പാട് 3:1). മറ്റൊരു സഭയ്ക്കും നേതാവിനും യോഹന്നാനിലൂടെ കര്‍ത്താവിന്റെ സന്ദേശം ഇങ്ങനെ: ‘ആത്മീയമായി നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും ആകുന്നു’ (3:17). കൊരിന്തിലെയും ഗലാത്യയിലെയും ക്രിസ്ത്യാനികളുടെ ജീവിതത്തിലും അവരുടെ സഭകളിലുമുള്ള അനേകം തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലേഖനങ്ങള്‍ എഴുതുവാന്‍ കര്‍ത്താവ് പൗലൊസിനും പ്രേരണ നല്‍കി. (1 കൊരിന്ത്യര്‍, ഗലാത്യര്‍ എന്നീ ലേഖനങ്ങള്‍ കാണുക). ഇതാണു ദൈവത്തിന്റെ വഴി.

യേശുകര്‍ത്താവ് ഇന്നും മാറ്റമില്ലാത്തവനാണ് – സഭയുടെ തല എന്നുള്ള നിലയില്‍ അവിടുന്നു തന്റെ ദാസന്മാരിലൂടെ ഇന്നും സഭകളുടെയും നേതാക്കളുടെയും കുറവുകള്‍ തുറന്നു കാട്ടുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നു. എന്നാല്‍, ഒന്നാം നൂറ്റാണ്ടിലെന്നപോലെ ഇന്നും മിക്ക നേതാക്കളും തന്റെ തിരുത്തലുകള്‍ ഏറ്റെടുക്കുകയില്ലെന്നു കര്‍ത്താവിനറിയാം. അതുകൊണ്ട് അവിടുത്തെ അന്തിമ വാക്കുകള്‍ ഇങ്ങനെ: ‘ആത്മാവ് പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ'(വെളിപ്പാട് 2:7,11,17,29; 3:6,13,22). കര്‍ത്താവ് പറയുന്നതെന്തെന്നു ചുരുക്കം പേര്‍ മാത്രമേ കേള്‍ക്കുകയുള്ളു, കൂടുതല്‍ പേരും ശ്രദ്ധിക്കുകയില്ല.

1966 മേയില്‍ നാവികസേന ഓഫീസറെന്ന ജോലി രാജിവച്ച് ദൈവത്തിന്റെ വിളിയനുസരിച്ച് മുഴുവന്‍ സമയ ക്രിസ്തീയ പ്രവര്‍ത്തനത്തിനായി ഞാന്‍ ഇറങ്ങിയപ്പോള്‍, ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും സ്വര്‍ഗീയ മനസ്സുള്ളവരും ആത്മാവിനാല്‍ അഭിഷിക്തരുമായ വ്യക്തികളാണ് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇതു ശരിയല്ലെന്ന് എനിക്കു മനസ്സിലായി.

ആരുടേയും സഹായം വാങ്ങാതെ സ്വയം ജോലി ചെയ്തു സാമ്പത്തികമായി തന്നെത്തന്നെ പിന്തുണച്ച് പ്രാദേശിക സഭകള്‍ നടുകയും പണിയുകയും തനിക്കായി ഒന്നും എടുക്കാതിരിക്കുകയും ചെയ്ത ആളായിരുന്നു അപ്പൊസ്തലനായ പൗലൊസ്. എന്നാല്‍ വളരെ ചുരുക്കം ആളുകള്‍ മാത്രമേ പൗലൊസിനെപ്പോലെ ക്രിസ്തീയ പ്രവര്‍ത്തനം ചെയ്യുന്നുള്ളുവെന്നു ഞാന്‍ കണ്ടു. പകരം പണത്തിനും പദവിക്കും പ്രശസ്തിക്കും പിന്നാലെ പരക്കം പായുന്ന പ്രസംഗകരെയാണു ഞാന്‍ കണ്ടത്. അവരില്‍ മിക്കവരും സ്വന്തം നേട്ടമാണ് അന്വേഷിക്കുന്നത്- പൗലൊസിന്റെ കാലത്തെ ദേമാസിനെപ്പോലെ (2 തിമൊ.4:10). തിമൊഥെയൊസിനെപ്പോലെ സ്വാര്‍ത്ഥതയില്ലാത്ത ആളുകള്‍ പൗലൊസിന്റെ കാലത്തു വിരളമായിരുന്നു (ഫിലിപ്യ. 2:19-21); അങ്ങനെയുള്ളവര്‍ ഇന്നും കുറവാണ്.

1975 ജനുവരിയില്‍ ദൈവം എന്നെ സന്ദര്‍ശിക്കുകയും പരിശുദ്ധാത്മാവിനാല്‍ പുതുതായി നിറയ്ക്കുകയും ചെയ്തു. ഇത് എന്നെ ജയകരമായ ഒരു ജീവിതത്തിനായി ദൈവത്തെ തന്നെ ആത്മാര്‍ഥമായി അന്വേഷിക്കാന്‍ പ്രേരിപ്പിച്ചു. പൗലൊസ് ഇത്തരമൊരു അനുഭവം പ്രാപിക്കുകയും അതിനെക്കുറിച്ച് ‘ക്രിസ്തുവില്‍ എപ്പോഴും ജയോത്സവമായി നടക്കുക’ (2 കൊരി. 2:14), ‘ക്രിസ്തുവില്‍ ജയാളികളെക്കാള്‍ ഉപരി’ (റോമര്‍ 8:37 ഇംഗ്ലീഷ്) എന്നിങ്ങനെ വിവരിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

ഏഴു മാസത്തിനുശേഷം (1975 ഓഗസ്റ്റില്‍) ഞങ്ങള്‍ ഞങ്ങളുടെ ഭവനത്തില്‍ ഒരു മീറ്റിംഗ് ആരംഭിച്ചു. വിജയകരമായ ഒരു ജീവിതത്തിനുള്ള ശക്തിക്കായി ദൈവത്തെ അന്വേഷിക്കാനും കൂട്ടായ്മയ്ക്കായി ഒന്നിച്ചു കൂടിവരുവാനും താല്പര്യമുള്ളവര്‍ക്കു വേണ്ടിയായിരുന്നു അത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പലര്‍ വരികയും പോകുകയും ചെയ്തു. ചുരുക്കം ചിലര്‍ മാത്രം നിലനിന്നു. ഞങ്ങളെ മറ്റു ക്രിസ്ത്യാനികള്‍, ‘ഒറ്റയ്ക്കു നില്ക്കുന്നവര്‍,’ ‘ദുരുപദേശക്കാര്‍’ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അവര്‍ കല്പിച്ചു തന്ന ഈ പേരുകളൊന്നും ഞങ്ങളെ വിഷമിപ്പിച്ചില്ല. കാരണം യേശുവും പൗലൊസും അവരുടെ കാലത്തു ‘വിഘടനവാദികള്‍,’ ‘ദുരുപദേശക്കാര്‍’ എന്നെല്ലാം മുദ്രകുത്തപ്പെട്ടിരുന്നു എന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. ഇന്നു പ്രവാചകരെന്നും നവീകരണക്കാര്‍ എന്നും മാനിക്കപ്പെടുന്ന ദൈവത്തിന്റെ പല ശ്രേഷ്ഠദാസന്മാരും അവരുടെ ജീവിതകാലത്തു ‘വേര്‍പെട്ടവര്‍,’ ‘ദുരുപദേശക്കാര്‍’ എന്നെല്ലാം വിളിക്കപ്പെട്ടിരുന്നു എന്നതാണു സത്യം.

ഓരോ ആഴ്ചയും ഒന്നിലേറെ വട്ടം ഞങ്ങളുടെ ഭവനത്തില്‍ ഞങ്ങള്‍ കൂടിവന്നു. ക്രമേണ കര്‍ത്താവു ഞങ്ങളെ വിശ്വാസികളുടെ ഒരു കൂട്ടായ്മ എന്നതില്‍ നിന്നു വളര്‍ത്തി ഒരു പുതിയ ഉടമ്പടി സഭയാക്കിത്തീര്‍ത്തു. ബെംഗളൂരുവിന്റെ ഒരു മൂലയില്‍ എഴു വര്‍ഷത്തോളം അങ്ങനെ ഒതുങ്ങിക്കഴിയുവാന്‍ ദൈവം ഞങ്ങളെ അനുവദിച്ചു. പുതിയ ഉടമ്പടി ക്രിസ്തീയതയുടെ യാഥാര്‍ഥ്യം അനുഭവവേദ്യമാക്കിത്തീര്‍ക്കുവാനായി ദൈവം അനുവദിച്ച സമയമായിരുന്നു അത്.

തുടര്‍ന്ന് 1983 മുതല്‍ ഇന്ത്യയിലെമ്പാടും (ദരിദ്രമായ ഗ്രാമങ്ങള്‍ തുടങ്ങി സമ്പന്നമായ നഗരങ്ങള്‍ വരെ) കര്‍ത്താവു ധാരാളം പുതിയ ഉടമ്പടി സഭകള്‍ ആരംഭിച്ചു. ചില വര്‍ഷങ്ങള്‍ക്കു ശേഷം അവിടുന്നു ഞങ്ങളെ മറ്റു രാജ്യങ്ങളിലേക്കും നടത്തി, അവിടെയും പല സഭകള്‍ ആരംഭിക്കുവാന്‍ അവിടുന്ന് ഇടയാക്കി.

ഇരുട്ടിന്റെ ശക്തികള്‍ ഞങ്ങളെ പലവിധത്തില്‍ ആക്രമിച്ചു. പക്ഷേ കര്‍ത്താവു ഞങ്ങളുടെ മധ്യത്തില്‍ പണിതുകൊണ്ടിരുന്ന സഭയെ അതിജീവിക്കുവാന്‍ അന്ധകാരത്തിന്റെ ശക്തികള്‍ക്കു കഴിഞ്ഞില്ല.

ഈ പുസ്തകം എഴുതുവാന്‍ ഞാന്‍ 43 വര്‍ഷം കാത്തിരുന്നു. കാരണം ശരിയെന്നു കാലം തെളിയിക്കാത്ത തത്ത്വങ്ങളെക്കുറിച്ച് എഴുതുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞങ്ങളുടെ ശുശ്രൂഷകളുടെ മേലുള്ള കര്‍ത്താവിന്റെ അനുഗ്രഹം, അവിടുത്തെ വചനത്തില്‍ നിന്ന് അവിടുന്ന് എനിക്കു തന്നിട്ടുള്ള അത്ഭുതകരമായ വെളിപ്പാടുകള്‍, അത്ഭുതകരമായി അവിടുന്നു സ്ഥാപിച്ചിട്ടുള്ള അനേകം സഭകള്‍ എന്നിവയെല്ലാം എന്നെ അനേകം വിശ്വാസികള്‍ക്കു കടക്കാരനാക്കിയിരിക്കുന്നു. പുതിയ ഉടമ്പടി സഭകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച ദൈവവഴികളെക്കുറിച്ച് ഞാന്‍ പഠിച്ച കാര്യങ്ങള്‍ അവരുമായി പങ്കുവയ്‌ക്കേണ്ടതിനു വേണ്ടിയാണത്.

ഈ പുസ്തകം ആ കടം വീട്ടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

യേശുവിനെ ദൈനംദിന ജീവിതത്തില്‍ മാതൃകയായി കണ്ടു പിന്‍പറ്റുവാനും ദൈവനാമമഹത്വത്തിനായി പുതിയ ഉടമ്പടി സഭകള്‍ പണിയുന്നതില്‍ അപ്പൊസ്തലന്മാരുടെ മാതൃകകള്‍ പിന്‍തുടരുവാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

അധ്യായം 2
ശുശ്രൂഷയുടെ പുതിയ ഉടമ്പടി സംവിധാനം

യേശു ചെയ്തും പഠിപ്പിച്ചും (പ്രവൃ. 1:1)

പഴയ നിയമത്തില്‍ പ്രവാചകന്മാര്‍ പ്രസംഗിച്ച സന്ദേശം സ്വകാര്യതയില്‍ അവര്‍ ജീവിച്ച ജീവിതത്തെക്കാള്‍ വളരെയേറെ പ്രാധാന്യമുള്ളതായിരുന്നു. പക്ഷേ യേശു വന്നപ്പോള്‍ അവിടുന്ന് ഒന്നാമതു ജീവിതം ജീവിച്ചു. പിന്നീടു മാത്രം ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസംഗിച്ചു.

‘വന്നു ദൈവത്തിന്റെ സന്ദേശം കേള്‍ക്കുക‘ എന്ന പഴയ നിയമ പ്രവാചകന്മാരുടെ ക്ഷണം ഇന്നു പുതിയ നിയമ ക്രിസ്ത്യാനികള്‍ ‘കര്‍ത്താവു ഞങ്ങളുടെ ജീവിതത്തെ മാറ്റിയതു വന്നു കാണുക‘ എന്നു വ്യത്യാസപ്പെടുത്തിയിരിക്കുന്നു.

പുതിയ ഉടമ്പടിയില്‍ ഒന്നാമതു ദൈവപ്രവൃത്തി നാം നമ്മുടെ ജീവിതത്തില്‍ അനുഭവിക്കണം. തുടര്‍ന്നു മാത്രമേ അവിടുത്തെ വഴികള്‍ നമുക്കു മറ്റുള്ളവരോടു പ്രസംഗിക്കാനാവൂ. വിജയകരമായ ജീവിതം ജീവിക്കുന്നതിനും പ്രാദേശികസഭകള്‍ പണിയുന്നതിനും കര്‍ത്താവിനെ സേവിക്കുന്നതിനും ഇതു ബാധകമാണ്.

താന്‍ പണിയുന്ന സഭ അന്ധകാരശക്തികളെ അതിജീവിക്കുമെന്നു കര്‍ത്താവു പറഞ്ഞു (മത്താ.16:18). പൗലൊസാകട്ടെ, വിശ്വാസികളെ വിജയകരമായ ജീവിതത്തിലേക്കു നയിക്കുന്നതിനും സഭ പണിയുന്നതിനുമായി തന്റെ ജീവിതം തന്നെ ഒഴുക്കിക്കളഞ്ഞു. തിമൊഥെയൊസും അങ്ങനെ തന്നെ ചെയ്തു.

കര്‍ത്താവു തന്റെ അപ്പൊസ്തലന്മാര്‍ക്കു നല്‍കിയ മഹാ നിയോഗത്തിനു രണ്ടു ഭാഗങ്ങളാണുള്ളത്:

എല്ലാ ജനതയോടും സുവിശേഷം പ്രസംഗിക്കുക (മര്‍ക്കൊ. 16:15,16). ശിഷ്യന്മാരെ സൃഷ്ടിച്ച് യേശു പഠിപ്പിച്ചതെല്ലാം അവരോടു പ്രസംഗിക്കുക (മത്തായി 28:18-20). ഇതിന്റെ ആദ്യഭാഗത്തോട് (സുവിശേഷീകരണം) ചേര്‍ന്ന് അലൗകികമായ അത്ഭുതങ്ങളും അടയാളങ്ങളും (മര്‍ക്കൊ. 16:17,18) നടക്കുമെന്നു യേശു പറഞ്ഞു. എന്നാല്‍ രണ്ടാം ഭാഗത്തോട് (ശിഷ്യന്മാരെ ഉണ്ടാക്കുക) ചേര്‍ന്ന് അത്ഭുതങ്ങള്‍ നടക്കുമെന്നല്ല അവിടുന്നു കല്പിച്ചതൊക്കെയും അനുസരിക്കാനുള്ള (മത്താ. 28:20) ഉദ്‌ബോധനം ഉണ്ടാകണമെന്നാണു യേശു പറഞ്ഞത്. സുവിശേഷീകരണം (മാനസാന്തരപ്പെട്ടവരെ ഉണ്ടാക്കുക) ലോകമെമ്പാടും അനേകം വിശ്വാസികളും ചെയ്യുന്നുണ്ട്. എന്നാല്‍ മഹാനിയോഗത്തിന്റെ രണ്ടാം ഭാഗം (ശിഷ്യന്മാരെ വാര്‍ത്തെടുക്കുക) വലിയ തോതില്‍ അവഗണിക്കപ്പെട്ടിരിക്കുന്നു.

മിക്ക സുവിശേഷകരും മിഷനറിമാരും നഷ്ടപ്പെട്ടു പോയ ഒരാടിനെ തിരികെ ആലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് – അതു നല്ലതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തെറ്റിപ്പോയ ആടിനെ എത്തിക്കുന്ന ആലയിലുള്ള ആടുകള്‍ മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരായിരിക്കുന്നില്ല (ലൂക്കൊ. 15:7-ല്‍ യേശു പറഞ്ഞതു ശ്രദ്ധിക്കുക). മിക്ക ക്രിസ്ത്യാനികളുടെയും ‘ആല’യില്‍ നിറയെ ആളുകളുണ്ട്. പക്ഷേ അവര്‍ കോപം, ലൈംഗിക ദുര്‍മ്മോഹം, പണസ്‌നേഹം തുടങ്ങിയ അനേകം ജഡിക കാര്യങ്ങളാല്‍ തോല്പിക്കപ്പെട്ടവരാണ്. അവര്‍ക്കാണ് വാസ്തവത്തില്‍ നഷ്ടപ്പെട്ടുപോയ ആടിനെക്കാള്‍ മാനസാന്തരം ആവശ്യമുള്ളത്!

അതുകൊണ്ട് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം ആലയിലുള്ള 99 ആടുകളെ യഥാര്‍ത്ഥ മാനസാന്തരം, നീതിയുള്ള ജീവിതം എന്നിവയിലേക്കു നയിക്കുകയാണ്. അങ്ങനെയായാല്‍ നഷ്ടപ്പെട്ടു പോയ ആടിനു നല്ല വൃത്തിയുള്ള ആലയിലേക്കു മടങ്ങിവരാമല്ലോ. അല്ലാത്തപക്ഷം ആലയിലുള്ള 99 ആടുകളുടെ രോഗങ്ങള്‍ മടങ്ങിയെത്തുന്ന ആടിനെയും ബാധിക്കും!

അതുകൊണ്ട് ഞങ്ങളുടെ സഭയില്‍ ശിഷ്യത്വം, യേശു കല്പിച്ചിട്ടുള്ളതെല്ലാം അനുസരിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ദൈവം ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ ഇപ്പോഴും സുവിശേഷീകരണം നടത്തുന്നു – ഫലം 1975-ല്‍ 10 അംഗങ്ങളില്‍ താഴെയുള്ള ഒരു സഭ എന്ന സ്ഥാനത്തുനിന്ന് ഇന്ന് ധാരാളം സഭകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ എന്ന നിലയിലെത്തി. എന്നാല്‍ സുവിശേഷീകരണത്തിനു ശേഷം ഞങ്ങള്‍ മാനസാന്തരപ്പെട്ട വരെ ശിഷ്യത്വത്തിലേക്കു നയിക്കുന്നു. തുടര്‍ന്നു ശിഷ്യരെ യേശു പഠിപ്പിച്ചതെല്ലാം അനുസരിക്കുക എന്നതു പഠിപ്പിക്കുന്നു.

മത്തായി 28:18-20-ല്‍ മഹാനിയോഗത്തിന്റെ രണ്ടാം ഭാഗത്ത് 7 പ്രധാന സത്യങ്ങള്‍ ഉണ്ട്:

”സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നമ്മുടെ കര്‍ത്താവിന്.” ഈ അടിസ്ഥാനത്തിലാണു നാം പോയി ശിഷ്യന്മാരെ ഉണ്ടാക്കേണ്ടത്. എവിടെങ്കിലും ആളുകളുടെ ഇടയില്‍ ഒരു ആവശ്യം കാണുന്നു എന്നതുകൊണ്ടു മാത്രം നാം എല്ലാ ജനതകളുടെ ഇടയിലേക്കും പോകേണ്ട. അതു വേണ്ട. മറിച്ച് യേശുവിനു സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നല്‍കപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടു നാം പോകുക. നമ്മള്‍ അവിടുത്തെ അധികാരത്തിന്‍ കീഴില്‍ മാത്രമായതുകൊണ്ട് അവിടുന്നു നമ്മളോട് എവിടെ പോകുവാന്‍ പറയുന്നുവോ അവിടെ മാത്രം പോകുക. അപ്പോള്‍ അവിടുത്തെ അധികാരം നാം പോകുന്നിടത്തു നമ്മെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യും. ഇതു വിശ്വസിക്കുന്നില്ലെങ്കില്‍ നാം പോകരുത്. കാരണം അപ്പോള്‍ നമുക്ക് ദൈവഹിതം ചെയ്യാന്‍ കഴിയാതെ വരും. ”ശിഷ്യരാക്കിക്കൊള്‍വിന്‍.” ശിഷ്യത്വത്തിന്റെ മൂന്നു വ്യവസ്ഥകളും പ്രസംഗിക്കുന്നതില്‍ നമ്മള്‍ ഒത്തുതീര്‍പ്പുകാരായിപ്പോകരുത് (ഈ വ്യവസ്ഥകള്‍ യേശു ലൂക്കൊസ് 14:26,27,33 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നു). അവ: യേശുവിനെ സ്‌നേഹിക്കുന്നതാണ് – ബന്ധങ്ങളെക്കാള്‍, സ്വയജീവനെക്കാള്‍, വസ്തുവകകളെക്കാള്‍. ”സകല ജാതികളെയും.” ഈ ശിഷ്യത്വത്തിന്റെ സന്ദേശവുമായി കഴിയുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് ലോകത്തിലെ കഴിയുന്ന എല്ലായിടങ്ങളിലും നാം എത്തിച്ചേരണം. നമ്മുടെ സ്വന്തപട്ടണത്തില്‍ കുറച്ചു ശിഷ്യരെ വാര്‍ത്തെടുത്തു എന്നതു കൊണ്ടു തൃപ്തിപ്പെടരുത്. ”പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും.” ദൈവത്തെ ത്രിത്വമെന്നു ലജ്ജകൂടാതെ നാം പ്രഖ്യാപിക്കണം. നാം പാപക്ഷമയ്ക്ക് അപ്പുറത്തു യേശുവിന്റെ ശിഷ്യരാകാന്‍ താല്പര്യമുള്ളവരെയാണു സ്‌നാനപ്പെടുത്തേണ്ടത്. ”യേശു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട്.” ക്രിസ്തു പ്രസംഗിച്ച എല്ലാ കല്പനയും എങ്ങനെയാണ് അനുസരിക്കേണ്ടതെന്നു നാം ഓരോ ശിഷ്യനേയും പഠിപ്പിക്കണം. ”ഞാനോ നിങ്ങളോടു കൂടെ ഉണ്ട്” – കര്‍ത്താവു പറയുന്നു. നാം ഈ ശുശ്രൂഷ കര്‍ത്താവിനോടുള്ള കൂട്ടായ്മയിലാണു ചെയ്യേണ്ടത്. അപ്പോള്‍ തന്റെ സാന്നിധ്യം, ശക്തി എന്നിവയാല്‍ നമ്മുടെ ശുശ്രൂഷയില്‍ കര്‍ത്താവു നമ്മെ പിന്തുണയ്ക്കുമെന്നു നമുക്ക് ഉറപ്പിക്കാം. ”ലോകാവസാനത്തോളം.” അവിടുന്നു നമ്മുടെ ജീവാവസാനം വരെ നമ്മെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നു നമുക്ക് ഉറപ്പിക്കാം. എന്നാല്‍ നമ്മുടെ ജീവാവസാനം വരെ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നാം ചെയ്തുകൊണ്ടിരിക്കണം. കര്‍ത്താവ് അതേ വിധത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നു:

ദൈവവചനം ഇങ്ങനെ പറയുന്നു: ”നിങ്ങളെ ദൈവവചനം പഠിപ്പിച്ച നേതാക്കളെ ഓര്‍ത്തു കൊള്‍വിന്‍… അവരുടെ ജീവിതത്തിലൂടെ നിങ്ങള്‍ക്കു കൈവന്ന എല്ലാ നന്മകളെക്കുറിച്ചും ഓര്‍ക്കുക… അവര്‍ ചെയ്തതുപോലെ ദൈവത്തെ വിശ്വസിക്കുക – കാരണം യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും മാറ്റമില്ലാത്തവനാണല്ലോ… അതുകൊണ്ട് വിചിത്രമായ പുതിയ ആശയങ്ങളാല്‍ ആകര്‍ഷിക്കപ്പെടരുത്…” (എബ്രായര്‍ 13:7-9 ലിവിങ് ബൈബിള്‍).

മുകളിലുദ്ധരിച്ച വാക്യങ്ങളെ കൃത്യമായി ഇങ്ങനെ അപഗ്രഥിക്കാം:

ദൈവവചനം നമ്മെ പഠിപ്പിച്ച ആദ്യ അപ്പൊസ്തലന്മാരെ നമ്മുടെ നേതാക്കളായി നാം അംഗീകരിച്ചിരിക്കുന്നു. അവര്‍ ചെയ്ത നല്ല പ്രവൃത്തികള്‍ നാം പുതിയ നിയമത്തിന്റെ താളുകളില്‍ കാണുന്നു. അവരെപ്പോലെ നാമും കര്‍ത്താവിനെ വിശ്വസിച്ചിരിക്കുന്നു. അതുകൊണ്ടു നമ്മുടെ ഇടയിലും അതേ പോലൊരു പ്രവൃത്തി ചെയ്തതായി നാം കാണുന്നു- കാരണം അന്നത്തെപ്പോലെ ഇന്നും യേശുക്രിസ്തു മാറ്റമില്ലാത്തവനാണ്. നമ്മുടെ ചുറ്റുപാടുമുള്ള ക്രിസ്തീയലോകത്ത് ക്രിസ്തീയ പ്രവര്‍ത്തനം ‘അസാധാരണമായ പുതിയ വിധത്തില്‍’ ചെയ്യുന്ന തില്‍ നാം ആകര്‍ഷിക്കപ്പെട്ടു പോകുന്നില്ല. ദൈവത്തിന്റെ പക്കല്‍ മുഖപക്ഷമില്ലാത്തതിനാല്‍ ദൈവത്തിനു നിങ്ങളിലൂടെയും സമാനമായ പ്രവൃത്തി ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസം ശക്തിപ്പെടട്ടെ. തന്നെ തീക്ഷ്ണതയോടെ അന്വേഷിക്കുന്ന വര്‍ക്ക് – ഏതു സ്ഥലത്തും ഏതു തലമുറയിലും (എബ്രായര്‍ 11:6) – അവിടുന്നു പ്രതിഫലം നല്‍കുന്നവനാണല്ലോ.

അപ്പൊസ്തലന്മാരുടെ മാതൃക പിന്‍പറ്റുന്നത്:

തന്റെ കാലഘട്ടത്തിലെ മിക്ക പ്രസംഗകരുടേയും ഇടയില്‍ അവരെക്കാളെല്ലാം ഉന്നതമായ നിലവാരത്തില്‍ ജീവിക്കുവാന്‍ എങ്ങനെയാണു കര്‍ത്താവു തന്നെ സഹായിച്ചതെന്നു നമ്മോടു തന്റെ ലേഖനങ്ങളിലൂടെ വ്യക്തമാക്കാന്‍ പരിശുദ്ധാത്മാവു പൗലൊസിനെ പ്രചോദിപ്പിച്ചു. പൗലൊസ് പറയുന്നു: ”എന്റെ ഈ പ്രശംസ ആര്‍ക്കും നിശ്ശബ്ദമാക്കാന്‍ കഴിയുകയില്ല. ഞാന്‍ ചെയ്യുന്നതു ഞാന്‍ ചെയ്തുകൊണ്ടേയിരിക്കും. ഞാനതു ചെയ്യുന്നതു ഞങ്ങളെപ്പോലെ തന്നെ ദൈവവേല ചെയ്യുന്നു എന്നു സ്വയം പ്രശംസിക്കുന്നവരുടെ കാല്‍ക്കീഴില്‍ നിന്ന് അവരുടെ നിലപാടുതറയെ തകര്‍ത്തു കളയേണ്ടതിനു വേണ്ടിയാണ്. ദൈവം ഒരിക്കലും ഇവരെ അയച്ചിട്ടില്ല. തങ്ങള്‍ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരാണെന്നു ചിന്തിപ്പിച്ചു നിങ്ങളെ കബളിപ്പിക്കുന്ന വ്യാജന്മാരാണവര്‍” (2 കൊരി. 11:10-13 – ലിവിങ് ബൈബിള്‍ & ടിഇവി).

പൗലൊസ് തന്നെത്തന്നെ തന്റെ കാലഘട്ടത്തിലെ മറ്റു പ്രസംഗകരോടു താരതമ്യം ചെയ്യുമ്പോള്‍ അതു പൊളളയായ ഒരു പ്രശംസയല്ല. മറിച്ച്, ദൈവത്തിനു വലിയ മഹത്വം കൊണ്ടുവരുന്ന ശക്തമായ ഒരു സാക്ഷ്യമാണത്. തന്റെ മാതൃക പിന്‍പറ്റാന്‍ അതു തന്റെ കാലഘട്ടത്തിലെ വിശ്വാസികളെ വെല്ലുവിളിച്ചു.

പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായ പൗലൊസിന്റെ ആത്മീയമായ പ്രശംസയും (ദൈവവേല ചെയ്യുന്ന എല്ലാവര്‍ക്കും അതുണ്ടായി രിക്കണം) പരീശന്മാരുടെ ജഡികമായ പ്രശംസയും (ലൂക്കൊ. 18:10-14) തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. പരീശന്മാരുടെ ജഡികമായ പ്രശംസ ആത്മീയ നിഗളത്തില്‍ നിന്ന് (അതു നമ്മളെല്ലാവരും തള്ളിക്കളയണം) ഉരുത്തിരിഞ്ഞതായിരുന്നു.

‘ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികളാകുക’ എന്നു പറയുവാന്‍ പരിശുദ്ധാത്മാവു പൗലൊസിനെ പ്രചോദിപ്പിച്ചു (1 കൊരി. 11:1; ഫിലിപ്യ. 3:17). പൗലൊസിന്റെ ജീവിതവും ശുശ്രൂഷയും അതുകൊണ്ടു തന്നെ ക്രിസ്ത്യാനികള്‍ക്കു പിന്തുടരുവാന്‍ ഒരു മാതൃകയായി തന്നിരിക്കുന്നു. എങ്ങനെയാണു പൗലൊസ് തന്റെ പുതിയ ഉടമ്പടി ശുശ്രൂഷ നിറവേറ്റിയത്?

പൗലൊസിനു ദൈവത്തില്‍ നിന്ന് അതുല്യമായ ഒരു വിളിയാണു ണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ശുശ്രൂഷ ദ്വിമുഖമായിരുന്നു.

ഒന്നാമത്, ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത ആളുകളുള്ള സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ആദ്യകാല സുവിശേഷ കനായിരുന്നു പൗലൊസ്. അദ്ദേഹം പറയുന്നു: ”ക്രിസ്തുവിന്റെ സുവിശേഷം മറ്റൊരാള്‍ പ്രസംഗിച്ച് സഭ രൂപപ്പെട്ട സ്ഥലത്തല്ല, ക്രിസ്തുവിന്റെ നാമം ഇതുവരെ കേട്ടിട്ടില്ലാത്ത ഇടങ്ങളില്‍ പോയി പ്രസംഗിക്കണമെന്നാണ് എന്റെ അഭിലാഷം” (റോമര്‍ 15:20 – ലിവിങ്). രണ്ടാമത്, പഴയ ഉടമ്പടി സഭകള്‍ നേരത്തെ ഉണ്ടായിരുന്ന ഇടങ്ങളില്‍ തന്നെ പുതിയ ഉടമ്പടി സഭകള്‍ സ്ഥാപിച്ച അപ്പൊസ്തലനാണ് പൗലൊസ്. കൊരിന്തിലെ സഭയോട് അദ്ദേഹം പറയുന്നു: ‘ക്രിസ്തുവിനു നിങ്ങളെ നിര്‍മല കന്യകയായി ഏല്പിക്കേണ്ടതിനു ഞാന്‍ നിങ്ങളെ ഒരു ഭര്‍ത്താവിനു വിവാഹനിശ്ചയം ചെയ്തിരിക്കുന്നു’ (2 കൊരി. 11:2). പൗലൊസിന്റെ ശുശ്രൂഷയുടെ ആദ്യഭാഗത്തെ മാതൃക പിന്‍പറ്റുക:

ഒരു സ്ഥലത്ത് ആദ്യമായി പോയി സുവിശേഷം അറിയിക്കുന്ന തില്‍ പൗലൊസിന്റെ മാതൃക പിന്‍പറ്റുന്ന ധാരാളം ആത്മീയരായ മിഷനറിമാരെ ദൈവം നൂറ്റാണ്ടുകളായി പല സ്ഥലങ്ങളില്‍ ഉപയോഗിച്ചു വരുന്നു. വ്യക്തിപരമായി വളരെ വലിയ ഒരു വിലകൊടുത്ത് അവര്‍ പ്രേഷിത പ്രവര്‍ത്തനം ത്യാഗപരമായി നടത്തിയിട്ടുണ്ട്. ഇന്നും ധാരാളം മിഷനറിമാര്‍ (അവരില്‍ പലരും അറിയപ്പെടാത്തവരാണ്) സുവിശേഷീകരണം പുതിയ സ്ഥലങ്ങളില്‍ നടത്തുന്നു. ഞാന്‍ അവരെയെല്ലാം ഓര്‍ത്തു ദൈവത്തെ സ്തുതിക്കുന്നു. അവരെക്കുറിച്ച് എനിക്ക് ഏറെ ബഹുമാനമുണ്ട്. എന്നാല്‍ ഞാന്‍ സ്വയമായി ഇതു ചെയ്യുന്നില്ല, കാരണം ദൈവം എന്നെ അങ്ങനെ മുന്‍നിര സുവിശേഷകനായി വിളിച്ചിട്ടില്ല. ഇന്നും അറിയപ്പെടുന്ന പല സുവിശേഷകരും പൗലൊസിനെപ്പോലെ ആദ്യമായി ഒരു സ്ഥലത്തു ചെന്നു സുവിശേഷം അറിയിക്കുന്നവരല്ല. അവര്‍ ആയിരക്കണക്കിനു വിശ്വാസികളും അനേകം സഭകളും ഉള്ള സ്ഥലങ്ങളിലാണു സുവിശേഷകരായിരിക്കുന്നത്.

പൗലൊസിന്റെ ശുശ്രൂഷയുടെ രണ്ടാംഭാഗത്തെ മാതൃക പിന്‍പറ്റുക:

പൗലൊസിന്റെ ശുശ്രൂഷയുടെ രണ്ടാംഭാഗം – പഴയ ഉടമ്പടി സഭകള്‍ ഉള്ള സ്ഥലങ്ങളില്‍ തന്നെ പുതിയ ഉടമ്പടി സഭകള്‍ ആരംഭിക്കുക – നിറവേറ്റാന്‍ വേണ്ടിയാണു ദൈവം എന്നെയും ഞങ്ങളുടെ സഭകളെയും വിളിച്ചിട്ടുള്ളത്. അത്രയും മാത്രമേ എനിക്ക് അതേക്കുറിച്ച് എഴുതാനാവൂ – കാരണം അതാണു കര്‍ത്താവു ഞങ്ങളിലൂടെ ചെയ്തത്.

പുതിയ ഉടമ്പടി സഭകള്‍ സ്ഥാപിക്കുന്ന തന്റെ ശുശ്രൂഷയില്‍ പൗലൊസ് രണ്ട് അപകടങ്ങള്‍ കണ്ട് അവ ഒഴിവാക്കി:

പണംകൊണ്ടുള്ള അപകടം: നമുക്ക് ദൈവത്തെയും മാമ്മോനെയും (പണം) സേവിക്കാനാവില്ലെന്നു യേശു പറഞ്ഞു (ലൂക്കൊ. 16:13). അതുകൊണ്ട് പൗലൊസ് ഒന്നാമതു പണത്തിനു തന്റെമേലും ശുശ്രൂഷയുടെമേലും ഉള്ള അധികാരം ഇല്ലാതാക്കുന്ന തിനും അങ്ങനെ ദൈവത്തെ മാത്രം സേവിക്കാന്‍ ഇടയാക്കുന്നതിനു മാണു ശ്രമിച്ചത്. ഇക്കാര്യത്തില്‍ പൗലൊസിന്റെ മാതൃക നാം പിന്തുടരണം.

മാനുഷിക മേല്‍ക്കൈ എന്ന അപകടം: സഭയിലെ ക്രിസ്തുവി ന്റെ ശിരസ്സെന്ന സ്ഥാനം ഒരു മനുഷ്യന്‍ കയ്യടക്കുന്നതാണു രണ്ടാമത്തെ അപകടം. തന്നാല്‍ സ്ഥാപിതമായ സഭകളുടെമേല്‍ പൗലൊസിന് ദൈവദത്തമായ അപ്പൊസ്തലികമായ അധികാരം ഉണ്ടായിരുന്നു. എന്നാല്‍ ആ അധികാരത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്ക്കാന്‍ പൗലൊസ് ശ്രദ്ധിച്ചു. തലയായ ക്രിസ്തുവിനോട് മൂപ്പന്മാര്‍ക്കും വിശ്വാസികള്‍ക്കും നേരിട്ടു ബന്ധപ്പെടാന്‍ തന്മൂലം കഴിയുമായിരുന്നു. ഇക്കാര്യത്തിലും നാം പൗലൊസിന്റെ മാതൃക പിന്‍പറ്റണം.

പണത്തിന്റെ അപകടത്തെ അതിജീവിക്കുന്നത്:

1) പൗലൊസ് സാമ്പത്തികമായി സ്വയം പിന്തുണയ്ക്കുകയും തന്റെ ജീവസന്ധാരണത്തിനായി ഒരു മനുഷ്യനെയും ആശ്രയിക്കാതിരിക്കുകയും ചെയ്തു (പ്രവൃത്തി 20:33,34). കര്‍ത്താവിന്റെ ഒരു ദാസന്‍ താന്‍ ശുശ്രൂഷിക്കുന്ന ആളുകളാല്‍ തീര്‍ച്ചയായും സാമ്പത്തികമായി പിന്തുണയ്ക്കപ്പെടാം (1കൊരി. 9:6-14). എന്നാല്‍ ദുരാഗ്രഹികളും പണസ്‌നേഹികളുമായ തന്റെ കാലത്തെ മറ്റു പ്രസംഗകരില്‍നിന്നു വ്യത്യസ്തനായിരിക്കാന്‍ പൗലൊസ് സാമ്പത്തികമായി തന്നെത്തന്നെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു (1 കൊരി. 9:15-19; 2 കൊരി.11:12,13). ഇന്ത്യയിലെ മിക്ക പാസ്റ്റര്‍മാരും ദുരാഗ്രഹികളും അത്യാഗ്രഹികളും പണസ്‌നേഹികളുമാണെന്നു ഞങ്ങള്‍ കണ്ടു. അതുകൊണ്ട് അവരില്‍നിന്നു വ്യത്യസ്തരാകാന്‍ വേണ്ടി ഞങ്ങളുടെ എല്ലാ സഭകളിലേയും എല്ലാ മൂപ്പന്മാരും സാമ്പത്തികമായി തങ്ങളെത്തന്നെ പിന്തുണയ്ക്കുകയും ജീവസന്ധാരണത്തിനായി ഒരാളെയും അശ്രയി ക്കാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു ഞങ്ങളെല്ലാവരും ഈ വര്‍ഷങ്ങളെല്ലാം ജോലി ചെയ്യുന്നത്.

2) യേശുവിനെപ്പോലെ പൗലൊസും തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ ദൈവത്തോടല്ലാതെ ആരോടും ഒരിക്കലും പറയാതിരുന്നു. പകരം പാവങ്ങള്‍ക്കു പണം നല്‍കാന്‍ അദ്ദേഹം വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു (1കൊരി. 16:1,2; 2കൊരി. 8,9). ഞങ്ങളുടെ സഭകളും ഈ മാതൃക പിന്തുടര്‍ന്നു. ഞങ്ങളുടെ എന്തെങ്കിലും ആവശ്യങ്ങള്‍ ഞങ്ങള്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയോടും പറഞ്ഞിട്ടില്ല. മാത്രമല്ല പാവപ്പെട്ട വിശ്വാസികള്‍ക്കു ലക്ഷക്കണക്കിനു രൂപ നല്‍കാനും ഞങ്ങള്‍ക്കു കഴിഞ്ഞു. വഴിപാടുകള്‍ രഹസ്യമായി നല്‍കണമെന്നു യേശു പറഞ്ഞു (മത്താ. 6:4). അതുകൊണ്ടു കഴിഞ്ഞ 43 വര്‍ഷങ്ങളായി ഞങ്ങളുടെ ഒരു സഭയിലും ഒരിക്കല്‍ പോലും സ്‌തോത്രകാഴ്ച പൊതുവായി പരസ്യമായി എടുത്തിട്ടില്ല. ഞങ്ങളുടെ മീറ്റിംഗ് ഹാളുകളുടെ പുറത്തേക്കുള്ള വാതിലുകള്‍ക്കു സമീപം സ്‌തോത്രകാഴ്ച ഇടാനുള്ള പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നു. അങ്ങനെ വിശ്വാസികള്‍ക്കു തങ്ങളുടെ സ്‌തോത്രകാഴ്ച രഹസ്യമായി നിക്ഷേപിക്കാന്‍ കഴിയും (മര്‍ക്കൊ. 12:41-44-ല്‍ നാം വായിക്കുന്നപോലെ). സന്തോഷത്തോടെ കൊടുക്കുന്നവനെ യാണു ദൈവം സ്‌നേഹിക്കുന്നത് (2കൊരി. 9:7). അതുകൊണ്ട് ഞങ്ങള്‍ ആരോടും ഒരിക്കലും സ്‌തോത്രകാഴ്ച പെട്ടിയില്‍ പണം ഇടണമെന്നു പറഞ്ഞിട്ടില്ല. ഞങ്ങളുടെ സഭകളില്‍ നല്‍കുന്ന തെല്ലാം സ്വമേധയായാണ്. ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന 200-ല്‍പ്പരം കോണ്‍ഫ്രന്‍സുകള്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. അവിടെയെല്ലാം ഞങ്ങള്‍ യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് പുരുഷാരത്തിനു സൗജന്യമായി ഭക്ഷണം നല്‍കി, ആരോടും പണമൊന്നും ചോദിക്കാതെ.

3) സുവിശേഷ പ്രചാരണത്തിനു വേണ്ടിപ്പോലും പൗലൊസ് ഒരിക്കലും ആരോടും പണം ചോദിച്ചിട്ടില്ല. തന്റെ പ്രവര്‍ത്തന ങ്ങളുടെ റിപ്പോര്‍ട്ടൊന്നും പ്രവര്‍ത്തനത്തിനു പണം ആവശ്യമുണ്ടെന്ന സൂചന നല്‍കിക്കൊണ്ട് പൗലൊസ് ആര്‍ക്കും അയച്ചിരുന്നില്ല. ഞങ്ങളും സുവിശേഷ പ്രചാരണത്തിനുവേണ്ടി ആരോടും ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 43 വര്‍ഷങ്ങളായി ഞങ്ങള്‍ പ്രവര്‍ത്തനത്തിന്റെ ഒരു റിപ്പോര്‍ട്ടു പോലും ആര്‍ക്കും ഒരിക്കലും അയച്ചിട്ടില്ല. മാനുഷികമായ ഒരു പ്രേരണയുമില്ലാതെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുവാന്‍ കര്‍ത്താവു തന്നെ വിശ്വാസികളെ പ്രേരിപ്പിച്ചു. ദൈവ വേലയ്ക്കു സ്വമേധാദാനങ്ങള്‍ സ്വീകരിച്ച യേശുവിന്റേയും പൗലൊസിന്റേയും മാതൃകയാണു ഞങ്ങള്‍ പിന്തുടര്‍ന്നത് (ലൂക്കൊ. 8:2,3; 2 കൊരി. 11:7-9; ഫിലപ്യര്‍ 4:12-19).

4) തന്റെ ശുശ്രൂഷകള്‍ക്കായി പൗലൊസ് എല്ലാവരില്‍ നിന്നും സമ്മാനങ്ങളും സംഭാവനകളും സ്വീകരിച്ചിട്ടില്ല. ചില വിശ്വാസികളില്‍ നിന്നു മാത്രമാണു പൗലൊസ് സമ്മാനങ്ങള്‍ സ്വീകരിച്ചത് (ഫിലി. 4:15-19). ആരില്‍നിന്നു സമ്മാനങ്ങള്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ചു പൗലൊസിനു ചില പ്രമാണങ്ങള്‍ ഉണ്ടായിരുന്നു. ഒരു സഭയെന്ന നിലയില്‍ ഞങ്ങളും ഇതേ തത്ത്വങ്ങളാണു പിന്‍തുടര്‍ന്നത്. സഭയ്ക്കു പണം നലകുന്നതിനു മുന്‍പ് ഓരോരുത്തരും സ്വയം ചോദിക്കേണ്ട അഞ്ചു ചോദ്യങ്ങള്‍ക്കു ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട്:

നിങ്ങള്‍ വീണ്ടും ജനിച്ച ഒരു ദൈവപൈതലാണോ? ഭൂമിയിലെ ദൈവത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ കഴിയുന്നത് ഒരു വലിയ ബഹുമതിയും അംഗീകാരവുമാണ്. എന്നാല്‍ വീണ്ടും ജനിച്ച തന്റെ മക്കള്‍ക്കു മാത്രമേ ഈ പദവി നല്‍കുകയുള്ളു (3 യോഹ.7). നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യത്തിനു മതിയായ പണം നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ പണം നല്‍കുന്നതു നിങ്ങളുടെ കുടുംബത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കുക യില്ലെന്നു നിങ്ങള്‍ക്കുറപ്പുണ്ടോ? ഒന്നാമതു നിങ്ങള്‍ നിങ്ങളു ടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണു വേണ്ടത് (മര്‍ക്കൊ. 7:9-13; 1 തിമൊഥെ. 5:8). നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് വളരെ സമ്പന്നനാണ്. അതുകൊണ്ട് തന്റെ മക്കള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കിയതിന്റെ ഫലമായി പട്ടിണി കിടക്കുകയോ കഷ്ടത്തിലാകുകയോ ചെയ്യാന്‍ പാടില്ലെന്നു ലോകത്തിലെ ഏതു ധനികനായ പിതാവി നെയും പോലെ അവിടുത്തേക്കും നിര്‍ബന്ധമുണ്ട്. വലിയ കടങ്ങളെന്തെങ്കിലും നിങ്ങള്‍ക്കു വീട്ടാനുണ്ടോ? ഉണ്ടെങ്കില്‍ ആ കടങ്ങള്‍ ആദ്യം വീട്ടുക. തന്റെ മക്കള്‍ എല്ലാ കടങ്ങളില്‍ നിന്നും സ്വതന്ത്രരായി (റോമര്‍ 13:8) സ്വസ്ഥമായി ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന് എന്തെങ്കിലും കൊടുക്കുന്നതിനു മുന്‍പ് നാം ‘കൈസര്‍ക്കു ള്ളതു കൈസര്‍ക്ക്’ കൊടുക്കണം. കാരണം കൈസറുടേതോ മറ്റാരുടെയെങ്കിലുമോ പണം നാം ദൈവത്തിനു കൊടുക്ക ണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല, മത്തായി 22:21-ല്‍ യേശു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (നോട്ട്: ഒരു ഭവന വായ്പ ഒരു ‘കട’മല്ല – ഈ വാക്യത്തിന്റെ അര്‍ത്ഥം അനുസരിച്ച് – കാരണം വീട് നിങ്ങള്‍ ആര്‍ജ്ജിക്കുന്ന ഒരു സമ്പാദ്യമാണ്. എടുത്ത വായ്പയുടെ അതേ മൂല്യമുള്ള സമ്പാദ്യമാണത്. ഇതേ കാരണത്താല്‍ വാഹന വായ്പയും ഒരു കടമല്ല- എടുത്ത വായ്പയുടെ തുകയ്ക്കു തുല്യമായി വാഹനം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍). നിങ്ങള്‍ക്കു നിര്‍മലമായ ഒരു മനഃസാക്ഷിയുണ്ടോ? നിങ്ങള്‍ ഏതെങ്കിലും വിധത്തില്‍ മുറിവേല്പിച്ചിട്ടുള്ള എല്ലാവരോടും നിരപ്പു പ്രാപിക്കുവാന്‍ നിങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടോ? മറ്റുള്ളവരെ മുറിവേല്പിച്ചിട്ട് അവരോടു ക്ഷമാപണം നടത്താത്ത ആരുടേയും വഴിപാട് ദൈവം കൈക്കൊള്ളുകയില്ല (മത്താ. 5:23,24). നിങ്ങള്‍ സ്വതന്ത്രമായും സന്തോഷമായും ആണോ നല്‍കുന്നത്? ആരുടെയും സമ്മര്‍ദ്ദമില്ലാതെ – നിങ്ങളുടെ മനഃസാക്ഷിയുടേയും- ആണോ നിങ്ങള്‍ നല്‍കുന്നത്? സന്തോഷത്തോടെ കൊടുക്കുന്നവനെ (മടിയോടെ കൊടുക്കുന്നവനെയല്ല) ദൈവം സ്‌നേഹിക്കുന്നു. സമ്മര്‍ദ്ദം കൊണ്ടോ, കടമ നിറവേറ്റാനോ, മനഃസാക്ഷിയെ തൃപ്തി പ്പെടുത്താനോ, പ്രതിഫലം കാംക്ഷിച്ചോ നല്‍കുന്നവരില്‍ നിന്നു ദൈവം ഒന്നും ആഗ്രഹിക്കുന്നില്ല (2 കൊരി. 9:7).

5) ഒരിക്കലും കടത്തിലാകരുതെന്നു പൗലൊസ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു (റോമര്‍ 13:8). ഒരിക്കല്‍പോലും ആരോടും കടക്കാരാകാതെയാണു ഞങ്ങളുടെ എല്ലാ സഭകളും തങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. സഭാംഗങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ഞങ്ങളുടെ പല സഭകളും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും സഭാകെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ഈ കെട്ടിടങ്ങള്‍ പണിയാന്‍ ഒരിക്കല്‍ പോലും ഒരിടത്തുനിന്നും (ബാങ്കുകളില്‍ നിന്നുപോലും) പണം കടം വാങ്ങിയിട്ടില്ല. അവ പണിയാന്‍ തക്ക പണം സംഭരിച്ചു കഴിഞ്ഞ ശേഷമാണ് ഞങ്ങള്‍ അവ പണിതത് (ഞങ്ങളുടെ സാമ്പത്തിക നയങ്ങള്‍, മുകളില്‍ പറഞ്ഞതുപോലെ ആയതിനാല്‍, ഒരു ബാങ്കും ഒരിക്കലും ഒരു കാരണവശാലും വായ്പ തരുമായിരുന്നില്ല).

6) പൗലൊസ് ഒരിക്കലും തന്റെ എഴുത്തുകള്‍ക്ക് ഒരു റോയല്‍റ്റിയും എടുത്തില്ല. ഇന്നത്തെ കാലത്തെ ക്രിസ്തീയ എഴുത്തുകാര്‍ റോയല്‍റ്റി ഇനത്തില്‍ ലക്ഷക്കണക്കിനു ഡോളറുകള്‍ സമ്പാദിക്കുന്നതില്‍ നിന്നു വ്യത്യസ്തമാണിത്. ഞങ്ങളുടെ സഭ ഇതുവരെ 10 ലക്ഷം പുസ്തകങ്ങള്‍ (30 പേരുകളില്‍) പല ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും റോയല്‍റ്റി ഇനത്തില്‍ ഒരു പൈസപോലും വാങ്ങിയിട്ടില്ല. പൗലൊസിനെപ്പോലെ ഞങ്ങളുടെ എഴുത്തുകളും വായിക്കുവാന്‍ കഴിയുന്ന ആര്‍ക്കും സൗജന്യമായി നല്‍കുന്നു – ഞങ്ങളുടെ വെബ്‌സൈറ്റില്‍ (www.cfcindia.com) വിവിധ ഭാഷകളിലുള്ള ആയിരത്തിലേറെ വീഡിയോ സന്ദേശങ്ങളും (യുട്യൂബിലും) കൊടുത്തിരിക്കുന്നു. ആര്‍ക്കും കാണുകയോ സൗജന്യമായി ഡൗണ്‍ലോഡു ചെയ്യുകയോ ആവാം.

7) യേശുവും പൗലൊസും സ്ത്രീധന സമ്പ്രദായത്തെ എതിര്‍ക്കുമായിരുന്നു: ഇന്ത്യയിലെ വിവാഹങ്ങളില്‍ ഈ സമ്പ്രദായം നിലനില്ക്കുന്നു. ഇതിന്റെ ഭാഗമായി വധുവിന്റെ പിതാവ് വരന്റെ പിതാവിന് ഒരു വലിയ തുക നല്‍കണം. ഇന്ത്യയിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയിലും ഈ തെറ്റായ സമ്പ്രദായം നിലവിലുണ്ട്. എന്നാല്‍ ഞങ്ങള്‍ പൂര്‍ണമായും ഈ സ്ത്രീധന സമ്പ്രദായത്തിന് എതിരായി നില്ക്കുന്നു. എല്ലാ വിവാഹങ്ങളിലും വധുവിന്റേയും വരന്റേയും ഭാഗത്തുനിന്നു സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്തില്ലെന്ന ഉറപ്പ് വാങ്ങുന്നു.

മാനുഷിക മേല്‍ക്കൈ എന്ന അപകടം:

1) താന്‍ സ്ഥാപിച്ച എല്ലാ സഭകളിലും പൗലൊസ് മൂപ്പന്മാരെ (ബഹുവചനം) – ഒരു പാസ്റ്ററെ അല്ല – നിയമിച്ചു (പ്രവൃ. 14:23; തീത്തൊ. 1:5) സഭയുടെ മേല്‍ ഒരു വ്യക്തി ആധിപത്യം സ്ഥാപിക്കുന്നതിനെ ഇതു തടയുന്നു. ഈ മൂപ്പന്മാരെയെല്ലാം അതതു സഭയ്ക്കുള്ളില്‍ നിന്നു തന്നെ തിരഞ്ഞെടുക്കുന്നതാണ്. അതുകൊണ്ട് എല്ലാ മൂപ്പന്മാര്‍ക്കും തങ്ങളുടെ ആടുകളെ നന്നായി അറിയാം – അങ്ങനെ അവരുടെ ആത്മീയ പിതാക്കന്മാരായി രിക്കാന്‍ വേഗത്തില്‍ കഴിയുന്നു. ഞങ്ങള്‍ എല്ലാ സഭകളിലും ഇങ്ങനെ തന്നെ ചെയ്യുന്നു. ഞങ്ങളുടെ ഒരു സഭയിലും പാസ്റ്റര്‍ ഇല്ല. ഞങ്ങള്‍ മൂപ്പന്മാരെ നിയമിക്കുന്നു. അവരെല്ലാം അതതു സഭകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരുമാണ്. ഏതെങ്കിലും ഒരു സഭയ്ക്കു നേതൃത്വം നല്‍കാന്‍ മറ്റൊരു സഭയില്‍ നിന്ന് ആളെ കൊണ്ടുവരുന്നില്ല.

2) താന്‍ സ്ഥാപിച്ച സഭകള്‍ക്കെല്ലാം കൂടി പൗലൊസ് ഒരു കേന്ദ്ര ആസ്ഥാനം ഒരിക്കലും സ്ഥാപിച്ചില്ല – കാരണം സഭകള്‍ ഒരു പ്രസ്ഥാനമല്ല. ക്രിസ്തു എന്ന തലയോടു മാത്രം ഉത്തരവാദിത്തപ്പെട്ടിട്ടുള്ള മൂപ്പന്മാര്‍ ഓരോ പ്രാദേശിക സഭയെയും നയിക്കുന്നു. ഇതേ രീതിയാണു ഞങ്ങളും പിന്തുടരുന്നത്. ഒരു സഭ ആരംഭിച്ച ശേഷം ഉറപ്പോടെ നിലനില്‍ക്കുന്നുവെന്ന് കണ്ടാല്‍ ഞങ്ങള്‍ അതിന്റെ നേതൃത്വം പ്രാദേശിക മൂപ്പന്മാര്‍ക്ക് കൈമാറുന്നു. ആ സഭയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ തീരുമാനിക്കുകയും സാമ്പത്തിക കാര്യങ്ങള്‍ അവര്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഞങ്ങളുടെ ഒരു സഭയ്ക്കും കേന്ദ്ര ആസ്ഥാനമില്ല. പൗലൊസ് സഭകള്‍ക്ക് കത്തുകളിലൂടെ നല്‍കിയതുപോലെ, ഞങ്ങളും മൂപ്പന്മാര്‍ക്ക് ഉപദേശവും മേല്‍നോട്ടവും നിരന്തരം നല്കിയിട്ടുണ്ട്. ആത്മീയ അധികാരം ഒരു മൂപ്പന്റേയും മേല്‍ ഞങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിച്ചിട്ടില്ല. മറിച്ച് അത് സ്വമേധയാ അന്വേഷിക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നിടത്തു മാത്രം നല്‍കപ്പെടുന്നു.

ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും നമ്മുടെ കര്‍ത്താവായ യേശുവിന്റേയും പൗലൊസ് അപ്പൊസ്തലന്റേയും മാതൃക പിന്തുടരുവാന്‍ ഞങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടെ ശ്രമിച്ചു. നമ്മുടെ ഈ കാലഘട്ടത്തിലും പുതിയനിയമ ശുശ്രൂഷയുടെ മാനദണ്ഡങ്ങള്‍ പിന്‍പറ്റാന്‍ കഴിയുമെന്ന് ഞങ്ങള്‍ കണ്ടെത്തി. തീര്‍ച്ചയായും യേശുക്രിസ്തു ഇന്നലേയും ഇന്നും എന്നന്നേക്കും ഒരുപോലെയാണെന്ന് ഈ ശുശ്രൂഷയിലൂടെ ഞങ്ങള്‍ തെളിയിച്ചു.

ദൈവത്തിന്റെ വേലയുടെ ഒരു ചെറിയ ഭാഗം

ഇന്ന് ലോകത്താകമാനമുള്ള ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ വ്യത്യസ്തവും വിഭിന്നവുമായ ശുശ്രൂഷകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം.

എന്നാല്‍ എല്ലാ ശുശ്രൂഷകളും യേശുവും തന്റെ അപ്പൊസ്തലന്മാരും മാതൃകയായി കാട്ടിത്തരികയും പഠിപ്പിക്കുകയും ചെയ്ത ദൈവവചനത്തിലെ മാനദണ്ഡങ്ങളും പ്രമാണങ്ങളും അനുസരിച്ചാണ് എപ്പോഴും ചെയ്യേണ്ടത്.

ഈ പുതിയ നിയമ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സഭകളേയും ശുശ്രൂഷകളേയും ഞങ്ങള്‍ വിധിക്കുന്നില്ല. കാരണം എല്ലാവരും അവസാനം ദൈവത്തോടു മാത്രം കണക്ക് കൊടുക്കേണ്ടവരാണ്. എന്നിരുന്നാലും 98% ജനങ്ങളും ക്രിസ്ത്യാനികളല്ലാത്ത ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്തുപോലും നമ്മുടെ കര്‍ത്താവും തന്റെ അപ്പൊസ്തലന്മാരും അവിടുത്തെ വചനത്തിലൂടെ പഠിപ്പിച്ച പ്രമാണങ്ങള്‍ പിന്തുടരാമെന്നതിന്റെ ഒരു ജീവനുള്ള സാക്ഷ്യമായി നില്‍ക്കുവാന്‍ ഞങ്ങള്‍ സി.എഫ്.സി. സഭ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ സഭകളിലേക്ക് ധാരാളം ആളുകളെ കൂട്ടിച്ചേര്‍ക്കാന്‍ ഞങ്ങള്‍ ഒരിക്കലും താല്‍പര്യപ്പെട്ടിട്ടില്ല. കാരണം ജീവങ്കലേക്കുള്ള വഴി ഇടുങ്ങിയതാണെന്നും വളരെക്കുറച്ച് പേര്‍ മാത്രമേ അത് കണ്ടെത്തുകയുള്ളു എന്നും കര്‍ത്താവ് പറഞ്ഞു (മത്താ. 7:14). അതിനാല്‍ അങ്ങനെയുള്ള കുറച്ചു പേരെ മാത്രം കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്ന ആളുകളെ ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല. കാരണം ഭൂമിയിലുള്ള എല്ലാവരും മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നവരാണ്. മരിക്കുന്നതിന് മുന്‍പ് ഈ ഭൂമിയില്‍ പൂര്‍ണ്ണഹൃദയമുള്ള ശിഷ്യന്മാരായി യേശുവിനെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവരെയാണ് ഞങ്ങള്‍ അന്വേഷി ച്ചത്. അതുകൊണ്ട് ഞങ്ങളുടെ സഭകള്‍ ആളുകളുടെ എണ്ണത്തില്‍ വലുപ്പമുള്ള മെഗാചര്‍ച്ചുകളല്ല – അങ്ങനെയാവുകയുമില്ല.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി പൗലൊസ് പ്രതീകാത്മക മായി ഇപ്രകാരം പറഞ്ഞു: ”ഒന്നുകില്‍ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ലുകള്‍ അല്ലെങ്കില്‍ മരം, പുല്ല്, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് നമുക്ക് സഭകള്‍ പണിയുവാന്‍ കഴിയും” (1 കൊരി. 3:12-15). ശിഷ്യത്വത്തിന്റേയും ജീവിതവിശുദ്ധിയുടേയും വ്യവസ്ഥകള്‍ നാം പ്രസംഗിക്കുന്നില്ലെങ്കില്‍ ഒരാള്‍ക്ക് ഒരു മെഗാ ചര്‍ച്ച് ഘടനാപരമായി പണിയുവാന്‍ കഴിയും. പക്ഷേ അത് മരം, പുല്ല്, വൈക്കോല്‍ എന്നിവ ഉപയോഗിച്ച് പണിയുന്നതുപോലെ ആകും. മേല്‍പ്പറഞ്ഞ വാക്യങ്ങളില്‍ പറയുന്നതുപോലെ ദൈവം എല്ലാം വിശ്വാസികളേയും വിധിക്കുന്ന ദിവസത്തില്‍ തീ അത്തരമൊരു പ്രവൃത്തിയെ പൂര്‍ണ്ണമായും കത്തിച്ചുകളയും. എന്നാല്‍ ശിഷ്യത്വവും ക്രിസ്തുവിന്റെ എല്ലാ കല്പനകളോടുമുള്ള പൂര്‍ണ്ണമായ അനുസരണവും അടിസ്ഥാനമാക്കി പണിയുന്ന ഒരു ചെറിയ പ്രവൃത്തി – സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ലുകള്‍ എന്നിവ ഉപയോഗിച്ച് പണിതത് – വെന്തു പോകാതെ തീയിലൂടെ കടന്നുപോകുകയും നിത്യത വരെ നിലനില്‍ക്കുകയും ചെയ്യും. അതുകൊണ്ട് ജ്ഞാനിയായ ക്രിസ്ത്യാനി തന്റെ പ്രവര്‍ത്തനത്തില്‍ ആളുകളുടെ എണ്ണത്തെക്കാള്‍ ഗുണനിലവാരം അന്വേഷിക്കും. ഞങ്ങള്‍ക്ക് ദൈവം ഞങ്ങളുടെ ഇടയില്‍ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും വിനയം നടിച്ച് മിണ്ടാതിരിക്കുന്നത് എളുപ്പമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍: ദൈവത്തിന് കൊടുക്കേണ്ട മഹത്വം ഞങ്ങള്‍ കവര്‍ന്നെടുക്കുന്നവരായിത്തീരും.

നമ്മുടെ കാലഘട്ടത്തിലും പുതിയ ഉടമ്പടിയുടെ പ്രമാണവും നിലവാരവും അനുസരിച്ചു ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും മറ്റു വിശ്വാസികള്‍ക്ക് ലഭിക്കേണ്ട ഒരു വെല്ലുവിളിയെ ഞങ്ങള്‍ കവര്‍ന്നെടുക്കുന്നവരായിത്തീരും. ദൈവം ഞങ്ങളുടെ ഇടയില്‍ എന്തു ചെയ്തുവെന്ന് ഊന്നിപ്പറയാന്‍ മറ്റൊരു കാരണമുണ്ട്. ദൈവമക്കളുടെ അടുത്ത തലമുറ ഈ പ്രമാണങ്ങള്‍ മനസ്സിലാക്കി അനുസരിച്ച് ജീവിക്കണം എന്നതാണ് ആ കാരണം. അങ്ങനെ അവരുടെ ജീവകാലത്ത് ”കാരം നഷ്ടപ്പെടാത്ത ഉപ്പായി” അവര്‍ക്ക് നില്‍ക്കുവാന്‍ സാധിക്കും.

ദൈവത്തിന്റെ കൃപ തന്നിലൂടെയും തന്റെ ശുശ്രൂഷയിലൂടെയും എന്തു ചെയ്തുവെന്നതിനെക്കുറിച്ച് പൗലൊസ് മിണ്ടാതിരുന്നില്ല; അതുപോലെ ഞങ്ങളും. അതുകൊണ്ട് പൗലൊസ് പറഞ്ഞതുപോലെ ഞങ്ങളും പറയും: ”ഞങ്ങളുടെ ഈ പ്രശംസ ആരും ഇല്ലാതാക്കു കയില്ല” (2 കൊരി. 11:10).

ആദിമ അപ്പൊസ്തലന്മാര്‍ പ്രായോഗികമാക്കിയ പ്രമാണങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് കര്‍ത്താവിന്റെ പ്രവൃത്തി ഇന്നും ചെയ്യുവാന്‍ സാധിക്കുമെന്ന് തെളിയിക്കുവാനായി ഞങ്ങള്‍ ചെയ്യുന്നത് തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും.

അധ്യായം 3
മനുഷ്യാവതാരത്തിന്റെ അടിസ്ഥാന തത്ത്വം

എല്ലാ ഫലകരമായ ശുശ്രൂഷയുടെയും അടിസ്ഥാന തത്ത്വം നമ്മുടെ കര്‍ത്താവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള പ്രമാണമാണ്. കര്‍ത്താവ് തന്റെ സകല സ്വര്‍ഗ്ഗീയ മഹിമകളെയും വെടിഞ്ഞ് ഈ ഭൂമിയില്‍ വന്നു നമുക്ക് മാതൃകയായി തീര്‍ന്ന അവിടുത്തെ ജീവിതത്തെയാണ് ഇതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. കൊലൊസ്യയിലെ ക്രിസ്ത്യാനികള്‍ക്കു വേണ്ടി പൗലൊസ് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ”ദൈവത്തിന്റെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ കാണാന്‍ ഇടയാക്കണമേയെന്ന് ഞങ്ങള്‍ ഇടവിടാതെ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു” (കൊലൊ. 1:9 – ജെ.ബി. ഫിലിപ്‌സ്). ദൈവം നമ്മുടെ മനസ്സ് പുതുക്കുവാന്‍ (നമ്മുടെ ചിന്താരീതി മാറ്റുവാന്‍) ആഗ്രഹിക്കുന്നു. അവിടുത്തെ പോലെ നാമും ചിന്തിച്ചു തുടങ്ങുവാനും ക്രമേണ വ്യക്തികളെയും വസ്തുക്കളെയും സാഹചര്യങ്ങളെയും കര്‍ത്താവിന്റെ വീക്ഷണകോണില്‍ കാണുവാനും നമുക്ക് കഴിയുന്നതിനുവേണ്ടിയാണിത്. ക്രിസ്തുവിനോട് സദൃശ്യരായി നാം യേശു നടന്നതുപോലെ നടക്കേണ്ടതാണ് എന്നു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ് (1 യോഹന്നാന്‍ 2:6). ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കുള്ള നമ്മുടെ രൂപാന്തരം ആരംഭിക്കുന്നത് മനസ്സിലാണെന്നു റോമര്‍ 12:2-ല്‍ പറയുന്നു. യേശു നമ്മെപ്പോലെ ഭൂമിയില്‍ വന്നു യേശു നമ്മെപ്പോലെ തന്നെ ഈ ഭൂമിയിലേക്ക് വന്നു എന്ന സത്യം തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ, യേശു നടന്നതുപോലെ നടക്കണമെന്നുള്ള ആഹ്വാനം നമുക്ക് ഏറ്റെടുക്കാന്‍ കഴിയൂ.2 എബ്രായര്‍ 2:18-ല്‍ ഇങ്ങനെ പറയുന്നു: ”അവന്‍ സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു. താന്‍ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരി ക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്കു സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു.” ഫിലിപ്യര്‍ 2:6,7-ല്‍ നാം കാണുന്നു: ”അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപമെടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു.” യേശു ഭൂമിയിലായിരുന്നപ്പോഴും അവിടുത്തെ വ്യക്തിത്വത്തില്‍ ദൈവമായിരുന്നു. അവിടുന്ന് ആരാധന സ്വീകരിച്ചതായി സുവിശേഷങ്ങളില്‍ ഏഴിടത്ത് രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്ന് ഇതു വ്യക്തമാണല്ലോ (മത്താ. 8:2;9:18;14:33;15:25;20:20; മര്‍ക്കൊ. 5:6; യോഹ.9:38 എന്നീ ഭാഗങ്ങള്‍ കാണുക). എന്നാല്‍ ഭൂമിയിലായിരുന്നപ്പോള്‍ തന്റെ ദൈവമെന്നുള്ള സകല അധികാരവും ത്യജിച്ച്, മനുഷ്യന്റെ സകല പരിമിതികളും അവിടുന്നു സ്വമേധയാ സ്വീകരിച്ചു. യോഹന്നാന്‍ 6:38-ല്‍ യേശു പറയുന്നു: ”ഞാന്‍ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്.” പിതാവിനോടും പരിശുദ്ധാത്മാവിനോടും തുല്യനായിരുന്നതി നാല്‍ നിത്യതയിലുടനീളം യേശു അവരോടൊത്ത് എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചു. അവരുടെ മൂവരുടെയും ഇഷ്ടം എല്ലായ്‌പ്പോഴും ഒന്നു തന്നെയായിരുന്നു. എന്നാല്‍ മനുഷ്യനായി ഭൂമിയില്‍ വന്നപ്പോള്‍, മറ്റു മനുഷ്യരെ പ്പോലെ യേശുവിനു തന്റേതായ ഇച്ഛാശക്തിയുണ്ടായിരുന്നു (‘യേശു ജഡത്തില്‍ വന്നു‘വെന്ന് പുതിയ നിയമത്തില്‍ പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്). സ്വന്തം ഇഷ്ടം എന്നതില്‍ പാപകരമായ ഒന്നും തന്നെയില്ല. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍ അവനു സ്വന്ത ഇഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആദാമില്‍ പാപമില്ലായിരുന്നു. പക്ഷേ യേശു ഒരിക്കലും തന്റെ ഇഷ്ടം ചെയ്തില്ല. അവിടുന്ന് എപ്പോഴും തന്റെ പിതാവിന്റെ ഹിതം മാത്രമേ നിറവേറ്റിയുള്ളു. അതുകൊണ്ട് അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല. ഇത് നാം ഏറ്റവും വ്യക്തമായി കാണുന്നത് കര്‍ത്താവിന്റെ ഗത്ശമേനയില്‍ വെച്ചുള്ള പ്രാര്‍ത്ഥനയിലാണ്. അവിടെ അവിടുന്ന് ഇങ്ങനെ പറയുന്നു: ”പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്ന് നീങ്ങിപ്പോകേണമേ, എങ്കിലും ഞാന്‍ ഇച്ഛിക്കുന്നത് പോലെയല്ല നീ ഇച്ഛിക്കുന്നതുപോലെ ആകട്ടെ” (മത്തായി 26:39-42). ദൈവാലയത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി (മത്തായി 27:51). പ്രതീകാത്മകമായി അതു തെളിയിക്കുന്നത് യേശുകര്‍ത്താവ് തന്റെ ജഡത്തിലെ തിരശ്ശീല രണ്ടായി ചീന്തിക്കളഞ്ഞു (സ്വന്തം ഇഷ്ടത്തെ മരിപ്പിച്ചു) എന്നാണ്. അവിടുത്തെ ഭൂമിയിലെ ജീവിതത്തിലുടനീളം ഒരു ജീവന്റെ പുതുവഴി നമുക്കായി തുറന്നുതന്നു” (എബ്രയാര്‍ 10:20). മനുഷ്യന്റെ സ്വയേച്ഛയുടെ ഈ മരണം വാസ്തവത്തില്‍ യേശു ജീവിതത്തില്‍ ദിനംതോറും വഹിച്ചതും നമ്മോട് ദിനംതോറും വഹിക്കാന്‍ അവിടുന്ന് ആവശ്യപ്പെടുന്നതുമായ കുരിശാണ് (ലൂക്കൊസ് 9:23). ദൈവം മൂന്ന് വ്യക്തികളല്ല മൂന്ന് പേരുകളുള്ള ഒരാള്‍ മാത്രമാണെന്ന് തെറ്റായി പഠിപ്പിക്കുന്നവര്‍ ഇന്ന് ക്രിസ്തീയ ഗോളത്തിലുണ്ട്. യേശുതന്നെയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് അവര്‍ പഠിപ്പിക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കുക എന്ന മത്തായി 28:19-ലെ കര്‍ത്താവിന്റെ കല്‍പനയ്ക്കു വിരുദ്ധമായി യേശുവിന്റെ നാമത്തില്‍ മാത്രം ജനങ്ങളെ സ്‌നാനം കഴിപ്പിക്കുകയും ചെയ്യുന്നു. യേശു ജഡത്തില്‍ വന്നു എന്ന സത്യം അതിലൂടെ തങ്ങള്‍ നിഷേധിക്കുകയാണ് എന്ന് അവര്‍ മനസ്സിലാക്കു ന്നില്ല. യേശുവും പിതാവും ഒന്നായിരുന്നെങ്കില്‍ യേശു പ്രാര്‍ത്ഥിക്കുക തന്നോടുതന്നെയാകുമായിരുന്നു. ഇത് തീര്‍ത്തും പരിഹാസ്യമായ കാര്യമാണ്. അങ്ങനെയെങ്കില്‍ യോഹന്നാന്‍ 6:38-ലെ പ്രസ്താവന ഇങ്ങനെയാകുമായിരുന്നു: ‘ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല മറിച്ച് എന്റെ ഇഷ്ടം ചെയ്യുവാനാണ്.” ഇതും പരിഹാസ്യമാണ്. ത്രിത്വത്തെ നിഷേധിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ നിരാകരിക്കുന്നത് യേശു ജഡത്തില്‍ വന്നു എന്ന സത്യത്തെയും കൂടിയാണ്. 2 യോഹന്നാന്‍ 7-ല്‍ പറയുന്നു: ‘ഇങ്ങനെയുള്ളവര്‍ വഞ്ചകരും എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഉള്ളവരുമാകുന്നു.’ തെറ്റായ പഠിപ്പിക്കലുകളെക്കുറിച്ച് നാം ജാഗ്രതയുള്ളവരായിരിക്കണം. യേശുക്രിസ്തുവിന്റെ നാമത്തില്‍ മാത്രം സ്‌നാനമേറ്റ ഒരു വ്യക്തി നിങ്ങളുടെ സഭയില്‍ കടന്നുവരുന്നെങ്കില്‍, ആ വ്യക്തി അങ്ങനെ സ്‌നാനമേറ്റതിലൂടെ താന്‍ അറിയാതെ തന്നെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് ഈ മൂന്നിനെയും നിഷേധിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. യേശു മത്തായി 28:19-ല്‍ കല്പിച്ചിരിക്കുന്നതുപോലെ അദ്ദേഹം ശരിയായ രീതിയില്‍ തുടര്‍ന്നു സ്‌നാനമേല്‍ക്കേണ്ടതാണ്. യേശു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു; പക്ഷേ പാപം ചെയ്തില്ല. 1 തിമൊഥെയൊസ് 3:16-ല്‍ ദൈവഭക്തിയുടെ രഹസ്യം അടങ്ങിയിരിക്കുന്നത് ഈ വാക്യത്തിലാണെന്നു വ്യക്തമാക്കിയിരിക്കുന്നു: ‘ജഡത്തില്‍ വന്ന ക്രിസ്തു തന്റെ ആത്മാവിനെ വിശുദ്ധിയില്‍ കാത്തു.’ സഭ ഈ സത്യത്തിനു തൂണും അടിസ്ഥാനവും ആയിരിക്കേണ്ടതാണെന്നും അവിടെ 15-ാം വാക്യത്തില്‍ പറയുന്നു. ഈ വാക്യത്തിന്റെ ലിവിങ് ബൈബിള്‍ വ്യാഖ്യാനം ഇങ്ങനെയാണ്: ”ഒരു ദൈവികജീവിതത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. പക്ഷേ ഇതിനുള്ള ഉത്തരം ഈ ഭൂമിയിലേക്ക് മനുഷ്യനായി വന്നു കളങ്കമില്ലാതെ ആത്മാവില്‍ വിശുദ്ധിയോടെ ജീവിച്ചു തെളിയിച്ച ക്രിസ്തുവിലുണ്ട്.” ”അപ്പൊസ്തലന്മാര്‍ ഇത് ലോകജനങ്ങള്‍ക്കിടയില്‍ പ്രസംഗിച്ചു” എന്ന് ആ വാക്യം തുടര്‍ന്നു പോകുന്നു. എന്നാല്‍ ഈ സത്യം ഇന്നു പല ക്രിസ്ത്യാനികളും എതിര്‍ക്കുന്നു. അവര്‍ പറയുന്നത് യേശുവിന് പാപത്തില്‍ വീഴുവാന്‍ ആകുമായിരുന്നില്ലെന്നാണ്. അങ്ങനെയായിരു ന്നെങ്കില്‍ അവിടുന്നു പരീക്ഷിക്കപ്പെടുമായിരുന്നില്ല. എന്നാല്‍ എബ്രായര്‍ 4:15-ല്‍ പറയുന്നത് ‘ക്രിസ്തു നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു’ എന്നാണ്. എബ്രായര്‍ 2:17-ല്‍ പറയുന്നു: ”അവന്‍ നമ്മെപ്പോലെ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍ നമ്മെ സഹായിക്കുവാനും സഹതാപം കാണിക്കുവാനും അവിടുത്തേക്കു കഴിയും.” പരീക്ഷിക്കപ്പെടുമ്പോള്‍ നമുക്ക് കര്‍ത്താവ് തന്നിരിക്കുന്ന ഈ ശക്തിയും ആശ്വാസവും കവര്‍ന്നെടുക്കുവാനാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. ഈ കാര്യത്തെക്കുറിച്ച് ദൈവഭക്തനായ എ.ഡബ്ല്യു. ടോസര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഏതെങ്കിലും വ്യക്തിയെ പാപം ചെയ്യുവാനുള്ള സാധ്യതയില്‍ നിന്നു മാറ്റുവാന്‍ സാധിക്കുമെങ്കില്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് കട്ടകളും ചക്രങ്ങളും ബട്ടണുകളും കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട് (യന്ത്രമനുഷ്യന്‍) ആകാന്‍ മാത്രമേ കഴിയുകയുള്ളു. തിന്മ ചെയ്യാന്‍ കഴിവില്ലാത്ത ഒരു വ്യക്തി അതേ നിലയില്‍ത്തന്നെ നന്മ ചെയ്യുവാനും ധാര്‍മികമായി കഴിവില്ലാത്ത ഒരാളായിരിക്കും. മനുഷ്യന്റെ സ്വതന്ത്രേച്ഛ, ധാര്‍മികത എന്ന ആശയത്തിന് അനിവാര്യമായ ഘടകമാണ്. ഞാന്‍ ആവര്‍ത്തിക്കുന്നു: നമ്മുടെ ഇച്ഛകള്‍ക്ക് തിന്മ ചെയ്യുവാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ നന്മ ചെയ്യുവാനും സ്വാതന്ത്ര്യമുണ്ടായിരിക്കുകയില്ല. ഈ കാരണത്താലാണ് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന് പാപം ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്ന ആശയം എനിക്ക് അംഗീകരിക്കാന്‍ കഴിയാത്തത്. അവന് പാപം ചെയ്യാന്‍ കഴിയില്ലായിരു ന്നുവെങ്കില്‍ മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടത് വെറുമൊരു പ്രഹസനമാകുമായിരുന്നു: ദൈവം അതിനൊരു പങ്കാളിയും. എന്നാല്‍ അങ്ങനെയല്ല. ഒരു മനുഷ്യനെന്ന നിലയില്‍ അവന് പാപം ചെയ്യാമായിരുന്നു. എന്നാല്‍ അവന്‍ പാപം ചെയ്തില്ല എന്ന വസ്തുത അവനെ വിശുദ്ധ മനുഷ്യനായി അടയാളപ്പെടുത്തി. പാപം ചെയ്യുവാന്‍ കഴിവില്ലാത്തതല്ല മറിച്ച് പാപം ചെയ്യുവാന്‍ ആഗ്രഹമില്ലാത്തതാണ് ഒരു മനുഷ്യനെ വിശുദ്ധനാക്കുന്നത്. ഒരു വിശുദ്ധന്‍ എന്നു പറയുന്നത് പാപം ചെയ്യാന്‍ കഴിയാത്തവനല്ല: പാപം ചെയ്യാന്‍ അവസരമുണ്ടായിട്ടും അതു ചെയ്യാത്തവനാണ്. ഒരു സത്യസന്ധനായ വ്യക്തി എന്ന് പറയുന്നത് സംസാരിക്കാന്‍ കഴിയാത്തവനല്ല. സംസാരിക്കാന്‍ കഴിയുന്നവന്‍, കളവ് പറയാന്‍ കഴിയുന്നവന്‍, എന്നിട്ടും കളവ് പറയാത്തവന്‍. വിശ്വസ്തന്‍ എന്നതു ജയിലിലായിരിക്കുന്നതിനാല്‍ അവിശ്വ സ്തത കാണിക്കാന്‍ കഴിയാത്തവനല്ല. അവിശ്വസ്തനാവാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും വിശ്വസ്തനായിത്തന്നെ തുടരുന്നവനാണ് യഥാര്‍ത്ഥ വിശ്വസ്തന്‍.” (എ.ഡബ്‌ള്യൂ. ടോസറിന്റെ പുസ്തകത്തില്‍ നിന്ന്: സഭയിലെ ദുരന്തം – നഷ്ടമായ വരങ്ങള്‍ അധ്യായം 7). തിരുവചനത്തോട് വിശ്വസ്തത പുലര്‍ത്തുന്ന, സ്വന്തം പാരമ്പര്യങ്ങളുടെ മുന്‍വിധിയില്ലാത്ത, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയക്കാത്ത ഓരോ വ്യക്തിയും ഈ സത്യം അംഗീകരിക്കും: ‘യേശു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു. പക്ഷേ പാപം ചെയ്തില്ല‘ (എബ്രായര്‍ 4:15). പാപം ചെയ്യാന്‍ പരീക്ഷിക്കപ്പെടുക എന്നതും പാപം ചെയ്യുക എന്നതും നാം വേര്‍തിരിച്ചു കാണേണ്ടതുണ്ട്. യേശു സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ ഒരിക്കല്‍പോലും താന്‍ പ്രലോഭനത്തിന് കീഴടങ്ങിയില്ല (മനസ്സില്‍പോലും). അതുകൊണ്ട് അവിടുന്ന് ഒരിക്കല്‍പോലും പാപം ചെയ്തില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ”അവന്‍ ഒരിക്കല്‍ പോലും തന്റെ ഇഷ്ടം ചെയ്തില്ല. സ്വന്തം സന്തോഷം തേടിയില്ല – ഒരിക്കല്‍പോലും” (റോമര്‍ 15:3). എല്ലാ പ്രലോഭനങ്ങളും പല മേഖലകളിലും നമ്മെത്തന്നെ സന്തോഷിപ്പിക്കുവാനും, നമ്മുടെ ഇഷ്ടം ചെയ്യുവാനുമുള്ള ക്ഷണമാണ്. ഈ ക്ഷണത്തിന് വഴങ്ങി, സ്വന്തം ഇഷ്ടം ചെയ്യുമ്പോഴാണ് ഒരു വ്യക്തി പാപം ചെയ്യുന്നത്. പൗലൊസിന്റെ എഴുത്തുകളില്‍ ‘മോഹം’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ‘ശക്തമായ ആഗ്രഹം’ എന്നാണ്. അല്ലാതെ ‘പാപമോഹം’ എന്നല്ല. ‘അത്മാഭിലാഷം ജഡത്തിനു വിരോധമായിരിക്കുന്നു’ (ഗലാത്യര്‍ 5:17) എന്ന് എഴുതിയിരിക്കുന്നുവല്ലോ. പരിശുദ്ധാത്മാവിന് നമ്മുടെ സ്വന്തം ഇഷ്ടത്തിനെതിരെ ശക്തമായ ആഗ്രഹം ഉണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥം. നാം നമ്മുടെ സ്വന്തം ഇഷ്ടത്തിന് വഴങ്ങുമ്പോള്‍ അത് പാപത്തെ ഗര്‍ഭം ധരിക്കുകയാണ് (യാക്കോബ് 1:15). എന്നാല്‍ നാം നമ്മുടെ ഇഷ്ടത്തെ ത്യജിക്കുകയാണെങ്കില്‍ നാം പാപം ചെയ്യുന്നില്ല. ഒരു വിശുദ്ധന്‍ ഇങ്ങനെ പറഞ്ഞു: ”പക്ഷികള്‍ എന്റെ തലയ്ക്കു മുകളിലൂടെ പറക്കുന്നത് തടയാന്‍ എനിക്കാകില്ല; എന്നാല്‍ അവ എന്റെ തലയില്‍ കൂട് കെട്ടുന്നതു തടയാന്‍ എനിക്കു കഴിയും.” ഒരു ദുഷ്ചിന്ത നമ്മുടെ മനസ്സില്‍ ഉണ്ടാകുമ്പോള്‍, ഒരു നിമിഷത്തേക്കെങ്കിലും നാം അതിനെ മനസ്സില്‍ താലോലിക്കുകയാണെങ്കില്‍ അതിനെ കൂടുണ്ടാക്കാന്‍ അനുവദിക്കുകയാണ്. അങ്ങനെ നാം പാപം ചെയ്യുന്നു. എന്നാല്‍ നമ്മുടെ മാതൃക യേശുവാണ്. നമ്മെപ്പോലെതന്നെ അവിടുന്നും പരീക്ഷിക്കപ്പെട്ടെങ്കിലും ഒരിക്കലും പാപം ചെയ്തില്ല. ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെ പരിശോധന ദൈവം ഒരു വിശ്വാസിയെ ദൈവഭക്തിയില്‍ ഗൗരവമില്ലാത്തവനും ഭീരുവും തിരുവചന സത്യത്തിനായി നില്‍ക്കാന്‍ ധൈര്യമില്ലാത്തവനും മറ്റുള്ളവരില്‍ നിന്നുള്ള വിമര്‍ശനത്തെ ഭയക്കുന്നവനുമായി കണ്ടാല്‍ ദൈവം ആ സത്യം അവനില്‍ നിന്ന് മറച്ചുവയ്ക്കും. ആ സത്യമാണ് 1 തിമൊഥെയൊസ് 3:16-ല്‍ കാണുന്ന ‘ദൈവഭക്തിയുടെ മര്‍മ്മം.’ ദൈവം തന്നെ ഭയപ്പെടുന്നവര്‍ക്കാണ് തന്റെ മര്‍മ്മം വെളിപ്പെടു ത്തുക (സങ്കീ. 25:14). ദൈവിക കാര്യങ്ങളില്‍ ഭീരുവായിരിക്കുന്നതു വളരെ അപകടകരമായ കാര്യമാണ്. കാരണം ഭീരുക്കള്‍ വെളിപ്പാട് പുസ്തകം 21:8-ല്‍ പറയുന്ന അഗ്നിപ്പൊയ്കയിലേക്ക് അയക്കപ്പെടുന്ന വരില്‍ ആദ്യത്തെ വിഭാഗമാണ്. തുടര്‍ന്നുവരുന്നവരാണ് കൊലപാതകികള്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, വിഗ്രഹാരാധികര്‍ തുടങ്ങിയവര്‍. മാര്‍ട്ടിന്‍ ലൂഥര്‍ ഇങ്ങനെ പറഞ്ഞു: ”ദൈവിക സത്യത്തിന്റെ എല്ലാ വശങ്ങളും വിശ്വസിക്കുന്നുവെന്ന് ഉച്ചത്തില്‍ ഞാന്‍ അവകാശപ്പെടു മ്പോഴും പിശാച് ആക്രമിക്കാന്‍ സാധ്യതയുള്ള ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് ഞാന്‍ മൗനം പാലിക്കുകയാണെങ്കില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ ഏറ്റു പറയുന്നില്ല. യുദ്ധം ഏറ്റവും രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ഒരു പടയാളിയുടെ വിശ്വസ്തത പരീക്ഷിക്കപ്പെടുന്നത്. സംഘര്‍ഷഭരിതമായ രംഗത്ത് ഉറച്ച് നില്‍ക്കാതെ മറ്റേത് മേഖലയില്‍ വിശ്വസ്തത പുലര്‍ത്തിയാലും അതെല്ലാം വെറും വിലകുറഞ്ഞതും അപമാനകരവുമാണ്. ”ക്രിസ്തു സകലത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടു. എങ്കിലും പാപം ചെയ്തില്ല” എന്ന സത്യം മുറുകെ പിടിക്കുവാന്‍ വേണ്ടിയാണ് കഴിഞ്ഞ 43 വര്‍ഷങ്ങളായി ഇന്ത്യയിലെ ഞങ്ങളുടെ സഭകള്‍ പോരാട്ടം കഴിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സത്യത്തിനു ഞങ്ങള്‍ തൂണും താങ്ങുമായി നില്‍ക്കുകയും (1 തിമൊഥെ. 3:15) ലജ്ജ കൂടാതെ സധൈര്യം ഈ സത്യം ഉദ്‌ഘോഷിക്കുകയും ചെയ്തു. അങ്ങനെ അനേകം രൂപാന്തരപ്പെട്ട ജീവിതങ്ങളിലൂടെ അതിന്റെ ഫലം ഞങ്ങള്‍ കണ്ടു. ദൈവഭക്തിയുടെ മര്‍മ്മം ക്രിസ്തു ജഡത്തില്‍ വന്നു എന്ന ഉപദേശത്തിലല്ല മറിച്ച് ജഡത്തില്‍ വന്ന ക്രിസ്തുവിന്റെ വ്യക്തിത്വത്തിലാണ് എന്നതാണ് 1 തിമൊഥെയൊസ് 3:16-ല്‍ നാം ശ്രദ്ധിക്കേണ്ട കാര്യം. ക്രിസ്തു എന്ന വ്യക്തിത്വത്തില്‍ ശ്രദ്ധിക്കാതെ ഇതെല്ലാം ഉപദേശമായി കണ്ടതുകൊണ്ട് അനേകര്‍ പരീശന്മാരായി പ്പോയി. ‘അക്ഷരം (ശരിയായ ഉപദേശമായാലും) കൊല്ലുന്നു. ആത്മാവോ ജീവിപ്പിക്കുന്നു’ (2 കൊരി. 3:6). ജനങ്ങള്‍ക്ക് ക്രിസ്തുവിനെ തന്നെയാണ് നമ്മള്‍ ചൂണ്ടിക്കാണിക്കേണ്ടത്. അല്ലാതെ ഒരു ഉപദേശത്തെയല്ല. യേശു ജഡത്തില്‍ വന്നുവെന്നു നമ്മുടെ ആത്മാവ് കൊണ്ട് ഏറ്റു പറയുക (മനസ്സുകൊണ്ടല്ല – 1 യോഹന്നാന്‍ 4:2) എന്നതിന്റെ അര്‍ത്ഥം യഥാര്‍ത്ഥത്തില്‍ എന്താണ്? ഒന്നാമതു യേശു നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടുവെന്നും ആത്മാവിന്റെ ശക്തിയിലേക്കുള്ള പ്രവേശനം നമുക്കുള്ളതിനെക്കാള്‍ കൂടുതലായി അവിടുത്തേക്കുണ്ടായിരുന്നില്ല എന്നും നാം പൂര്‍ണഹൃദയരാണെങ്കില്‍ അവിടുന്നു നടന്നതുപോലെ നമുക്കും നടക്കാന്‍ കഴിയും (1 യോഹന്നാന്‍ 2:6) എന്നും ആത്മാവില്‍ ഏറ്റു പറയുന്നതാണത്. നമ്മുടെ സ്വന്തം ഇഷ്ടം തേടാതെയും ചെയ്യാതെയും അവിടുത്തെ കാല്‍ച്ചുവടുകള്‍ പിന്തുടരുവാന്‍ നമ്മുടെ ആത്മാവു ദാഹിക്കുന്നു വെന്നും ഇത് അര്‍ത്ഥമാക്കുന്നു. യേശു ഭൂമിയിലായിരുന്നപ്പോള്‍ താന്‍ നേരിട്ട പരീക്ഷണങ്ങളിലൂടെ (പിതാവിനോടുള്ള അനുസരണത്തില്‍) താന്‍ തികച്ച വിദ്യാഭ്യാസം എന്തെന്നു മനസ്സിലാക്കുവാന്‍ നമുക്ക് ആത്മാവിന്റെ വെളിപ്പാട് കൂടിയേ തീരൂ. തിരുവചനത്തില്‍ ഇങ്ങനെ ഏഴുതിയിരിക്കുന്നു: ”പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞു” (എബ്രായര്‍ 5:8). കര്‍ത്താവ് പൂര്‍ണവിശ്വസ്തതയോടുകൂടി ഓരോ ദിവസവും പ്രലോഭനങ്ങളോടു പോരാടുകയും തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും ചെയ്തുകൊണ്ടിരുന്നു (യെശയ്യ 53:12). അങ്ങനെ ദൈവിക ജീവന്റെ പൂര്‍ണത അവിടുത്തെ ശരീരത്തിലൂടെ വെളിപ്പെട്ടു. വിശുദ്ധീകരണത്തിലേക്കുള്ള പാതയില്‍ തന്റെ സ്വന്തജീവനെ മരണത്തിന് ഏല്‍പിച്ചുകൊടുക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇതിന് പ്രധാന കാരണം സ്വന്തം ജീവിതത്തിലെ അറിയപ്പെടുന്ന പാപങ്ങളോടു പോരാടുന്നവരും, ദൈവത്തിന്റെ മുമ്പില്‍ വിശ്വസ്തരായിരിക്കുന്നവരും വളരെ കുറവായിരിക്കും എന്നതാണ്. ഈ ഒരു വസ്തുത ഉയര്‍ത്തിക്കാണിക്കുവാനാണ് ഞാന്‍ അദ്ധ്വാനിച്ചത്. കാരണം പല വിശ്വാസികള്‍ക്കും ദൈവേഷ്ടം അവരുടെ ജീവിത ത്തില്‍ നഷ്ടമായിരിക്കുന്നു. യേശു തന്റെ ദേഹമെന്ന തിരശ്ശീലയില്‍ കൂടി നമുക്കായി പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയെക്കുറിച്ചുള്ള ബോദ്ധ്യം അവര്‍ക്ക് ലഭിച്ചിട്ടില്ല. യേശു പറഞ്ഞത്, ആദ്യം നാം സത്യം മനസ്സിലാക്കണം. അപ്പോള്‍ സത്യം നമ്മെ സ്വതന്ത്രരാക്കും (യോഹന്നാന്‍ 8:32) എന്നാണല്ലോ. യേശു നമ്മുടെ ജ്യേഷ്ഠസഹോദരന്‍ യേശു നമ്മുടെ മൂത്ത സഹോദരനാണ് (റോമര്‍ 8:29). ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ നമ്മെയും സ്‌നേഹിക്കുന്നു (യോഹന്നാന്‍ 17:23). ദൈവത്തിന് മുഖപക്ഷം ഇല്ലാത്തതുകൊണ്ട് (റോമര്‍ 2:11) നാം താഴെ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നു: ദൈവം യേശുവിന് വേണ്ടി ചെയ്തതെല്ലാം തന്റെ ഇളയ സഹോദരീ സഹോദരന്മാരായ നമുക്കുവേണ്ടിയും ചെയ്യും. അതുകൊണ്ട് അവിടുന്നു നമ്മെ പാപത്തിന്റെ ശക്തിയില്‍ നിന്നു സ്വതന്ത്രരാക്കും. യേശുവിനെ കരുതിയതുപോലെ ദൈവം നമ്മെയും കരുതും. അതുകൊണ്ട് എല്ലാ ഭയത്തില്‍ നിന്നും ആശങ്കയില്‍ നിന്നും അവിടുന്നു നമ്മെ സ്വതന്ത്രരാക്കും. ഭൂമിയിലുള്ള നമ്മുടെ ഏറ്റവും വലിയ രണ്ടു പ്രശ്‌നങ്ങളാണ് പാപവും ഭയവും. നമുക്ക് തുല്യനായി ഈ രണ്ട് മേഖലകളിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടിട്ടും ഒരു പാപം പോലും ചെയ്യാതെയും അല്‍പം പോലും ഉല്‍ക്കണ്ഠയോ ഭയമോ ഇല്ലാതെയും ജീവിച്ച യേശുവിനെ കാണുമ്പോഴാണ് നമ്മുടെ പാപത്തില്‍ നിന്നും ഭയത്തില്‍ നിന്നും സ്വതന്ത്രരാവാന്‍ നമുക്കു കഴിയുക. ഇപ്പോഴും നമുക്കു യേശു നടന്നതുപോലെ നടക്കാന്‍ കഴിയും (1 യോഹന്നാന്‍ 2:6). 1977-ല്‍ ഈ സത്യത്താല്‍ ഞാന്‍ പിടിക്കപ്പെട്ടപ്പോള്‍, ദൈവം എന്നെ എഴുതുവാന്‍ സഹായിച്ച ഗാനമാണിത്: ചിന്താഭാരത്താല്‍ നിന്‍ മുഖം താഴുമ്പോള്‍ നിന്‍ പ്രാണന്‍ നിരാശയിലാഴുമ്പോള്‍ ഭയപ്പെടേണ്ട, ദൈവം നിന്‍ ചാരെയുണ്ട്. സ്വപുത്രനെ സ്‌നേഹിച്ചപോല്‍ അവന്‍ നിന്നെ സ്‌നേഹിക്കുന്നു അവന്‍ നിന്നെയും താങ്ങും അവന്റെ വാഗ്ദാനത്തില്‍ വിശ്വസിക്കമാത്രം ചെയ്ക അവന്‍ നിന്നെ മനസ്സിലാക്കുന്നു. ഇതാ സദ്വാര്‍ത്ത–ദൈവത്തിന് ചെയ്യാന്‍ കഴിയുന്നത് അവന്‍ യേശുവിനുവേണ്ടി ചെയ്തത് നിങ്ങള്‍ക്കും ചെയ്യും അവന്റെ അത്ഭുത ശക്തി നിന്നെയും ശക്തീകരിക്കും ദൈവത്തിന് ചെയ്യാന്‍ കഴിയുന്നതിന് അന്തമുണ്ടാകയില്ല. പാപവും തിന്മയും ലോകത്തില്‍ നിറയുമ്പോള്‍ നീ അതിനെ കീഴടക്കും പിന്നെയും ദൈവത്തിന്റെ വചനം സത്യമാണ് ”പാപം നിന്നെ ഭരിക്കയില്ല” പ്രലോഭനത്തിന്റെ സ്വാധീനം ശക്തമാകുമ്പോള്‍ ദൈവത്തിന്റെ കൃപ നിനക്കു താങ്ങായിരിക്കും അതിനാല്‍ യേശുവിനെപ്പോലെ നിനക്ക് ദിനംതോറും ജയാളിയായിരിപ്പാന്‍ കഴിയും വേദനയും രോഗവും നിനക്കു വരുമ്പോള്‍ അവ നിന്റെ പ്രിയരെയും തൊടുമ്പോള്‍ നിനക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് ദൈവത്തിനറിയാം അവന് സുഖമാക്കാന്‍ ശക്തിയുണ്ട് പിതാവ് നിന്റെ ആവശ്യങ്ങള്‍ നടത്തും. അവന്‍ വിശ്വസ്തനാണ്, അവന്‍ സത്യമാണ് അവന്‍ യേശുവിനെ പരിപാലിച്ചതുപോലെ നിന്നെയും പരിപാലിക്കും. ഹോ, എന്തൊരു മഹത്വകരമായ ആശ യേശുവിനെ നിന്റെ കര്‍ത്താവായും നിന്റെ ജ്യേഷ്ഠനായും നീ അറിഞ്ഞെങ്കില്‍ ദൈവത്തിനുള്ളതെല്ലാം നിന്റേതാണ് അവന്‍ നിന്നെ പറഞ്ഞയക്കുകയില്ല ഇപ്പോള്‍ ദൈവം നിനക്കുള്ളതാണ് നിനക്കെതിരാകാന്‍ ആര്‍ക്ക് കഴിയും? യേശുവിനെ നമ്മള്‍ പിന്തുടരേണ്ട ഏഴ് മേഖലകള്‍ ഒന്നാമതായി, യേശു താന്‍ ചെയ്ത എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ മഹത്വം മാത്രം അന്വേഷിച്ചു (യോഹന്നാന്‍ 7:18). മനുഷ്യവംശത്തിന്റെ നന്മയെക്കാളധികമായി (അതിന്റെ ഉദ്ദേശ്യം എത്ര നല്ലതായിരുന്നാലും) തന്റെ പിതാവിന്റെ നാമമഹത്വമായിരുന്നു ദൈവം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് (യോഹന്നാന്‍ 17:4). യേശു എപ്പോഴും തന്റെ പിതാവിന്റെ മുമ്പിലാണ് ജീവിച്ചത്. എല്ലാ കാര്യത്തിലും അവിടുന്നു തന്റെ പിതാവിനെ പ്രസാദിപ്പിക്കാന്‍ ആഗ്രഹിച്ചു. ദൈവവചനം തന്റെ പിതാവിന്റെ മുമ്പില്‍ നിന്നുകൊണ്ടാണ് സംസാരിച്ചത്; തന്നെ ശ്രദ്ധിക്കുന്ന മനുഷ്യരുടെ മുമ്പിലല്ല. അവിടുന്നു പ്രാഥമികമായും തന്റെ പിതാവിനെയാണ് ശ്രവിച്ചത്. മനുഷ്യനെയല്ല. ഇങ്ങനെയാണ് നാമും ദൈവത്തെ സേവിക്കേണ്ടത്. സഭയുടെ ദാസന്മാരാകാനല്ല നമ്മെ വിളിച്ചത്, കര്‍ത്താവിന്റെ ദാസന്മാരാകുവാനാണ്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ഒന്നാമതായി അവിടുന്നു കല്‍പിക്കുന്നത് ”ദൈവമേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണ്. മനുഷ്യരെ സേവിക്കാനാണ് നാം തുനിയുന്നതെങ്കില്‍ ഒടുവില്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായി സ്വന്തം പ്രശസ്തി തേടുന്നവരായി മാറും. രണ്ടാമതായി കര്‍ത്താവ് തന്റെ സഭയ്ക്കുവേണ്ടി തനിക്കുള്ളത് എല്ലാം ഉപേക്ഷിച്ചു. സഭയുടെ അടിസ്ഥാനമിടുവാന്‍ വന്നപ്പോള്‍ ഒരു ചെറിയ കാര്യംപോലും തനിക്കായി അവിടുന്ന് പിടിച്ചുവച്ചില്ല. ”കര്‍ത്താവ് തന്റെ മണവാട്ടിയായ സഭയ്ക്ക് വേണ്ടി തന്നെത്താന്‍ നല്‍കി. അത്രമാത്രം അവിടുന്ന് അവളെ സ്‌നേഹിച്ചു” (എഫെ. 5:25). അവിടുത്തെ മരണത്തെ യെശയ്യ പ്രവചനത്തില്‍ ഇങ്ങനെ വിവരിക്കുന്നു: ”അവന്‍ സ്വന്ത ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ മരിച്ചു” (യെശയ്യ 53:8 – മെസേജ് ബൈബിള്‍). ഇതിനെക്കുറിച്ചു ചിന്തിക്കുക. അവിടുന്നു തന്നെക്കുറിച്ച് ഒരു ചെറിയ ചിന്തപോലുമില്ലാതെ ജീവിക്കുകയും മരിക്കുകയും ചെയ്തു. തന്റെ സഭയ്ക്കുവേണ്ടി തന്നെത്തന്നെ ഏല്‍പിച്ചു കൊടുത്തു. ഇതേ രീതിയില്‍ തന്നെ നടക്കാനാണ് അവിടുന്നു നമ്മെയും വിളിക്കുന്നത്. ഈ വഴിയിലൂടെ നടക്കാന്‍ മനസ്സുള്ളവര്‍ക്കു മാത്രമേ പുതിയനിയമസഭ പണിയുവാന്‍ കഴിയുകയുള്ളു. അത്തരത്തിലുള്ള സഭ പണിയുവാന്‍ നാം പല തരത്തിലുള്ള അസൗകര്യങ്ങളും സഹിക്കാന്‍ മനസ്സുള്ളവരാകണം. നമ്മുടെ ദിനചര്യകള്‍ താളം തെറ്റുമ്പോള്‍, മറ്റുള്ളവര്‍ നമ്മെ മുതലെടുക്കുമ്പോള്‍, നമ്മുടെ സമ്പത്ത് മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍, എല്ലാവിധ സമ്മര്‍ദ്ദങ്ങളും കടന്നുവരുമ്പോള്‍ ഒരു പരാതിയും കൂടാതെ എല്ലാം സഹിക്കാന്‍ നാം മനസ്സുള്ളവരായിരിക്കണം. മൂന്നാമതായി, നമ്മുടെ ദുഃഖങ്ങളിലേക്ക് കടന്നു വന്ന് അവിടുന്നു പൂര്‍ണമായും നമ്മോടു താദാത്മ്യം പ്രാപിച്ചു. ദൈവപുത്രനായിരുന്നെങ്കില്‍ പോലും നമ്മെ സഹായിക്കാനായി കഷ്ടതയിലൂടെ അനുസരണം പഠിക്കുന്നതിനുള്ള വിദ്യാഭ്യാസം നേടണമായിരുന്നു (എബ്രായര്‍ 2:17; 5:8). അങ്ങനെയായിരുന്നു അവിടുന്നു നമുക്ക് മുന്നോടിയായിത്തീര്‍ന്നത് (എബ്രായര്‍ 6:20). നമ്മുടെ ശോധനകളില്‍ നാം കഷ്ടം സഹിക്കുവാനും അനുസരണം പഠിക്കുവാനും താല്‍പര്യമില്ലാത്തവരാണെങ്കില്‍ നമുക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയില്ല. നമ്മെ കര്‍ത്താവ് വിളിച്ചിരിക്കുന്നത് വെറും പ്രസംഗകര്‍ മാത്രമാവാതെ സഭയിലുള്ള നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ചെറിയ തോതില്‍ മുന്നോടികളാകുവാനാണ്. അതില്‍ നാം കടന്നുപോകുന്ന ഒട്ടേറെ വേദനാജനകമായ സാഹചര്യങ്ങളും പരീക്ഷണഘട്ടങ്ങളും അടങ്ങിയിരിക്കുന്നു. ആയതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആയിരിക്കുമ്പോള്‍ ദൈവത്തില്‍ നിന്നു നമുക്ക് ലഭിക്കുന്ന പ്രോല്‍സാഹനവും ശക്തിപ്പെടുത്തലും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള ജീവനായി തീരുന്നു. ഇതു വചനപഠനത്തിലൂടെയോ, പുസ്തക വായനയിലൂടെയോ, പ്രസംഗം കേള്‍ക്കുന്നതിലൂടെയോ കിട്ടുന്ന ഒരു സന്ദേശമല്ല ( 2 കൊരി. 1:4 കാണുക). നാലാമതായി, യേശു തന്റെ ശിഷ്യന്മാരെ പൂര്‍ണമായി തന്റെ ഹൃദയത്തില്‍ വഹിച്ചു. അവിടുന്ന് അവരുടെ നന്മയായിരുന്നു എപ്പോഴും അന്വേഷിച്ചിരുന്നത്. ഇതിനു രണ്ടു ഘടകങ്ങള്‍ ഉണ്ടായിരുന്നു: എല്ലായ്‌പ്പോഴും ഒരു ദാസന്റെ മനോഭാവമായിരുന്നു തന്റെ ശിഷ്യന്മാരോട് അവിടുത്തേക്ക് ഉണ്ടായിരുന്നത്. അവിടുന്ന് ഒരിക്കലും അവരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല. അവിടുന്ന് എപ്പോഴും ചിന്തിച്ചിരുന്നത് അവരെ എങ്ങനെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യാം എന്നതായിരുന്നു. അവര്‍ക്ക് പ്രയോജനകരമായിരുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്ന് അവരെ എപ്പോഴും ഉദ്‌ബോധിപ്പിച്ചു- അതു കടുപ്പമേറിയ തായാലും ശാസനയായാലും. കാരണം അവരുടെ നിത്യതയിലെ നന്മയായിരുന്നു അവിടുന്ന് അന്വേഷിച്ചത്. അവരുടെ മുമ്പില്‍ ‘നല്ലവനായ ഗുരു’ എന്ന പേര് ലഭിക്കാന്‍ വേണ്ടിയായിരുന്നില്ല അവിടുത്തെ വാക്കുകളും പ്രവര്‍ത്തനങ്ങളും. ‘എല്ലാവരോടും ഞങ്ങള്‍ ദൈവത്തിന്റെ വചനം ശുശ്രൂഷിച്ചു’ എന്ന് പൗലൊസിനെപ്പോലെ പറയുവാന്‍ നമുക്കു കഴിയണം. ”നിങ്ങളില്‍ ആരെയും ഞാന്‍ ഒരിക്കലും എനിക്കായി ഉപയോഗിച്ചില്ല. നിങ്ങളുടെ പണമോ സമ്മാനങ്ങളോ ഞാന്‍ ആഗ്രഹിച്ചില്ല. നിങ്ങളെ മാത്രം ഞാന്‍ ആഗ്രഹിച്ചു. നിങ്ങളുടെ ഒന്നും ഞാന്‍ ആഗ്രഹിച്ചില്ല. പക്ഷേ നിങ്ങള്‍ക്ക് പ്രയോജനമുള്ള ദൈവത്തിന്റെ ഉപദേശമൊന്നും ഞാന്‍ ഒഴിവാക്കിയില്ല.” (താഴെ പറയുന്ന വാക്യങ്ങള്‍ ധ്യാനിക്കുക: 2 കൊരി. 7:2; പ്രവൃത്തി 20:33; 1 കൊരി. 9:15; ഫിലിപ്യ. 4:17; 2 കൊരി. 12:14; പ്രവൃത്തി 20:20). പഴയ നിയമ പ്രവാചകന്മാര്‍ യിസ്രായേലിനോട് സംസാരിക്കുന്നതിനു മുമ്പ് അവരെക്കുറിച്ച് ദൈവസന്നിധിയില്‍ വളരെയധികം ചിന്തിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യത്തെക്കുറിച്ച് ദൈവസന്നിധിയില്‍ വളരെ ചിന്തിക്കുന്നവര്‍ക്കും, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും കരുതലുള്ളവര്‍ക്കുമാണ് ദൈവം പ്രവാചക ശുശ്രൂഷ നല്‍കുന്നത്. നാം മറ്റുള്ളവരുടെ സ്ഥാനത്തു നിന്നുകൊണ്ട് അവരുടെ ഭാഗം ചിന്തിക്കുകയും അങ്ങനെ അവര്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. നാം നമ്മെക്കാള്‍ ദരിദ്രരായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുമായി കൂട്ടായ്മ ആചരിക്കുകയും വേണം. അങ്ങനെ അവരുടെ പരിശോധനകള്‍ നമുക്കും അനുഭവിച്ചറിയുവാന്‍ കഴിയും. അല്ലാത്തപക്ഷം നമ്മുടെ ശുശ്രൂഷ അവരുടെ പ്രശ്‌നങ്ങളുടെയും ആവശ്യങ്ങളുടെയും മുമ്പില്‍ പ്രസക്തമല്ലാതാകും. അഞ്ചാമതായി, യേശു ആദ്യം ജീവിച്ചു. അതിനുശേഷം ഉപദേശിച്ചു. ഗിരിപ്രഭാഷണം (മത്തായി അധ്യായം 5-7 വരെ) അവിടുന്ന് തലേദിവസം തയ്യാറാക്കിയ ഒരു പ്രസംഗമായിരുന്നില്ല. ഒരിക്കലുമല്ല. 30 വര്‍ഷം അവിടുന്നു ജീവിച്ചതിന്റെ അനന്തരഫല മായിരുന്നു ആ പ്രഭാഷണം. ഉദാഹരണത്തിന്, സ്വസ്ഥതയുള്ള ജീവിതം നയിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ നാം സ്വസ്ഥതയിലാണ് എന്ന തെറ്റായ ധാരണ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന തരത്തില്‍ ഒരിക്കലും പ്രസംഗിക്കരുത്. അതേസമയം അങ്ങനെ ഒരു ജീവിതത്തിലേക്ക് കടക്കുവാന്‍ നമുക്ക് അതിയായ ദാഹമില്ലെങ്കില്‍ നാം നമ്മെക്കുറിച്ച് തന്നെ ലജ്ജിച്ചു തല താഴ്ത്തണം. അങ്ങനെയൊരു മനോഹരമായ ജീവിതത്തിലേക്കു കടക്കുവാന്‍ ഉല്‍ക്കടമായ ആഗ്രഹം ഉണ്ടാകുന്നതുവരെ നാം വിലപിക്കുകയും ദൈവത്തിന്റെ മുഖമന്വേഷിക്കുകയും വേണം. അപ്പോള്‍ നമുക്ക് അധികാരത്തോടെ സംസാരിക്കാന്‍ കഴിയും. നാം എപ്പോഴും നമ്മെത്തന്നെ താഴ്ത്തുന്നവര്‍ ആയിരിക്കണം. നമ്മുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമായിത്തീര്‍ന്ന കാര്യങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുക. അല്ലെങ്കില്‍ അതിനായിട്ട് നമ്മുടെ മുഴുഹൃദയത്തോടും ശ്രമിക്കുകയെങ്കിലും വേണം. ആറാമതായി, യേശു ഒരു കാര്യം സ്വയമേ ചെയ്യുവാന്‍ ആഗ്രഹിച്ചില്ല. അവിടുന്നു ചെയ്ത അത്ഭുതങ്ങളില്‍ പോലും മറ്റുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നു. ഉദാഹരണം: കാനാവിലെ കല്യാണത്തിനു വീഞ്ഞു വിളമ്പിയപ്പോള്‍, അയ്യായിരം പേരെ പോഷിപ്പിച്ചപ്പോള്‍, ലാസറിനെ ഉയിര്‍പ്പിച്ചപ്പോള്‍ പോലും മറ്റുള്ളവരോട് എളുപ്പമുള്ള പങ്കു വഹിക്കാന്‍ അവിടുന്നു പറഞ്ഞു. പ്രയാസകരമായ (അസാധ്യം) കാര്യം കര്‍ത്താവ് തന്നെ ചെയ്തു. അവസാനം അവിടുന്നു ശിഷ്യന്മാരോട്, അവര്‍ താന്‍ ചെയ്തതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് (യോഹന്നാന്‍ 14:12) പറഞ്ഞു. നമ്മുടെ പ്രാദേശിക സഭകളില്‍ ശരീരത്തിന്റെ സന്തുലിതമായ ശുശ്രൂഷ നിറവേറ്റപ്പെടണമെങ്കില്‍ മുകളില്‍ പറഞ്ഞ മാതൃക നാം പിന്‍പറ്റിയേ മതിയാവൂ. അങ്ങനെയെങ്കില്‍ മാത്രമേ ദൈവത്തിന്റെ ഉദ്ദേശ്യം നമ്മുടെ സഭകളിലൂടെ നിറവേറ്റപ്പെടുകയുള്ളു. ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ അംഗത്തിനും അവരെ കടത്തിക്കൊണ്ടു പോയ സാഹചര്യങ്ങളിലൂടെ ദൈവം ഒരു പ്രത്യേക ആത്മീയ വിദ്യാഭ്യാസവും വളര്‍ച്ചയും നല്‍കിയിട്ടുണ്ട്. അങ്ങനെ സഭയെ ആത്മീയമായി സമ്പന്നമാക്കുന്നതിന് ഓരോരുത്തര്‍ക്കും അവരവരുടേതായ സംഭാവന നല്‍കാന്‍ കഴിയും. കര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്താന്‍ സഭയിലെ സഹോദരങ്ങള്‍ അനുഭവിച്ച കഷ്ടങ്ങള്‍ എല്ലാം സഭയുടെ ആത്മീയ സമ്പന്നതയ്ക്ക് അവര്‍ നല്‍കിയ സംഭാവനകളാണ്. അവര്‍ കടന്നുപോയ ശോധനകളിലൂടെ കര്‍ത്താവ് തങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സഭയിലെ സഹോദരീ സഹോദരന്മാരെ ഉല്‍സാഹിപ്പിച്ചില്ലെങ്കില്‍ അതൊരു ദരിദ്രമായ സഭയായി മാറും. ഇതു മനസ്സിലാക്കാതെ നിങ്ങളെക്കുറിച്ചും നിങ്ങളുടെ ശുശ്രൂഷയെക്കുറിച്ചും വളരെ ഉയര്‍ന്ന ചിന്തകള്‍ വച്ചുപുലര്‍ത്തുകയും നിങ്ങള്‍ക്ക് മാത്രമേ സഭയെ അനുഗ്രഹിക്കാന്‍ കഴിയൂ എന്നു കരുതുകയുമാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരുടെ ശുശ്രൂഷയെ തടസ്സപ്പെടുത്തുകയാണ്. അങ്ങനെ ഒരിക്കലും ചെയ്യരുത്. ഏഴാമതായി, യേശു എപ്പോഴും തന്റെ ജീവിതം, ശുശ്രൂഷ എന്നിവയ്ക്കായി ദൈവത്തിന്റെ മുഖം തുടര്‍മാനമായി, പ്രാര്‍ത്ഥനയില്‍ അന്വേഷിച്ചുകൊണ്ടിരുന്നു. നമ്മുടെ ശുശ്രൂഷ ഫലപ്രദമായി തീരണമെങ്കില്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥനയില്‍ ദൈവത്തെ അന്വേഷിക്കേണ്ടതാണ്. കര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ ഒരു സഭ പണിയണമെങ്കില്‍ നാം നമ്മുടെ ബുദ്ധിയിലും കഴിവിലും ആശ്രയം വയ്ക്കാതെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ക്കായി അതിവാഞ്ഛയോടെ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. വിശുദ്ധിയും സ്‌നേഹവും വിജയകരമായ ജീവിതവും വിശുദ്ധിയും പിന്തുടരുന്നവരാകയാല്‍ യേശു തന്റെ ജീവിതത്തിലൂടെ എന്താണു നമുക്കു കാണിച്ചു തന്നത് എന്നു നാം ഒരിക്കലും മറക്കരുത്. അതായത് മറ്റുള്ളവരോടുള്ള ഗാഢമായ സ്‌നേഹത്തിലൂടെയാണ് യഥാര്‍ത്ഥ വിശുദ്ധി വെളിപ്പെടുന്നത്. 1 തെസ്സലോനിക്യര്‍ 3:12,13-ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ”എന്നാല്‍ ഞങ്ങള്‍ക്ക് നിങ്ങളോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവ് നിങ്ങള്‍ക്ക് തമ്മിലും എല്ലാവരോ ടുമുള്ള സ്‌നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു… വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” ക്രിസ്ത്യാനികളെന്ന നിലയില്‍ നാം എത്രത്തോളം വിട്ടു വീഴ്ചയില്ലാതെ ദൈവിക സത്യത്തിനുവേണ്ടി നില്‍ക്കുന്നുവോ അത്രത്തോളം മറ്റുള്ളവരോട് കൂടുതല്‍ സ്‌നേഹമുള്ളവരായിരിക്കും – പ്രത്യേകിച്ചും നമ്മളുമായി വിയോജിക്കുന്നവരോട്. അല്ലാത്തപക്ഷം നാം ജീവിക്കുന്നത് സ്വയവഞ്ചനയിലാകും. നമ്മുടെ ക്രിസ്ത്യാനിത്വം വ്യാജവുമായിരിക്കും. ”ഞാന്‍ വാക്ചാതുരിയോടെ സംസാരിക്കുന്നു എങ്കിലും സ്‌നേഹമില്ലാത്തവനാണെങ്കില്‍ എന്റെ പ്രസംഗം ഒരു തുരുമ്പിച്ച വാതിലിന്റെ കിറുകിറു ശബ്ദം പോലെയായിരിക്കും. ഞാന്‍ ദൈവവചനം ശക്തിയോടെ സംസാരിക്കുകയും ദൈവത്തിന്റെ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുകയും എല്ലാം പകല്‍പോലെ വ്യക്തമാക്കുകയും ചെയ്തിട്ടും എനിക്ക് സ്‌നേഹം ഇല്ലെങ്കില്‍ ഞാന്‍ ഒന്നുമില്ല. ഞാന്‍ എന്തു പറയുന്നു എന്തു വിശ്വസിക്കുന്നു എന്തു ചെയ്യുന്നു എന്നതിലല്ല കാര്യം. മറിച്ച് ഞാന്‍ സ്‌നേഹമുള്ളവനല്ലെങ്കില്‍ ഞാന്‍ ആത്മീയമായി പാപ്പരാകുന്നു. സ്‌നേഹത്തിന് ഇല്ലാത്തതൊന്നും സ്‌നേഹം ആഗ്രഹിക്കുന്നില്ല. സ്‌നേഹത്തിന് തലക്കനമില്ല. സ്‌നേഹത്തിന് നിയന്ത്രണം വിടുന്നില്ല (ക്ഷോഭിക്കുന്നില്ല). സ്‌നേഹം മറ്റുള്ളവരുടെ പാപങ്ങളുടെ പട്ടിക സൂക്ഷിക്കുന്നില്ല. സ്‌നേഹജീവിതത്തെ പിന്തുടരുക– നിങ്ങളുടെ ജീവിതം അതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു എന്നതുപോലെ. വാസ്തവത്തില്‍ അങ്ങനെ തന്നെയാണല്ലോ.” (1 കൊരി.13:1-14:1 – മെസ്സേജ് ബൈബിള്‍).

അധ്യായം 4
എല്ലായിടത്തും ഒരു നിര്‍മല സാക്ഷ്യം

ഈ പുതിയ നിയമ യുഗത്തില്‍ കര്‍ത്താവ് ആഗ്രഹിക്കുന്നത്, ഏത് സ്ഥലത്തും ഒരു നല്ല സാക്ഷ്യം ഉണ്ടായിരിക്കുക എന്നതാണ്- മലാഖി 1:11-ല്‍ പറയുന്നതുപോലെ, കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ ഏത് രാജ്യത്തും. 1975-ല്‍ കര്‍ത്താവ് ബെംഗളൂരുവില്‍ ഞങ്ങളുടെ സഭ ആരംഭിച്ചപ്പോള്‍ ഞങ്ങള്‍ പിന്തുടരേണ്ട ലക്ഷ്യമായി ദൈവം തന്നത് ഈ വാക്യമാണ്. സഭയില്‍ ആളുകള്‍ വര്‍ദ്ധിച്ചുവരുന്നത് തടയുന്നതിനെക്കാള്‍ ആത്മീയ മനസ്സുള്ള സഭയുടെ സാക്ഷ്യത്തെ ദുഷിപ്പിക്കുക എന്നതാണ് സാത്താന്റെ പ്രധാന ലക്ഷ്യം. അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സാത്താന്റെ ഉദ്ദേശ്യത്തിന് കൂടുതല്‍ അനുയോജ്യമായിരിക്കും. കാരണം, വര്‍ദ്ധിച്ച് വരുന്ന ജഡിക വിശ്വാസികളിലൂടെ സാത്താന് സഭയില്‍ നുഴഞ്ഞ് കയറുവാനും സഭയുടെ സാക്ഷ്യം ഇല്ലാതാക്കു വാനും സാധിക്കും. കര്‍ത്താവിനായി സഭയെ നിര്‍മലമായി സൂക്ഷിക്കുക എന്നത് ഒരു പോരാട്ടമാണ്. നന്നായി ആരംഭിക്കുന്നത് എളുപ്പമാണ്. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ നിലവാരം താഴുന്നു. ക്രമേണ ഒരു ചത്ത സഭയായി അധഃപതിക്കുന്നു. ഇവിടെയാണു നാം ആത്മീയമായി ജാഗരൂകരായിരിക്കേണ്ടതും സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചു ബോധ്യമുള്ളവരായിരിക്കേണ്ടതും. ഒന്നാമതു നമ്മുടെ തന്നെ ജീവിതത്തെ ഗൗരവമായി എടുത്താലേ ഈ ജാഗ്രതയും ബോധ്യവും മൂര്‍ച്ചയുള്ളതായി സൂക്ഷിക്കുവാന്‍ കഴിയൂ. ജഡികരായ ആളുകള്‍ നമ്മുടെ സഭാ യോഗങ്ങളില്‍ പങ്കെടുക്കുന്നതു നമുക്കു തടയുവാനാവുകയില്ല. 12 അംഗങ്ങളുള്ള തന്റെ കൊച്ചു സഭയിലും യേശുവിനു തന്നെ ഒരു ഇസ്‌കര്യോത്ത യൂദ ഉണ്ടായിരുന്നല്ലോ. കൊരിന്തില്‍ പൗലൊസ് സ്ഥാപിച്ച സഭയിലും ജഡികരായ പല ആളുകള്‍ ഉണ്ടായിരുന്നു. നമ്മുടെ സഭകളിലും ജഡിക ക്രിസ്ത്യാനികള്‍ ഉണ്ടായേക്കാം. അതു പൂര്‍ണമായി ഒഴിവാക്കാനാവില്ല. എന്നാല്‍ നമ്മള്‍ ഉറപ്പാക്കേണ്ട കാര്യം സഭയുടെ നേതൃത്വം എപ്പോഴും ആത്മീയരായ ആളുകളുടെ കൈകളിലായിരിക്കണം എന്നതാണ്. അതുപോലെ സഭയില്‍ പ്രസംഗിക്കുന്ന സന്ദേശങ്ങളും എപ്പോഴും നിര്‍മലമായ പുതിയ ഉടമ്പടിയുടെ ദൂതുകളായിരിക്കണമെന്നതും നാം ഉറപ്പു വരുത്തണം. പൗലൊസ് തിമൊഥെയൊസിനോട് ഒന്നാമതു തന്നെത്തന്നെ സൂക്ഷിച്ചുകൊള്ളുവാന്‍ ഓര്‍മിപ്പിക്കുന്നു (1 തിമൊഥെ. 4:15,16). സ്വന്തം ജഡത്തിലെയും ആത്മാവിലെയും മാലിന്യങ്ങള്‍ കഴുകിക്കളയുന്നതില്‍ വിശ്വസ്തത പുലര്‍ത്തുന്നവര്‍ (2 കൊരി. 7:1) അതുവഴി പിശാചിന്റെ കുതന്ത്രങ്ങളെക്കുറിച്ച് ആത്മീയബോധ്യം നേടും. ഇതിന് ഇതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഉപദേശത്തെക്കുറിച്ചുള്ള അഗാധമായ അറിവും വാക്ചാതുരിയും എന്തിനേറെ ആത്മീയ വരങ്ങള്‍പോലും ഇവിടെ പ്രയോജനപ്പെടുകയില്ല. കാരണം നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടും ബൗദ്ധിക ശക്തികളോടും ഒന്നുമല്ല. പിന്നെയോ വഞ്ചിക്കാന്‍ കഴിയുന്നവരെ വഞ്ചിക്കാനായി കാത്തു നില്‍ക്കുന്ന ദുഷ്ടാത്മസേനയ്‌ക്കെതിരെയാണ്. സഭയ്ക്ക് പ്രഥമ സ്ഥാനം കൊടുക്കുന്ന വിനീതരായ നേതാക്കള്‍ പാതാള ഗോപുരങ്ങള്‍ക്കു ജയിക്കാന്‍ കഴിയാത്ത ഒരു സഭ താന്‍ പണിയുമെന്ന് യേശു പറഞ്ഞു (മത്താ. 16:18). നമ്മുടെ കര്‍ത്താവിനു മാത്രമേ അങ്ങനെയൊരു സഭ പണിയുവാന്‍ സാധിക്കൂ. അത് നമുക്ക് സാധ്യമല്ല. തന്റെ ഇഷ്ടംപോലെ അവിടുത്തേക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായി നമുക്ക് തീരാം. സഭയുടെ ആധിപത്യം അവിടുത്തെ തോളിലാണ് (യെശയ്യ 9:6). ഇത് നാം ഒരിക്കലും മറക്കരുത്. കര്‍ത്താവ് സഭയെ പണിയുന്നില്ല എങ്കില്‍ നമ്മുടെ അധ്വാനമെല്ലാം വൃഥാവിലാവും (സങ്കീ. 127:1). ഏത് സ്ഥലത്തും തങ്ങള്‍ തന്നെയാണ് കര്‍ത്താവിന്റെ സഭ പണിയുന്നത് എന്ന് കരുതുന്നവര്‍ ”ഇത് ഞാന്‍ പണിത മഹതിയാം ബാബിലോണ്‍ അല്ലയോ” എന്ന് പറഞ്ഞ നെബുഖദ്‌നേസറുമായി അവരറിയാതെ തന്നെ കൂട്ടായ്മ ആചരിക്കുന്നവരാണ് (ദാനിയേല്‍ 4:30). ഈ അഹംഭാവത്തിന് ലോകമയത്വമുള്ള ബാബിലോണിയന്‍ സഭ മാത്രമേ പണിയാന്‍ കഴിയൂ (വെളി.17:5). താഴ്മയുള്ള നേതാക്കളെയാണ് ദൈവം അന്വേഷിക്കുന്നത്. ദൈവത്തിന്റെ രാജ്യം മുന്നമേ അന്വേഷിക്കുന്നവരെയും അവിടുന്നു തിരയുന്നു. അങ്ങനെയുള്ളവര്‍ നോഹയ്ക്ക് പെട്ടകം എന്നപോലെ കര്‍ത്താവിന്റെ സഭ പണിയുന്നതിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കുന്നവരാണ്. ക്രിസ്തു തന്റെ സഭയ്ക്കായി തന്നെത്തന്നെ നല്‍കി (എഫെ.5:27). നാം സഭയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നാമും നമ്മളെത്തന്നെയും നമുക്കുള്ളതിനെയും പൂര്‍ണമായും സഭയ്ക്കായി നല്കും. സ്വന്തം സഭയെക്കാള്‍ ഭൗതിക ജോലിയെ വിലമതിക്കുന്നവര്‍ മറ്റൊരു ബാബിലോണല്ലാതെ ഒന്നും പണിയുമെന്ന് പ്രതീക്ഷിക്കേണ്ട. നമ്മുടെ ഭൗതിക ജോലി ഉപേക്ഷിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. ഇല്ലതന്നെ. നാം പൗലൊസിനെപ്പോലെ ആരേയും ആശ്രയിക്കാതെ സ്വയം അധ്വാനിച്ച് ജീവിക്കുന്നു എന്നുള്ളത് ഏറ്റവും നല്ലകാര്യം തന്നെ. പ്രത്യേകിച്ച് ക്രിസ്ത്യന്‍ പ്രവര്‍ത്തകര്‍ പണത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്ന് ആരോപിക്കുന്ന അക്രൈസ്തവര്‍ക്ക് മുന്നില്‍ ഇതൊരു നല്ല സാക്ഷ്യം തന്നെയാണ്. എങ്കിലും ഭൗതിക ജോലിയില്‍ നാം ആയിരിക്കുമ്പോഴും ദൈവരാജ്യം ആയിരിക്കണം നമ്മുടെ ചിന്തയില്‍ ഏറ്റവും പ്രധാനം. സഭയുടെ പണിയില്‍ നമ്മെ സഹായിക്കുന്നതിനു മുന്‍പുതന്നെ, നമ്മുടെ ചിന്തയിലും ജീവിതത്തിലും ദൈവത്തിന്റെ സഭയാണോ നമുക്ക് ഒന്നാമത് എന്നു ദൈവം നമ്മെ ശോധന ചെയ്യും. നമ്മളൊരിക്കലും എണ്ണം വര്‍ദ്ധിപ്പിക്കാന്‍ താത്പര്യം ഉള്ളവരായിരിക്കരുത് – വിശ്വാസികളുടെ എണ്ണത്തിലായാലും സഭകളുടെ എണ്ണത്തിലായാലും നാം കര്‍ത്താവിനു വേണ്ടി നിര്‍മ്മല സാക്ഷ്യം ഉള്ളവരായിരിക്കുന്നതിലാണു താത്പര്യപ്പെടേണ്ടത്. ദൈവവും ഇതിലാണ് തല്‍പരനായിരിക്കുന്നത്. യേശു നമ്മെ പഠിപ്പിച്ചത് നമ്മുടെ ആദ്യത്തെ പ്രാര്‍ത്ഥന ”ദൈവമേ നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണ്- ”എണ്ണം കൂട്ടേണമേ” എന്നല്ല. വിശുദ്ധിയില്‍ നിലകൊള്ളാത്ത ഒരു സഭ ഒരു പ്രദേശത്തു മനുഷ്യരുടെ മുമ്പില്‍ മോശമായ സാക്ഷ്യമായിരിക്കുന്നതിലും നല്ലത് ആ സഭയില്ലാതിരിക്കുന്നതാണ്. ദൈവമക്കളുടെ ഇടയന്മാരില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് ദൈവത്തോടുള്ള വര്‍ധിച്ച ഭയവും അതുപോലെ തന്നെ വളരെ താഴ്മയും. ത്യാഗത്തിന്റെ ആത്മാവുള്ള നേതാക്കന്മാര്‍ യേശുവിനെപ്പോലെ സഭയ്ക്കായി സര്‍വ്വവും ഉപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ സത്യസഭ പണിയുവാന്‍ സാധ്യമാകൂ. യേശു സഭയെ സ്‌നേഹിച്ചു. അതിനായി തന്നെത്താന്‍ നല്‍കി (എഫെ. 5:27). സഭ പണിയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും ഇതേ വിലതന്നെ കൊടുക്കണം – ഓരോ ദിവസവും സ്വന്തജീവന്റെ പൂര്‍ണമായ ഉപേക്ഷണം. ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ ഇതിനെക്കാള്‍ ഒരു എളുപ്പമാര്‍ഗ്ഗം വെറെയില്ല. ഇതേ തത്ത്വം മനുഷ്യ ചരിത്രത്തിന്റെ തുടക്കം മുതല്‍ നാം കാണുന്നുണ്ട്. കയീന്‍ ദൈവസന്നിധിയില്‍ ‘ഒരു വഴിപാട്‘ മാത്രമാണ് കൊണ്ടുവന്നത്. ദൈവം അവന്റെ വഴിപാടില്‍ പ്രസാദിച്ചില്ല. ഹാബേല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഏറ്റവും മെച്ചപ്പെട്ടതിനെ കാഴ്ചവച്ചു. ദൈവം അതില്‍ പ്രസാദിച്ചു (ഉല്പത്തി 4:3-5). കയീന്‍ വിലകുറഞ്ഞ അല്ലെങ്കില്‍ വിലയില്ലാത്ത യാഗവസ്തുവുമായി ദൈവസന്നിധിയില്‍ വരുന്ന ക്രിസ്തുമതാനുയായികളെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ തനിക്ക് ഏറ്റവും വിലമതിക്കുന്ന വഴിപാട് ദൈവസന്നിധിയില്‍ കൊണ്ടുവന്ന ഹാബേല്‍ ആത്മീയരായ ദൈവമക്കളുടെ പ്രതീകമാണ്. ദൈവത്തിന്റെ വിളികേട്ട് അബ്രാഹാം യിസ്ഹാക്കിനെ മോറിയ മലയില്‍ യാഗമര്‍പ്പിച്ചപ്പോള്‍ അത് തനിക്ക് കഴിയുന്നതില്‍ വച്ച് ഏറ്റവും വിലകൂടിയ യാഗമായിരുന്നു. അബ്രാഹാം ഹാബേലിന്റെ പാത പിന്‍തുടരുകയായിരുന്നു (ഉല്പത്തി 22). ആയിരം വര്‍ഷങ്ങള്‍ക്കുശേഷം ദാവീദും മോറിയ മലയിലെ അതേ സ്ഥാനത്ത് ഒരു യാഗം അര്‍പ്പിച്ചു. (ഒര്‍ന്നാന്റെ മെതിക്കളത്തില്‍). തുടര്‍ന്നു ദാവീദ് പൂര്‍ണ സമര്‍പ്പണത്തിന്റെ ഈ വാക്കുകള്‍ കൂടി പറഞ്ഞു: ‘എനിക്കു വിലമതിക്കാത്തത് ഒന്നും ഞാന്‍ ദൈവത്തിന് യാഗം അര്‍പ്പിക്കുക ഇല്ല’ (2 ശമുവേല്‍ 24:24), അബ്രാഹാമും ദാവീദും അര്‍പ്പിച്ച ഈ വിലയേറിയ യാഗങ്ങള്‍ ദൈവം കണ്ടു. ഈ രണ്ടു ദൈവമനുഷ്യരും തങ്ങള്‍ ഏറ്റവും വിലമതിക്കുന്ന യാഗങ്ങള്‍ കഴിച്ച അതേ സ്ഥലത്ത് മോറിയാ മലയിലുള്ള ഒര്‍ന്നാന്റെ കളത്തില്‍ ആലയം പണിയുവാന്‍ ദൈവം ശലോമോനോട് പറഞ്ഞു (2 ദിന. 3:1). ഇങ്ങനെ ചെയ്യുകവഴി ദൈവംവെളിപ്പെടുത്തുന്നത് സമ്പൂര്‍ണ ത്യാഗമനോഭാവമുള്ളവര്‍ക്ക് മാത്രമേ ദൈവഭവനം പണിയാന്‍ കഴിയൂ എന്നാണ്. അവര്‍ മാത്രമേ ക്രിസ്തുവിന്റെ മണവാട്ടിയെ (യെരുശലേം) ഒരുക്കുകയുള്ളു (വെളി. 21:2). എന്നാല്‍ മറ്റുള്ള ക്രിസ്ത്യാനികള്‍ വേശ്യയായ ബാബിലോണായിരിക്കും പണിയുക (വെളി. 17,18). കയീനും ഹാബേലും തുറന്നിട്ട രണ്ട് മാര്‍ഗ്ഗങ്ങളാണ് -മതവും ആത്മീയതയും. ഈ രണ്ട് നീര്‍ച്ചാലുകളും അവയുടെ ഒഴുക്കും യിസ്രായേലിന്റെ ചരിത്രത്തില്‍ പിന്നീട് നാം കാണുന്നത് കള്ള പ്രവാചകന്മാരിലും, യഥാര്‍ത്ഥ പ്രവാചകന്മാരിലും പരീശന്മാരിലും, യേശുവിലും അങ്ങനെ ഇതവസാനിക്കുന്നത് ബാബിലോണിലും യെരുശലേമിലും ആണ് (വെളി. 17,18,21). യേശുവിന്റെ മഹത്വം കാണുന്ന ഇടയന്മാര്‍ അനേകം ക്രിസ്ത്യാനികളും മാലാഖമാരെയും ഭൗതിക ശരീരത്തിലിരിക്കുന്ന യേശുവിനേയും ദര്‍ശനത്തില്‍ കാണുവാന്‍ ആകാംക്ഷയോടിരിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ ആകാംക്ഷയും ദാഹവും യേശുവിന്റെ ജീവന്റെ മഹത്വം കാണുന്നതിലായിരിക്കണം- അവിടുന്ന് ഈ ഭൂമിയില്‍ ജീവിച്ച രീതിയില്‍. ഇതാണു നമുക്കു പിന്തുടരുവാനുള്ള മാതൃക. പൗലൊസ് പറയുന്നു: ‘എന്റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല… അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍ (റോമര്‍ 7:18, 24). പൗലൊസിന്റെ ഉള്ളിലെ ഈ തേങ്ങലാണ്, തന്നെത്തന്നെ കഴുകി ശുദ്ധമാക്കാനുള്ള എരിഞ്ഞടങ്ങാത്ത ആഗ്രഹം തന്നില്‍ ഉണ്ടാക്കിയത്. ജഡത്തിലെ ഈ മലിനതയെക്കുറിച്ചുള്ള വെളിപ്പാടാണ് ഇന്ന് നമുക്ക് ആവശ്യം. അപ്പോള്‍ മാത്രമേ നമ്മുടെ ജഡത്തിലുള്ള മാലിന്യം കഴുകിക്കളഞ്ഞ് ദൈവഭയത്തില്‍ പൂര്‍ണ വിശുദ്ധി പ്രാപിക്കാന്‍ നാം പ്രയത്‌നിക്കുകയുള്ളു. അങ്ങനെ നാം സഭയെ വിശുദ്ധിയില്‍ സൂക്ഷിക്കും (2 കൊരി. 7:1). നമ്മള്‍ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഈ നിര്‍മല സുവിശേഷത്തെ കേവലം ഉപദേശസംഹിതയായി കരുതിയാല്‍ അത് ശക്തി നഷ്ടപ്പെട്ട് ദൈവികതയുടെ ഒരു ബാഹ്യരൂപമായി തരംതാണുപോകാം. വെറും ഉപദേശങ്ങള്‍ എന്നതില്‍ ഉപരിയായി നമുക്ക് അത് പ്രാധാന്യമുള്ളതായിരിക്കണം. അവ നമ്മുടെ വെളിപ്പാടാകണം- നമ്മുടെ ജീവിതത്തില്‍ വര്‍ധിച്ചു വരുന്ന ഒരു വെളിപ്പാടായിരിക്കും അത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രലോഭനങ്ങളെ നാം വിശ്വസ്തതയോടെ എത്രയധികം നേരിടുകയും എതിരിടുകയും ചെയ്യുന്നുവോ, അത്രയധികം നമ്മുടെ ആന്തരിക ജീവിതത്തിലെ ക്രിസ്തുവിനെപ്പോലെ അല്ലാത്ത പല മേഖലകളെക്കു റിച്ചും നമുക്ക് ആത്മാവിന്റെ വെളിപ്പാട് ലഭിക്കും. ഇതിനായി നാം നമ്മെത്തന്നെ ശുദ്ധീകരിക്കേണ്ടതുണ്ട്. അത്തരം തുടര്‍മാനമായ വെളിപ്പാടില്ലെങ്കില്‍ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിയുക അസാധ്യം ആയിത്തീരും. നമ്മുടെ ജഡത്തിലെ അശുദ്ധിയെക്കുറിച്ച് വെളിപ്പാട് ലഭിക്കാതെ നാം നേടിയെടുക്കുന്ന വിശുദ്ധി, അതിന്റെ ഏറ്റവും ഉത്തമമായ അവസ്ഥയില്‍പോലും, പഴയ നിയമ വിശുദ്ധന്മാരുടെ വിശുദ്ധിപോലെ മാത്രം ആയിരിക്കും. ന്യായപ്രമാണത്തിന്റെ ബാഹ്യനീതി… ഇത് സഹവിശ്വാസികളുടെ ഇടയില്‍ നമുക്കു നല്ല ഒരു പേര് കിട്ടാന്‍ ഉപകരിച്ചേക്കാം. എന്നാല്‍ ദൈവത്തിന് മുന്‍പില്‍ പൂര്‍ണതയുള്ളതായിരിക്കുകയില്ല (വെളി. 3:1,2). പരീക്ഷകള്‍ നേരിടുന്ന സമയത്ത് യേശുവിനെ നമ്മുടെ മാതൃകയായി നാം ‘കാണുന്നില്ലെ’ങ്കില്‍, നാം പിന്മാറ്റക്കാരാണെന്ന് കണക്കാക്കാം. നിര്‍മല സാക്ഷ്യം സൃഷ്ടിക്കുന്ന ഉപദേശങ്ങള്‍ യേശു നമ്മോട് ഭൂമിയിലെങ്ങും ശിഷ്യന്മാരെ സൃഷ്ടിക്കുവാന്‍ പറഞ്ഞു. മതം മാറുന്നവരെയല്ല. ആകയാല്‍ നിര്‍മലമായ ഒരു സാക്ഷ്യം ഉണ്ടാകുവാന്‍, ആദ്യമായി ശിഷ്യനാകുവാനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്നും, ശിഷ്യത്വം നമ്മുടെ വ്യക്തിജീവിതത്തെയും, കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും സഭയുടെ ഭാഗമായിത്തീരാന്‍ ആഗ്രഹിക്കുന്നവരെ പഠിപ്പിക്കണം. നാം ലൂക്കൊസ് 14:26-33 പഠിപ്പിച്ചു തുടങ്ങണം. തന്റെ ശിഷ്യനാകാന്‍ വേണ്ട മൂന്ന് പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഇവിടെ നല്കുന്നുണ്ട്: നാം യേശുവിനെ നമ്മുടെ കുടുംബാംഗങ്ങളെക്കാള്‍, സഹോദരീ സഹോദരന്മാരെക്കാള്‍, ബന്ധുക്കളെക്കാള്‍ ഏറെ സ്‌നേഹിക്കണം (ലൂക്കൊ. 14:26). കര്‍ത്താവു നമ്മോട് ആവശ്യപ്പെടുന്ന കാര്യം ചെയ്യുന്നതില്‍ നിന്ന് ഇവരാരും നമ്മെ തടയരുത്. നമ്മെക്കാളധികമായി നാം യേശുവിനെ സ്‌നേഹിക്കണം (ലൂക്കൊ. 14:27). നമ്മുടെ സ്വയജീവനെ ദിനംതോറും ത്യജിക്കുകയും ക്രൂശിക്കപ്പെടുവാന്‍ ഏല്പിച്ചുകൊടുക്കുകയും വേണം- ദിവസവും പല തവണ (ലൂക്കൊ. 9:23) നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍ ഒക്കെയും. നമുക്ക് ഭൂമിയില്‍ സ്വന്തമായിട്ടുള്ള എല്ലാറ്റിനെക്കാളും അധികമായി യേശുവിനെ സ്‌നേഹിക്കണം (ലൂക്കൊ. 14:33). ലോകത്തില്‍ പല കാര്യങ്ങളും സ്വന്തമാക്കുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നു. പക്ഷേ ഒരിക്കലും അതു നാം കൈവശപ്പെടുത്തരുത്. ദൈവത്തിന്റെ സ്വത്തായി തുറന്ന കയ്യില്‍ നാം അത് സൂക്ഷിക്കണം. രണ്ടാമതായി കര്‍ത്താവ് ഗിരിപ്രഭാഷണത്തിലൂടെ നമ്മെ പഠിപ്പിച്ചതും മുന്നറിയിപ്പ് നല്‍കിയതുമായ കാര്യങ്ങള്‍ വിശദമായും, വ്യക്തമായും വിശദീകരിക്കണം (മത്താ. 5,6,7). യേശു മൂന്ന് ദൃഷ്ടാന്തങ്ങളിലൂടെ ആ പ്രഭാഷണം അവസാനിപ്പിച്ചു: ഈ പ്രഭാഷണത്തിലെ അവിടുത്തെ ഉപദേശങ്ങള്‍ നിത്യജീവിതത്തിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴിയെക്കുറിച്ച് വിവരിക്കുന്നു (മത്താ. 7:14). കര്‍ത്താവ് ഈ പ്രബോധനത്തില്‍ പഠിപ്പിച്ച കാര്യങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ അവന്റെ ശിഷ്യന്മാര്‍ ദൈവത്തിന് മഹത്വം നല്കുന്ന ഫലവത്തായ വൃക്ഷങ്ങളായി മാറുകയുള്ളു (മത്താ. 7:16-20). യേശു ഈ പ്രഭാഷണത്തില്‍ പഠിപ്പിച്ച എല്ലാം തന്നെ അനുസരിക്കുമ്പോള്‍ മാത്രമേ തന്റെ ശിഷ്യന്മാര്‍ക്ക് അവരുടെ വ്യക്തിജീവിതവും കുടുംബജീവിതവും സഭയും നിത്യതയ്ക്കാ യുള്ള ഇളകാത്ത അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളു (മത്താ. 7:24-27). മൂന്നാമതായി മുകളില്‍ പറഞ്ഞ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍, നമ്മുടെ സ്വയശക്തിയാല്‍ അസാധ്യമാകയാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവില്‍ നിറഞ്ഞവരാകുവാന്‍ വേണ്ടി നാം നിര്‍ബന്ധമായും സഭയിലെ എല്ലാവരെയും ഉല്‍സാഹിപ്പിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഇത് സാധ്യമാണ് (പ്രവൃത്തി 1:8; എഫെ. 5:18). നാലാമതായി ദൈവത്തെ സ്വര്‍ഗ്ഗത്തിലുള്ള അവരുടെ സ്വന്തം പിതാവായി അറിയുവാന്‍ തക്കവണ്ണം ഓരോ വിശ്വാസിയേയും നടത്തണം. അതുവഴി അരക്ഷിതമായ ഈ ദുഷ്ടലോകത്തില്‍ അവരുടെ സുരക്ഷിതത്വം അവര്‍ തങ്ങളുടെ പിതാവായ ദൈവത്തില്‍ കണ്ടെത്തും. അഞ്ചാമതായി, നാം അവരെ പഠിപ്പിക്കേണ്ടത്: ”യേശു സകലത്തിലും നമ്മെപ്പോലെയായി” (എബ്രായര്‍ 2:17). ”എല്ലാ കാര്യത്തിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടു” (എബ്രായര്‍ 4:15). അങ്ങനെ അവര്‍ക്കും ”യേശു നടന്നതുപോലെ നടക്കുവാന്‍” കഴിയുമെന്ന വിശ്വാസം സ്വായത്തമാക്കുവാന്‍ സാധിക്കും (1 യോഹ. 2:6). ഞങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് തിരുവചനത്തിലെ ഈ സുപ്രധാന സത്യങ്ങള്‍ പഠിപ്പിക്കുവാന്‍ വേണ്ടി മാസങ്ങളോളം ഞങ്ങള്‍ ചെലവഴിച്ചു. അത്യുല്‍ക്കൃഷ്ടമായ ഫലങ്ങളായിരുന്നു തുടര്‍ന്നു ഞങ്ങള്‍ കണ്ടത്. അങ്ങനെ മാത്രമേ നമുക്ക് കര്‍ത്താവിനു വേണ്ടി വിശുദ്ധസാക്ഷ്യം (ഒരു പുതിയ ഉടമ്പടി സഭ) പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളു. ദേഹീമയരല്ലാത്ത, ആത്മീയരായ നേതാക്കള്‍ സഭ പണിയണമെങ്കില്‍ നമ്മുടെ ദേഹിയുടെ ഭക്തിയുടെ പരിവേഷമുള്ള ആഗ്രഹങ്ങളെ (നമ്മുടെ മനസ്സും, വികാരവും) മരണത്തിന് ഏല്പിച്ചേ മതിയാകു. നമ്മുടെ ജീവിതത്തിലെ ആത്മാവും ദേഹിയും തമ്മില്‍ വേര്‍തിരിക്കുവാന്‍ ദൈവവചനം ശ്രമിക്കുന്നു (എബ്രാ. 4:12). നമ്മുടെ ദേഹിയുടെ ഈ ആഗ്രഹങ്ങളെ, ശൗല്‍ കൊല്ലാതെ വിട്ട അമാലേക്യരുടെ നല്ല ആടുമാടുകളോടു താരതമ്യപ്പെടുത്താം – ആ നല്ല ആടുമാടുകളെ കൊല്ലാതെ വിട്ടതിനാലാണല്ലോ ശൗലിനു തന്റെ സിംഹാസനം നഷ്ടമായത് (1ശമു. 15:15). ദേഹിയുടെ താത്പര്യങ്ങള്‍ നമ്മുടെ ജഡത്തിലെ മോഹങ്ങളെപ്പോലെ വൃത്തിഹീനമായി തോന്നുകയില്ല. ജഡത്തിന്റെ താല്പര്യങ്ങള്‍ ശൗല്‍ കൊന്ന അമാലേക്യരുടെ മോശപ്പെട്ട ആടുകള്‍ പോലെയാണ്. എന്നാല്‍ ദേഹിയുടെ താല്പര്യങ്ങള്‍ നല്ലതായി തോന്നുന്നതുകൊണ്ട് കൂടുതല്‍ അപകടകരമാണ്. കാരണം അവ വഞ്ചനാപരമാണ്. സാത്താന്റെ ലക്ഷ്യം സഭയെ ദുഷിപ്പിക്കുക എന്നതാണ്. വ്യക്തമായ പാപം വഴി തന്നെ ആകണമെന്നില്ല. മറിച്ചു വളരെ സൂക്ഷ്മമായി മനുഷ്യന്റെ ബുദ്ധിയിലൂടെ, വൈകാരികതയിലൂടെ ദേഹിസഹജമായ പല രൂപങ്ങളിലൂടെയും അവന്‍ അത് സാധിക്കുന്നു. ദൈവത്തില്‍ നിന്ന് ഉത്ഭവിക്കാതെ നമ്മുടെ കൗശലം നിറഞ്ഞ മനസ്സില്‍ ഉരുത്തിരിഞ്ഞ് വരുന്ന പല സംരംഭങ്ങളിലും നമുക്ക് മുഴുകി ഇരിക്കാന്‍ കഴിയും. വാസ്തവത്തില്‍ അത് ദൈവിക പദ്ധതിയില്‍ നിന്നുള്ള വ്യതിചലനമാണ്. എന്നാല്‍ ദൈവത്തില്‍ നിന്നു ജനിക്കാത്ത എല്ലാ പദ്ധതികളും ദൈവം പിഴുതെടുത്ത് വേരോടെ നശിപ്പിക്കും (മത്താ. 15:13) എന്നു യേശു പറഞ്ഞു. ഈ മേഖകളിലെല്ലാം നാം നമ്മെത്തന്നെ വിധിക്കുവാന്‍ വിശ്വസ്തത കാട്ടിയാല്‍ മാത്രമേ നമ്മുടെ ശുശ്രൂഷ ആത്മീയമായി സമ്പന്നവും പ്രവചനപരവും ആവുകയുള്ളു. മാനുഷിക ബുദ്ധിയില്‍ നിന്നു വരുന്ന എല്ലാ പ്രസംഗങ്ങളും ആത്മീയ മരണം മാത്രം കൊണ്ടുവരും. മാനുഷിക വികാരങ്ങളെ ഉണര്‍ത്തുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളും ആത്മീയ മരണത്തിന് കാരണമാകുന്നു. നിര്‍ഭാഗ്യവശാല്‍ അനേകര്‍ക്കും വൈകാരിക പ്രവര്‍ത്തനങ്ങളും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ വേര്‍തിരിച്ചറിവാന്‍ കഴിയുന്നില്ല. നമ്മുടെ ശുശ്രൂഷയിലുള്ള ദേഹീമയമായ സ്വഭാവത്തെക്കുറിച്ചു നമുക്കു വെളിച്ചം കിട്ടേണ്ടതുണ്ട്. അല്ലാത്തപക്ഷം എല്ലാ നല്ല ഉദ്ദേശ്യത്തോടും കൂടിയാണെങ്കില്‍ പോലും വളരെ സൂക്ഷ്മവും, ശ്രദ്ധിക്കപ്പെടാത്തതുമായ രീതിയില്‍ നാം പിന്നെയും സഭയെ മലീമസമാക്കും. അടിസ്ഥാനപരമായി നാം വളരെ ബുദ്ധിയുള്ളവരായതുകൊണ്ട് ജഡത്തിന്റെ ബുദ്ധി ഉപയോഗിച്ച് നാം ‘ദേഹിയുടെ ശക്തി’യെ മാനുഷിക സാമര്‍ത്ഥ്യവും ഫലിതങ്ങളുമായി നമ്മുടെ സന്ദേശങ്ങളിലേക്കു കൊണ്ടുവന്നേക്കും. ഇതൊരു സ്ഥിരം അപകടമാണ്. ബുദ്ധിമാനും സമര്‍ത്ഥനുമായ പൗലൊസ് താന്‍ ദൈവവചനം ശുശ്രൂഷിച്ചപ്പോഴെല്ലാം എന്തുകൊണ്ടാണ് ഭയത്തോടും വിറയലോടും കൂടി ആയിരുന്നത് എന്നു മനസ്സിലാക്കുവാന്‍ വേണ്ടി (1 കൊരി. 2:1-5) ഈ വേദഭാഗങ്ങള്‍ വായിച്ചു ധ്യാനിക്കാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. തന്റെ സ്വന്തബുദ്ധിയില്‍ ആശ്രയിക്കുന്നതിനെക്കുറിച്ചു പൗലൊസ് എപ്പോഴും ഭയമുള്ളവനായിരുന്നു. അതുകൊണ്ടാണ് പൗലൊസ് ”ജ്ഞാനികളാകേണ്ടതിന് ഭോഷന്മാരായിത്തീരാന്‍” നമ്മെ നിര്‍ബന്ധിക്കുന്നത് (1 കൊരി. 3:18). ‘കര്‍ത്താവിന്റെ ഭാര’വും ‘സമര്‍ത്ഥമായ ആശയ’വും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. ‘കര്‍ത്താവിന്റെ ഭാര’മെന്നത് നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും കര്‍ത്താവ് നമുക്കു നല്‍കുന്ന ശിക്ഷണത്തിലൂടെയും നമ്മുടെ മനസ്സില്‍ രൂപമെടുക്കുന്ന ഒന്നാണ്. മറുവശത്ത് ഉജ്ജ്വലമായ ആശയം എന്നുള്ളത് നമ്മുടെ കൗശലത്തിലും ബുദ്ധിയിലും മറ്റുള്ളവരുടെ ബഹുമാനം ലഭിക്കുവാന്‍ വേണ്ടി അവരുമായി പങ്കുവയ്ക്കുന്ന കാര്യമാണ്. മനുഷ്യരുടെ മാനം അന്വേഷിക്കുന്ന പ്രസംഗങ്ങളില്‍ നിന്ന് സ്വതന്ത്രരാവുക എന്നത് വളരെ നീണ്ട ഒരു പോരാട്ടമാണ്. സ്വാതന്ത്ര്യത്തിലേക്കുള്ള ഈ യുദ്ധം നാം പൂര്‍ണഹൃദയത്തോടെ ചെയ്തു നേടേണ്ടതാണ്. ഒന്നാമതു ബോധ്യമുള്ള പാപങ്ങളോട് പോരാടുന്നതില്‍ നാം വിശ്വസ്തരാവുകയും ദൈവത്തിന്റെ മുന്നില്‍ താഴ്മയുള്ളവരായി നടക്കുകയും ചെയ്യുന്നുവെങ്കില്‍, നമ്മുടെ സ്വയജീവനില്‍ നിന്നു വരുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചു ദൈവം നമുക്ക് വെളിച്ചം തരും. അവയെ കണ്ടെത്തുവാന്‍ നമുക്ക് മറ്റു വഴികള്‍ ഇല്ല. കര്‍ത്താവിലുള്ള വ്യക്തിപരമായ ഭക്തിയില്‍ വര്‍ദ്ധിച്ചു വരുന്നില്ലെങ്കില്‍, ക്രമേണ നാം പിന്‍മാറ്റക്കാരായി മാറും. നമ്മുടെ വാക്കുകളില്‍ അഭിഷേകമുണ്ടാവുകയില്ല. നാം എവിടെയും ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ പോകുന്നില്ല. സ്വയത്തെ മരണത്തിനേല്പിക്കുന്ന പാതയില്‍ നടക്കുന്ന നേതാക്കള്‍ നമ്മുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുമെന്ന് ഉറപ്പു നല്കുന്ന ഏകമാര്‍ഗ്ഗമായി കര്‍ത്താവ് പഠിപ്പിക്കുന്നത്, നിലത്ത് വീണു സ്വയത്തിന് മരിക്കുന്നതിനെയാണ് -ഗോതമ്പുമണി നിലത്തു വീണ് ചത്ത് ഫലം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗം (യോഹ 12:24). നമ്മുടെ സ്വയത്തിന് ദിവസവും മരിക്കുന്നതില്‍ നാം വിശ്വസ്തരാണോ എന്നു ദൈവം നോക്കുന്നു. വേറെയാരും അതു കാണുന്നില്ല. നമുക്ക് ചുറ്റും വളരെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ ദൈവം തന്നിട്ടുണ്ടെങ്കില്‍, ഓര്‍ക്കുക ദൈവം അങ്ങനെ ചെയ്തത് നമ്മുടെ സ്വയത്തെ മരണത്തിനേല്‍പിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ നല്‍കുന്നതിനു വേണ്ടിയാണ്. അതുകൊണ്ട് അങ്ങനെയുള്ളവരെ നാം സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുക. നിങ്ങള്‍ ജഡത്തിലെ മലിനതയില്‍ നിന്നു രക്ഷ നേടുന്നതില്‍ യഥാര്‍ത്ഥത്തില്‍ താല്‍പര്യമുള്ള ആളാണെങ്കില്‍ സ്വയത്തിന്റെ മരണത്തിനുള്ള ധാരാളം അവസരങ്ങള്‍ ദിനന്തോറും ജോലിയില്‍ തന്നെ കണ്ടെത്താന്‍ കഴിയും. നാം ജനങ്ങളെ മാനുഷികമായ നീതിയിലേക്ക് നടത്തുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ദൈവിക സ്വഭാവത്തില്‍ പങ്കാളികളാകുവാനും അതുപോലെ മറ്റുള്ളവരെയും അതേ ജീവിതത്തിലേക്ക് നയിക്കുവാനുമാണ് നമുക്കുള്ള ദൈവികവിളി (2പത്രൊ. 1:3). ദൈവിക സ്വഭാവത്തില്‍ പങ്കാളികളാകുവാനുള്ള ഏകമാര്‍ഗ്ഗം ”യേശുവിന്റെ മരണം എല്ലായ്‌പ്പോഴും നമ്മുടെ ശരീരത്തില്‍ വഹിക്കുക” എന്നതാണ്. ഈ ലക്ഷ്യത്തോടെയാണ് ദൈവം നമ്മെ തുടര്‍മാനമായി മരണത്തിന് ഏല്‍പിക്കുന്നത് (2 കൊരി. 4:12). മറ്റു സഭകളിലെ ക്രിസ്ത്യാനികളെക്കാള്‍ ‘ഒരു നല്ല ജീവിത’മാണ് നയിക്കുന്നത് എന്നതില്‍ തൃപ്തിപ്പെടുന്നവര്‍ ഒരിക്കലും ന്യായപ്രമാണത്തിന്റെ നീതിയെക്കാള്‍ ഉയരുവാന്‍ പോകുന്നില്ല. അവര്‍ മറ്റുള്ളവരെ ഉയര്‍ത്തിക്കൊണ്ട് വരികയുമില്ല. ഇതുകൊണ്ടാണു നമ്മുടെ നീതിയെ അഭിനന്ദിക്കുന്ന മറ്റുള്ളവരുടെ സാക്ഷ്യത്തിന് നാം ഒരു വിലയും നല്‍കരുത് എന്നു പറയുന്നത്. നമുക്കും നമ്മുടെ നീതിപ്രവൃത്തികള്‍ക്കും സല്‍പ്രവൃത്തികള്‍ക്കും മനുഷ്യന്റെ ബഹുമാനം അന്വേഷിക്കുന്നതാണ് പരീശത്വത്തിന്റെ അന്തസ്സത്ത തന്നെ. ഇത് ക്രിസ്തുവിന്റെ ആത്മാവിന് നേരെ എതിരാണ്. അതുകൊണ്ടു തന്നെ അത് എതിര്‍ക്രിസ്തുവിന്റെ ആത്മാവില്‍ നിന്നുള്ളതാണ്. നമുക്ക് ജയാളികളാകണമെങ്കില്‍ മനുഷ്യന്റെ മാനമന്വേഷിക്കുന്ന ഈ പരീശസ്വഭാവത്തെ നാം യാതൊരു ദയാദാക്ഷണ്യവുമില്ലാതെ മരണത്തിനേല്‍പിക്കണം. ഈ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നവര്‍ വാസ്തവത്തില്‍ വളരെ ചുരുക്കമാണ്. എന്നാല്‍ നിങ്ങള്‍ ഈ ചുരുക്കം ആളുകളോടൊപ്പമായിരിക്കണം. ക്രൂശിന്റെ വഴി (സ്വയത്തിന്റെ മരണം) യെക്കുറിച്ചു നാം നിരന്തരം സംസാരിച്ചാല്‍ അനേകമാളുകള്‍ അസ്വസ്ഥരായി മുറിവേറ്റെന്നിരിക്കാം. എന്നാല്‍ അതു നമ്മെ ഇതു പ്രസംഗിക്കുന്നതില്‍ നിന്നു തടയരുത്. ഈ സന്ദേശം കേട്ടു ക്ഷീണിച്ചു പോകുന്നവര്‍ അതിലൂടെ തെളിയിക്കുന്നത് അവര്‍ക്ക് നീതിക്കായുള്ള വിശപ്പും ദാഹവും ഇല്ലെന്നാണ്. അങ്ങനെയുള്ളവരെ മനസ്സില്‍ കുത്തുകൊണ്ട് വീണു പോകുവാന്‍ ദൈവം അനുവദിക്കും. സ്വയം മാനം തേടുന്ന പ്രസംഗകര്‍ എപ്പോഴും കേഴ്‌വിക്ക് ഇമ്പമുള്ളത് പ്രസംഗിക്കുവാനുള്ള മോഹത്തിന് വഴങ്ങി, ഓരോ സമയവും പുതിയതിനുവേണ്ടി ചിന്തിക്കുന്നു. (2 തിമൊഥെ. 4:3,4; പ്രവൃത്തി 17:21 കാണുക). എന്നിരുന്നാലും നാം സ്വാഭാവിക മനസ്സിന് ഭോഷത്തമെന്ന് തോന്നുന്ന ക്രൂശിന്റെ വചനം തുടര്‍ന്നും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വചനം യേശു നടന്നതുപോലെ നടക്കാനാഗ്രഹിക്കുന്നവര്‍ക്കും, അവിടുന്നു വിശുദ്ധനായതുപോലെ തന്നെത്തന്നെ വിശുദ്ധീകരിക്കാനാഗ്രഹിക്കു ന്നവര്‍ക്കും ദൈവശക്തിയാണ് (1യോഹ. 2:6; 3:3). ബാബിലോണില്‍ നിന്ന് യെരുശലേമിലേക്ക് ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുള്ള ദൈവമക്കളുടെ പ്രയാണത്തിന് തുടക്കം കുറിക്കുന്നതു ദാനിയേലിന്റെ പുസ്തകത്തില്‍ നാം കാണുന്നു: ”എന്റെ ജനമേ, ബാബിലോണ്‍ വിട്ടു പോരുവിന്‍” (വെളി. 18:4) എന്ന ദൈവവിളി കേട്ട് വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പും നിറഞ്ഞ ക്രിസ്തീയ ഗോളത്തില്‍ നിന്നു പുതിയ ഉടമ്പടി സഭയിലേക്കുള്ള ദൈവജനത്തിന്റെ മുന്നേറ്റത്തിന്റെ പ്രതീകമാണിത് (വെളി. 18:4). പുരാതന ബാബിലോണില്‍ നടന്ന ആ മുന്നേറ്റത്തിന്റെ തുടക്കം ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത ദാനിയേല്‍ എന്ന വ്യക്തിയില്‍ നിന്നായിരുന്നു. അവന്‍ ദൈവത്തിന്റെ പദ്ധതികളെക്കുറിച്ച് വിചാരമുള്ളവനായിരുന്നു. അവ പൂര്‍ത്തീകരിക്കാന്‍ ദാനിയേല്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഏതൊരു സ്ഥലത്തും വിശുദ്ധിയുള്ള ഒരു സഭ ആരംഭിക്കുന്നത് ”ദൈവമേ, എനിക്ക് ഈ സ്ഥലത്ത് നിന്റെ ഒരു വിശുദ്ധസഭ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അതിനായി എന്തുവില കൊടുക്കാനും ഞാന്‍ തയ്യാറാണ്” എന്ന് ഭാരത്തോടുകൂടി പ്രാര്‍ത്ഥിക്കുന്ന ഒരു മനുഷ്യനിലൂടെയാണ്. അതു പൂര്‍ത്തിയാകുന്നതുവരെ ഈ ഭാരം നിന്റെ ഹൃദയത്തില്‍ വഹിക്കേണ്ടതുണ്ട്. ഒരമ്മ തന്റെ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതുപോലെ നാമും ഈ ഭാരം നമ്മുടെ ഹൃദയത്തില്‍ വഹിക്കണം. അങ്ങനെയായിരുന്നു ദാനിയേല്‍ ഈ ഭാരം തന്റെ ഹൃദയത്തില്‍ വഹിച്ചിരുന്നത്. ദാനിയേലിന്റെ ജീവിതത്തിലെ വളരെ ശ്രദ്ധേയമായ ഒരു സ്വഭാവഗുണം ഇതായിരുന്നു: ”തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്ന് ദാനിയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു” (ദാനി. 1:8). തിരുവചനത്തിലെ ഏറ്റവും ചെറിയ കല്പന അനുസരിക്കുന്ന കാര്യത്തില്‍പോലും ദാനിയേല്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു. യേശു പറഞ്ഞു: ”ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്നഴിക്കുകയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും. അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ എന്നു വിളിക്കപ്പെടും” (മത്താ. 5:19). പുതിയനിയമ സഭകള്‍ പണിയുവാന്‍ ദൈവം ഉപയോഗിക്കുന്ന വ്യക്തികള്‍, കോപവും ലൈംഗിക അശുദ്ധിയും ഉപേക്ഷിക്കണം (മത്താ. 5:22,28) തുടങ്ങിയ വലിയ കല്‍പനകളും യോഗങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോഴും പ്രവചിക്കുമ്പോഴും സ്ത്രീകള്‍ തല മറയ്ക്കുക തുടങ്ങിയ ചെറിയ കല്‍പനകളും അനുസരിക്കാന്‍ പഠിപ്പിക്കുന്നവരാ യിരിക്കും (1 കൊരി. 11:1-16). തുടക്കത്തില്‍ തന്നെ ദാനിയേലിന് ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നു. കാരണം മറ്റു യെഹൂദന്മാരെല്ലാം ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍ ഹനന്യാവ്, മിശായേല്‍, അസര്യാവ് (അവരെ ബാബിലോണിയന്‍ പേരുകളായ ശദ്രക്, മേശക്, അബേദ്‌നെഗോ എന്നാണ് കൂടുതലും അറിയപ്പെടുന്നത് – ദാനിയേല്‍ 1:11) തുടങ്ങിയവര്‍, ദാനിയേല്‍ നിലപാടെടുത്ത് ദൈവത്തിനുവേണ്ടി നില്ക്കുന്നത് കണ്ടു ധൈര്യം സംഭരിച്ച് അവനോട് ചേര്‍ന്നു. ഹനന്യാവ്, മിശായേല്‍, അസര്യാവ് ഇവരെപ്പോലെ കര്‍ത്താവിനായി നിര്‍മല സാക്ഷ്യം ലഭിക്കുവാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ ഇന്നും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പലര്‍ക്കും സ്വന്തമായി ഒരു നിലപാട് എടുക്കാന്‍ ധൈര്യമില്ല. അവരെ നയിക്കുവാന്‍ അവര്‍ക്ക് ഒരു നേതാവിനെ ആവശ്യമാണ്. അങ്ങനെ ഒരു ദാനിയേല്‍ അവരുടെ ദേശത്ത് ഉയര്‍ന്നുവരുമ്പോള്‍ അവരും പുറത്തുവന്ന് അവനോടുകൂടെ ചേരും. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തിനുവേണ്ടി നില്ക്കുന്ന ബാബിലോണിലെ നാല് യുവാക്കള്‍, രാജാവിനെ പ്രസാദിപ്പിക്കാനായി ഒത്തുതീര്‍പ്പിന് വഴങ്ങുന്ന ആയിരക്കണക്കിന് മറ്റു യെഹൂദന്മാരെക്കാള്‍ വളരെ ശക്തരായ സാക്ഷികളാണ്. ദാനിയേലും തന്റെ മൂന്നു സ്‌നേഹിതരും ദൈവത്തിനു വേണ്ടി നിന്നതുകൊണ്ട് അവര്‍ക്ക് ആ കാലത്തെ ഏറ്റവും ശക്തമായ ബാബിലോണ്‍ സാമ്രാജ്യത്തിന്മേലും, ഭരണാധികാരികളിന്മേലും വളരെയധികം സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞല്ലോ. പകുതി മനസ്സുള്ള ക്രിസ്ത്യാനികള്‍, അവര്‍ ആയിരക്കണക്കിന് ഉണ്ടെങ്കില്‍ പോലും ഒരു പട്ടണത്തിലോ, രാജ്യത്തിലോ ദൈവത്തിനു വേണ്ടി വെളിച്ചം നല്‍കാന്‍ സാധിക്കയില്ല. ദൈവത്തിന് പൂര്‍ണ്ണഹൃദയമുള്ളവിശ്വാസികളെയാണ് ആവശ്യം. കാരണം ”സൈന്യത്താലല്ല, ശക്തിയാലുമല്ല എന്റെ ആത്മാവിനാലത്രെ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു (സെഖര്യാവ് 4:6). പുതിയ ഉടമ്പടി സഭ പണിയുന്നതിന് ഹൃദയഭാരമുള്ള, എന്തുവിലകൊടുത്താലും ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത ആളുകളെയാണ് ദൈവം തിരഞ്ഞുകൊണ്ടിരിക്കുന്നത്.

അധ്യായം 5
മതസംഘടനയോക്രിസ്തുവിന്റെ ശരീരമോ?

സഭ എന്നാല്‍ എല്ലാ ആഴ്ചയും കണ്ടുമുട്ടുന്ന വിശ്വാസികളുടെ ഒത്തുചേരല്‍ മാത്രമല്ല, സഭ ക്രിസ്തുവിന്റെ ശരീരം കൂടിയാണ്. അതുകൊണ്ടുതന്നെ നാം നിര്‍മ്മിക്കുന്നത് ഒരു ”ക്രിസ്ത്യന്‍ മതവിഭാഗം” അല്ല. ആ ശരീരം തന്നെയാണെന്ന് നാം ഉറപ്പാക്കണം. ഏതൊരു മനുഷ്യനും ഒരു മതവിഭാഗം രൂപീകരിക്കുവാന്‍ സാധിക്കും. എന്നിരുന്നാലും ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ ദൈവത്തില്‍ നിന്നുള്ള കൃപയും അഭിഷേകവും ആവശ്യമാണ് – ഇതിനായി നാം നമ്മെത്തന്നെ നിഷേധിക്കുകയും, ദിവസേന സ്വയത്തിനു മരിക്കുകയും, പരിശുദ്ധാത്മാവിനാല്‍ നിറയുകയും വേണം. പഴയ ഉടമ്പടി പ്രകാരം യിസ്രായേല്യരുടേത് ഒരു കൂടിവരവായിരുന്നു. ശരീരമല്ല. ഇന്നുള്ള പല വലിയ സഭകളുടേതും കൂടിവരവുക ളാണ്. ഒരു ശരീരമല്ല. ചില ചെറിയ ഭവന കൂട്ടായ്മകള്‍ കുറച്ചുകൂടി മികച്ചതാണ് – അവ ക്ലബ്ബുകളാണ്. പക്ഷേ ശരീരമല്ല. എന്നാല്‍ യേശു തന്റെ ശരീരത്തെ പണിതുകൊണ്ടിരിക്കുന്നു. നിന്ദയുടെ മൂടുപടം ക്രിസ്തുവിന്റെ ആദ്യ ശരീരം മനുഷ്യന്‍ കണ്ടത് ഒരു പുല്‍ത്തൊട്ടിയില്‍ (കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്ന സ്ഥലം) കിടക്കുന്നതായാണ്. ആ അപമാനകരമായ ജനനത്തിന്റെ നിന്ദയാണ് ആട്ടിടയന്മാര്‍ക്ക് ക്രിസ്തുവിന്റെ ശരീരത്തെ തിരിച്ചറിയുവാനുള്ള അടയാളമായത് (ലൂക്കൊ. 2:12 കാണുക). അതുപോലെ വീണ്ടും, ക്രിസ്തുവിന്റെ ശരീരം ഒടുവിലായി നിന്ദയോടെയാണ് കാല്‍വരിയിലെ കുറ്റവാളിയുടെ കുരിശില്‍ തൂക്കപ്പെടുന്നത്. ക്രിസ്തുവിന്റെ ആദ്യ ശരീരത്തിന്റെ സവിശേഷത, അതിനു ജനനം മുതല്‍ മരണം വരെ ലഭ്യമായതു മതേതര ലോകത്തില്‍ നിന്നും മത ലോകത്തില്‍ നിന്നുമുള്ള നിന്ദയാണ് എന്നതാണ്. ഇന്ന് ക്രിസ്തുശരീരത്തിന്റെ ഏതൊരു യഥാര്‍ത്ഥ വെളിപ്പാടിനും ലോകത്തില്‍ നിന്നും ബാബിലോണിയന്‍ ക്രൈസ്തവ ലോകത്തില്‍ നിന്നും സമാനമായ നിന്ദ അനുഭവിക്കേണ്ടിവരും. നമ്മുടെ പ്രാദേശിക സഭയ്ക്ക്, അതിന്മേല്‍ത്തന്നെ ക്രിസ്തുവിന്റെ നിന്ദയുടെ ഒരു ആവരണം ഇല്ലെങ്കില്‍, നമ്മള്‍ ഒത്തു തീര്‍പ്പുകാരും ‘ബാബിലോണ്‍ പാളയ’ത്തിന് ഉള്ളില്‍ തന്നെയുള്ളവരുമായിരിക്കുവാന്‍ സാധ്യതയുണ്ട് (എബ്രായര്‍ 13:13). എന്നിരുന്നാലും, ക്രിസ്തുവിന്റെ നിന്ദയും, നമ്മുടെ സ്വന്തം പാപത്തിന്റെയോ വിഡ്ഢിത്തത്തിന്റെയോ നിരുത്സാഹത്തിന്റെയോ ഫലമായുണ്ടായ നിന്ദയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നാം ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിക്കരുത്. ”അവനില്‍ ഒരു ആകര്‍ഷണവും ഉണ്ടായിരുന്നില്ല… അവനെ നിന്ദിച്ചു, ആദരിച്ചില്ല” (യെശയ്യ 53:2,3) എന്ന് യേശുവിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. യേശുവിന്റെ മഹത്വം (‘കൃപയും സത്യവും നിറഞ്ഞ’) അവിടുത്തെ ആന്തരിക ജീവിതത്തിലായിരുന്നു. അതു മിക്ക മനുഷ്യരില്‍ നിന്നും മറഞ്ഞിരുന്നു (യോഹ. 1:14). നമ്മുടെ പ്രാദേശിക സഭകളും – ലോകത്തിനോ ബാബിലോണിയന്‍ ക്രൈസ്തവ ലോകത്തിനോ- ആകര്‍ഷകമായിരിക്കരുത്. ദൈവിക ജീവിതം അന്വേഷിച്ച് അകത്തേക്ക് വരുന്നവര്‍ക്ക് മാത്രമേ സഭ ആകര്‍ഷകമാകൂ. സമാഗമന കൂടാരത്തിനുള്ളില്‍ മനോഹരമായ തിരശ്ശീലകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പുറംചട്ടയായ ഇരുണ്ട തവിട്ടു നിറത്തിലുള്ള ആട്ടുകൊറ്റന്റെ തോലില്‍ പൊടിയും അഴുക്കും പൊതിഞ്ഞിരുന്നു. സൗന്ദര്യമെല്ലാം കൂടാരത്തിനുള്ളിലെ ആന്തരിക തിരശ്ശീലകളിലായിരുന്നു. അതുപോലെതന്നെയാണു ക്രിസ്തുവിന്റെ മണവാട്ടിയും. ‘അവള്‍ ആന്തരിക ജീവിതത്തില്‍ മഹത്വമുള്ളവളാണ്” (സങ്കീ. 45:13). കൂടാതെ ”അവളുടെ ആന്തരിക മഹത്വത്തിനുമേല്‍ ഒരു മൂടുപടം (നിന്ദയുടെ) ഉണ്ടാകും”(യെശയ്യ 4:5). ഇവിടെയാണ് സഭയുടെ നേതാക്കള്‍ക്ക് വലിയ ഉത്തരവാദിത്തമുള്ളത്. അവര്‍ സഭയെ മുന്നോട്ട് നയിക്കുന്ന വഴിയാണ് ആ സഭ മനുഷ്യര്‍ ബഹുമാനിക്കാത്ത യേശുവിനെപ്പോലെയാകുമോ, അതോ ലോകം പ്രശംസിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു സഭയാകുമോ എന്ന് നിര്‍ണ്ണയിക്കാന്‍ പോകുന്നത്. ലോകത്തില്‍ നിന്നോ ജഡികരോ അല്ലെങ്കില്‍ ആത്മീയരോ ആയ ക്രിസ്ത്യാനികളില്‍ നിന്നോ നാം അഭിനന്ദനം തേടുന്നുവെങ്കില്‍, തീര്‍ച്ചയായും അപ്പോള്‍ നാം ബാബിലോണ്‍ പണിയുന്നു. നാം ക്രൈസ്തവ ലോകത്തില്‍ പൊതുവായി ജനപ്രീതി ആര്‍ജ്ജിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍, യേശുവിന്റെ കാല്‍ച്ചുവടുകള്‍ മുഴുവനായും നമുക്ക് നഷ്ടമായെന്ന് ഉറപ്പാക്കാം. യേശു പറഞ്ഞു, ”എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കുകയും നിങ്ങളെക്കുറിച്ച് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ട് സന്തോഷിച്ചുല്ലസിപ്പിന്‍: നിങ്ങള്‍ക്ക് മുന്‍പേ ഉണ്ടായിരുന്ന പ്രാവചകന്മാരെയും അവര്‍ അങ്ങനെ തന്നെ ഉപദ്രവിച്ചുവല്ലോ” (മത്താ. 5:11,12). 20 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്രിസ്തുവിന്റെ ആദ്യത്തെ ശരീരത്തെ (ശിശുവായിരുന്ന യേശുവിനെ) കൊല്ലുവാന്‍ ഹെരോദാവും സൈനികരും ഉത്സുകരായിരുന്നു. അതുപോലെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ തുടക്കത്തില്‍ത്തന്നെ നശിപ്പിക്കാന്‍ ഉത്സുകരായി ധാരാളം പേര്‍ പല സ്ഥലങ്ങളിലായി ഇന്നും ഉണ്ട്. ദൈവത്തിന്റെ ശബ്ദത്തോട് സൂക്ഷ്മബോധത്തോടെയും ദൈവം തന്നോട് പറഞ്ഞ കാര്യങ്ങള്‍ വേഗത്തില്‍ത്തന്നെ അനുസരിക്കുന്നതിലൂടെയും ജോസഫ് ആ ശരീരത്തെ സംരക്ഷിച്ചു (മത്താ. 2:13-15). ക്രിസ്തുവിന്റെ സഭയില്‍ ഉത്തരവാദിത്തമുള്ള നാമും ജോസഫിനെപ്പോലെയാകണം. നാം ‘ശ്രോതാക്കള്‍’ ആയിരിക്കണം. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നത് കേള്‍ക്കുകയും, നമ്മോട് പറയുന്ന കാര്യങ്ങള്‍ വേഗത്തില്‍ അനുസരിക്കുകയും ചെയ്യണം. നാം ശ്രദ്ധിക്കാതിരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്താല്‍ നമ്മുടെ പ്രദേശത്തെ ‘ക്രിസ്തുവിന്റെ ശരീരം’ ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെടും – അന്തിമ ദിവസം നമുക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഇക്കാര്യത്തില്‍ നാം നമ്മുടെ ഉത്തരവാദിത്തം ഗൗരവമായി എടുക്കേണ്ടതുണ്ട്. കാരണം നമ്മുടെ ഉത്തരവാദിത്ത്വത്തില്‍ ആക്കിവയ്ക്കപ്പെട്ട ഓരോ ആത്മാവിനെയുംപ്രതി നാം ദൈവത്തിനു കണക്കു കൊടുക്കേണ്ടിവരും (എബ്രാ. 13:17). താഴ്മ – ക്രിസ്തുവിന്റെ ശരീരത്തിന്റെ അടയാളം ”കര്‍ത്താവ് പറയുന്നു: സ്വര്‍ഗ്ഗം എന്റെ സിംഹാസനം. അത്രയും നല്ലതായ ഏത് വീടാണ് എനിക്കുവേണ്ടി പണിയാന്‍ നിങ്ങള്‍ക്കു സാധിക്കുക? എങ്കിലും എളിമയും പശ്ചാത്താപം നിറഞ്ഞ ഹൃദയവുമുള്ള, എന്റെ വചനത്തില്‍ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ പ്രീതിയോടെ നോക്കും – കൂടാതെ എന്റെ വീട് പണിയാന്‍ ഞാന്‍ അവനെ സഹായിക്കും” (യെശയ്യ 66:1,2 – പരാവര്‍ത്തനം). 331/2 വര്‍ഷം ഭൂമിയില്‍ ജീവിച്ചിരുന്ന യേശുവിന്റെ ഭൗതിക ശരീരം- അതായിരുന്നു ക്രിസ്തുവിന്റെ ആദ്യ ശരീരം. അതിനാല്‍ ക്രിസ്തുവി ന്റെ ആത്മീയ ശരീരം എന്ന നിലയില്‍, അവിടുന്ന് ഭൂമിയില്‍ ജീവിക്കുമ്പോള്‍ അവിടുത്തെ ഭൗതിക ശരീരത്തില്‍ സ്ഥാപിച്ച മാതൃക നാം പിന്തുടരണം. നമ്മുടെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും എല്ലാ മേഖലകളിലും അവിടുന്ന് ജീവിച്ചിരുന്ന അതേ തത്ത്വങ്ങളാല്‍ നാം ജീവിക്കണം. നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ ഒരു അവയവമെന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും യേശുവിനെ നമ്മുടെ മാതൃകയാക്കണം. അതുകൊണ്ട്, അവിടുന്നുമായുള്ള കൂട്ടായ്മയില്‍ നമുക്കു ചെയ്യാന്‍ കഴിയാത്ത ഒന്നും നാം ഒരിക്കലും ചെയ്യുകയോ പറയുകയോ അരുത്. ഒരു മനുഷ്യശരീരത്തില്‍ വന്നപ്പോള്‍ യേശു ആദ്യം ചെയ്തത് തന്നെത്താന്‍ താഴ്ത്തുക എന്നതാണ്. അതിനാല്‍ യേശുവിന്റെ മാതൃക പിന്തുടരേണ്ടതിന്, നാമും ആരംഭിക്കേണ്ടത് ഇവിടെ നിന്നാണ്. താഴ്മയുടെ ഒന്നാമത്തെ പടി – തന്നിലെ ദൈവത്വമെന്ന പദവിയുടെ അവകാശം ഉരിഞ്ഞുവച്ച് ഒരു മനുഷ്യനായിത്തീര്‍ന്നു കൊണ്ട് യേശു തന്നെത്താന്‍ താഴ്ത്തി. താഴ്മയുടെ രണ്ടാമത്തെ പടി – എല്ലാവരുടെയും ദാസനായി ത്തീര്‍ന്നുകൊണ്ട് യേശു വീണ്ടും തന്നെത്തന്നെ (ഒരു മനുഷ്യ നെന്ന നിലയില്‍) താഴ്ത്തി. താഴ്മയുടെ മൂന്നാമത്തെ പടി – ഒരു ദാസനെക്കാള്‍ താഴേക്കിറങ്ങി കുറ്റവാളികള്‍ കൊല്ലപ്പെടുന്നതുപോലെ (കുരിശിലെ മരണം വഴി) അപമാനകരമായ രീതിയിലുള്ള മരണം തിരഞ്ഞെടുത്തുകൊണ്ട് യേശു തന്നെത്തന്നെ വീണ്ടും അധികമായി താഴ്ത്തി. ഈ മൂന്നു പടികളും (തലങ്ങളും) ഫിലിപ്പിയര്‍ 2:5-8 എന്നിവയില്‍ പരാമര്‍ശിച്ചിരിക്കുന്നു. ക്രിസ്തീയ ജീവിതത്തിന്റെ മൂന്ന് രഹസ്യങ്ങള്‍ ഇവയാണ്: താഴ്മ, താഴ്മ, താഴ്മ. ഈ മൂന്നു രഹസ്യങ്ങളും നാം പഠിച്ചിട്ടില്ലെങ്കില്‍ നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നമ്മള്‍ ഒരിക്കലും നിറവേറ്റുകയില്ല! നാം യേശുവിനെ നോക്കിക്കൊണ്ടിരിക്കയാണെങ്കില്‍, നമുക്ക് ഒരിക്കലും ഒരിക്കലും പുകഴുവാന്‍ കഴിയുകയില്ല. ഒരു സ്തുതിഗീതത്തില്‍ നാം പാടുന്നതുപോലെ: ”മഹത്വത്തിന്റെ രാജകുമാരന്‍ മരിച്ച അത്ഭുതകരമായ കുരിശ് ഞാന്‍ പരിശോധിച്ചപ്പോള്‍, എന്റെ ഏറ്റവും സമ്പന്നമായ നേട്ടം നഷ്ടമെന്നു ഞാന്‍ കണക്കാക്കുന്നു. പക്ഷേ എന്റെ എല്ലാ അഹങ്കാരത്തെയും അവഹേളിക്കുകയും ചെയ്യുന്നു.” നാം അഹങ്കാരത്തില്‍ മുങ്ങുന്നത് (പത്രൊസ് കടലില്‍ മുങ്ങാന്‍ തുടങ്ങിയതുപോലെ – മത്തായി 14:30) നാം യേശുവില്‍ നിന്ന് അകന്നുപോകുകയും മറ്റുള്ളവരെ നോക്കുകയും അവരുമായി സ്വയം താരതമ്യം ചെയ്യുകയും ചെയ്യുമ്പോള്‍ മാത്രമാണ്. അഹങ്കാരം ആളുകളെ നരകത്തിലേക്ക് അയയ്ക്കുന്നു. അത് ദൈവത്തെ നമ്മുടെ ശത്രുവായി മാറ്റുകയും (1 പത്രൊ. 5:5) ആത്മീയമായി നമ്മെ നശിപ്പിക്കുകയും ചെയ്യുന്നു. താഴ്മയുള്ളവരായിരുന്നെങ്കില്‍, ഇന്ന് താന്താങ്ങളുടെ രാജ്യങ്ങളില്‍ ദൈവത്തിന്റെ പ്രവാചകന്മാരാകുമായിരുന്ന അനേകം നല്ല ചെറുപ്പക്കാര്‍ നശിക്കുകയില്ലായിരുന്നു. ദൈവം താഴ്മയുള്ളവര്‍ക്ക് മാത്രമേ തന്റെ കൃപ നല്‍കുകയുള്ളു. ”നിങ്ങള്‍ക്ക് ലഭിക്കാത്തതെന്താണ് നിങ്ങള്‍ നേടിയിട്ടുള്ളത്? നിങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിന്റെ സൗജന്യ ദാനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഉള്ളവയിലും നിങ്ങള്‍ എന്തായിരിക്കുന്നുവോ അതിലും ഒരിക്കലും പുകഴരുത്” (1 കൊരി. 4:7 ലിവിങ് ബൈബിള്‍). ”ആത്മാവില്‍ ദരിദ്രര്‍ (സ്വയം നിസ്സാരരെന്ന് വിലയിരുത്തുന്നവര്‍) ഭാഗ്യവാന്മാര്‍. കാരണം സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാണ്” (മത്താ. 5:3 – ആംപ്ലിഫൈഡ്). നമ്മുടെ നാളുകളുടെ അവസാനം വരെ ആത്മാവിന്റെ അത്തരമൊരു ദാരിദ്ര്യത്തിലാണ് നാം ജീവിക്കുന്നതെങ്കില്‍, ഈ ഭൂമിയില്‍ മഹത്തരമായ ഒരു ജീവിതം നയിക്കുക മാത്രമല്ല, ഒടുവില്‍ ദൈവ രാജ്യത്തിലേക്കുള്ള സമൃദ്ധമായ പ്രവേശനം ലഭിക്കുകയും ചെയ്യും. ദൈവത്തിനു പക്ഷപാതമില്ല – എന്നാല്‍ നമ്മുടെ എല്ലാ നേട്ടങ്ങളും തന്നില്‍ മതിപ്പുളവാക്കുന്നുമില്ല. ദൈവം നിഗളികളെ എതിര്‍ക്കുകയും താഴ്മയുള്ളവര്‍ക്കു മാത്രം കൃപ നല്‍കുകയും ചെയ്യുന്നു. യൂദാസ് ഇസ്‌കറിയോത്ത, അനന്ന്യാസ്, സഫീറ എന്നിവര്‍ പരസ്യമായി തുറന്നുകാട്ടപ്പെട്ടതിനു കാരണം ദൈവം ശക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന, ഒരു കൂട്ടം ആളുകളുടെ ഇടയില്‍ കൂട്ടായ്മ കൂടുവാന്‍ അവര്‍ ശ്രമിച്ചതുകൊണ്ടാണ്. ഇന്നും കപടവിശ്വാസികളും നിഗളികളുമായ സഹോദരങ്ങള്‍ ശക്തമായ ഒരു സഭയില്‍ ചേരുമ്പോള്‍ – എത്രയും വേഗം അല്ലെങ്കില്‍ പിന്നീട്- തുറന്ന് കാട്ടപ്പെടുന്നു. കാരണം ദൈവം എപ്പോഴും തന്റെ സഭയെ ശുദ്ധീകരിക്കുന്നു. ചിലപ്പോള്‍, ഒരു നേതാവിലെ കാപട്യവും നിഗളവും തുറന്നുകാട്ടുന്നതിന് മുമ്പ് ദൈവം വളരെക്കാലം കാത്തിരിക്കുന്നു. പക്ഷേ അവിടുന്ന് ഒടുവില്‍ എപ്പോഴും അങ്ങനെ തന്നെ ചെയ്യും. നിരന്തരം രഹസ്യമായി സ്വയം വിധിക്കുകയും മറ്റുള്ളവരില്‍ നിന്നു തിരുത്തല്‍ സ്വീകരിക്കാന്‍ അസ്വസ്ഥരാകാതെ തയ്യാറാകുകയും ചെയ്താല്‍ ആരും ഒരിക്കലും കര്‍ത്താവില്‍ നിന്ന് അകന്നു പോകുകയില്ല. അധികാരത്തിന് സമര്‍പ്പിക്കല്‍ ആരെങ്കിലും ഒരു സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ ആ സഭയിലെ മൂപ്പന്മാര്‍ക്ക് – സഭാ കാര്യങ്ങളില്‍ – കീഴടങ്ങണം. മറ്റു കാര്യങ്ങളില്‍ അവന്‍ തന്റെ മൂപ്പനെ സമീപിക്കേണ്ടതില്ല. പക്ഷേ ആ മൂപ്പന്‍ തന്റെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും ആ ആളുടെ വിശ്വാസം നേടിയിട്ടുണ്ടെങ്കില്‍ അവന് അങ്ങനെ ചെയ്യാവു ന്നതാണ്. ഒരു ദൈവഭക്തനായ നേതാവ് ഒരു പിതാവിനെപ്പോലെ തന്റെ മക്കളെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും മികച്ച പാതയിലേക്ക് നയിക്കുന്നതിനും മാത്രമേ തന്റെ അധികാരം ഉപയോഗിക്കൂ. നേതാക്കള്‍ എന്ന നിലയില്‍ നമ്മുടെ ആട്ടിന്‍കൂട്ടത്തെ സഹായിക്കാന്‍ ആവശ്യമായ ത്യാഗങ്ങള്‍ ചെയ്യാന്‍ നാം തയ്യാറാകണം. മറ്റ് സഭകളിലെ മൂപ്പന്മാര്‍ സഹായം ആവശ്യപ്പെട്ടിട്ടല്ലാതെ, തങ്ങളുടെ സ്വന്തം പ്രാദേശിക സഭയ്ക്കു പുറത്തു തങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലെന്നും മൂപ്പന്മാര്‍ ഓര്‍മ്മിക്കേണ്ടതാണ്. അതിനാല്‍ നിങ്ങള്‍ മറ്റൊരു സഭ സന്ദര്‍ശിക്കുമ്പോഴെല്ലാം അവിടുത്തെ മൂപ്പന്മാരുടെ അധികാരം അംഗീകരിക്കണം. മറ്റൊരു സഭയിലെ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കൊന്നും അറിയില്ലെങ്കില്‍, അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ഒരു ഉപദേശവും നല്‍കാതിരിക്കുന്നതാണ് നല്ലത്, കാരണം അത്തരം ഉപദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. നിങ്ങളുടെ അതിര്‍ത്തി നിങ്ങളുടെ പ്രാദേശിക സഭയ്ക്കുള്ളില്‍ മാത്രമാണെന്നു നിങ്ങള്‍ തിരിച്ചറിയണം- മറ്റൊരു സഭയുടെ ഉത്തരവാദിത്തംകൂടി ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടില്ലെങ്കില്‍. അഥവാ അങ്ങനെ നല്‍കിയിട്ടു ണ്ടെങ്കില്‍ ആ സഭയിലെ മൂപ്പന്മാര്‍ അതു മനസ്സിലാക്കി അംഗീകരിക്കും. സഭയിലെ മൂപ്പന്മാര്‍ തങ്ങളുടെ സഭ സ്ഥാപിച്ചതും മൂപ്പന്മാരായി തങ്ങളെ നിയമിച്ചതുമായ അപ്പൊസ്തലന്റെ അധികാരത്തിന് കീഴടങ്ങേണ്ടതാണ്. കൂടാതെ ഒരു മൂപ്പനെ നിയമിക്കുന്ന അപ്പൊസ്തലന് അത്യാവശ്യമെങ്കില്‍ അദ്ദേഹത്തെ മൂപ്പന്‍ സ്ഥാനത്തില്‍ നിന്നു നീക്കാനും അധികാരമുണ്ട്. അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ നമ്മുടെ വ്യക്തിജീവിതം ക്രിസ്തുവില്‍ മാത്രം സ്ഥാപിതമാണ് (1 കൊരി. 3:11). എന്നാല്‍ സഭ സ്ഥാപിതമായിരിക്കുന്നത് ”ക്രിസ്തുയേശു മുഖ്യ മൂലക്കല്ലായിരിക്കെ അപ്പൊസ്തലന്മാരിലും പ്രവാചകന്മാരിലുമാണ്” (എഫെസ്യ. 2:19,20). ക്രിസ്തു തന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷവും സഭയില്‍ അപ്പൊസ്തലന്മാരെ നിയമിച്ചിരുന്നു (എഫെ. 4:10,11). ക്രിസ്തു ദൈവകൃപ ലഭിച്ചവരെ സഭയ്ക്കു നല്‍കി: അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, സുവിശേഷകന്മാര്‍, ഇടയന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ (എഫെസ്യ. 4:11). ഇവരില്‍ അപ്പൊസ്തലന്മാരും പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരുമാണ് മുന്‍ഗണന ക്രമത്തിലെ ആദ്യത്തെ മൂന്നു കൂട്ടര്‍ (1 കൊരി. 12:28). എന്നാല്‍ ഈ ദൈവകൃപ ലഭിച്ചവരെയെല്ലാം സഭയെ കെട്ടിപ്പടുക്കുന്ന എല്ലാ സാധാരണ വിശ്വാസികളെയും സഹായിക്കാനും സജ്ജരാക്കാനുമായാണു വിളിച്ചിരിക്കുന്നത് (എഫെ. 4:12 കാണുക). അതിനാല്‍ ക്രിസ്തുവിന്റെ ശരീരം പണിയാന്‍ ക്രിസ്തുവിന്റെ ശരീരത്തിലെ ഓരോ അംഗത്തിനും ഉത്തരവാദിത്തമുണ്ടെന്നു നാം കാണുന്നു. ഒരു പ്രത്യേക ദൗത്യത്തോടെ നിയോഗിക്കപ്പെട്ടതും ”ദൈവത്താല്‍ അയക്കപ്പെട്ടതും” ആണ് അപ്പൊസ്തലന്‍. ഒരു അപ്പൊസ്തലന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇതാ (പുതിയ നിയമത്തില്‍ നാം കാണുന്നതുപോലെ): അദ്ദേഹം സഭകള്‍ നടുകയും സ്ഥാപിക്കുകയും ചെയ്യുന്നു (പ്രവൃത്തി. 13-19). ഒരോ സഭയിലും അദ്ദേഹം മൂപ്പന്മാരെ നിയമിക്കുന്നു (പ്രവൃത്തി. 14:23; തീത്തോസ് 1:5). അദ്ദേഹം മൂപ്പന്മാര്‍ക്ക് പിതാവാണ് (1 കൊരി. 4:15). ഉപദേശപരമായതും പ്രായോഗികവുമായ കാര്യങ്ങളില്‍ അദ്ദേഹം സഭകളെ നയിക്കുന്നു (പ്രവൃത്തി. 15:6-29; പ്രവൃത്തി. 6:3). പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അദ്ദേഹം സഭകളിലെ ആളുകളെ ശിക്ഷിക്കുന്നു (1 കൊരി. 1:11; 1 കൊരി. 5:4,5,13; 2 കൊരി. 13:2). സ്വേച്ഛാധിപത്യ മൂപ്പന്മാരില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ സംരക്ഷിക്കുന്നു (1 തിമൊഥെ. 5:20; 3 യോഹ. 9). സഭകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അവരെ നയിക്കാനും അദ്ദേഹം കത്തുകള്‍ എഴുതുന്നു (പൗലൊസ് നിരന്തരം ചെയ്തതുപോലെ). അപ്പൊസ്തലന്മാരിലൂടെ കര്‍ത്താവ് നടുന്ന സഭകളുടെ മേല്‍ അവിടുന്ന് അവര്‍ക്ക് അധികാരം നല്‍കുന്നു. എന്നാല്‍ ഒരു അപ്പൊസ്തലന്‍ ഒരിക്കലും തന്റെ അധികാരം ഒരു വിശ്വാസിയുടെയും മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല (2കൊരി. 1:24). സഭകള്‍ തങ്ങളുടെ തന്നെ സംരക്ഷണത്തിനായി ഒരു അപ്പൊസ്തലന്റെ അധികാരം അഹ്ലാദത്തോടും സ്വമേധയായും സ്വീകരിക്കണം. ഓരോ സഭയും ”അപ്പൊസ്തലന്മാരും പ്രവാചകന്മാരും സ്ഥാപിച്ച അടിത്തറയില്‍” പണിയുക എന്നതായിരുന്നു ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതി (എഫെ. 2:20). താന്‍ ദൈവവചനം സംസാരിക്കുന്നവരുടെ നിലവിലെ ആവശ്യകതയെക്കുറിച്ച് ദൈവത്താല്‍ ലഭിച്ച വിവേചനബുദ്ധിയോടെ നിര്‍ഭയമായും അനുകമ്പയോടുംകൂടെ അവരോടു സംസാരിക്കുകയും ദൈവജനത്തെ മാനസാന്തരത്തിലേക്ക് നയിക്കുകയും ചെയ്യുന്നവനാണ് ഒരു പ്രവാചകന്‍ (പ്രവൃത്തി. 15:32). ഒരു പ്രവാചകന്റെ ശുശ്രൂഷ വെല്ലുവിളിക്കുന്നതും, പ്രോത്സാഹനം നല്‍കുന്നതും ജനങ്ങളെ ശക്തിപ്പെടുത്തുന്നതുമായിരിക്കും (1 കൊരി. 14:3). ജനം ഒരു യഥാര്‍ത്ഥ പ്രവാചകനെ കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയം ഉള്ളില്‍ ഉരുകും (ലൂക്കൊ. 24:32). തല്‍ഫലമായി അവര്‍ തങ്ങളില്‍ മറഞ്ഞിരിക്കുന്ന പാപങ്ങള്‍ കാണുകയും ”ദൈവം തീര്‍ച്ചയായും ഇവിടെ ഉണ്ട്” എന്ന് അംഗീകരിക്കുകയും ചെയ്യും (1 കൊരി. 14:25). സുവിശേഷകന്മാര്‍ പാപികളെ ക്രിസ്തുവിലേക്കും സഭയിലേക്കും കൊണ്ടുവരുന്നു. ഇടയന്മാര്‍ തങ്ങളുടെ സഭയിലെ വിശ്വാസികളെ പരിപാലിക്കുകയും അവരെ ഉപദേശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഉപദേഷ്ടാക്കന്മാര്‍ ദൈവവചനത്തെക്കുറിച്ചുള്ള ആഴമേറിയ സത്യങ്ങള്‍ പല സഭകളിലും വിശ്വാസികളെ പഠിപ്പിക്കുന്നു. മൂപ്പന്മാര്‍ ഓരോ സഭയെയും നയിക്കുന്നു പഴയ ഉടമ്പടിയില്‍ യിസ്രായേലിന് അവരുടെ ആത്മീയ അധികാരിയായി ഒരു മഹാപുരോഹിതന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ ഒരു സഭയെ ചുരുങ്ങിയത് രണ്ട് മൂപ്പന്മാര്‍ നയിക്കണമെന്ന് ദൈവം പദ്ധതിയിട്ടിട്ടുണ്ട്. ഒരു കുടുംബത്തില്‍ ദൈവം അപ്പനെയും അമ്മയെയും (അപ്പനെ മാത്രമല്ല) സന്തുലിതമായ നേതൃത്വം കുടുംബത്തിനു നല്‍കുന്നതിനുവേണ്ടി നിയമിക്കുന്നു. അതുപോലെ തന്നെ ഒരു പ്രാദേശിക സഭയെ നയിക്കാന്‍ ദൈവം അനേകം മൂപ്പന്മാരെ നിയോഗിക്കുന്നു -കാരണം സഭ ഒരു സ്വര്‍ഗ്ഗീയ കുടുംബമാണ്, കൂടാതെ അതിന്റെ നേതൃത്വവും സന്തുലിതമായിരിക്കേണ്ടതുണ്ട്. ഇതു പുതിയ ഉടമ്പടിയുടെ സമ്പ്രദായമാണെങ്കിലും നമ്മുടെ കാലത്ത് ഏറെ സഭകളിലും ഇങ്ങനെ കാണുന്നില്ല. പകരം, നമ്മള്‍ കൂടുതലും കാണുന്നത് ഈ വിധമാണ്: വലിയ വിഭാഗങ്ങളില്‍ ബിഷപ്പ് അല്ലെങ്കില്‍ സൂപ്രണ്ട് അല്ലെങ്കില്‍ പോപ്പ് (ഭൂരിപക്ഷ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്നു) എന്നിവ രിലൂടെ മുകളില്‍ നിന്ന് അധികാരം അടിച്ചേല്‍പ്പിക്കുന്നു. ഇവരെല്ലാം വലിയ കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍മാരെപ്പോലെ തന്നെയാണ്. അല്ലെങ്കില്‍: ആര്‍ക്കും ഒന്നിനും ഉത്തരം നല്‍കാത്തതും സ്വന്തം പാസ്റ്റര്‍മാരെ നിയമിക്കുന്നതുമായ സ്വതന്ത്ര സഭകള്‍. ഈ സഭകള്‍ അവരുടെ മാത്രം ഇഷ്ടപ്രകാരം മാനേജര്‍മാരെ തിരഞ്ഞെടുക്കു കയും നിയമിക്കുകയും ചെയ്യുന്ന സ്വതന്ത്ര കമ്പനികളെപ്പോ ലെയാണ്. ഈ രണ്ടു രീതികളും മാനുഷിക ആശയങ്ങളാണ്. ഇവ ഒരിക്കലും പുതിയ നിയമത്തില്‍ കാണുന്നില്ല. മറ്റ് മേഖലകളില്‍ പുതിയ ഉടമ്പടിയില്‍ പ്രവേശിക്കാന്‍ ആവേശം കാണിക്കുന്ന പലരും സഭാരീതി എന്ന പുതിയ നിയമത്തിലെ ഭാഗത്തെ പിന്തുടരാന്‍ ശ്രമിക്കുന്നില്ല. ഫലത്തില്‍ പുതിയ വീഞ്ഞാണ് അവര്‍ ആഗ്രഹിക്കുന്നത് അല്ലാതെ പുതിയ തുരുത്തിയല്ല – അങ്ങനെയെങ്കില്‍ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിക്കുകയും, നഷ്ടമാകുകയും ചെയ്യും (ലൂക്കൊ. 5:37,38). അവര്‍ ദൈവത്തില്‍ നിന്നുമുള്ള ഏറ്റവും മെച്ചമായത് നഷ്ടപ്പെടുത്തുന്നു. പ്രാദേശിക സഭകള്‍ പണിയുന്നതിനുള്ള ദൈവത്തിന്റെ അത്യുത്തമമായ മാതൃകയാണ് പുതിയ നിയമം നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. എന്നാല്‍ മൂപ്പന്മാരെ നിയോഗിക്കാന്‍ ഒരു സ്ഥലത്തു അപ്പൊസ്തലനായി ആരും ഇല്ലെങ്കില്‍ അവിടെ ഉള്ള വിശ്വാസികള്‍ മാനുഷികമായ രീതികളില്‍ ദൈവവേല ചെയ്തു തൃപ്തിപ്പെടേണ്ടി വരും. ഓരോ രാജ്യത്തും അപ്പൊസ്തലന്മാര്‍ വിരളമായിരിക്കാനുള്ള കാരണം, അത്തരമൊരു ശുശ്രൂഷയുടെ വില കൊടുക്കുവാന്‍ തയ്യാറായിട്ടുള്ള വളരെ കുറച്ചു വിശ്വാസികളെ മാത്രം കര്‍ത്താവ് കണ്ടെത്തുന്നതിനാലാണ്. നമ്മുടെ അതിരുകള്‍ക്കുള്ളില്‍ തന്നെ നില്‍ക്കുന്നത് ഓരോ മൂപ്പനും തന്റെ ശുശ്രൂഷയ്ക്കായി ദൈവം തനിക്കു ചുറ്റു വരച്ച അതിര്‍വരമ്പുണ്ട്. ദൈവം അദ്ദേഹത്തിനുവേണ്ടി നിയോഗിച്ച മേഖലയ്ക്കുള്ളില്‍ തുടരുന്നിടത്തോളം കാലം ദൈവം അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കും. പൗലൊസ് ഇത് വളരെ വ്യക്തമായി 2 കൊരിന്ത്യര്‍ 10:13-15 വരെയുള്ള വാക്യങ്ങളില്‍ പറയുന്നു: ”ഞങ്ങളെ സംബന്ധിച്ചിട ത്തോളം, ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന വേലയുടെ പരിധിക്കുള്ളില്‍ ഞങ്ങള്‍ തുടരും. നിങ്ങളിലുള്ള ഞങ്ങളുടെ വേലയും ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ ആ പരിധിക്കുള്ളി ലായതിനാല്‍, ഞങ്ങള്‍ നിങ്ങളുടെ അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ ആ അതിരുകള്‍ക്കപ്പുറത്തേക്ക് പോകുന്നില്ല. … ദൈവം ഞങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം മറ്റുള്ളവര്‍ ചെയ്ത വേലയെക്കുറിച്ച് ഞങ്ങള്‍ പ്രശംസിക്കുന്നില്ല. പകരം നിങ്ങളുടെ വിശ്വാസം വളരുമെന്നും എല്ലായ്‌പ്പോഴും ദൈവം ഞങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിങ്ങള്‍ക്കിടയില്‍ ഒരു വലിയ പ്രവൃത്തി ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” (TEV). ഏതൊരു മൂപ്പനും ദൈവം അനുവദിച്ചിട്ടില്ലാത്ത തന്റെ അതിര്‍ത്തിക്ക് അപ്പുറമുള്ള ഒരു ശുശ്രൂഷാ മണ്ഡലത്തിലേക്ക് പോയാല്‍, അദ്ദേഹം ദൈവത്തിന്റെ വേലയില്‍ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും മാത്രമേ കൊണ്ടുവരികയുള്ളു. ദൈവം നിയോഗിച്ച മേഖലയ്ക്ക് പുറത്ത് അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് ദൈവം ഒരിക്കലും സാക്ഷ്യം വഹിക്കുകയില്ല. ബൈബിള്‍ പറയുന്നതുപോലെ ”ആരെങ്കിലും ആ മതില്‍ തകര്‍ത്താല്‍ (അവന് ദൈവം നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തിയായ മതില്‍) അവന് സര്‍പ്പത്തില്‍ നിന്നും കടി ഏല്‍ക്കും” (സഭാ പ്ര. 10:8). ഉസ്സിയാ രാജാവിന്റെ കഥ ഇതുമായി ബന്ധപ്പെട്ട് വളരെ പ്രബോധനപരമാണ്. ഉസ്സിയാവ് തന്റെ ശുശ്രൂഷയുടെ മണ്ഡല ത്തിനുള്ളില്‍ തന്നെ ഒരു രാജാവെന്ന നിലയില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു (2 ദിനവൃത്താന്തം 26:3-15). ആ മണ്ഡലത്തിനുള്ളില്‍ തന്നെ ദൈവം വളരെയധികമായി അദ്ദേഹത്തെ അനുഗ്രഹിച്ചു. എന്നാല്‍ ഒരു രാജാവെന്ന നിലയില്‍ താന്‍ നേടിയ വിജയം അദ്ദേഹത്തെ നിഗളിയാക്കി. അങ്ങനെ അദ്ദേഹത്തിനായി ദൈവം നിശ്ചയിച്ച മണ്ഡലത്തിന് പുറത്തു പോയിട്ട് ഒരു പുരോഹിതന്റെ ശുശ്രൂഷയുംകൂടി ചെയ്യാം എന്ന് അദ്ദേഹത്തിന് തോന്നി. എന്നാല്‍ അങ്ങനെ ചെയ്തയുടനെ ദൈവം ഉസ്സിയാവിനെ കുഷ്ഠ രോഗത്താല്‍ അടിച്ചു. മാത്രമല്ല അദ്ദേഹം ഒരു കുഷ്ഠരോഗിയായാണ് മരിച്ചതും (2 ദിനവൃത്താന്തം 26:16-21). ഇത് നമുക്കെല്ലാവര്‍ക്കും ഒരു മുന്നറിയിപ്പാണ്. ശൗല്‍ രാജാവും തന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക് (ഒരു രാജാവെന്ന നിലയില്‍) പോകുന്ന അതേ തെറ്റുതന്നേ ചെയ്തു. ഒരു രാജവെന്ന നിലയിലുള്ള ശുശ്രൂഷയില്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചതിനാല്‍, ഒരു പുരോഹിതന്റെ ശുശ്രൂഷയുംകൂടി ചെയ്യുവാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ചെയ്തയുടനെ ദൈവം അദ്ദേഹത്തില്‍നിന്നു രാജത്വം എടുത്തു കളയുന്നു എന്നു ശമുവേല്‍ അദ്ദേഹത്തെ അറിയിച്ചു (1 ശമു. 13:8-14-ല്‍ ഇതിനെക്കുറിച്ച് വായിക്കുക). അതിനാല്‍ നമ്മുടെ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ തുടരുന്നത് ദൈവത്തിന്റെ ദൃഷ്ടിയില്‍ വളരെ പ്രധാനമാണ്. ”ദൈവം നിങ്ങളുടെ അയല്‍ക്കാരന് കൊടുത്തതൊന്നും നിങ്ങള്‍ മോഹിക്കരുത്” എന്ന കല്പന മറ്റൊരാളുടെ ശുശ്രൂഷയെ മോഹിക്കുന്നതിനും ബാധകമാണ്. കൂടാതെ ”എല്ലാ അത്യാഗ്രഹവും വിഗ്രഹാരാധനയാണ്” (കൊലൊ. 3:5). നാം ദൈവത്തിന്റെ കല്പന ലംഘിക്കുകയോ, അതിനു കീഴ്‌പ്പെടാതിരിക്കുകയോ ചെയ്താല്‍, ദൈവത്തിന്റെ വേലയില്‍ ആശയക്കുഴപ്പം വരുത്തും. അതിനാല്‍ നാം ദൈവത്തെ ഭയപ്പെടുകയും ദൈവം നല്‍കിയ പരിധിക്കുള്ളില്‍ നില്‍ക്കുകയും വേണം. കാരണം അവിടെ മാത്രമേ നാം ദൈവത്തെ കണ്ടെത്തുകയുള്ളൂ (പ്രവൃത്തി 17:26,27-ല്‍ പറയുന്നതുപോലെ). ഓരോ പ്രാദേശിക സഭയുടെയും സ്വാതന്ത്ര്യം ഒരു സഭയും മറ്റ് സഭകളുടെ കേന്ദ്ര ആസ്ഥാനമായി മാറരുത്. അപ്പൊസ്തലന്മാര്‍ സ്ഥാപിച്ച സഭകളെല്ലാം കര്‍ത്താവായ യേശുവിന്റെ മാത്രമായ പരമാധികാരത്തിന് കീഴിലുള്ള സ്വതന്ത്ര സഭകളായിരുന്നു. പഴയ ഉടമ്പടിയില്‍, മതപരമായ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി രുന്നു ഭൗമിക നഗരമായ ജറുസലേം- യിസ്രായേല്യരുടെ ആസ്ഥാനം. ഒരേ ഗണത്തിലുള്‍പ്പെട്ട സഭകള്‍ക്ക് ഇന്നും ഭൂമിയിലെവിടെയെങ്കിലും ഒരു ആസ്ഥാനമുണ്ട്. എന്നാല്‍ പുതിയ ഉടമ്പടിയില്‍, നാം ഒരു സ്വര്‍ഗ്ഗീയ ജനമാണ്. അതിനാല്‍ നമുക്ക് ഭൗമിക ആസ്ഥാനമില്ല (ഗലാത്യ. 4:26). പ്രതീകാത്മകമായി പഴയ ഉടമ്പടിയിലെ 7 കവരങ്ങളുള്ള ഒരു നിലവിളക്കിനു പകരം പുതിയ ഉടമ്പടിയില്‍ വ്യത്യസ്ത വിളക്കുകള്‍ സ്ഥാപിക്കുന്നു. ക്രിസ്തു അവയുടെ നടുവിലും ഉണ്ട് (വെളി. 1:11-20). അതിനാല്‍ താന്‍ സ്ഥാപിച്ച സഭകളുടെ ആസ്ഥാനങ്ങളായി ഭൂമിയില്‍ (യെരുശലേമിലോ അന്ത്യോക്യയിലോ) ഒരു സഭയും ഉണ്ടാക്കാന്‍ പൗലൊസ് സമ്മതിച്ചില്ല. അത് ആദ്യകാല സഭകളെ ചത്ത പ്രസ്ഥാനമായി മാറുന്നതില്‍നിന്നു രക്ഷിച്ചു. ആ സഭകളെല്ലാം ക്രിസ്തുവിന്റെ മാത്രം നേരിട്ടുള്ള പരമാധികാരത്തിനു കീഴിലായിരുന്നു. ഓരോ സഭയെയും അവയുടെ തന്നെ മൂപ്പന്മാരാണ് നിയന്ത്രിച്ചിരുന്നത്. കൂടാതെ ഓരോ സഭയും സാമ്പത്തികമായി സ്വതന്ത്രവുമായിരുന്നു. ഇന്നത്തെ ബാബിലോ ണിയന്‍ ക്രിസ്തുമതത്തില്‍ നാം കാണുന്നതുപോലെ രൂപതകളോ (സഭകളുടെ കൂട്ടം) ബിഷപ്പുമാരോ ആര്‍ച്ച് ബിഷപ്പുകളോ ഏതെങ്കിലും സഭകളെ ഭരിക്കുന്നില്ല. പുതിയ ഉടമ്പടിയുടെ മാതൃക നമ്മള്‍ പിന്തുടരുകയാണെങ്കില്‍, ഒരു സഭയില്‍ കണ്ടെത്തുന്ന ഏതെങ്കിലും അഴിമതി മറ്റ് സഭകളിലേക്ക് വ്യാപിക്കുകയില്ല (പല വിഭാഗങ്ങളിലും സംഭവിക്കുന്നതുപോലെ). നേതാക്കള്‍ തമ്മിലും സഭകള്‍ തമ്മിലുമുള്ള കൂട്ടായ്മ ഓരോരുത്തരും തമ്മില്‍ തമ്മിലുള്ള പരസ്പര സ്‌നേഹവും ആദരവും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. കൂടാതെ പൂര്‍ണ്ണമായും ക്രിസ്തുവിനെപ്പോലെയാകുക എന്ന ലക്ഷ്യത്തിന്റെ പൊതുവായ അന്വേഷണത്തിലും ആയിരിക്കണം – അല്ലാതെ ഏതെങ്കിലും സംഘടനാപരമായ ഐക്യം മൂലമാകരുത്. ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അതുപോലെതന്നെ പാലിക്കുന്നു സഭ പണിയുക എന്ന വിസ്മയാവഹമായ ദൗത്യത്തിന് നമുക്ക് കര്‍ത്താവില്‍ നിന്നുള്ള കൃപയും ജ്ഞാനവും ആവശ്യമാണ്. ഈ ദൗത്യം നോഹ പെട്ടകം പണിയുന്നതും മോശ സമാഗമനകൂടാരം പണിയുന്നതുംപോലെ തുല്യ പ്രാധാന്യമുള്ളതാണ്. ”മോശ സമാഗമനകൂടാരം പണിയുവാന്‍ പോകുമ്പോള്‍ ദൈവം അവന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് പറയുന്നു: ”പര്‍വ്വതത്തില്‍ നിനക്ക് കാണിച്ചുതന്ന മാതൃകയനുസരിച്ച് നീ സകലവും ഉണ്ടാക്കുന്നു വെന്ന് കാണുക – കാരണം അവയെല്ലാം സ്വര്‍ഗ്ഗീയ യാഥാര്‍ത്ഥ്യങ്ങ ളുടെ പകര്‍പ്പും നിഴലുമാണ്” (എബ്രാ. 8:5). ദൈവം മനുഷ്യനോട് നിര്‍മിക്കാന്‍ കല്‍പിച്ച രണ്ട് നിര്‍മിതിക ളായിരുന്നു പെട്ടകവും സമാഗമനകൂടാരവും. ഇവ രണ്ടിന്റേയും നിര്‍മിതിക്കു വേണ്ടിയുള്ള കൃത്യമായ വിശദാംശങ്ങള്‍ നോഹയ്ക്കും മോശെയ്ക്കും ദൈവം നല്‍കി. ബുദ്ധിമാന്മാരായ ആളുകള്‍ നിര്‍ദ്ദേശിച്ച (അല്ലെങ്കില്‍ തങ്ങളുടെ തന്നെ ബുദ്ധിയുള്ള മനസ്സില്‍ നിന്ന് വരാനിടയുള്ള) തിരുത്തലുകള്‍ ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചെറുതായി പോലും മാറ്റം വരുത്തിയേക്കാം എന്നവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ തിരുത്തലുകള്‍ സ്വീകരിക്കാതിരിക്കാന്‍ നോഹയ്ക്കും മോശെയ്ക്കും ജാഗ്രത പാലിക്കേണ്ടിവന്നു. അവര്‍ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി തന്നെ അനുസരിച്ചതുകൊണ്ടാണ് ദൈവത്തിന്റെ അനുഗ്രഹം അവരുടെ പ്രവൃത്തിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല ദൈവത്തിന്റെ മഹത്വം സമാഗമന കൂടാരത്തിന്മേല്‍ സ്ഥിതി ചെയ്തു. സഭ പണിയുമ്പോള്‍ നാം ഇതു തീര്‍ച്ചയായും ഓര്‍ക്കണം.

അധ്യായം 6
മറ്റുള്ളവര്‍ക്ക് അനുഗമിക്കാന്‍ കഴിയുന്ന ഒരു നേതാവ്

ഉന്നത നിലാവരമുള്ള സഭകള്‍ പണിയുവാന്‍, നമുക്ക് ഉന്നത നിലവാരമുള്ള നേതാക്കളെ ആവശ്യമുണ്ട്. യേശു പറഞ്ഞു: ”എന്നെ അനുഗമിപ്പിന്‍” (ലൂക്കൊ. 9:23). അതുപോലെ പൗലൊസ് പറഞ്ഞു: ”ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍” (1 കൊരി. 11:1; ഫിലിപ്യ. 3:17). അപ്പൊസ്തലനായ പൗലൊസിന്റെ ആ വാക്കുകളില്‍ നാം കാണുന്നത് ഓരോ മൂപ്പനും തന്റെ സഭയിലുള്ള ഓരോരുത്തരോടും എന്തു പറയുവാന്‍ കഴിവുള്ളവനാകണമെന്ന് പരിശുദ്ധാത്മാവ് പ്രതീക്ഷിക്കുന്നു എന്നതാണ്. മിക്ക മൂപ്പന്മാരും പറയുന്നത്: ”എന്നെ അനുഗമിക്കരുത്. എന്നാല്‍ ക്രിസ്തുവിനെ അനുഗമിക്കുക.” അതു വളരെ വിനയമുള്ളതായി തോന്നും. എന്നാല്‍ അത് അവരുടെ പരാജിത ജീവിതത്തെ മറയ്ക്കുവാനുള്ള ഒഴികഴിവാണ്; അത് പരിശുദ്ധാത്മാവിന്റെ പഠിപ്പിക്കലിന് തീര്‍ത്തും എതിരാണ്. ഒരു നേതാവെന്ന നിലയില്‍, നിങ്ങളുടെ ജീവിതവും സംസാരവും, നിങ്ങളുടെ സഭയിലുള്ള ഓരോരുത്തരോടും ”ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍” എന്നു പറയുവാന്‍ കഴിയത്തക്കവിധം, മാതൃകാ യോഗ്യമായിരിക്കണം. പൗലൊസിന്റെ മാനസാന്തരത്തിനു മുമ്പ്, അദ്ദേഹം തീര്‍ത്തും ഒരു പരാജയമായിരുന്നു. എന്നിട്ടും ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി മറ്റുള്ളവര്‍ക്ക് അനുഗമിക്കുവാന്‍ തക്കവണ്ണം ഒരു വലിയ മാതൃകയാക്കി മാറ്റി- അദ്ദേഹം തികഞ്ഞവന്‍ അല്ലാതിരുന്നിട്ടു കൂടി (ഫിലി. 3:12-14 കാണുക). ലോകത്തിലെ ഏറ്റവും നല്ല ക്രിസ്ത്യാനിപോലും തികഞ്ഞവനല്ല. എന്നാല്‍ തികവിലേക്ക് ആഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, കഴിഞ്ഞ നാളുകളില്‍, നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പരാജയങ്ങള്‍ ഉണ്ടായിട്ടു ണ്ടെങ്കിലും, മറ്റുള്ളവര്‍ക്ക് അനുഗമിക്കുവാന്‍ പറ്റിയ ദൈവഭക്തനായ ഒരു നേതാവാക്കി നിങ്ങളെ തീര്‍ക്കുവാന്‍ അപ്പോഴും ദൈവത്തിനു കഴിയും. ദൈവജനത്തിന്റെ ഒരു നേതാവെന്ന നിലയില്‍ നിങ്ങള്‍ അന്വേഷിക്കേണ്ട ഏഴു പ്രത്യേക സവിശേഷതകള്‍ ഇവയാണ്: നിങ്ങള്‍ എല്ലായ്‌പോഴും വിനയമുള്ളവനും മറ്റുള്ളവര്‍ക്ക് പ്രാപ്യനും ആയിരിക്കണം. യേശു വിനീതനും ആര്‍ക്കും എപ്പോഴും സമീപിക്കാവുന്നവനും ആയിരുന്നു (മത്താ. 11:29). ആളുകള്‍ക്ക് എവിടെയും ഏതു സമയത്തും തന്നെ സമീപിക്കാമായിരുന്നു. ഒരു നിക്കോദിമോസിന് യേശുവിനെ അവിടുത്തെ ഭവനത്തില്‍ രാത്രി വൈകിയ നേരത്തും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. കൂടാതെ ആര്‍ക്കും ഏതു നേരത്തും എവിടെ വച്ചും യേശുവിനോട് സംസാരിക്കുവാന്‍ കഴിഞ്ഞു. യേശുവിന്റെ താഴ്മ ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുവാന്‍ തന്നെ അതീവ തത്പരനാക്കി (ലൂക്കൊ. 4:18-ല്‍ നാം വായിക്കുന്നതുപോലെ). പൗലൊസും താഴ്മയുള്ള ഒരുവനായിരുന്നു. തന്റെ തെറ്റുകളെ അംഗീകരിക്കുവാനും പെട്ടെന്നുതന്നെ അതിനു ക്ഷമ ചോദിക്കുന്നതില്‍ തിടുക്കമുള്ളവനുമായ വിനയാന്വിതനായിരുന്നു അദ്ദേഹം (അപ്പൊ. പ്ര. 23:1-5). ഒരു മൂപ്പന്‍ എന്ന നിലയില്‍ നിങ്ങളും നിങ്ങളുടെ സഭയില്‍ ധനവാനെന്നോ ദരിദ്രന്‍ എന്നോ ഉള്ള വേര്‍തിരിവ് ഉണ്ടാക്കരുത്. നിങ്ങളെക്കുറിച്ചു തന്നെ ഉന്നതഭാവമുണ്ടായിരിക്കാതെ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുവാന്‍ സദാ തിടുക്കമുള്ളവനായിരിക്കണം. നിങ്ങള്‍ എപ്പോഴും ഒരു സാധാരണ സഹോദരനായി നിലനില്‍ക്കണം. നിങ്ങള്‍ ഒരിക്കലും ആരോടും പണം ചോദിക്കരുത് – നിങ്ങള്‍ക്കു വേണ്ടി തന്നെയോ അല്ലെങ്കില്‍ നിങ്ങളുടെ ശുശ്രൂഷയ്ക്കു വേണ്ടിയോ. കൂടാതെ നിങ്ങള്‍ക്കു ലളിതമായ ഒരു ജീവിതശൈലി ഉണ്ടായിരിക്കണം. സൗജന്യമായി നല്‍കപ്പെടുന്ന ഏതെങ്കിലും ദാനങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍ (പൗലൊസ് വല്ലപ്പോഴും ചെയ്തതുപോലെ) അത് നിങ്ങളെക്കാള്‍ സമ്പന്നരായ ആളുകളില്‍ നിന്നു മാത്രമേ സ്വീകരിക്കാവൂ. – ഒരിക്കലും നിങ്ങളെക്കാള്‍ ദരിദ്രരായവരില്‍ നിന്നു സ്വീകരിക്കരുത്. യേശു തനിക്കുവേണ്ടിയോ തന്റെ ശുശ്രൂഷയ്ക്കു വേണ്ടിയോ ഒരിക്കലും ആരോടും പണം ചോദിച്ചില്ല. അവിടുത്തെക്കാള്‍ സമ്പ ന്നരായവരില്‍ നിന്നു മാത്രമേ താന്‍ ദാനങ്ങള്‍ സ്വീകരിച്ചുള്ളു (ലൂക്കൊ.8:3). യേശുവിനും പൗലൊസിനും ലളിതമായ ജീവിത ശൈലി ആയിരുന്നു ഉണ്ടായിരുന്നത്. പണത്തോടും ഭൗതിക വസ്തുക്കളോടും യേശുവിനും പൗലൊസിനും ഉണ്ടായിരുന്ന അതേ നിലപാടു മാത്രമേ നിങ്ങള്‍ക്കും ഉണ്ടാകാവൂ. ദൈവഭക്തന്‍ എന്ന ഒരു സാക്ഷ്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. നിങ്ങള്‍ ഒരു കാര്യത്തിലും സ്വന്ത നേട്ടം അന്വേഷിക്കാതെ, നേരുള്ളവനും വിശുദ്ധിക്കുവേണ്ടി വലിയ വാഞ്ഛയുള്ളവനും ആണെന്ന് നിങ്ങളുടെ സഭയില്‍ അറിയപ്പെടണം. നിങ്ങള്‍ നാവിന്മേല്‍ നിയന്ത്രണമുള്ളവനാണെന്നും (യാക്കോ. 1:26, എഫെ. 4:26-31) പരാജിതരോട് കരുണയുള്ളവനാണെന്നും ആളുകള്‍ അറിയണം (എബ്രാ. 5:2). എല്ലാ സ്ത്രീകളോടും -ചെറുപ്പക്കാരോടും പ്രായമുള്ളവരോടും- തീര്‍ത്തും നിര്‍മ്മലമായ ഒരു സാക്ഷ്യം നിങ്ങള്‍ക്കുണ്ടായിരിക്കണം. (1 തിമെഥെ. 5:2). നിങ്ങളുടെ ജീവിതത്തിനു ചുറ്റും ഉണ്ടായിരിക്കേണ്ട ദൈവഭക്തിയുടെ സൗരഭ്യം ഇതാണ്. നിങ്ങള്‍ നിങ്ങളുടെ മക്കളെ കര്‍ത്താവിനെ സ്‌നേഹിക്കുവാന്‍ തക്കവണ്ണം വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടാകണം. വിശ്വാസി കളും അനുസരണയുള്ളവരുമായ മക്കള്‍ ഉള്ളവര്‍ മാത്രമേ മൂപ്പന്മാരായി നിയമിക്കപ്പെടാവൂ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞിരിക്കുന്നു (1 തിമൊഥെ. 3:4; തീത്തൊസ് 1:6). മറ്റുള്ളവരെ ക്കാള്‍ നന്നായി നമ്മുടെ മക്കള്‍ക്ക് നമ്മെ അറിയാം. കാരണം ഭവനത്തില്‍ ദൈവികമായ മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരായി അവര്‍ നമ്മെ കണ്ടാല്‍, അവരും കര്‍ത്താവിനെ അനുഗമിക്കും (സദൃ. വാ. 22:6 കാണുക). ഇത് എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാല്‍ ഈ കാര്യത്തില്‍ നിങ്ങളെ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കര്‍ത്താവില്‍ ആശ്രയിക്കുവാന്‍ കഴിയും. അതുകൊണ്ട് കര്‍ത്താവിനെ സ്‌നേഹിക്കുവാനും എല്ലാവരെയും ബഹുമാനിക്കുവാനും നിങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ വേണ്ടി കര്‍ത്താവിന്റെ സഹായം നിങ്ങള്‍ അന്വേഷിക്കുക. നിങ്ങള്‍ ദൈവത്തിന്റെ മുഴുവന്‍ ആലോചനയും ഭയം കൂടാതെ പ്രസംഗിക്കണം. പുതിയ നിയമത്തില്‍ എഴുതപ്പെട്ടിട്ടുള്ളതെല്ലാം, ഒരു മനുഷ്യനെയും പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കാതെ നിങ്ങള്‍ പ്രഘോഷിക്കണം – ഓരോ കല്പനയും ഓരോ വാഗ്ദാനവും (അപ്പൊ. പ്ര. 20:27, ഗലാത്യ. 1:10). നിങ്ങളുടെ സന്ദേശങ്ങള്‍ വെല്ലുവിളിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കേണ്ട തിന് നിങ്ങള്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി തുടര്‍മാനം അന്വേഷിക്കണം. ക്രിസ്തുവിന്റെ ശരീരത്തിന്റെ യഥാര്‍ത്ഥ പ്രകാശനമായി സഭ പണിയുവാന്‍ നിങ്ങള്‍ക്ക് ഒരു വാഞ്ഛ ഉണ്ടായിരിക്കണം. ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാനും, അവിടുത്തെ ജീവന്‍ വെളിപ്പെടുത്തുന്ന ഒരു ശരീരമായി അവരെ പണിയുവാനുമാണ് യേശു ഭൂമിയിലേക്കു വന്നത് (മത്താ. 16:18). അങ്ങനെ ക്രിസ്തുവിന്റെ ശരീരമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സഭ എല്ലായിടത്തും സ്ഥാപിക്കണമെന്നുള്ളതായിരുന്നു പൗലൊസിന്റെ വാഞ്ഛ (എഫെ. 4:15,16). നിങ്ങളുടെയും തീവ്രമായ ആഗ്രഹം അതു തന്നെ ആയിരിക്കണം. അത്തരം സഭകള്‍ പണിയുവാന്‍ പൗലൊസ് കഠിനാദ്ധ്വാനം ചെയ്തു – നിങ്ങളും അതുതന്നെ ചെയ്യണം (കൊലോ. 1:28,29). നിങ്ങളുടെ വീക്ഷണവും ആത്മാവും പങ്കുവയ്ക്കുവാന്‍ കഴിയുന്ന കുറച്ചു പേരെയെങ്കിലും സഭയില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന കാര്യം നിങ്ങള്‍ അന്വേഷിക്കണം. ഒരു മൂപ്പന്‍ എന്ന നിലയില്‍ അടുത്ത തലമുറയിലും കര്‍ത്താവിന്റെ നിര്‍മ്മലമായ ഒരു സാക്ഷ്യം സംരക്ഷിക്കപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ കരുതലുള്ളവരായിരിക്കണം. തന്റെ വേല തുടര്‍ന്നു കൊണ്ടു പോകാന്‍ അവിടുത്തെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നവരും അവിടുത്തെ നിലവാരത്തില്‍ ജീവിച്ചവരുമായ 11 ശിഷ്യന്മാരെ യേശു ഉയര്‍ത്തിക്കൊണ്ടു വന്നു. പൗലൊസ് തന്റെ വേല തുടര്‍ന്നുകൊണ്ടുപോകുവാന്‍, അദ്ദേഹത്തിന്റെ താഴ്മയുടെയും നിസ്വാര്‍ത്ഥതയുടേയും ആത്മാവില്‍ ജീവിച്ചവരായ, തിമൊഥെയൊസിനെയും തീത്തൊസിനെയും ഉയര്‍ത്തിക്കൊണ്ടുവന്നു (ഫിലി. 2:19-21; 2 കൊരി. 7:13-15). നിങ്ങളും നിങ്ങളുടെ സഭയില്‍ നിങ്ങളുടെ വീക്ഷണവും നിങ്ങളുടെ വാഞ്ഛയും പങ്കുവയ്ക്കു വാന്‍ കുറച്ചു പേരെയെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കര്‍ത്താവിന്റെ സഹായം അന്വേഷിക്കണം. അതുകൊണ്ട് നിങ്ങളുടെ സഭയിലുള്ള എല്ലാവര്‍ക്കും അനുഗമിക്കുവാന്‍ കഴിയേണ്ടതിന് നിങ്ങള്‍ മുകളില്‍ പറഞ്ഞ എല്ലാ ഗുണവിശേഷങ്ങളും ഉള്ളവനായിരിക്കണം. ഇതിനു നിങ്ങളെ കഴിവുള്ളവനാക്കേണ്ടതിന് കര്‍ത്താവു പരിശുദ്ധാത്മാവിനാല്‍ തുടര്‍മാനം നിങ്ങളെ അഭിഷേകം ചെയ്യേണ്ടതിനായി പ്രാര്‍ത്ഥിക്കുക.

അധ്യായം 7
നല്ല നേതാക്കളുടെ ചില ഗുണങ്ങള്‍

മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകേണ്ടതിന്, നിങ്ങള്‍ അന്വേഷിക്കേണ്ട ചില നല്ല ഗുണങ്ങള്‍ ഇതാ. അവര്‍ നിങ്ങളില്‍ ഇവ കാണണം: നിങ്ങള്‍ ദൈവത്തിന്റെ അംഗീകാരമാണ്, മറിച്ച് മനുഷ്യരുടെ (ദൈവഭക്തരായ മനുഷ്യരുടേതുള്‍പ്പെടെയുള്ള) അംഗീകാരമല്ല തേടുന്നത്. ദൈവരാജ്യവും അവിടുത്തെ നീതിയുമാണ് നിങ്ങളുടെ ആദ്യത്തെ മുന്‍ഗണന. നിങ്ങള്‍ യേശുകര്‍ത്താവിന്റെ പൂര്‍ണ്ണ സമര്‍പ്പണമുള്ള ഒരു ശിഷ്യനാണ്. നിങ്ങള്‍ക്ക് ദൈവത്തോട് എരിയുന്ന ഒരു സ്‌നേഹമുണ്ട്. ദൈവമഹത്വത്തെക്കുറിച്ചും യേശു കര്‍ത്താവിന്റെ നാമത്തെക്കുറിച്ചും നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കരുതലുണ്ട്. നിങ്ങള്‍ ആത്മാവില്‍ താഴ്മയുള്ളവനും നുറുക്കമുള്ളവനുമാണ്. നിങ്ങള്‍ ദൈവഭക്തിയെ ആകര്‍ഷകമാക്കുന്നു. സഭയെ നിര്‍മ്മലതയില്‍ സൂക്ഷിക്കുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവനാണ്. സത്യത്തിനുവേണ്ടി നിലപാടെടുക്കുന്നതില്‍ നിങ്ങള്‍ ധൈര്യമുള്ളവനാണ്. നിങ്ങള്‍ നിങ്ങളുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും നിങ്ങള്‍ പ്രസംഗിക്കുന്നത് എല്ലാം പ്രയോഗത്തിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ കോപത്തെ നിയന്ത്രിക്കുന്നു. ഒരിക്കലും ഒരു തെറ്റായ മാനസികാവസ്ഥയില്‍ (bad mood) ആയിരിക്കുന്നില്ല. നിങ്ങള്‍ വാക്കിലും പ്രവൃത്തിയിലും സ്‌നേഹിക്കുന്നു. എല്ലാ മനുഷ്യരോടുമുള്ള ഇടപെടലുകളില്‍ നിങ്ങള്‍ മനസ്സലിവുള്ളവനാണ്. പെരുമാറ്റത്തില്‍ നിങ്ങള്‍ സ്വാഭാവികതയുള്ളവനാണ്; ഗര്‍വ്വ് കാണിക്കുന്നില്ല. നിങ്ങള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് തങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരാണെന്ന് തോന്നുവാന്‍ ഇടവരുത്തുകയില്ല. നിങ്ങള്‍ ഒരു സാധാരണ സഹോദരനായി പെരുമാറുന്നു; ”വലിയ സഹോദരനാ”യല്ല. നിങ്ങള്‍ എല്ലാ സമയത്തും എളുപ്പം സമീപിക്കാവുന്നവനാണ്. നിങ്ങള്‍ക്ക് ഊഷ്മളതയും സൗഹൃദ സ്വഭാവവുമുണ്ട്; നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സ്വന്തം വീട്ടിലാണെന്നുള്ള തോന്നല്‍ (feel at home) ഉളവാക്കും. സ്വന്തം ഭവനത്തില്‍ നിങ്ങള്‍ ആതിഥ്യമര്യാദയുള്ളവനാണ്. നിങ്ങള്‍ ദൈവഭക്തിയുള്ളവന്‍ മാത്രമല്ല, ഒരു പിതാവിന്റെ ഹൃദയമുള്ളവന്‍ കൂടിയാണ്. എല്ലായ്‌പ്പോഴും നിങ്ങള്‍ സഹോദരീസഹോദരന്മാരുടെ നിത്യമായ ക്ഷേമം അന്വേഷിക്കുന്നു. സഭയിലെ ഓരോരുത്തരോടും നിങ്ങള്‍ സ്വന്തം മനോഭാവത്തില്‍ പക്ഷാഭേദമില്ലാത്തവനാണ്. കുടുംബബന്ധങ്ങള്‍, സമുദായം, മറ്റു കാരണങ്ങള്‍ എന്നിവ മൂലം നിങ്ങള്‍ ആരോടും അനുകൂലമായോ പ്രതികൂലമായോ മുന്‍വിധി യുള്ളവനല്ല. നിങ്ങള്‍ എല്ലാ മനുഷ്യരുടെയും മാന്യത ഉയര്‍ത്തിപ്പിടിക്കുന്നവനാണ്; അതിന് ചെറുപ്പക്കാരോ വയോധികരോ, ശിശുവോ വേലക്കാരനോ എന്ന വ്യത്യാസമില്ല. നിങ്ങള്‍ എല്ലാവരോടും ബഹുമാനപൂര്‍വ്വം സംസാരിക്കുന്നു; പ്രത്യേകിച്ചും നിങ്ങളെക്കാള്‍ മുതിര്‍ന്നവരോട്. നിങ്ങള്‍ക്ക് പാവങ്ങളോടും യുവാക്കളോടും കുഞ്ഞുങ്ങളോടും പ്രത്യേകമായ കരുതലുണ്ട്. നിങ്ങള്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരെ ഹൃദയത്തില്‍ വഹിക്കുന്നു. നിങ്ങളുടെ അധികാരം ദൈവവചനത്തില്‍ അധിഷ്ഠിതമാണ്, നിങ്ങളുടെ അനുഭവത്തിന്മേലല്ല. നിങ്ങള്‍ സംസാരത്തില്‍ ശ്രദ്ധാലുവാണ്; നിങ്ങളുടെ ചിന്തകള്‍ വെളിപ്പെടുത്തുവാന്‍ തിടുക്കമുള്ളവനല്ല. നിങ്ങള്‍ പ്രകടമായും ക്രിസ്തുവിനോടുള്ള സാദൃശ്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. തീരുമാനങ്ങള്‍ എടുക്കമ്പോള്‍ നിങ്ങള്‍ പരിശുദ്ധാത്മാവിന്മേല്‍ ചാരുന്നു; നിങ്ങളുടെ യുക്തിയിന്മേലല്ല. നിങ്ങളോടുള്ള വിശ്വാസത്തില്‍ പങ്കിടുന്ന കാര്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുവാന്‍ നിങ്ങള്‍ വിശ്വാസയോഗ്യനാണ്; അവ ഭാര്യയോടുപോലും നിങ്ങള്‍ വെളിപ്പെടുത്തുകയില്ല. വാക്ക് പാലിക്കുന്ന കാര്യത്തില്‍ നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാവുന്നതാണ്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ കൃത്യതയുള്ള വനാണ്. ആളുകളോട് സ്‌നേഹത്തില്‍ സത്യം സംസാരിക്കുന്നതില്‍ നിങ്ങള്‍ സുതാര്യതയുള്ളവനാണ്. നിങ്ങള്‍ ആരെയും വഞ്ചിക്കുകയില്ല. എല്ലാ മനുഷ്യരോടും നിങ്ങള്‍ ക്ഷമയുള്ളവനാണ്. മാനുഷിക ന്യൂനതകളുള്ള ഒരു മണ്‍പാത്രമാണ് നിങ്ങളെന്ന യാഥാര്‍ഥ്യം നിങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. നിങ്ങള്‍ വഴങ്ങുന്നവനും കീഴ്‌പ്പെടുവാന്‍ മനസ്സുള്ളവനുമാണ്; വിട്ടുവീഴ്ചയില്ലാത്തവനല്ല. വ്യക്തിത്വത്താലോ വരങ്ങളാലോ ആരുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് നിങ്ങള്‍ ഉറപ്പാക്കുന്നു. നിങ്ങളുടെ ഉപദേശം നിങ്ങള്‍ ആരുടെമേലും ബലമായി അടിച്ചേല്പിക്കുന്നില്ല. മറിച്ചു നിങ്ങളോട് വിയോജിക്കുവാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നിങ്ങള്‍ ചെയ്യുന്നത്, മറ്റുള്ളവര്‍ക്ക് പിന്‍പറ്റുവാനുള്ള ഒരു നിയമമായി നിങ്ങള്‍ മാറ്റുന്നില്ല. ആള്‍ക്കൂട്ടത്തിലല്ല, വ്യക്തികളിലാണ് നിങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ മനസ്സലിവുള്ള ഹൃദയത്തോടെയും ആത്മാര്‍ത്ഥമായ കരുതലോടെയും സമീപിക്കുന്നു. നിങ്ങള്‍ ആളുകളെ, അവരുടെ കഴിഞ്ഞ കാലത്തെ പരാജയങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നില്ല. മറ്റുള്ളവരുടെ ബലഹീനതകളെയും തെറ്റുകളെയും നിങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിയുന്നു. നിങ്ങള്‍ സഹോദരീ സഹോദരന്മാരെ ദൈവം കാണുന്നതുപോലെ കാണുവാന്‍ ശ്രമിക്കുന്നു; അതുകൊണ്ട് അവരില്‍ ആരുടെമേലുമുള്ള പ്രത്യാശ കൈവിടുന്നില്ല. ജനം പരാജയപ്പെട്ടാലും നിങ്ങള്‍ അവര്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നല്‍കുന്നു. നിങ്ങള്‍ ബലഹീനര്‍ക്ക് യഥാര്‍ത്ഥ സ്‌നേഹിതനാണ്. നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് യാതൊരു ദ്രോഹചിന്തയുമില്ല. പരസ്യമായും രഹസ്യമായും നിങ്ങള്‍ പാപത്തിനെതിരെ ശക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ശുശ്രൂഷയില്‍ ദൈവവചനം ഊന്നല്‍ നല്‍കുന്നതിനു മാത്രം നിങ്ങളും ഊന്നല്‍ നല്‍കുന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങളെക്കാള്‍ പക്വത കുറഞ്ഞവരുമായിപ്പോലും പങ്കിടുവാന്‍ നിങ്ങള്‍ മനസ്സുള്ളവനാണ്. സഭാകാര്യങ്ങളില്‍ ഭാര്യ നിങ്ങളെ സ്വാധീനിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുകയില്ല. ജീവിതം നിങ്ങള്‍ ഗൗരവമായി എടുക്കുന്നു; ഒരു തമാശക്കാരനായി അറിയപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് നര്‍മ്മബോധമുണ്ട്, എന്നാല്‍ നിങ്ങള്‍ ഒരിക്കലും ആരെയും അതുകൊണ്ട് വേദനിപ്പിക്കുകയില്ല. നിങ്ങള്‍ ആളുകളെ ക്രിസ്തു എന്ന തലയുമായി ബന്ധിപ്പിക്കുന്നു; നിങ്ങളുമായല്ല ബന്ധിപ്പിക്കുന്നത്. വിശ്വാസം (Confidence) എങ്ങനെ നഷ്ടപ്പെടുന്നു? താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകില്ല (അല്ലെങ്കില്‍ വിശ്വാസം നഷ്ടപ്പെടും): നിങ്ങളെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിങ്ങള്‍ തലയിടുന്നവനാണെങ്കില്‍. നിങ്ങള്‍ ആത്മീയനാണെന്ന് നടിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്താല്‍. വ്യാജ വിനയത്തോടെ നിങ്ങള്‍ താഴ്മ അഭിനയിക്കുകയാണെങ്കില്‍. നിങ്ങളുടെ സ്വന്തം പേരും താല്‍പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. നിങ്ങള്‍ സഹോദരങ്ങളെ മുതലെടുത്ത്, നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി അവരുടെ സേവനത്തിന് പണം നല്കാതെ അസാധാരണമായ ജോലികള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയാണെങ്കില്‍. സഭയിലെ നിങ്ങളുടെ സഹോദരീസഹോദരന്മാരേക്കാള്‍ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നിങ്ങള്‍ വിലമതിക്കുന്നുവെങ്കില്‍. നിങ്ങളുടെ വഴികളില്‍ നിങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തവനും തന്ത്രശാലിയും വഞ്ചകനുമാണെങ്കില്‍. മറ്റുള്ളവരില്‍ നിന്ന് ഉപദേശം കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍. നിങ്ങള്‍ സ്വയം ന്യായീകരിക്കുകയാണെങ്കില്‍. നിങ്ങള്‍ സഹോദരന്മാരില്‍ നിന്ന്, അവരെക്കാള്‍ വലിയവനെന്ന ഭാവേന, അകലം പാലിക്കുകയാണെങ്കില്‍. വസ്തുതകള്‍ പരിശോധിക്കാതെ മറ്റുള്ളവരെക്കുറിച്ച് കേള്‍ക്കുന്ന തെല്ലാം നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍. നിങ്ങള്‍ വേഗത്തില്‍ വിധിക്കുകയും, എന്നാല്‍ കരുണ കാണിക്കുവാന്‍ താമസിക്കുകയും ചെയ്താല്‍. നിങ്ങള്‍ സത്യസന്ധനല്ലെങ്കില്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രമേ നിങ്ങള്‍ സ്‌നേഹിക്കുന്നുള്ളുവെങ്കില്‍. എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ ആളുകളോടു മുഖ സ്തുതി പറയുകയാണെങ്കില്‍. നിങ്ങള്‍ ഏതെങ്കിലും സഹോദരനെ വിവേകമില്ലാതെ (അവന്റെ നാശത്തില്‍ കലാശിക്കുംവണ്ണം) പുകഴ്ത്തുന്നുവെങ്കില്‍. നിങ്ങള്‍ ധനികരെ മാത്രം സന്ദര്‍ശിക്കുകയും പാവപ്പെട്ട വിശ്വാസികളെ അവഗണിക്കുകയും ചെയ്താല്‍. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍. മറ്റുള്ളവരുടെ ചെലവില്‍ നിങ്ങള്‍ തമാശകള്‍ പറയുകയാണെങ്കില്‍. നിങ്ങള്‍ ക്ഷമിക്കാത്തവനും, വിരോധം നിലനിര്‍ത്തുകയും ചെയ്യുന്നവനാണെങ്കില്‍. നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ സൗകര്യ ത്തിന് അനുസൃതമായി, സഭയുടെ കാര്യങ്ങളില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍. മറ്റുള്ളവര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നില്ലെങ്കില്‍. പകരം അവ വലിയ പ്രശ്‌നങ്ങളാക്കി നിങ്ങള്‍ മാറ്റുകയാണെങ്കില്‍. ആളുകളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നേരെ മുഖത്തേക്ക് നോക്കുന്നില്ലെങ്കില്‍. നിങ്ങളുടെ സന്ദേശങ്ങള്‍ ബോറടിപ്പിക്കുന്നതാണെങ്കില്‍; നിങ്ങള്‍ അത് മനസ്സിലാക്കുന്നുമില്ലെങ്കില്‍. ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ദൈവികഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, തങ്ങളുടെ മൂത്ത സഹോദരനാകാന്‍ ദൈവം നല്‍കിയ ഒരുവനായി നിങ്ങളുടെ ആട്ടിന്‍കൂട്ടം നിങ്ങളെ തിരിച്ചറിയും. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും മേഖലയിലെ ഒരു കുറവ് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നിങ്ങള്‍ സഹായത്തിനായി ദൈവത്തെ അന്വേഷിക്കണം. അതുവഴി നിങ്ങള്‍ക്ക് ആ ബലഹീനതയെ മറികടന്ന് ദൈവഭയത്തില്‍ വിശ്വസ്തതയോടെ നിങ്ങളുടെ വിളി പൂര്‍ത്തീകരിക്കാന്‍ കഴിയും.

അധ്യായം 7
നല്ല നേതാക്കളുടെ ചില ഗുണങ്ങള്‍

മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകേണ്ടതിന്, നിങ്ങള്‍ അന്വേഷിക്കേണ്ട ചില നല്ല ഗുണങ്ങള്‍ ഇതാ. അവര്‍ നിങ്ങളില്‍ ഇവ കാണണം: നിങ്ങള്‍ ദൈവത്തിന്റെ അംഗീകാരമാണ്, മറിച്ച് മനുഷ്യരുടെ (ദൈവഭക്തരായ മനുഷ്യരുടേതുള്‍പ്പെടെയുള്ള) അംഗീകാരമല്ല തേടുന്നത്. ദൈവരാജ്യവും അവിടുത്തെ നീതിയുമാണ് നിങ്ങളുടെ ആദ്യത്തെ മുന്‍ഗണന. നിങ്ങള്‍ യേശുകര്‍ത്താവിന്റെ പൂര്‍ണ്ണ സമര്‍പ്പണമുള്ള ഒരു ശിഷ്യനാണ്. നിങ്ങള്‍ക്ക് ദൈവത്തോട് എരിയുന്ന ഒരു സ്‌നേഹമുണ്ട്. ദൈവമഹത്വത്തെക്കുറിച്ചും യേശു കര്‍ത്താവിന്റെ നാമത്തെക്കുറിച്ചും നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കരുതലുണ്ട്. നിങ്ങള്‍ ആത്മാവില്‍ താഴ്മയുള്ളവനും നുറുക്കമുള്ളവനുമാണ്. നിങ്ങള്‍ ദൈവഭക്തിയെ ആകര്‍ഷകമാക്കുന്നു. സഭയെ നിര്‍മ്മലതയില്‍ സൂക്ഷിക്കുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവനാണ്. സത്യത്തിനുവേണ്ടി നിലപാടെടുക്കുന്നതില്‍ നിങ്ങള്‍ ധൈര്യമുള്ളവനാണ്. നിങ്ങള്‍ നിങ്ങളുടെ ബോധ്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയും നിങ്ങള്‍ പ്രസംഗിക്കുന്നത് എല്ലാം പ്രയോഗത്തിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ കോപത്തെ നിയന്ത്രിക്കുന്നു. ഒരിക്കലും ഒരു തെറ്റായ മാനസികാവസ്ഥയില്‍ (bad mood) ആയിരിക്കുന്നില്ല. നിങ്ങള്‍ വാക്കിലും പ്രവൃത്തിയിലും സ്‌നേഹിക്കുന്നു. എല്ലാ മനുഷ്യരോടുമുള്ള ഇടപെടലുകളില്‍ നിങ്ങള്‍ മനസ്സലിവുള്ളവനാണ്. പെരുമാറ്റത്തില്‍ നിങ്ങള്‍ സ്വാഭാവികതയുള്ളവനാണ്; ഗര്‍വ്വ് കാണിക്കുന്നില്ല. നിങ്ങള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് തങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരാണെന്ന് തോന്നുവാന്‍ ഇടവരുത്തുകയില്ല. നിങ്ങള്‍ ഒരു സാധാരണ സഹോദരനായി പെരുമാറുന്നു; ”വലിയ സഹോദരനാ”യല്ല. നിങ്ങള്‍ എല്ലാ സമയത്തും എളുപ്പം സമീപിക്കാവുന്നവനാണ്. നിങ്ങള്‍ക്ക് ഊഷ്മളതയും സൗഹൃദ സ്വഭാവവുമുണ്ട്; നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സ്വന്തം വീട്ടിലാണെന്നുള്ള തോന്നല്‍ (feel at home) ഉളവാക്കും. സ്വന്തം ഭവനത്തില്‍ നിങ്ങള്‍ ആതിഥ്യമര്യാദയുള്ളവനാണ്. നിങ്ങള്‍ ദൈവഭക്തിയുള്ളവന്‍ മാത്രമല്ല, ഒരു പിതാവിന്റെ ഹൃദയമുള്ളവന്‍ കൂടിയാണ്. എല്ലായ്‌പ്പോഴും നിങ്ങള്‍ സഹോദരീസഹോദരന്മാരുടെ നിത്യമായ ക്ഷേമം അന്വേഷിക്കുന്നു. സഭയിലെ ഓരോരുത്തരോടും നിങ്ങള്‍ സ്വന്തം മനോഭാവത്തില്‍ പക്ഷാഭേദമില്ലാത്തവനാണ്. കുടുംബബന്ധങ്ങള്‍, സമുദായം, മറ്റു കാരണങ്ങള്‍ എന്നിവ മൂലം നിങ്ങള്‍ ആരോടും അനുകൂലമായോ പ്രതികൂലമായോ മുന്‍വിധി യുള്ളവനല്ല. നിങ്ങള്‍ എല്ലാ മനുഷ്യരുടെയും മാന്യത ഉയര്‍ത്തിപ്പിടിക്കുന്നവനാണ്; അതിന് ചെറുപ്പക്കാരോ വയോധികരോ, ശിശുവോ വേലക്കാരനോ എന്ന വ്യത്യാസമില്ല. നിങ്ങള്‍ എല്ലാവരോടും ബഹുമാനപൂര്‍വ്വം സംസാരിക്കുന്നു; പ്രത്യേകിച്ചും നിങ്ങളെക്കാള്‍ മുതിര്‍ന്നവരോട്. നിങ്ങള്‍ക്ക് പാവങ്ങളോടും യുവാക്കളോടും കുഞ്ഞുങ്ങളോടും പ്രത്യേകമായ കരുതലുണ്ട്. നിങ്ങള്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരെ ഹൃദയത്തില്‍ വഹിക്കുന്നു. നിങ്ങളുടെ അധികാരം ദൈവവചനത്തില്‍ അധിഷ്ഠിതമാണ്, നിങ്ങളുടെ അനുഭവത്തിന്മേലല്ല. നിങ്ങള്‍ സംസാരത്തില്‍ ശ്രദ്ധാലുവാണ്; നിങ്ങളുടെ ചിന്തകള്‍ വെളിപ്പെടുത്തുവാന്‍ തിടുക്കമുള്ളവനല്ല. നിങ്ങള്‍ പ്രകടമായും ക്രിസ്തുവിനോടുള്ള സാദൃശ്യത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. തീരുമാനങ്ങള്‍ എടുക്കമ്പോള്‍ നിങ്ങള്‍ പരിശുദ്ധാത്മാവിന്മേല്‍ ചാരുന്നു; നിങ്ങളുടെ യുക്തിയിന്മേലല്ല. നിങ്ങളോടുള്ള വിശ്വാസത്തില്‍ പങ്കിടുന്ന കാര്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുവാന്‍ നിങ്ങള്‍ വിശ്വാസയോഗ്യനാണ്; അവ ഭാര്യയോടുപോലും നിങ്ങള്‍ വെളിപ്പെടുത്തുകയില്ല. വാക്ക് പാലിക്കുന്ന കാര്യത്തില്‍ നിങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കാവുന്നതാണ്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ കൃത്യതയുള്ള വനാണ്. ആളുകളോട് സ്‌നേഹത്തില്‍ സത്യം സംസാരിക്കുന്നതില്‍ നിങ്ങള്‍ സുതാര്യതയുള്ളവനാണ്. നിങ്ങള്‍ ആരെയും വഞ്ചിക്കുകയില്ല. എല്ലാ മനുഷ്യരോടും നിങ്ങള്‍ ക്ഷമയുള്ളവനാണ്. മാനുഷിക ന്യൂനതകളുള്ള ഒരു മണ്‍പാത്രമാണ് നിങ്ങളെന്ന യാഥാര്‍ഥ്യം നിങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. നിങ്ങള്‍ വഴങ്ങുന്നവനും കീഴ്‌പ്പെടുവാന്‍ മനസ്സുള്ളവനുമാണ്; വിട്ടുവീഴ്ചയില്ലാത്തവനല്ല. വ്യക്തിത്വത്താലോ വരങ്ങളാലോ ആരുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് നിങ്ങള്‍ ഉറപ്പാക്കുന്നു. നിങ്ങളുടെ ഉപദേശം നിങ്ങള്‍ ആരുടെമേലും ബലമായി അടിച്ചേല്പിക്കുന്നില്ല. മറിച്ചു നിങ്ങളോട് വിയോജിക്കുവാന്‍ ആളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നിങ്ങള്‍ ചെയ്യുന്നത്, മറ്റുള്ളവര്‍ക്ക് പിന്‍പറ്റുവാനുള്ള ഒരു നിയമമായി നിങ്ങള്‍ മാറ്റുന്നില്ല. ആള്‍ക്കൂട്ടത്തിലല്ല, വ്യക്തികളിലാണ് നിങ്ങള്‍ക്ക് താത്പര്യം. നിങ്ങള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ മനസ്സലിവുള്ള ഹൃദയത്തോടെയും ആത്മാര്‍ത്ഥമായ കരുതലോടെയും സമീപിക്കുന്നു. നിങ്ങള്‍ ആളുകളെ, അവരുടെ കഴിഞ്ഞ കാലത്തെ പരാജയങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നില്ല. മറ്റുള്ളവരുടെ ബലഹീനതകളെയും തെറ്റുകളെയും നിങ്ങള്‍ക്ക് സഹിക്കുവാന്‍ കഴിയുന്നു. നിങ്ങള്‍ സഹോദരീ സഹോദരന്മാരെ ദൈവം കാണുന്നതുപോലെ കാണുവാന്‍ ശ്രമിക്കുന്നു; അതുകൊണ്ട് അവരില്‍ ആരുടെമേലുമുള്ള പ്രത്യാശ കൈവിടുന്നില്ല. ജനം പരാജയപ്പെട്ടാലും നിങ്ങള്‍ അവര്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രത്യാശ നല്‍കുന്നു. നിങ്ങള്‍ ബലഹീനര്‍ക്ക് യഥാര്‍ത്ഥ സ്‌നേഹിതനാണ്. നിങ്ങളുടെ ശത്രുക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പോലും നിങ്ങള്‍ക്ക് യാതൊരു ദ്രോഹചിന്തയുമില്ല. പരസ്യമായും രഹസ്യമായും നിങ്ങള്‍ പാപത്തിനെതിരെ ശക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ശുശ്രൂഷയില്‍ ദൈവവചനം ഊന്നല്‍ നല്‍കുന്നതിനു മാത്രം നിങ്ങളും ഊന്നല്‍ നല്‍കുന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങളെക്കാള്‍ പക്വത കുറഞ്ഞവരുമായിപ്പോലും പങ്കിടുവാന്‍ നിങ്ങള്‍ മനസ്സുള്ളവനാണ്. സഭാകാര്യങ്ങളില്‍ ഭാര്യ നിങ്ങളെ സ്വാധീനിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുകയില്ല. ജീവിതം നിങ്ങള്‍ ഗൗരവമായി എടുക്കുന്നു; ഒരു തമാശക്കാരനായി അറിയപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് നര്‍മ്മബോധമുണ്ട്, എന്നാല്‍ നിങ്ങള്‍ ഒരിക്കലും ആരെയും അതുകൊണ്ട് വേദനിപ്പിക്കുകയില്ല. നിങ്ങള്‍ ആളുകളെ ക്രിസ്തു എന്ന തലയുമായി ബന്ധിപ്പിക്കുന്നു; നിങ്ങളുമായല്ല ബന്ധിപ്പിക്കുന്നത്. വിശ്വാസം (Confidence) എങ്ങനെ നഷ്ടപ്പെടുന്നു? താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകില്ല (അല്ലെങ്കില്‍ വിശ്വാസം നഷ്ടപ്പെടും): നിങ്ങളെ സംബന്ധിക്കാത്ത കാര്യങ്ങളില്‍ നിങ്ങള്‍ തലയിടുന്നവനാണെങ്കില്‍. നിങ്ങള്‍ ആത്മീയനാണെന്ന് നടിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ചെയ്താല്‍. വ്യാജ വിനയത്തോടെ നിങ്ങള്‍ താഴ്മ അഭിനയിക്കുകയാണെങ്കില്‍. നിങ്ങളുടെ സ്വന്തം പേരും താല്‍പര്യങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍. നിങ്ങള്‍ സഹോദരങ്ങളെ മുതലെടുത്ത്, നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ വേണ്ടി അവരുടെ സേവനത്തിന് പണം നല്കാതെ അസാധാരണമായ ജോലികള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയാണെങ്കില്‍. സഭയിലെ നിങ്ങളുടെ സഹോദരീസഹോദരന്മാരേക്കാള്‍ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നിങ്ങള്‍ വിലമതിക്കുന്നുവെങ്കില്‍. നിങ്ങളുടെ വഴികളില്‍ നിങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തവനും തന്ത്രശാലിയും വഞ്ചകനുമാണെങ്കില്‍. മറ്റുള്ളവരില്‍ നിന്ന് ഉപദേശം കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍. നിങ്ങള്‍ സ്വയം ന്യായീകരിക്കുകയാണെങ്കില്‍. നിങ്ങള്‍ സഹോദരന്മാരില്‍ നിന്ന്, അവരെക്കാള്‍ വലിയവനെന്ന ഭാവേന, അകലം പാലിക്കുകയാണെങ്കില്‍. വസ്തുതകള്‍ പരിശോധിക്കാതെ മറ്റുള്ളവരെക്കുറിച്ച് കേള്‍ക്കുന്ന തെല്ലാം നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍. നിങ്ങള്‍ വേഗത്തില്‍ വിധിക്കുകയും, എന്നാല്‍ കരുണ കാണിക്കുവാന്‍ താമസിക്കുകയും ചെയ്താല്‍. നിങ്ങള്‍ സത്യസന്ധനല്ലെങ്കില്‍. നിങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രമേ നിങ്ങള്‍ സ്‌നേഹിക്കുന്നുള്ളുവെങ്കില്‍. എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ ആളുകളോടു മുഖ സ്തുതി പറയുകയാണെങ്കില്‍. നിങ്ങള്‍ ഏതെങ്കിലും സഹോദരനെ വിവേകമില്ലാതെ (അവന്റെ നാശത്തില്‍ കലാശിക്കുംവണ്ണം) പുകഴ്ത്തുന്നുവെങ്കില്‍. നിങ്ങള്‍ ധനികരെ മാത്രം സന്ദര്‍ശിക്കുകയും പാവപ്പെട്ട വിശ്വാസികളെ അവഗണിക്കുകയും ചെയ്താല്‍. ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍. മറ്റുള്ളവരുടെ ചെലവില്‍ നിങ്ങള്‍ തമാശകള്‍ പറയുകയാണെങ്കില്‍. നിങ്ങള്‍ ക്ഷമിക്കാത്തവനും, വിരോധം നിലനിര്‍ത്തുകയും ചെയ്യുന്നവനാണെങ്കില്‍. നിങ്ങളുടെ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ സൗകര്യ ത്തിന് അനുസൃതമായി, സഭയുടെ കാര്യങ്ങളില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍. മറ്റുള്ളവര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുന്നില്ലെങ്കില്‍. പകരം അവ വലിയ പ്രശ്‌നങ്ങളാക്കി നിങ്ങള്‍ മാറ്റുകയാണെങ്കില്‍. ആളുകളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നേരെ മുഖത്തേക്ക് നോക്കുന്നില്ലെങ്കില്‍. നിങ്ങളുടെ സന്ദേശങ്ങള്‍ ബോറടിപ്പിക്കുന്നതാണെങ്കില്‍; നിങ്ങള്‍ അത് മനസ്സിലാക്കുന്നുമില്ലെങ്കില്‍. ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ദൈവികഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, തങ്ങളുടെ മൂത്ത സഹോദരനാകാന്‍ ദൈവം നല്‍കിയ ഒരുവനായി നിങ്ങളുടെ ആട്ടിന്‍കൂട്ടം നിങ്ങളെ തിരിച്ചറിയും. മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും മേഖലയിലെ ഒരു കുറവ് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, നിങ്ങള്‍ സഹായത്തിനായി ദൈവത്തെ അന്വേഷിക്കണം. അതുവഴി നിങ്ങള്‍ക്ക് ആ ബലഹീനതയെ മറികടന്ന് ദൈവഭയത്തില്‍ വിശ്വസ്തതയോടെ നിങ്ങളുടെ വിളി പൂര്‍ത്തീകരിക്കാന്‍ കഴിയും.

അധ്യായം 8
നേതാക്കളെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തം

ഏഷ്യയിലെ ഏഴു സഭകളുടെ മൂപ്പന്മാര്‍ക്ക് ദൈവം അയച്ച സന്ദേശങ്ങള്‍ വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങളില്‍ നമ്മള്‍ കാണുന്നു. 40 വര്‍ഷം മുമ്പ് അപ്പൊസ്തലന്മാരാണ് ഈ മൂപ്പന്മാരെ നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ അതില്‍ അഞ്ചു മൂപ്പന്മാര്‍ പിന്മാറ്റത്തിലും അവരുടെ സഭകള്‍ അതിദയനീയമായ നിലയിലുമാണ്. എന്നാല്‍ ഇത് ആ സഭകള്‍ സ്ഥാപിച്ച അപ്പൊസ്തലന്മാര്‍ക്കു മനസ്സിലായില്ല. താന്‍ പോയ ശേഷം കൊടിയ ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തിനിടയില്‍ കടക്കുമെന്നു പൗലൊസ് എഫെസൊസിലെ മൂപ്പന്മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതാണ് (പ്രവൃ. 20:29,30). എന്നാല്‍ പൗലൊസിന്റെ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആ മൂപ്പന്മാര്‍ അനുതപിച്ചില്ല. അതുകൊണ്ട് എഫെസൊസിലെ ആ സഭയ്ക്കും മൂപ്പന്മാര്‍ക്കും കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹം നഷ്ടപ്പെടുകയും പിന്മാറ്റത്തിലേക്കു പോകുകയും ചെയ്തു (വെളി.2:4). ഇങ്ങനെ ഉപ്പിന് അതിന്റെ രുചി നഷ്ടമായി; വെളിച്ചത്തിനു പ്രകാശവും. ഒരു സഭ അതിന്റെ മൂപ്പന്മാരെപ്പോലെ ആയിത്തീരും പിന്മാറ്റത്തിലുള്ള ആ അഞ്ചു സഭകളുടെ മൂപ്പന്മാര്‍, തങ്ങളുടെ സഭ ഒരു കാലത്തു സ്ഥാപിക്കുകയും തങ്ങളെ മൂപ്പന്മാരായി നിയമിക്കുകയും ചെയ്തത് പൗലൊസോ യോഹന്നാനോ ആണെന്നുള്ളതില്‍ പ്രശംസിക്കുന്നവരായിരുന്നേക്കാം. പക്ഷേ അബ്രാഹാം തങ്ങള്‍ക്കു പിതാവായുണ്ട് എന്നു യഹൂദന്മാര്‍ സ്വയം പ്രശംസിച്ചിരുന്നതു പോലെയുള്ള (മത്തായി 3:9, യോഹ. 8:39) വ്യര്‍ത്ഥമായ ഒരു പുകഴ്ച മാത്രമായിരുന്നു അത്. ഏതെങ്കിലും ഒരു വലിയ ദൈവഭൃത്യനാണു തങ്ങളുടെ സഭ സ്ഥാപിച്ചതെന്നതില്‍ പ്രശംസിക്കുന്ന പല സഭാനേതാക്കന്മാരെ ഇന്നും കാണാം. സഭയുടെ ഇപ്പോഴത്തെ നേതാവ് ആത്മീയന ല്ലെങ്കില്‍ ഇത്തരം പുകഴ്ചയൊക്കെ വിഡ്ഢിത്തമാണ്. പിന്മാറ്റത്തിലുള്ള ആ അഞ്ച് സഭകളെ സംബന്ധിച്ചും അവയുടെ മൂപ്പന്മാര്‍ക്കു കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹം നഷ്ടമായപ്പോള്‍ സഭകള്‍ക്കും അതു നഷ്ടമായി. നേതാവ് ‘ബിലെയാമിന്റെ ഉപദേശം’ (പണത്തിനും പദവിക്കും വേണ്ടി ദൈവത്തെ സേവിക്കുകയും ഒത്തു തീര്‍പ്പുകാരനായിരിക്കുകയും ചെയ്യുക) പിന്‍പറ്റിയാല്‍ സഭയിലെ വിശ്വാസികളും ബിലെയാമിനെപ്പോലെയാകും. നേതാവ് ആത്മീയ മായി മരിച്ചവനോ നിഗളിയോ ആണെങ്കില്‍ തന്നെ കേള്‍ക്കുന്നവരും അവനെപ്പോലെ ആയിത്തീരും (വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങള്‍). എന്നാല്‍ ചില അപവാദങ്ങളും ഉണ്ട്. ഉദാഹരണത്തിന് സര്‍ദ്ദീസ് സഭയിലെ നേതാവിനെപ്പോലെ പിന്മാറ്റത്തില്‍ പോകാത്ത ചില സഭാംഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശം വെളിപ്പാട് 3:4-ല്‍ കാണാം. മൂപ്പന്‍ ആത്മീയമായി ചത്ത അവസ്ഥയിലാണെങ്കിലും അവര്‍ തങ്ങളെത്തന്നെ പൂര്‍ണമനസ്‌കരായി സൂക്ഷിച്ചു. ഇതിന്റെ മറുവശവും ശരിയാണ്. ആത്മീയമായി ഉണര്‍വ്വുള്ള സഭകളില്‍ തന്നെ (സ്മുര്‍ന്ന, ഫിലദെല്‍ഫിയ ഉദാഹരണം) അംഗങ്ങളായിരുന്ന വിശ്വാസികളില്‍ ചിലര്‍ ആത്മീയമായി മരിച്ച അവസ്ഥയിലായിരുന്നിരിക്കാം. എങ്കിലും പൊതുവായി പറഞ്ഞാല്‍, ഒരു സഭ അതിന്റെ നേതാവിനോടൊപ്പം ഉയരുകയോ താഴുകയോ ചെയ്യും. അതുകൊണ്ടുതന്നെ മൂപ്പന്മാരെന്ന നിലയിലുള്ള നമ്മുടെ ചുമതല ദൈവമുന്‍പാകെ വളരെ ഗൗരവമുള്ളതാണ്. മൂപ്പന്മാര്‍ ആത്മീയമായി ബധിരരാകുമ്പോള്‍ പിന്മാറ്റത്തിലായിരുന്ന ഈ മൂപ്പന്മാര്‍ തങ്ങളുടെ അവസ്ഥയെ ക്കുറിച്ചു തീര്‍ത്തും അജ്ഞരായിരുന്നു. അപ്പൊസ്തലനായ യോഹന്നാനിലൂടെയാണു ദൈവം അവരോട് അവരുടെ അവസ്ഥ വെളിപ്പെടുത്തിയത്. എന്തുകൊണ്ടു യോഹന്നാനിലൂടെ ഇതു വേണ്ടിവന്നു? അവരുടെ ആത്മീയ അവസ്ഥയെക്കുറിച്ചു ദൈവം പറയുന്നത് എന്തുകൊണ്ട് അവര്‍ക്കു നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല? എല്ലാംകൊണ്ടും പുതിയ ഉടമ്പടിയില്‍ ദൈവം ഓരോ വിശ്വാസിയോടും നേരിട്ടു സംസാരിക്കാനല്ലേ ആഗ്രഹിക്കുന്നത്? എന്നിട്ടും ഇവിടെ എന്തുകൊണ്ടു കഴിഞ്ഞില്ല? കാരണം സഭയോഗത്തില്‍ മറ്റുള്ളവരോട് എന്താണു പ്രസംഗിക്കേണ്ടതെന്നുള്ള ചിന്തയില്‍ മുഴുകി നടക്കുകയായിരുന്നിരിക്കണം അവര്‍. ‘നാം മറ്റുള്ളവര്‍ക്ക് ഒരു പ്രസംഗകന്‍’ എന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നമുക്കു നമ്മുടെ ആത്മീയാവസ്ഥയെക്കുറിച്ചു ബോധ്യമില്ലാതിരിക്കാന്‍ എളുപ്പമാണ്. അതുപോലെ തന്നെ ഈ നേതാക്കള്‍ക്കുള്ള കര്‍ത്താവിന്റെ സന്ദേശങ്ങള്‍ അവര്‍ക്കു വ്യക്തിപരമായി സ്വകാര്യമായി എത്തിച്ചു കൊടുക്കുകയായിരുന്നില്ല. മറിച്ച് ആ സന്ദേശങ്ങള്‍ എല്ലാ സഭകളിലും പരസ്യമായി വായിക്കുകയായിരുന്നു (വെളി. 1:11). അങ്ങനെ മറ്റെല്ലാ സഭകളുടെയും നേതാക്കളുടെ ആത്മീയാവസ്ഥയെക്കുറിച്ച് എല്ലാ സഭകള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു. സന്ദേശങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നവര്‍ക്കും അനുഗ്രഹം വാഗ്ദാനം ചെയ്തിരുന്നല്ലോ (വെളി. 1:3). പൗലൊസ് തിമൊഥെയൊസിന് ഇങ്ങനെ എഴുതിയിരിക്കുന്നു: ”പാപത്തില്‍ തുടരുന്ന മൂപ്പന്മാരെ എല്ലാവരുടേയും മുന്‍പില്‍ വച്ചുതന്നെ ശാസിക്കണം. അങ്ങനെ മറ്റുള്ളവരും പാപം ചെയ്യുന്നതിനെക്കുറിച്ചു പേടിക്കുമല്ലോ” (1 തിമൊഥെ. 5:20). വീണുപോയ തന്റെ സഹപ്രവര്‍ത്തകന്‍ ദേമാസിന്റെ പേരു പൗലൊസ് പരാമര്‍ശിക്കുന്നുണ്ട്. ദേമാസിന്റെ വീഴ്ചയുടെ കാരണവും വെളിപ്പെടുത്തുന്നു – ‘അവന്‍ ഈ ലോകത്തെ സ്‌നേഹിച്ചു’ (പണം, സുഖം, മനുഷ്യരുടെ മാനം എന്നിവയെ സ്‌നേഹിച്ചു – 2 തിമൊ. 4:10). തന്നെ എതിര്‍ത്ത മറ്റു ചിലരുടെയും പേരുകള്‍ പൗലൊസ് പരസ്യമായി പരാമര്‍ശിക്കുന്നുണ്ട്. – ഫുഗലോസ്, ഹെര്‍മ്മെഗനോസ്, അലെക്‌സന്തര്‍, ഹുമനയൊസ് (2 തിമൊ. 1:15; 4:14; 1 തിമൊ. 1:20). പത്രൊസി ന്റേയും ബര്‍ന്നബാസിന്റേയും കപടമായ ഒരു നിലപാടിനെക്കുറിച്ചു പോലും പൗലൊസ് ഗലാത്യസഭയ്ക്കു തുറന്നെഴുതുന്നുണ്ടല്ലോ (ഗലാത്യ. 2:11-16). നേതാക്കളെക്കുറിച്ച് ഈ നിലയില്‍ സംസാരിക്കാന്‍ ദൈവം എല്ലാ വിശ്വാസികളെയും അനുവദിക്കുന്നില്ല. എന്നാല്‍ ഒരു അപ്പൊസ്തലനു പരിശുദ്ധാത്മ നിയോഗത്താല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാം. ജഡികരായ ക്രിസ്ത്യാനികള്‍ക്ക് ദൈവത്തിന്റെ വഴികള്‍ മനസ്സിലാവുകയില്ല. അതുകൊണ്ട് പിന്മാറ്റക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയതിനും നേതാക്കളുടെ പരാജയങ്ങള്‍ പരസ്യമായി പരാമര്‍ശിച്ചതിനും അവര്‍ പൗലൊസിനെ തെറ്റുകാരനാക്കിയേക്കാം. എന്നാല്‍ ഒരു അപ്പൊസ്തലന്‍ പരിശുദ്ധാത്മാവിനാലാണു നയിക്ക പ്പെടുന്നത്. ഒരു അപ്പൊസ്തലനില്‍ നിന്ന് ഇത്തരം തിരുത്തലുകളും ശാസനകളും സ്വീകരിച്ച് താഴ്മയോടെ കീഴ്‌പെട്ടിരിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ അനുഗൃഹീതനാണ്. ദൈവത്തെ ഭയപ്പെടുന്ന നേതാക്കള്‍ പഴയനിയമത്തില്‍, എപ്പോഴൊക്കെ യിസ്രായേല്‍ പിന്മാറ്റത്തി ലേക്കു പോയോ അപ്പോഴൊക്കെ ദൈവം തന്റെ പ്രവാചകന്മാരിലൂടെ അവരുടെ നേതൃത്വത്തെയാണ് (രാജാക്കന്മാര്‍, പുരോഹിതന്മാര്‍, വ്യാജപ്രവാചകന്മാര്‍) ശാസിച്ചത്. നേതൃത്വം പുറകോട്ടു പോകുകയും അശ്രദ്ധരാവുകയും ചെയ്തതുകൊണ്ടാണു യിസ്രായേല്‍ ജനം പിന്മാറ്റത്തിലായത്. നേതാക്കള്‍ക്കു ദൈവഭയം നഷ്ടമായതുകൊണ്ട് ജനത്തിനു ദൈവഭയം നഷ്ടമായി. പുതിയ ഉടമ്പടിയില്‍, ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചു കൊള്ളാനാണ് (2 കൊരി. 7:1) നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇന്നു മൂപ്പന്മാരെന്ന നിലയില്‍ നമ്മുടെ വിശുദ്ധി ദൈവഭയത്തില്‍ കൂടുതല്‍ തികവുള്ളതായി തീര്‍ന്നിട്ടില്ലെങ്കില്‍ ദൈവജനത്തെ നടത്താന്‍ നാം യോഗ്യരല്ല. മറ്റുള്ളവരുടെ ആത്മീയ നിലയെ പരിശോധിക്കാന്‍ നമുക്കാകും. എന്നാല്‍ നമ്മെ ശ്രദ്ധിക്കാനാരുമില്ലെന്ന് ഓര്‍ക്കണം. അങ്ങനെ യെങ്കില്‍ നമ്മുടെ പിന്മാറ്റമാണു കൂടുതല്‍ ഗൗരവതരം. കാരണം ആരെങ്കിലും നമ്മെ തിരുത്തുന്നതിനു മുന്‍പ് നമ്മുടെ അവസ്ഥ തിരുത്തപ്പെടല്‍ സ്വീകരിക്കാവുന്നതിന് അപ്പുറത്തേക്കു കടന്നു പോയി, വളരെ താമസിച്ചുപോയി എന്നു വന്നേക്കാം. അങ്ങനെ വന്നാല്‍ നാം എന്താണു ചെയ്യേണ്ടത്? ഇങ്ങനെ പോയാല്‍ നാം മൊത്തത്തില്‍ നഷ്ടമായി പോയേക്കും എന്നുള്ളതു കൊണ്ട് നമ്മെ കരത്തിലെടുത്തു കര്‍ശനമായി കൈകാര്യം ചെയ്യണമെന്നു നാം ദൈവത്തോട് ആവശ്യപ്പെടുക. ദൈവത്തിന്റെ ആത്മാവ് യേശുവിനെ ‘ദൈവഭയത്തില്‍ വേഗത്തില്‍ തിരിച്ചറിവു കിട്ടുവാന്‍’ ഇടയാക്കി (യെശയ്യ. 11:3 കെ.ജെ.വി. മാര്‍ജിന്‍). ഇതേപോലെ ആത്മാവിനു നമ്മെയും ദൈവഭയമുള്ളവരാക്കുവാന്‍ കഴിയും – നാം അനുവദിക്കുന്ന പക്ഷം. ഇത് ദൈവം നമ്മെ മുറിപ്പെടുത്തുമോ എന്ന ഭയമല്ല, മറിച്ചു നാം ദൈവത്തെ മുറിപ്പെടുത്തുമോ എന്ന ഭയമാണ്. ഒന്നാമതായി നമ്മുടെ വ്യക്തിജീവിതത്തില്‍ ഈ ദൈവഭയത്തില്‍ ഒരു ഉണര്‍വ്വ് നമുക്ക് ആവശ്യമാണ്. ദൈവത്തോടു വ്യക്തിപരമായി ഒരു മുഖാമുഖം ഇല്ലാതെ ആഴ്ചതോറും സഭയില്‍ പ്രസംഗിക്കുന്ന പതിവില്‍ നിന്നു നമ്മെ രക്ഷിക്കണേയെന്നു നാം ദൈവത്തോട് ആവശ്യപ്പെടേണ്ടതുണ്ട്. നാം മറ്റുള്ളരോടു പ്രസംഗിച്ച ശേഷം അന്ത്യദിവസം ദൈവത്താല്‍ നാം തള്ളപ്പെട്ടുപോകുമോ എന്നു നാം ഭയപ്പെടണം. താന്‍ തന്റെ ശരീരത്തെ അച്ചടക്കത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ തനിക്ക് ഇതു സംഭവിക്കുമെന്നു പൗലൊസ് പോലും ഭയപ്പെട്ടിരുന്നല്ലോ (1 കൊരി. 9:27). പരിശുദ്ധാത്മസ്‌നാനവും വരങ്ങളും പരിശുദ്ധാത്മ സ്‌നാനത്തെ (ആത്മാവില്‍ മുഴുകല്‍) വിലകുറച്ചു കാണുന്ന നമ്മുടെ കാലഘട്ടത്തിലെ പ്രവണതയ്‌ക്കെതിരെ നാം ജാഗരൂകരാകേണ്ടതുണ്ട്. ക്രിസ്തീയലോകത്ത് ഇന്നു രണ്ടു പരകോടികള്‍ ഇക്കാര്യത്തില്‍ നമുക്കു കാണാം. ഒന്ന്: പരിശുദ്ധാത്മ സ്‌നാനത്തെ അപ്പാടെ നിഷേധിക്കുന്നവര്‍. രണ്ട്: വിലകുറഞ്ഞ, വൈകാരികമായ, വ്യാജമായ ഒരു ആത്മസ്‌നാനത്തില്‍ പുകഴുന്നുവര്‍ (ജീവിത വിശുദ്ധിക്കോ, ദൈവത്തെ സേവിക്കുന്നതിനോ ഇതവരെ ശക്തിപ്പെടുത്തുന്നില്ല). ഈ രണ്ടു പരകോടികളെക്കുറിച്ചും നമുക്കു വ്യക്തതയുണ്ടായിരിക്കണം. നാം വേണ്ടവിധം ജീവിക്കാനും ശുശ്രൂഷിക്കുവാനും നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ യഥാര്‍ത്ഥമായ ശാക്തീകരണത്തിനായി തന്നെ നാം അന്വേഷിക്കണം. നാം എത്തിപ്പെട്ട നിലവാരത്തിനും മുകളിലേക്കു നമുക്ക് ഒരു സഭയെ നയിക്കാനാവില്ല. നമുക്കു ലഭ്യമായിട്ടുള്ളത് ഒരു വ്യാജമായ അനുഭവമാണെങ്കില്‍ നാം മറ്റുള്ളവരെയും വ്യാജമായ അനുഭവത്തിലേക്കു മാത്രമേ നയിക്കുകയുള്ളു. നാം യഥാര്‍ത്ഥമായ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചവരായിരിക്കണം. പക്ഷേ അതുമാത്രം പോരാ. നാം തുടര്‍മാനം ആത്മാവിന്റെ നിറവില്‍ ജീവിക്കണം. എങ്കിലേ, കര്‍ത്താവിനുവേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയുകയുള്ളു. നാം ‘എല്ലായ്‌പ്പോഴും ആത്മനിറവിലുള്ളവര്‍’ ആയിരിക്കണം (എഫെസ്യ. 5:18). സഭയിലെ സഹോദരീസഹോദരന്മാരുടെ ആത്മീയ വളര്‍ച്ച സംബന്ധിച്ചു നമുക്കു യഥാര്‍ഥമായ താല്‍പര്യം ഉണ്ടായാല്‍ മാത്രമേ നമുക്കു സഭയില്‍ ഫലപ്രദമായ ഒരു ശുശ്രൂഷ ഉണ്ടായിരിക്കുകയുള്ളു. ഇതു നമ്മെ പ്രവചനവരത്തിനായി ദൈവത്തെ അന്വേഷിക്കുന്നതി ലേക്കു നടത്തും. സഹവിശ്വാസികളെ ഫലപ്രദമായി സേവിക്കുന്ന തിനുവേണ്ടിയാണ് ഈ വരം. ആത്മാവിന്റെ ഈ വരം ഇല്ലാതെ വചനശുശ്രൂഷയില്‍ ദൈവത്തെ ഫലപ്രദമായി സേവിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് മുഴുഹൃദയത്തോടും നാം ആ വരത്തിനായി അന്വേഷിക്കണം. തന്റെ സ്‌നേഹിതനു നല്‍കാന്‍ ഭക്ഷണത്തിനായി അര്‍ദ്ധരാത്രിയില്‍ അയല്‍ക്കാരന്റെ വീട്ടില്‍ പോയ ഒരുവനെക്കുറിച്ച് യേശു ഒരു ഉപമ പറഞ്ഞിട്ടുണ്ടല്ലോ. സഭയില്‍ ആവശ്യത്തിലുള്ളവരെക്കുറിച്ചു നമുക്കു താത്പര്യം ഉണ്ടായിരിക്ക ണമെന്ന് ഇതു വ്യക്തമാക്കുന്നു. ഇതു നമ്മെ ദൈവത്തിന്റെ വാതിലില്‍ നിരന്തരം മുട്ടിക്കൊണ്ട് തന്നെ അന്വേഷിക്കുന്നതിലേക്കു നടത്തും. തുടര്‍ന്ന് ‘പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കു വേണ്ടിടത്തോളം അവിടുന്നു തരും’ (ലൂക്കൊ. 11:8, 11:13 വാക്യങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുക). പുതിയ ഉടമ്പടിയില്‍, പ്രവചനം എന്നു വച്ചാല്‍ പരിശുദ്ധാത്മ അഭിഷേകത്തോടെ ദൈവവചനം സംസാരിക്കുന്നതാണ്. അതു ആത്മീയ വര്‍ദ്ധന വരുത്തുന്നതും ഉത്സാഹിപ്പിക്കുന്നതും സഭയെ കെട്ടുപണി ചെയ്യുന്നതുമായിരിക്കും (1 കൊരി. 14:4, 24,25). പ്രാദേശിക സഭയുടെ കൂടിവരവില്‍ പ്രവചനത്തിനുള്ള പ്രാധാന്യത്തെയാണ് 1 കൊരിന്ത്യര്‍ 14-ല്‍ പൗലൊസ് ചൂണ്ടിക്കാട്ടുന്നത്. അഭിഷിക്തമായ പ്രവചനമില്ലാതെ സഭ പണിയാന്‍ കഴിയുമായിരുന്നെങ്കില്‍ ദൈവം സഭയ്ക്ക് ഈ വരം വെറുതെ നല്‍കിയതാണെന്നു നമുക്കു പറയേണ്ടിവരുമായിരുന്നു. അങ്ങനെയെങ്കില്‍ പ്രവചനവരത്തിനായി ‘തീക്ഷ്ണമായി വാഞ്ഛിപ്പീന്‍’ എന്ന ഉദ്‌ബോധനം (1കൊരി. 14:1,39) ആവശ്യമില്ലാത്ത ഒന്നാണെന്നും വരും. എന്നാല്‍ സഭയുടെ പണിക്ക് ഈ വരം അത്യാവശ്യമാണെന്നതാണു സത്യം. ഒരു സഭയില്‍ ആത്മാവില്‍ പ്രവചിക്കുന്ന ഒരു സഹോദരന്‍ പോലുമില്ലെങ്കില്‍ ആ സഭ വേഗത്തില്‍ ആത്മീയ മരണം പ്രാപിക്കും. പരിശുദ്ധാത്മാഭിഷേകത്തെ അവഗണിക്കുന്നത്, പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവു വന്നത് ആവശ്യമില്ലാത്തതായിരുന്നു, ദൈവികമായി ശാക്തീകരണമില്ലാതെ തന്നെ നമുക്കു ദൈവപ്രവൃത്തി ചെയ്യാന്‍ കഴിയും എന്നെല്ലാം പറയുന്നതിനു തുല്യമാണ്. കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ വന്നത് ആവശ്യമില്ലാത്തതായിരുന്നു, അവിടുത്തെ കൂടാതെ തന്നെ നമുക്കു ദൈവരാജ്യത്തില്‍ പ്രവേശി ക്കാന്‍ കഴിയും എന്നെല്ലാം പറയുന്നതിനു തുല്യമായ ഗൗരവാവഹമായ ഒരു തെറ്റാണിതും! ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയുടെ വരവിനെ തുച്ഛീകരിക്കുന്നതു പരിശുദ്ധാത്മാവിനെ തന്നെയും അതുപോലെ ത്രിത്വത്തിലെ രണ്ടാമന്റെ വരവിനെയും തുച്ഛീകരിക്കുന്നതിനു തുല്യമാണ്. ചില വിശ്വാസികള്‍ അതിനെതിരെ പറയുന്നതുകൊണ്ടുമാത്രം നാം പരിശുദ്ധാത്മാഭിഷേകത്തെ വിലകുറച്ചു കാണരുത്. ആത്മാവിന്റെ ശക്തിയില്ലെങ്കില്‍ നിങ്ങള്‍ ദൈവിക പ്രവൃത്തി ചെയ്യാന്‍ നിങ്ങളുടെ തന്നെ മാനുഷിക താലന്തുകളിലും അനുഭവങ്ങളിലും ചാരുവാന്‍ തുടങ്ങും. ദൈവികലക്ഷ്യം സാധിക്കുവാന്‍ അതൊരിക്കലും സഹായിക്കുകയില്ല. നാം ആളുകളെ ഒരു വശത്തു പരീശത്വം, നിയമാനുസരണം എന്നിവയില്‍ നിന്നും മറുവശത്തു ഒത്തുതീര്‍പ്പ്, ലോകമയത്വം എന്നിവയില്‍ നിന്നും സ്വതന്ത്രരാക്കണം. ഇത്തരം ഒരു ശൂശ്രൂഷയ്ക്ക് ആരാണു പ്രാപ്തര്‍? പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടുത്തപ്പെട്ട ഒരുവനു മാത്രമേ ഇതു കഴിയുകയുള്ളു. പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തിനായും അവിടുത്തെ ശക്തിക്കായും അതുകൊണ്ടുതന്നെ നാം നിരന്തരം അന്വേഷിക്കണം. എഫെസോസിലെ വിശ്വാസികള്‍ക്കു വേണ്ടി പൗലൊസ് പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ ജ്ഞാനം, ശക്തി എന്നിവ ലഭ്യമാകണമെന്നാണു താന്‍ പ്രാര്‍ത്ഥിക്കു ന്നത് (എഫെ. 1:17; 3:16). നമ്മളും ഇവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ലോകമയത്വം, നിയമദാസ്യത്വം എന്നീ അപകടങ്ങള്‍ എല്ലാ നിയമദാസ്യത്വത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനായി നാം മുഴുഹൃദയത്തോടെയും അന്വേഷിക്കണം. അങ്ങനെ മാത്രമേ നമുക്കു പുതിയ ഉടമ്പടി സഭകള്‍ പണിയാന്‍ കഴിയൂ. നിയമദാസ്യത്വം എപ്പോഴും വിധിക്കുന്ന മനോഭാവത്തിലേക്കു നമ്മെ നയിക്കും. അതു ലോകമയത്വം പോലെ തന്നെ ദൈവപ്രവൃ ത്തിയെ നശിപ്പിക്കും. നിയമദാസ്യത്വം, ലോകമയത്വം എന്നിവ രണ്ടു പരകോടികളാണ് – രണ്ടും ഫലത്തില്‍ ബാബിലോണിയന്‍ സഭക ളാണു പണിയുക. എന്നാല്‍ ഈ രണ്ടെണ്ണത്തില്‍, കൂടുതല്‍ അപകടകാരി നിയമദാസ്യത്വമാണ്. കാരണം ലോകമയത്വത്തില്‍ നിന്നും വ്യത്യസ്തമായി അത് ആത്മീയമായി തോന്നാം. നിയമാനു സാരിയായ സഭകള്‍ ലൗകിക സഭകളെക്കാള്‍ കൂടുതല്‍ ആത്മീയമുള്ള സഭകളായി തോന്നാം. എന്നാല്‍ ലൗകിക സഭകളിലുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ കാപട്യവും അയഥാര്‍ഥ്യവും ഇത്തരം സഭകളിലു ണ്ടായിരിക്കും. പരീശന്മാര്‍ നിയമാനുസാരികളും ഹെരോദ്യര്‍ ലൗകികരുമാ യിരുന്നു. എന്നാല്‍ യേശുവിനെ ക്രൂശിക്കുന്നതില്‍ ഹെരോദ്യരെക്കാള്‍ താത്പര്യപ്പെട്ടതു പരീശരായിരുന്നു. നിയമദാസ്യത്വത്തിന്റെ അപകടം നമുക്കിവിടെ വ്യക്തമായി കാണാം. റോമര്‍ 6-ല്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും 7-ല്‍ നിയമദാസ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമുക്ക് രണ്ടില്‍ നിന്നും സ്വാതന്ത്ര്യം വേണം. മൂപ്പന്മാര്‍ നിയമാനുസാരികളാകുന്നതിന് ഒരു ഉദാഹരണം: ആഭരണധാരണം ലോകമയത്വമാണെന്നു പഠിപ്പിക്കുന്നത്. രണ്ടു കാര്യങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം: ഒന്നാമതായി: ലോകമയത്വം പ്രാഥമികമായും മനസ്സിലാണു കുടികൊള്ളുന്നത്. റോമര്‍ 12:2 പറയുന്നത് ”ഈ ലോകത്തിന് അനുരൂപമാകരുത്… നിങ്ങളുടെ മനസ്സില്‍.” ലോകമയത്വം പല തര ത്തില്‍ വെളിപ്പെടാം – പരദൂഷണം, അപവാദം പറച്ചില്‍, പണ സ്‌നേഹം, ആളുകളുടെ (ലോകത്തിലുള്ളവരായാലും സഭയിലുള്ള വരായാലും) മാനംതേടല്‍, വിലകൂടിയ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ അണിയുന്നത് എന്നിങ്ങനെ. എന്നാല്‍ അപവാദം പറയുന്നത് ആഭരണധാരണത്തെക്കാള്‍ പതിനായിരം മടങ്ങു ദോഷമാണ്. കാരണം അതു മറ്റുള്ളവരെ മുറിപ്പെടുത്തുന്നു. ലോകമയത്വം ആരംഭിക്കുന്നതു മനസ്സിലാണെന്നതിനാല്‍ ഒന്നാമത് അവിടെ നിന്നാണ് അതിനെ പറിച്ചെറിയേണ്ടത്. അപ്പോള്‍ പാത്രത്തിന്റെ പുറംഭാഗവും സ്വാഭാവികമായി വൃത്തിയായിക്കൊള്ളും (മത്താ. 23:26-ല്‍ യേശു പറഞ്ഞതുപോലെ). രണ്ടാമതായി ഒരു വിശ്വാസി നിര്‍ബന്ധം മൂലം ചെയ്യുന്നതെല്ലാം ചത്ത പ്രവൃത്തികളാണ്. ദൈവമുന്‍പാകെ അതിനൊരു വിലയുമില്ല. നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്നു മാനസാന്തരപ്പെടാനും നമ്മോടു പറഞ്ഞിരിക്കുന്നു (എബ്രാ. 6:1). അതുകൊണ്ട് ധാര്‍മികമായി പാപമല്ലാത്ത ഒരു കാര്യത്തിലും നാം സഭയിലുള്ളവരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഉദാഹരണത്തിന്: അപവാദം പറയുന്നതില്‍ നിന്നു വിട്ടു നില്‍ക്കാന്‍ (കാരണം അതു പാപമാണ്) നമുക്കു സഭാജനങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താം. എന്നാല്‍ ആരുടെമേലും ആഭരണം വര്‍ജ്ജിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുത് (കാരണം പാപമായതുകൊണ്ടല്ല, ലാളിത്യത്തിനുവേണ്ടിയാണ് ആഭരണം ഒഴിവാക്കേണ്ടത്). ലാളിത്യത്തിന്റെ കാര്യത്തില്‍ നാം ആളുകള്‍ക്കു സ്വാതന്ത്ര്യം നല്‍കണം. അവരുടെ ഈ കാര്യത്തിലെ ബോധ്യം അനുസരിച്ചാണു വസ്ത്രധാരണത്തിലും ജീവിതത്തിലും അവര്‍ ലാളിത്യം പാലിക്കേണ്ടത്, നമ്മുടെ ബോധ്യം അനുസരിച്ചല്ല. ഞാനിവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ: ഞാനും എന്റെ ഭാര്യയും ഒരിക്കലും ആഭരണം അണിഞ്ഞിട്ടില്ല. കാരണം 1 തിമൊ. 2:9 (”പൊന്ന്, മുത്ത് എന്നിവ കൊണ്ടല്ല”), 1 പത്രൊസ് 3:3 (”പൊന്നണിയുന്നതുമല്ല”) എന്നിവ ദൈവവചനത്തില്‍ നമുക്കുള്ള വ്യക്തമായ കല്പനകളാണ്. എന്നാല്‍ ആഭരണം ധരിക്കുന്ന മറ്റുള്ളവരെ ഞങ്ങള്‍ വിധിക്കാറില്ല. ഈ വാക്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതുപോലെ അവര്‍ മനസ്സിലാക്കുന്നില്ല എന്നു മാത്രം ഞങ്ങള്‍ ചിന്തിക്കുന്നു. 1 തിമൊഥെയൊസ് 2:9, 1 പത്രൊസ് 3:3 എന്നിവിടങ്ങളില്‍ പൗലൊസും പത്രൊസും ലാളിത്യം, ശാലീനത എന്നിവയെ (ആഡംബരം, പ്രകടനപരത എന്നിവയ്‌ക്കെതിരെ) ഊന്നിപ്പറയുക യാണ്. അനാവശ്യമായ ആഡംബരം, പണത്തിന്റെ ദുര്‍ച്ചെലവ്, കാലത്തിനൊത്ത അലങ്കാരം, അണിഞ്ഞൊരുങ്ങല്‍ എന്നിവയില്‍ നിന്നെല്ലാം മാറി നില്ക്കാന്‍ അവര്‍ സഹോദരിമാരെ (എല്ലാവരെയും) ഉദ്‌ബോധിപ്പിക്കുകയാണ്. സ്വര്‍ണം, മുത്ത്, വിലപിടിച്ച വസ്ത്രം, പണച്ചെലവുള്ള കേശാലങ്കാരം എന്നിവയെക്കുറിച്ചെല്ലാം ഇവിടെ പറഞ്ഞിരിക്കുന്നു. പല വിശ്വാസികള്‍ക്കും അവരുടെ വീടുകളിലുള്ള മറ്റനേകം ആഡംബരവസ്തുക്കളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. യേശു നമ്മളോടു കല്പിച്ചത്: ”ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്. ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക” (യോഹ. 7:24). അതുകൊണ്ട് ആഭരണം ധരിക്കുന്നതിന് ഒരു സഹോദരിയെ വിമര്‍ശിക്കുന്നതിനു മുന്‍പ് നിങ്ങളുടെ വീട്ടില്‍ ആഡംബര, അനാവശ്യ വസ്തുക്കള്‍ ഉണ്ടോയെന്നു സ്വയം ചോദിക്കുന്നതു നന്നായിരിക്കും. അങ്ങനെയുണ്ടെങ്കില്‍ ഞാനിങ്ങനെ പറയും: ഒന്നാമതു നിങ്ങളുടെ കാപട്യം, നിയമദാസ്യത്വം, സ്വയന്യായീകരണം, വിധിക്കുന്ന മനോഭാവം എന്നിവ ഒഴിവാക്കി നിങ്ങളെത്തന്നെ വിധിക്കുക. നിങ്ങളുടെ വീട്ടിലുള്ള വിലയേറിയ ആഡംബര, അനാവശ്യ വസ്തുക്കളുടെ വിലയുടെ ചെറിയൊരംശം മാത്രം വിലയുള്ള ഏതെങ്കിലും ഇമിറ്റേഷന്‍ ആഭരണം ധരിച്ചതിന് ഒരു സഹോദരിയെ നിങ്ങള്‍ക്കെങ്ങനെ വിമര്‍ശിക്കാന്‍ കഴിയും? ബൈബിള്‍ പറയുന്നു: ”മറ്റുള്ളവര്‍ക്കു നേരെ നിങ്ങള്‍ വിരല്‍ ചൂണ്ടുമ്പോള്‍ ഓര്‍ക്കുക: ഓരോ തവണയും നിങ്ങള്‍ മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെക്കൂടിയാണു വിമര്‍ശിക്കുന്നത്. നിങ്ങളുടെ തന്നെ കുറവുകളില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യക്തമായ തന്ത്രമാണു മറ്റുള്ളവരെ വിധിച്ചു വിമര്‍ശിക്കുന്നത്. പക്ഷേ ദൈവത്തെ കബളിപ്പിക്കാനാവില്ല. നിങ്ങളുടെ എല്ലാ കാപട്യങ്ങള്‍ക്കിടയിലൂടെയും ദൈവം നിങ്ങളെ വ്യക്തമായി കണ്ട് നിങ്ങള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം നിങ്ങളുടെ മേല്‍ തന്നെ ചുമത്തുന്നു. നിങ്ങളുടെ വിരല്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടുന്നതു മൂലം നിങ്ങളുടെ കുറ്റങ്ങള്‍ കാണുന്നതില്‍ നിന്നു ദൈവത്തിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാമെന്നു കരുതരുത്. അവിടുന്നു വളരെ നല്ല ദൈവമായതുകൊണ്ട് നിങ്ങളെ വെറുതെ വിടുമെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇല്ല, നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് അനുതപിക്കുക” (റോമര്‍ 2:1-5 മെസേജ് ബൈബിള്‍). മുകളില്‍ പറഞ്ഞ പ്രമാണത്തിന് ആഭരണധാരണത്തിന് അപ്പുറത്തും പ്രസക്തിയുണ്ട്. നിയമദാസ്യത്വം പല രൂപത്തിലും നിറത്തിലും വരാം. നാം അവയെക്കുറിച്ചെല്ലാം ജാഗ്രതയുള്ളവരാ യിരിക്കണം. ഒരു സഹോദരന്‍ ഉപയോഗിക്കുന്ന കാറിന്റെ മോഡല്‍, അവന്‍ ധരിച്ചിരിക്കുന്ന ജീന്‍സ്, നിറമുള്ള ഷര്‍ട്ട് എന്നിവയുടെ എല്ലാം അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരുവനെ വിധിക്കുന്നുണ്ടാകാം. ഈ കാര്യങ്ങളെ എല്ലാം ഇങ്ങനെ പറഞ്ഞവസാനിപ്പിക്കാം. ”ഓരോരുത്തനും അവനവന്റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ” (റോമ. 14:5)- എത്ര വലുപ്പമുള്ള വീട്ടില്‍ താമസിക്കണം, ഏതു തരം കാറ് (സ്‌കൂട്ടര്‍) വാങ്ങണം, ഏതുതരത്തിലുള്ള വസ്ത്രങ്ങള്‍ താനും വീട്ടുകാരും ധരിക്കണം, ഏതു തരം ഭക്ഷണം കഴിക്കണം, വീട്ടില്‍ ഒരു വിവാഹത്തിന് എത്ര പണം ചെലവാക്കണം എന്നിങ്ങനെ എല്ലാ കാര്യത്തിലും. ഈ മേഖലകളിലെല്ലാം ലോകമയത്വം ഉണ്ട്. പക്ഷേ ഈ കാര്യങ്ങളിലൊന്നും മറ്റുള്ളവരെ വിധിക്കരുത്. നാം നമ്മെത്തന്നെ വിധിക്കുക. ആഭരണം ധരിക്കുന്നവരും ചില ആഡംബര വസ്തുക്കള്‍ ഉള്ളവരും ചേര്‍ന്നല്ല ബാബിലോണ്‍ പണിയുന്നത്. തങ്ങള്‍ പറയുന്നതു പ്രവര്‍ത്തിക്കാത്തവരും മറ്റുള്ളവര്‍ക്കെതിരെ കുറ്റാരോപണം നടത്തുന്നവരുമായ കാപട്യക്കാരാണ് അതു പണിയുന്നത്. കുറ്റാരോപണമില്ലാതെ വിധിക്കുന്നത് മറ്റുള്ളവരെ വിധിക്കുന്നതു ശരിയാണോ തെറ്റാണോ എന്നതു സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ തന്നെ ധാരാളം തെറ്റിദ്ധാരണയുണ്ട്. ‘വിധിക്കുക’ എന്ന വാക്ക് തെറ്റിദ്ധരിച്ചതു മൂലമാണിത്. ആളുകളെ വിവേചിച്ചു മനസ്സിലാക്കുന്നതിന്റെ ഭാഗമായി വിശ്വാസികളെന്ന നിലയില്‍ നാം മറ്റുള്ളവരെ വിധിക്കണം. ആരെങ്കിലും പ്രസംഗിക്കുന്നതു കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അതു വിവേചിക്കണമെന്നു ദൈവവചനത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ (1 കൊരി. 14:29). എല്ലാവരുടെയും പ്രസംഗത്തെ വിവേചിച്ചു വിധിക്കണമെന്നു പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്നു ക്രിസ്തീയ ലോകത്തുള്ള വഞ്ചിക്കുന്ന പല പ്രസംഗകരാല്‍ നാം വഞ്ചിക്കപ്പെടാ തിരിക്കാന്‍ ഇതാണ് ഏകമാര്‍ഗ്ഗം. ദൈവവചനം ഇങ്ങനെയും പറഞ്ഞിരിക്കുന്നു: ”ഏത് ആത്മാവി നെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‌വിന്‍” (1 യോഹ. 4:1). നാം എങ്ങനെയാണു മറ്റുള്ളവരെ വിധിക്കേണ്ടതെന്നു യേശുവും പറഞ്ഞിട്ടുണ്ട്: ”നിങ്ങളുടെ വിധിയില്‍ സത്യസന്ധരായിരിക്കുക. ബാഹ്യമായ കാഴ്ചപ്രകാരം തീരുമാനിക്കരുത്. മറിച്ച് നന്നായി നീതിപൂര്‍വ്വം വിധിക്കുക” (യോഹ. 7:24- ആംപ്ലിഫൈഡ്). അങ്ങനെയെങ്കില്‍ ”വിധിക്കരുത്” (മത്താ. 7:1) എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്ന് എന്താണ് അര്‍ത്ഥമാക്കിയത്? വിധിക്കുക എന്ന വാക്കിന് കുറ്റാരോപണം നടത്തുക എന്നും അര്‍ത്ഥമുണ്ട് (മൂലഭാഷയായ ഗ്രീക്കില്‍). ആംപ്ലിഫൈഡ് ബൈബിള്‍ വിവര്‍ത്തനത്തില്‍ ഈ വാക്യം ഇങ്ങനെയാണ്: ”മറ്റുള്ളവര്‍ക്കെതിരെ കുറ്റാരോപണം നടത്തരുത്. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ കുറ്റാരോപി തനാകും” (മത്താ. 7:1 – ആംപ്ലിഫൈഡ്). യേശു തന്നെക്കുറിച്ചു തന്നെ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ആരേയും കുറ്റം വിധിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യുന്നില്ല” (യോഹ. 8:15 ആംപ്ലിഫൈഡ്). അപ്പോള്‍ ഇത് മറ്റുള്ളവരെ കുറ്റം വിധിക്കുന്നതും ശിക്ഷിക്കുന്നതുമാണ് (വാക്കുകള്‍കൊണ്ടോ മനസ്സിലോ). അതു നിരോധിച്ചിരി ക്കുന്നു. ദൈവത്തിനു മാത്രമേ ഇങ്ങനെ ചെയ്യാന്‍ അധികാരമുള്ളു. എന്നാല്‍ നാം പരിശോധിക്കുകയും വിവേചിക്കുകയും വേണം. യേശുവിനെക്കുറിച്ച് ഇങ്ങനെ ഒരു പ്രവചനം ഉണ്ടല്ലോ: ”അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല. ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കുകയുമില്ല. അവന്‍ നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും നേരോടെ വിധി കല്പിക്കുകയും ചെയ്യും” (യെശയ്യ. 11:3,4). നമ്മളും അവിടുത്തെ മാതൃക പിന്തുടരുകയും കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ചെയ്യുന്നതു വച്ച് ആരേയും ഒന്നിനേയും ഒരിക്കലും വിധിക്കരുത്. നാം ഒരു കാര്യം പൂര്‍ണമായി പരിശോധിച്ചശേഷം നന്നായി നീതിയോടെ മുഖപക്ഷം കൂടാതെ വിധിക്കണം. ദൈവഭവനത്തിലെ അംഗങ്ങളെന്ന നിലയില്‍ നാം ഒന്നാമതു നമ്മെത്തന്നെ വിധിക്കണമെന്നും പറഞ്ഞിരിക്കുന്നു (1പത്രൊ. 4:17). പക്ഷേ നാം നമ്മുടെ ഉള്ളിലേക്കു നോക്കിയല്ല നമ്മെ വിധിക്കേണ്ടത്. അല്ല. നാം യേശുവിന്റെ മാതൃകയിലേക്കു നോക്കി തന്റെ ജീവിതത്തില്‍ നിന്നുള്ള വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കുറവുകളെ കാണണം. പിന്നീടു നമ്മെത്തന്നെ വിധിക്കണം. ‘കര്‍ത്താവേ, നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു’ (സങ്കീ. 36:9) എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. ക്രിസ്തീയ ജീവിതത്തില്‍ നാം പഠിക്കേണ്ട പ്രധാന പാഠങ്ങളിലൊന്ന് ദൈവിക വെളിച്ചത്തില്‍ നമ്മെത്തന്നെ വിധിക്കുക എന്നതാണ്. പലരും ഇതൊരിക്കലും പഠിക്കാറില്ല. ഫലം അവര്‍ ആത്മികമായ ഒരു പുരോഗതിയും നേടുന്നില്ല. ഇവിടെ അത്ഭുതകരമായ ഒരു വാഗ്ദാനം നമുക്കു കാണാം: ഇന്നു തങ്ങളെത്തന്നെ വിശ്വസ്തമായി വിധിക്കുന്നവരെ അന്തിമ ദിവസം ദൈവം വിധിക്കുകയില്ല. നാം ”നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല” (1 കൊരി. 11:31). നാം മറ്റുള്ളവരെ വിധിക്കുന്നില്ലെങ്കിലും പാപത്തിനെതിരെ നാം ശക്തമായി പ്രസംഗിക്കണം. യേശു മത്തായി 5,6,7 അധ്യായങ്ങളില്‍ കോപം, കണ്ണുകള്‍കൊണ്ടുള്ള ദുര്‍മ്മോഹം, പണസ്‌നേഹം, വിചാരപ്പെടല്‍, ഭയം, മോശമായ ചിന്തകള്‍, കള്ളം പറയുന്നത്, മനുഷ്യ മാനം തേടുന്നത്, ശത്രുവിനെ പകയ്ക്കുന്നത് എന്നിങ്ങനെയുള്ള ഓരോ പാപത്തിനുമെതിരെ ശക്തമായി സംസാരിച്ചു. നമ്മളും, അശ്ലീല ഇന്‍ര്‍നെറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കുക പോലെയുള്ള ആധുനിക പാപങ്ങള്‍ക്കെതിരെ സംസാരിക്കണം. പക്ഷേ നാം ജനത്തെ കുറ്റപ്പെടുത്താതെ സംസാരിക്കണം. യേശു വന്നതു ലോകത്തെ കുറ്റപ്പെടുത്താനല്ല അതിനെ രക്ഷിപ്പാനാണല്ലോ (യോഹ. 3:17). ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ദൈവം ഒരുവന്‍ മാത്രമാണല്ലോ (യാക്കോ. 4:12) . ദൈവം നിഗളികളെയും ധാര്‍ഷ്ട്യക്കാരെയും സഭയില്‍ നിന്നു മാറ്റുന്നു സഭയിലെ നിഗളികളും ധാര്‍ഷ്ട്യക്കാരുമായ വിശ്വാസികളെ തുറന്നു നേരിടണം. അത്തരം ആളുകളോട് ഒരു മൂപ്പന്‍ മൃദുവായും നയപരമായുമല്ല പെരുമാറേണ്ടത്. എല്ലാ നിഗളികളായ ആളുകളും കര്‍ത്താവിന്റെ നാമത്തിന് അപമാനം വരുത്തുന്നു. അതുകൊണ്ട് അവരെ പ്രവചനപരമായ വാക്കുകളോടെ ധീരമായി നേരിടണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂപ്പന്മാര്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്ന വരാണോ അതോ സഭയിലെ ദൈവമഹത്വത്തില്‍ തല്‍പരരാണോ എന്നു ദൈവം പരിശോധിക്കുകയാണ്. നാം നല്‍കിയ തിരുത്തലുകള്‍ മൂലം ആരെങ്കിലും ഇടറി സഭ വിട്ടുപോയാല്‍ നാം വിഷമിക്കരുത്. കാരണം എല്ലാ നിഗളികളെയും സഭയില്‍ നിന്നു പുറത്താക്കാന്‍ ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ. ദൈവം അരുളിച്ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക: ”നിങ്ങളുടെ മധ്യത്തില്‍ നിന്നു നിഗളവും ഗര്‍വ്വവും ഉള്ളവരെ ഞാന്‍ നീക്കിക്കളയും. എന്റെ വിശുദ്ധ പര്‍വ്വതത്തില്‍ (സഭയില്‍) ഇനി നിഗളവും ധാര്‍ഷ്ട്യവും ഉണ്ടായിരിക്കുകയില്ല. അവിടെ അവശേഷിക്കുന്നവര്‍ താഴ്മയും ദാരിദ്ര്യവും ഉള്ളവരായിരിക്കും. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ വിശ്വസിക്കും. അവരില്‍ വഞ്ചന ഉണ്ടായിരിക്കുകയില്ല. അവര്‍ നിശ്ശബ്ദരായും സമാധാനമായും സുരക്ഷിതരായും കിടക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല. പാടുക, ആര്‍ക്കുക, സന്തോഷിക്കുക, പൂര്‍ണഹൃദയത്തോടെ ആനന്ദിക്കുക, കര്‍ത്താവു തന്നെ നിങ്ങളുടെ മധ്യത്തില്‍ ജീവിക്കുന്നു! നിങ്ങള്‍ ഇനി ഭയപ്പെടേണ്ടതില്ല. അഹ്ലാദിക്കു, നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങളുടെ മധ്യത്തില്‍ ജീവിക്കുന്നു. അവിടുന്നു ശക്തനായ രക്ഷകനാണ്. അവിടുന്നു നിങ്ങള്‍ക്കു വിജയം തരും. വലിയ ആനന്ദത്തോടെ അവിടുന്നു നിങ്ങളെച്ചൊല്ലി ആഹ്ലാദിക്കും. അവിടുന്നു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളെ കുറ്റപ്പെടുത്തുകയില്ല” (സെഫന്യാവ് 3:11-18 ലിവിങ് ബൈബിള്‍). യേശു പറഞ്ഞത് ‘പിതാവ് എനിക്കു തന്നിട്ടുള്ളവരെല്ലാം എന്റെ അടുക്കല്‍ വരു’മെന്നാണ് (യോഹ. 6:37). നമുക്കും അതു തന്നെ പറയാന്‍ കഴിയും: നാം സേവിക്കണമെന്നു പിതാവ് ആഗ്രഹിക്കുന്ന വരെല്ലാം നമ്മോടൊപ്പം തുടരും. ആ വിശ്വാസികള്‍ മാത്രം നമ്മോടൊപ്പം തുടര്‍ന്നാല്‍ മതിയെന്നാണു നാമും ആഗ്രഹിക്കുന്നത്. മറ്റെല്ലാവരും പൊയ്‌ക്കൊള്ളട്ടെ. കാരണം അവര്‍ നമ്മോടൊപ്പം തുടര്‍ന്നാല്‍ നമുക്കവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് മറ്റു സഭകളോ പാസ്റ്റര്‍മാരോ നിങ്ങളുടെ സഭകളില്‍ നിന്നു ചിലരെ വശീകരിച്ചുകൊണ്ടുപോയാല്‍ അവരെ പോകാന്‍ നിങ്ങള്‍ അനുവദിക്കണം. ദൈവം അവിടുത്തെ സര്‍വ്വജ്ഞതയില്‍ എന്തോ കാരണത്താല്‍ അത് അനുവദിച്ചതാണ്. യോഹന്നാന്‍ പറഞ്ഞു: ”അവര്‍ നമ്മുടെ ഇടയില്‍ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു. എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ” (1 യോഹ. 2:19). അത്തരം ഒരു പാറ്റല്‍ നടക്കാന്‍ ദൈവം അനുവദിക്കുമ്പോള്‍ നമുക്ക് ഒരുകാര്യം ഉറപ്പു വരുത്താം: യഥാര്‍ത്ഥ വിശ്വാസികളിലെ ഏറ്റവും ദുര്‍ബലനായവന്‍ പോലും കൊഴിഞ്ഞുപോകുകയില്ല. ”അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ അരിപ്പാന്‍ കല്പിക്കും. ഒരു മണിപോലും നിലത്തു വീഴുകയില്ല” (ആമോസ് 9:9): ഇതാണ് അവിടുത്തെ വാഗ്ദാനം. സഭയെ കോതമ്പുപോലെ പാറ്റും. അല്ലെങ്കില്‍ സഭയില്‍ ദൈവം ഉണ്ടാക്കുന്ന അപ്പത്തില്‍ കല്ലുകടിക്കും. അതുകൊണ്ട് നമ്മുടെ ശ്രദ്ധ ഗുണത്തിലായിരിക്കണം, എണ്ണത്തിലായിരിക്കരുത്. ദൈവത്തിനും അങ്ങനെയാണല്ലോ. സഭയിലെ അച്ചടക്കം സഭയില്‍ ദൈവത്തിന്റെ ഉന്നതനിലവാരം നാം നിലനിര്‍ത്തണ മെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ചിലപ്പോള്‍ പാപം ചെയ്ത ഒരു സഹോദരനെ കൂട്ടായ്മയില്‍ നിന്ന് (സഭയില്‍ നിന്ന്) പുറത്താക്കേണ്ടി വന്നേക്കും. പൗലൊസ് തന്റെ അപ്പൊസ്തലി കമായ അധികാരം ഉപയോഗിച്ച് ഒരിക്കല്‍ അത്തരം ഒരു സഹോദരനെ ‘അവന്റെ ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുന്നു’ (1 കൊരി. 5:5). ഇങ്ങനെ മാത്രമേ സഭയെ നിര്‍മലമായി സൂക്ഷിക്കാനാവൂ. അവര്‍ പാപത്തില്‍ തുടര്‍ന്നാല്‍ മൂപ്പന്മാരെപ്പോലും പരസ്യമായി മുഴുസഭയുടെയും മുന്‍പാകെ ശാസിക്കാന്‍ പരിശുദ്ധാത്മാവു കല്പിച്ചിരിക്കുന്നു. മൂപ്പന്മാര്‍ക്ക് ഇരട്ടി ബഹുമാനം നല്‍കാന്‍ പറഞ്ഞിരിക്കുന്ന അതേ വേദഭാഗത്താണ് ഈ കല്‍പനയും കാണുന്നത് (1 തിമൊ. 5:17; 5:20). ദൈവം മോശെയെയും പത്രൊസിനേയും പരസ്യമായി ആദരിച്ചു. എന്നാല്‍ അവിടുന്ന് അവരെ ശാസിച്ചതും പരസ്യമായിത്തന്നെയാണ്. വെളിപ്പാട് 2,3 അധ്യായങ്ങളില്‍ പിന്മാറ്റക്കാരായ അഞ്ചു മൂപ്പന്മാരോട് ഇടപെട്ടതും അങ്ങനെ തന്നെ. ആരെയെങ്കിലും അച്ചടക്ക നടപടിക്കു വിധേയരാക്കാന്‍ പോകുകയാണെങ്കില്‍ നാം ‘സ്‌നേഹത്തില്‍ സത്യം സംസാരിക്കു’മെന്ന് (എഫെ. 4:15) ഉറപ്പു വരുത്തണം. 1 യോഹന്നാന്‍ 3:16 പറയുന്നതു ‘നാം സഹോദരന്മാര്‍ക്കുവേണ്ടി ജീവനെ വച്ചുകൊടുക്കണം’ എന്നാണല്ലോ. അതുകൊണ്ട് ആ വ്യക്തിയെ പാപത്തില്‍ നിന്നു രക്ഷിപ്പാന്‍ നാം സ്വയജീവന്‍ വച്ചുകൊടുക്കാന്‍ തയ്യാറാണോ അതോ പാപം അദ്ദേഹത്തെ ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ മാത്രമേ നമുക്കു താത്പര്യമുള്ളോ എന്നു നാം നമ്മോടുതന്നെ ചോദിക്കണം. സങ്കീര്‍ത്തനം 12:6 പറയുന്നു: ”യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു. നിലത്ത് ഉലയില്‍ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ തന്നേ.” അതുകൊണ്ടു നാം നമ്മുടെ വാക്കുകളെ ദൈവത്തിന്റെ ഉലയില്‍ ഏഴു പ്രാവശ്യം ഇടണം. ദൈവം തന്നെ അവയെ ഉരുക്കി എങ്ങനെ സംസാരിക്കണമെന്നു നമുക്കു നിര്‍ദ്ദേശം തരട്ടെ. അപ്പോള്‍ ആവശ്യത്തിനനുസരിച്ച് ഒന്നുകില്‍ കര്‍ശനമായി അല്ലെങ്കില്‍ മൃദുവായി സംസാരിക്കാന്‍ നമുക്കു ജ്ഞാനം ലഭിക്കും. കാരണം ദിവ്യസ്‌നേഹം സാഹചര്യത്തിനനുസരിച്ച് ഒന്നുകില്‍ കര്‍ക്കശമായോ അല്ലെങ്കില്‍ മൃദുലമായോ പെരുമാറും. അച്ചടക്ക നടപടിക്കു വിധേയരായി സഭയ്ക്കു പുറത്തു പോയവര്‍, മത്സരിച്ച് സ്വയം സഭ വിട്ടു പോയവര്‍ എന്നിവരോട് നാം എങ്ങനെ പെരുമാറണമെന്നു ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നുണ്ട്. പരിശുദ്ധാത്മാവു പറയുന്നു: ‘അവനോടു സംസര്‍ഗ്ഗം അരുത്’ (1 കൊരി. 5:11, 2 തെസ്സ. 3:14), ‘അവരോട് അകന്നു മാറുവിന്‍’ (റോമര്‍ 16:17 വായിക്കുക). പരിശുദ്ധാത്മാവ് ഇവിടെ വളരെ കര്‍ശനമായിട്ടാണ് എഴുതിയിരിക്കുന്നതെന്നു തോന്നുന്ന ചില വിശ്വാസികള്‍ തങ്ങളുടെ മഠയത്തരത്തില്‍ ഈ മത്സരികളെ ആശ്വസിപ്പിക്കാന്‍ പോയെന്നു വരാം. പക്ഷേ ആ മത്സരികള്‍ ‘പന്നികളോടൊപ്പം ഭക്ഷിക്കുന്ന’തു നിര്‍ത്തി പിതാവിന്റെ ഭവനത്തിലേക്ക് ഒരിക്കലും അനുതാപത്തോടെ മടങ്ങി വരികയില്ല (ലൂക്കൊ. 15:16,17). അങ്ങനെ അവര്‍ നിത്യമായി നഷ്ടപ്പെട്ടു പോകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുതപിച്ച് പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവിനോടും തന്റെ ജനത്തോടുമുള്ള കൂട്ടായ്മയിലേക്കു മടങ്ങിവരാന്‍ അവരെ ഉത്സാഹിപ്പിക്കുന്നതു മാത്രമാണു കരണീയം. ഒരു വ്യാജമായ അടുപ്പംകൊണ്ട്, സഭയില്‍ നീതിക്കെതിരെ നാം ആരുടേയും പക്ഷം പിടിക്കരുത്. ഒരു സഹോദരനെ പിന്താങ്ങുന്നതിനു വേണ്ടി ദൈവത്തിന്റെ ധാര്‍മിക നിലവാരത്തെ നാം ബലി കൊടുക്കരുത്. ദിവ്യസ്‌നേഹം എപ്പോഴും സത്യത്തില്‍ സന്തോഷി ക്കുന്നു, അനീതിയോട് ഒരു കൂട്ടായ്മയും അവിടെയില്ല (1 കൊരി. 13:6). ഇവിടെയാണു നാം അന്ധാരാധന സമൂഹങ്ങളില്‍ നിന്ന് (കള്‍ട്ടുകള്‍) വ്യത്യസ്തരായിരിക്കുന്നത്. തങ്ങളുടെ കൂടെ കള്‍ട്ടിലുള്ളവര്‍ അനീതി ചെയ്താലും അന്ധാരാധനാ സമൂഹങ്ങളിലെ അംഗങ്ങള്‍ അവരെ പിന്തുണയ്ക്കും. പരസ്യപാപങ്ങളുടെ പേരില്‍ മറ്റു സഭകളില്‍ നിന്നു പുറത്താക്കപ്പെട്ടവരെ, അവര്‍ അനുതപിക്കു കയോ തെറ്റിനു പരിഹാരം വരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും, കള്‍ട്ടുകള്‍ തങ്ങളുടെ മധ്യത്തിലേക്കു സ്വാഗതം ചെയ്തതിന്റെ ഉദാഹരണങ്ങള്‍ ധാരാളം നാം കണ്ടിട്ടുണ്ട്. നമ്മുടെ സഭകളില്‍ ആളുകളെ കൂട്ടുന്നതിനെക്കാള്‍ നമുക്ക് താത്പര്യം വ്യക്തികളുടെ നിത്യതയിലെ ക്ഷേമം ആയിരിക്കണം. നിങ്ങളുടെ സഭയ്ക്ക് ഒരു മോശപ്പെട്ട സാക്ഷ്യമാണുള്ളതെങ്കില്‍, അത് മൂടി വച്ച് എല്ലാം നന്നായിരിക്കുന്നുവെന്ന് അഭിനയിക്കുന്നതി നെക്കാള്‍, സത്യം അംഗീകരിക്കുകയാണ് വേണ്ടത്. തന്റെ അഞ്ചു സഭകളുടെ (വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങള്‍) പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ കര്‍ത്താവു ശ്രമിച്ചില്ല, എല്ലാവരും വായിക്കത്തക്ക വിധത്തില്‍ അതു തുറന്നു കാട്ടി. സ്വയനീതിക്കാരെ തേടിയല്ല, സത്യസന്ധതയോടെ തങ്ങളുടെ പാപങ്ങള്‍ അംഗീകരിക്കുന്നവരെ തേടിയാണ് അവിടുന്നു വന്നത്. തങ്ങളുടെ തോല്‍വികളെ മൂടി വയ്ക്കുന്നവര്‍ക്കു ശുദ്ധീകരണം ലഭിക്കുകയില്ല. ഒരു പുതിയ ഉടമ്പടി സഭയിലെ മൂപ്പന്‍ എന്നതു വലിയ അംഗീകാരമാണ്. എന്നാല്‍ അതു വലിയ ചുമതലകളും നല്‍കുന്നു – കര്‍ത്താവിന്റെ മുന്‍പാകെ ഭയന്നു വിറയ്ക്കത്തക്ക വിധത്തില്‍. മൂപ്പനാകുന്നതിന്റെ ബഹുമാനം, അംഗീകാരം എന്നിവയെക്കുറിച്ചു നാം ഓര്‍ക്കരുത്. മൂപ്പനെന്ന നിലയിലുള്ള നമ്മുടെ ചുമതലകളെക്കുറിച്ചാ യിരിക്കണം നമ്മുടെ ചിന്ത. നമ്മള്‍ താഴ്മയില്‍ നില്ക്കുമെങ്കില്‍ അന്ത്യം വരെ വിശ്വസ്തരായി നില്ക്കാന്‍ അവിടുന്നു നമുക്കു കൃപ നല്‍കും. സഭയെ ഐക്യതയില്‍ പണിയുക സഭകളില്‍ പൂര്‍ണ ഐക്യത എന്നതായിരിക്കണം മൂപ്പന്മാരുടെ ഭാരം. പക്ഷേ ആ ഐക്യത ആദ്യം മൂപ്പന്മാര്‍ക്കിടയില്‍ അന്യോന്യം ഉണ്ടായിരിക്കണം. കര്‍ത്താവു നമ്മുടെ മുന്നില്‍ വച്ചിരിക്കുന്ന ഐക്യതയുടെ വലിയ നിലവാരം യോഹന്നാന്‍ 17:21-ല്‍ നാം കാണുന്നു. യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തേക്ക് പിതാവിനോടുണ്ടായിരുന്ന അതേ ഐക്യതയാണു തന്റെ ശിഷ്യന്മാര്‍ തമ്മില്‍ ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത്. തന്റെ സ്വന്ത ഇഷ്ടത്തെ എല്ലാ സമയത്തും നിഷേധിച്ചുകൊണ്ടാണ് (യോഹ. 6:38; മത്തായി 26:39) യേശു പിതാവുമായി പൂര്‍ണ ഐക്യം എന്ന ലക്ഷ്യം സാധിച്ചത്. അതുകൊണ്ട് നമ്മുടെ ജീവിതത്തിലും എല്ലായ്‌പ്പോഴും കേന്ദ്രത്തിലുണ്ടായിരിക്കേണ്ടതു ക്രൂശാണ്. മൂപ്പന്മാര്‍ സ്വാര്‍ത്ഥം അന്വേഷിക്കാതെ സ്വയത്തെ നിഷേധിച്ച് അന്യോന്യമുള്ള ഐക്യതയില്‍ നടന്നാല്‍ അത്തരം ഒരു സഭയില്‍ കടക്കാന്‍ സാത്താനു കഴിയുകയില്ല. പഴയ നിയമത്തിലെ ഹഗ്ഗായിയുടെ പുസ്തകത്തില്‍ നിന്നു വെല്ലുവിളിക്കുന്ന ഒരു വേദഭാഗമിതാ. സ്വാര്‍ത്ഥതയില്ലാതെ സ്വയത്തെ നിഷേധിച്ച് ദൈവഭവനം പണിയാന്‍ ഹഗ്ഗായി ജനങ്ങളെ ഇവിടെ വെല്ലുവിളിക്കുകയാണ്: ”കര്‍ത്താവു പറയുന്നു: എന്റെ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ ആഡംബര വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ? ഇതിന്റെ ഫലം നോക്കുക: നിങ്ങള്‍ വളരെ വിതച്ചിട്ടും അല്പമേ കൊയ്യുന്നുള്ളു. നിങ്ങളുടെ കൂലി നിങ്ങള്‍ ഓട്ടയുള്ള പോക്കറ്റില്‍ നിക്ഷേപിച്ചതു പോലെ പൊടുന്നനെ കാണാതെ പോകുന്നു. നിങ്ങള്‍ വളരെ പ്രതീക്ഷിക്കുന്നു. പക്ഷേ അല്പമേ കിട്ടുന്നുള്ളു. അതുതന്നെ നിങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നു. പക്ഷേ അതു നിലനില്ക്കുന്നില്ല. എന്തുകൊണ്ട്? കാരണം എന്റെ ആലയം ശൂന്യമായി കിടക്കുന്നു, എന്നാല്‍ നിങ്ങള്‍ അതു ശ്രദ്ധിക്കുന്നില്ല. നിങ്ങളുടെ മനോഹര ഭവനങ്ങള്‍ സംബന്ധിച്ചേ നിങ്ങള്‍ക്കു ശ്രദ്ധയുള്ളു. അതുകൊണ്ടാണു ഞാന്‍ മഴ പെയ്യിക്കാതെ ആകാശം അടച്ചു കളയുന്നതും നിങ്ങള്‍ക്ക് അല്പം വിളവു മാത്രം ലഭിക്കുന്നതും… അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ മനസ്സുണര്‍ത്തി. അവര്‍ വന്നു തങ്ങളുടെ ദൈവത്തിന്റ ആലയത്തില്‍ വേല ചെയ്തു‘‘ (ഹഗ്ഗായി 1:3-14 ലിവിങ് ബൈബിള്‍, എന്‍ എ എസ് ബി). ഇന്ന് അവിടുത്തെ സഭ പണിയുവാന്‍ ഇതുപോലെ ഒരു പൂര്‍ണ സമര്‍പ്പണത്തിലേക്കു നമ്മേയും നടത്തുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു. ”ക്രിസ്തുവും സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചു കൊടുത്തു” (എഫെ. 5:25). സ്വഭാവത്തിലും സേവനത്തിലും വളര്‍ച്ച ജീവിതത്തില്‍ സ്വഭാവത്തില്‍ മാത്രം വളര്‍ച്ച, കര്‍ത്താവിനു വേണ്ടിയുള്ള സേവനത്തില്‍ വളര്‍ച്ചയില്ല – ഇങ്ങനെ ഒരു വശത്തു മാത്രം നില്‍ക്കാന്‍ എളുപ്പമാണ്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതില്‍ സ്വഭാവത്തിലും സേവനത്തിലും കര്‍ത്താവിനെപ്പോലെ ആകുന്നത് ഉള്‍പ്പെട്ടിരിക്കുന്നു. അല്ലാത്തപക്ഷം ശരീരത്തിന്റെ ഒരു വശത്തു മാത്രം (സ്വഭാവത്തില്‍ മാത്രം അല്ലെങ്കില്‍ സേവനത്തില്‍ മാത്രം) മാംസപേശികള്‍ ഉണ്ടായിരിക്കുകയും മറുവശത്ത് എല്ലുംതോലും മാത്രമായിരിക്കുകയും എന്നതുപോലെ ആകും. പാപത്തിന്മേല്‍ നമുക്കു ജയമുണ്ട്. എന്നാല്‍ കര്‍ത്താവിന്റെ സഭ പണിയുന്നതില്‍ നമുക്കു താല്പര്യമില്ല – എങ്കില്‍ നാം യേശുവിനെപ്പോലെയല്ല. ദൈവത്തെ സ്വര്‍ഗ്ഗത്തില്‍ ആരാധിക്കാന്‍ നിത്യത മുഴുവനും ഉണ്ടെങ്കിലും തന്നെ ത്യാഗപരമായി സേവിക്കാന്‍ നമുക്ക് ഈ ജീവിതം മാത്രമേ ഉള്ളെന്നു നാം ഓര്‍ക്കണം. നമ്മുടെ സ്വഭാവം നന്നാക്കുന്നതില്‍ നാം സഹിക്കുന്ന ത്യാഗം ആന്തരികമാണ് – സ്വന്ത ഇഷ്ടത്തിനു മരിക്കുക. എന്നാല്‍ സഭ പണിയുമ്പോള്‍ ബാഹ്യമായ പല ത്യാഗങ്ങളും നാം സഹിക്കേണ്ടി വരും- ഉറക്കം, വിശ്രമം, സുഖം, ആരോഗ്യം, പണം തുടങ്ങിയവ നഷ്ടപ്പെടുത്തുക എന്നിങ്ങനെ. 30 വര്‍ഷം നസറേത്തിലായിരു ന്നപ്പോള്‍ യേശുവിനു ബാഹ്യമായ ത്യാഗങ്ങള്‍ വളരെക്കുറച്ചേ അനുഭവിക്കേണ്ടി വന്നുള്ളു. എന്നാല്‍ താന്‍ പരസ്യ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ തനിക്കു പല ക്ലേശകരമായ ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നു. ഉറങ്ങാന്‍ സ്ഥലമില്ല. ഭക്ഷിക്കാന്‍ പലപ്പോഴും സമയമില്ല. മാത്രമോ? സാത്താനില്‍ നിന്നും ജനങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്തു. യേശുവിന്റെ മാതൃക നമുക്കും ത്യാഗപരമായി പിന്‍പറ്റാം-ജീവിത ത്തിലും ശുശ്രൂഷയിലും.

അധ്യായം 8
നേതാക്കളെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തം

ഏഷ്യയിലെ ഏഴു സഭകളുടെ മൂപ്പന്മാര്‍ക്ക് ദൈവം അയച്ച സന്ദേശങ്ങള്‍ വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങളില്‍ നമ്മള്‍ കാണുന്നു. 40 വര്‍ഷം മുമ്പ് അപ്പൊസ്തലന്മാരാണ് ഈ മൂപ്പന്മാരെ നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ അതില്‍ അഞ്ചു മൂപ്പന്മാര്‍ പിന്മാറ്റത്തിലും അവരുടെ സഭകള്‍ അതിദയനീയമായ നിലയിലുമാണ്. എന്നാല്‍ ഇത് ആ സഭകള്‍ സ്ഥാപിച്ച അപ്പൊസ്തലന്മാര്‍ക്കു മനസ്സിലായില്ല. താന്‍ പോയ ശേഷം കൊടിയ ചെന്നായ്ക്കള്‍ ആട്ടിന്‍കൂട്ടത്തിനിടയില്‍ കടക്കുമെന്നു പൗലൊസ് എഫെസൊസിലെ മൂപ്പന്മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതാണ് (പ്രവൃ. 20:29,30). എന്നാല്‍ പൗലൊസിന്റെ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആ മൂപ്പന്മാര്‍ അനുതപിച്ചില്ല. അതുകൊണ്ട് എഫെസൊസിലെ ആ സഭയ്ക്കും മൂപ്പന്മാര്‍ക്കും കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹം നഷ്ടപ്പെടുകയും പിന്മാറ്റത്തിലേക്കു പോകുകയും ചെയ്തു (വെളി.2:4). ഇങ്ങനെ ഉപ്പിന് അതിന്റെ രുചി നഷ്ടമായി; വെളിച്ചത്തിനു പ്രകാശവും. ഒരു സഭ അതിന്റെ മൂപ്പന്മാരെപ്പോലെ ആയിത്തീരും പിന്മാറ്റത്തിലുള്ള ആ അഞ്ചു സഭകളുടെ മൂപ്പന്മാര്‍, തങ്ങളുടെ സഭ ഒരു കാലത്തു സ്ഥാപിക്കുകയും തങ്ങളെ മൂപ്പന്മാരായി നിയമിക്കുകയും ചെയ്തത് പൗലൊസോ യോഹന്നാനോ ആണെന്നുള്ളതില്‍ പ്രശംസിക്കുന്നവരായിരുന്നേക്കാം. പക്ഷേ അബ്രാഹാം തങ്ങള്‍ക്കു പിതാവായുണ്ട് എന്നു യഹൂദന്മാര്‍ സ്വയം പ്രശംസിച്ചിരുന്നതു പോലെയുള്ള (മത്തായി 3:9, യോഹ. 8:39) വ്യര്‍ത്ഥമായ ഒരു പുകഴ്ച മാത്രമായിരുന്നു അത്. ഏതെങ്കിലും ഒരു വലിയ ദൈവഭൃത്യനാണു തങ്ങളുടെ സഭ സ്ഥാപിച്ചതെന്നതില്‍ പ്രശംസിക്കുന്ന പല സഭാനേതാക്കന്മാരെ ഇന്നും കാണാം. സഭയുടെ ഇപ്പോഴത്തെ നേതാവ് ആത്മീയന ല്ലെങ്കില്‍ ഇത്തരം പുകഴ്ചയൊക്കെ വിഡ്ഢിത്തമാണ്. പിന്മാറ്റത്തിലുള്ള ആ അഞ്ച് സഭകളെ സംബന്ധിച്ചും അവയുടെ മൂപ്പന്മാര്‍ക്കു കര്‍ത്താവിനോടുള്ള ആദ്യസ്‌നേഹം നഷ്ടമായപ്പോള്‍ സഭകള്‍ക്കും അതു നഷ്ടമായി. നേതാവ് ‘ബിലെയാമിന്റെ ഉപദേശം’ (പണത്തിനും പദവിക്കും വേണ്ടി ദൈവത്തെ സേവിക്കുകയും ഒത്തു തീര്‍പ്പുകാരനായിരിക്കുകയും ചെയ്യുക) പിന്‍പറ്റിയാല്‍ സഭയിലെ വിശ്വാസികളും ബിലെയാമിനെപ്പോലെയാകും. നേതാവ് ആത്മീയ മായി മരിച്ചവനോ നിഗളിയോ ആണെങ്കില്‍ തന്നെ കേള്‍ക്കുന്നവരും അവനെപ്പോലെ ആയിത്തീരും (വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങള്‍). എന്നാല്‍ ചില അപവാദങ്ങളും ഉണ്ട്. ഉദാഹരണത്തിന് സര്‍ദ്ദീസ് സഭയിലെ നേതാവിനെപ്പോലെ പിന്മാറ്റത്തില്‍ പോകാത്ത ചില സഭാംഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശം വെളിപ്പാട് 3:4-ല്‍ കാണാം. മൂപ്പന്‍ ആത്മീയമായി ചത്ത അവസ്ഥയിലാണെങ്കിലും അവര്‍ തങ്ങളെത്തന്നെ പൂര്‍ണമനസ്‌കരായി സൂക്ഷിച്ചു. ഇതിന്റെ മറുവശവും ശരിയാണ്. ആത്മീയമായി ഉണര്‍വ്വുള്ള സഭകളില്‍ തന്നെ (സ്മുര്‍ന്ന, ഫിലദെല്‍ഫിയ ഉദാഹരണം) അംഗങ്ങളായിരുന്ന വിശ്വാസികളില്‍ ചിലര്‍ ആത്മീയമായി മരിച്ച അവസ്ഥയിലായിരുന്നിരിക്കാം. എങ്കിലും പൊതുവായി പറഞ്ഞാല്‍, ഒരു സഭ അതിന്റെ നേതാവിനോടൊപ്പം ഉയരുകയോ താഴുകയോ ചെയ്യും. അതുകൊണ്ടുതന്നെ മൂപ്പന്മാരെന്ന നിലയിലുള്ള നമ്മുടെ ചുമതല ദൈവമുന്‍പാകെ വളരെ ഗൗരവമുള്ളതാണ്. മൂപ്പന്മാര്‍ ആത്മീയമായി ബധിരരാകുമ്പോള്‍ പിന്മാറ്റത്തിലായിരുന്ന ഈ മൂപ്പന്മാര്‍ തങ്ങളുടെ അവസ്ഥയെ ക്കുറിച്ചു തീര്‍ത്തും അജ്ഞരായിരുന്നു. അപ്പൊസ്തലനായ യോഹന്നാനിലൂടെയാണു ദൈവം അവരോട് അവരുടെ അവസ്ഥ വെളിപ്പെടുത്തിയത്. എന്തുകൊണ്ടു യോഹന്നാനിലൂടെ ഇതു വേണ്ടിവന്നു? അവരുടെ ആത്മീയ അവസ്ഥയെക്കുറിച്ചു ദൈവം പറയുന്നത് എന്തുകൊണ്ട് അവര്‍ക്കു നേരിട്ടു കേള്‍ക്കാന്‍ കഴിഞ്ഞില്ല? എല്ലാംകൊണ്ടും പുതിയ ഉടമ്പടിയില്‍ ദൈവം ഓരോ വിശ്വാസിയോടും നേരിട്ടു സംസാരിക്കാനല്ലേ ആഗ്രഹിക്കുന്നത്? എന്നിട്ടും ഇവിടെ എന്തുകൊണ്ടു കഴിഞ്ഞില്ല? കാരണം സഭയോഗത്തില്‍ മറ്റുള്ളവരോട് എന്താണു പ്രസംഗിക്കേണ്ടതെന്നുള്ള ചിന്തയില്‍ മുഴുകി നടക്കുകയായിരുന്നിരിക്കണം അവര്‍. ‘നാം മറ്റുള്ളവര്‍ക്ക് ഒരു പ്രസംഗകന്‍’ എന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ നമുക്കു നമ്മുടെ ആത്മീയാവസ്ഥയെക്കുറിച്ചു ബോധ്യമില്ലാതിരിക്കാന്‍ എളുപ്പമാണ്. അതുപോലെ തന്നെ ഈ നേതാക്കള്‍ക്കുള്ള കര്‍ത്താവിന്റെ സന്ദേശങ്ങള്‍ അവര്‍ക്കു വ്യക്തിപരമായി സ്വകാര്യമായി എത്തിച്ചു കൊടുക്കുകയായിരുന്നില്ല. മറിച്ച് ആ സന്ദേശങ്ങള്‍ എല്ലാ സഭകളിലും പരസ്യമായി വായിക്കുകയായിരുന്നു (വെളി. 1:11). അങ്ങനെ മറ്റെല്ലാ സഭകളുടെയും നേതാക്കളുടെ ആത്മീയാവസ്ഥയെക്കുറിച്ച് എല്ലാ സഭകള്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു. സന്ദേശങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നവര്‍ക്കും അനുഗ്രഹം വാഗ്ദാനം ചെയ്തിരുന്നല്ലോ (വെളി. 1:3). പൗലൊസ് തിമൊഥെയൊസിന് ഇങ്ങനെ എഴുതിയിരിക്കുന്നു: ”പാപത്തില്‍ തുടരുന്ന മൂപ്പന്മാരെ എല്ലാവരുടേയും മുന്‍പില്‍ വച്ചുതന്നെ ശാസിക്കണം. അങ്ങനെ മറ്റുള്ളവരും പാപം ചെയ്യുന്നതിനെക്കുറിച്ചു പേടിക്കുമല്ലോ” (1 തിമൊഥെ. 5:20). വീണുപോയ തന്റെ സഹപ്രവര്‍ത്തകന്‍ ദേമാസിന്റെ പേരു പൗലൊസ് പരാമര്‍ശിക്കുന്നുണ്ട്. ദേമാസിന്റെ വീഴ്ചയുടെ കാരണവും വെളിപ്പെടുത്തുന്നു – ‘അവന്‍ ഈ ലോകത്തെ സ്‌നേഹിച്ചു’ (പണം, സുഖം, മനുഷ്യരുടെ മാനം എന്നിവയെ സ്‌നേഹിച്ചു – 2 തിമൊ. 4:10). തന്നെ എതിര്‍ത്ത മറ്റു ചിലരുടെയും പേരുകള്‍ പൗലൊസ് പരസ്യമായി പരാമര്‍ശിക്കുന്നുണ്ട്. – ഫുഗലോസ്, ഹെര്‍മ്മെഗനോസ്, അലെക്‌സന്തര്‍, ഹുമനയൊസ് (2 തിമൊ. 1:15; 4:14; 1 തിമൊ. 1:20). പത്രൊസി ന്റേയും ബര്‍ന്നബാസിന്റേയും കപടമായ ഒരു നിലപാടിനെക്കുറിച്ചു പോലും പൗലൊസ് ഗലാത്യസഭയ്ക്കു തുറന്നെഴുതുന്നുണ്ടല്ലോ (ഗലാത്യ. 2:11-16). നേതാക്കളെക്കുറിച്ച് ഈ നിലയില്‍ സംസാരിക്കാന്‍ ദൈവം എല്ലാ വിശ്വാസികളെയും അനുവദിക്കുന്നില്ല. എന്നാല്‍ ഒരു അപ്പൊസ്തലനു പരിശുദ്ധാത്മ നിയോഗത്താല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാം. ജഡികരായ ക്രിസ്ത്യാനികള്‍ക്ക് ദൈവത്തിന്റെ വഴികള്‍ മനസ്സിലാവുകയില്ല. അതുകൊണ്ട് പിന്മാറ്റക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയതിനും നേതാക്കളുടെ പരാജയങ്ങള്‍ പരസ്യമായി പരാമര്‍ശിച്ചതിനും അവര്‍ പൗലൊസിനെ തെറ്റുകാരനാക്കിയേക്കാം. എന്നാല്‍ ഒരു അപ്പൊസ്തലന്‍ പരിശുദ്ധാത്മാവിനാലാണു നയിക്ക പ്പെടുന്നത്. ഒരു അപ്പൊസ്തലനില്‍ നിന്ന് ഇത്തരം തിരുത്തലുകളും ശാസനകളും സ്വീകരിച്ച് താഴ്മയോടെ കീഴ്‌പെട്ടിരിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ അനുഗൃഹീതനാണ്. ദൈവത്തെ ഭയപ്പെടുന്ന നേതാക്കള്‍ പഴയനിയമത്തില്‍, എപ്പോഴൊക്കെ യിസ്രായേല്‍ പിന്മാറ്റത്തി ലേക്കു പോയോ അപ്പോഴൊക്കെ ദൈവം തന്റെ പ്രവാചകന്മാരിലൂടെ അവരുടെ നേതൃത്വത്തെയാണ് (രാജാക്കന്മാര്‍, പുരോഹിതന്മാര്‍, വ്യാജപ്രവാചകന്മാര്‍) ശാസിച്ചത്. നേതൃത്വം പുറകോട്ടു പോകുകയും അശ്രദ്ധരാവുകയും ചെയ്തതുകൊണ്ടാണു യിസ്രായേല്‍ ജനം പിന്മാറ്റത്തിലായത്. നേതാക്കള്‍ക്കു ദൈവഭയം നഷ്ടമായതുകൊണ്ട് ജനത്തിനു ദൈവഭയം നഷ്ടമായി. പുതിയ ഉടമ്പടിയില്‍, ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചു കൊള്ളാനാണ് (2 കൊരി. 7:1) നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇന്നു മൂപ്പന്മാരെന്ന നിലയില്‍ നമ്മുടെ വിശുദ്ധി ദൈവഭയത്തില്‍ കൂടുതല്‍ തികവുള്ളതായി തീര്‍ന്നിട്ടില്ലെങ്കില്‍ ദൈവജനത്തെ നടത്താന്‍ നാം യോഗ്യരല്ല. മറ്റുള്ളവരുടെ ആത്മീയ നിലയെ പരിശോധിക്കാന്‍ നമുക്കാകും. എന്നാല്‍ നമ്മെ ശ്രദ്ധിക്കാനാരുമില്ലെന്ന് ഓര്‍ക്കണം. അങ്ങനെ യെങ്കില്‍ നമ്മുടെ പിന്മാറ്റമാണു കൂടുതല്‍ ഗൗരവതരം. കാരണം ആരെങ്കിലും നമ്മെ തിരുത്തുന്നതിനു മുന്‍പ് നമ്മുടെ അവസ്ഥ തിരുത്തപ്പെടല്‍ സ്വീകരിക്കാവുന്നതിന് അപ്പുറത്തേക്കു കടന്നു പോയി, വളരെ താമസിച്ചുപോയി എന്നു വന്നേക്കാം. അങ്ങനെ വന്നാല്‍ നാം എന്താണു ചെയ്യേണ്ടത്? ഇങ്ങനെ പോയാല്‍ നാം മൊത്തത്തില്‍ നഷ്ടമായി പോയേക്കും എന്നുള്ളതു കൊണ്ട് നമ്മെ കരത്തിലെടുത്തു കര്‍ശനമായി കൈകാര്യം ചെയ്യണമെന്നു നാം ദൈവത്തോട് ആവശ്യപ്പെടുക. ദൈവത്തിന്റെ ആത്മാവ് യേശുവിനെ ‘ദൈവഭയത്തില്‍ വേഗത്തില്‍ തിരിച്ചറിവു കിട്ടുവാന്‍’ ഇടയാക്കി (യെശയ്യ. 11:3 കെ.ജെ.വി. മാര്‍ജിന്‍). ഇതേപോലെ ആത്മാവിനു നമ്മെയും ദൈവഭയമുള്ളവരാക്കുവാന്‍ കഴിയും – നാം അനുവദിക്കുന്ന പക്ഷം. ഇത് ദൈവം നമ്മെ മുറിപ്പെടുത്തുമോ എന്ന ഭയമല്ല, മറിച്ചു നാം ദൈവത്തെ മുറിപ്പെടുത്തുമോ എന്ന ഭയമാണ്. ഒന്നാമതായി നമ്മുടെ വ്യക്തിജീവിതത്തില്‍ ഈ ദൈവഭയത്തില്‍ ഒരു ഉണര്‍വ്വ് നമുക്ക് ആവശ്യമാണ്. ദൈവത്തോടു വ്യക്തിപരമായി ഒരു മുഖാമുഖം ഇല്ലാതെ ആഴ്ചതോറും സഭയില്‍ പ്രസംഗിക്കുന്ന പതിവില്‍ നിന്നു നമ്മെ രക്ഷിക്കണേയെന്നു നാം ദൈവത്തോട് ആവശ്യപ്പെടേണ്ടതുണ്ട്. നാം മറ്റുള്ളരോടു പ്രസംഗിച്ച ശേഷം അന്ത്യദിവസം ദൈവത്താല്‍ നാം തള്ളപ്പെട്ടുപോകുമോ എന്നു നാം ഭയപ്പെടണം. താന്‍ തന്റെ ശരീരത്തെ അച്ചടക്കത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ തനിക്ക് ഇതു സംഭവിക്കുമെന്നു പൗലൊസ് പോലും ഭയപ്പെട്ടിരുന്നല്ലോ (1 കൊരി. 9:27). പരിശുദ്ധാത്മസ്‌നാനവും വരങ്ങളും പരിശുദ്ധാത്മ സ്‌നാനത്തെ (ആത്മാവില്‍ മുഴുകല്‍) വിലകുറച്ചു കാണുന്ന നമ്മുടെ കാലഘട്ടത്തിലെ പ്രവണതയ്‌ക്കെതിരെ നാം ജാഗരൂകരാകേണ്ടതുണ്ട്. ക്രിസ്തീയലോകത്ത് ഇന്നു രണ്ടു പരകോടികള്‍ ഇക്കാര്യത്തില്‍ നമുക്കു കാണാം. ഒന്ന്: പരിശുദ്ധാത്മ സ്‌നാനത്തെ അപ്പാടെ നിഷേധിക്കുന്നവര്‍. രണ്ട്: വിലകുറഞ്ഞ, വൈകാരികമായ, വ്യാജമായ ഒരു ആത്മസ്‌നാനത്തില്‍ പുകഴുന്നുവര്‍ (ജീവിത വിശുദ്ധിക്കോ, ദൈവത്തെ സേവിക്കുന്നതിനോ ഇതവരെ ശക്തിപ്പെടുത്തുന്നില്ല). ഈ രണ്ടു പരകോടികളെക്കുറിച്ചും നമുക്കു വ്യക്തതയുണ്ടായിരിക്കണം. നാം വേണ്ടവിധം ജീവിക്കാനും ശുശ്രൂഷിക്കുവാനും നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ യഥാര്‍ത്ഥമായ ശാക്തീകരണത്തിനായി തന്നെ നാം അന്വേഷിക്കണം. നാം എത്തിപ്പെട്ട നിലവാരത്തിനും മുകളിലേക്കു നമുക്ക് ഒരു സഭയെ നയിക്കാനാവില്ല. നമുക്കു ലഭ്യമായിട്ടുള്ളത് ഒരു വ്യാജമായ അനുഭവമാണെങ്കില്‍ നാം മറ്റുള്ളവരെയും വ്യാജമായ അനുഭവത്തിലേക്കു മാത്രമേ നയിക്കുകയുള്ളു. നാം യഥാര്‍ത്ഥമായ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചവരായിരിക്കണം. പക്ഷേ അതുമാത്രം പോരാ. നാം തുടര്‍മാനം ആത്മാവിന്റെ നിറവില്‍ ജീവിക്കണം. എങ്കിലേ, കര്‍ത്താവിനുവേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയുകയുള്ളു. നാം ‘എല്ലായ്‌പ്പോഴും ആത്മനിറവിലുള്ളവര്‍’ ആയിരിക്കണം (എഫെസ്യ. 5:18). സഭയിലെ സഹോദരീസഹോദരന്മാരുടെ ആത്മീയ വളര്‍ച്ച സംബന്ധിച്ചു നമുക്കു യഥാര്‍ഥമായ താല്‍പര്യം ഉണ്ടായാല്‍ മാത്രമേ നമുക്കു സഭയില്‍ ഫലപ്രദമായ ഒരു ശുശ്രൂഷ ഉണ്ടായിരിക്കുകയുള്ളു. ഇതു നമ്മെ പ്രവചനവരത്തിനായി ദൈവത്തെ അന്വേഷിക്കുന്നതി ലേക്കു നടത്തും. സഹവിശ്വാസികളെ ഫലപ്രദമായി സേവിക്കുന്ന തിനുവേണ്ടിയാണ് ഈ വരം. ആത്മാവിന്റെ ഈ വരം ഇല്ലാതെ വചനശുശ്രൂഷയില്‍ ദൈവത്തെ ഫലപ്രദമായി സേവിക്കുവാന്‍ നമുക്കു കഴിയുകയില്ല. അതുകൊണ്ട് മുഴുഹൃദയത്തോടും നാം ആ വരത്തിനായി അന്വേഷിക്കണം. തന്റെ സ്‌നേഹിതനു നല്‍കാന്‍ ഭക്ഷണത്തിനായി അര്‍ദ്ധരാത്രിയില്‍ അയല്‍ക്കാരന്റെ വീട്ടില്‍ പോയ ഒരുവനെക്കുറിച്ച് യേശു ഒരു ഉപമ പറഞ്ഞിട്ടുണ്ടല്ലോ. സഭയില്‍ ആവശ്യത്തിലുള്ളവരെക്കുറിച്ചു നമുക്കു താത്പര്യം ഉണ്ടായിരിക്ക ണമെന്ന് ഇതു വ്യക്തമാക്കുന്നു. ഇതു നമ്മെ ദൈവത്തിന്റെ വാതിലില്‍ നിരന്തരം മുട്ടിക്കൊണ്ട് തന്നെ അന്വേഷിക്കുന്നതിലേക്കു നടത്തും. തുടര്‍ന്ന് ‘പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കു വേണ്ടിടത്തോളം അവിടുന്നു തരും’ (ലൂക്കൊ. 11:8, 11:13 വാക്യങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുക). പുതിയ ഉടമ്പടിയില്‍, പ്രവചനം എന്നു വച്ചാല്‍ പരിശുദ്ധാത്മ അഭിഷേകത്തോടെ ദൈവവചനം സംസാരിക്കുന്നതാണ്. അതു ആത്മീയ വര്‍ദ്ധന വരുത്തുന്നതും ഉത്സാഹിപ്പിക്കുന്നതും സഭയെ കെട്ടുപണി ചെയ്യുന്നതുമായിരിക്കും (1 കൊരി. 14:4, 24,25). പ്രാദേശിക സഭയുടെ കൂടിവരവില്‍ പ്രവചനത്തിനുള്ള പ്രാധാന്യത്തെയാണ് 1 കൊരിന്ത്യര്‍ 14-ല്‍ പൗലൊസ് ചൂണ്ടിക്കാട്ടുന്നത്. അഭിഷിക്തമായ പ്രവചനമില്ലാതെ സഭ പണിയാന്‍ കഴിയുമായിരുന്നെങ്കില്‍ ദൈവം സഭയ്ക്ക് ഈ വരം വെറുതെ നല്‍കിയതാണെന്നു നമുക്കു പറയേണ്ടിവരുമായിരുന്നു. അങ്ങനെയെങ്കില്‍ പ്രവചനവരത്തിനായി ‘തീക്ഷ്ണമായി വാഞ്ഛിപ്പീന്‍’ എന്ന ഉദ്‌ബോധനം (1കൊരി. 14:1,39) ആവശ്യമില്ലാത്ത ഒന്നാണെന്നും വരും. എന്നാല്‍ സഭയുടെ പണിക്ക് ഈ വരം അത്യാവശ്യമാണെന്നതാണു സത്യം. ഒരു സഭയില്‍ ആത്മാവില്‍ പ്രവചിക്കുന്ന ഒരു സഹോദരന്‍ പോലുമില്ലെങ്കില്‍ ആ സഭ വേഗത്തില്‍ ആത്മീയ മരണം പ്രാപിക്കും. പരിശുദ്ധാത്മാഭിഷേകത്തെ അവഗണിക്കുന്നത്, പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മാവു വന്നത് ആവശ്യമില്ലാത്തതായിരുന്നു, ദൈവികമായി ശാക്തീകരണമില്ലാതെ തന്നെ നമുക്കു ദൈവപ്രവൃത്തി ചെയ്യാന്‍ കഴിയും എന്നെല്ലാം പറയുന്നതിനു തുല്യമാണ്. കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ വന്നത് ആവശ്യമില്ലാത്തതായിരുന്നു, അവിടുത്തെ കൂടാതെ തന്നെ നമുക്കു ദൈവരാജ്യത്തില്‍ പ്രവേശി ക്കാന്‍ കഴിയും എന്നെല്ലാം പറയുന്നതിനു തുല്യമായ ഗൗരവാവഹമായ ഒരു തെറ്റാണിതും! ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയുടെ വരവിനെ തുച്ഛീകരിക്കുന്നതു പരിശുദ്ധാത്മാവിനെ തന്നെയും അതുപോലെ ത്രിത്വത്തിലെ രണ്ടാമന്റെ വരവിനെയും തുച്ഛീകരിക്കുന്നതിനു തുല്യമാണ്. ചില വിശ്വാസികള്‍ അതിനെതിരെ പറയുന്നതുകൊണ്ടുമാത്രം നാം പരിശുദ്ധാത്മാഭിഷേകത്തെ വിലകുറച്ചു കാണരുത്. ആത്മാവിന്റെ ശക്തിയില്ലെങ്കില്‍ നിങ്ങള്‍ ദൈവിക പ്രവൃത്തി ചെയ്യാന്‍ നിങ്ങളുടെ തന്നെ മാനുഷിക താലന്തുകളിലും അനുഭവങ്ങളിലും ചാരുവാന്‍ തുടങ്ങും. ദൈവികലക്ഷ്യം സാധിക്കുവാന്‍ അതൊരിക്കലും സഹായിക്കുകയില്ല. നാം ആളുകളെ ഒരു വശത്തു പരീശത്വം, നിയമാനുസരണം എന്നിവയില്‍ നിന്നും മറുവശത്തു ഒത്തുതീര്‍പ്പ്, ലോകമയത്വം എന്നിവയില്‍ നിന്നും സ്വതന്ത്രരാക്കണം. ഇത്തരം ഒരു ശൂശ്രൂഷയ്ക്ക് ആരാണു പ്രാപ്തര്‍? പരിശുദ്ധാത്മാവിനാല്‍ ശക്തിപ്പെടുത്തപ്പെട്ട ഒരുവനു മാത്രമേ ഇതു കഴിയുകയുള്ളു. പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തിനായും അവിടുത്തെ ശക്തിക്കായും അതുകൊണ്ടുതന്നെ നാം നിരന്തരം അന്വേഷിക്കണം. എഫെസോസിലെ വിശ്വാസികള്‍ക്കു വേണ്ടി പൗലൊസ് പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് പരിശുദ്ധാത്മാവിന്റെ ജ്ഞാനം, ശക്തി എന്നിവ ലഭ്യമാകണമെന്നാണു താന്‍ പ്രാര്‍ത്ഥിക്കു ന്നത് (എഫെ. 1:17; 3:16). നമ്മളും ഇവയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. ലോകമയത്വം, നിയമദാസ്യത്വം എന്നീ അപകടങ്ങള്‍ എല്ലാ നിയമദാസ്യത്വത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യത്തിനായി നാം മുഴുഹൃദയത്തോടെയും അന്വേഷിക്കണം. അങ്ങനെ മാത്രമേ നമുക്കു പുതിയ ഉടമ്പടി സഭകള്‍ പണിയാന്‍ കഴിയൂ. നിയമദാസ്യത്വം എപ്പോഴും വിധിക്കുന്ന മനോഭാവത്തിലേക്കു നമ്മെ നയിക്കും. അതു ലോകമയത്വം പോലെ തന്നെ ദൈവപ്രവൃ ത്തിയെ നശിപ്പിക്കും. നിയമദാസ്യത്വം, ലോകമയത്വം എന്നിവ രണ്ടു പരകോടികളാണ് – രണ്ടും ഫലത്തില്‍ ബാബിലോണിയന്‍ സഭക ളാണു പണിയുക. എന്നാല്‍ ഈ രണ്ടെണ്ണത്തില്‍, കൂടുതല്‍ അപകടകാരി നിയമദാസ്യത്വമാണ്. കാരണം ലോകമയത്വത്തില്‍ നിന്നും വ്യത്യസ്തമായി അത് ആത്മീയമായി തോന്നാം. നിയമാനു സാരിയായ സഭകള്‍ ലൗകിക സഭകളെക്കാള്‍ കൂടുതല്‍ ആത്മീയമുള്ള സഭകളായി തോന്നാം. എന്നാല്‍ ലൗകിക സഭകളിലുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ കാപട്യവും അയഥാര്‍ഥ്യവും ഇത്തരം സഭകളിലു ണ്ടായിരിക്കും. പരീശന്മാര്‍ നിയമാനുസാരികളും ഹെരോദ്യര്‍ ലൗകികരുമാ യിരുന്നു. എന്നാല്‍ യേശുവിനെ ക്രൂശിക്കുന്നതില്‍ ഹെരോദ്യരെക്കാള്‍ താത്പര്യപ്പെട്ടതു പരീശരായിരുന്നു. നിയമദാസ്യത്വത്തിന്റെ അപകടം നമുക്കിവിടെ വ്യക്തമായി കാണാം. റോമര്‍ 6-ല്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും 7-ല്‍ നിയമദാസ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമുക്ക് രണ്ടില്‍ നിന്നും സ്വാതന്ത്ര്യം വേണം. മൂപ്പന്മാര്‍ നിയമാനുസാരികളാകുന്നതിന് ഒരു ഉദാഹരണം: ആഭരണധാരണം ലോകമയത്വമാണെന്നു പഠിപ്പിക്കുന്നത്. രണ്ടു കാര്യങ്ങള്‍ നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം: ഒന്നാമതായി: ലോകമയത്വം പ്രാഥമികമായും മനസ്സിലാണു കുടികൊള്ളുന്നത്. റോമര്‍ 12:2 പറയുന്നത് ”ഈ ലോകത്തിന് അനുരൂപമാകരുത്… നിങ്ങളുടെ മനസ്സില്‍.” ലോകമയത്വം പല തര ത്തില്‍ വെളിപ്പെടാം – പരദൂഷണം, അപവാദം പറച്ചില്‍, പണ സ്‌നേഹം, ആളുകളുടെ (ലോകത്തിലുള്ളവരായാലും സഭയിലുള്ള വരായാലും) മാനംതേടല്‍, വിലകൂടിയ വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ അണിയുന്നത് എന്നിങ്ങനെ. എന്നാല്‍ അപവാദം പറയുന്നത് ആഭരണധാരണത്തെക്കാള്‍ പതിനായിരം മടങ്ങു ദോഷമാണ്. കാരണം അതു മറ്റുള്ളവരെ മുറിപ്പെടുത്തുന്നു. ലോകമയത്വം ആരംഭിക്കുന്നതു മനസ്സിലാണെന്നതിനാല്‍ ഒന്നാമത് അവിടെ നിന്നാണ് അതിനെ പറിച്ചെറിയേണ്ടത്. അപ്പോള്‍ പാത്രത്തിന്റെ പുറംഭാഗവും സ്വാഭാവികമായി വൃത്തിയായിക്കൊള്ളും (മത്താ. 23:26-ല്‍ യേശു പറഞ്ഞതുപോലെ). രണ്ടാമതായി ഒരു വിശ്വാസി നിര്‍ബന്ധം മൂലം ചെയ്യുന്നതെല്ലാം ചത്ത പ്രവൃത്തികളാണ്. ദൈവമുന്‍പാകെ അതിനൊരു വിലയുമില്ല. നിര്‍ജ്ജീവപ്രവൃത്തികളില്‍ നിന്നു മാനസാന്തരപ്പെടാനും നമ്മോടു പറഞ്ഞിരിക്കുന്നു (എബ്രാ. 6:1). അതുകൊണ്ട് ധാര്‍മികമായി പാപമല്ലാത്ത ഒരു കാര്യത്തിലും നാം സഭയിലുള്ളവരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഉദാഹരണത്തിന്: അപവാദം പറയുന്നതില്‍ നിന്നു വിട്ടു നില്‍ക്കാന്‍ (കാരണം അതു പാപമാണ്) നമുക്കു സഭാജനങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താം. എന്നാല്‍ ആരുടെമേലും ആഭരണം വര്‍ജ്ജിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തരുത് (കാരണം പാപമായതുകൊണ്ടല്ല, ലാളിത്യത്തിനുവേണ്ടിയാണ് ആഭരണം ഒഴിവാക്കേണ്ടത്). ലാളിത്യത്തിന്റെ കാര്യത്തില്‍ നാം ആളുകള്‍ക്കു സ്വാതന്ത്ര്യം നല്‍കണം. അവരുടെ ഈ കാര്യത്തിലെ ബോധ്യം അനുസരിച്ചാണു വസ്ത്രധാരണത്തിലും ജീവിതത്തിലും അവര്‍ ലാളിത്യം പാലിക്കേണ്ടത്, നമ്മുടെ ബോധ്യം അനുസരിച്ചല്ല. ഞാനിവിടെ ഒരു കാര്യം വ്യക്തമാക്കട്ടെ: ഞാനും എന്റെ ഭാര്യയും ഒരിക്കലും ആഭരണം അണിഞ്ഞിട്ടില്ല. കാരണം 1 തിമൊ. 2:9 (”പൊന്ന്, മുത്ത് എന്നിവ കൊണ്ടല്ല”), 1 പത്രൊസ് 3:3 (”പൊന്നണിയുന്നതുമല്ല”) എന്നിവ ദൈവവചനത്തില്‍ നമുക്കുള്ള വ്യക്തമായ കല്പനകളാണ്. എന്നാല്‍ ആഭരണം ധരിക്കുന്ന മറ്റുള്ളവരെ ഞങ്ങള്‍ വിധിക്കാറില്ല. ഈ വാക്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതുപോലെ അവര്‍ മനസ്സിലാക്കുന്നില്ല എന്നു മാത്രം ഞങ്ങള്‍ ചിന്തിക്കുന്നു. 1 തിമൊഥെയൊസ് 2:9, 1 പത്രൊസ് 3:3 എന്നിവിടങ്ങളില്‍ പൗലൊസും പത്രൊസും ലാളിത്യം, ശാലീനത എന്നിവയെ (ആഡംബരം, പ്രകടനപരത എന്നിവയ്‌ക്കെതിരെ) ഊന്നിപ്പറയുക യാണ്. അനാവശ്യമായ ആഡംബരം, പണത്തിന്റെ ദുര്‍ച്ചെലവ്, കാലത്തിനൊത്ത അലങ്കാരം, അണിഞ്ഞൊരുങ്ങല്‍ എന്നിവയില്‍ നിന്നെല്ലാം മാറി നില്ക്കാന്‍ അവര്‍ സഹോദരിമാരെ (എല്ലാവരെയും) ഉദ്‌ബോധിപ്പിക്കുകയാണ്. സ്വര്‍ണം, മുത്ത്, വിലപിടിച്ച വസ്ത്രം, പണച്ചെലവുള്ള കേശാലങ്കാരം എന്നിവയെക്കുറിച്ചെല്ലാം ഇവിടെ പറഞ്ഞിരിക്കുന്നു. പല വിശ്വാസികള്‍ക്കും അവരുടെ വീടുകളിലുള്ള മറ്റനേകം ആഡംബരവസ്തുക്കളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. യേശു നമ്മളോടു കല്പിച്ചത്: ”ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്. ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങള്‍ വിധിക്കുക” (യോഹ. 7:24). അതുകൊണ്ട് ആഭരണം ധരിക്കുന്നതിന് ഒരു സഹോദരിയെ വിമര്‍ശിക്കുന്നതിനു മുന്‍പ് നിങ്ങളുടെ വീട്ടില്‍ ആഡംബര, അനാവശ്യ വസ്തുക്കള്‍ ഉണ്ടോയെന്നു സ്വയം ചോദിക്കുന്നതു നന്നായിരിക്കും. അങ്ങനെയുണ്ടെങ്കില്‍ ഞാനിങ്ങനെ പറയും: ഒന്നാമതു നിങ്ങളുടെ കാപട്യം, നിയമദാസ്യത്വം, സ്വയന്യായീകരണം, വിധിക്കുന്ന മനോഭാവം എന്നിവ ഒഴിവാക്കി നിങ്ങളെത്തന്നെ വിധിക്കുക. നിങ്ങളുടെ വീട്ടിലുള്ള വിലയേറിയ ആഡംബര, അനാവശ്യ വസ്തുക്കളുടെ വിലയുടെ ചെറിയൊരംശം മാത്രം വിലയുള്ള ഏതെങ്കിലും ഇമിറ്റേഷന്‍ ആഭരണം ധരിച്ചതിന് ഒരു സഹോദരിയെ നിങ്ങള്‍ക്കെങ്ങനെ വിമര്‍ശിക്കാന്‍ കഴിയും? ബൈബിള്‍ പറയുന്നു: ”മറ്റുള്ളവര്‍ക്കു നേരെ നിങ്ങള്‍ വിരല്‍ ചൂണ്ടുമ്പോള്‍ ഓര്‍ക്കുക: ഓരോ തവണയും നിങ്ങള്‍ മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെക്കൂടിയാണു വിമര്‍ശിക്കുന്നത്. നിങ്ങളുടെ തന്നെ കുറവുകളില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യക്തമായ തന്ത്രമാണു മറ്റുള്ളവരെ വിധിച്ചു വിമര്‍ശിക്കുന്നത്. പക്ഷേ ദൈവത്തെ കബളിപ്പിക്കാനാവില്ല. നിങ്ങളുടെ എല്ലാ കാപട്യങ്ങള്‍ക്കിടയിലൂടെയും ദൈവം നിങ്ങളെ വ്യക്തമായി കണ്ട് നിങ്ങള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം നിങ്ങളുടെ മേല്‍ തന്നെ ചുമത്തുന്നു. നിങ്ങളുടെ വിരല്‍ മറ്റുള്ളവരുടെ നേരെ ചൂണ്ടുന്നതു മൂലം നിങ്ങളുടെ കുറ്റങ്ങള്‍ കാണുന്നതില്‍ നിന്നു ദൈവത്തിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാമെന്നു കരുതരുത്. അവിടുന്നു വളരെ നല്ല ദൈവമായതുകൊണ്ട് നിങ്ങളെ വെറുതെ വിടുമെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇല്ല, നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് അനുതപിക്കുക” (റോമര്‍ 2:1-5 മെസേജ് ബൈബിള്‍). മുകളില്‍ പറഞ്ഞ പ്രമാണത്തിന് ആഭരണധാരണത്തിന് അപ്പുറത്തും പ്രസക്തിയുണ്ട്. നിയമദാസ്യത്വം പല രൂപത്തിലും നിറത്തിലും വരാം. നാം അവയെക്കുറിച്ചെല്ലാം ജാഗ്രതയുള്ളവരാ യിരിക്കണം. ഒരു സഹോദരന്‍ ഉപയോഗിക്കുന്ന കാറിന്റെ മോഡല്‍, അവന്‍ ധരിച്ചിരിക്കുന്ന ജീന്‍സ്, നിറമുള്ള ഷര്‍ട്ട് എന്നിവയുടെ എല്ലാം അടിസ്ഥാനത്തില്‍ നിങ്ങള്‍ ഒരുവനെ വിധിക്കുന്നുണ്ടാകാം. ഈ കാര്യങ്ങളെ എല്ലാം ഇങ്ങനെ പറഞ്ഞവസാനിപ്പിക്കാം. ”ഓരോരുത്തനും അവനവന്റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ” (റോമ. 14:5)- എത്ര വലുപ്പമുള്ള വീട്ടില്‍ താമസിക്കണം, ഏതു തരം കാറ് (സ്‌കൂട്ടര്‍) വാങ്ങണം, ഏതുതരത്തിലുള്ള വസ്ത്രങ്ങള്‍ താനും വീട്ടുകാരും ധരിക്കണം, ഏതു തരം ഭക്ഷണം കഴിക്കണം, വീട്ടില്‍ ഒരു വിവാഹത്തിന് എത്ര പണം ചെലവാക്കണം എന്നിങ്ങനെ എല്ലാ കാര്യത്തിലും. ഈ മേഖലകളിലെല്ലാം ലോകമയത്വം ഉണ്ട്. പക്ഷേ ഈ കാര്യങ്ങളിലൊന്നും മറ്റുള്ളവരെ വിധിക്കരുത്. നാം നമ്മെത്തന്നെ വിധിക്കുക. ആഭരണം ധരിക്കുന്നവരും ചില ആഡംബര വസ്തുക്കള്‍ ഉള്ളവരും ചേര്‍ന്നല്ല ബാബിലോണ്‍ പണിയുന്നത്. തങ്ങള്‍ പറയുന്നതു പ്രവര്‍ത്തിക്കാത്തവരും മറ്റുള്ളവര്‍ക്കെതിരെ കുറ്റാരോപണം നടത്തുന്നവരുമായ കാപട്യക്കാരാണ് അതു പണിയുന്നത്. കുറ്റാരോപണമില്ലാതെ വിധിക്കുന്നത് മറ്റുള്ളവരെ വിധിക്കുന്നതു ശരിയാണോ തെറ്റാണോ എന്നതു സംബന്ധിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ തന്നെ ധാരാളം തെറ്റിദ്ധാരണയുണ്ട്. ‘വിധിക്കുക’ എന്ന വാക്ക് തെറ്റിദ്ധരിച്ചതു മൂലമാണിത്. ആളുകളെ വിവേചിച്ചു മനസ്സിലാക്കുന്നതിന്റെ ഭാഗമായി വിശ്വാസികളെന്ന നിലയില്‍ നാം മറ്റുള്ളവരെ വിധിക്കണം. ആരെങ്കിലും പ്രസംഗിക്കുന്നതു കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അതു വിവേചിക്കണമെന്നു ദൈവവചനത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ (1 കൊരി. 14:29). എല്ലാവരുടെയും പ്രസംഗത്തെ വിവേചിച്ചു വിധിക്കണമെന്നു പരിശുദ്ധാത്മാവ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്നു ക്രിസ്തീയ ലോകത്തുള്ള വഞ്ചിക്കുന്ന പല പ്രസംഗകരാല്‍ നാം വഞ്ചിക്കപ്പെടാ തിരിക്കാന്‍ ഇതാണ് ഏകമാര്‍ഗ്ഗം. ദൈവവചനം ഇങ്ങനെയും പറഞ്ഞിരിക്കുന്നു: ”ഏത് ആത്മാവി നെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‌വിന്‍” (1 യോഹ. 4:1). നാം എങ്ങനെയാണു മറ്റുള്ളവരെ വിധിക്കേണ്ടതെന്നു യേശുവും പറഞ്ഞിട്ടുണ്ട്: ”നിങ്ങളുടെ വിധിയില്‍ സത്യസന്ധരായിരിക്കുക. ബാഹ്യമായ കാഴ്ചപ്രകാരം തീരുമാനിക്കരുത്. മറിച്ച് നന്നായി നീതിപൂര്‍വ്വം വിധിക്കുക” (യോഹ. 7:24- ആംപ്ലിഫൈഡ്). അങ്ങനെയെങ്കില്‍ ”വിധിക്കരുത്” (മത്താ. 7:1) എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്ന് എന്താണ് അര്‍ത്ഥമാക്കിയത്? വിധിക്കുക എന്ന വാക്കിന് കുറ്റാരോപണം നടത്തുക എന്നും അര്‍ത്ഥമുണ്ട് (മൂലഭാഷയായ ഗ്രീക്കില്‍). ആംപ്ലിഫൈഡ് ബൈബിള്‍ വിവര്‍ത്തനത്തില്‍ ഈ വാക്യം ഇങ്ങനെയാണ്: ”മറ്റുള്ളവര്‍ക്കെതിരെ കുറ്റാരോപണം നടത്തരുത്. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ കുറ്റാരോപി തനാകും” (മത്താ. 7:1 – ആംപ്ലിഫൈഡ്). യേശു തന്നെക്കുറിച്ചു തന്നെ ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ആരേയും കുറ്റം വിധിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യുന്നില്ല” (യോഹ. 8:15 ആംപ്ലിഫൈഡ്). അപ്പോള്‍ ഇത് മറ്റുള്ളവരെ കുറ്റം വിധിക്കുന്നതും ശിക്ഷിക്കുന്നതുമാണ് (വാക്കുകള്‍കൊണ്ടോ മനസ്സിലോ). അതു നിരോധിച്ചിരി ക്കുന്നു. ദൈവത്തിനു മാത്രമേ ഇങ്ങനെ ചെയ്യാന്‍ അധികാരമുള്ളു. എന്നാല്‍ നാം പരിശോധിക്കുകയും വിവേചിക്കുകയും വേണം. യേശുവിനെക്കുറിച്ച് ഇങ്ങനെ ഒരു പ്രവചനം ഉണ്ടല്ലോ: ”അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല. ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കുകയുമില്ല. അവന്‍ നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും നേരോടെ വിധി കല്പിക്കുകയും ചെയ്യും” (യെശയ്യ. 11:3,4). നമ്മളും അവിടുത്തെ മാതൃക പിന്തുടരുകയും കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേള്‍ക്കുകയും ചെയ്യുന്നതു വച്ച് ആരേയും ഒന്നിനേയും ഒരിക്കലും വിധിക്കരുത്. നാം ഒരു കാര്യം പൂര്‍ണമായി പരിശോധിച്ചശേഷം നന്നായി നീതിയോടെ മുഖപക്ഷം കൂടാതെ വിധിക്കണം. ദൈവഭവനത്തിലെ അംഗങ്ങളെന്ന നിലയില്‍ നാം ഒന്നാമതു നമ്മെത്തന്നെ വിധിക്കണമെന്നും പറഞ്ഞിരിക്കുന്നു (1പത്രൊ. 4:17). പക്ഷേ നാം നമ്മുടെ ഉള്ളിലേക്കു നോക്കിയല്ല നമ്മെ വിധിക്കേണ്ടത്. അല്ല. നാം യേശുവിന്റെ മാതൃകയിലേക്കു നോക്കി തന്റെ ജീവിതത്തില്‍ നിന്നുള്ള വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കുറവുകളെ കാണണം. പിന്നീടു നമ്മെത്തന്നെ വിധിക്കണം. ‘കര്‍ത്താവേ, നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു’ (സങ്കീ. 36:9) എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. ക്രിസ്തീയ ജീവിതത്തില്‍ നാം പഠിക്കേണ്ട പ്രധാന പാഠങ്ങളിലൊന്ന് ദൈവിക വെളിച്ചത്തില്‍ നമ്മെത്തന്നെ വിധിക്കുക എന്നതാണ്. പലരും ഇതൊരിക്കലും പഠിക്കാറില്ല. ഫലം അവര്‍ ആത്മികമായ ഒരു പുരോഗതിയും നേടുന്നില്ല. ഇവിടെ അത്ഭുതകരമായ ഒരു വാഗ്ദാനം നമുക്കു കാണാം: ഇന്നു തങ്ങളെത്തന്നെ വിശ്വസ്തമായി വിധിക്കുന്നവരെ അന്തിമ ദിവസം ദൈവം വിധിക്കുകയില്ല. നാം ”നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല” (1 കൊരി. 11:31). നാം മറ്റുള്ളവരെ വിധിക്കുന്നില്ലെങ്കിലും പാപത്തിനെതിരെ നാം ശക്തമായി പ്രസംഗിക്കണം. യേശു മത്തായി 5,6,7 അധ്യായങ്ങളില്‍ കോപം, കണ്ണുകള്‍കൊണ്ടുള്ള ദുര്‍മ്മോഹം, പണസ്‌നേഹം, വിചാരപ്പെടല്‍, ഭയം, മോശമായ ചിന്തകള്‍, കള്ളം പറയുന്നത്, മനുഷ്യ മാനം തേടുന്നത്, ശത്രുവിനെ പകയ്ക്കുന്നത് എന്നിങ്ങനെയുള്ള ഓരോ പാപത്തിനുമെതിരെ ശക്തമായി സംസാരിച്ചു. നമ്മളും, അശ്ലീല ഇന്‍ര്‍നെറ്റ് സൈറ്റുകള്‍ സന്ദര്‍ശിക്കുക പോലെയുള്ള ആധുനിക പാപങ്ങള്‍ക്കെതിരെ സംസാരിക്കണം. പക്ഷേ നാം ജനത്തെ കുറ്റപ്പെടുത്താതെ സംസാരിക്കണം. യേശു വന്നതു ലോകത്തെ കുറ്റപ്പെടുത്താനല്ല അതിനെ രക്ഷിപ്പാനാണല്ലോ (യോഹ. 3:17). ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ദൈവം ഒരുവന്‍ മാത്രമാണല്ലോ (യാക്കോ. 4:12) . ദൈവം നിഗളികളെയും ധാര്‍ഷ്ട്യക്കാരെയും സഭയില്‍ നിന്നു മാറ്റുന്നു സഭയിലെ നിഗളികളും ധാര്‍ഷ്ട്യക്കാരുമായ വിശ്വാസികളെ തുറന്നു നേരിടണം. അത്തരം ആളുകളോട് ഒരു മൂപ്പന്‍ മൃദുവായും നയപരമായുമല്ല പെരുമാറേണ്ടത്. എല്ലാ നിഗളികളായ ആളുകളും കര്‍ത്താവിന്റെ നാമത്തിന് അപമാനം വരുത്തുന്നു. അതുകൊണ്ട് അവരെ പ്രവചനപരമായ വാക്കുകളോടെ ധീരമായി നേരിടണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂപ്പന്മാര്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്ന വരാണോ അതോ സഭയിലെ ദൈവമഹത്വത്തില്‍ തല്‍പരരാണോ എന്നു ദൈവം പരിശോധിക്കുകയാണ്. നാം നല്‍കിയ തിരുത്തലുകള്‍ മൂലം ആരെങ്കിലും ഇടറി സഭ വിട്ടുപോയാല്‍ നാം വിഷമിക്കരുത്. കാരണം എല്ലാ നിഗളികളെയും സഭയില്‍ നിന്നു പുറത്താക്കാന്‍ ദൈവം തന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ. ദൈവം അരുളിച്ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക: ”നിങ്ങളുടെ മധ്യത്തില്‍ നിന്നു നിഗളവും ഗര്‍വ്വവും ഉള്ളവരെ ഞാന്‍ നീക്കിക്കളയും. എന്റെ വിശുദ്ധ പര്‍വ്വതത്തില്‍ (സഭയില്‍) ഇനി നിഗളവും ധാര്‍ഷ്ട്യവും ഉണ്ടായിരിക്കുകയില്ല. അവിടെ അവശേഷിക്കുന്നവര്‍ താഴ്മയും ദാരിദ്ര്യവും ഉള്ളവരായിരിക്കും. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ വിശ്വസിക്കും. അവരില്‍ വഞ്ചന ഉണ്ടായിരിക്കുകയില്ല. അവര്‍ നിശ്ശബ്ദരായും സമാധാനമായും സുരക്ഷിതരായും കിടക്കും. ആരും അവരെ ഭയപ്പെടുത്തുകയില്ല. പാടുക, ആര്‍ക്കുക, സന്തോഷിക്കുക, പൂര്‍ണഹൃദയത്തോടെ ആനന്ദിക്കുക, കര്‍ത്താവു തന്നെ നിങ്ങളുടെ മധ്യത്തില്‍ ജീവിക്കുന്നു! നിങ്ങള്‍ ഇനി ഭയപ്പെടേണ്ടതില്ല. അഹ്ലാദിക്കു, നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെ നിങ്ങളുടെ മധ്യത്തില്‍ ജീവിക്കുന്നു. അവിടുന്നു ശക്തനായ രക്ഷകനാണ്. അവിടുന്നു നിങ്ങള്‍ക്കു വിജയം തരും. വലിയ ആനന്ദത്തോടെ അവിടുന്നു നിങ്ങളെച്ചൊല്ലി ആഹ്ലാദിക്കും. അവിടുന്നു നിങ്ങളെ സ്‌നേഹിക്കും. നിങ്ങളെ കുറ്റപ്പെടുത്തുകയില്ല” (സെഫന്യാവ് 3:11-18 ലിവിങ് ബൈബിള്‍). യേശു പറഞ്ഞത് ‘പിതാവ് എനിക്കു തന്നിട്ടുള്ളവരെല്ലാം എന്റെ അടുക്കല്‍ വരു’മെന്നാണ് (യോഹ. 6:37). നമുക്കും അതു തന്നെ പറയാന്‍ കഴിയും: നാം സേവിക്കണമെന്നു പിതാവ് ആഗ്രഹിക്കുന്ന വരെല്ലാം നമ്മോടൊപ്പം തുടരും. ആ വിശ്വാസികള്‍ മാത്രം നമ്മോടൊപ്പം തുടര്‍ന്നാല്‍ മതിയെന്നാണു നാമും ആഗ്രഹിക്കുന്നത്. മറ്റെല്ലാവരും പൊയ്‌ക്കൊള്ളട്ടെ. കാരണം അവര്‍ നമ്മോടൊപ്പം തുടര്‍ന്നാല്‍ നമുക്കവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് മറ്റു സഭകളോ പാസ്റ്റര്‍മാരോ നിങ്ങളുടെ സഭകളില്‍ നിന്നു ചിലരെ വശീകരിച്ചുകൊണ്ടുപോയാല്‍ അവരെ പോകാന്‍ നിങ്ങള്‍ അനുവദിക്കണം. ദൈവം അവിടുത്തെ സര്‍വ്വജ്ഞതയില്‍ എന്തോ കാരണത്താല്‍ അത് അനുവദിച്ചതാണ്. യോഹന്നാന്‍ പറഞ്ഞു: ”അവര്‍ നമ്മുടെ ഇടയില്‍ നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല. അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു. എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ” (1 യോഹ. 2:19). അത്തരം ഒരു പാറ്റല്‍ നടക്കാന്‍ ദൈവം അനുവദിക്കുമ്പോള്‍ നമുക്ക് ഒരുകാര്യം ഉറപ്പു വരുത്താം: യഥാര്‍ത്ഥ വിശ്വാസികളിലെ ഏറ്റവും ദുര്‍ബലനായവന്‍ പോലും കൊഴിഞ്ഞുപോകുകയില്ല. ”അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ അരിപ്പാന്‍ കല്പിക്കും. ഒരു മണിപോലും നിലത്തു വീഴുകയില്ല” (ആമോസ് 9:9): ഇതാണ് അവിടുത്തെ വാഗ്ദാനം. സഭയെ കോതമ്പുപോലെ പാറ്റും. അല്ലെങ്കില്‍ സഭയില്‍ ദൈവം ഉണ്ടാക്കുന്ന അപ്പത്തില്‍ കല്ലുകടിക്കും. അതുകൊണ്ട് നമ്മുടെ ശ്രദ്ധ ഗുണത്തിലായിരിക്കണം, എണ്ണത്തിലായിരിക്കരുത്. ദൈവത്തിനും അങ്ങനെയാണല്ലോ. സഭയിലെ അച്ചടക്കം സഭയില്‍ ദൈവത്തിന്റെ ഉന്നതനിലവാരം നാം നിലനിര്‍ത്തണ മെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ചിലപ്പോള്‍ പാപം ചെയ്ത ഒരു സഹോദരനെ കൂട്ടായ്മയില്‍ നിന്ന് (സഭയില്‍ നിന്ന്) പുറത്താക്കേണ്ടി വന്നേക്കും. പൗലൊസ് തന്റെ അപ്പൊസ്തലി കമായ അധികാരം ഉപയോഗിച്ച് ഒരിക്കല്‍ അത്തരം ഒരു സഹോദരനെ ‘അവന്റെ ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന് ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുന്നു’ (1 കൊരി. 5:5). ഇങ്ങനെ മാത്രമേ സഭയെ നിര്‍മലമായി സൂക്ഷിക്കാനാവൂ. അവര്‍ പാപത്തില്‍ തുടര്‍ന്നാല്‍ മൂപ്പന്മാരെപ്പോലും പരസ്യമായി മുഴുസഭയുടെയും മുന്‍പാകെ ശാസിക്കാന്‍ പരിശുദ്ധാത്മാവു കല്പിച്ചിരിക്കുന്നു. മൂപ്പന്മാര്‍ക്ക് ഇരട്ടി ബഹുമാനം നല്‍കാന്‍ പറഞ്ഞിരിക്കുന്ന അതേ വേദഭാഗത്താണ് ഈ കല്‍പനയും കാണുന്നത് (1 തിമൊ. 5:17; 5:20). ദൈവം മോശെയെയും പത്രൊസിനേയും പരസ്യമായി ആദരിച്ചു. എന്നാല്‍ അവിടുന്ന് അവരെ ശാസിച്ചതും പരസ്യമായിത്തന്നെയാണ്. വെളിപ്പാട് 2,3 അധ്യായങ്ങളില്‍ പിന്മാറ്റക്കാരായ അഞ്ചു മൂപ്പന്മാരോട് ഇടപെട്ടതും അങ്ങനെ തന്നെ. ആരെയെങ്കിലും അച്ചടക്ക നടപടിക്കു വിധേയരാക്കാന്‍ പോകുകയാണെങ്കില്‍ നാം ‘സ്‌നേഹത്തില്‍ സത്യം സംസാരിക്കു’മെന്ന് (എഫെ. 4:15) ഉറപ്പു വരുത്തണം. 1 യോഹന്നാന്‍ 3:16 പറയുന്നതു ‘നാം സഹോദരന്മാര്‍ക്കുവേണ്ടി ജീവനെ വച്ചുകൊടുക്കണം’ എന്നാണല്ലോ. അതുകൊണ്ട് ആ വ്യക്തിയെ പാപത്തില്‍ നിന്നു രക്ഷിപ്പാന്‍ നാം സ്വയജീവന്‍ വച്ചുകൊടുക്കാന്‍ തയ്യാറാണോ അതോ പാപം അദ്ദേഹത്തെ ചൂണ്ടിക്കാട്ടിക്കൊടുക്കാന്‍ മാത്രമേ നമുക്കു താത്പര്യമുള്ളോ എന്നു നാം നമ്മോടുതന്നെ ചോദിക്കണം. സങ്കീര്‍ത്തനം 12:6 പറയുന്നു: ”യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു. നിലത്ത് ഉലയില്‍ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ തന്നേ.” അതുകൊണ്ടു നാം നമ്മുടെ വാക്കുകളെ ദൈവത്തിന്റെ ഉലയില്‍ ഏഴു പ്രാവശ്യം ഇടണം. ദൈവം തന്നെ അവയെ ഉരുക്കി എങ്ങനെ സംസാരിക്കണമെന്നു നമുക്കു നിര്‍ദ്ദേശം തരട്ടെ. അപ്പോള്‍ ആവശ്യത്തിനനുസരിച്ച് ഒന്നുകില്‍ കര്‍ശനമായി അല്ലെങ്കില്‍ മൃദുവായി സംസാരിക്കാന്‍ നമുക്കു ജ്ഞാനം ലഭിക്കും. കാരണം ദിവ്യസ്‌നേഹം സാഹചര്യത്തിനനുസരിച്ച് ഒന്നുകില്‍ കര്‍ക്കശമായോ അല്ലെങ്കില്‍ മൃദുലമായോ പെരുമാറും. അച്ചടക്ക നടപടിക്കു വിധേയരായി സഭയ്ക്കു പുറത്തു പോയവര്‍, മത്സരിച്ച് സ്വയം സഭ വിട്ടു പോയവര്‍ എന്നിവരോട് നാം എങ്ങനെ പെരുമാറണമെന്നു ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നുണ്ട്. പരിശുദ്ധാത്മാവു പറയുന്നു: ‘അവനോടു സംസര്‍ഗ്ഗം അരുത്’ (1 കൊരി. 5:11, 2 തെസ്സ. 3:14), ‘അവരോട് അകന്നു മാറുവിന്‍’ (റോമര്‍ 16:17 വായിക്കുക). പരിശുദ്ധാത്മാവ് ഇവിടെ വളരെ കര്‍ശനമായിട്ടാണ് എഴുതിയിരിക്കുന്നതെന്നു തോന്നുന്ന ചില വിശ്വാസികള്‍ തങ്ങളുടെ മഠയത്തരത്തില്‍ ഈ മത്സരികളെ ആശ്വസിപ്പിക്കാന്‍ പോയെന്നു വരാം. പക്ഷേ ആ മത്സരികള്‍ ‘പന്നികളോടൊപ്പം ഭക്ഷിക്കുന്ന’തു നിര്‍ത്തി പിതാവിന്റെ ഭവനത്തിലേക്ക് ഒരിക്കലും അനുതാപത്തോടെ മടങ്ങി വരികയില്ല (ലൂക്കൊ. 15:16,17). അങ്ങനെ അവര്‍ നിത്യമായി നഷ്ടപ്പെട്ടു പോകുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അനുതപിച്ച് പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവിനോടും തന്റെ ജനത്തോടുമുള്ള കൂട്ടായ്മയിലേക്കു മടങ്ങിവരാന്‍ അവരെ ഉത്സാഹിപ്പിക്കുന്നതു മാത്രമാണു കരണീയം. ഒരു വ്യാജമായ അടുപ്പംകൊണ്ട്, സഭയില്‍ നീതിക്കെതിരെ നാം ആരുടേയും പക്ഷം പിടിക്കരുത്. ഒരു സഹോദരനെ പിന്താങ്ങുന്നതിനു വേണ്ടി ദൈവത്തിന്റെ ധാര്‍മിക നിലവാരത്തെ നാം ബലി കൊടുക്കരുത്. ദിവ്യസ്‌നേഹം എപ്പോഴും സത്യത്തില്‍ സന്തോഷി ക്കുന്നു, അനീതിയോട് ഒരു കൂട്ടായ്മയും അവിടെയില്ല (1 കൊരി. 13:6). ഇവിടെയാണു നാം അന്ധാരാധന സമൂഹങ്ങളില്‍ നിന്ന് (കള്‍ട്ടുകള്‍) വ്യത്യസ്തരായിരിക്കുന്നത്. തങ്ങളുടെ കൂടെ കള്‍ട്ടിലുള്ളവര്‍ അനീതി ചെയ്താലും അന്ധാരാധനാ സമൂഹങ്ങളിലെ അംഗങ്ങള്‍ അവരെ പിന്തുണയ്ക്കും. പരസ്യപാപങ്ങളുടെ പേരില്‍ മറ്റു സഭകളില്‍ നിന്നു പുറത്താക്കപ്പെട്ടവരെ, അവര്‍ അനുതപിക്കു കയോ തെറ്റിനു പരിഹാരം വരുത്തുകയോ ചെയ്തിട്ടില്ലെങ്കിലും, കള്‍ട്ടുകള്‍ തങ്ങളുടെ മധ്യത്തിലേക്കു സ്വാഗതം ചെയ്തതിന്റെ ഉദാഹരണങ്ങള്‍ ധാരാളം നാം കണ്ടിട്ടുണ്ട്. നമ്മുടെ സഭകളില്‍ ആളുകളെ കൂട്ടുന്നതിനെക്കാള്‍ നമുക്ക് താത്പര്യം വ്യക്തികളുടെ നിത്യതയിലെ ക്ഷേമം ആയിരിക്കണം. നിങ്ങളുടെ സഭയ്ക്ക് ഒരു മോശപ്പെട്ട സാക്ഷ്യമാണുള്ളതെങ്കില്‍, അത് മൂടി വച്ച് എല്ലാം നന്നായിരിക്കുന്നുവെന്ന് അഭിനയിക്കുന്നതി നെക്കാള്‍, സത്യം അംഗീകരിക്കുകയാണ് വേണ്ടത്. തന്റെ അഞ്ചു സഭകളുടെ (വെളിപ്പാട് രണ്ട്, മൂന്ന് അധ്യായങ്ങള്‍) പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ കര്‍ത്താവു ശ്രമിച്ചില്ല, എല്ലാവരും വായിക്കത്തക്ക വിധത്തില്‍ അതു തുറന്നു കാട്ടി. സ്വയനീതിക്കാരെ തേടിയല്ല, സത്യസന്ധതയോടെ തങ്ങളുടെ പാപങ്ങള്‍ അംഗീകരിക്കുന്നവരെ തേടിയാണ് അവിടുന്നു വന്നത്. തങ്ങളുടെ തോല്‍വികളെ മൂടി വയ്ക്കുന്നവര്‍ക്കു ശുദ്ധീകരണം ലഭിക്കുകയില്ല. ഒരു പുതിയ ഉടമ്പടി സഭയിലെ മൂപ്പന്‍ എന്നതു വലിയ അംഗീകാരമാണ്. എന്നാല്‍ അതു വലിയ ചുമതലകളും നല്‍കുന്നു – കര്‍ത്താവിന്റെ മുന്‍പാകെ ഭയന്നു വിറയ്ക്കത്തക്ക വിധത്തില്‍. മൂപ്പനാകുന്നതിന്റെ ബഹുമാനം, അംഗീകാരം എന്നിവയെക്കുറിച്ചു നാം ഓര്‍ക്കരുത്. മൂപ്പനെന്ന നിലയിലുള്ള നമ്മുടെ ചുമതലകളെക്കുറിച്ചാ യിരിക്കണം നമ്മുടെ ചിന്ത. നമ്മള്‍ താഴ്മയില്‍ നില്ക്കുമെങ്കില്‍ അന്ത്യം വരെ വിശ്വസ്തരായി നില്ക്കാന്‍ അവിടുന്നു നമുക്കു കൃപ നല്‍കും. സഭയെ ഐക്യതയില്‍ പണിയുക സഭകളില്‍ പൂര്‍ണ ഐക്യത എന്നതായിരിക്കണം മൂപ്പന്മാരുടെ ഭാരം. പക്ഷേ ആ ഐക്യത ആദ്യം മൂപ്പന്മാര്‍ക്കിടയില്‍ അന്യോന്യം ഉണ്ടായിരിക്കണം. കര്‍ത്താവു നമ്മുടെ മുന്നില്‍ വച്ചിരിക്കുന്ന ഐക്യതയുടെ വലിയ നിലവാരം യോഹന്നാന്‍ 17:21-ല്‍ നാം കാണുന്നു. യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തേക്ക് പിതാവിനോടുണ്ടായിരുന്ന അതേ ഐക്യതയാണു തന്റെ ശിഷ്യന്മാര്‍ തമ്മില്‍ ഉണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത്. തന്റെ സ്വന്ത ഇഷ്ടത്തെ എല്ലാ സമയത്തും നിഷേധിച്ചുകൊണ്ടാണ് (യോഹ. 6:38; മത്തായി 26:39) യേശു പിതാവുമായി പൂര്‍ണ ഐക്യം എന്ന ലക്ഷ്യം സാധിച്ചത്. അതുകൊണ്ട് നമ്മുടെ ജീവിതത്തിലും എല്ലായ്‌പ്പോഴും കേന്ദ്രത്തിലുണ്ടായിരിക്കേണ്ടതു ക്രൂശാണ്. മൂപ്പന്മാര്‍ സ്വാര്‍ത്ഥം അന്വേഷിക്കാതെ സ്വയത്തെ നിഷേധിച്ച് അന്യോന്യമുള്ള ഐക്യതയില്‍ നടന്നാല്‍ അത്തരം ഒരു സഭയില്‍ കടക്കാന്‍ സാത്താനു കഴിയുകയില്ല. പഴയ നിയമത്തിലെ ഹഗ്ഗായിയുടെ പുസ്തകത്തില്‍ നിന്നു വെല്ലുവിളിക്കുന്ന ഒരു വേദഭാഗമിതാ. സ്വാര്‍ത്ഥതയില്ലാതെ സ്വയത്തെ നിഷേധിച്ച് ദൈവഭവനം പണിയാന്‍ ഹഗ്ഗായി ജനങ്ങളെ ഇവിടെ വെല്ലുവിളിക്കുകയാണ്: ”കര്‍ത്താവു പറയുന്നു: എന്റെ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ ആഡംബര വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ? ഇതിന്റെ ഫലം നോക്കുക: നിങ്ങള്‍ വളരെ വിതച്ചിട്ടും അല്പമേ കൊയ്യുന്നുള്ളു. നിങ്ങളുടെ കൂലി നിങ്ങള്‍ ഓട്ടയുള്ള പോക്കറ്റില്‍ നിക്ഷേപിച്ചതു പോലെ പൊടുന്നനെ കാണാതെ പോകുന്നു. നിങ്ങള്‍ വളരെ പ്രതീക്ഷിക്കുന്നു. പക്ഷേ അല്പമേ കിട്ടുന്നുള്ളു. അതുതന്നെ നിങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നു. പക്ഷേ അതു നിലനില്ക്കുന്നില്ല. എന്തുകൊണ്ട്? കാരണം എന്റെ ആലയം ശൂന്യമായി കിടക്കുന്നു, എന്നാല്‍ നിങ്ങള്‍ അതു ശ്രദ്ധിക്കുന്നില്ല. നിങ്ങളുടെ മനോഹര ഭവനങ്ങള്‍ സംബന്ധിച്ചേ നിങ്ങള്‍ക്കു ശ്രദ്ധയുള്ളു. അതുകൊണ്ടാണു ഞാന്‍ മഴ പെയ്യിക്കാതെ ആകാശം അടച്ചു കളയുന്നതും നിങ്ങള്‍ക്ക് അല്പം വിളവു മാത്രം ലഭിക്കുന്നതും… അപ്പോള്‍ കര്‍ത്താവ് ജനങ്ങളുടെ മനസ്സുണര്‍ത്തി. അവര്‍ വന്നു തങ്ങളുടെ ദൈവത്തിന്റ ആലയത്തില്‍ വേല ചെയ്തു‘‘ (ഹഗ്ഗായി 1:3-14 ലിവിങ് ബൈബിള്‍, എന്‍ എ എസ് ബി). ഇന്ന് അവിടുത്തെ സഭ പണിയുവാന്‍ ഇതുപോലെ ഒരു പൂര്‍ണ സമര്‍പ്പണത്തിലേക്കു നമ്മേയും നടത്തുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു. ”ക്രിസ്തുവും സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചു കൊടുത്തു” (എഫെ. 5:25). സ്വഭാവത്തിലും സേവനത്തിലും വളര്‍ച്ച ജീവിതത്തില്‍ സ്വഭാവത്തില്‍ മാത്രം വളര്‍ച്ച, കര്‍ത്താവിനു വേണ്ടിയുള്ള സേവനത്തില്‍ വളര്‍ച്ചയില്ല – ഇങ്ങനെ ഒരു വശത്തു മാത്രം നില്‍ക്കാന്‍ എളുപ്പമാണ്. യേശുവിനെപ്പോലെ ആയിത്തീരുക എന്നതില്‍ സ്വഭാവത്തിലും സേവനത്തിലും കര്‍ത്താവിനെപ്പോലെ ആകുന്നത് ഉള്‍പ്പെട്ടിരിക്കുന്നു. അല്ലാത്തപക്ഷം ശരീരത്തിന്റെ ഒരു വശത്തു മാത്രം (സ്വഭാവത്തില്‍ മാത്രം അല്ലെങ്കില്‍ സേവനത്തില്‍ മാത്രം) മാംസപേശികള്‍ ഉണ്ടായിരിക്കുകയും മറുവശത്ത് എല്ലുംതോലും മാത്രമായിരിക്കുകയും എന്നതുപോലെ ആകും. പാപത്തിന്മേല്‍ നമുക്കു ജയമുണ്ട്. എന്നാല്‍ കര്‍ത്താവിന്റെ സഭ പണിയുന്നതില്‍ നമുക്കു താല്പര്യമില്ല – എങ്കില്‍ നാം യേശുവിനെപ്പോലെയല്ല. ദൈവത്തെ സ്വര്‍ഗ്ഗത്തില്‍ ആരാധിക്കാന്‍ നിത്യത മുഴുവനും ഉണ്ടെങ്കിലും തന്നെ ത്യാഗപരമായി സേവിക്കാന്‍ നമുക്ക് ഈ ജീവിതം മാത്രമേ ഉള്ളെന്നു നാം ഓര്‍ക്കണം. നമ്മുടെ സ്വഭാവം നന്നാക്കുന്നതില്‍ നാം സഹിക്കുന്ന ത്യാഗം ആന്തരികമാണ് – സ്വന്ത ഇഷ്ടത്തിനു മരിക്കുക. എന്നാല്‍ സഭ പണിയുമ്പോള്‍ ബാഹ്യമായ പല ത്യാഗങ്ങളും നാം സഹിക്കേണ്ടി വരും- ഉറക്കം, വിശ്രമം, സുഖം, ആരോഗ്യം, പണം തുടങ്ങിയവ നഷ്ടപ്പെടുത്തുക എന്നിങ്ങനെ. 30 വര്‍ഷം നസറേത്തിലായിരു ന്നപ്പോള്‍ യേശുവിനു ബാഹ്യമായ ത്യാഗങ്ങള്‍ വളരെക്കുറച്ചേ അനുഭവിക്കേണ്ടി വന്നുള്ളു. എന്നാല്‍ താന്‍ പരസ്യ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ തനിക്കു പല ക്ലേശകരമായ ദീര്‍ഘയാത്രകള്‍ നടത്തേണ്ടി വന്നു. ഉറങ്ങാന്‍ സ്ഥലമില്ല. ഭക്ഷിക്കാന്‍ പലപ്പോഴും സമയമില്ല. മാത്രമോ? സാത്താനില്‍ നിന്നും ജനങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരികയും ചെയ്തു. യേശുവിന്റെ മാതൃക നമുക്കും ത്യാഗപരമായി പിന്‍പറ്റാം-ജീവിത ത്തിലും ശുശ്രൂഷയിലും.

അധ്യായം 9
ദാസനായ നേതാവിന്റെ ആത്മീയ അധികാരം

ഒരു മനുഷ്യനെ ആത്മീയ നേതാവായി നിയമിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ഒരു ശുശ്രൂഷയിലേക്കോ സഭയിലെ ഒരു ഉത്തരവാദി ത്വത്തിലേക്കോ നിങ്ങളുടെ നിയമനം കേവലം മനുഷ്യനാലാ ണെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും ക്രിസ്തുവിന്റെ അധികാരം പ്രയോഗിക്കാന്‍ കഴിയില്ല. യേശുവിന്റെ മാതൃക പിന്തുടരുക ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ ആദ്യപടി ഈ വാക്കുകളില്‍ കാണാം: ”ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ” (ഫിലി. 2:5-7). നമ്മുടെ കര്‍ത്താവ് സ്വീകരിച്ച ആദ്യപടിയാണിത് – എല്ലാ മനുഷ്യരുടെയും ദാസനായി. മൂപ്പന്മാരെന്ന നിലയില്‍ നാം സ്വീകരി ക്കേണ്ട ആദ്യപടിയും ഇതാണ്. ഒരു മൂപ്പനെന്ന നിലയിലുള്ള സ്ഥാനം നിങ്ങളെ മറ്റുള്ളവരെക്കാള്‍ ഉയര്‍ത്തുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം, നിങ്ങള്‍ക്ക് ഒരു മൂപ്പനായിരിക്കാനുള്ള യോഗ്യത നഷ്ടമായി. മൂപ്പന്മാര്‍ ”വിശുദ്ധരുടെ പാദങ്ങള്‍ കഴുകുന്ന ദാസന്മാര്‍,” ”സഭയെ വൃത്തിയാക്കുന്ന ആത്മീയ ടോയ്‌ലറ്റ്-ക്ലീനര്‍മാര്‍” എന്നിങ്ങനെ ആയിരിക്കണം. അവര്‍ എല്ലായ്‌പ്പോഴും സാധാരണ സഹോദരന്മാ രായി തുടരണം. അവര്‍ മൂപ്പന്‍ സ്ഥാനമൊഴിയാനും എപ്പോള്‍ വേണമെങ്കിലും സാധാരണ സഹോദരന്മാരാകാനും തയ്യാറായിരി ക്കണം. ഒരു വീട്ടിലെ ‘ടോയ്‌ലറ്റ് ക്ലീനര്‍’ ആയ ദാസനോട് ഒരു ദിവസം ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് നിര്‍ത്താനും മേശയ്ക്കു സമീപം കുടുംബാംഗമെന്ന നിലയില്‍ ഇരിക്കാനും ആവശ്യപ്പെട്ടാല്‍ അവന്‍ അസ്വസ്ഥനാകില്ല. ഒരു ദിവസം തന്റെ മൂപ്പന്‍ സ്ഥാനം ഉപേക്ഷിക്കാനും സഭയില്‍ ഒരു സാധാരണ സഹോദരനായി ഇരിക്കാനും ആവശ്യ പ്പെട്ടാല്‍ ഒരു മൂപ്പനും അസ്വസ്ഥനാകരുത്. നിങ്ങളുടെ മൂപ്പന്‍സ്ഥാനം മുറുകെ പിടിക്കരുത്. എല്ലായ്‌പ്പോഴും അത് ഒരു തുറന്ന കൈയില്‍ സൂക്ഷിക്കുക – ഏത് സമയത്തും അതു നിങ്ങളില്‍ നിന്ന് അകറ്റാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുന്ന നിലയില്‍. നിങ്ങളുടെ മൂപ്പന്‍ പദവി എപ്പോഴെങ്കിലും നിങ്ങള്‍ മുറുകെ പിടിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന ഒന്നായി ത്തീര്‍ന്നാല്‍, ആത് നിങ്ങള്‍ക്ക് ഒരു വിഗ്രഹമായിത്തീര്‍ന്നിരിക്കുന്നു – നിങ്ങള്‍ മേലില്‍ യേശുക്രിസ്തുവിന്റെ ശിഷ്യനല്ല (ലൂക്കൊ. 14:33 കാണുക). സഹോദരനായ ഒരു നേതാവ് ഒരു ആത്മീയ നേതാവ് തന്റെ ആട്ടിന്‍കൂട്ടത്തെ ക്രൂശിന്റെ വഴിയിലൂടെ നയിക്കണം. അതിനായി അവന്‍ സ്വയം നിഷേധത്തിന്റെ വഴിയില്‍ വിശ്വസ്തതയോടെ നടക്കണം. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ ദാസനായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ ഒരു നേതാവായിരിക്കാ നാവില്ല. യേശു പറഞ്ഞു: ”ഭൂമിയിലെ രാജാക്കന്മാരും മഹാന്മാരും ജനങ്ങളുടെമേല്‍ കര്‍തൃത്വം നടത്തുന്നു. എന്നാല്‍ നിങ്ങളില്‍ ഇത് വ്യത്യസ്തമാണ്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനായിരിക്കണം. എല്ലാവരിലും വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. മിശിഹായായ ഞാന്‍ പോലും ഇവിടെ വന്നതു സേവനം കിട്ടാനല്ല, മറിച്ചു മറ്റുള്ളവരെ സഹായിക്കാനാണ്” (മര്‍ക്കൊ. 10:42-45-ലിവിങ്). മറ്റാരെക്കാളും അധികാരം ഉള്ള മഹാനായ അപ്പൊസ്തലനായ പൗലൊസ് മറ്റുള്ളവരുടെ ദാസനായിരുന്നു (2 കൊരി. 4:5; 1 കൊരി.9:19). ദൈവം തന്റെ കീഴിലുള്ളവരുടെ മേല്‍ അധികാരം പ്രയോഗി ക്കാനും അതേ സമയം അവര്‍ക്ക് ഒരു സഹോദരനാകാനും ഒരേ ശരീരത്തില്‍ ഒരു സഹഅംഗമായിരിക്കാനും ഒരു ആത്മീയ നേതാവിനെ വിളിക്കുന്നു. നേതാവ്- സഹോദരന്‍ എന്ന ഈ സമീകൃത ബന്ധം തന്നെയാണ് പലപ്പോഴും പരിപാലിക്കാന്‍ പ്രയാസമുള്ളത്. നമ്മള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസന്തു ലിതാവസ്ഥയിലായിരിക്കും. സാധാരണ സഹോദരന്മാരായി തുടരാന്‍ നമുക്ക് നിരന്തരം കര്‍ത്താവില്‍ നിന്നു ധാരാളം കൃപ ആവശ്യമാണ്. ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കില്‍ നാം ദൈവത്തോട് ‘മുഖാമുഖം’ ബന്ധത്തില്‍ അടുത്തു ജീവിക്കണം. 40 വര്‍ഷം എതിര്‍ സാഹചര്യങ്ങളില്‍ 2 ദശലക്ഷം ദൈവജനത്തെ നയിച്ച മോശെയുടെ ഫലപ്രദമായ നേതൃത്വത്തിന്റെ രഹസ്യം ഇതാണ് (ആവ. 34:10; സംഖ്യ 12:8). ആത്മീയ അധികാരം, ദൈവദത്തമായതുകൊണ്ട്, നാം മറ്റു ള്ളവരെ ഭരിക്കുകയോ അവരെ കീഴ്‌പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യേണ്ടതില്ല. നമ്മെ അനുസരിക്കാനോ നാം പറയുന്നതു കേള്‍ക്കാനോ ഒരിക്കലും മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. തന്റെ പ്രതിനിധികളെ എതിര്‍ക്കുന്നവരോട് ദൈവം തന്നെ ഇടപെടും. കര്‍ത്താവിന്റെ ദാസന്‍ ഒരിക്കലും ആരുമായും പോരാടരുത് (2 തിമൊ. 2:24,25). ദൈവം നിങ്ങളെ പിന്തുണയ്ക്കുന്നുവെങ്കില്‍, നിങ്ങളുടെ സ്ഥാനം സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തിന് ശ്രമിക്കണം? ദൈവം തന്നെ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ അധികാരം സ്ഥാപിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതു സൂചിപ്പിക്കുന്നത് നിങ്ങളുടെ അധികാരം ദൈവം നല്‍കിയതല്ല എന്നാണ്. നാം ഒരിക്കലും ‘നേതാവ്’ എന്ന സ്ഥാനപ്പേര് എടുക്കരുത് (മത്താ. 23:10). നമ്മളെ ‘പാസ്റ്റര്‍മാര്‍’ എന്ന് വിളിക്കരുത്. കാരണം അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, അധ്യാപകര്‍, സുവിശേഷകന്മാര്‍ എന്നിവരെപ്പോലെ കര്‍ത്താവ് തന്റെ സഭയ്ക്ക് നല്‍കുന്ന ഒരു ദാനമാണ് ”പാസ്റ്റര്‍മാര്‍” എന്ന് എഫെസ്യര്‍ 4:11 പറയുന്നു. ഇവയൊന്നും സഭയിലെ ഭാരവാഹിത്വമല്ല, ഇവയൊന്നും നാം എടുക്കേണ്ട പേരുകളല്ല. അപവാദത്തോടുള്ള പ്രതികരണം ഒരു ആത്മീയ നേതാവ് ആക്രമിക്കപ്പെടുകയോ അപവാദങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുമ്പോള്‍ സ്വയം പ്രതിരോധിക്കുകയോ സ്വയം ന്യായീകരിക്കുകയോ ചെയ്യരുത്. ബൈബിള്‍ പറയുന്നു: ”ക്രിസ്തു നിങ്ങളുടെ മാതൃകയാണ്. അവന്റെ പാതകള്‍ പിന്തുടരുക… അപമാനിക്കപ്പെടുമ്പോള്‍ അവന്‍ ഒരിക്കലും മറുപടി നല്‍കിയില്ല; കഷ്ടത അനുഭവിക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയിട്ടില്ല;’അവന്‍ ന്യായമായും വിധിക്കുന്ന ദൈവത്തിന്റെ കൈയില്‍ തന്റെ കേസ് ഉപേക്ഷിച്ചു” (1പത്രൊ. 2:21,23 – ലിവിങ്). ഏറ്റവും വലിയ അധികാരിയായ ദൈവപുത്രന്‍ മനുഷ്യരോടു പോരാടുവാനും അവരുടെമേല്‍ തന്റെ ഭരണം ഉറപ്പിക്കാനും വിസ്സമ്മതിച്ചു. തന്നെ പ്രതിരോധിക്കാനും ന്യായീകരിക്കാനും ഉള്ള ചുമതല അവിടുന്നു ദൈവത്തിനു വിട്ടുകൊടുത്തു. സഭയിലെ എല്ലാ ഇടയന്മാരും നടക്കേണ്ട പാതയാണിത്. ഒരു ആത്മീയ നേതാവെന്ന നിലയില്‍, നിങ്ങള്‍ സ്വയം ദൈവത്തിന്റെ അധികാരത്തിന്‍ കീഴിലാണ് ജീവിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് എല്ലാം സുരക്ഷിതമായി അവിടുത്തെ കൈകളില്‍ ഉപേക്ഷിക്കാം. നിങ്ങള്‍ക്കെതിരായ അപവാദവും വിമര്‍ശനവും അവഹേളനവും അവഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കാരണം അത്തരം ആക്രമണങ്ങളില്‍ നിന്ന് അവിടുന്നു തന്നെ തന്റെ ദാസന്മാരെ സംരക്ഷിക്കുമെന്നതാണ് ദൈവവാഗ്ദാനം (യെശ്ശ. 54:17). ആരെങ്കിലും നമ്മുടെ നേരെ ചെളി എറിയുമ്പോള്‍ അതു തുടച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ നാം വസ്ത്രങ്ങള്‍ കൂടുതല്‍ ചെളിയാക്കുകയാണ്. എന്നാല്‍ നാം അതിനെ അവഗണിച്ചാല്‍ അതു യഥാസമയം വരണ്ടുപോകുകയും കട്ടപിടിച്ചു സ്വയം വീഴുകയും ചെയ്യും. ഒരു കറയും ഉണ്ടാകില്ല. അപവാദത്തെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ആത്മീയ കാഴ്ചപ്പാടുള്ള നേതാക്കളുടെ ക്ഷാമം കാരണം സഭ ഇന്ന് ഏറെ ക്ലേശിക്കുന്നു. സ്ഥാനങ്ങള്‍ വഹിക്കുകയും അധികാരം ഔദ്യോഗികമായി പ്രയോഗിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആത്മീയ നേതൃത്വം വളരെ വിരളമാണ്. യേശുവിന് ഒരിക്കല്‍ തന്റെ അടുക്കല്‍ വന്ന ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരോട് വലിയ സഹതാപം തോന്നി. ”കാരണം അവരുടെ പ്രശ്‌നങ്ങള്‍ വളരെ വലുതായിരുന്നു. അവര്‍ക്ക് എന്തു ചെയ്യണമെന്നോ സഹായത്തിനായി എവിടെ പോകണമെന്നോ അറിയില്ലായിരുന്നു. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു” (മത്താ. 9:36 ലിവിങ്). ഇന്നത്തെ സ്ഥിതിയും അങ്ങനെതന്നെ. ഒരു ഇടയന്റെ ഹൃദയവും ഒരു ദാസന്റെ ആത്മാവും ഉള്ള, ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ വചനത്തില്‍ വിറയ്ക്കുകയും ചെയ്യുന്ന നേതാക്കളെ സഭയില്‍ നമുക്ക് വളരെ ആവശ്യമുണ്ട്. കീഴടക്കം – സന്തോഷത്തോടെ സ്വീകരിക്കുന്നു, അടിച്ചേല്‍പ്പിക്കലല്ല നമ്മെ ‘ദൈവത്തിന്റെ മഹാമനുഷ്യരായി’ കാണാനോ ഒരു വിഗ്രഹമാക്കാനോ മറ്റുള്ളവരെ നാം ഒരിക്കലും അനുവദിക്കരുത്. നമ്മുടെ ആരാധകരാകാനും ആളുകളെ അനുവദിക്കരുത്. അവര്‍ എപ്പോഴും നമ്മുടെ സഹോദരന്മാരായിരിക്കണം. അല്ലാത്തപക്ഷം, തലയെന്ന നിലയില്‍ ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തി വളരുവാന്‍ അവര്‍ക്ക് ഒരിക്കലും കഴിയുകയില്ല. ആരെയും നമ്മളുമായി ബന്ധിപ്പിക്കരുത്. പകരം, ദൈവമുന്‍പാകെ മാത്രം ജീവിക്കുവാന്‍ നാം എല്ലാവരെയും ഉത്സാഹിപ്പിക്കണം. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നമ്മുടെ അംഗീകാരം തേടേണ്ടതില്ല. ആരെ ങ്കിലും നമ്മളുമായി ബന്ധപ്പെടുന്നതായി നമ്മള്‍ കണ്ടെത്തിയാല്‍, ഉടനെ അവരെ കുലുക്കി മാറ്റണം. മറ്റൊരാള്‍ക്ക് നാം ഉപദേശം നല്‍കുമ്പോള്‍ തന്നെ, നമ്മോട് വിയോജിക്കാനും നമ്മുടെ ഉപദേശം അവഗണിക്കാനും അവന് ഇഷ്ടമുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനും സ്വാതന്ത്ര്യം നല്‍കണം. അവന്‍ തെറ്റായി ചെയ്യുകയാ ണെങ്കില്‍, നമ്മള്‍ അവനെ സഹായിക്കാന്‍ തിടുക്കപ്പെടണം. ”ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ?” എന്ന് ഒരിക്കലും പറയരുത്. ”സഭയില്‍ ദൈവം നിയോഗിച്ചിട്ടുള്ള അധികാരത്തിന് വഴങ്ങുക” എന്നതിന്റെ പ്രാധാന്യം ഒരു മൂത്ത സഹോദരന് വേണമെങ്കില്‍ വളരെ കര്‍ശനമായി പഠിപ്പിക്കാന്‍ കഴിയും – തന്റെ സഭയിലെ എല്ലാവരെയും തനിക്കു വിധേയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ ഇത് ആളുകളുടെ ഹൃദയത്തില്‍ തെറ്റായ നിലയിലൊരു ഭയം ഉളവാക്കുന്നു. അവനുമായി വിയോജിക്കാന്‍ അവര്‍ ഭയപ്പെടും. ഇത് തിന്മയാണ്. മറ്റുള്ളവര്‍ നമ്മില്‍ പുലര്‍ത്തുന്ന ആത്മവിശ്വാസത്തിന്റെ അളവില്‍ മാത്രമേ നമുക്കു കീഴടങ്ങാന്‍ അവര്‍ക്കു കഴിയൂ. നമ്മുടെ ജീവിതത്തിലെ ദൈവകൃപ, നമ്മുടെ കുടുംബജീവിതത്തിലെ ദൈവഭക്തി, സംസാരിക്കുന്ന വചനത്തിലെ അഭിഷേകം എന്നിവ ആവശ്യമുള്ള സമയങ്ങളില്‍ അവരെ സഹായിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ക്കു നമ്മില്‍ വിശ്വാസമുണ്ടായിരിക്കുക. നാം മൂപ്പന്മാരായതുകൊണ്ട് മാത്രം മറ്റുള്ളവരില്‍ നിന്ന് കീഴ്‌പ്പെടല്‍ ആവശ്യപ്പെടുന്നത് നാം സുരക്ഷിതരല്ലെന്നും ദൈവത്തെ യഥാര്‍ത്ഥ ത്തില്‍ അറിയുന്നില്ലെന്നുമാണു സൂചിപ്പിക്കുന്നത്. കാരണം ദൈവം മനുഷ്യര്‍ക്ക് കീഴടങ്ങാനോ തന്നോടു മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നു. നാം ദൈവത്തെക്കാള്‍ വലിയവരല്ല. അതിനാല്‍ ആരില്‍ നിന്നും കീഴടക്കം ആവശ്യപ്പെടാന്‍ മൂപ്പന്മാരയ നമുക്ക് അവകാശമില്ല. കീഴടങ്ങാന്‍ ആവശ്യപ്പെടാനല്ല, സേവിക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. നമ്മുടെ ദേഹീബലത്തിലൂടെ (നമ്മുടെ വ്യക്തിത്വത്തിന്റെ ശക്തി) ആരെയും കീഴടക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ശക്തനായ ഒരു മൂപ്പന് തന്റെ വ്യക്തിത്വത്തിന്റെ ശക്തിയാല്‍ സഭയിലെ മറ്റുള്ളവരെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ വളരെ എളുപ്പമാണ്! അത് ദേഹീമയവും തിന്മയുമാണ്. അത്തരം എല്ലാ ദേഹീബലത്തേയും മരണത്തിന് എല്പിക്കണം. സഭയിലെ ആളുകള്‍ നമ്മോടുള്ള ബന്ധത്തില്‍ സ്വതന്ത്രരായിരിക്കണം. ആരും നമ്മെ ഭയപ്പെടരുത്. നിയമപരമായ സ്വേച്ഛാധിപത്യവും ചത്ത പ്രവൃത്തികളും സഭയില്‍ അനേകം നിയമങ്ങളുടേയും ചട്ടങ്ങളുടെയും ഭാരം വഹിച്ച് സഹോദരങ്ങള്‍ കുഴങ്ങത്തക്കവിധം സ്വേച്ഛാധിപതികളായി നാം ഒരിക്കലും സഭ നടത്തരുത്. അത് സഭയെ ഒരു നിയമാനുസര ണമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബായി തരംതാഴ്ത്തും. അങ്ങനെയായാല്‍ ദൈവഭക്തരായ സഹോദരങ്ങള്‍ക്ക് സഭ ഒരിക്കലും വീടായി അനുഭവപ്പെടില്ല. പകരം, സഭയില്‍ നമ്മെ ചട്ടപ്രകാരം അനുസരിക്കുന്ന ജഡികന്മാര്‍ക്ക് അധികാരം ലഭിക്കും. അനേകം നിയമങ്ങളാല്‍ നമുക്കു മറ്റുള്ളവരില്‍ വിശുദ്ധി ഉണ്ടാക്കാന്‍ കഴിയില്ല. നാം വചനം പ്രസംഗിക്കണം. പക്ഷേ ഒരു പ്രത്യേക മാതൃകയുമായി പൊരുത്തപ്പെടാന്‍ ആളുകളെ നിര്‍ബന്ധി ക്കരുത്. വ്യക്തിപരമായ ബോധ്യമില്ലാതെ ആളുകള്‍ നമ്മെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് അവ ചെയ്യുന്നതെങ്കില്‍, അവരുടെ പ്രവൃത്തികള്‍ വെറും ‘ചത്ത പ്രവൃത്തികളാ’യിരിക്കും – ആ പ്രവൃത്തികള്‍ മനുഷ്യന്റെ കാഴ്ചയില്‍ നല്ലതാണെന്ന് തോന്നുമെങ്കിലും. ആളുകളെ പ്രീതിപ്പെടുത്തുന്നതിനോ മതിപ്പുളവാക്കുന്നതിനോ അല്ലെങ്കില്‍ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനോ ചെയ്യുന്ന നല്ല പ്രവൃത്തികളാണു ചത്ത പ്രവൃത്തികള്‍. ചത്ത പ്രവൃത്തികള്‍ ദൈവത്തിനു സ്വീകാര്യമല്ല. തന്നെമാത്രം പ്രസാദിപ്പിക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തികളെയാണു ദൈവം അംഗീകരിക്കുന്നത്. അത്തരം പ്രവൃത്തികളിലേക്കു സഹോദരീസഹോദരന്മാരെ ദൈവം നയിക്കുന്ന തിന്, അവരെ നാം സ്വതന്ത്രരാക്കി വിടണം – ദൈവം ആദമിനെയും ഹവ്വായെയും ഏദന്‍തോട്ടത്തില്‍ സ്വതന്ത്രരാക്കി വിട്ടിരുന്നതുപോലെ. യഥാര്‍ത്ഥ വിശുദ്ധി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതു ദൈവഭയത്തി ലൂടെ മാത്രമാണ് (2 കൊരി. 7:1). ക്രിസ്തീയ നേതാക്കളോടുള്ള ഭയത്താലല്ല. പിതാവിന്റെ ഹൃദയം ഉണ്ടായിരിക്കുക നമ്മുടെ സ്ഥാനത്തെയോ ‘മൂപ്പന്‍’ എന്ന പദവിയെയോ നാം ഒരിക്കലും സ്‌നേഹിക്കരുത്. മറ്റേതൊരു സഹോദരീസഹോദര ന്മാരേക്കാളും വലിയവരാണെന്നു നാം ഒരിക്കലും സങ്കല്‍പ്പിക്കരുത്. വാസ്തവത്തില്‍, സഭയിലെ മറ്റെല്ലാവരെയും നമ്മെക്കാള്‍ പ്രാധാന്യ മുള്ളവരായി കണക്കാക്കാന്‍ കല്‍പിച്ചിരിക്കുന്നു (ഫിലി. 2:3). സഹോദരന്മാര്‍ക്ക്‌നമ്മില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വിശ്വാസ മുള്ള ഒരു ശുശ്രൂഷാ സ്ഥലത്തേക്ക് ദൈവം മറ്റുള്ളവരെ ഉയര്‍ത്തുന്നു വെങ്കില്‍, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് നാം അംഗീകരിക്കു കയും കൃപയോടെ പിന്‍വാങ്ങി അത്തരം അഭിഷിക്ത സഹോദര ന്മാര്‍ക്ക് സഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും വേണം. അല്ലാത്തപക്ഷം നാം ദൈവത്തിനെതിരെ പോരാടുന്നതായി വരാം. ഒരു യഥാര്‍ത്ഥ ആത്മീയ പിതാവ് തന്റെ ആത്മീയ മക്കള്‍ തന്നെക്കാള്‍ ആത്മീയമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് അത്തരമൊരു ആഗ്രഹം നമുക്കില്ലെങ്കില്‍ നമ്മള്‍ ആത്മീയ പിതാക്കന്മാരല്ല. അപ്പോള്‍ നമ്മള്‍ മൂപ്പന്മാരാകാന്‍ യോഗ്യരല്ല. നമ്മുടെ പ്രദേശത്ത് ക്രിസ്തുവിന്റെ ശരീരം പണിയുന്നതിന് നമ്മള്‍ അപ്പോള്‍ ഒരു തടസ്സമാകും. കുലുക്കാന്‍ കഴിയുന്നതെല്ലാം ദൈവം കുലുക്കും നമ്മുടെ ബൈബിള്‍ പരിജ്ഞാനം, നമ്മുടെ പ്രസംഗത്തിന്റെ വാചാലത, മറ്റുള്ളവരുടെ മേലുള്ള നമ്മുടെ ദേഹീബലം എന്നിവയെല്ലാം ദൈവം നമ്മില്‍ സന്തുഷ്ടനാണെന്നതിന്റെ സൂചനയല്ല. ദൈവം ദീര്‍ഘക്ഷമയുള്ളവനാണ്. ന്യായവിധി നടപ്പാക്കുന്നതിന് മുമ്പ് അവിടുന്നു വളരെക്കാലം കാത്തിരിക്കുന്നു. ചില മൂപ്പന്മാര്‍ തങ്ങളുടെ സ്വേച്ഛാധിപത്യ മനോഭാവങ്ങളോടും സഭയിലെ സൂഹൃത്തുക്കളോടു കാണിച്ച പക്ഷപാതിത്വത്തോടുമെല്ലാം ഇപ്പോള്‍ അകന്നു മാറിയതായി സ്വയം സങ്കല്‍പ്പിച്ചേക്കാം. എന്നാല്‍ കര്‍ത്താവ് എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും എല്ലാ കാര്യങ്ങളിലും കൃത്യമായ രേഖ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ സമയം വരുമ്പോള്‍ അവിടുന്നു വേഗത്തില്‍ പ്രവര്‍ത്തി ക്കും. കാപട്യക്കാരനായ, അല്ലെങ്കില്‍ തന്റെ ആട്ടിന്‍കൂട്ടത്തിന്മേല്‍ കര്‍ത്തൃത്വം നടത്തുന്ന, മറ്റുള്ളവരെ കര്‍ശനമായി ഭരിക്കുന്ന ഒരു മൂപ്പനെയും അവിടുന്നു വെറുതെ വിടുന്നില്ലെന്ന് നിങ്ങള്‍ കാണും. ദൈവത്തിനു പക്ഷപാതിത്വമില്ലെന്ന് നാം അന്ന് കാണും! അതിനാല്‍, ”താന്‍ നില്‍ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ” (1 കൊരി. 10:12). എബ്രായര്‍ 12:26-28 നമ്മോട് പറയുന്നു: ”ദൈവം ഇനി ഒരിക്കല്‍ ഇളക്കമില്ലാത്തതു നിലനില്‌ക്കേണ്ടതിനു ഇളക്കമുള്ളതിനു മാറ്റം വരുത്തും.” നമുക്കു ചുറ്റും, ഇന്നു ക്രൈസ്തവലോകത്തില്‍, വലിയ പ്രസംഗകര്‍ പാപത്തില്‍ വീഴുന്നതും പുതിയനിയമ മാതൃക പിന്തുടരുന്നതായി തോന്നുന്ന ചില സഭകള്‍ ഭിന്നിച്ച് അടിസ്ഥാനം വരെ കുലുങ്ങുന്നതും നാം കാണാറുണ്ട്. ഇന്ന് ക്രിസ്തീയ ലോകത്തില്‍ നടക്കുന്ന എല്ലാ കുലുക്കങ്ങള്‍ക്കിടയിലും ക്രിസ്തുവിന്റെ ശരീരം നാം കുലുങ്ങാത്തവിധം പണിയണമെങ്കില്‍ ഒരു വശത്ത് ലൗകികത, വിട്ടുവീഴ്ച; മറുവശത്ത് നിയമപരത, പരീശത്വം – ഇവയുടെ മധ്യത്തില്‍ നാം ദൈവത്തെ ഭക്തിയോടും ഭയത്തോടും കൂടെ സേവിക്കണം, കാരണം നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ് (എബ്രാ. 12:28,29). അനുമാനത്തിന്റെ പാപം ഒരു വിശ്വാസിയെ അവന്റെ ഉദ്ദേശ്യങ്ങള്‍ നല്ലതാണെങ്കിലും ഒരു സഭയില്‍ ഇരുന്നുകൊണ്ട് അതിനെ വിമര്‍ശിക്കുവാന്‍ ദൈവം അനുവദിക്കുകയില്ല. ഒരു സഭയില്‍ അവന്‍ അസന്തുഷ്ടനാണെങ്കില്‍ (ഏതെങ്കിലും കാരണത്താല്‍), അവന്‍ ആ സഭ വിട്ട് മറ്റൊരിടത്തു ചേരണം. ഈ ഉദാഹരണം നോക്കുക: സമാഗമന കൂടാരത്തില്‍, പെട്ടകം കൈകാര്യം ചെയ്യാന്‍ കെഹാത്യര്‍ക്ക് (ലേവിയുടെ പിന്‍ഗാമികള്‍ക്ക്) മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. ഉസ്സാ (ഒരു കെഹാത്യനായിരു ന്നില്ല) ഒരിക്കല്‍ പെട്ടകം വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ നേരെ നിര്‍ത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും പെട്ടകത്തെ പിടിച്ചപ്പോള്‍ ദൈവം അവനെ സംഹരിച്ചു (2 ശമു. 6:6,7). ഈ സംഭവത്തില്‍ നിന്ന് നാം എന്താണു പഠിക്കേണ്ടത്? സഭ കര്‍ത്താവിന്റേതാണ്, തന്റെ അഭിഷിക്ത ദാസന്മാരിലൂടെ അതിനെ വിമര്‍ശിക്കാനും തിരുത്താനും അവിടുത്തേക്കു മാത്രമേ അവകാശമുള്ളൂ. വെളിപ്പാട് 2,3 അധ്യായങ്ങളില്‍, കര്‍ത്താവ് തന്റെ തിരുത്തലുകള്‍ മൂപ്പന്മാര്‍ക്കും സഭകള്‍ക്കും അപ്പൊസ്തലന്മാരിലൂടെ അയച്ചതായാണു നാം കാണുന്നത്. കര്‍ത്താവ് അത്തരം അധികാരം നല്‍കിയിട്ടില്ലാത്ത ഒരാള്‍ ഒരു സഭയെ തിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് അനുചിത മാണ് – സഭ വീണു പോകുവാന്‍ തുടങ്ങുകയാണെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ പോലും. ഇത്തരം ഉസ്സാമാരില്‍ നിന്നുള്ള യാതൊരു സഹായവുമില്ലാതെ ദൈവത്തിന് തന്റെ സഭയെ സംരക്ഷിക്കാന്‍ കഴിയും! തനിക്കെതിരെ വ്യക്തിപരമായി പാപം ചെയ്യുന്ന ഒരാളെ ശാസിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയും (ലൂക്കൊ. 17:3, മത്താ. 18:15 എന്നിവയില്‍ നാം വായിക്കുന്നതുപോലെ). എന്നാല്‍ ഒരു പ്രാദേശിക സഭയെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ല – അതില്‍ ദൈവം നല്‍കിയ ഉത്തരവാദിത്തമില്ലെങ്കില്‍. നമ്മുടെ സഭകളിലെ എല്ലാവരും ഈ വിഷയത്തില്‍ തങ്ങളുടെ അതിരുകള്‍ അറിഞ്ഞിരിക്കണം. വിശ്വാസികള്‍ അവരുടെ പ്രാദേശിക സഭയെ വിമര്‍ശിക്കുകയും തെറ്റ് കണ്ടെത്തുകയും ചെയ്യുമ്പോള്‍, അവര്‍ ദൈവത്തെ ഭയപ്പെടുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അവര്‍ ഉസ്സാമാരാണ് – ദൈവം അവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശിക്ഷിക്കും. അവര്‍ക്ക് ഏറ്റവും സുരക്ഷിതമായ കാര്യം ആ സഭ വിടുക എന്നതാണ്. ഭൂരിപക്ഷം മിക്കപ്പോഴും തെറ്റാണ് ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിരുദ്ധമായി പഠിപ്പിക്കുന്നവരുമായി നമുക്ക് ഒരു കൂട്ടായ്മയും ഇല്ല. ദൈവത്തെക്കൂടാതെ ഒരു ജനസമൂഹം ഒപ്പമുള്ളതിനെക്കാള്‍ നല്ലത് ദൈവത്തോടൊപ്പം ഒറ്റയ്ക്കു നില്‍ക്കുന്നതാണ്. ക്രൈസ്തവ ലോകത്തില്‍ പൊതുവേ ഭൂരിപക്ഷവും തെറ്റാണെന്ന് ഓര്‍മ്മിക്കുക. ദൈവവചനത്തില്‍ നിന്ന് ഇതിന് അഞ്ച് ഉദാഹരണങ്ങള്‍ കാണിക്കാം: ഭൂരിപക്ഷവും കാളക്കുട്ടിയെ ആരാധിച്ചപ്പോള്‍, കര്‍ത്താവിന്റെ പക്ഷത്ത് ആരാണുള്ളതെന്നു മോശെ ചോദിച്ചു. ഒരു ഗോത്രം (ലേവി) മാത്രമാണ് അദ്ദേഹത്തോടൊപ്പം നിന്നത്. അതിനാല്‍ അവര്‍ക്ക് പൗരോഹിത്യം ലഭിച്ചു (പുറ.32,33). ഭൂരിപക്ഷവും (11 ഗോത്രങ്ങള്‍) തെറ്റായിരുന്നു. കനാന്‍ ദേശം പരിശോധിക്കാന്‍ 12 ചാരന്മാരെ അയച്ചപ്പോള്‍, അവരില്‍ 10 പേരും (ഭൂരിപക്ഷവും) വിശ്വസിക്കാതിരുന്നു (സംഖ്യ 13-ഉം 14-ഉം). എന്നാല്‍ ദൈവം ന്യൂനപക്ഷത്തോടൊപ്പം (യോശുവയും കാലേബും) ആയിരുന്നു. അന്ന് ഭൂരിപക്ഷം ആളുകളും എടുത്ത തീരുമാനം അനുസരണക്കേടുമൂലം മരുഭൂമിയില്‍ മരിച്ച 600000 പേരുടെ വിധി നിര്‍ണ്ണയിച്ചു. ദൈവത്തിന്റെ അഭിഷിക്തനായ ദാവീദിനെ ആക്രമിക്കാന്‍ ശൗല്‍ എടുത്ത തീരുമാനം ദുരന്തത്തിലേക്ക് നയിച്ചു. ശൗലിനോടൊ പ്പമായിരുന്നു യിസ്രായേലിലെ ഭൂരിപക്ഷവും. എന്നാല്‍ ദൈവം ദാവീദിനോടൊപ്പമുണ്ടായിരുന്നു (1 ശമൂ. 16). പിന്നീട് ദാവീദിനെതിരെ മകന്‍ അബ്ശാലോം തിരിഞ്ഞപ്പോള്‍ ഭൂരിപക്ഷം യിസ്രായേലും അബ്ശാലോമിനൊപ്പമായിരുന്നു. എന്നാല്‍ ദൈവം ദാവീദിനോടൊപ്പമുണ്ടായിരുന്നു (2 ശമൂ. 15). യേശു ഭൂമിയില്‍ വന്നപ്പോള്‍ തന്നെ തള്ളിക്കളയാന്‍ യെഹൂദന്മാര്‍ എടുത്ത തീരുമാനം 1900 വര്‍ഷത്തോളം അവര്‍ ലോകമെങ്ങും ചിതറിക്കിടക്കുന്നതിന് കാരണമായി. ഭൂരിപക്ഷവും യെഹൂദരോടും പരീശന്മാരോടും ഒപ്പം ആയിരുന്നു. എന്നാല്‍ ദൈവം യേശുവി നോടൊപ്പമായിരുന്നു. അവനെ മരിച്ചവരില്‍ നിന്ന് ദൈവം ഉയിര്‍പ്പിച്ചു. പൗലൊസിന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ജീവിതാന്ത്യത്തില്‍ അവനെ ഉപേക്ഷിച്ചു. എന്നാല്‍ അവസാനം വരെ കര്‍ത്താവ് പൗലൊസിനൊപ്പമുണ്ടായിരുന്നു (2 തിമൊ. 1:15;4:16-18).

അധ്യായം 9
ദാസനായ നേതാവിന്റെ ആത്മീയ അധികാരം

ഒരു മനുഷ്യനെ ആത്മീയ നേതാവായി നിയമിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. ഒരു ശുശ്രൂഷയിലേക്കോ സഭയിലെ ഒരു ഉത്തരവാദി ത്വത്തിലേക്കോ നിങ്ങളുടെ നിയമനം കേവലം മനുഷ്യനാലാ ണെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും ക്രിസ്തുവിന്റെ അധികാരം പ്രയോഗിക്കാന്‍ കഴിയില്ല. യേശുവിന്റെ മാതൃക പിന്തുടരുക ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ ആദ്യപടി ഈ വാക്കുകളില്‍ കാണാം: ”ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ” (ഫിലി. 2:5-7). നമ്മുടെ കര്‍ത്താവ് സ്വീകരിച്ച ആദ്യപടിയാണിത് – എല്ലാ മനുഷ്യരുടെയും ദാസനായി. മൂപ്പന്മാരെന്ന നിലയില്‍ നാം സ്വീകരി ക്കേണ്ട ആദ്യപടിയും ഇതാണ്. ഒരു മൂപ്പനെന്ന നിലയിലുള്ള സ്ഥാനം നിങ്ങളെ മറ്റുള്ളവരെക്കാള്‍ ഉയര്‍ത്തുന്നുവെന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം, നിങ്ങള്‍ക്ക് ഒരു മൂപ്പനായിരിക്കാനുള്ള യോഗ്യത നഷ്ടമായി. മൂപ്പന്മാര്‍ ”വിശുദ്ധരുടെ പാദങ്ങള്‍ കഴുകുന്ന ദാസന്മാര്‍,” ”സഭയെ വൃത്തിയാക്കുന്ന ആത്മീയ ടോയ്‌ലറ്റ്-ക്ലീനര്‍മാര്‍” എന്നിങ്ങനെ ആയിരിക്കണം. അവര്‍ എല്ലായ്‌പ്പോഴും സാധാരണ സഹോദരന്മാ രായി തുടരണം. അവര്‍ മൂപ്പന്‍ സ്ഥാനമൊഴിയാനും എപ്പോള്‍ വേണമെങ്കിലും സാധാരണ സഹോദരന്മാരാകാനും തയ്യാറായിരി ക്കണം. ഒരു വീട്ടിലെ ‘ടോയ്‌ലറ്റ് ക്ലീനര്‍’ ആയ ദാസനോട് ഒരു ദിവസം ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് നിര്‍ത്താനും മേശയ്ക്കു സമീപം കുടുംബാംഗമെന്ന നിലയില്‍ ഇരിക്കാനും ആവശ്യപ്പെട്ടാല്‍ അവന്‍ അസ്വസ്ഥനാകില്ല. ഒരു ദിവസം തന്റെ മൂപ്പന്‍ സ്ഥാനം ഉപേക്ഷിക്കാനും സഭയില്‍ ഒരു സാധാരണ സഹോദരനായി ഇരിക്കാനും ആവശ്യ പ്പെട്ടാല്‍ ഒരു മൂപ്പനും അസ്വസ്ഥനാകരുത്. നിങ്ങളുടെ മൂപ്പന്‍സ്ഥാനം മുറുകെ പിടിക്കരുത്. എല്ലായ്‌പ്പോഴും അത് ഒരു തുറന്ന കൈയില്‍ സൂക്ഷിക്കുക – ഏത് സമയത്തും അതു നിങ്ങളില്‍ നിന്ന് അകറ്റാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുന്ന നിലയില്‍. നിങ്ങളുടെ മൂപ്പന്‍ പദവി എപ്പോഴെങ്കിലും നിങ്ങള്‍ മുറുകെ പിടിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന ഒന്നായി ത്തീര്‍ന്നാല്‍, ആത് നിങ്ങള്‍ക്ക് ഒരു വിഗ്രഹമായിത്തീര്‍ന്നിരിക്കുന്നു – നിങ്ങള്‍ മേലില്‍ യേശുക്രിസ്തുവിന്റെ ശിഷ്യനല്ല (ലൂക്കൊ. 14:33 കാണുക). സഹോദരനായ ഒരു നേതാവ് ഒരു ആത്മീയ നേതാവ് തന്റെ ആട്ടിന്‍കൂട്ടത്തെ ക്രൂശിന്റെ വഴിയിലൂടെ നയിക്കണം. അതിനായി അവന്‍ സ്വയം നിഷേധത്തിന്റെ വഴിയില്‍ വിശ്വസ്തതയോടെ നടക്കണം. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ ദാസനായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ ഒരു നേതാവായിരിക്കാ നാവില്ല. യേശു പറഞ്ഞു: ”ഭൂമിയിലെ രാജാക്കന്മാരും മഹാന്മാരും ജനങ്ങളുടെമേല്‍ കര്‍തൃത്വം നടത്തുന്നു. എന്നാല്‍ നിങ്ങളില്‍ ഇത് വ്യത്യസ്തമാണ്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനായിരിക്കണം. എല്ലാവരിലും വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം. മിശിഹായായ ഞാന്‍ പോലും ഇവിടെ വന്നതു സേവനം കിട്ടാനല്ല, മറിച്ചു മറ്റുള്ളവരെ സഹായിക്കാനാണ്” (മര്‍ക്കൊ. 10:42-45-ലിവിങ്). മറ്റാരെക്കാളും അധികാരം ഉള്ള മഹാനായ അപ്പൊസ്തലനായ പൗലൊസ് മറ്റുള്ളവരുടെ ദാസനായിരുന്നു (2 കൊരി. 4:5; 1 കൊരി.9:19). ദൈവം തന്റെ കീഴിലുള്ളവരുടെ മേല്‍ അധികാരം പ്രയോഗി ക്കാനും അതേ സമയം അവര്‍ക്ക് ഒരു സഹോദരനാകാനും ഒരേ ശരീരത്തില്‍ ഒരു സഹഅംഗമായിരിക്കാനും ഒരു ആത്മീയ നേതാവിനെ വിളിക്കുന്നു. നേതാവ്- സഹോദരന്‍ എന്ന ഈ സമീകൃത ബന്ധം തന്നെയാണ് പലപ്പോഴും പരിപാലിക്കാന്‍ പ്രയാസമുള്ളത്. നമ്മള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസന്തു ലിതാവസ്ഥയിലായിരിക്കും. സാധാരണ സഹോദരന്മാരായി തുടരാന്‍ നമുക്ക് നിരന്തരം കര്‍ത്താവില്‍ നിന്നു ധാരാളം കൃപ ആവശ്യമാണ്. ഈ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കില്‍ നാം ദൈവത്തോട് ‘മുഖാമുഖം’ ബന്ധത്തില്‍ അടുത്തു ജീവിക്കണം. 40 വര്‍ഷം എതിര്‍ സാഹചര്യങ്ങളില്‍ 2 ദശലക്ഷം ദൈവജനത്തെ നയിച്ച മോശെയുടെ ഫലപ്രദമായ നേതൃത്വത്തിന്റെ രഹസ്യം ഇതാണ് (ആവ. 34:10; സംഖ്യ 12:8). ആത്മീയ അധികാരം, ദൈവദത്തമായതുകൊണ്ട്, നാം മറ്റു ള്ളവരെ ഭരിക്കുകയോ അവരെ കീഴ്‌പ്പെടാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യേണ്ടതില്ല. നമ്മെ അനുസരിക്കാനോ നാം പറയുന്നതു കേള്‍ക്കാനോ ഒരിക്കലും മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. തന്റെ പ്രതിനിധികളെ എതിര്‍ക്കുന്നവരോട് ദൈവം തന്നെ ഇടപെടും. കര്‍ത്താവിന്റെ ദാസന്‍ ഒരിക്കലും ആരുമായും പോരാടരുത് (2 തിമൊ. 2:24,25). ദൈവം നിങ്ങളെ പിന്തുണയ്ക്കുന്നുവെങ്കില്‍, നിങ്ങളുടെ സ്ഥാനം സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തിന് ശ്രമിക്കണം? ദൈവം തന്നെ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ അധികാരം സ്ഥാപിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ അധികാരം ഉറപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതു സൂചിപ്പിക്കുന്നത് നിങ്ങളുടെ അധികാരം ദൈവം നല്‍കിയതല്ല എന്നാണ്. നാം ഒരിക്കലും ‘നേതാവ്’ എന്ന സ്ഥാനപ്പേര് എടുക്കരുത് (മത്താ. 23:10). നമ്മളെ ‘പാസ്റ്റര്‍മാര്‍’ എന്ന് വിളിക്കരുത്. കാരണം അപ്പൊസ്തലന്മാര്‍, പ്രവാചകന്മാര്‍, അധ്യാപകര്‍, സുവിശേഷകന്മാര്‍ എന്നിവരെപ്പോലെ കര്‍ത്താവ് തന്റെ സഭയ്ക്ക് നല്‍കുന്ന ഒരു ദാനമാണ് ”പാസ്റ്റര്‍മാര്‍” എന്ന് എഫെസ്യര്‍ 4:11 പറയുന്നു. ഇവയൊന്നും സഭയിലെ ഭാരവാഹിത്വമല്ല, ഇവയൊന്നും നാം എടുക്കേണ്ട പേരുകളല്ല. അപവാദത്തോടുള്ള പ്രതികരണം ഒരു ആത്മീയ നേതാവ് ആക്രമിക്കപ്പെടുകയോ അപവാദങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുമ്പോള്‍ സ്വയം പ്രതിരോധിക്കുകയോ സ്വയം ന്യായീകരിക്കുകയോ ചെയ്യരുത്. ബൈബിള്‍ പറയുന്നു: ”ക്രിസ്തു നിങ്ങളുടെ മാതൃകയാണ്. അവന്റെ പാതകള്‍ പിന്തുടരുക… അപമാനിക്കപ്പെടുമ്പോള്‍ അവന്‍ ഒരിക്കലും മറുപടി നല്‍കിയില്ല; കഷ്ടത അനുഭവിക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയിട്ടില്ല;’അവന്‍ ന്യായമായും വിധിക്കുന്ന ദൈവത്തിന്റെ കൈയില്‍ തന്റെ കേസ് ഉപേക്ഷിച്ചു” (1പത്രൊ. 2:21,23 – ലിവിങ്). ഏറ്റവും വലിയ അധികാരിയായ ദൈവപുത്രന്‍ മനുഷ്യരോടു പോരാടുവാനും അവരുടെമേല്‍ തന്റെ ഭരണം ഉറപ്പിക്കാനും വിസ്സമ്മതിച്ചു. തന്നെ പ്രതിരോധിക്കാനും ന്യായീകരിക്കാനും ഉള്ള ചുമതല അവിടുന്നു ദൈവത്തിനു വിട്ടുകൊടുത്തു. സഭയിലെ എല്ലാ ഇടയന്മാരും നടക്കേണ്ട പാതയാണിത്. ഒരു ആത്മീയ നേതാവെന്ന നിലയില്‍, നിങ്ങള്‍ സ്വയം ദൈവത്തിന്റെ അധികാരത്തിന്‍ കീഴിലാണ് ജീവിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് എല്ലാം സുരക്ഷിതമായി അവിടുത്തെ കൈകളില്‍ ഉപേക്ഷിക്കാം. നിങ്ങള്‍ക്കെതിരായ അപവാദവും വിമര്‍ശനവും അവഹേളനവും അവഗണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കാരണം അത്തരം ആക്രമണങ്ങളില്‍ നിന്ന് അവിടുന്നു തന്നെ തന്റെ ദാസന്മാരെ സംരക്ഷിക്കുമെന്നതാണ് ദൈവവാഗ്ദാനം (യെശ്ശ. 54:17). ആരെങ്കിലും നമ്മുടെ നേരെ ചെളി എറിയുമ്പോള്‍ അതു തുടച്ചു മാറ്റാന്‍ ശ്രമിച്ചാല്‍ നാം വസ്ത്രങ്ങള്‍ കൂടുതല്‍ ചെളിയാക്കുകയാണ്. എന്നാല്‍ നാം അതിനെ അവഗണിച്ചാല്‍ അതു യഥാസമയം വരണ്ടുപോകുകയും കട്ടപിടിച്ചു സ്വയം വീഴുകയും ചെയ്യും. ഒരു കറയും ഉണ്ടാകില്ല. അപവാദത്തെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണിത്. ആത്മീയ കാഴ്ചപ്പാടുള്ള നേതാക്കളുടെ ക്ഷാമം കാരണം സഭ ഇന്ന് ഏറെ ക്ലേശിക്കുന്നു. സ്ഥാനങ്ങള്‍ വഹിക്കുകയും അധികാരം ഔദ്യോഗികമായി പ്രയോഗിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ആത്മീയ നേതൃത്വം വളരെ വിരളമാണ്. യേശുവിന് ഒരിക്കല്‍ തന്റെ അടുക്കല്‍ വന്ന ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരോട് വലിയ സഹതാപം തോന്നി. ”കാരണം അവരുടെ പ്രശ്‌നങ്ങള്‍ വളരെ വലുതായിരുന്നു. അവര്‍ക്ക് എന്തു ചെയ്യണമെന്നോ സഹായത്തിനായി എവിടെ പോകണമെന്നോ അറിയില്ലായിരുന്നു. അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു” (മത്താ. 9:36 ലിവിങ്). ഇന്നത്തെ സ്ഥിതിയും അങ്ങനെതന്നെ. ഒരു ഇടയന്റെ ഹൃദയവും ഒരു ദാസന്റെ ആത്മാവും ഉള്ള, ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ വചനത്തില്‍ വിറയ്ക്കുകയും ചെയ്യുന്ന നേതാക്കളെ സഭയില്‍ നമുക്ക് വളരെ ആവശ്യമുണ്ട്. കീഴടക്കം – സന്തോഷത്തോടെ സ്വീകരിക്കുന്നു, അടിച്ചേല്‍പ്പിക്കലല്ല നമ്മെ ‘ദൈവത്തിന്റെ മഹാമനുഷ്യരായി’ കാണാനോ ഒരു വിഗ്രഹമാക്കാനോ മറ്റുള്ളവരെ നാം ഒരിക്കലും അനുവദിക്കരുത്. നമ്മുടെ ആരാധകരാകാനും ആളുകളെ അനുവദിക്കരുത്. അവര്‍ എപ്പോഴും നമ്മുടെ സഹോദരന്മാരായിരിക്കണം. അല്ലാത്തപക്ഷം, തലയെന്ന നിലയില്‍ ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തി വളരുവാന്‍ അവര്‍ക്ക് ഒരിക്കലും കഴിയുകയില്ല. ആരെയും നമ്മളുമായി ബന്ധിപ്പിക്കരുത്. പകരം, ദൈവമുന്‍പാകെ മാത്രം ജീവിക്കുവാന്‍ നാം എല്ലാവരെയും ഉത്സാഹിപ്പിക്കണം. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ നമ്മുടെ അംഗീകാരം തേടേണ്ടതില്ല. ആരെ ങ്കിലും നമ്മളുമായി ബന്ധപ്പെടുന്നതായി നമ്മള്‍ കണ്ടെത്തിയാല്‍, ഉടനെ അവരെ കുലുക്കി മാറ്റണം. മറ്റൊരാള്‍ക്ക് നാം ഉപദേശം നല്‍കുമ്പോള്‍ തന്നെ, നമ്മോട് വിയോജിക്കാനും നമ്മുടെ ഉപദേശം അവഗണിക്കാനും അവന് ഇഷ്ടമുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനും സ്വാതന്ത്ര്യം നല്‍കണം. അവന്‍ തെറ്റായി ചെയ്യുകയാ ണെങ്കില്‍, നമ്മള്‍ അവനെ സഹായിക്കാന്‍ തിടുക്കപ്പെടണം. ”ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞില്ലേ?” എന്ന് ഒരിക്കലും പറയരുത്. ”സഭയില്‍ ദൈവം നിയോഗിച്ചിട്ടുള്ള അധികാരത്തിന് വഴങ്ങുക” എന്നതിന്റെ പ്രാധാന്യം ഒരു മൂത്ത സഹോദരന് വേണമെങ്കില്‍ വളരെ കര്‍ശനമായി പഠിപ്പിക്കാന്‍ കഴിയും – തന്റെ സഭയിലെ എല്ലാവരെയും തനിക്കു വിധേയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ ഇത് ആളുകളുടെ ഹൃദയത്തില്‍ തെറ്റായ നിലയിലൊരു ഭയം ഉളവാക്കുന്നു. അവനുമായി വിയോജിക്കാന്‍ അവര്‍ ഭയപ്പെടും. ഇത് തിന്മയാണ്. മറ്റുള്ളവര്‍ നമ്മില്‍ പുലര്‍ത്തുന്ന ആത്മവിശ്വാസത്തിന്റെ അളവില്‍ മാത്രമേ നമുക്കു കീഴടങ്ങാന്‍ അവര്‍ക്കു കഴിയൂ. നമ്മുടെ ജീവിതത്തിലെ ദൈവകൃപ, നമ്മുടെ കുടുംബജീവിതത്തിലെ ദൈവഭക്തി, സംസാരിക്കുന്ന വചനത്തിലെ അഭിഷേകം എന്നിവ ആവശ്യമുള്ള സമയങ്ങളില്‍ അവരെ സഹായിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും അവര്‍ക്കു നമ്മില്‍ വിശ്വാസമുണ്ടായിരിക്കുക. നാം മൂപ്പന്മാരായതുകൊണ്ട് മാത്രം മറ്റുള്ളവരില്‍ നിന്ന് കീഴ്‌പ്പെടല്‍ ആവശ്യപ്പെടുന്നത് നാം സുരക്ഷിതരല്ലെന്നും ദൈവത്തെ യഥാര്‍ത്ഥ ത്തില്‍ അറിയുന്നില്ലെന്നുമാണു സൂചിപ്പിക്കുന്നത്. കാരണം ദൈവം മനുഷ്യര്‍ക്ക് കീഴടങ്ങാനോ തന്നോടു മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നു. നാം ദൈവത്തെക്കാള്‍ വലിയവരല്ല. അതിനാല്‍ ആരില്‍ നിന്നും കീഴടക്കം ആവശ്യപ്പെടാന്‍ മൂപ്പന്മാരയ നമുക്ക് അവകാശമില്ല. കീഴടങ്ങാന്‍ ആവശ്യപ്പെടാനല്ല, സേവിക്കാനാണ് നമ്മെ വിളിച്ചിരിക്കുന്നത്. നമ്മുടെ ദേഹീബലത്തിലൂടെ (നമ്മുടെ വ്യക്തിത്വത്തിന്റെ ശക്തി) ആരെയും കീഴടക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ശക്തനായ ഒരു മൂപ്പന് തന്റെ വ്യക്തിത്വത്തിന്റെ ശക്തിയാല്‍ സഭയിലെ മറ്റുള്ളവരെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ വളരെ എളുപ്പമാണ്! അത് ദേഹീമയവും തിന്മയുമാണ്. അത്തരം എല്ലാ ദേഹീബലത്തേയും മരണത്തിന് എല്പിക്കണം. സഭയിലെ ആളുകള്‍ നമ്മോടുള്ള ബന്ധത്തില്‍ സ്വതന്ത്രരായിരിക്കണം. ആരും നമ്മെ ഭയപ്പെടരുത്. നിയമപരമായ സ്വേച്ഛാധിപത്യവും ചത്ത പ്രവൃത്തികളും സഭയില്‍ അനേകം നിയമങ്ങളുടേയും ചട്ടങ്ങളുടെയും ഭാരം വഹിച്ച് സഹോദരങ്ങള്‍ കുഴങ്ങത്തക്കവിധം സ്വേച്ഛാധിപതികളായി നാം ഒരിക്കലും സഭ നടത്തരുത്. അത് സഭയെ ഒരു നിയമാനുസര ണമായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബായി തരംതാഴ്ത്തും. അങ്ങനെയായാല്‍ ദൈവഭക്തരായ സഹോദരങ്ങള്‍ക്ക് സഭ ഒരിക്കലും വീടായി അനുഭവപ്പെടില്ല. പകരം, സഭയില്‍ നമ്മെ ചട്ടപ്രകാരം അനുസരിക്കുന്ന ജഡികന്മാര്‍ക്ക് അധികാരം ലഭിക്കും. അനേകം നിയമങ്ങളാല്‍ നമുക്കു മറ്റുള്ളവരില്‍ വിശുദ്ധി ഉണ്ടാക്കാന്‍ കഴിയില്ല. നാം വചനം പ്രസംഗിക്കണം. പക്ഷേ ഒരു പ്രത്യേക മാതൃകയുമായി പൊരുത്തപ്പെടാന്‍ ആളുകളെ നിര്‍ബന്ധി ക്കരുത്. വ്യക്തിപരമായ ബോധ്യമില്ലാതെ ആളുകള്‍ നമ്മെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് അവ ചെയ്യുന്നതെങ്കില്‍, അവരുടെ പ്രവൃത്തികള്‍ വെറും ‘ചത്ത പ്രവൃത്തികളാ’യിരിക്കും – ആ പ്രവൃത്തികള്‍ മനുഷ്യന്റെ കാഴ്ചയില്‍ നല്ലതാണെന്ന് തോന്നുമെങ്കിലും. ആളുകളെ പ്രീതിപ്പെടുത്തുന്നതിനോ മതിപ്പുളവാക്കുന്നതിനോ അല്ലെങ്കില്‍ മനഃസാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിനോ ചെയ്യുന്ന നല്ല പ്രവൃത്തികളാണു ചത്ത പ്രവൃത്തികള്‍. ചത്ത പ്രവൃത്തികള്‍ ദൈവത്തിനു സ്വീകാര്യമല്ല. തന്നെമാത്രം പ്രസാദിപ്പിക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തികളെയാണു ദൈവം അംഗീകരിക്കുന്നത്. അത്തരം പ്രവൃത്തികളിലേക്കു സഹോദരീസഹോദരന്മാരെ ദൈവം നയിക്കുന്ന തിന്, അവരെ നാം സ്വതന്ത്രരാക്കി വിടണം – ദൈവം ആദമിനെയും ഹവ്വായെയും ഏദന്‍തോട്ടത്തില്‍ സ്വതന്ത്രരാക്കി വിട്ടിരുന്നതുപോലെ. യഥാര്‍ത്ഥ വിശുദ്ധി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതു ദൈവഭയത്തി ലൂടെ മാത്രമാണ് (2 കൊരി. 7:1). ക്രിസ്തീയ നേതാക്കളോടുള്ള ഭയത്താലല്ല. പിതാവിന്റെ ഹൃദയം ഉണ്ടായിരിക്കുക നമ്മുടെ സ്ഥാനത്തെയോ ‘മൂപ്പന്‍’ എന്ന പദവിയെയോ നാം ഒരിക്കലും സ്‌നേഹിക്കരുത്. മറ്റേതൊരു സഹോദരീസഹോദര ന്മാരേക്കാളും വലിയവരാണെന്നു നാം ഒരിക്കലും സങ്കല്‍പ്പിക്കരുത്. വാസ്തവത്തില്‍, സഭയിലെ മറ്റെല്ലാവരെയും നമ്മെക്കാള്‍ പ്രാധാന്യ മുള്ളവരായി കണക്കാക്കാന്‍ കല്‍പിച്ചിരിക്കുന്നു (ഫിലി. 2:3). സഹോദരന്മാര്‍ക്ക്‌നമ്മില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വിശ്വാസ മുള്ള ഒരു ശുശ്രൂഷാ സ്ഥലത്തേക്ക് ദൈവം മറ്റുള്ളവരെ ഉയര്‍ത്തുന്നു വെങ്കില്‍, ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് നാം അംഗീകരിക്കു കയും കൃപയോടെ പിന്‍വാങ്ങി അത്തരം അഭിഷിക്ത സഹോദര ന്മാര്‍ക്ക് സഭയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും വേണം. അല്ലാത്തപക്ഷം നാം ദൈവത്തിനെതിരെ പോരാടുന്നതായി വരാം. ഒരു യഥാര്‍ത്ഥ ആത്മീയ പിതാവ് തന്റെ ആത്മീയ മക്കള്‍ തന്നെക്കാള്‍ ആത്മീയമായി മുന്നേറണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് അത്തരമൊരു ആഗ്രഹം നമുക്കില്ലെങ്കില്‍ നമ്മള്‍ ആത്മീയ പിതാക്കന്മാരല്ല. അപ്പോള്‍ നമ്മള്‍ മൂപ്പന്മാരാകാന്‍ യോഗ്യരല്ല. നമ്മുടെ പ്രദേശത്ത് ക്രിസ്തുവിന്റെ ശരീരം പണിയുന്നതിന് നമ്മള്‍ അപ്പോള്‍ ഒരു തടസ്സമാകും. കുലുക്കാന്‍ കഴിയുന്നതെല്ലാം ദൈവം കുലുക്കും നമ്മുടെ ബൈബിള്‍ പരിജ്ഞാനം, നമ്മുടെ പ്രസംഗത്തിന്റെ വാചാലത, മറ്റുള്ളവരുടെ മേലുള്ള നമ്മുടെ ദേഹീബലം എന്നിവയെല്ലാം ദൈവം നമ്മില്‍ സന്തുഷ്ടനാണെന്നതിന്റെ സൂചനയല്ല. ദൈവം ദീര്‍ഘക്ഷമയുള്ളവനാണ്. ന്യായവിധി നടപ്പാക്കുന്നതിന് മുമ്പ് അവിടുന്നു വളരെക്കാലം കാത്തിരിക്കുന്നു. ചില മൂപ്പന്മാര്‍ തങ്ങളുടെ സ്വേച്ഛാധിപത്യ മനോഭാവങ്ങളോടും സഭയിലെ സൂഹൃത്തുക്കളോടു കാണിച്ച പക്ഷപാതിത്വത്തോടുമെല്ലാം ഇപ്പോള്‍ അകന്നു മാറിയതായി സ്വയം സങ്കല്‍പ്പിച്ചേക്കാം. എന്നാല്‍ കര്‍ത്താവ് എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും എല്ലാ കാര്യങ്ങളിലും കൃത്യമായ രേഖ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ സമയം വരുമ്പോള്‍ അവിടുന്നു വേഗത്തില്‍ പ്രവര്‍ത്തി ക്കും. കാപട്യക്കാരനായ, അല്ലെങ്കില്‍ തന്റെ ആട്ടിന്‍കൂട്ടത്തിന്മേല്‍ കര്‍ത്തൃത്വം നടത്തുന്ന, മറ്റുള്ളവരെ കര്‍ശനമായി ഭരിക്കുന്ന ഒരു മൂപ്പനെയും അവിടുന്നു വെറുതെ വിടുന്നില്ലെന്ന് നിങ്ങള്‍ കാണും. ദൈവത്തിനു പക്ഷപാതിത്വമില്ലെന്ന് നാം അന്ന് കാണും! അതിനാല്‍, ”താന്‍ നില്‍ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ” (1 കൊരി. 10:12). എബ്രായര്‍ 12:26-28 നമ്മോട് പറയുന്നു: ”ദൈവം ഇനി ഒരിക്കല്‍ ഇളക്കമില്ലാത്തതു നിലനില്‌ക്കേണ്ടതിനു ഇളക്കമുള്ളതിനു മാറ്റം വരുത്തും.” നമുക്കു ചുറ്റും, ഇന്നു ക്രൈസ്തവലോകത്തില്‍, വലിയ പ്രസംഗകര്‍ പാപത്തില്‍ വീഴുന്നതും പുതിയനിയമ മാതൃക പിന്തുടരുന്നതായി തോന്നുന്ന ചില സഭകള്‍ ഭിന്നിച്ച് അടിസ്ഥാനം വരെ കുലുങ്ങുന്നതും നാം കാണാറുണ്ട്. ഇന്ന് ക്രിസ്തീയ ലോകത്തില്‍ നടക്കുന്ന എല്ലാ കുലുക്കങ്ങള്‍ക്കിടയിലും ക്രിസ്തുവിന്റെ ശരീരം നാം കുലുങ്ങാത്തവിധം പണിയണമെങ്കില്‍ ഒരു വശത്ത് ലൗകികത, വിട്ടുവീഴ്ച; മറുവശത്ത് നിയമപരത, പരീശത്വം – ഇവയുടെ മധ്യത്തില്‍ നാം ദൈവത്തെ ഭക്തിയോടും ഭയത്തോടും കൂടെ സേവിക്കണം, കാരണം നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ് (എബ്രാ. 12:28,29). അനുമാനത്തിന്റെ പാപം ഒരു വിശ്വാസിയെ അവന്റെ ഉദ്ദേശ്യങ്ങള്‍ നല്ലതാണെങ്കിലും ഒരു സഭയില്‍ ഇരുന്നുകൊണ്ട് അതിനെ വിമര്‍ശിക്കുവാന്‍ ദൈവം അനുവദിക്കുകയില്ല. ഒരു സഭയില്‍ അവന്‍ അസന്തുഷ്ടനാണെങ്കില്‍ (ഏതെങ്കിലും കാരണത്താല്‍), അവന്‍ ആ സഭ വിട്ട് മറ്റൊരിടത്തു ചേരണം. ഈ ഉദാഹരണം നോക്കുക: സമാഗമന കൂടാരത്തില്‍, പെട്ടകം കൈകാര്യം ചെയ്യാന്‍ കെഹാത്യര്‍ക്ക് (ലേവിയുടെ പിന്‍ഗാമികള്‍ക്ക്) മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. ഉസ്സാ (ഒരു കെഹാത്യനായിരു ന്നില്ല) ഒരിക്കല്‍ പെട്ടകം വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ നേരെ നിര്‍ത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും പെട്ടകത്തെ പിടിച്ചപ്പോള്‍ ദൈവം അവനെ സംഹരിച്ചു (2 ശമു. 6:6,7). ഈ സംഭവത്തില്‍ നിന്ന് നാം എന്താണു പഠിക്കേണ്ടത്? സഭ കര്‍ത്താവിന്റേതാണ്, തന്റെ അഭിഷിക്ത ദാസന്മാരിലൂടെ അതിനെ വിമര്‍ശിക്കാനും തിരുത്താനും അവിടുത്തേക്കു മാത്രമേ അവകാശമുള്ളൂ. വെളിപ്പാട് 2,3 അധ്യായങ്ങളില്‍, കര്‍ത്താവ് തന്റെ തിരുത്തലുകള്‍ മൂപ്പന്മാര്‍ക്കും സഭകള്‍ക്കും അപ്പൊസ്തലന്മാരിലൂടെ അയച്ചതായാണു നാം കാണുന്നത്. കര്‍ത്താവ് അത്തരം അധികാരം നല്‍കിയിട്ടില്ലാത്ത ഒരാള്‍ ഒരു സഭയെ തിരുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നത് അനുചിത മാണ് – സഭ വീണു പോകുവാന്‍ തുടങ്ങുകയാണെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ പോലും. ഇത്തരം ഉസ്സാമാരില്‍ നിന്നുള്ള യാതൊരു സഹായവുമില്ലാതെ ദൈവത്തിന് തന്റെ സഭയെ സംരക്ഷിക്കാന്‍ കഴിയും! തനിക്കെതിരെ വ്യക്തിപരമായി പാപം ചെയ്യുന്ന ഒരാളെ ശാസിക്കാന്‍ ഒരു വിശ്വാസിക്ക് കഴിയും (ലൂക്കൊ. 17:3, മത്താ. 18:15 എന്നിവയില്‍ നാം വായിക്കുന്നതുപോലെ). എന്നാല്‍ ഒരു പ്രാദേശിക സഭയെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ല – അതില്‍ ദൈവം നല്‍കിയ ഉത്തരവാദിത്തമില്ലെങ്കില്‍. നമ്മുടെ സഭകളിലെ എല്ലാവരും ഈ വിഷയത്തില്‍ തങ്ങളുടെ അതിരുകള്‍ അറിഞ്ഞിരിക്കണം. വിശ്വാസികള്‍ അവരുടെ പ്രാദേശിക സഭയെ വിമര്‍ശിക്കുകയും തെറ്റ് കണ്ടെത്തുകയും ചെയ്യുമ്പോള്‍, അവര്‍ ദൈവത്തെ ഭയപ്പെടുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അവര്‍ ഉസ്സാമാരാണ് – ദൈവം അവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശിക്ഷിക്കും. അവര്‍ക്ക് ഏറ്റവും സുരക്ഷിതമായ കാര്യം ആ സഭ വിടുക എന്നതാണ്. ഭൂരിപക്ഷം മിക്കപ്പോഴും തെറ്റാണ് ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിരുദ്ധമായി പഠിപ്പിക്കുന്നവരുമായി നമുക്ക് ഒരു കൂട്ടായ്മയും ഇല്ല. ദൈവത്തെക്കൂടാതെ ഒരു ജനസമൂഹം ഒപ്പമുള്ളതിനെക്കാള്‍ നല്ലത് ദൈവത്തോടൊപ്പം ഒറ്റയ്ക്കു നില്‍ക്കുന്നതാണ്. ക്രൈസ്തവ ലോകത്തില്‍ പൊതുവേ ഭൂരിപക്ഷവും തെറ്റാണെന്ന് ഓര്‍മ്മിക്കുക. ദൈവവചനത്തില്‍ നിന്ന് ഇതിന് അഞ്ച് ഉദാഹരണങ്ങള്‍ കാണിക്കാം: ഭൂരിപക്ഷവും കാളക്കുട്ടിയെ ആരാധിച്ചപ്പോള്‍, കര്‍ത്താവിന്റെ പക്ഷത്ത് ആരാണുള്ളതെന്നു മോശെ ചോദിച്ചു. ഒരു ഗോത്രം (ലേവി) മാത്രമാണ് അദ്ദേഹത്തോടൊപ്പം നിന്നത്. അതിനാല്‍ അവര്‍ക്ക് പൗരോഹിത്യം ലഭിച്ചു (പുറ.32,33). ഭൂരിപക്ഷവും (11 ഗോത്രങ്ങള്‍) തെറ്റായിരുന്നു. കനാന്‍ ദേശം പരിശോധിക്കാന്‍ 12 ചാരന്മാരെ അയച്ചപ്പോള്‍, അവരില്‍ 10 പേരും (ഭൂരിപക്ഷവും) വിശ്വസിക്കാതിരുന്നു (സംഖ്യ 13-ഉം 14-ഉം). എന്നാല്‍ ദൈവം ന്യൂനപക്ഷത്തോടൊപ്പം (യോശുവയും കാലേബും) ആയിരുന്നു. അന്ന് ഭൂരിപക്ഷം ആളുകളും എടുത്ത തീരുമാനം അനുസരണക്കേടുമൂലം മരുഭൂമിയില്‍ മരിച്ച 600000 പേരുടെ വിധി നിര്‍ണ്ണയിച്ചു. ദൈവത്തിന്റെ അഭിഷിക്തനായ ദാവീദിനെ ആക്രമിക്കാന്‍ ശൗല്‍ എടുത്ത തീരുമാനം ദുരന്തത്തിലേക്ക് നയിച്ചു. ശൗലിനോടൊ പ്പമായിരുന്നു യിസ്രായേലിലെ ഭൂരിപക്ഷവും. എന്നാല്‍ ദൈവം ദാവീദിനോടൊപ്പമുണ്ടായിരുന്നു (1 ശമൂ. 16). പിന്നീട് ദാവീദിനെതിരെ മകന്‍ അബ്ശാലോം തിരിഞ്ഞപ്പോള്‍ ഭൂരിപക്ഷം യിസ്രായേലും അബ്ശാലോമിനൊപ്പമായിരുന്നു. എന്നാല്‍ ദൈവം ദാവീദിനോടൊപ്പമുണ്ടായിരുന്നു (2 ശമൂ. 15). യേശു ഭൂമിയില്‍ വന്നപ്പോള്‍ തന്നെ തള്ളിക്കളയാന്‍ യെഹൂദന്മാര്‍ എടുത്ത തീരുമാനം 1900 വര്‍ഷത്തോളം അവര്‍ ലോകമെങ്ങും ചിതറിക്കിടക്കുന്നതിന് കാരണമായി. ഭൂരിപക്ഷവും യെഹൂദരോടും പരീശന്മാരോടും ഒപ്പം ആയിരുന്നു. എന്നാല്‍ ദൈവം യേശുവി നോടൊപ്പമായിരുന്നു. അവനെ മരിച്ചവരില്‍ നിന്ന് ദൈവം ഉയിര്‍പ്പിച്ചു. പൗലൊസിന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും ജീവിതാന്ത്യത്തില്‍ അവനെ ഉപേക്ഷിച്ചു. എന്നാല്‍ അവസാനം വരെ കര്‍ത്താവ് പൗലൊസിനൊപ്പമുണ്ടായിരുന്നു (2 തിമൊ. 1:15;4:16-18).

അധ്യായം 10
പൂര്‍ണ ആശ്രയത്വത്തില്‍ ദൈവത്തെ സേവിക്കുന്നത്

ദുഷ്ടത, നീതി എന്നിവയെ മതപരമായ ക്രൈസ്തവലോകവും ദൈവവചനവും വീക്ഷിക്കുന്ന രീതിയില്‍ വലിയ വ്യത്യാസമുണ്ട്. ദുഷ്ടന്മാരെ പാപകരമായ കാര്യങ്ങള്‍ ചെയ്യുന്നവരായി ക്രിസ്തീയ ലോകം കരുതുന്നു. നല്ല കാര്യങ്ങള്‍ ചെയ്തു പള്ളിയില്‍ പോയി ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ നീതിമാന്മാരെന്നും കണക്കാക്കുന്നു. എന്നാല്‍ ദൈവവചനം പറയുന്നത്: ”ദുഷ്ടന്മാര്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും ഒടുവില്‍ പരാജയപ്പെടുകയും ചെയ്യുന്നവരാണ്. നീതിമാന്മാരാകട്ടെ ദൈവത്തില്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു”(ഹബക്കൂക്ക് 2:4-ലിവിങ് ബൈബിള്‍). ദുഷ്ടന്റെ അടയാളം അവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കുന്നു. നീതിമാന്റെ അടയാളം അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നതാണ്. ഏദന്‍ തോട്ടത്തില്‍ ദൈവം ആദാമിനു നല്‍കിയ തിരഞ്ഞെടുപ്പാണ്, പ്രതീകാത്മകമായി രണ്ട് വൃക്ഷങ്ങള്‍. ഒന്ന്: നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം. രണ്ട്: ജീവവൃക്ഷം. ഒന്നുകില്‍ നിങ്ങളുടെ ഉള്ളില്‍ നല്ലതും തിന്മയും എന്തെന്ന് അറിയാം. അങ്ങനെ നല്ലതും തിന്മയും എന്താണെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുന്നു. ഇതു നിങ്ങളിലുള്ള സ്വയവിശ്വാസത്തിന്റെ ജീവിതമാണ്. അല്ലെങ്കില്‍ നന്മയും തിന്മയും എന്താണെന്ന് ദൈവം തന്നെ നിങ്ങളോട് പറയുന്നതിന് ദൈവത്തിന്റെ ജീവന്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരിക്കുക. ഇത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ ജീവിതമാണ്. ‘ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന എല്ലാ വാക്കുകളും’ അനുസരിച്ചാണ് മനുഷ്യന്‍ ജീവിക്കേണ്ടതെന്ന് യേശു പറഞ്ഞു (മത്താ. 4:4). പുതിയ ഉടമ്പടി ജീവിതത്തിന്റെ മുഴുവന്‍ അടിസ്ഥാനവും ഇതാണ് – എപ്പോഴും ദൈവത്തെ കേള്‍ക്കുകയും അവിടുന്നു പറഞ്ഞതനു സരിച്ചു ജീവിക്കുകയും ചെയ്യുക. ഇതിന്റെ മറുവശം സ്വന്തം യുക്തി കൊണ്ട് ജീവിക്കുക എന്നതാണ് – നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമാണിത്. ഈ വൃക്ഷത്തിലൂടെ ഒരാള്‍ക്ക് മനുഷ്യരുടെ കണ്ണില്‍ ബാഹ്യമായി നേരുള്ള ഒരു ജീവിതം നേടാന്‍ കഴിയും. എന്നാല്‍ അത് ”ദൈവത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണമായിരിക്കില്ല” (വെളി. 3:2). കാരണം അത് വിശ്വാസത്തിന്റെ ഒരു ജീവിതമല്ല. അതായത് ജീവവൃക്ഷത്തിന്റെ പൊരുളായി ദൈവത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു ജീവിതം ആയിരിക്കുന്നില്ല. ഹൃദയത്തിന്റെ പരിച്ഛേദന പല പഴയ ഉടമ്പടി ആചാരങ്ങള്‍ക്കും പുതിയ ഉടമ്പടിയില്‍ ഒരു പൂര്‍ത്തീകരണം ഉണ്ട്. പഴയ ഉടമ്പടി പ്രകാരം പരിച്ഛേദന വളരെ പ്രധാനപ്പെട്ട ഒരു ആചാരമായിരുന്നു. തീര്‍ച്ചയായും, അത്തരമൊരു സുപ്രധാന ആചാരത്തിന് പുതിയ ഉടമ്പടിയില്‍ ഒരു സുപ്രധാന ആത്മീയ അര്‍ത്ഥം ഉണ്ടായിരിക്കണം. ഉണ്ടുതാനും. അതിന്റെ അര്‍ത്ഥം ഫിലിപ്പിയര്‍ 3:3,4-ല്‍ നമുക്ക് വിവരിച്ചിരിക്കുന്നു: ”ദൈവത്തിന്റെ ആത്മാവുകൊണ്ട് ആരാധിക്കുകയും ക്രിസ്തു യേശുവില്‍ പ്രശംസിക്കുകയും ജഡത്തില്‍ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പരിച്ഛേദന.” ഈ മൂന്ന് പദപ്രയോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവില്‍ ആരാധിക്കുക എന്നത് ക്രിസ്തുവില്‍ മാത്രം പ്രശംസിക്കുകയെന്നതാണ്. ജഡത്തില്‍ നമുക്ക് വിശ്വാസമില്ലാത്ത ഒരു ജീവിതത്തിലൂടെ അതു പ്രകടമാകുകയും ചെയ്യുന്നു. ശാരീരിക പരിച്ഛേദനയില്‍ ആളുകള്‍ അവരുടെ അഗ്രചര്‍മ്മ ത്തിന്റെ ഒരു ഭാഗം ഛേദിച്ചുകളയും. ആത്മീയ പരിച്ഛേദനയില്‍ ജഡത്തിലുള്ള നമ്മുടെ വിശ്വാസം (നമ്മുടെ സ്വയജീവിതം) നാം ഛേദിച്ചുകളഞ്ഞു. പഴയനിയമത്തില്‍ പരിച്ഛേദന ചെയ്യാത്തവര്‍ക്ക് യിസ്രായേലിന്റെ ഭാഗമാകാന്‍ കഴിയില്ല (ഉല്‍പ. 17:14). പുതിയ നിയമത്തിലാകട്ടെ, തന്നില്‍ത്തന്നെ വിശ്വാസമുള്ള ആര്‍ക്കും യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭയുടെ ഭാഗമാകാന്‍ കഴിയില്ല. ക്രിസ്തുവില്‍ മാത്രം പ്രശംസിക്കുകയും തങ്ങളില്‍ത്തന്നെ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ സഭയുടെ ഭാഗമാകുന്നത്. മറ്റുള്ളവര്‍ പണിതതിനേക്കാള്‍ മികച്ച രീതിയിലാണു നാം നമ്മുടെ സഭയെ പണിതതെന്നു നാം പ്രശംസിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ യഥാര്‍ത്ഥ സഭയില്‍ നമുക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല. പ്രവൃത്തികള്‍ 7:41 തങ്ങളുടെ കൈകളുടെ പണിയില്‍ പ്രശംസിക്കുന്ന ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. നാം പൂര്‍ത്തിയാക്കിയ കാര്യങ്ങളില്‍ നമുക്കു പുകഴ്ച തോന്നുന്നുവെങ്കില്‍ ആത്മീയമായി നാം പരിച്ഛേദനയേറ്റവരല്ല. നിങ്ങള്‍ സ്വയം എന്തെ ങ്കിലും നേടിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ വിശ്വാസം പരാജയപ്പെട്ടു. അപ്പോള്‍ ദൈവം നിങ്ങളോടുള്ള സ്‌നേഹത്തില്‍, ”രാത്രി മുഴുവന്‍ മത്സ്യബന്ധനം നടത്താനും ഒന്നും പിടിക്കാതിരിക്കാനും” നിങ്ങളെ അനുവദിക്കും (യോഹ. 21:3). യഥാര്‍ത്ഥ വിശ്വാസം എന്നാല്‍ കര്‍ത്താവില്‍ മാത്രം പൂര്‍ണമായി ആശ്രയിക്കുന്നതാണെന്നു നിങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഒരു ദിവസം നെബുഖ്ദനേസര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നില്‍ക്കുകയും താന്‍ പണിത ബാബിലോണ്‍ രാജ്യത്തെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു (ദാനി. 4:29,30). അങ്ങനെ ചിന്തിച്ചയുടനെ ദൈവം രാജത്വം അവനില്‍ നിന്നു നീക്കി അവനെ ഒരു മൃഗത്തെപ്പോ ലെയാക്കി. അതിനുശേഷം അദ്ദേഹത്തിന് സുബോധം ലഭിക്കാന്‍ വര്‍ഷങ്ങള്‍തന്നെ എടുത്തു. അവനെപ്പോലെ, അനേകം വിശ്വാസികളും തങ്ങള്‍ ദൈവത്തിനുവേണ്ടി കൈവരിച്ച കാര്യങ്ങളെക്കുറിച്ച് ഉള്ളില്‍ സന്തോഷിക്കുന്നു. എന്നാല്‍ പിന്നീട് നെബുഖദ്‌നേസര്‍ തന്റെ വിഡ്ഢിത്തത്തെക്കുറിച്ച് അനുതപിച്ച് ദൈവത്തെ മഹത്വപ്പെടുത്തി (ദാനി.4:34-36). ഒടുവില്‍ അവന്‍ ഹൃദയപരിച്ഛേദന നേടി. എന്നാല്‍ പല ക്രിസ്തീയ നേതാക്കളും ഈ ആത്മീയ പരിച്ഛേദന അനുഭവിച്ചിട്ടില്ല എന്നതാണ് ദുഃഖകരമായ കാര്യം. നാം ഹൃദയപരിച്ഛേദന ഏല്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ നമുക്ക് പൂര്‍ണ്ണഹൃദയത്തോടെ തന്നെ സ്‌നേഹിക്കാന്‍ കഴിയും (ആവ. 30:6). ഇതാണ് ഹൃദയ പരിച്ഛേദനയുടെ അടയാളം. നമ്മെത്തന്നെ സ്‌നേഹിക്കുകയും നമ്മില്‍ത്തന്നെ പ്രശംസിക്കുകയും ചെയ്താല്‍ നാം ആ പരിച്ഛേദനയേറ്റവരല്ല. ദൈവത്തിന്റെ ആവശ്യം – മനുഷ്യന്റെ ആവശ്യമല്ല കര്‍ത്താവിനു വേണ്ടിയുള്ള നിങ്ങളുടെ വേലയില്‍ നിങ്ങള്‍ പുകഴുവാന്‍ തുടങ്ങിയാല്‍, ദൈവം നിങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും വരം നിലനിന്നേക്കാമെങ്കിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളെ വിട്ടുപോകും. ഒരു തികഞ്ഞ ദൂതനായി അവനെ സൃഷ്ടിച്ചപ്പോള്‍ ദൈവം അവനു നല്‍കിയ വരദാനങ്ങള്‍ സാത്താന് ഇപ്പോഴും ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ അഭിഷേകം അവനു നഷ്ടപ്പെട്ടു. അവന്‍ ഒരിക്കല്‍ ”അഭിഷിക്തനായ കെരൂബായിരുന്നു.” എന്നാല്‍ ഇപ്പോള്‍ അല്ല (യെഹ. 28:14,18). നിങ്ങളുടെ ”ക്രിസ്തീയ ശുശ്രൂഷ” എന്നു വിളിക്കപ്പെടുന്നത് അപ്പോള്‍ ആളുകള്‍ക്കുള്ള ഒരു ശുശ്രൂഷയായിരിക്കും. അല്ലാതെ ദൈവത്തിനുള്ള ശുശ്രൂഷയല്ല. ഈ രണ്ട് ശുശ്രൂഷകളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പല നേതാക്കളും ജനങ്ങള്‍ക്കിടയില്‍ ഒരു ആവശ്യം കാണുകയും ആ ആവശ്യം നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ ദൈവത്തിനായി ഒരു വലിയ പ്രവൃത്തി ചെയ്യുന്നുവെന്നാണു സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ അവരുടെ മനസ്സ് മനുഷ്യന്റെ ആവശ്യത്തിലാണ്. അല്ലാതെ ദൈവത്തിന്റെ ആവശ്യത്തിലല്ല. മനുഷ്യന്റെ ആവശ്യം, ഒരുപക്ഷേ അവനു രക്ഷ നേടണം, സൗഖ്യം പ്രാപിക്കണം, വിടുതല്‍ ലഭിക്കണം തുടങ്ങിയവയായിരിക്കാം. പക്ഷേ ദൈവത്തിന്റെ ആവശ്യം അവിടു ത്തെ നാമം മഹത്വപ്പെടണം, അവിടുത്തെ രാജ്യം സ്ഥാപിക്കപ്പെടണം, സ്വര്‍ഗ്ഗത്തിലെപ്പോലെ അവിടുത്തെ ഇഷ്ടം ഭൂമിയിലും ആകണം എന്നിങ്ങനെയാണ്- യേശുവിന്റെ പ്രാര്‍ത്ഥനയില്‍ പഠിപ്പിച്ചപോലെ (മത്താ. 6:9,10). നിങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ”ദൈവനാമം വിശുദ്ധീകരിക്കപ്പെടണമേ” എന്നതിന് ശേഷമാണ് ”ഞങ്ങളുടെ ദൈനംദിനമുള്ള ആഹാരം ഈ ദിവസം ഞങ്ങള്‍ക്ക് നല്‍കണമേ” എന്ന അഭ്യര്‍ഥന വരുന്നതെങ്കില്‍ അതൊരു നല്ല പ്രാര്‍ത്ഥനയാണ്. എന്നാല്‍ നിങ്ങളുടെ ശുശ്രൂഷ പ്രാഥമികമായും മനുഷ്യന്റെ ആവശ്യമാണു നിറവേറ്റുന്നതെങ്കില്‍ അത് ആഴം കുറഞ്ഞതും ശൂന്യവുമായ മനുഷ്യ കേന്ദ്രീകൃത ശുശ്രൂഷയാണ്. നമ്മുടെ പ്രാര്‍ത്ഥന പ്രാഥമികമായും കര്‍ത്താവായ യേശുവിന്റെ നാമം സഭയില്‍ മഹത്വപ്പെടണം എന്നതായിരിക്കണം. അല്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നല്ല. നമ്മുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന തരത്തില്‍ നമ്മുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കണമെന്ന് യേശു പറഞ്ഞു (മത്താ. 5:16). നാം ഹൃദയത്തില്‍ പരിച്ഛേദന ചെയ്യപ്പെടുമ്പോള്‍, ദൈവത്തെ മഹത്വപ്പെടുത്തുക മാത്രമായിരിക്കും നമ്മുടെ താല്‍പര്യം. ആത്മീയമായി പരിച്ഛേദനയില്ലാത്ത മനുഷ്യന്, മനുഷ്യനില്‍ നിന്നു മഹത്വം സ്വീകരിക്കാന്‍ താല്‍പര്യമുണ്ട്. അവന്റെ പ്രസംഗം അനുഗ്രഹമായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞാല്‍ അവന്‍ അതില്‍ പുകഴുവാന്‍ തുടങ്ങും. ദൈവം ചെയ്ത പ്രവൃത്തികളെ യിസ്രായേല്‍ കണ്ടു. പക്ഷേ മോശെ ദൈവത്തിന്റെ വഴികളും കണ്ടു (സങ്കീ. 103:7). ഇന്നും ദൈവത്തെ അറിയാത്ത പല ക്രിസ്ത്യാനികളും അവിടുത്തെ പ്രവൃത്തികള്‍ കണ്ടു മാത്രം മതിപ്പുളവാകുന്നവരാണ്. ആളുകള്‍ രക്ഷിക്കപ്പെടുകയും സുഖപ്പെടുകയും ചെയ്യുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. എന്നാല്‍ അവര്‍ ദൈവത്തിന്റെ നാമം മഹത്വപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഹൃദയത്തിന്റെ ആദ്യ അഭ്യര്‍ത്ഥന ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടണം എന്നതായിരിക്കണം. മറിച്ച് നമ്മുടെ ആദ്യത്തെ പ്രാര്‍ത്ഥന നമ്മുടെ രോഗങ്ങള്‍, സാമ്പത്തിക ബുദ്ധി മുട്ടുകള്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍ മുതലായവയെക്കുറിച്ച് ആയിരിക്കരുത്. കര്‍ത്താവിന്റെ നാമം നമ്മിലും നമ്മിലൂടെയും മഹത്വപ്പെടണം. മറ്റുള്ള കാര്യങ്ങള്‍ നമുക്ക് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാകാം – പക്ഷേ അവ പരിഹരിക്കുന്നതു രണ്ടാമത്തെ കാര്യമായിരിക്കണം. ദൈവത്തിന്റെ മഹത്വമായിരിക്കണം നമ്മുടെ ഏക പരിഗണന (1കൊരി. 10:31). അപ്പോള്‍ ദൈവം നമ്മുടെ മറ്റെല്ലാ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യും. എന്നാല്‍ ഇതുപോലെ ചിന്തിക്കാന്‍ നമുക്കു ഹൃദയപരിച്ഛേദന ഉണ്ടാകണം. മനുഷ്യന്റെ ആവശ്യം കണ്ടുകൊണ്ടാണ് യേശു സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നതെന്നു പലരും കരുതുന്നു. എന്നാല്‍ പിതാവ് തന്നെ അയച്ചപ്പോള്‍ മാത്രമാണ് അവിടുന്നു വന്നത്. ആദാം പാപം ചെയ്ത ശേഷം 4000 വര്‍ഷക്കാലം അവിടുന്നു സ്വര്‍ഗത്തില്‍ കാത്തിരുന്നു. ആദാം പാപത്തില്‍ വീണയുടനെ യേശു ഭൂമിയിലേക്ക് പെട്ടെന്നു വരേണ്ടതായിരുന്നുവെന്ന് നാം വിചാരിച്ചേക്കാം. എന്നാല്‍ ദൈവം ചെയ്യുന്ന എല്ലാറ്റിനും ഉചിതമായ സമയമുണ്ട്. ഒരു ഇടയനില്ലാത്ത ആടുകളായി ജനക്കൂട്ടത്തെ കണ്ടപ്പോള്‍, ആ ആവശ്യം നിറവേറ്റാന്‍ യേശു ശിഷ്യന്മാരോട് പറഞ്ഞില്ല. ഇല്ല വേലക്കാരെ അയയ്ക്കണമെന്ന് പിതാവിനോടു പ്രാര്‍ത്ഥിക്കാനാണ് അവിടുന്ന് അവരോട് പറഞ്ഞത് (മത്താ. 9:36-38). യഥാര്‍ത്ഥ ഇടയന്മാരെ അയയ്ക്കാന്‍ പിതാവിനു മാത്രമേ കഴിയൂ. ഇന്ന് ക്രൈസ്തവലോകത്തില്‍ ‘മിഷനറിമാരെ വേലയ്ക്കായി വിളിക്കുന്ന’ രീതിയില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. അവിടെ ഒരു ആവശ്യത്തെക്കുറിച്ച് ആളുകളെ അറിയിക്കുകയും ദൈവം അവരെ വിളിക്കാന്‍ കാത്തിരിക്കാതെ ഉടനടി പോയി ആ ആവശ്യം നിറവേറ്റു വാന്‍ ആഹ്വാനം ചെയ്യുകയുമാണ്. ഇന്നത്തെ ദൈവവേലയില്‍ വളരെയധികം ആശയക്കുഴപ്പത്തിനും അരാജകത്വത്തിനും ഇത് ഒരു പ്രധാന കാരണമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക സഭകള്‍ സ്ഥാപിക്കുകയും തങ്ങളുടെ ഒരൊറ്റ ജീവിതംകൊണ്ടു ദൈവത്തിനായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത ദൈവപുരുഷന്മാരുടെ ശുശ്രൂഷയെക്കുറിച്ച് പഠിച്ചാല്‍, ദൈവം പോകാന്‍ ആഗ്രഹിച്ച കൃത്യമായ സ്ഥലങ്ങളില്‍ അവര്‍ എത്തിയതായി നാം കാണും- ഒന്നുകില്‍ വിത്ത് വിതയ്ക്കുന്നിടത്ത് അല്ലെങ്കില്‍ കൊയ്യുന്നിടത്ത്. അങ്ങനെ അവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കൃത്യമായ പദ്ധതി പൂര്‍ത്തീകരിച്ചു. നാം നമ്മുടെ ജീവിതം പാഴാക്കരുത്. വിവിധ ശുശ്രൂഷകള്‍ പരീക്ഷിക്കുക, പിന്നീട് അവ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണ്ണമായ പദ്ധതിയില്‍ ഇല്ലെന്ന് കണ്ടെത്തുക. ഇത്തരം പരാജയങ്ങള്‍ ഒഴിവാക്കാന്‍ നമ്മുടെ ശുശ്രൂഷയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതികള്‍ കണ്ടെത്തുന്നതിന് നാം ദൈവത്തെ ശ്രദ്ധിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. എന്നിട്ട് അവിടുന്ന് നമ്മോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. അവിടുന്ന് നമ്മോട് പോകാന്‍ പറയുന്നിടത്തേക്ക് മാത്രം പോകുക. നാം മനുഷ്യരാല്‍ നിയോഗിക്കപ്പെടരുത്, മറിച്ച് ദൈവത്താല്‍ മാത്രം നയിക്കപ്പെടണം. തനിക്കു മുമ്പില്‍ കാത്തിരിക്കാനും തന്റെ ശബ്ദം കേള്‍ക്കാനും ക്ഷമയുള്ളവരോട് ദൈവം സംസാരിക്കുന്നു. ദൈവം എല്ലാ ദിവസവും സംസാരിക്കുന്നുവെന്നും അവിടുന്നു സംസാരിക്കുമ്പോള്‍ അത്ഭുത ങ്ങള്‍ സംഭവിക്കുന്നുവെന്നും ബൈബിളിന്റെ ആദ്യ അധ്യായം തന്നെ പറയുന്നു. ഇന്നും, നാം അവിടുത്തെ ശബ്ദം കേട്ടുകൊണ്ടു ദിവസം ആരംഭിക്കണമെന്നും ദിവസം മുഴുവന്‍ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കണ മെന്നും ദൈവം ആഗ്രഹിക്കുന്നു. ”അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു. ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന് അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു” (യെശയ്യ 50:4). ”ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനവും” (മത്താ. 4:4) ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് പൂര്‍ത്തീകരിക്കപ്പെട്ട ഒരു ജീവിതം നയിക്കാനാവൂ. പൗലൊസ് ഏഷ്യാമൈനറിലേക്ക് പോയി ഗലാത്യയിലൂടെ കടന്നുപോകുമ്പോള്‍ പരിശുദ്ധാത്മാവ് അവനെ ഏഷ്യയിലേക്ക് പോകുന്നതില്‍ നിന്നു തടഞ്ഞു (പ്രവൃ. 16:6). എവിടേക്കാണ് പോകേണ്ടതെന്ന് ദൈവത്തില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി പൗലൊസ് നിരന്തരം ശ്രദ്ധിച്ചിരുന്നതായി നാം അവിടെ കാണുന്നു. അങ്ങനെയാണ് അവന്‍ ദൈവഹിതത്തില്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറിയത് – ഫലം, തന്റെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ പൗലൊസ് കൈവരിച്ചു. അക്കാലത്ത് ഗലാത്യ പ്രദേശത്ത് കുറച്ചുകാലം തുടരാന്‍ അദ്ദേഹത്തിനു പ്രേരണയുണ്ടായി. ചില സഭകള്‍ ഗലാത്യയില്‍ ആരംഭിച്ചത് അങ്ങനെയാണ്. ”ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു” (സങ്കീ. 37:23). ഗലാത്യര്‍ക്കുള്ള പൗലൊസിന്റെ ലേഖനം വായിച്ചാല്‍, ഗലാത്യയില്‍ പരിശുദ്ധാത്മാവ് പൗലൊസിനെ തടഞ്ഞത് രോഗബാധിതനാകാന്‍ അനുവദിച്ചുകൊണ്ടാണെന്നു മനസ്സിലാക്കാം (ഗലാ. 4:13). ദൈവത്തിന്റെ വഴികള്‍ അത്ഭുതകരമാണ്. ഗലാത്യര്‍ പൗലൊസിനെ രോഗിയായിരുന്നിട്ടും ദൈവദൂതനെപ്പോലെ സ്വീകരിച്ചു (ഗലാ. 4:14). ഗര്‍വ്വിഷ്ഠരായ പല ക്രിസ്ത്യാനികളും രോഗിയായ ഒരു ദൈവദാസനെ വിധിച്ചെന്നിരിക്കും. അവന്റെ ജീവിതത്തില്‍ ഏറ്റുപറയാത്ത ചില പാപങ്ങള്‍ ഉണ്ടായിരിക്കാം, അല്ലെങ്കില്‍ അവനു രോഗശാന്തിക്കു വേണ്ട വിശ്വാസമില്ല എന്നെല്ലാം സങ്കല്‍പ്പിക്കുന്നു. എന്നാല്‍ ഗലാത്യര്‍ താഴ്മയുള്ളവരായിരുന്നു. പൗലൊസിനെ അങ്ങനെ വിധിച്ചില്ല. തന്റെ രോഗത്തെക്കുറിച്ച് പൗലൊസ് പരാതിപ്പെട്ടില്ല. അങ്ങനെ അവന്‍ ദൈവത്തിന്റെ സമ്പൂര്‍ണ്ണ പദ്ധതി പൂര്‍ത്തീകരിച്ചു. പൗലൊസിനെപ്പോലെ നാം പൂര്‍ണമായും ദൈവത്തിനു കീഴ്‌പ്പെടുകയാണെങ്കില്‍, നമ്മുടെ ജീവിതത്തിനായുള്ള തന്റെ പരിപൂര്‍ണ്ണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ദൈവം നമ്മുടെ രോഗങ്ങളെപ്പോലും ഉപയോഗിക്കും. പ്രവൃത്തി 16:10-ല്‍ വച്ച് അപ്പൊസ്തല പ്രവൃത്തികളിലെ വിവരണം പെട്ടെന്ന് ‘അവര്‍’ എന്നതില്‍ നിന്നു ‘നമ്മള്‍’ എന്നായി മാറുന്നു. അവിടെവച്ചാണ് വൈദ്യനായ ലൂക്കൊസ് (പ്രവൃത്തികളുടെ പുസ്തകത്തിന്റെ രചയിതാവ്) പൗലൊസിനൊപ്പം ചേര്‍ന്നത്. പൗലൊസ് രോഗിയായിരുന്നു. പക്ഷേ ഒരു ഡോക്ടറെ കാണാന്‍ കഴിയാത്തത്ര ദരിദ്രനായിരുന്നു. അതിനാല്‍ അവനോടൊപ്പം തുടര്‍ന്നു യാത്ര ചെയ്യാന്‍ ദൈവം ‘ഡോക്ടര്‍ ലൂക്കൊസിനെ’ അയച്ചു. തന്നെ വിശ്വസിക്കുകയും സ്വന്ത ജഡത്തില്‍ വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാരുടെ എല്ലാ ആവശ്യങ്ങളും കര്‍ത്താവ് നിറവേറ്റുന്നു. ശുശ്രൂഷ ആന്തരിക ജീവിതത്തില്‍ നിന്ന് ഒഴുകണം നാം വെളിപ്പാടുകള്‍ തേടുന്നുവെങ്കില്‍ അതിനു നമ്മെ പ്രോത്സാഹിപ്പിക്കുന്നതിന് തിരുവെഴുത്തുകളില്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട്. തിരുവെഴുത്തിന്റെ വിലപ്പെട്ട നിധികള്‍ ഉപരിതലത്തിലല്ല. അതു കണ്ടെത്താനായി നാം ആഴത്തില്‍ കുഴിക്കുകയും പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനായി നിലവിളിക്കുകയും വേണം (സദൃ.25:2). യേശുവിലെ കാര്യങ്ങള്‍ എടുത്ത് അവ നമുക്ക് വെളിപ്പെടുത്താ നാണ് പരിശുദ്ധാത്മാവ് വന്നിരിക്കുന്നത് (യോഹ. 16:14). യേശു രോഗികളെ സുഖപ്പെടുത്തുകയോ ഭൂതങ്ങളെ പുറത്താക്കുകയോ ചെയ്യുന്ന കാര്യങ്ങളെയല്ല ഇത് സൂചിപ്പിക്കുന്നത്. അത്തരം കാര്യങ്ങള്‍ കാണുന്നതിന് നിങ്ങള്‍ക്ക് ആത്മാവിന്റെ വെളിപ്പെടുത്തല്‍ ആവശ്യമില്ല. എന്നാല്‍ യേശുവിന്റെ ആന്തരിക ജീവിതവും മനോഭാവവും കാണിക്കാന്‍ പരിശുദ്ധാത്മാവ് വന്നിരിക്കുന്നു. ഉദാഹരണത്തിന് യേശുവിനോടൊപ്പം നടന്ന 3മ്മ വര്‍ഷത്തിനിടയില്‍, യേശു അവരെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടുവെന്നുള്ള കാര്യം അപ്പൊസ്തലന്മാര്‍ അറിഞ്ഞിരുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതിനുശേഷം മാത്രമാണ് ആ വെളിപ്പാട് അവര്‍ക്ക് ലഭിച്ചത്. യേശുവിന്റെ ശുശ്രൂഷ മുഴുവന്‍ അവിടുത്തെ ആന്തരിക ജീവിതത്തില്‍ നിന്നാണ് ഒഴുകിയത്. നമ്മുടെ ശുശ്രൂഷയും ദൈവവുമായുള്ള നമ്മുടെ ആന്തരിക നടത്തത്തില്‍ നിന്നായിരിക്കണം. അല്ലെങ്കില്‍ നമ്മുടെ ശുശ്രൂഷ ഉപരിപ്ലവമായിരിക്കും. പല വിശ്വാസികളും പുറമേ നല്ലതായി കാണപ്പെടുന്നു – പ്ലൈവുഡില്‍ ഒട്ടിച്ച തേക്കിന്റെ അടരുപോലെ. ആരെങ്കിലും അവരെ പ്രകോപിപ്പിച്ചാല്‍, തേക്കിന്റെ അടരില്‍ പോറലുണ്ടാക്കിയാല്‍ ഉള്ളിലുള്ള പ്ലൈവുഡ് വെളിവാകുന്നതുപോലെ, അവരുടേയും ഉള്ളിലുള്ളതു വെളിവാകും. എന്നാല്‍ ദൈവം നമ്മില്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് നമ്മുടെ അസ്തിത്വത്തിന്റെ ആഴത്തിലേക്ക് പോകുന്നു. ദൈവം നമ്മെ പരിച്ഛേദന ചെയ്യുന്നത് നമ്മുടെ ഹൃദയത്തിലാണ്. അപ്പോള്‍ നാം ആത്മാര്‍ത്ഥമായും വിശുദ്ധരായിരിക്കും. ദൈവമുമ്പാകെ മറഞ്ഞിരിക്കുന്ന ജീവിതം പുതിയ ഉടമ്പടിയില്‍, വിശ്വാസം എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുക. അവിടുത്തേക്കു മഹത്വം നല്‍കുക. തന്നില്‍ത്തന്നെ വിശ്വാസമില്ലാതിരിക്കുക എന്നിവയാണ്. യഥാര്‍ത്ഥ വിശ്വാസമില്ലാത്ത തിന്റെ കാരണം അവര്‍ മനുഷ്യരില്‍ നിന്ന് ബഹുമാനം തേടുന്നതിനാലാണെന്ന് യേശു പറഞ്ഞു (യോഹ. 5:44). ഒരു സഭയിലെ രണ്ട് സഹോദരന്മാര്‍ ബാഹ്യമായി താഴ്മയുള്ളവരായി കാണപ്പെടാം. മാത്രമല്ല ധാരാളം ‘നല്ല’ പ്രവൃത്തികളും ഇരുവരും ചെയ്യുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ മാത്രമേ ദൈവസന്നിധിയില്‍ വസിക്കുന്നുള്ളുവെന്നു വരാം. യേശുവിനെ മാത്രം നോക്കി അവന്‍ സ്വയം വിധിക്കുന്നു. തനിക്ക് സ്വയമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവനറിയാം. അതിനാല്‍ അവന്‍ പൂര്‍ണ്ണമായും കര്‍ത്താവില്‍ ചാരുന്നു. എന്നാല്‍ താഴ്മ കാണിക്കുന്ന മറ്റെ സഹോദരന്‍ സ്വയത്തില്‍ വിശ്വാസമുള്ളവനാ യിരിക്കാം. മറ്റുള്ളവരെക്കാള്‍ താന്‍ മികച്ചവനാണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നു. ഇതില്‍ ആദ്യ സഹോദരന്റെ പ്രവൃത്തി നിത്യത വരെ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ പ്രവൃത്തിയായിരിക്കും. എന്നാല്‍ രണ്ടാമത്തെ സഹോദരന്റെ പ്രവൃത്തി ഈ ഭൂമിയില്‍തന്നെ നശിക്കും. അതിനാല്‍ ദൈവസന്നിധിയില്‍ മാത്രം ജീവിക്കുക. യേശുവുമായി മാത്രം താരതമ്യം ചെയ്യുക. സ്വയം മറ്റൊരാളുമായി താരതമ്യപ്പെടു ത്തരുത്. ”മറ്റുള്ളവരുമായി തങ്ങളെ താരതമ്യപ്പെടുത്തുന്നവര്‍ ആത്മീയമായി ഭോഷരാണ്” (2 കൊരി. 10:12). ഏലിയാവ് ദൈവത്തിന്റെ മുമ്പാകെ മാത്രം സേവിച്ചു നിന്നുകൊണ്ടു സംസാരിച്ചു (1രാജാ. 17:1). നാം കര്‍ത്താവിന്റെ മുമ്പാകെ മാത്രം നിന്നുകൊണ്ട് സംസാരിക്കുകയാണെങ്കില്‍ നാം ആളുകളില്‍ മതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയില്ല. യിസ്രായേല്‍ പിന്മാറി പോയപ്പോള്‍ പരിച്ഛേദനയില്ലാത്തവരെ തന്റെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച ലേവ്യരെ മേലില്‍ ജനങ്ങളെ മാത്രം ശുശ്രൂഷിക്കുവാന്‍ അനുവദിക്കുമെന്നും തന്നെ ശുശ്രൂഷിക്കാന്‍ അനുവദിക്കുകയില്ലെന്നും ദൈവം പറഞ്ഞു (യെഹസ്‌ക്കേ. 44:6-14). എന്നാല്‍ ജനത്തോടൊപ്പം വഴി തെറ്റിപ്പോകാതിരുന്ന സാദോക്കിന്റെ പുത്രന്മാരെ തന്നെമാത്രം ശുശ്രൂഷിക്കാന്‍ ദൈവം അനു വദിച്ചു (യെഹ. 44:15). ആളുകളെ ശുശ്രൂഷിക്കുന്നതും കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. സാദോക്കിന്റെ പുത്രന്മാര്‍ അകത്തെ വിശുദ്ധ മന്ദിരത്തില്‍ കര്‍ത്താവിനെ ശുശ്രൂഷിച്ചശേഷം, അവര്‍ ജനങ്ങളുടെ അടുത്തേക്കു പോകുമ്പോള്‍, അവരുടെ വിശുദ്ധ വസ്ത്രങ്ങള്‍ വിശുദ്ധ മണ്ഡപങ്ങളില്‍ വച്ചിട്ട് വേറെ വസ്ത്രം ധരിക്കണം എന്നും ദൈവം കല്പിച്ചു (യെഹ. 44:19). ആ വസ്ത്രങ്ങള്‍ കാണാന്‍ ജനങ്ങളെ അനുവദിക്കരുത്. അര്‍ത്ഥം നമ്മുടെ ആന്തരിക ജീവിതത്തില്‍ കര്‍ത്താവുമായുള്ള രഹസ്യ ഇടപാടുകള്‍ നാം ആളുകളെ കാണിക്കരുത്. നാം ഉപവസിക്കുമ്പോള്‍ ഉപവസിക്കുന്നുവെന്ന് ആരെയും അറിയിക്കരുത് (മത്താ. 6:17,18). ദൈവവുമൊത്തുള്ള നമ്മുടെ സ്വകാര്യ നടത്തത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ട്് നമുക്ക് അവരെ വിശുദ്ധരാക്കാന്‍ കഴിയില്ല. ഹൃദയപരിച്ഛേദനയേറ്റവര്‍ക്കു മാത്രമേ വിശുദ്ധരാകുവാന്‍ കഴിയൂ. വിശ്വാസത്താല്‍ ജീവിക്കുന്നവര്‍ക്ക് ദൈവത്തോടൊപ്പം ഒരു മറഞ്ഞിരിക്കുന്ന നടത്തം ഉണ്ടാകും. ആരെങ്കിലും അവരോടുള്ള മതിപ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ ഉടനടി ദൈവത്തിനു മഹത്വം നല്‍കും- ബാഹ്യമായി ആളുകള്‍ കേള്‍ക്കെ അല്ല (അങ്ങനെ ചെയ്താല്‍ അതും അവരുടെ ബഹുമാനം നേടുമല്ലോ). മറിച്ച് രഹസ്യ മായി, ആന്തരികമായി. ആത്മീയ അഹങ്കാരത്തില്‍ നിന്നു സ്വയം അകന്നു നില്‍ക്കുക എന്നതു നമുക്കു താരതമ്യേന ബുദ്ധിമുട്ടാണ്. എന്നാല്‍ ദൈവം നമ്മെ സഹായിക്കും. അവിടുത്തെ മുന്‍പില്‍ താഴ്മയോടെ നടക്കണ മെന്നാണു നമ്മുടെ ആത്യന്തികമായ ആഗ്രഹമെന്ന് അവിടുന്നു കണ്ടാല്‍, നമ്മുടെ കണ്ണില്‍ നാം വലുതായി കാണപ്പെട്ടു തുടങ്ങിയാല്‍ ഉടനെ നാം താഴ്മയുള്ളവരായിത്തീരുന്ന സാഹചര്യങ്ങള്‍ അവിടുന്നു ക്രമീകരിക്കും. ജഡത്തില്‍ ഒരു മുള്ളു കൊടുത്ത് ആ നിലയില്‍ ദൈവം പൗലൊസിനെ സഹായിച്ചു. അവിടുന്ന് അങ്ങനെ ചെയ്തു നമ്മെയും താഴ്മയില്‍ സൂക്ഷിക്കും. വിശ്വാസമുണ്ടെങ്കില്‍ എല്ലാം നമുക്ക് സാധ്യമാകും (മര്‍ക്കൊ. 9:23). പലരും ദൈവവചനങ്ങള്‍ വായിക്കുന്നുണ്ടെങ്കിലും അവയിലൂടെ അവിടുത്തെ ശബ്ദം അവര്‍ കേള്‍ക്കുന്നില്ല. വിശ്വാസം വരുന്നത് വായനയിലൂടെയല്ല, ക്രിസ്തുവിന്റെ വചനങ്ങള്‍ കേള്‍ക്കുന്നതിലൂടെ യാണ് (റോമ. 10:17). പാപത്തെ ജയിക്കുന്നവര്‍ക്കല്ല, വിശ്വാസമുള്ള വര്‍ക്കാണ് എല്ലാം സാധ്യം. നാം നമ്മുടെ ജീവിതത്തില്‍ വിശുദ്ധ രാണെങ്കിലും വിശ്വാസമില്ലെങ്കില്‍ നമുക്ക് ദൈവത്തില്‍ നിന്ന് കൂടുതല്‍ സ്വീകരിക്കാന്‍ കഴിയില്ല. ക്രിസ്തുവിന്റെ ശരീരത്തിലൂടെയുള്ള ശിക്ഷണം നാം പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നിടത്തേക്കാണ് നാം പോകേണ്ടത്. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരിടത്തേക്കും അല്ല. നമ്മള്‍ തന്നെ നമ്മുടെ സ്വന്തജീവിതം ആസൂത്രണം ചെയ്താല്‍ നമുക്ക് നിത്യമൂല്യങ്ങളൊന്നും നേടാന്‍ കഴിയില്ല. മാനുഷികമായി പറഞ്ഞാല്‍ നമുക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. ചിലര്‍ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണ്. മറ്റു ചിലര്‍ അങ്ങനെയല്ല. എന്നാല്‍ അഭിഷേകമാണ് ദൈവത്തിന്റെ വേലയില്‍ നമ്മെ ഫലമുള്ളവരാ ക്കുന്നത്. അതു നമ്മുടെ മാനുഷിക കഴിവുകളെയല്ല മറിച്ച് വിശ്വാസ ത്തെയും വിനയത്തെയും ആശ്രയിച്ചിരിക്കുന്നു. ‘ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത്’ (മത്താ. 12:34). നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ ശ്രദ്ധാലുവാണെങ്കിലും, നിങ്ങളുടെ വര്‍ത്തമാനത്തിന്റെ സ്വരം ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഒളിഞ്ഞു കിടക്കുന്ന നിഗളത്തെ വെളിപ്പെടുത്തും. അത്തരം നിഗളം കണ്ടെത്താനും വിനയപ്പെടാനും കഴിയുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍. മറ്റൊരു സഹോദരനിലുള്ള ക്രിസ്തുതുല്യമായ താഴ്മ കാണിക്കുന്നതിലൂടെ പരിശുദ്ധാത്മാവിനു നമുക്കു കുറ്റബോധം നല്‍കാന്‍ കഴിയും. നാം കേള്‍ക്കുന്ന സന്ദേശങ്ങളിലൂടെ മാത്രമല്ല, ദൈവിക സഹോദരന്മാരുടെ ജീവിതത്തിലൂടെയും നമുക്കു ദൈവമഹത്വം ദര്‍ശിക്കാന്‍ കഴിയും. സഭയില്‍ വരുമ്പോള്‍ നാം വ്യത്യസ്ത ആകൃതികളും വലുപ്പങ്ങളുമുള്ളവരാണ് – ബുദ്ധിപരമായും തൊഴില്‍പരമായും. എന്നാല്‍ കര്‍ത്താവ് ശിക്ഷണത്തിലൂടെ സഭയില്‍ നമ്മെയെല്ലാം ഒരേ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ശുദ്ധീകരണത്തില്‍ താല്പര്യമുള്ളവര്‍ക്ക്, യഥാര്‍ത്ഥ സഭയാണ് ആയിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം. നമ്മുടെ ഹൃദയം പരിച്ഛേദന ഏല്‍ക്കണമെങ്കില്‍, നമ്മെ തകര്‍ക്കുന്നതിനും വിനയപ്പെടുത്തുന്നതിനും ദൈവം ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളും നാം സ്വീകരിക്കണം. എന്തുകൊണ്ടാണ് ദൈവം ഉത്തരങ്ങള്‍ വൈകിപ്പിക്കുന്നത്? നമ്മുടെ ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ ദൈവം വൈകുന്നത് എന്തുകൊണ്ടാണെന്ന് നമുക്കു മനസ്സിലാകുന്നില്ല. എന്നാല്‍ അവിടുത്തെ വഴി തികവുള്ളതാണ്. അവിടുന്നു നമ്മുടെ വഴി കുറവു തീര്‍ക്കുകയും ചെയ്യുന്നു (സങ്കീ. 18:30,32). യേശു പറഞ്ഞു: (പ്രവൃ. 1:7) ‘സംഭവങ്ങളുടെ സമയങ്ങളെ അറിയാന്‍ നമുക്ക് അനുവാദമില്ല, കാരണം ദൈവം അത് തന്റെ സ്വന്ത അധികാരത്തില്‍ വച്ചിരിക്കുന്നു.’ ചില കാര്യങ്ങള്‍ ദൈവത്തിന്റേതാണ്. ഉദാഹരണത്തിന് താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു മനുഷ്യനെ അനുവദിച്ചിട്ടില്ല: 1) ആരാധന സ്വീകരിക്കാന്‍ (മത്താ. 4:10) 2) മഹത്വം സ്വീകരിക്കാന്‍ (യെശ. 42:8) 3) പ്രതികാരം ചെയ്യാന്‍ (റോമ. 12:19). 4) കാലങ്ങളും സമയങ്ങളും അറിയാന്‍ (പ്രവൃത്തി. 1:7) ഈ നാലു കാര്യങ്ങളും ദൈവത്തിന്റെ പ്രത്യേക അവകാശ ങ്ങളാണ്. എല്ലാ ക്രിസ്ത്യാനികളും മുകളിലുള്ള (1) (2) എന്നിവ അംഗീകരിക്കും. പലരും മൂന്നാമത്തേതും അംഗീകരിക്കും. എന്നാല്‍ ആത്മീയരായവര്‍ നാലാമത്തേതും അംഗീകരിക്കും. മറ്റ് മൂന്ന് കാര്യങ്ങള്‍ അവര്‍ അംഗീകരിക്കുന്നതുപോലെ തന്നെ. അതിനാല്‍ നമ്മുടെ ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ കര്‍ത്താവ് വളരെക്കാലം വൈകിയാല്‍, നാം താഴ്മയോടെ അവിടുത്തെ ഹിതം അംഗീകരിക്കണം. ദൈവം ഇപ്പോഴും സിംഹാസനത്തിലുണ്ട്. അവിടുന്ന് എപ്പോഴും സ്വന്തമായവരെ ഓര്‍ക്കുന്നു. നമ്മുടെ നന്മയ്ക്കായി എല്ലാം കൂടിവ്യാപരിപ്പിക്കുന്നു. ”ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നവരെ അവിടുന്ന് എപ്പോഴും വിജയിപ്പിക്കും – അവന് ഒരു അവസരവും നഷ്ടപ്പെടുന്നില്ല – അവിടുത്തെ വിലകൊണ്ട് വിജയിക്കുമ്പോള്‍ ദൈവേഷ്ടം അവനു മധുരതരമായിരിക്കും.” അതിനാല്‍, ”പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കാം” (പ്രവൃ. 6:4). അപ്പോള്‍ നമുക്ക് ”ദൈവരാജ്യം പ്രസംഗിക്കാനും കര്‍ത്താവായ യേശുവിനെക്കുറിച്ച് തടസ്സമില്ലാതെ പഠിപ്പിക്കാനും” കഴിയും (പ്രവൃ. 28:31). ജീവജലം നമ്മില്‍ നിന്ന് പ്രവഹിക്കുന്നു പുതിയ ഉടമ്പടിയുടെ സുവിശേഷം കേള്‍ക്കേണ്ട ആവശ്യക്കാരായ വിശ്വാസികള്‍ ലോകമെമ്പാടുമുണ്ട്. വിശ്വാസികളെ ഈ ദിവസങ്ങളില്‍ അവരുടെ പണത്തിനു വേണ്ടി പ്രസംഗകരും അന്ധാരാധനാ നേതാക്കളും ചൂഷണം ചെയ്യുന്നു. അടിമകളായ ഈ വിശ്വാസികള്‍ ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ നമ്മളെ വിളിച്ചിരിക്കുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് അറിയാന്‍, ആത്മാവിന്റെ നടത്തിപ്പിനെക്കുറിച്ച് നാം തിരിച്ചറിവുള്ളവരായിരിക്കണം (യെശ. 30:21). പല വിശ്വാസികളും സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സമയം അടുത്തിരിക്കുന്നു. അതിനാല്‍ വചനം പ്രസംഗിക്കാന്‍ എപ്പോഴും നാം തയ്യാറായിരിക്കണം – അത് നമുക്ക് സൗകര്യപ്രദമാകുമ്പോഴും അല്ലാത്തപ്പോഴും (2തിമൊ. 4:2,3). അപ്പോള്‍ നമുക്ക് ദൈവത്തിന്റെ താഴെപ്പറയുന്ന വാഗ്ദാനം അവകാശപ്പെടുകയും അത് വിശ്വസിക്കുകയും ചെയ്യാം: ”അന്നാളില്‍ ജീവനുള്ള വെള്ളം ഞങ്ങളുടെ സഭയില്‍ നിന്ന് എല്ലാ ദിശകളിലേക്കും ഒഴുകും– കിഴക്കോട്ടും പടിഞ്ഞാറോട്ടും, വര്‍ഷം മുഴുവന്‍” (സെഖ. 14:8).

അധ്യായം 10
പൂര്‍ണ ആശ്രയത്വത്തില്‍ ദൈവത്തെ സേവിക്കുന്നത്

ദുഷ്ടത, നീതി എന്നിവയെ മതപരമായ ക്രൈസ്തവലോകവും ദൈവവചനവും വീക്ഷിക്കുന്ന രീതിയില്‍ വലിയ വ്യത്യാസമുണ്ട്. ദുഷ്ടന്മാരെ പാപകരമായ കാര്യങ്ങള്‍ ചെയ്യുന്നവരായി ക്രിസ്തീയ ലോകം കരുതുന്നു. നല്ല കാര്യങ്ങള്‍ ചെയ്തു പള്ളിയില്‍ പോയി ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ നീതിമാന്മാരെന്നും കണക്കാക്കുന്നു. എന്നാല്‍ ദൈവവചനം പറയുന്നത്: ”ദുഷ്ടന്മാര്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും ഒടുവില്‍ പരാജയപ്പെടുകയും ചെയ്യുന്നവരാണ്. നീതിമാന്മാരാകട്ടെ ദൈവത്തില്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു”(ഹബക്കൂക്ക് 2:4-ലിവിങ് ബൈബിള്‍). ദുഷ്ടന്റെ അടയാളം അവന്‍ തന്നില്‍ത്തന്നെ ആശ്രയിക്കുന്നു. നീതിമാന്റെ അടയാളം അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു എന്നതാണ്. ഏദന്‍ തോട്ടത്തില്‍ ദൈവം ആദാമിനു നല്‍കിയ തിരഞ്ഞെടുപ്പാണ്, പ്രതീകാത്മകമായി രണ്ട് വൃക്ഷങ്ങള്‍. ഒന്ന്: നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം. രണ്ട്: ജീവവൃക്ഷം. ഒന്നുകില്‍ നിങ്ങളുടെ ഉള്ളില്‍ നല്ലതും തിന്മയും എന്തെന്ന് അറിയാം. അങ്ങനെ നല്ലതും തിന്മയും എന്താണെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുന്നു. ഇതു നിങ്ങളിലുള്ള സ്വയവിശ്വാസത്തിന്റെ ജീവിതമാണ്. അല്ലെങ്കില്‍ നന്മയും തിന്മയും എന്താണെന്ന് ദൈവം തന്നെ നിങ്ങളോട് പറയുന്നതിന് ദൈവത്തിന്റെ ജീവന്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരിക്കുക. ഇത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ ജീവിതമാണ്. ‘ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന എല്ലാ വാക്കുകളും’ അനുസരിച്ചാണ് മനുഷ്യന്‍ ജീവിക്കേണ്ടതെന്ന് യേശു പറഞ്ഞു (മത്താ. 4:4). പുതിയ ഉടമ്പടി ജീവിതത്തിന്റെ മുഴുവന്‍ അടിസ്ഥാനവും ഇതാണ് – എപ്പോഴും ദൈവത്തെ കേള്‍ക്കുകയും അവിടുന്നു പറഞ്ഞതനു സരിച്ചു ജീവിക്കുകയും ചെയ്യുക. ഇതിന്റെ മറുവശം സ്വന്തം യുക്തി കൊണ്ട് ജീവിക്കുക എന്നതാണ് – നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമാണിത്. ഈ വൃക്ഷത്തിലൂടെ ഒരാള്‍ക്ക് മനുഷ്യരുടെ കണ്ണില്‍ ബാഹ്യമായി നേരുള്ള ഒരു ജീവിതം നേടാന്‍ കഴിയും. എന്നാല്‍ അത് ”ദൈവത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണമായിരിക്കില്ല” (വെളി. 3:2). കാരണം അത് വിശ്വാസത്തിന്റെ ഒരു ജീവിതമല്ല. അതായത് ജീവവൃക്ഷത്തിന്റെ പൊരുളായി ദൈവത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു ജീവിതം ആയിരിക്കുന്നില്ല. ഹൃദയത്തിന്റെ പരിച്ഛേദന പല പഴയ ഉടമ്പടി ആചാരങ്ങള്‍ക്കും പുതിയ ഉടമ്പടിയില്‍ ഒരു പൂര്‍ത്തീകരണം ഉണ്ട്. പഴയ ഉടമ്പടി പ്രകാരം പരിച്ഛേദന വളരെ പ്രധാനപ്പെട്ട ഒരു ആചാരമായിരുന്നു. തീര്‍ച്ചയായും, അത്തരമൊരു സുപ്രധാന ആചാരത്തിന് പുതിയ ഉടമ്പടിയില്‍ ഒരു സുപ്രധാന ആത്മീയ അര്‍ത്ഥം ഉണ്ടായിരിക്കണം. ഉണ്ടുതാനും. അതിന്റെ അര്‍ത്ഥം ഫിലിപ്പിയര്‍ 3:3,4-ല്‍ നമുക്ക് വിവരിച്ചിരിക്കുന്നു: ”ദൈവത്തിന്റെ ആത്മാവുകൊണ്ട് ആരാധിക്കുകയും ക്രിസ്തു യേശുവില്‍ പ്രശംസിക്കുകയും ജഡത്തില്‍ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ പരിച്ഛേദന.” ഈ മൂന്ന് പദപ്രയോഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവില്‍ ആരാധിക്കുക എന്നത് ക്രിസ്തുവില്‍ മാത്രം പ്രശംസിക്കുകയെന്നതാണ്. ജഡത്തില്‍ നമുക്ക് വിശ്വാസമില്ലാത്ത ഒരു ജീവിതത്തിലൂടെ അതു പ്രകടമാകുകയും ചെയ്യുന്നു. ശാരീരിക പരിച്ഛേദനയില്‍ ആളുകള്‍ അവരുടെ അഗ്രചര്‍മ്മ ത്തിന്റെ ഒരു ഭാഗം ഛേദിച്ചുകളയും. ആത്മീയ പരിച്ഛേദനയില്‍ ജഡത്തിലുള്ള നമ്മുടെ വിശ്വാസം (നമ്മുടെ സ്വയജീവിതം) നാം ഛേദിച്ചുകളഞ്ഞു. പഴയനിയമത്തില്‍ പരിച്ഛേദന ചെയ്യാത്തവര്‍ക്ക് യിസ്രായേലിന്റെ ഭാഗമാകാന്‍ കഴിയില്ല (ഉല്‍പ. 17:14). പുതിയ നിയമത്തിലാകട്ടെ, തന്നില്‍ത്തന്നെ വിശ്വാസമുള്ള ആര്‍ക്കും യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭയുടെ ഭാഗമാകാന്‍ കഴിയില്ല. ക്രിസ്തുവില്‍ മാത്രം പ്രശംസിക്കുകയും തങ്ങളില്‍ത്തന്നെ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ സഭയുടെ ഭാഗമാകുന്നത്. മറ്റുള്ളവര്‍ പണിതതിനേക്കാള്‍ മികച്ച രീതിയിലാണു നാം നമ്മുടെ സഭയെ പണിതതെന്നു നാം പ്രശംസിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ യഥാര്‍ത്ഥ സഭയില്‍ നമുക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല. പ്രവൃത്തികള്‍ 7:41 തങ്ങളുടെ കൈകളുടെ പണിയില്‍ പ്രശംസിക്കുന്ന ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. നാം പൂര്‍ത്തിയാക്കിയ കാര്യങ്ങളില്‍ നമുക്കു പുകഴ്ച തോന്നുന്നുവെങ്കില്‍ ആത്മീയമായി നാം പരിച്ഛേദനയേറ്റവരല്ല. നിങ്ങള്‍ സ്വയം എന്തെ ങ്കിലും നേടിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ വിശ്വാസം പരാജയപ്പെട്ടു. അപ്പോള്‍ ദൈവം നിങ്ങളോടുള്ള സ്‌നേഹത്തില്‍, ”രാത്രി മുഴുവന്‍ മത്സ്യബന്ധനം നടത്താനും ഒന്നും പിടിക്കാതിരിക്കാനും” നിങ്ങളെ അനുവദിക്കും (യോഹ. 21:3). യഥാര്‍ത്ഥ വിശ്വാസം എന്നാല്‍ കര്‍ത്താവില്‍ മാത്രം പൂര്‍ണമായി ആശ്രയിക്കുന്നതാണെന്നു നിങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടിയാണിത്. ഒരു ദിവസം നെബുഖ്ദനേസര്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നില്‍ക്കുകയും താന്‍ പണിത ബാബിലോണ്‍ രാജ്യത്തെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു (ദാനി. 4:29,30). അങ്ങനെ ചിന്തിച്ചയുടനെ ദൈവം രാജത്വം അവനില്‍ നിന്നു നീക്കി അവനെ ഒരു മൃഗത്തെപ്പോ ലെയാക്കി. അതിനുശേഷം അദ്ദേഹത്തിന് സുബോധം ലഭിക്കാന്‍ വര്‍ഷങ്ങള്‍തന്നെ എടുത്തു. അവനെപ്പോലെ, അനേകം വിശ്വാസികളും തങ്ങള്‍ ദൈവത്തിനുവേണ്ടി കൈവരിച്ച കാര്യങ്ങളെക്കുറിച്ച് ഉള്ളില്‍ സന്തോഷിക്കുന്നു. എന്നാല്‍ പിന്നീട് നെബുഖദ്‌നേസര്‍ തന്റെ വിഡ്ഢിത്തത്തെക്കുറിച്ച് അനുതപിച്ച് ദൈവത്തെ മഹത്വപ്പെടുത്തി (ദാനി.4:34-36). ഒടുവില്‍ അവന്‍ ഹൃദയപരിച്ഛേദന നേടി. എന്നാല്‍ പല ക്രിസ്തീയ നേതാക്കളും ഈ ആത്മീയ പരിച്ഛേദന അനുഭവിച്ചിട്ടില്ല എന്നതാണ് ദുഃഖകരമായ കാര്യം. നാം ഹൃദയപരിച്ഛേദന ഏല്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അങ്ങനെ നമുക്ക് പൂര്‍ണ്ണഹൃദയത്തോടെ തന്നെ സ്‌നേഹിക്കാന്‍ കഴിയും (ആവ. 30:6). ഇതാണ് ഹൃദയ പരിച്ഛേദനയുടെ അടയാളം. നമ്മെത്തന്നെ സ്‌നേഹിക്കുകയും നമ്മില്‍ത്തന്നെ പ്രശംസിക്കുകയും ചെയ്താല്‍ നാം ആ പരിച്ഛേദനയേറ്റവരല്ല. ദൈവത്തിന്റെ ആവശ്യം – മനുഷ്യന്റെ ആവശ്യമല്ല കര്‍ത്താവിനു വേണ്ടിയുള്ള നിങ്ങളുടെ വേലയില്‍ നിങ്ങള്‍ പുകഴുവാന്‍ തുടങ്ങിയാല്‍, ദൈവം നിങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും വരം നിലനിന്നേക്കാമെങ്കിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളെ വിട്ടുപോകും. ഒരു തികഞ്ഞ ദൂതനായി അവനെ സൃഷ്ടിച്ചപ്പോള്‍ ദൈവം അവനു നല്‍കിയ വരദാനങ്ങള്‍ സാത്താന് ഇപ്പോഴും ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ അഭിഷേകം അവനു നഷ്ടപ്പെട്ടു. അവന്‍ ഒരിക്കല്‍ ”അഭിഷിക്തനായ കെരൂബായിരുന്നു.” എന്നാല്‍ ഇപ്പോള്‍ അല്ല (യെഹ. 28:14,18). നിങ്ങളുടെ ”ക്രിസ്തീയ ശുശ്രൂഷ” എന്നു വിളിക്കപ്പെടുന്നത് അപ്പോള്‍ ആളുകള്‍ക്കുള്ള ഒരു ശുശ്രൂഷയായിരിക്കും. അല്ലാതെ ദൈവത്തിനുള്ള ശുശ്രൂഷയല്ല. ഈ രണ്ട് ശുശ്രൂഷകളും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. പല നേതാക്കളും ജനങ്ങള്‍ക്കിടയില്‍ ഒരു ആവശ്യം കാണുകയും ആ ആവശ്യം നിറവേറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ അവര്‍ ദൈവത്തിനായി ഒരു വലിയ പ്രവൃത്തി ചെയ്യുന്നുവെന്നാണു സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ അവരുടെ മനസ്സ് മനുഷ്യന്റെ ആവശ്യത്തിലാണ്. അല്ലാതെ ദൈവത്തിന്റെ ആവശ്യത്തിലല്ല. മനുഷ്യന്റെ ആവശ്യം, ഒരുപക്ഷേ അവനു രക്ഷ നേടണം, സൗഖ്യം പ്രാപിക്കണം, വിടുതല്‍ ലഭിക്കണം തുടങ്ങിയവയായിരിക്കാം. പക്ഷേ ദൈവത്തിന്റെ ആവശ്യം അവിടു ത്തെ നാമം മഹത്വപ്പെടണം, അവിടുത്തെ രാജ്യം സ്ഥാപിക്കപ്പെടണം, സ്വര്‍ഗ്ഗത്തിലെപ്പോലെ അവിടുത്തെ ഇഷ്ടം ഭൂമിയിലും ആകണം എന്നിങ്ങനെയാണ്- യേശുവിന്റെ പ്രാര്‍ത്ഥനയില്‍ പഠിപ്പിച്ചപോലെ (മത്താ. 6:9,10). നിങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ”ദൈവനാമം വിശുദ്ധീകരിക്കപ്പെടണമേ” എന്നതിന് ശേഷമാണ് ”ഞങ്ങളുടെ ദൈനംദിനമുള്ള ആഹാരം ഈ ദിവസം ഞങ്ങള്‍ക്ക് നല്‍കണമേ” എന്ന അഭ്യര്‍ഥന വരുന്നതെങ്കില്‍ അതൊരു നല്ല പ്രാര്‍ത്ഥനയാണ്. എന്നാല്‍ നിങ്ങളുടെ ശുശ്രൂഷ പ്രാഥമികമായും മനുഷ്യന്റെ ആവശ്യമാണു നിറവേറ്റുന്നതെങ്കില്‍ അത് ആഴം കുറഞ്ഞതും ശൂന്യവുമായ മനുഷ്യ കേന്ദ്രീകൃത ശുശ്രൂഷയാണ്. നമ്മുടെ പ്രാര്‍ത്ഥന പ്രാഥമികമായും കര്‍ത്താവായ യേശുവിന്റെ നാമം സഭയില്‍ മഹത്വപ്പെടണം എന്നതായിരിക്കണം. അല്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്നല്ല. നമ്മുടെ നല്ല പ്രവൃത്തികള്‍ കാണുമ്പോള്‍ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന തരത്തില്‍ നമ്മുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കണമെന്ന് യേശു പറഞ്ഞു (മത്താ. 5:16). നാം ഹൃദയത്തില്‍ പരിച്ഛേദന ചെയ്യപ്പെടുമ്പോള്‍, ദൈവത്തെ മഹത്വപ്പെടുത്തുക മാത്രമായിരിക്കും നമ്മുടെ താല്‍പര്യം. ആത്മീയമായി പരിച്ഛേദനയില്ലാത്ത മനുഷ്യന്, മനുഷ്യനില്‍ നിന്നു മഹത്വം സ്വീകരിക്കാന്‍ താല്‍പര്യമുണ്ട്. അവന്റെ പ്രസംഗം അനുഗ്രഹമായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞാല്‍ അവന്‍ അതില്‍ പുകഴുവാന്‍ തുടങ്ങും. ദൈവം ചെയ്ത പ്രവൃത്തികളെ യിസ്രായേല്‍ കണ്ടു. പക്ഷേ മോശെ ദൈവത്തിന്റെ വഴികളും കണ്ടു (സങ്കീ. 103:7). ഇന്നും ദൈവത്തെ അറിയാത്ത പല ക്രിസ്ത്യാനികളും അവിടുത്തെ പ്രവൃത്തികള്‍ കണ്ടു മാത്രം മതിപ്പുളവാകുന്നവരാണ്. ആളുകള്‍ രക്ഷിക്കപ്പെടുകയും സുഖപ്പെടുകയും ചെയ്യുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. എന്നാല്‍ അവര്‍ ദൈവത്തിന്റെ നാമം മഹത്വപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ഹൃദയത്തിന്റെ ആദ്യ അഭ്യര്‍ത്ഥന ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടണം എന്നതായിരിക്കണം. മറിച്ച് നമ്മുടെ ആദ്യത്തെ പ്രാര്‍ത്ഥന നമ്മുടെ രോഗങ്ങള്‍, സാമ്പത്തിക ബുദ്ധി മുട്ടുകള്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍ മുതലായവയെക്കുറിച്ച് ആയിരിക്കരുത്. കര്‍ത്താവിന്റെ നാമം നമ്മിലും നമ്മിലൂടെയും മഹത്വപ്പെടണം. മറ്റുള്ള കാര്യങ്ങള്‍ നമുക്ക് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാകാം – പക്ഷേ അവ പരിഹരിക്കുന്നതു രണ്ടാമത്തെ കാര്യമായിരിക്കണം. ദൈവത്തിന്റെ മഹത്വമായിരിക്കണം നമ്മുടെ ഏക പരിഗണന (1കൊരി. 10:31). അപ്പോള്‍ ദൈവം നമ്മുടെ മറ്റെല്ലാ പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യും. എന്നാല്‍ ഇതുപോലെ ചിന്തിക്കാന്‍ നമുക്കു ഹൃദയപരിച്ഛേദന ഉണ്ടാകണം. മനുഷ്യന്റെ ആവശ്യം കണ്ടുകൊണ്ടാണ് യേശു സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നതെന്നു പലരും കരുതുന്നു. എന്നാല്‍ പിതാവ് തന്നെ അയച്ചപ്പോള്‍ മാത്രമാണ് അവിടുന്നു വന്നത്. ആദാം പാപം ചെയ്ത ശേഷം 4000 വര്‍ഷക്കാലം അവിടുന്നു സ്വര്‍ഗത്തില്‍ കാത്തിരുന്നു. ആദാം പാപത്തില്‍ വീണയുടനെ യേശു ഭൂമിയിലേക്ക് പെട്ടെന്നു വരേണ്ടതായിരുന്നുവെന്ന് നാം വിചാരിച്ചേക്കാം. എന്നാല്‍ ദൈവം ചെയ്യുന്ന എല്ലാറ്റിനും ഉചിതമായ സമയമുണ്ട്. ഒരു ഇടയനില്ലാത്ത ആടുകളായി ജനക്കൂട്ടത്തെ കണ്ടപ്പോള്‍, ആ ആവശ്യം നിറവേറ്റാന്‍ യേശു ശിഷ്യന്മാരോട് പറഞ്ഞില്ല. ഇല്ല വേലക്കാരെ അയയ്ക്കണമെന്ന് പിതാവിനോടു പ്രാര്‍ത്ഥിക്കാനാണ് അവിടുന്ന് അവരോട് പറഞ്ഞത് (മത്താ. 9:36-38). യഥാര്‍ത്ഥ ഇടയന്മാരെ അയയ്ക്കാന്‍ പിതാവിനു മാത്രമേ കഴിയൂ. ഇന്ന് ക്രൈസ്തവലോകത്തില്‍ ‘മിഷനറിമാരെ വേലയ്ക്കായി വിളിക്കുന്ന’ രീതിയില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. അവിടെ ഒരു ആവശ്യത്തെക്കുറിച്ച് ആളുകളെ അറിയിക്കുകയും ദൈവം അവരെ വിളിക്കാന്‍ കാത്തിരിക്കാതെ ഉടനടി പോയി ആ ആവശ്യം നിറവേറ്റു വാന്‍ ആഹ്വാനം ചെയ്യുകയുമാണ്. ഇന്നത്തെ ദൈവവേലയില്‍ വളരെയധികം ആശയക്കുഴപ്പത്തിനും അരാജകത്വത്തിനും ഇത് ഒരു പ്രധാന കാരണമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക സഭകള്‍ സ്ഥാപിക്കുകയും തങ്ങളുടെ ഒരൊറ്റ ജീവിതംകൊണ്ടു ദൈവത്തിനായി വളരെയധികം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത ദൈവപുരുഷന്മാരുടെ ശുശ്രൂഷയെക്കുറിച്ച് പഠിച്ചാല്‍, ദൈവം പോകാന്‍ ആഗ്രഹിച്ച കൃത്യമായ സ്ഥലങ്ങളില്‍ അവര്‍ എത്തിയതായി നാം കാണും- ഒന്നുകില്‍ വിത്ത് വിതയ്ക്കുന്നിടത്ത് അല്ലെങ്കില്‍ കൊയ്യുന്നിടത്ത്. അങ്ങനെ അവര്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കൃത്യമായ പദ്ധതി പൂര്‍ത്തീകരിച്ചു. നാം നമ്മുടെ ജീവിതം പാഴാക്കരുത്. വിവിധ ശുശ്രൂഷകള്‍ പരീക്ഷിക്കുക, പിന്നീട് അവ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണ്ണമായ പദ്ധതിയില്‍ ഇല്ലെന്ന് കണ്ടെത്തുക. ഇത്തരം പരാജയങ്ങള്‍ ഒഴിവാക്കാന്‍ നമ്മുടെ ശുശ്രൂഷയെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതികള്‍ കണ്ടെത്തുന്നതിന് നാം ദൈവത്തെ ശ്രദ്ധിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. എന്നിട്ട് അവിടുന്ന് നമ്മോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. അവിടുന്ന് നമ്മോട് പോകാന്‍ പറയുന്നിടത്തേക്ക് മാത്രം പോകുക. നാം മനുഷ്യരാല്‍ നിയോഗിക്കപ്പെടരുത്, മറിച്ച് ദൈവത്താല്‍ മാത്രം നയിക്കപ്പെടണം. തനിക്കു മുമ്പില്‍ കാത്തിരിക്കാനും തന്റെ ശബ്ദം കേള്‍ക്കാനും ക്ഷമയുള്ളവരോട് ദൈവം സംസാരിക്കുന്നു. ദൈവം എല്ലാ ദിവസവും സംസാരിക്കുന്നുവെന്നും അവിടുന്നു സംസാരിക്കുമ്പോള്‍ അത്ഭുത ങ്ങള്‍ സംഭവിക്കുന്നുവെന്നും ബൈബിളിന്റെ ആദ്യ അധ്യായം തന്നെ പറയുന്നു. ഇന്നും, നാം അവിടുത്തെ ശബ്ദം കേട്ടുകൊണ്ടു ദിവസം ആരംഭിക്കണമെന്നും ദിവസം മുഴുവന്‍ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കണ മെന്നും ദൈവം ആഗ്രഹിക്കുന്നു. ”അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു. ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന് അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു” (യെശയ്യ 50:4). ”ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനവും” (മത്താ. 4:4) ശ്രദ്ധിച്ചാല്‍ മാത്രമേ നമുക്ക് പൂര്‍ത്തീകരിക്കപ്പെട്ട ഒരു ജീവിതം നയിക്കാനാവൂ. പൗലൊസ് ഏഷ്യാമൈനറിലേക്ക് പോയി ഗലാത്യയിലൂടെ കടന്നുപോകുമ്പോള്‍ പരിശുദ്ധാത്മാവ് അവനെ ഏഷ്യയിലേക്ക് പോകുന്നതില്‍ നിന്നു തടഞ്ഞു (പ്രവൃ. 16:6). എവിടേക്കാണ് പോകേണ്ടതെന്ന് ദൈവത്തില്‍ നിന്നുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി പൗലൊസ് നിരന്തരം ശ്രദ്ധിച്ചിരുന്നതായി നാം അവിടെ കാണുന്നു. അങ്ങനെയാണ് അവന്‍ ദൈവഹിതത്തില്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറിയത് – ഫലം, തന്റെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ പൗലൊസ് കൈവരിച്ചു. അക്കാലത്ത് ഗലാത്യ പ്രദേശത്ത് കുറച്ചുകാലം തുടരാന്‍ അദ്ദേഹത്തിനു പ്രേരണയുണ്ടായി. ചില സഭകള്‍ ഗലാത്യയില്‍ ആരംഭിച്ചത് അങ്ങനെയാണ്. ”ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു” (സങ്കീ. 37:23). ഗലാത്യര്‍ക്കുള്ള പൗലൊസിന്റെ ലേഖനം വായിച്ചാല്‍, ഗലാത്യയില്‍ പരിശുദ്ധാത്മാവ് പൗലൊസിനെ തടഞ്ഞത് രോഗബാധിതനാകാന്‍ അനുവദിച്ചുകൊണ്ടാണെന്നു മനസ്സിലാക്കാം (ഗലാ. 4:13). ദൈവത്തിന്റെ വഴികള്‍ അത്ഭുതകരമാണ്. ഗലാത്യര്‍ പൗലൊസിനെ രോഗിയായിരുന്നിട്ടും ദൈവദൂതനെപ്പോലെ സ്വീകരിച്ചു (ഗലാ. 4:14). ഗര്‍വ്വിഷ്ഠരായ പല ക്രിസ്ത്യാനികളും രോഗിയായ ഒരു ദൈവദാസനെ വിധിച്ചെന്നിരിക്കും. അവന്റെ ജീവിതത്തില്‍ ഏറ്റുപറയാത്ത ചില പാപങ്ങള്‍ ഉണ്ടായിരിക്കാം, അല്ലെങ്കില്‍ അവനു രോഗശാന്തിക്കു വേണ്ട വിശ്വാസമില്ല എന്നെല്ലാം സങ്കല്‍പ്പിക്കുന്നു. എന്നാല്‍ ഗലാത്യര്‍ താഴ്മയുള്ളവരായിരുന്നു. പൗലൊസിനെ അങ്ങനെ വിധിച്ചില്ല. തന്റെ രോഗത്തെക്കുറിച്ച് പൗലൊസ് പരാതിപ്പെട്ടില്ല. അങ്ങനെ അവന്‍ ദൈവത്തിന്റെ സമ്പൂര്‍ണ്ണ പദ്ധതി പൂര്‍ത്തീകരിച്ചു. പൗലൊസിനെപ്പോലെ നാം പൂര്‍ണമായും ദൈവത്തിനു കീഴ്‌പ്പെടുകയാണെങ്കില്‍, നമ്മുടെ ജീവിതത്തിനായുള്ള തന്റെ പരിപൂര്‍ണ്ണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ദൈവം നമ്മുടെ രോഗങ്ങളെപ്പോലും ഉപയോഗിക്കും. പ്രവൃത്തി 16:10-ല്‍ വച്ച് അപ്പൊസ്തല പ്രവൃത്തികളിലെ വിവരണം പെട്ടെന്ന് ‘അവര്‍’ എന്നതില്‍ നിന്നു ‘നമ്മള്‍’ എന്നായി മാറുന്നു. അവിടെവച്ചാണ് വൈദ്യനായ ലൂക്കൊസ് (പ്രവൃത്തികളുടെ പുസ്തകത്തിന്റെ രചയിതാവ്) പൗലൊസിനൊപ്പം ചേര്‍ന്നത്. പൗലൊസ് രോഗിയായിരുന്നു. പക്ഷേ ഒരു ഡോക്ടറെ കാണാന്‍ കഴിയാത്തത്ര ദരിദ്രനായിരുന്നു. അതിനാല്‍ അവനോടൊപ്പം തുടര്‍ന്നു യാത്ര ചെയ്യാന്‍ ദൈവം ‘ഡോക്ടര്‍ ലൂക്കൊസിനെ’ അയച്ചു. തന്നെ വിശ്വസിക്കുകയും സ്വന്ത ജഡത്തില്‍ വിശ്വാസമില്ലാതിരിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാരുടെ എല്ലാ ആവശ്യങ്ങളും കര്‍ത്താവ് നിറവേറ്റുന്നു. ശുശ്രൂഷ ആന്തരിക ജീവിതത്തില്‍ നിന്ന് ഒഴുകണം നാം വെളിപ്പാടുകള്‍ തേടുന്നുവെങ്കില്‍ അതിനു നമ്മെ പ്രോത്സാഹിപ്പിക്കുന്നതിന് തിരുവെഴുത്തുകളില്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട്. തിരുവെഴുത്തിന്റെ വിലപ്പെട്ട നിധികള്‍ ഉപരിതലത്തിലല്ല. അതു കണ്ടെത്താനായി നാം ആഴത്തില്‍ കുഴിക്കുകയും പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനായി നിലവിളിക്കുകയും വേണം (സദൃ.25:2). യേശുവിലെ കാര്യങ്ങള്‍ എടുത്ത് അവ നമുക്ക് വെളിപ്പെടുത്താ നാണ് പരിശുദ്ധാത്മാവ് വന്നിരിക്കുന്നത് (യോഹ. 16:14). യേശു രോഗികളെ സുഖപ്പെടുത്തുകയോ ഭൂതങ്ങളെ പുറത്താക്കുകയോ ചെയ്യുന്ന കാര്യങ്ങളെയല്ല ഇത് സൂചിപ്പിക്കുന്നത്. അത്തരം കാര്യങ്ങള്‍ കാണുന്നതിന് നിങ്ങള്‍ക്ക് ആത്മാവിന്റെ വെളിപ്പെടുത്തല്‍ ആവശ്യമില്ല. എന്നാല്‍ യേശുവിന്റെ ആന്തരിക ജീവിതവും മനോഭാവവും കാണിക്കാന്‍ പരിശുദ്ധാത്മാവ് വന്നിരിക്കുന്നു. ഉദാഹരണത്തിന് യേശുവിനോടൊപ്പം നടന്ന 3മ്മ വര്‍ഷത്തിനിടയില്‍, യേശു അവരെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടുവെന്നുള്ള കാര്യം അപ്പൊസ്തലന്മാര്‍ അറിഞ്ഞിരുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതിനുശേഷം മാത്രമാണ് ആ വെളിപ്പാട് അവര്‍ക്ക് ലഭിച്ചത്. യേശുവിന്റെ ശുശ്രൂഷ മുഴുവന്‍ അവിടുത്തെ ആന്തരിക ജീവിതത്തില്‍ നിന്നാണ് ഒഴുകിയത്. നമ്മുടെ ശുശ്രൂഷയും ദൈവവുമായുള്ള നമ്മുടെ ആന്തരിക നടത്തത്തില്‍ നിന്നായിരിക്കണം. അല്ലെങ്കില്‍ നമ്മുടെ ശുശ്രൂഷ ഉപരിപ്ലവമായിരിക്കും. പല വിശ്വാസികളും പുറമേ നല്ലതായി കാണപ്പെടുന്നു – പ്ലൈവുഡില്‍ ഒട്ടിച്ച തേക്കിന്റെ അടരുപോലെ. ആരെങ്കിലും അവരെ പ്രകോപിപ്പിച്ചാല്‍, തേക്കിന്റെ അടരില്‍ പോറലുണ്ടാക്കിയാല്‍ ഉള്ളിലുള്ള പ്ലൈവുഡ് വെളിവാകുന്നതുപോലെ, അവരുടേയും ഉള്ളിലുള്ളതു വെളിവാകും. എന്നാല്‍ ദൈവം നമ്മില്‍ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അത് നമ്മുടെ അസ്തിത്വത്തിന്റെ ആഴത്തിലേക്ക് പോകുന്നു. ദൈവം നമ്മെ പരിച്ഛേദന ചെയ്യുന്നത് നമ്മുടെ ഹൃദയത്തിലാണ്. അപ്പോള്‍ നാം ആത്മാര്‍ത്ഥമായും വിശുദ്ധരായിരിക്കും. ദൈവമുമ്പാകെ മറഞ്ഞിരിക്കുന്ന ജീവിതം പുതിയ ഉടമ്പടിയില്‍, വിശ്വാസം എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുക. അവിടുത്തേക്കു മഹത്വം നല്‍കുക. തന്നില്‍ത്തന്നെ വിശ്വാസമില്ലാതിരിക്കുക എന്നിവയാണ്. യഥാര്‍ത്ഥ വിശ്വാസമില്ലാത്ത തിന്റെ കാരണം അവര്‍ മനുഷ്യരില്‍ നിന്ന് ബഹുമാനം തേടുന്നതിനാലാണെന്ന് യേശു പറഞ്ഞു (യോഹ. 5:44). ഒരു സഭയിലെ രണ്ട് സഹോദരന്മാര്‍ ബാഹ്യമായി താഴ്മയുള്ളവരായി കാണപ്പെടാം. മാത്രമല്ല ധാരാളം ‘നല്ല’ പ്രവൃത്തികളും ഇരുവരും ചെയ്യുന്നു. എന്നാല്‍ അവരില്‍ ഒരാള്‍ മാത്രമേ ദൈവസന്നിധിയില്‍ വസിക്കുന്നുള്ളുവെന്നു വരാം. യേശുവിനെ മാത്രം നോക്കി അവന്‍ സ്വയം വിധിക്കുന്നു. തനിക്ക് സ്വയമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവനറിയാം. അതിനാല്‍ അവന്‍ പൂര്‍ണ്ണമായും കര്‍ത്താവില്‍ ചാരുന്നു. എന്നാല്‍ താഴ്മ കാണിക്കുന്ന മറ്റെ സഹോദരന്‍ സ്വയത്തില്‍ വിശ്വാസമുള്ളവനാ യിരിക്കാം. മറ്റുള്ളവരെക്കാള്‍ താന്‍ മികച്ചവനാണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നു. ഇതില്‍ ആദ്യ സഹോദരന്റെ പ്രവൃത്തി നിത്യത വരെ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ പ്രവൃത്തിയായിരിക്കും. എന്നാല്‍ രണ്ടാമത്തെ സഹോദരന്റെ പ്രവൃത്തി ഈ ഭൂമിയില്‍തന്നെ നശിക്കും. അതിനാല്‍ ദൈവസന്നിധിയില്‍ മാത്രം ജീവിക്കുക. യേശുവുമായി മാത്രം താരതമ്യം ചെയ്യുക. സ്വയം മറ്റൊരാളുമായി താരതമ്യപ്പെടു ത്തരുത്. ”മറ്റുള്ളവരുമായി തങ്ങളെ താരതമ്യപ്പെടുത്തുന്നവര്‍ ആത്മീയമായി ഭോഷരാണ്” (2 കൊരി. 10:12). ഏലിയാവ് ദൈവത്തിന്റെ മുമ്പാകെ മാത്രം സേവിച്ചു നിന്നുകൊണ്ടു സംസാരിച്ചു (1രാജാ. 17:1). നാം കര്‍ത്താവിന്റെ മുമ്പാകെ മാത്രം നിന്നുകൊണ്ട് സംസാരിക്കുകയാണെങ്കില്‍ നാം ആളുകളില്‍ മതിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയില്ല. യിസ്രായേല്‍ പിന്മാറി പോയപ്പോള്‍ പരിച്ഛേദനയില്ലാത്തവരെ തന്റെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച ലേവ്യരെ മേലില്‍ ജനങ്ങളെ മാത്രം ശുശ്രൂഷിക്കുവാന്‍ അനുവദിക്കുമെന്നും തന്നെ ശുശ്രൂഷിക്കാന്‍ അനുവദിക്കുകയില്ലെന്നും ദൈവം പറഞ്ഞു (യെഹസ്‌ക്കേ. 44:6-14). എന്നാല്‍ ജനത്തോടൊപ്പം വഴി തെറ്റിപ്പോകാതിരുന്ന സാദോക്കിന്റെ പുത്രന്മാരെ തന്നെമാത്രം ശുശ്രൂഷിക്കാന്‍ ദൈവം അനു വദിച്ചു (യെഹ. 44:15). ആളുകളെ ശുശ്രൂഷിക്കുന്നതും കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. സാദോക്കിന്റെ പുത്രന്മാര്‍ അകത്തെ വിശുദ്ധ മന്ദിരത്തില്‍ കര്‍ത്താവിനെ ശുശ്രൂഷിച്ചശേഷം, അവര്‍ ജനങ്ങളുടെ അടുത്തേക്കു പോകുമ്പോള്‍, അവരുടെ വിശുദ്ധ വസ്ത്രങ്ങള്‍ വിശുദ്ധ മണ്ഡപങ്ങളില്‍ വച്ചിട്ട് വേറെ വസ്ത്രം ധരിക്കണം എന്നും ദൈവം കല്പിച്ചു (യെഹ. 44:19). ആ വസ്ത്രങ്ങള്‍ കാണാന്‍ ജനങ്ങളെ അനുവദിക്കരുത്. അര്‍ത്ഥം നമ്മുടെ ആന്തരിക ജീവിതത്തില്‍ കര്‍ത്താവുമായുള്ള രഹസ്യ ഇടപാടുകള്‍ നാം ആളുകളെ കാണിക്കരുത്. നാം ഉപവസിക്കുമ്പോള്‍ ഉപവസിക്കുന്നുവെന്ന് ആരെയും അറിയിക്കരുത് (മത്താ. 6:17,18). ദൈവവുമൊത്തുള്ള നമ്മുടെ സ്വകാര്യ നടത്തത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ട്് നമുക്ക് അവരെ വിശുദ്ധരാക്കാന്‍ കഴിയില്ല. ഹൃദയപരിച്ഛേദനയേറ്റവര്‍ക്കു മാത്രമേ വിശുദ്ധരാകുവാന്‍ കഴിയൂ. വിശ്വാസത്താല്‍ ജീവിക്കുന്നവര്‍ക്ക് ദൈവത്തോടൊപ്പം ഒരു മറഞ്ഞിരിക്കുന്ന നടത്തം ഉണ്ടാകും. ആരെങ്കിലും അവരോടുള്ള മതിപ്പ് പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ ഉടനടി ദൈവത്തിനു മഹത്വം നല്‍കും- ബാഹ്യമായി ആളുകള്‍ കേള്‍ക്കെ അല്ല (അങ്ങനെ ചെയ്താല്‍ അതും അവരുടെ ബഹുമാനം നേടുമല്ലോ). മറിച്ച് രഹസ്യ മായി, ആന്തരികമായി. ആത്മീയ അഹങ്കാരത്തില്‍ നിന്നു സ്വയം അകന്നു നില്‍ക്കുക എന്നതു നമുക്കു താരതമ്യേന ബുദ്ധിമുട്ടാണ്. എന്നാല്‍ ദൈവം നമ്മെ സഹായിക്കും. അവിടുത്തെ മുന്‍പില്‍ താഴ്മയോടെ നടക്കണ മെന്നാണു നമ്മുടെ ആത്യന്തികമായ ആഗ്രഹമെന്ന് അവിടുന്നു കണ്ടാല്‍, നമ്മുടെ കണ്ണില്‍ നാം വലുതായി കാണപ്പെട്ടു തുടങ്ങിയാല്‍ ഉടനെ നാം താഴ്മയുള്ളവരായിത്തീരുന്ന സാഹചര്യങ്ങള്‍ അവിടുന്നു ക്രമീകരിക്കും. ജഡത്തില്‍ ഒരു മുള്ളു കൊടുത്ത് ആ നിലയില്‍ ദൈവം പൗലൊസിനെ സഹായിച്ചു. അവിടുന്ന് അങ്ങനെ ചെയ്തു നമ്മെയും താഴ്മയില്‍ സൂക്ഷിക്കും. വിശ്വാസമുണ്ടെങ്കില്‍ എല്ലാം നമുക്ക് സാധ്യമാകും (മര്‍ക്കൊ. 9:23). പലരും ദൈവവചനങ്ങള്‍ വായിക്കുന്നുണ്ടെങ്കിലും അവയിലൂടെ അവിടുത്തെ ശബ്ദം അവര്‍ കേള്‍ക്കുന്നില്ല. വിശ്വാസം വരുന്നത് വായനയിലൂടെയല്ല, ക്രിസ്തുവിന്റെ വചനങ്ങള്‍ കേള്‍ക്കുന്നതിലൂടെ യാണ് (റോമ. 10:17). പാപത്തെ ജയിക്കുന്നവര്‍ക്കല്ല, വിശ്വാസമുള്ള വര്‍ക്കാണ് എല്ലാം സാധ്യം. നാം നമ്മുടെ ജീവിതത്തില്‍ വിശുദ്ധ രാണെങ്കിലും വിശ്വാസമില്ലെങ്കില്‍ നമുക്ക് ദൈവത്തില്‍ നിന്ന് കൂടുതല്‍ സ്വീകരിക്കാന്‍ കഴിയില്ല. ക്രിസ്തുവിന്റെ ശരീരത്തിലൂടെയുള്ള ശിക്ഷണം നാം പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നിടത്തേക്കാണ് നാം പോകേണ്ടത്. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരിടത്തേക്കും അല്ല. നമ്മള്‍ തന്നെ നമ്മുടെ സ്വന്തജീവിതം ആസൂത്രണം ചെയ്താല്‍ നമുക്ക് നിത്യമൂല്യങ്ങളൊന്നും നേടാന്‍ കഴിയില്ല. മാനുഷികമായി പറഞ്ഞാല്‍ നമുക്കിടയില്‍ വ്യത്യാസങ്ങളുണ്ട്. ചിലര്‍ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണ്. മറ്റു ചിലര്‍ അങ്ങനെയല്ല. എന്നാല്‍ അഭിഷേകമാണ് ദൈവത്തിന്റെ വേലയില്‍ നമ്മെ ഫലമുള്ളവരാ ക്കുന്നത്. അതു നമ്മുടെ മാനുഷിക കഴിവുകളെയല്ല മറിച്ച് വിശ്വാസ ത്തെയും വിനയത്തെയും ആശ്രയിച്ചിരിക്കുന്നു. ‘ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത്’ (മത്താ. 12:34). നിങ്ങളുടെ വാക്കുകളില്‍ നിങ്ങള്‍ ശ്രദ്ധാലുവാണെങ്കിലും, നിങ്ങളുടെ വര്‍ത്തമാനത്തിന്റെ സ്വരം ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ ഒളിഞ്ഞു കിടക്കുന്ന നിഗളത്തെ വെളിപ്പെടുത്തും. അത്തരം നിഗളം കണ്ടെത്താനും വിനയപ്പെടാനും കഴിയുമെങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്‍. മറ്റൊരു സഹോദരനിലുള്ള ക്രിസ്തുതുല്യമായ താഴ്മ കാണിക്കുന്നതിലൂടെ പരിശുദ്ധാത്മാവിനു നമുക്കു കുറ്റബോധം നല്‍കാന്‍ കഴിയും. നാം കേള്‍ക്കുന്ന സന്ദേശങ്ങളിലൂടെ മാത്രമല്ല, ദൈവിക സഹോദരന്മാരുടെ ജീവിതത്തിലൂടെയും നമുക്കു ദൈവമഹത്വം ദര്‍ശിക്കാന്‍ കഴിയും. സഭയില്‍ വരുമ്പോള്‍ നാം വ്യത്യസ്ത ആകൃതികളും വലുപ്പങ്ങളുമുള്ളവരാണ് – ബുദ്ധിപരമായും തൊഴില്‍പരമായും. എന്നാല്‍ കര്‍ത്താവ് ശിക്ഷണത്തിലൂടെ സഭയില്‍ നമ്മെയെല്ലാം ഒരേ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള ശുദ്ധീകരണത്തില്‍ താല്പര്യമുള്ളവര്‍ക്ക്, യഥാര്‍ത്ഥ സഭയാണ് ആയിരിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം. നമ്മുടെ ഹൃദയം പരിച്ഛേദന ഏല്‍ക്കണമെങ്കില്‍, നമ്മെ തകര്‍ക്കുന്നതിനും വിനയപ്പെടുത്തുന്നതിനും ദൈവം ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളും നാം സ്വീകരിക്കണം. എന്തുകൊണ്ടാണ് ദൈവം ഉത്തരങ്ങള്‍ വൈകിപ്പിക്കുന്നത്? നമ്മുടെ ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ ദൈവം വൈകുന്നത് എന്തുകൊണ്ടാണെന്ന് നമുക്കു മനസ്സിലാകുന്നില്ല. എന്നാല്‍ അവിടുത്തെ വഴി തികവുള്ളതാണ്. അവിടുന്നു നമ്മുടെ വഴി കുറവു തീര്‍ക്കുകയും ചെയ്യുന്നു (സങ്കീ. 18:30,32). യേശു പറഞ്ഞു: (പ്രവൃ. 1:7) ‘സംഭവങ്ങളുടെ സമയങ്ങളെ അറിയാന്‍ നമുക്ക് അനുവാദമില്ല, കാരണം ദൈവം അത് തന്റെ സ്വന്ത അധികാരത്തില്‍ വച്ചിരിക്കുന്നു.’ ചില കാര്യങ്ങള്‍ ദൈവത്തിന്റേതാണ്. ഉദാഹരണത്തിന് താഴെപ്പറയുന്ന കാര്യങ്ങള്‍ക്കു മനുഷ്യനെ അനുവദിച്ചിട്ടില്ല: 1) ആരാധന സ്വീകരിക്കാന്‍ (മത്താ. 4:10) 2) മഹത്വം സ്വീകരിക്കാന്‍ (യെശ. 42:8) 3) പ്രതികാരം ചെയ്യാന്‍ (റോമ. 12:19). 4) കാലങ്ങളും സമയങ്ങളും അറിയാന്‍ (പ്രവൃത്തി. 1:7) ഈ നാലു കാര്യങ്ങളും ദൈവത്തിന്റെ പ്രത്യേക അവകാശ ങ്ങളാണ്. എല്ലാ ക്രിസ്ത്യാനികളും മുകളിലുള്ള (1) (2) എന്നിവ അംഗീകരിക്കും. പലരും മൂന്നാമത്തേതും അംഗീകരിക്കും. എന്നാല്‍ ആത്മീയരായവര്‍ നാലാമത്തേതും അംഗീകരിക്കും. മറ്റ് മൂന്ന് കാര്യങ്ങള്‍ അവര്‍ അംഗീകരിക്കുന്നതുപോലെ തന്നെ. അതിനാല്‍ നമ്മുടെ ചില പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ കര്‍ത്താവ് വളരെക്കാലം വൈകിയാല്‍, നാം താഴ്മയോടെ അവിടുത്തെ ഹിതം അംഗീകരിക്കണം. ദൈവം ഇപ്പോഴും സിംഹാസനത്തിലുണ്ട്. അവിടുന്ന് എപ്പോഴും സ്വന്തമായവരെ ഓര്‍ക്കുന്നു. നമ്മുടെ നന്മയ്ക്കായി എല്ലാം കൂടിവ്യാപരിപ്പിക്കുന്നു. ”ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നവരെ അവിടുന്ന് എപ്പോഴും വിജയിപ്പിക്കും – അവന് ഒരു അവസരവും നഷ്ടപ്പെടുന്നില്ല – അവിടുത്തെ വിലകൊണ്ട് വിജയിക്കുമ്പോള്‍ ദൈവേഷ്ടം അവനു മധുരതരമായിരിക്കും.” അതിനാല്‍, ”പ്രാര്‍ത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കാം” (പ്രവൃ. 6:4). അപ്പോള്‍ നമുക്ക് ”ദൈവരാജ്യം പ്രസംഗിക്കാനും കര്‍ത്താവായ യേശുവിനെക്കുറിച്ച് തടസ്സമില്ലാതെ പഠിപ്പിക്കാനും” കഴിയും (പ്രവൃ. 28:31). ജീവജലം നമ്മില്‍ നിന്ന് പ്രവഹിക്കുന്നു പുതിയ ഉടമ്പടിയുടെ സുവിശേഷം കേള്‍ക്കേണ്ട ആവശ്യക്കാരായ വിശ്വാസികള്‍ ലോകമെമ്പാടുമുണ്ട്. വിശ്വാസികളെ ഈ ദിവസങ്ങളില്‍ അവരുടെ പണത്തിനു വേണ്ടി പ്രസംഗകരും അന്ധാരാധനാ നേതാക്കളും ചൂഷണം ചെയ്യുന്നു. അടിമകളായ ഈ വിശ്വാസികള്‍ ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ നമ്മളെ വിളിച്ചിരിക്കുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് അറിയാന്‍, ആത്മാവിന്റെ നടത്തിപ്പിനെക്കുറിച്ച് നാം തിരിച്ചറിവുള്ളവരായിരിക്കണം (യെശ. 30:21). പല വിശ്വാസികളും സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത സമയം അടുത്തിരിക്കുന്നു. അതിനാല്‍ വചനം പ്രസംഗിക്കാന്‍ എപ്പോഴും നാം തയ്യാറായിരിക്കണം – അത് നമുക്ക് സൗകര്യപ്രദമാകുമ്പോഴും അല്ലാത്തപ്പോഴും (2തിമൊ. 4:2,3). അപ്പോള്‍ നമുക്ക് ദൈവത്തിന്റെ താഴെപ്പറയുന്ന വാഗ്ദാനം അവകാശപ്പെടുകയും അത് വിശ്വസിക്കുകയും ചെയ്യാം: ”അന്നാളില്‍ ജീവനുള്ള വെള്ളം ഞങ്ങളുടെ സഭയില്‍ നിന്ന് എല്ലാ ദിശകളിലേക്കും ഒഴുകും– കിഴക്കോട്ടും പടിഞ്ഞാറോട്ടും, വര്‍ഷം മുഴുവന്‍” (സെഖ. 14:8).

അധ്യായം 11
ആത്മീയ നിഗളവും ദൈവത്തിന്റെ അംഗീകാരവും

കര്‍ത്താവിന് അറപ്പുള്ള രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ കപടഭക്തിയും ആത്മീയ നിഗളവുമാണ്. ഇവ രണ്ടുമാണ് ഏറ്റവും വലിയ തിന്മകളെന്നു നാം തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ വലിയ അപകടത്തിലാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ ഈ രണ്ടു തിന്മകളാണ് താന്‍ പരീശന്മാരില്‍ കണ്ടത്. താന്‍ ഉപയോഗിച്ചതിലെ ഏറ്റവും ശക്തമായ ഭാഷയില്‍ യേശു അതിനെ അപലപിക്കുകയും ചെയ്തു (മത്താ.23). അവിടുന്ന് ഇന്നും അങ്ങനെ തന്നെയാണ്. ഇന്നും അവിടുന്ന് എവിടെയൊക്കെ പരീശത്വം കാണുന്നുവോ അവിടെയെല്ലാം അതേ ഭാഷ തന്നെ ഉപയോഗിക്കും. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇന്നു സഭാ മൂപ്പന്മാരില്‍ കണ്ടാല്‍ കൂടുതല്‍ ശക്തമായി അവിടുന്നു പ്രതികരിക്കും. ദൈവം നിഗളമുള്ള ഏതു വ്യക്തിയെയും എതിര്‍ക്കും – വിശ്വാസിയായാലും അവിശ്വാസിയായാലും മൂപ്പനായാലും ഇളയവനായാലും. അവിടുന്നു താഴ്മയുള്ളവര്‍ക്കു കൃപ നല്കുന്നു. തനിക്കു യാതൊരു പക്ഷപാതവുമില്ല (1 പത്രൊ.5:5). ഇതിനെ ഇങ്ങനെ ചിത്രീകരിക്കാം: നമ്മള്‍ താഴ്മയുള്ളവരാണെങ്കില്‍, ദൈവം നമ്മുടെ പുറകില്‍ വന്ന് നിരന്തരമായി ക്രിസ്തീയ ജീവിതത്തില്‍ നമ്മെ മുമ്പോട്ട് തള്ളിക്കൊണ്ടിരിക്കും. എന്നാല്‍ നമ്മള്‍ നിഗളികളാണെങ്കില്‍ ദൈവം നമ്മുടെ മുമ്പില്‍ വന്നുനിന്നു നമ്മെ പിന്നിലേക്കു തള്ളിക്കൊണ്ടി രിക്കും. പിശാചും, ലോകവും ജഡവും മുമ്പേ തന്നേ നമ്മെ പുറകോട്ട് തള്ളിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ദൈവവും കൂടി നമ്മെ പിന്നോട്ടു തള്ളിയാല്‍ നമുക്കു പിന്നെ യാതൊരു പ്രത്യാശയും ഉണ്ടാവുകയില്ല. അനേകം മൂപ്പന്മാര്‍ ആത്മീയമായി യാതൊരു പുരോഗതിയും പ്രാപിക്കാത്തതിന്റേയും അവരുടെ ദൂതുകള്‍ക്ക് അഭിഷേകം ഇല്ലാത്തതിന്റേയും ഒന്നാമത്തെ കാരണം നിഗളമാണ്. അതിനാല്‍ നാം പ്രയോജനമുള്ള മൂപ്പന്മാരാകണമെങ്കില്‍, പൂര്‍ണ ഹൃദയത്തോടെ താഴ്മയെ പിന്തുടരണം. യോഹന്നാന്‍ സ്‌നാപകന്റെ ഉദാഹരണം താഴ്മയുടെ കാര്യത്തില്‍ യോഹന്നാന്‍ സ്‌നാപകന്‍ നമുക്ക് മികച്ച ഉദാഹരണമാണ്. ക്രിസ്തുവിന്റെ ആദ്യ വരവിന് മുന്നോടിയായി ജനത്തെ തയ്യാറാക്കുവാന്‍ അവന്‍ ദൈവത്താല്‍ അയക്കപ്പെട്ടു. നാം ഇന്നു ജനത്തെ കര്‍ത്താവിന്റെ രണ്ടാം വരവിന് വേണ്ടി തയ്യാറാക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്മാരില്‍ വലിയവന്‍ എന്നു യേശു വിളിച്ച യോഹന്നാന്‍ സ്‌നാപകനില്‍ നിന്നും താഴെ പറയുന്ന പാഠങ്ങള്‍ പഠിക്കാം: 1) താന്‍ ഒരു ശബ്ദം മാത്രമാണെന്ന് യോഹന്നാന്‍ പറഞ്ഞു (യോഹ. 1:19-23). ഒരു പ്രവാചകനെന്നോ, ദൈവിക മനുഷ്യനെന്നോ സ്വയം കാണുവാനോ അറിയപ്പെടുവാനോ അവന്‍ ആഗ്രഹിച്ചില്ല. ദൈവത്തിന്റെ ശബ്ദം എന്നറിയപ്പെടുന്നതില്‍ അവന്‍ സംതൃപ്തനായിരുന്നു. 2) താന്‍ കൂടുതല്‍ കൂടുതല്‍ കുറയുവാനും, അങ്ങനെ യേശു മറ്റുള്ളവരുടെ കണ്ണില്‍ കൂടുതല്‍ ഉന്നതനാകുവാനുമാണു യോഹന്നാന്‍ ആഗ്രഹിച്ചത് (യോഹന്നാന്‍ 3:30). 3) യേശുവിന്റെ ചെരിപ്പ് ചുമക്കുവാന്‍ പോലും താന്‍ അയോഗ്യനാണെന്ന് അവന്‍ പറഞ്ഞു (മത്താ. 3:11). യേശുവുമായി നമുക്കുള്ള എത്ര വലിയ അടുപ്പവും അവിടുത്തെ ദൈവത്വത്തിന് കൊടുക്കേണ്ട ഭക്തിയും ആദരവും കുറയ്ക്കുവാന്‍ ഇടവരുത്തരുത്. 4) യോഹന്നാന്‍ തന്നെത്തന്നെ പരസ്യപ്പെടുത്തിയില്ല. എന്നിട്ടും അനേകര്‍ അവനെ കേള്‍ക്കുവാന്‍ എത്തി (മത്താ. 3:5). നിങ്ങള്‍ ദൈവത്തിന്റെ അഭിഷിക്തനും ദൈവത്തില്‍ നിന്നു ദൂത് ഉള്ളവനുമാണെങ്കില്‍ നിങ്ങളുടെ സഭ യോഹന്നാന്‍ പ്രസംഗിച്ച മരുഭൂമി പോലെ ദൂരെയാണെങ്കിലും ദൈവഭയമുള്ള മനുഷ്യര്‍ അനേകം മൈലുകള്‍ താണ്ടി നിങ്ങളെ കേള്‍ക്കാന്‍ അവിടെ വരും. ദൈവവചനം പ്രസംഗിക്കുമ്പോള്‍ നാം എങ്ങനെ മറഞ്ഞിരിക്കണ മെന്നും, യേശുവിനെ എങ്ങനെ ഉയര്‍ത്തണമെന്നും പറയുന്ന ഒരു മനോഹര പദ്യം താഴെ കൊടുക്കുന്നു: ആ ദിനം അവന്‍ സത്യത്തിന്റെ വിളക്കു കരത്തിലേന്തി എത്രയും താഴ്ത്തി പിടിച്ചു, ആരും വഴി കാണാതിരിക്കരുത് എങ്കിലും കാഴ്ചയ്ക്കു വ്യക്തമാകുംവിധം ഉയരത്തില്‍ ആ ചിത്രം മനോഹരം-ലോകത്തിന്റെ മഹാവെളിച്ചം ഏവരും ഉറ്റുനോക്കുന്നു, ആ വിളക്കു നന്നായി കാണാം എന്നാല്‍ അത് ഏന്തിയ കരം ഒട്ടും കാണാന്‍ വയ്യ. അവന്‍ പാനപാത്രം കരത്തിലേന്തി, താഴ്ത്തിപിടിച്ചു കുഞ്ഞുകുട്ടികള്‍ക്ക് ഇപ്പോള്‍ മൊത്തിക്കുടിക്കാം പിന്നെ അതുയര്‍ത്തി ക്ഷീണിച്ച വിശുദ്ധനു നല്‍കി ആവോളം കുടിച്ചു തളര്‍ച്ച മാറ്റാന്‍ പറഞ്ഞു അവര്‍ ആ പാത്രത്തില്‍ നിന്നങ്ങനെ മാറിമാറി കുടിച്ചു എന്നാല്‍ അത് ഏന്തിയ കരം ഒട്ടും കാണാന്‍ വയ്യ അവന്‍ കരത്തില്‍ കാഹളം എടുത്തു മൃദുവായി ഊതി അനുതപിക്കുന്ന പാപികളെ സമാശ്വസിപ്പിക്കാന്‍ പിന്നെ കാഹളം ഒച്ചയില്‍ ധീരമായി ഊതി തകര്‍ന്നു വീഴുന്നു സാത്താന്റെ വന്‍മതിലുകള്‍ ആ കാഹളം ഏവര്‍ക്കും നന്നായി കാണാം എന്നാല്‍ അതേന്തിയ കരം ഒട്ടും കാണാന്‍ വയ്യ ഒടുവില്‍ നായകന്‍ പറഞ്ഞു: ”നന്നായി നല്ലവനും വിശ്വസ്തനുമായ ദാസാ, വരൂ” താഴെ വയ്ക്കുന്നു നിശ്ശബ്ദം വിളക്കും പാനപാത്രവും താഴെ വയ്ക്കുന്നു കാഹളം, പാളയം വിടുന്നു ആ തളര്‍ന്ന കരം ഇപ്പോള്‍ നന്നായി കാണാം അതിനെ മുറുകെപ്പിടിച്ചിരിക്കുന്നു തുളയ്ക്കപ്പെട്ട കരങ്ങള്‍ നാം സത്യമായി ഇങ്ങനെ ആയിരിക്കാന്‍ വാഞ്ഛയുള്ളവരാ ണെങ്കില്‍, ക്രിസ്തു നമ്മിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയും, ദൈവം നമ്മുടെ ജീവിതത്തിലൂടെ മഹത്വപ്പെടുകയും ചെയ്യും. എന്നാല്‍ സാത്താന്‍ ധാരാളം കാര്യങ്ങള്‍ കാണിച്ചു നമ്മെ നിഗളികളാക്കി നശിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. അതുകൊണ്ടു നാം തീര്‍ച്ചയായും ശ്രദ്ധാലുക്കള്‍ ആയിരിക്കണം. ഒരു ദാസന്‍ വീട്ടില്‍ ചെയ്യുന്ന വേലയേക്കാള്‍ ഉപരിയായോ കാലു കഴുകുന്നതില്‍ (യേശു ചെയ്തതുപോലെ) ഉപരിയായോ മൂപ്പന്‍ സ്ഥാനത്തെക്കുറിച്ചു ചിന്തിക്കുന്ന നിമിഷം തന്നെ നിഗളം നമ്മില്‍ പ്രവേശിച്ചെന്നും അങ്ങനെ നാം പിന്‍മാറ്റത്തിലേക്ക് വീണു എന്നും ഉറപ്പാക്കാം. ദൈവകൃപയില്‍ നിന്നു വീണു പോകാന്‍ പിന്നെ കുറച്ചു സമയത്തിന്റെ കാര്യം മാത്രമേയുള്ളു. നമ്മുടെ മൂപ്പന്‍ സ്ഥാനത്തെ നാം സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം വഴി തെറ്റിക്കഴിഞ്ഞിരി ക്കുന്നു എന്ന് ഉറപ്പാക്കാം. വാതില്‍ക്കല്‍ പതുങ്ങി കിടക്കുന്ന പാപം സഭയില്‍ ഒരു ശുശ്രൂഷയുള്ള എല്ലാവരുടെയും വാതില്‍ക്കല്‍ പതുങ്ങിക്കിടക്കുന്ന പാപമാണ് ആത്മീയനിഗളം. ‘തന്നെത്താന്‍ ഉയര്‍ത്തുക’ എന്ന അപകടത്തിന്റെ വക്കിലാണു താനെന്ന് പൗലൊസ് അപ്പൊസ്തലന്‍ പോലും അംഗീകരിച്ചു (2 കൊരി. 12:7). എന്നാല്‍ അദ്ദേഹം ഈ അപകടം തിരിച്ചറിഞ്ഞതിനാല്‍ അതില്‍ നിന്നും രക്ഷ പ്രാപിച്ചു. നാം നിരന്തരമായി ആത്മീയ നിഗളം എന്ന അപകടത്തെ ക്കുറിച്ച് ജാഗ്രതയുള്ളവരായിട്ടിരിക്കുകയാണെങ്കില്‍ ഇത് ഒരു സമയത്തും നമ്മുടെ ഹൃദയത്തില്‍ കടക്കുകയില്ല. മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും, ത്യജിക്കപ്പെടുകയും ചെയ്യുന്നത് ജീവിതത്തിലുടനീളം തിരഞ്ഞെടുത്ത യേശുവിലുള്ള താഴ്മയുടെ മഹത്വം എപ്പോഴും നമ്മെ കാണിച്ചു തരുവാന്‍ ദൈവാത്മാവിനെ നാം അനുവദിക്കണം. നമ്മുടെ ആത്മീയത, നമ്മുടെ ശുശ്രൂഷ എന്നി വയ്‌ക്കോ നമുക്ക് തന്നെയോ പേരു നേടണമെന്ന ചിന്തയെപ്പോലും നാം നിശ്ചയമായും വെറുക്കേണ്ടിയിരിക്കുന്നു. സഭയില്‍ പാപത്തെ നാം ധൈര്യത്തോടെ ശാസിക്കണം. എന്നാല്‍ അതിനുള്ള ദൈവിക അധികാരം ലഭിക്കുന്നത് നാം നമ്മെത്തന്നെ വെടിപ്പാക്കുന്നതില്‍ നിരന്തരമായി വിശ്വസ്തരായി തീരുമ്പോഴാണ്. നാം നമ്മുടെ ജഡത്തെ എന്തു കാര്യത്തില്‍ വിധിച്ചോ അതുതന്നെ സഭയിലും വിധിക്കാം. എന്നാല്‍ അതില്‍ ഒട്ടും തന്നെ കൂടാന്‍ പാടില്ല. നമ്മുടെ തന്നെ ജഡത്തില്‍ കണ്ടതും വിധിച്ചതും ആയ കാര്യങ്ങള്‍ക്ക് അപ്പുറമായുള്ള എല്ലാ പ്രസംഗവും വെറും കാപട്യം മാത്രമാണ്. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മീയ നിഗളം നാമെല്ലാവരും എപ്പോഴും, പ്രത്യേകിച്ച് കര്‍ത്താവ് നമ്മുടെ വേലയെ അനുഗ്രഹിക്കുമ്പോള്‍, ആഭിമുഖീകരിക്കുന്ന വലിയ അപകടമാണ് ആത്മീയ നിഗളം. നാം ആരുമല്ലാതിരിക്കെ ആരെങ്കിലുമാണെന്നു സങ്കല്‍പ്പിക്കുവാന്‍ വളരെ എളുപ്പമാണ്. അപ്പോള്‍ ദൈവം തന്നെ നമുക്കെതിരെ പോരാടും. കാരണം ദൈവം എല്ലാ നിഗളികളോടും, അവര്‍ ആരു തന്നെയാണെങ്കിലും എതിര്‍ത്ത് നില്‍ക്കുന്നു. നാം നല്ല കൃപാവരം ഉള്ളവരായിരിക്കുമ്പോള്‍, കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും കാര്യങ്ങള്‍ നന്നായി പോവുമ്പോള്‍, നമ്മുടെ സഭ വളര്‍ച്ച പ്രാപിക്കുമ്പോള്‍, ഭൗതികമായി നാം സമ്പന്നര്‍ ആകുമ്പോള്‍ എന്നീ സാഹചര്യങ്ങളിലെല്ലാം നാം ചീര്‍ത്തു പോകുവാന്‍ വളരെ എളുപ്പമാണ്. മറ്റ് ഏതു പാപത്തേക്കാളുമധികമായി നിഗളത്തെയും സ്വാര്‍ഥത യെയും കുറിച്ച് വെളിച്ചം ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുവാന്‍ വളരെ എളുപ്പമാണ്. നാം അഹങ്കാരികളും സ്വാര്‍ഥരും ആയിരിക്കെ താഴ്മയുള്ളവരും നിസ്വാര്‍ഥരും ആണെന്ന് സങ്കല്‍പ്പിക്കുവാനും വളരെ എളുപ്പമാണ്. സാത്താന്‍ ഒരു വലിയ ചതിയനാണ്. നമ്മുടെ യഥാര്‍ത്ഥ അവസ്ഥ കാണുവാനായി ആത്മീയ നിഗളത്തിന്റെ ചില തെളിവുകളിതാ: അസ്വസ്ഥത, ദേഷ്യം, അശുദ്ധമായ ലൈംഗിക ചിന്താരീതികള്‍, തെറ്റ് അംഗീകരിക്കാതിരിക്കുക, ക്ഷമാപണം താമസിപ്പിക്കുക, സഹവിശ്വാസികളുമായി നഷ്ടപ്പെട്ട കൂട്ടായ്മ പുനഃസ്ഥാപിക്കുന്നത് താമസിപ്പിക്കുക മുതലായവ. സഹോദരങ്ങളെ നമ്മുടെ ഭാര്യമാരെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കണമെന്നു കര്‍ത്താവിന്റെ കല്പന ഉണ്ടായിരിക്കെ (എഫെ. 5:25, യോഹ. 13:34 ഇവ രണ്ടും കൃത്യമായി ഒരേ കല്പനയാണ്) എന്തുകൊണ്ട് മൂപ്പനായ സഹോദരന് ഭാര്യയുമായുള്ള കൂട്ടായ്മ പുനഃസ്ഥാപിക്കാനുള്ളതുപോലെയുള്ള തിടുക്കം സഹോദരന്മാരുമായി ബന്ധം പുനഃസ്ഥാപിക്കുവാന്‍ ഇല്ലാത്തത്? കാരണം കുടുംബത്തില്‍ സമാധാനം വേണമെന്നുള്ള അതേ തീക്ഷ്ണമായ വാഞ്ഛ അദ്ദേഹത്തിനു സഭയിലെ സമാധാനം സംബന്ധിച്ചില്ല എന്നതാണ്. സ്വാര്‍ഥത, നിഗളം എന്നിവ മൂലം പരിശുദ്ധാത്മാവിന്റെ ഓര്‍മ്മപ്പെടു ത്തല്‍ കേള്‍ക്കാതെവണ്ണം ചെകിടനായി തീര്‍ന്നതിനാല്‍ തന്നെത്താന്‍ താഴ്ത്തി സഹോദരങ്ങളോട് ക്ഷമാപണം നടത്താന്‍ അദ്ദേഹത്തിനു സാധിക്കാതെ വരുന്നു. നിഗളം ബാബിലോണ്‍ പണിയുന്നു അഹങ്കാരിയായ മൂപ്പന്‍ സഭയില്‍ ഒരു ഏകാധിപതിയെപ്പോലെ പെറുമാറുകയും ഒരു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) കമ്പനി നടത്തുന്ന മട്ടില്‍ സഭ നടത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരു മനുഷ്യന് സഭയെ ഒരു ശരീരമായി പണിയുവാന്‍ സാധിക്കുകയില്ല. ആത്മീയ നിഗളം ശരീരഗന്ധം പോലെയും, വായ്‌നാറ്റം പോലെയു മാണ്. ഈ ദുര്‍ഗന്ധം നമുക്ക് മനസ്സിലാകുകയില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കു വേഗം മനസ്സിലാകും. ഉദാഹരണത്തിന്, ഒരു മൂപ്പന്‍ തന്റെ ശുശ്രൂഷയെക്കുറിച്ച് പ്രശംസിക്കുമ്പോള്‍ തന്നില്‍നിന്നു വമിക്കുന്ന ആത്മീയ നിഗളത്തിന്റെ ദുര്‍ഗന്ധം അദ്ദേഹം അറിയുന്നില്ല. എന്നാല്‍ ഒരു ദൈവിക മനുഷ്യന് എളുപ്പം തന്നെ അയാളിലുള്ള നിഗളം മനസ്സിലാകും. അഹങ്കാര മനോഭാവമുള്ള മൂപ്പന്‍ അദ്ദേഹത്തിന്റെ സഭയെ ഒരു ബാബിലോണ്‍ സഭയാക്കും- നമ്മള്‍ നെബുഖദ്‌നേ സറിന്റെ മനോഭാവത്തില്‍ കണ്ടതുപോലെ (ദാനിയേല്‍ 4:30). ദൈവം അവനെ താഴ്ത്തി പെട്ടെന്ന് തള്ളിക്കളഞ്ഞു. യേശു ഒരിക്കല്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ച ഒരു പരീശനെക്കുറിച്ച് പറഞ്ഞു: ”ദൈവമേ, ഞാന്‍ നിന്നെ വാഴ്ത്തുന്നു, ഞാന്‍ മറ്റുള്ളവരെ പ്പോലെ അല്ലാത്തതിനാല്‍…” (ലൂക്കൊ. 18:11). അവനെയും ദൈവം പെട്ടെന്ന് തള്ളിക്കളഞ്ഞു. രാഷ്ട്രീയക്കാരെപ്പോലെ പെരുമാറുന്ന മൂപ്പന്മാര്‍ ഒരു മൂപ്പന് രാഷ്ട്രീയക്കാരനെപ്പോലെ പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ് – കര്‍ത്താവിന്റെ മാത്രം അംഗീകാരം അന്വേഷിക്കുന്ന തിനു പകരം സഭയിലെ ജനങ്ങളുടെ അംഗീകാരം നേടുന്നതിനായി കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്നതാണത്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ ഒരു പിന്മാറ്റക്കാരനാകും. മാത്രമല്ല അതൊരു ആത്മീയ വേശ്യാവൃത്തിയും ആയിത്തീരും. ”ഏതെങ്കിലും ഒരാള്‍ മനുഷ്യനെ പ്രീതിപ്പെടുത്താന്‍ നോക്കിയാല്‍ അയാള്‍ക്ക് ഒരിക്കലും ക്രിസ്തുവിന്റെ ദാസനായിരിക്കുവാന്‍ കഴിയില്ല” (ഗലാത്യ. 1:10). ദൈവത്തിന്റെ അംഗീകാരം മാത്രമാണ് നമുക്ക് ആവശ്യമുള്ളത്. അല്ലാതെ സഭയിലെ സഹോദരന്മാരുടെയോ, സഹോദരിമാരുടെയോ, ഒരു അപ്പൊസ്തലന്റെയോ അംഗീകാരമോ, ബഹുമാനമോ നമുക്കു വേണ്ട. ശരിയായ മനഃശാസ്ത്രമോ, മാനേജ്‌മെന്റ് വൈദഗ്ധ്യമോ നിങ്ങള്‍ ഉപയോഗിച്ചാല്‍ മനുഷ്യന്റെ അംഗീകാരം ലഭിക്കുക എളുപ്പമാണ്. എല്ലാവരെയും സന്തോഷഭരിതരായി സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു സഭയിലെ മൂപ്പന്‍ സ്ഥാനം നിലനിര്‍ത്തുവാനും സാധി ച്ചേക്കാം. എന്നാല്‍ ദൈവം നിങ്ങളെക്കുറിച്ചോ നിങ്ങളുടെ സഭയെ ക്കുറിച്ചോ സന്തോഷവാനായിരിക്കുകയില്ല. തന്റെ എല്ലാ വേലകളും ദൈവമുമ്പാകെ അംഗീകരിക്കപ്പെടുന്ന തിനായി അവയെ ദൈവത്തിനു യാഗമായി അര്‍പ്പിക്കണമെന്ന് പൗലൊസ് തിരിച്ചറിഞ്ഞു (റോമ. 15:15). ദൈവത്തിന്റെ അംഗീകാരം ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവിടുന്ന് നമ്മുടെ ചിന്തകളും ഉദ്ദേശ്യങ്ങളും പെരുമാറ്റവും ലക്ഷ്യവും തൂക്കി നോക്കുന്നു. രഹസ്യത്തില്‍ നമ്മുടെ സ്വയജീവിതത്തെ മരണത്തിന് ഏല്‍പ്പിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വേലയുടെ ഫലം ഒരിക്കലും ദൈവമുമ്പാകെ അംഗീകരിക്കപ്പെടുകയില്ല. നാമെല്ലാവരും നമ്മുടെ അപക്വതയുടെ കാലത്ത് അനേകം തെറ്റുകളും മടയത്തരങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ നാം ചെയ്ത ഓരോ തെറ്റില്‍ നിന്നും, മടയത്തരത്തില്‍ നിന്നും പാഠം പഠിക്കുന്ന സ്വഭാവം ഉണ്ടാക്കുകയാണെങ്കില്‍ നമുക്ക് പുരോഗതി ഉണ്ടാക്കുവാന്‍ സാധിക്കും. നാം മൂഢനെപ്പോലെ ഭോഷത്തം ആവര്‍ത്തിച്ചാല്‍ അതു സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായയെപ്പോലെ ആയിരിക്കും (സദൃ. വാ. 26:11). ആത്മീയ നിഗളത്തിന്മേലുള്ള ജയം മുതിര്‍ന്ന സഹോദരന്മാരോടും ദൈവത്താല്‍ തന്നെ സാക്ഷ്യം പ്രാപിച്ചവരോടും ഉണ്ടാകേണ്ട ബഹുമാനത്തെ ഒരുവന്റെ ആത്മീയ നിഗളം കുറയ്ക്കുന്നു. അങ്ങനെയുള്ള ഒരു മൂപ്പന്‍ സഭയിലെ മറ്റുള്ള വരെല്ലാം തനിക്ക് കീഴ്‌പ്പെട്ടിരിക്കണമെന്നു പ്രതീക്ഷിക്കുകയും എന്നാല്‍ തനിക്കുമേല്‍ ദൈവം വച്ചിരിക്കുന്ന ആത്മീയ അധികാരത്തിന് സ്വയം കീഴ്‌പ്പെടാതിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ബഹമാനക്കുറവ് അന്ത്യകാലത്ത് വര്‍ദ്ധിതമായ തോതില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്‍ക്കും. ഇന്നത്തെ കാലത്ത് കുട്ടികളും യൗവ്വനക്കാരും, മുതിര്‍ന്നവരോടും ദൈവിക സഹോദരന്മാരോടും സംസാരിക്കുന്ന രീതിയില്‍ നിന്ന് ഈ അനാദരവിന്റെ ആത്മാവു നമുക്കു ചുറ്റുമുണ്ടെന്ന് കാണുവാന്‍ സാധിക്കും. ദിയൊത്രെഫേസും (3 യോഹ. 9), യോഹന്നാന്‍ കത്തെഴുതിയ അഞ്ചു സഭകളിലെ പിന്മാറ്റത്തില്‍ പോയ മൂപ്പന്മാരും (വെളിപ്പാട് 2,3) നമുക്കൊരു മുന്നറിയിപ്പാണ്. നാം മുമ്പേ ചിന്തിച്ചതുപോലെ ആ മൂപ്പന്മാര്‍ തങ്ങളെത്തന്നെ വിധിക്കുന്നവരായിരുന്നെങ്കില്‍ ദൈവം തന്നെ അവരുടെ കുറവുകള്‍ നേരിട്ടു കാണിക്കുമായിരുന്നു. അങ്ങനെ യെങ്കില്‍ ദൈവത്തിനു യോഹന്നാന്‍ അപ്പൊസ്തലനിലൂടെ അവരുടെ കുറവുകള്‍ ചൂണ്ടിക്കാട്ടേണ്ടതായി വരില്ലായിരുന്നു. നമ്മെത്തന്നെ വിധിക്കുന്നത് നിര്‍ത്തുമ്പോള്‍, ഒരു വിദഗ്ദ്ധനെ പ്പോലെ നാം പ്രസംഗിക്കുവാന്‍ ആരംഭിക്കും. അപ്പോള്‍ കര്‍ത്താവ് നമ്മോടൊപ്പം നില്‍ക്കുകയില്ല. അതുകൊണ്ട് നാം നിശ്ചയമായും നമ്മെത്തന്നെ എല്ലാദിവസവും വിധിക്കുന്നവരും, നമ്മെക്കുറിച്ചും നമ്മുടെ ശുശ്രൂഷയെക്കുറിച്ചും എപ്പോഴും ചെറിയ ചിന്തകള്‍ സൂക്ഷിക്കുന്നവരും ആയിരിക്കണം. ദൈവം നമ്മുടെ ജീവിതത്തിനും അധ്വാനത്തിനും സാക്ഷ്യം നില്‍ക്കുന്നുണ്ടോയെന്ന് നാം നിരന്തരം നമ്മെത്തന്നെ ശോധന ചെയ്യണം (ഗലാ. 6:4). ദൈവം സാക്ഷ്യം നില്ക്കുന്നില്ലെങ്കില്‍ എന്തോ ഗൗരവമായ തകരാറുണ്ട്. ഇവിടെയിതാ ഒരു മൂന്നു മടങ്ങു പ്രബോധനം മൂപ്പന്മാര്‍ക്കു തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: 1) നിങ്ങളുടെ മുഖം പൊടിയില്‍വച്ച് എപ്പോഴും ഒരു ദൈവാരാധകന്‍ ആയിരിക്കുക. 2) നിങ്ങള്‍ ഒരു സാധാരണ സഹോദരന്‍ മാത്രമാണെന്ന് എപ്പോഴും ഓര്‍ക്കുക. 3) നിങ്ങള്‍ കര്‍ത്താവിനെ ധാരാളമായി സ്‌നേഹിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുന്നതിനു പകരം എപ്പോഴും കര്‍ത്താവിനു നിങ്ങളോടുള്ള സ്‌നേഹത്തെ ധ്യാനിക്കുക. ആത്മാവില്‍ ദരിദ്രരായിരിക്കുകയെന്നാല്‍ നിങ്ങളെ തന്നെ നിസ്സാരമായി എണ്ണുകയും നിരന്തരമായ ആത്മീയ ആവശ്യത്തിന്റെ വ്യക്തിപരമായ ബോധത്തില്‍ ജീവിക്കുകയുമെന്നാണ് (മത്താ. 5:3 – ആംപ്ലിഫൈഡ് ബൈബിള്‍). മൂപ്പന്മാര്‍ നിശ്ചയമായും ദൈവിക അംഗീകാരം നേടണം. ദൈവം നമുക്കു പ്രാദേശിക സഭയിലെ സഹോദരന്മാരെയും സഹോദരിമാരെയും നയിക്കുവാനുള്ള പദവി തന്നു. എന്നാല്‍ അതിന്റെ അര്‍ത്ഥം അതോടുകൂടി നാം ദൈവത്താല്‍ അംഗീകരിക്ക പ്പെട്ടുവെന്നല്ല. അങ്ങനെയുള്ള അംഗീകാരം ഒരു കാലയളവിലൂടെ നാം നേടേണ്ടിയിരിക്കുന്നു. നാമെല്ലാവരും ഒരു പരീക്ഷാ കാലഘട്ടത്തിന്റെ കീഴിലാണ് – അവിടുന്ന് തന്നെത്താന്‍ നമുക്ക് ഏല്‍പിച്ചു തരുന്നതിന് മുമ്പായി നമ്മെ വിവിധ സാഹചര്യങ്ങളിലൂടെ പരീക്ഷിക്കും (യോഹ. 2:24). 25 വര്‍ഷങ്ങള്‍ ദൈവത്തെ ശുശ്രൂഷിച്ച തിമൊഥെയൊസിനെ ദൈവിക അംഗീകാരം നേടാന്‍ പൗലൊസ് ഉല്‍സാഹിപ്പിക്കുന്നു (2 തിമൊ. 2:15). തിമൊഥെയൊസ് പൂര്‍ണമനസ്‌ക്കന്‍ ആയിരുന്നിട്ടും ദൈവിക അംഗീകാരം നേടേണ്ടിയിരുന്നു. പൗലൊസിന് തിമൊഥെയൊ സിനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നു (ഫിലി. 2:19-22) എന്നതും ഇവിടെ അപ്രസക്തമാണ്. അഞ്ചു സഭകളുടെ ദൂതന്മാരോടുള്ള കര്‍ത്താവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് (വെളിപ്പാട് 2,3 അധ്യായങ്ങള്‍) ബഹുഭൂരിപക്ഷം സഭകളിലെ മൂപ്പന്മാരും ആദ്യകാലങ്ങളില്‍ തന്നെ വളരെ പെട്ടെന്ന് പിന്മാറ്റത്തിലേക്ക് പോയെന്നാണല്ലോ. ഫലം, മൂപ്പന്മാര്‍ പൂര്‍ണമായും കര്‍ത്താവിനാല്‍ നിരാകരിക്കപ്പെട്ടു. എന്നിട്ടും അവര്‍ തങ്ങളുടെ മൂപ്പന്‍ സ്ഥാനം നിലനിര്‍ത്തുകയും, സഭകളുടെ ”ദൂതന്മാര്‍” എന്നു പരിഗണിക്കപ്പെടുകയും ചെയ്തു. ഇതു നമ്മുടെ ഹൃദയങ്ങളില്‍ ഒരു ഭയം കൊണ്ടുവരണം – നമ്മോടൊപ്പം എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന ഒരു ഭയം. ഓര്‍ക്കുക: ശൗല്‍ രാജാവിനു ദൈവത്തിന്റെ അഭിഷേകം നഷ്ടമായിട്ടും ദൈവം അവനെ അവസാനമായി മാറ്റുന്നതിന് മുന്‍പായി അവന്‍ 10 വര്‍ഷം സിംഹാസനത്തിലിരുന്നു! നമ്മോടും കര്‍ത്താവ് പറയുന്നത്, വെളിപ്പാട് രണ്ടിലും മൂന്നിലും ഏഴു മൂപ്പന്മാരോട് പറഞ്ഞതു തന്നെയാണ്: ”ഞാന്‍ നിങ്ങളുടെ പ്രവൃത്തി അറിയുന്നു.” കര്‍ത്താവിന്റെ പക്കല്‍ പക്ഷപാതം ഇല്ല. മൂപ്പന്മാര്‍ നിശ്ചയമായും സാധാരണ സഹോദരന്മാര്‍ ആയിരിക്കണം. അനേകം ”പാസ്റ്ററന്മാര്‍” സഭയിലെ വിശ്വാസികളുടെയും ക്രിസ്തു വിന്റെയും ഇടയിലെ മദ്ധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു ധാരണ നിങ്ങളെപ്പറ്റി ജനങ്ങള്‍ക്കു കൊടുക്കുന്നതിനെ തിരെ ജാഗ്രത പുലര്‍ത്തുക. ”പാസ്റ്ററന്മാരുടെ” സഭകളില്‍ നിന്നും വന്ന ലളിത മനസ്‌കരായ വിശ്വാസികളുടെ മനസ്സില്‍നിന്നും ഈ ധാര ണ മാറ്റാന്‍ ഉറച്ച പരിശ്രമംകൊണ്ടു മാത്രമേ കഴിയൂ. നിങ്ങളുടെ സഭയി ലുള്ള ജനങ്ങള്‍ നിങ്ങളെ ഒരു ”പാസ്റ്റര്‍ – മദ്ധ്യസ്ഥന്‍” ആയി കരുതുക യാണെങ്കില്‍, കുറ്റം തീര്‍ച്ചയായും നിങ്ങളുടേതാണ്. അവര്‍ നിങ്ങളെ അവരുടെ ദാസനായും, സ്വന്തം സഹോദരനായും അവരെപ്പോലെ യുളള ഒരു സാധാരണ സഹോദരനായും മാത്രം കരുതണം. നിങ്ങള്‍ അധികാരസ്ഥനായ ഒരു പാസ്റ്ററെപ്പോലെ – നിങ്ങള്‍ ആ പേര് ഉപയോഗിക്കുന്നില്ലെങ്കില്‍പോലും- പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഒരിക്കലും ആരെയും നിങ്ങളുമായി ബന്ധിപ്പി ക്കുകയോ, ആത്മീയമായി നിങ്ങളെ ആശ്രയിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളുടെ ഉപദേശം പിന്‍പറ്റുന്നില്ലെങ്കില്‍ അതിനാല്‍ അയാള്‍ പാപം ചെയ്യുന്നില്ല. അയാള്‍ പാപം ചെയ്യുന്നത് ദൈവത്തെ അനുസരിക്കാത്തപ്പോള്‍ മാത്രമാണ്. അല്ലാതെ നിങ്ങളോ ടുള്ള അനുസരണക്കേട് കൊണ്ടല്ല. ഇത് അവര്‍ നിശ്ചയമായും അറിഞ്ഞിരിക്കണം. സഭയിലുള്ള എല്ലാവരെയും പക്വതയിലേക്ക് നയിക്കുവാന്‍ നാം കഠിനാധ്വാനം ചെയ്യണം. അല്ലെങ്കില്‍ നമ്മുടെ ശുശ്രൂഷ ഒരു പരാജയം ആയിരിക്കും. ”ശരി സഹോദരാ, ശരി സഹോദരാ” എന്നു മാത്രം പറ യുന്ന സഹോദരന്മാര്‍ തീര്‍ച്ചയായും നമുക്ക് ചുറ്റും ഉണ്ടായിരിക്കരുത്. നമ്മുടെ സഭയിലുള്ള സഹോദരന്മാര്‍ ദൈവത്തെ വ്യക്തിപരമായി അറിയുവാന്‍ തക്ക വളര്‍ച്ചയുള്ളവരായിരിക്കണം. അല്ലാതെ നിത്യമായി നമ്മില്‍ ആശ്രയിക്കാന്‍ ഇടയാവരുത്. നമ്മളുടെ ഇടയില്‍ ശക്തമായ വ്യക്തിത്വം ഉള്ളവര്‍ അവരുടെ ദേഹീബലം മരണത്തിന് ഒഴിച്ചുകളയണം. അങ്ങനെ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് നമ്മില്‍ ആശ്രയിക്കാതെയുള്ള ഒരു വളര്‍ച്ചയ്ക്ക് ഇടയാവും. നമ്മുടെ വ്യക്തിവൈഭവം കൊണ്ട് നാം ആരെയും ‘ഭീഷണിപ്പെടുത്ത’രുത്. നമ്മുടെ ശുശ്രൂഷ ദൈവത്തിനു പ്രീതി ഉള്ളതാണെങ്കില്‍, അവിടുന്ന് സഭയെ ഒരു കുടുംബമായി പണിയുവാനുള്ള കൃപ നമുക്കു തരും. അവിടെ നമ്മുടെ സ്വന്തം കുടുംബത്തിലെ കുട്ടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുപോലെ മറ്റുള്ളവര്‍ പക്വതയിലേക്ക് വളര്‍ച്ച പ്രാപിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചും പ്രസംഗത്തെക്കുറിച്ചും നിങ്ങളെക്കാള്‍ പക്വത ഉള്ളതും, സത്യം പറയാന്‍ ധൈര്യം ഉള്ളതുമായ ഒരു വ്യക്തിയെക്കൊണ്ട് സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്തുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഭാര്യ ഇങ്ങനെയുള്ള കാര്യം ചെയ്യുവാന്‍ തക്കവണ്ണം ആത്മീയത ഉള്ളവളാണെങ്കില്‍, അതായിരിക്കും മാതൃകാപരം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു ദൈവിക സഹോദരനോട് അദ്ദേഹം യഥാര്‍ത്ഥമായി എന്താണ് നിങ്ങളെക്കുറിച്ചും നിങ്ങളുടെ ശുശ്രൂഷയെക്കുറിച്ചും ചിന്തിക്കുന്നതെന്ന് ചോദിക്കാം. അഭിപ്രായം നിഷ്‌ക്കരുണമായി തുറന്നതും സത്യസന്ധവും ആയിരിക്കണമെന്ന് പറയുക. പിന്നെ അതിനനുസൃതമായി നിങ്ങളെത്തന്നെ വിധിക്കു കയും, തിരുത്തുകയും ചെയ്യുക. നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്ന തിലധികമായി ദൈവിക മനുഷ്യര്‍ക്ക് നിങ്ങളുടെ ആത്മീയത കൂടുതല്‍ വ്യക്തമായി കാണുവാന്‍ കഴിയും. സഭയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയുംമേല്‍ കത്തൃത്വം നടത്തി ‘സ്വേച്ഛാധിപതികള്‍” ആയിത്തീരുവാന്‍ വളരെ എളുപ്പമാണ്. യേശു പറഞ്ഞു: ”ഈ നേതാക്കന്മാര്‍ സഭാ അത്താഴ ങ്ങളില്‍ മേശയുടെ തലയ്ക്കല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുകയും, പ്രധാന സ്ഥാനങ്ങളില്‍ സുഖം കണ്ടെത്തുകയും മുഖസ്തുതിയുടെ തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഓണററി ബിരുദങ്ങള്‍ സ്വീകരിക്കുകയും, ”ഡോക്ടര്‍” എന്നും ”റവറന്റ്” എന്നും വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആള്‍ക്കാര്‍ നിങ്ങളോട് ചെയ്യുവാനോ, അങ്ങനെയൊരു പീഠത്തില്‍ നിങ്ങളെ ഇരുത്തുവാനോ ഇടയാവരുത്. നിങ്ങള്‍ക്കെല്ലാം ഒരു അദ്ധ്യാപകനാണുള്ളത്. നിങ്ങളെല്ലാവരും സഹപാഠികളുമാണ്. ആളുകളുടെ ചുമതല ഏറ്റെടുക്കുവാന്‍ നിങ്ങള്‍ സ്വയം തയ്യാറാകരുത്. നിങ്ങള്‍ക്കും അവര്‍ക്കും കൂടി ഒരു ജീവിത നേതാവേയുള്ളൂ – ക്രിസ്തു. നിങ്ങള്‍ വേറിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താഴേയ്ക്കിറങ്ങി ഒരു ദാസനായിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നെങ്കില്‍ ദൈവകരത്താല്‍ നിങ്ങള്‍ തട്ടിമാറ്റപ്പെടും. എന്നാല്‍ നിങ്ങള്‍ സ്വയം ആയിരിക്കുന്ന നിലയില്‍ തൃപ്തനാണെങ്കില്‍ നിങ്ങളുടെ ജീവിതം സമൃദ്ധിയുള്ളതായി കണക്കാക്കപ്പെടും (മത്താ. 23:6-12 മെസേജ് പരാവര്‍ത്തനം). മൂപ്പന്മാര്‍ തീര്‍ച്ചയായും ഒരിക്കലും അവരുടെ ആട്ടിന്‍കൂട്ടത്തിന്റെ സ്വകാര്യ ജീവിതത്തെ നിയന്ത്രിക്കരുത്. നമ്മള്‍ ”സ്വകാര്യ കാര്യങ്ങളും” ”സഭാ കാര്യങ്ങളും” തമ്മില്‍ വേര്‍തിരിച്ചറിയണം. മൂപ്പന്മാരായി, ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും നിയന്ത്രിക്കാന്‍ നാം വിളിക്കപ്പെട്ടിട്ടില്ല. വിശ്വാസികള്‍ ഇടപെടുന്ന തൊണ്ണൂറു ശതമാന ത്തിലേറെ കാര്യങ്ങളും സ്വകാര്യ കാര്യങ്ങളാണ്. അങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സ്വന്തമായി തീരുമാനം എടുക്കുവാന്‍ സ്വാത ന്ത്ര്യം ഉള്ളവരായിരിക്കണം. ഒരു മൂപ്പന്‍ ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടരുത്. കാരണം അതു സ്വേച്ഛാധിപത്യത്തിലേക്കു നയിക്കും. സ്വേച്ഛാധിപതികളായ മൂപ്പന്മാരുള്ള സഭകള്‍ ക്രിസ്തുവിന്റെ ശരീരമായിട്ടല്ല മറിച്ച് ഒരു ദുരുപദേശ കൂട്ടമായി അവസാനിക്കും. പിമ്പന്മാര്‍ മുമ്പന്മാരായിത്തീരും ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍, ഈ ലോകത്തിന്റെ അവസാന ഘട്ടത്തിലായിരിക്കുന്നവന്‍ ദൈവിക കണ്ണുകളില്‍ ആദ്യനായി തീരും. യേശുവിന്റെ ഏഴ് ഉപമകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശ്ചര്യകരമായ ഒരു സത്യം ഇതാണ്: മത്തായി 20:1-ല്‍: പതിനൊന്നാം മണിക്കൂറില്‍ വന്ന വേലക്കാര്‍ അവരുടെ ജീവിതത്തിന്റെ തൊണ്ണൂറു ശതമാനം പാഴാക്കി (12-ല്‍ 11 മണിക്കൂറും അവര്‍ പാഴാക്കി). അവര്‍ക്ക് ആദ്യം പ്രതിഫലം കൊടുത്തു. ലൂക്കൊസ് 15:22-ല്‍ പിതാവിന്റെ അമ്പതു ശതമാനം സ്വത്ത് (അവന്റെ വീതം) നഷ്ടപ്പെടുത്തിയ ഇളയ മകന്, പിതാവിന് പേരുദോഷം വരുത്തിയവന്, വീട്ടിലെ ”ഏറ്റവും നല്ല വസ്ത്രവും” ”മോതിരവും” കിട്ടി. എന്നാല്‍ അവന്റെ ‘സ്വയംനീതി’ക്കാരനായ ജ്യേഷ്ഠന് അവ കിട്ടിയില്ല. ലൂക്കൊസ് 7:41ല്‍: അധികം പാപം ചെയ്തവന്‍ (അധികം ക്ഷമിച്ചു കിട്ടി)അധികം സ്‌നേഹത്തിലവസാനിച്ചു (അങ്ങനെ കര്‍ത്താവിനോട് കൂടുതല്‍ അടുത്തവനായി). മത്തായി 21:28-ല്‍: ആദ്യം തന്റെ പിതാവിനോട് മറുത്തു പറഞ്ഞവന്‍ അവസാനം പിതാവിന്റെ ഇഷ്ടം ചെയ്ത് അങ്ങനെ അവന്റെ സഹോദരനിലും വിഭിന്നനായി. ലൂക്കൊസ് 15:3-ല്‍: നഷ്ടപ്പെട്ട ആട് ഇടയനോട് മറ്റുള്ള ആടുകളേക്കാള്‍ കൂടുതല്‍ അടുത്തു – അവന്‍ ഇടയന്റെ ചുമലില്‍ ഏറ്റപ്പെട്ടു. ലൂക്കൊസ് 14:10-ല്‍: കല്യാണ പന്തലില്‍ അവസാനത്തെ കസേര തിരഞ്ഞെടുത്തവന്, ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടം കിട്ടി. ലൂക്കൊസ് 18:9-ല്‍: തെറ്റുകാരനായ ചുങ്കക്കാരന്‍- പുറമേ നോക്കിയാല്‍ പരീശന്മാരേക്കാള്‍ വളരെ മോശമായവന്‍- പരീശന്മാരേക്കാള്‍ മുമ്പനായി തീര്‍ന്നു. കാരണം ദൈവം അവനെ നീതിമാനെന്നു വിളംബരം ചെയ്തു. ഈ പറഞ്ഞ എല്ലാ ഉപമകളും മുമ്പോട്ടു വയ്ക്കുന്ന ഒരു ദൂതുണ്ട് – മോശമായി തുടങ്ങിയ പലരും അന്ത്യത്തില്‍ ജയത്തിന്റെ സമ്മാനം നേടുന്നു. എങ്ങനെ നമ്മുടെ ഓട്ടം തികച്ചുവെന്നുള്ളതാണ് കാര്യമാക്കേ ണ്ടത്. അല്ലാതെ എങ്ങനെ തുടങ്ങിയെന്നല്ല. തങ്ങളുടെ തുടക്കം മോശമായതുകൊണ്ട് നിരാശയിലാവാതെ തന്നെത്താന്‍ കുറ്റപ്പെടു ത്താതെ മുന്നോട്ടു പോയവര്‍ (പൗലൊസിനെപ്പോലെ) തങ്ങളേക്കാള്‍ നല്ലതായി ആരംഭിച്ച അനേകരെക്കാള്‍ മെച്ചമായി ഓട്ടം അവസാനിപ്പി ക്കുന്നു. ഇക്കാര്യം തങ്ങളുടെ ജീവിതം കുഴപ്പമാക്കിയവരെ ഉത്സാഹി പ്പിക്കണം. അവര്‍ നിരാശയില്‍ എല്ലാം വിട്ടു കളയാതെ ഓട്ടം മുന്നോട്ട് ഓടുന്നവരാകണം. പൗലൊസ് യേശുവിനെ കണ്ടു മുട്ടുന്നതിന് മുന്‍പുള്ള തന്റെ മുപ്പതു വര്‍ഷത്തെ ജീവിതം വളരെ മോശപ്പെട്ടതാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ”ഒരു കാര്യം” ചെയ്യുവാന്‍ തീരുമാനിച്ചു. യേശുവിനെ പോലെയാകുവാന്‍ മുമ്പോട്ട് ഓടി – തന്റെ പിമ്പിലുള്ള തെറ്റുകളെല്ലാം മറന്നുകൊണ്ട്. ‘യേശുവിനെപ്പോലെയാകുക’ എന്ന ലക്ഷ്യം മാത്രം നോക്കിക്കൊണ്ട് ഭൂമിയില്‍ തനിക്ക് അവശേഷിച്ചിരുന്ന ഹ്രസ്വമായ സമയം അവന്‍ ഓടി (ഫിലിപ്പിയര്‍ 3:13,14). ദൈവം തന്നെ വിളിച്ച ശുശ്രൂഷ തികയ്ക്കുകയെന്ന നിര്‍ണയവും അതിലുണ്ടാ യിരുന്നു. തന്റെ ജീവിതത്തിന്റെ അന്ത്യത്തില്‍ അവനിങ്ങനെ പറഞ്ഞു: ”ഞാന്‍ ഓട്ടം തികച്ചു, ഇപ്പോള്‍ ഒരു കിരീടം എനിക്കായി കാത്തിരി ക്കുന്നു” (2 തിമൊ. 4:’7). പൗലൊസ് കൊരിന്തിലെ ജഡിക ക്രിസ്ത്യാനികളോട് പറഞ്ഞു: ”ഒന്നാം സമ്മാനം കിട്ടത്തക്കവിധം നിങ്ങളുടെ ഓട്ടം ഓടുക”(1കൊരി. 9:24). ആ ജഡികരായ ക്രിസ്ത്യാനികള്‍ക്കു പോലും അവര്‍ മാനസാന്തരപ്പെട്ട് നിശ്ചയദാര്‍ഢ്യത്തോടും അച്ചടക്കത്തോടും കൂടി ഓടിയാല്‍ അവരുടെ ക്രിസ്തീയ ഓട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാം. ഈ പ്രത്യാശയാണ് നാം മൂപ്പന്മാര്‍ എന്ന നിലയില്‍ വീഴ്ച വന്ന ഓരോ ക്രിസ്ത്യാനിക്കും കൊടുക്കേണ്ടത്. എന്നാല്‍ അവര്‍ മാനസാന്തരപ്പെടുകയും നിശ്ചയദാര്‍ഢ്യത്തോടെ എന്തു വില കൊടുത്തും ക്രിസ്തുവിനെ പോലെയാകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയും വേണം.

അധ്യായം 11
ആത്മീയ നിഗളവും ദൈവത്തിന്റെ അംഗീകാരവും

കര്‍ത്താവിന് അറപ്പുള്ള രണ്ടു കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവ കപടഭക്തിയും ആത്മീയ നിഗളവുമാണ്. ഇവ രണ്ടുമാണ് ഏറ്റവും വലിയ തിന്മകളെന്നു നാം തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ വലിയ അപകടത്തിലാണ്. യേശു ഭൂമിയിലായിരുന്നപ്പോള്‍ ഈ രണ്ടു തിന്മകളാണ് താന്‍ പരീശന്മാരില്‍ കണ്ടത്. താന്‍ ഉപയോഗിച്ചതിലെ ഏറ്റവും ശക്തമായ ഭാഷയില്‍ യേശു അതിനെ അപലപിക്കുകയും ചെയ്തു (മത്താ.23). അവിടുന്ന് ഇന്നും അങ്ങനെ തന്നെയാണ്. ഇന്നും അവിടുന്ന് എവിടെയൊക്കെ പരീശത്വം കാണുന്നുവോ അവിടെയെല്ലാം അതേ ഭാഷ തന്നെ ഉപയോഗിക്കും. മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇന്നു സഭാ മൂപ്പന്മാരില്‍ കണ്ടാല്‍ കൂടുതല്‍ ശക്തമായി അവിടുന്നു പ്രതികരിക്കും. ദൈവം നിഗളമുള്ള ഏതു വ്യക്തിയെയും എതിര്‍ക്കും – വിശ്വാസിയായാലും അവിശ്വാസിയായാലും മൂപ്പനായാലും ഇളയവനായാലും. അവിടുന്നു താഴ്മയുള്ളവര്‍ക്കു കൃപ നല്കുന്നു. തനിക്കു യാതൊരു പക്ഷപാതവുമില്ല (1 പത്രൊ.5:5). ഇതിനെ ഇങ്ങനെ ചിത്രീകരിക്കാം: നമ്മള്‍ താഴ്മയുള്ളവരാണെങ്കില്‍, ദൈവം നമ്മുടെ പുറകില്‍ വന്ന് നിരന്തരമായി ക്രിസ്തീയ ജീവിതത്തില്‍ നമ്മെ മുമ്പോട്ട് തള്ളിക്കൊണ്ടിരിക്കും. എന്നാല്‍ നമ്മള്‍ നിഗളികളാണെങ്കില്‍ ദൈവം നമ്മുടെ മുമ്പില്‍ വന്നുനിന്നു നമ്മെ പിന്നിലേക്കു തള്ളിക്കൊണ്ടി രിക്കും. പിശാചും, ലോകവും ജഡവും മുമ്പേ തന്നേ നമ്മെ പുറകോട്ട് തള്ളിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ദൈവവും കൂടി നമ്മെ പിന്നോട്ടു തള്ളിയാല്‍ നമുക്കു പിന്നെ യാതൊരു പ്രത്യാശയും ഉണ്ടാവുകയില്ല. അനേകം മൂപ്പന്മാര്‍ ആത്മീയമായി യാതൊരു പുരോഗതിയും പ്രാപിക്കാത്തതിന്റേയും അവരുടെ ദൂതുകള്‍ക്ക് അഭിഷേകം ഇല്ലാത്തതിന്റേയും ഒന്നാമത്തെ കാരണം നിഗളമാണ്. അതിനാല്‍ നാം പ്രയോജനമുള്ള മൂപ്പന്മാരാകണമെങ്കില്‍, പൂര്‍ണ ഹൃദയത്തോടെ താഴ്മയെ പിന്തുടരണം. യോഹന്നാന്‍ സ്‌നാപകന്റെ ഉദാഹരണം താഴ്മയുടെ കാര്യത്തില്‍ യോഹന്നാന്‍ സ്‌നാപകന്‍ നമുക്ക് മികച്ച ഉദാഹരണമാണ്. ക്രിസ്തുവിന്റെ ആദ്യ വരവിന് മുന്നോടിയായി ജനത്തെ തയ്യാറാക്കുവാന്‍ അവന്‍ ദൈവത്താല്‍ അയക്കപ്പെട്ടു. നാം ഇന്നു ജനത്തെ കര്‍ത്താവിന്റെ രണ്ടാം വരവിന് വേണ്ടി തയ്യാറാക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്മാരില്‍ വലിയവന്‍ എന്നു യേശു വിളിച്ച യോഹന്നാന്‍ സ്‌നാപകനില്‍ നിന്നും താഴെ പറയുന്ന പാഠങ്ങള്‍ പഠിക്കാം: 1) താന്‍ ഒരു ശബ്ദം മാത്രമാണെന്ന് യോഹന്നാന്‍ പറഞ്ഞു (യോഹ. 1:19-23). ഒരു പ്രവാചകനെന്നോ, ദൈവിക മനുഷ്യനെന്നോ സ്വയം കാണുവാനോ അറിയപ്പെടുവാനോ അവന്‍ ആഗ്രഹിച്ചില്ല. ദൈവത്തിന്റെ ശബ്ദം എന്നറിയപ്പെടുന്നതില്‍ അവന്‍ സംതൃപ്തനായിരുന്നു. 2) താന്‍ കൂടുതല്‍ കൂടുതല്‍ കുറയുവാനും, അങ്ങനെ യേശു മറ്റുള്ളവരുടെ കണ്ണില്‍ കൂടുതല്‍ ഉന്നതനാകുവാനുമാണു യോഹന്നാന്‍ ആഗ്രഹിച്ചത് (യോഹന്നാന്‍ 3:30). 3) യേശുവിന്റെ ചെരിപ്പ് ചുമക്കുവാന്‍ പോലും താന്‍ അയോഗ്യനാണെന്ന് അവന്‍ പറഞ്ഞു (മത്താ. 3:11). യേശുവുമായി നമുക്കുള്ള എത്ര വലിയ അടുപ്പവും അവിടുത്തെ ദൈവത്വത്തിന് കൊടുക്കേണ്ട ഭക്തിയും ആദരവും കുറയ്ക്കുവാന്‍ ഇടവരുത്തരുത്. 4) യോഹന്നാന്‍ തന്നെത്തന്നെ പരസ്യപ്പെടുത്തിയില്ല. എന്നിട്ടും അനേകര്‍ അവനെ കേള്‍ക്കുവാന്‍ എത്തി (മത്താ. 3:5). നിങ്ങള്‍ ദൈവത്തിന്റെ അഭിഷിക്തനും ദൈവത്തില്‍ നിന്നു ദൂത് ഉള്ളവനുമാണെങ്കില്‍ നിങ്ങളുടെ സഭ യോഹന്നാന്‍ പ്രസംഗിച്ച മരുഭൂമി പോലെ ദൂരെയാണെങ്കിലും ദൈവഭയമുള്ള മനുഷ്യര്‍ അനേകം മൈലുകള്‍ താണ്ടി നിങ്ങളെ കേള്‍ക്കാന്‍ അവിടെ വരും. ദൈവവചനം പ്രസംഗിക്കുമ്പോള്‍ നാം എങ്ങനെ മറഞ്ഞിരിക്കണ മെന്നും, യേശുവിനെ എങ്ങനെ ഉയര്‍ത്തണമെന്നും പറയുന്ന ഒരു മനോഹര പദ്യം താഴെ കൊടുക്കുന്നു: ആ ദിനം അവന്‍ സത്യത്തിന്റെ വിളക്കു കരത്തിലേന്തി എത്രയും താഴ്ത്തി പിടിച്ചു, ആരും വഴി കാണാതിരിക്കരുത് എങ്കിലും കാഴ്ചയ്ക്കു വ്യക്തമാകുംവിധം ഉയരത്തില്‍ ആ ചിത്രം മനോഹരം-ലോകത്തിന്റെ മഹാവെളിച്ചം ഏവരും ഉറ്റുനോക്കുന്നു, ആ വിളക്കു നന്നായി കാണാം എന്നാല്‍ അത് ഏന്തിയ കരം ഒട്ടും കാണാന്‍ വയ്യ. അവന്‍ പാനപാത്രം കരത്തിലേന്തി, താഴ്ത്തിപിടിച്ചു കുഞ്ഞുകുട്ടികള്‍ക്ക് ഇപ്പോള്‍ മൊത്തിക്കുടിക്കാം പിന്നെ അതുയര്‍ത്തി ക്ഷീണിച്ച വിശുദ്ധനു നല്‍കി ആവോളം കുടിച്ചു തളര്‍ച്ച മാറ്റാന്‍ പറഞ്ഞു അവര്‍ ആ പാത്രത്തില്‍ നിന്നങ്ങനെ മാറിമാറി കുടിച്ചു എന്നാല്‍ അത് ഏന്തിയ കരം ഒട്ടും കാണാന്‍ വയ്യ അവന്‍ കരത്തില്‍ കാഹളം എടുത്തു മൃദുവായി ഊതി അനുതപിക്കുന്ന പാപികളെ സമാശ്വസിപ്പിക്കാന്‍ പിന്നെ കാഹളം ഒച്ചയില്‍ ധീരമായി ഊതി തകര്‍ന്നു വീഴുന്നു സാത്താന്റെ വന്‍മതിലുകള്‍ ആ കാഹളം ഏവര്‍ക്കും നന്നായി കാണാം എന്നാല്‍ അതേന്തിയ കരം ഒട്ടും കാണാന്‍ വയ്യ ഒടുവില്‍ നായകന്‍ പറഞ്ഞു: ”നന്നായി നല്ലവനും വിശ്വസ്തനുമായ ദാസാ, വരൂ” താഴെ വയ്ക്കുന്നു നിശ്ശബ്ദം വിളക്കും പാനപാത്രവും താഴെ വയ്ക്കുന്നു കാഹളം, പാളയം വിടുന്നു ആ തളര്‍ന്ന കരം ഇപ്പോള്‍ നന്നായി കാണാം അതിനെ മുറുകെപ്പിടിച്ചിരിക്കുന്നു തുളയ്ക്കപ്പെട്ട കരങ്ങള്‍ നാം സത്യമായി ഇങ്ങനെ ആയിരിക്കാന്‍ വാഞ്ഛയുള്ളവരാ ണെങ്കില്‍, ക്രിസ്തു നമ്മിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുകയും, ദൈവം നമ്മുടെ ജീവിതത്തിലൂടെ മഹത്വപ്പെടുകയും ചെയ്യും. എന്നാല്‍ സാത്താന്‍ ധാരാളം കാര്യങ്ങള്‍ കാണിച്ചു നമ്മെ നിഗളികളാക്കി നശിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. അതുകൊണ്ടു നാം തീര്‍ച്ചയായും ശ്രദ്ധാലുക്കള്‍ ആയിരിക്കണം. ഒരു ദാസന്‍ വീട്ടില്‍ ചെയ്യുന്ന വേലയേക്കാള്‍ ഉപരിയായോ കാലു കഴുകുന്നതില്‍ (യേശു ചെയ്തതുപോലെ) ഉപരിയായോ മൂപ്പന്‍ സ്ഥാനത്തെക്കുറിച്ചു ചിന്തിക്കുന്ന നിമിഷം തന്നെ നിഗളം നമ്മില്‍ പ്രവേശിച്ചെന്നും അങ്ങനെ നാം പിന്‍മാറ്റത്തിലേക്ക് വീണു എന്നും ഉറപ്പാക്കാം. ദൈവകൃപയില്‍ നിന്നു വീണു പോകാന്‍ പിന്നെ കുറച്ചു സമയത്തിന്റെ കാര്യം മാത്രമേയുള്ളു. നമ്മുടെ മൂപ്പന്‍ സ്ഥാനത്തെ നാം സ്‌നേഹിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം വഴി തെറ്റിക്കഴിഞ്ഞിരി ക്കുന്നു എന്ന് ഉറപ്പാക്കാം. വാതില്‍ക്കല്‍ പതുങ്ങി കിടക്കുന്ന പാപം സഭയില്‍ ഒരു ശുശ്രൂഷയുള്ള എല്ലാവരുടെയും വാതില്‍ക്കല്‍ പതുങ്ങിക്കിടക്കുന്ന പാപമാണ് ആത്മീയനിഗളം. ‘തന്നെത്താന്‍ ഉയര്‍ത്തുക’ എന്ന അപകടത്തിന്റെ വക്കിലാണു താനെന്ന് പൗലൊസ് അപ്പൊസ്തലന്‍ പോലും അംഗീകരിച്ചു (2 കൊരി. 12:7). എന്നാല്‍ അദ്ദേഹം ഈ അപകടം തിരിച്ചറിഞ്ഞതിനാല്‍ അതില്‍ നിന്നും രക്ഷ പ്രാപിച്ചു. നാം നിരന്തരമായി ആത്മീയ നിഗളം എന്ന അപകടത്തെ ക്കുറിച്ച് ജാഗ്രതയുള്ളവരായിട്ടിരിക്കുകയാണെങ്കില്‍ ഇത് ഒരു സമയത്തും നമ്മുടെ ഹൃദയത്തില്‍ കടക്കുകയില്ല. മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും, ത്യജിക്കപ്പെടുകയും ചെയ്യുന്നത് ജീവിതത്തിലുടനീളം തിരഞ്ഞെടുത്ത യേശുവിലുള്ള താഴ്മയുടെ മഹത്വം എപ്പോഴും നമ്മെ കാണിച്ചു തരുവാന്‍ ദൈവാത്മാവിനെ നാം അനുവദിക്കണം. നമ്മുടെ ആത്മീയത, നമ്മുടെ ശുശ്രൂഷ എന്നി വയ്‌ക്കോ നമുക്ക് തന്നെയോ പേരു നേടണമെന്ന ചിന്തയെപ്പോലും നാം നിശ്ചയമായും വെറുക്കേണ്ടിയിരിക്കുന്നു. സഭയില്‍ പാപത്തെ നാം ധൈര്യത്തോടെ ശാസിക്കണം. എന്നാല്‍ അതിനുള്ള ദൈവിക അധികാരം ലഭിക്കുന്നത് നാം നമ്മെത്തന്നെ വെടിപ്പാക്കുന്നതില്‍ നിരന്തരമായി വിശ്വസ്തരായി തീരുമ്പോഴാണ്. നാം നമ്മുടെ ജഡത്തെ എന്തു കാര്യത്തില്‍ വിധിച്ചോ അതുതന്നെ സഭയിലും വിധിക്കാം. എന്നാല്‍ അതില്‍ ഒട്ടും തന്നെ കൂടാന്‍ പാടില്ല. നമ്മുടെ തന്നെ ജഡത്തില്‍ കണ്ടതും വിധിച്ചതും ആയ കാര്യങ്ങള്‍ക്ക് അപ്പുറമായുള്ള എല്ലാ പ്രസംഗവും വെറും കാപട്യം മാത്രമാണ്. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മീയ നിഗളം നാമെല്ലാവരും എപ്പോഴും, പ്രത്യേകിച്ച് കര്‍ത്താവ് നമ്മുടെ വേലയെ അനുഗ്രഹിക്കുമ്പോള്‍, ആഭിമുഖീകരിക്കുന്ന വലിയ അപകടമാണ് ആത്മീയ നിഗളം. നാം ആരുമല്ലാതിരിക്കെ ആരെങ്കിലുമാണെന്നു സങ്കല്‍പ്പിക്കുവാന്‍ വളരെ എളുപ്പമാണ്. അപ്പോള്‍ ദൈവം തന്നെ നമുക്കെതിരെ പോരാടും. കാരണം ദൈവം എല്ലാ നിഗളികളോടും, അവര്‍ ആരു തന്നെയാണെങ്കിലും എതിര്‍ത്ത് നില്‍ക്കുന്നു. നാം നല്ല കൃപാവരം ഉള്ളവരായിരിക്കുമ്പോള്‍, കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും കാര്യങ്ങള്‍ നന്നായി പോവുമ്പോള്‍, നമ്മുടെ സഭ വളര്‍ച്ച പ്രാപിക്കുമ്പോള്‍, ഭൗതികമായി നാം സമ്പന്നര്‍ ആകുമ്പോള്‍ എന്നീ സാഹചര്യങ്ങളിലെല്ലാം നാം ചീര്‍ത്തു പോകുവാന്‍ വളരെ എളുപ്പമാണ്. മറ്റ് ഏതു പാപത്തേക്കാളുമധികമായി നിഗളത്തെയും സ്വാര്‍ഥത യെയും കുറിച്ച് വെളിച്ചം ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുവാന്‍ വളരെ എളുപ്പമാണ്. നാം അഹങ്കാരികളും സ്വാര്‍ഥരും ആയിരിക്കെ താഴ്മയുള്ളവരും നിസ്വാര്‍ഥരും ആണെന്ന് സങ്കല്‍പ്പിക്കുവാനും വളരെ എളുപ്പമാണ്. സാത്താന്‍ ഒരു വലിയ ചതിയനാണ്. നമ്മുടെ യഥാര്‍ത്ഥ അവസ്ഥ കാണുവാനായി ആത്മീയ നിഗളത്തിന്റെ ചില തെളിവുകളിതാ: അസ്വസ്ഥത, ദേഷ്യം, അശുദ്ധമായ ലൈംഗിക ചിന്താരീതികള്‍, തെറ്റ് അംഗീകരിക്കാതിരിക്കുക, ക്ഷമാപണം താമസിപ്പിക്കുക, സഹവിശ്വാസികളുമായി നഷ്ടപ്പെട്ട കൂട്ടായ്മ പുനഃസ്ഥാപിക്കുന്നത് താമസിപ്പിക്കുക മുതലായവ. സഹോദരങ്ങളെ നമ്മുടെ ഭാര്യമാരെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കണമെന്നു കര്‍ത്താവിന്റെ കല്പന ഉണ്ടായിരിക്കെ (എഫെ. 5:25, യോഹ. 13:34 ഇവ രണ്ടും കൃത്യമായി ഒരേ കല്പനയാണ്) എന്തുകൊണ്ട് മൂപ്പനായ സഹോദരന് ഭാര്യയുമായുള്ള കൂട്ടായ്മ പുനഃസ്ഥാപിക്കാനുള്ളതുപോലെയുള്ള തിടുക്കം സഹോദരന്മാരുമായി ബന്ധം പുനഃസ്ഥാപിക്കുവാന്‍ ഇല്ലാത്തത്? കാരണം കുടുംബത്തില്‍ സമാധാനം വേണമെന്നുള്ള അതേ തീക്ഷ്ണമായ വാഞ്ഛ അദ്ദേഹത്തിനു സഭയിലെ സമാധാനം സംബന്ധിച്ചില്ല എന്നതാണ്. സ്വാര്‍ഥത, നിഗളം എന്നിവ മൂലം പരിശുദ്ധാത്മാവിന്റെ ഓര്‍മ്മപ്പെടു ത്തല്‍ കേള്‍ക്കാതെവണ്ണം ചെകിടനായി തീര്‍ന്നതിനാല്‍ തന്നെത്താന്‍ താഴ്ത്തി സഹോദരങ്ങളോട് ക്ഷമാപണം നടത്താന്‍ അദ്ദേഹത്തിനു സാധിക്കാതെ വരുന്നു. നിഗളം ബാബിലോണ്‍ പണിയുന്നു അഹങ്കാരിയായ മൂപ്പന്‍ സഭയില്‍ ഒരു ഏകാധിപതിയെപ്പോലെ പെറുമാറുകയും ഒരു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) കമ്പനി നടത്തുന്ന മട്ടില്‍ സഭ നടത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരു മനുഷ്യന് സഭയെ ഒരു ശരീരമായി പണിയുവാന്‍ സാധിക്കുകയില്ല. ആത്മീയ നിഗളം ശരീരഗന്ധം പോലെയും, വായ്‌നാറ്റം പോലെയു മാണ്. ഈ ദുര്‍ഗന്ധം നമുക്ക് മനസ്സിലാകുകയില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കു വേഗം മനസ്സിലാകും. ഉദാഹരണത്തിന്, ഒരു മൂപ്പന്‍ തന്റെ ശുശ്രൂഷയെക്കുറിച്ച് പ്രശംസിക്കുമ്പോള്‍ തന്നില്‍നിന്നു വമിക്കുന്ന ആത്മീയ നിഗളത്തിന്റെ ദുര്‍ഗന്ധം അദ്ദേഹം അറിയുന്നില്ല. എന്നാല്‍ ഒരു ദൈവിക മനുഷ്യന് എളുപ്പം തന്നെ അയാളിലുള്ള നിഗളം മനസ്സിലാകും. അഹങ്കാര മനോഭാവമുള്ള മൂപ്പന്‍ അദ്ദേഹത്തിന്റെ സഭയെ ഒരു ബാബിലോണ്‍ സഭയാക്കും- നമ്മള്‍ നെബുഖദ്‌നേ സറിന്റെ മനോഭാവത്തില്‍ കണ്ടതുപോലെ (ദാനിയേല്‍ 4:30). ദൈവം അവനെ താഴ്ത്തി പെട്ടെന്ന് തള്ളിക്കളഞ്ഞു. യേശു ഒരിക്കല്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ച ഒരു പരീശനെക്കുറിച്ച് പറഞ്ഞു: ”ദൈവമേ, ഞാന്‍ നിന്നെ വാഴ്ത്തുന്നു, ഞാന്‍ മറ്റുള്ളവരെ പ്പോലെ അല്ലാത്തതിനാല്‍…” (ലൂക്കൊ. 18:11). അവനെയും ദൈവം പെട്ടെന്ന് തള്ളിക്കളഞ്ഞു. രാഷ്ട്രീയക്കാരെപ്പോലെ പെരുമാറുന്ന മൂപ്പന്മാര്‍ ഒരു മൂപ്പന് രാഷ്ട്രീയക്കാരനെപ്പോലെ പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണ് – കര്‍ത്താവിന്റെ മാത്രം അംഗീകാരം അന്വേഷിക്കുന്ന തിനു പകരം സഭയിലെ ജനങ്ങളുടെ അംഗീകാരം നേടുന്നതിനായി കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്നതാണത്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ ഒരു പിന്മാറ്റക്കാരനാകും. മാത്രമല്ല അതൊരു ആത്മീയ വേശ്യാവൃത്തിയും ആയിത്തീരും. ”ഏതെങ്കിലും ഒരാള്‍ മനുഷ്യനെ പ്രീതിപ്പെടുത്താന്‍ നോക്കിയാല്‍ അയാള്‍ക്ക് ഒരിക്കലും ക്രിസ്തുവിന്റെ ദാസനായിരിക്കുവാന്‍ കഴിയില്ല” (ഗലാത്യ. 1:10). ദൈവത്തിന്റെ അംഗീകാരം മാത്രമാണ് നമുക്ക് ആവശ്യമുള്ളത്. അല്ലാതെ സഭയിലെ സഹോദരന്മാരുടെയോ, സഹോദരിമാരുടെയോ, ഒരു അപ്പൊസ്തലന്റെയോ അംഗീകാരമോ, ബഹുമാനമോ നമുക്കു വേണ്ട. ശരിയായ മനഃശാസ്ത്രമോ, മാനേജ്‌മെന്റ് വൈദഗ്ധ്യമോ നിങ്ങള്‍ ഉപയോഗിച്ചാല്‍ മനുഷ്യന്റെ അംഗീകാരം ലഭിക്കുക എളുപ്പമാണ്. എല്ലാവരെയും സന്തോഷഭരിതരായി സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു സഭയിലെ മൂപ്പന്‍ സ്ഥാനം നിലനിര്‍ത്തുവാനും സാധി ച്ചേക്കാം. എന്നാല്‍ ദൈവം നിങ്ങളെക്കുറിച്ചോ നിങ്ങളുടെ സഭയെ ക്കുറിച്ചോ സന്തോഷവാനായിരിക്കുകയില്ല. തന്റെ എല്ലാ വേലകളും ദൈവമുമ്പാകെ അംഗീകരിക്കപ്പെടുന്ന തിനായി അവയെ ദൈവത്തിനു യാഗമായി അര്‍പ്പിക്കണമെന്ന് പൗലൊസ് തിരിച്ചറിഞ്ഞു (റോമ. 15:15). ദൈവത്തിന്റെ അംഗീകാരം ലഭിക്കുകയെന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അവിടുന്ന് നമ്മുടെ ചിന്തകളും ഉദ്ദേശ്യങ്ങളും പെരുമാറ്റവും ലക്ഷ്യവും തൂക്കി നോക്കുന്നു. രഹസ്യത്തില്‍ നമ്മുടെ സ്വയജീവിതത്തെ മരണത്തിന് ഏല്‍പ്പിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ വേലയുടെ ഫലം ഒരിക്കലും ദൈവമുമ്പാകെ അംഗീകരിക്കപ്പെടുകയില്ല. നാമെല്ലാവരും നമ്മുടെ അപക്വതയുടെ കാലത്ത് അനേകം തെറ്റുകളും മടയത്തരങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ നാം ചെയ്ത ഓരോ തെറ്റില്‍ നിന്നും, മടയത്തരത്തില്‍ നിന്നും പാഠം പഠിക്കുന്ന സ്വഭാവം ഉണ്ടാക്കുകയാണെങ്കില്‍ നമുക്ക് പുരോഗതി ഉണ്ടാക്കുവാന്‍ സാധിക്കും. നാം മൂഢനെപ്പോലെ ഭോഷത്തം ആവര്‍ത്തിച്ചാല്‍ അതു സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായയെപ്പോലെ ആയിരിക്കും (സദൃ. വാ. 26:11). ആത്മീയ നിഗളത്തിന്മേലുള്ള ജയം മുതിര്‍ന്ന സഹോദരന്മാരോടും ദൈവത്താല്‍ തന്നെ സാക്ഷ്യം പ്രാപിച്ചവരോടും ഉണ്ടാകേണ്ട ബഹുമാനത്തെ ഒരുവന്റെ ആത്മീയ നിഗളം കുറയ്ക്കുന്നു. അങ്ങനെയുള്ള ഒരു മൂപ്പന്‍ സഭയിലെ മറ്റുള്ള വരെല്ലാം തനിക്ക് കീഴ്‌പ്പെട്ടിരിക്കണമെന്നു പ്രതീക്ഷിക്കുകയും എന്നാല്‍ തനിക്കുമേല്‍ ദൈവം വച്ചിരിക്കുന്ന ആത്മീയ അധികാരത്തിന് സ്വയം കീഴ്‌പ്പെടാതിരിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ബഹമാനക്കുറവ് അന്ത്യകാലത്ത് വര്‍ദ്ധിതമായ തോതില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്‍ക്കും. ഇന്നത്തെ കാലത്ത് കുട്ടികളും യൗവ്വനക്കാരും, മുതിര്‍ന്നവരോടും ദൈവിക സഹോദരന്മാരോടും സംസാരിക്കുന്ന രീതിയില്‍ നിന്ന് ഈ അനാദരവിന്റെ ആത്മാവു നമുക്കു ചുറ്റുമുണ്ടെന്ന് കാണുവാന്‍ സാധിക്കും. ദിയൊത്രെഫേസും (3 യോഹ. 9), യോഹന്നാന്‍ കത്തെഴുതിയ അഞ്ചു സഭകളിലെ പിന്മാറ്റത്തില്‍ പോയ മൂപ്പന്മാരും (വെളിപ്പാട് 2,3) നമുക്കൊരു മുന്നറിയിപ്പാണ്. നാം മുമ്പേ ചിന്തിച്ചതുപോലെ ആ മൂപ്പന്മാര്‍ തങ്ങളെത്തന്നെ വിധിക്കുന്നവരായിരുന്നെങ്കില്‍ ദൈവം തന്നെ അവരുടെ കുറവുകള്‍ നേരിട്ടു കാണിക്കുമായിരുന്നു. അങ്ങനെ യെങ്കില്‍ ദൈവത്തിനു യോഹന്നാന്‍ അപ്പൊസ്തലനിലൂടെ അവരുടെ കുറവുകള്‍ ചൂണ്ടിക്കാട്ടേണ്ടതായി വരില്ലായിരുന്നു. നമ്മെത്തന്നെ വിധിക്കുന്നത് നിര്‍ത്തുമ്പോള്‍, ഒരു വിദഗ്ദ്ധനെ പ്പോലെ നാം പ്രസംഗിക്കുവാന്‍ ആരംഭിക്കും. അപ്പോള്‍ കര്‍ത്താവ് നമ്മോടൊപ്പം നില്‍ക്കുകയില്ല. അതുകൊണ്ട് നാം നിശ്ചയമായും നമ്മെത്തന്നെ എല്ലാദിവസവും വിധിക്കുന്നവരും, നമ്മെക്കുറിച്ചും നമ്മുടെ ശുശ്രൂഷയെക്കുറിച്ചും എപ്പോഴും ചെറിയ ചിന്തകള്‍ സൂക്ഷിക്കുന്നവരും ആയിരിക്കണം. ദൈവം നമ്മുടെ ജീവിതത്തിനും അധ്വാനത്തിനും സാക്ഷ്യം നില്‍ക്കുന്നുണ്ടോയെന്ന് നാം നിരന്തരം നമ്മെത്തന്നെ ശോധന ചെയ്യണം (ഗലാ. 6:4). ദൈവം സാക്ഷ്യം നില്ക്കുന്നില്ലെങ്കില്‍ എന്തോ ഗൗരവമായ തകരാറുണ്ട്. ഇവിടെയിതാ ഒരു മൂന്നു മടങ്ങു പ്രബോധനം മൂപ്പന്മാര്‍ക്കു തരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: 1) നിങ്ങളുടെ മുഖം പൊടിയില്‍വച്ച് എപ്പോഴും ഒരു ദൈവാരാധകന്‍ ആയിരിക്കുക. 2) നിങ്ങള്‍ ഒരു സാധാരണ സഹോദരന്‍ മാത്രമാണെന്ന് എപ്പോഴും ഓര്‍ക്കുക. 3) നിങ്ങള്‍ കര്‍ത്താവിനെ ധാരാളമായി സ്‌നേഹിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുന്നതിനു പകരം എപ്പോഴും കര്‍ത്താവിനു നിങ്ങളോടുള്ള സ്‌നേഹത്തെ ധ്യാനിക്കുക. ആത്മാവില്‍ ദരിദ്രരായിരിക്കുകയെന്നാല്‍ നിങ്ങളെ തന്നെ നിസ്സാരമായി എണ്ണുകയും നിരന്തരമായ ആത്മീയ ആവശ്യത്തിന്റെ വ്യക്തിപരമായ ബോധത്തില്‍ ജീവിക്കുകയുമെന്നാണ് (മത്താ. 5:3 – ആംപ്ലിഫൈഡ് ബൈബിള്‍). മൂപ്പന്മാര്‍ നിശ്ചയമായും ദൈവിക അംഗീകാരം നേടണം. ദൈവം നമുക്കു പ്രാദേശിക സഭയിലെ സഹോദരന്മാരെയും സഹോദരിമാരെയും നയിക്കുവാനുള്ള പദവി തന്നു. എന്നാല്‍ അതിന്റെ അര്‍ത്ഥം അതോടുകൂടി നാം ദൈവത്താല്‍ അംഗീകരിക്ക പ്പെട്ടുവെന്നല്ല. അങ്ങനെയുള്ള അംഗീകാരം ഒരു കാലയളവിലൂടെ നാം നേടേണ്ടിയിരിക്കുന്നു. നാമെല്ലാവരും ഒരു പരീക്ഷാ കാലഘട്ടത്തിന്റെ കീഴിലാണ് – അവിടുന്ന് തന്നെത്താന്‍ നമുക്ക് ഏല്‍പിച്ചു തരുന്നതിന് മുമ്പായി നമ്മെ വിവിധ സാഹചര്യങ്ങളിലൂടെ പരീക്ഷിക്കും (യോഹ. 2:24). 25 വര്‍ഷങ്ങള്‍ ദൈവത്തെ ശുശ്രൂഷിച്ച തിമൊഥെയൊസിനെ ദൈവിക അംഗീകാരം നേടാന്‍ പൗലൊസ് ഉല്‍സാഹിപ്പിക്കുന്നു (2 തിമൊ. 2:15). തിമൊഥെയൊസ് പൂര്‍ണമനസ്‌ക്കന്‍ ആയിരുന്നിട്ടും ദൈവിക അംഗീകാരം നേടേണ്ടിയിരുന്നു. പൗലൊസിന് തിമൊഥെയൊ സിനെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നു (ഫിലി. 2:19-22) എന്നതും ഇവിടെ അപ്രസക്തമാണ്. അഞ്ചു സഭകളുടെ ദൂതന്മാരോടുള്ള കര്‍ത്താവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് (വെളിപ്പാട് 2,3 അധ്യായങ്ങള്‍) ബഹുഭൂരിപക്ഷം സഭകളിലെ മൂപ്പന്മാരും ആദ്യകാലങ്ങളില്‍ തന്നെ വളരെ പെട്ടെന്ന് പിന്മാറ്റത്തിലേക്ക് പോയെന്നാണല്ലോ. ഫലം, മൂപ്പന്മാര്‍ പൂര്‍ണമായും കര്‍ത്താവിനാല്‍ നിരാകരിക്കപ്പെട്ടു. എന്നിട്ടും അവര്‍ തങ്ങളുടെ മൂപ്പന്‍ സ്ഥാനം നിലനിര്‍ത്തുകയും, സഭകളുടെ ”ദൂതന്മാര്‍” എന്നു പരിഗണിക്കപ്പെടുകയും ചെയ്തു. ഇതു നമ്മുടെ ഹൃദയങ്ങളില്‍ ഒരു ഭയം കൊണ്ടുവരണം – നമ്മോടൊപ്പം എല്ലായ്‌പ്പോഴും നിലനില്‍ക്കുന്ന ഒരു ഭയം. ഓര്‍ക്കുക: ശൗല്‍ രാജാവിനു ദൈവത്തിന്റെ അഭിഷേകം നഷ്ടമായിട്ടും ദൈവം അവനെ അവസാനമായി മാറ്റുന്നതിന് മുന്‍പായി അവന്‍ 10 വര്‍ഷം സിംഹാസനത്തിലിരുന്നു! നമ്മോടും കര്‍ത്താവ് പറയുന്നത്, വെളിപ്പാട് രണ്ടിലും മൂന്നിലും ഏഴു മൂപ്പന്മാരോട് പറഞ്ഞതു തന്നെയാണ്: ”ഞാന്‍ നിങ്ങളുടെ പ്രവൃത്തി അറിയുന്നു.” കര്‍ത്താവിന്റെ പക്കല്‍ പക്ഷപാതം ഇല്ല. മൂപ്പന്മാര്‍ നിശ്ചയമായും സാധാരണ സഹോദരന്മാര്‍ ആയിരിക്കണം. അനേകം ”പാസ്റ്ററന്മാര്‍” സഭയിലെ വിശ്വാസികളുടെയും ക്രിസ്തു വിന്റെയും ഇടയിലെ മദ്ധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു ധാരണ നിങ്ങളെപ്പറ്റി ജനങ്ങള്‍ക്കു കൊടുക്കുന്നതിനെ തിരെ ജാഗ്രത പുലര്‍ത്തുക. ”പാസ്റ്ററന്മാരുടെ” സഭകളില്‍ നിന്നും വന്ന ലളിത മനസ്‌കരായ വിശ്വാസികളുടെ മനസ്സില്‍നിന്നും ഈ ധാര ണ മാറ്റാന്‍ ഉറച്ച പരിശ്രമംകൊണ്ടു മാത്രമേ കഴിയൂ. നിങ്ങളുടെ സഭയി ലുള്ള ജനങ്ങള്‍ നിങ്ങളെ ഒരു ”പാസ്റ്റര്‍ – മദ്ധ്യസ്ഥന്‍” ആയി കരുതുക യാണെങ്കില്‍, കുറ്റം തീര്‍ച്ചയായും നിങ്ങളുടേതാണ്. അവര്‍ നിങ്ങളെ അവരുടെ ദാസനായും, സ്വന്തം സഹോദരനായും അവരെപ്പോലെ യുളള ഒരു സാധാരണ സഹോദരനായും മാത്രം കരുതണം. നിങ്ങള്‍ അധികാരസ്ഥനായ ഒരു പാസ്റ്ററെപ്പോലെ – നിങ്ങള്‍ ആ പേര് ഉപയോഗിക്കുന്നില്ലെങ്കില്‍പോലും- പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഒരിക്കലും ആരെയും നിങ്ങളുമായി ബന്ധിപ്പി ക്കുകയോ, ആത്മീയമായി നിങ്ങളെ ആശ്രയിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ആരെങ്കിലും നിങ്ങളുടെ ഉപദേശം പിന്‍പറ്റുന്നില്ലെങ്കില്‍ അതിനാല്‍ അയാള്‍ പാപം ചെയ്യുന്നില്ല. അയാള്‍ പാപം ചെയ്യുന്നത് ദൈവത്തെ അനുസരിക്കാത്തപ്പോള്‍ മാത്രമാണ്. അല്ലാതെ നിങ്ങളോ ടുള്ള അനുസരണക്കേട് കൊണ്ടല്ല. ഇത് അവര്‍ നിശ്ചയമായും അറിഞ്ഞിരിക്കണം. സഭയിലുള്ള എല്ലാവരെയും പക്വതയിലേക്ക് നയിക്കുവാന്‍ നാം കഠിനാധ്വാനം ചെയ്യണം. അല്ലെങ്കില്‍ നമ്മുടെ ശുശ്രൂഷ ഒരു പരാജയം ആയിരിക്കും. ”ശരി സഹോദരാ, ശരി സഹോദരാ” എന്നു മാത്രം പറ യുന്ന സഹോദരന്മാര്‍ തീര്‍ച്ചയായും നമുക്ക് ചുറ്റും ഉണ്ടായിരിക്കരുത്. നമ്മുടെ സഭയിലുള്ള സഹോദരന്മാര്‍ ദൈവത്തെ വ്യക്തിപരമായി അറിയുവാന്‍ തക്ക വളര്‍ച്ചയുള്ളവരായിരിക്കണം. അല്ലാതെ നിത്യമായി നമ്മില്‍ ആശ്രയിക്കാന്‍ ഇടയാവരുത്. നമ്മളുടെ ഇടയില്‍ ശക്തമായ വ്യക്തിത്വം ഉള്ളവര്‍ അവരുടെ ദേഹീബലം മരണത്തിന് ഒഴിച്ചുകളയണം. അങ്ങനെ നമുക്ക് ചുറ്റുമുള്ളവര്‍ക്ക് നമ്മില്‍ ആശ്രയിക്കാതെയുള്ള ഒരു വളര്‍ച്ചയ്ക്ക് ഇടയാവും. നമ്മുടെ വ്യക്തിവൈഭവം കൊണ്ട് നാം ആരെയും ‘ഭീഷണിപ്പെടുത്ത’രുത്. നമ്മുടെ ശുശ്രൂഷ ദൈവത്തിനു പ്രീതി ഉള്ളതാണെങ്കില്‍, അവിടുന്ന് സഭയെ ഒരു കുടുംബമായി പണിയുവാനുള്ള കൃപ നമുക്കു തരും. അവിടെ നമ്മുടെ സ്വന്തം കുടുംബത്തിലെ കുട്ടികള്‍ വളര്‍ച്ച പ്രാപിക്കുന്നതുപോലെ മറ്റുള്ളവര്‍ പക്വതയിലേക്ക് വളര്‍ച്ച പ്രാപിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചും പ്രസംഗത്തെക്കുറിച്ചും നിങ്ങളെക്കാള്‍ പക്വത ഉള്ളതും, സത്യം പറയാന്‍ ധൈര്യം ഉള്ളതുമായ ഒരു വ്യക്തിയെക്കൊണ്ട് സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്തുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഭാര്യ ഇങ്ങനെയുള്ള കാര്യം ചെയ്യുവാന്‍ തക്കവണ്ണം ആത്മീയത ഉള്ളവളാണെങ്കില്‍, അതായിരിക്കും മാതൃകാപരം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു ദൈവിക സഹോദരനോട് അദ്ദേഹം യഥാര്‍ത്ഥമായി എന്താണ് നിങ്ങളെക്കുറിച്ചും നിങ്ങളുടെ ശുശ്രൂഷയെക്കുറിച്ചും ചിന്തിക്കുന്നതെന്ന് ചോദിക്കാം. അഭിപ്രായം നിഷ്‌ക്കരുണമായി തുറന്നതും സത്യസന്ധവും ആയിരിക്കണമെന്ന് പറയുക. പിന്നെ അതിനനുസൃതമായി നിങ്ങളെത്തന്നെ വിധിക്കു കയും, തിരുത്തുകയും ചെയ്യുക. നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്ന തിലധികമായി ദൈവിക മനുഷ്യര്‍ക്ക് നിങ്ങളുടെ ആത്മീയത കൂടുതല്‍ വ്യക്തമായി കാണുവാന്‍ കഴിയും. സഭയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയുംമേല്‍ കത്തൃത്വം നടത്തി ‘സ്വേച്ഛാധിപതികള്‍” ആയിത്തീരുവാന്‍ വളരെ എളുപ്പമാണ്. യേശു പറഞ്ഞു: ”ഈ നേതാക്കന്മാര്‍ സഭാ അത്താഴ ങ്ങളില്‍ മേശയുടെ തലയ്ക്കല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുകയും, പ്രധാന സ്ഥാനങ്ങളില്‍ സുഖം കണ്ടെത്തുകയും മുഖസ്തുതിയുടെ തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഓണററി ബിരുദങ്ങള്‍ സ്വീകരിക്കുകയും, ”ഡോക്ടര്‍” എന്നും ”റവറന്റ്” എന്നും വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആള്‍ക്കാര്‍ നിങ്ങളോട് ചെയ്യുവാനോ, അങ്ങനെയൊരു പീഠത്തില്‍ നിങ്ങളെ ഇരുത്തുവാനോ ഇടയാവരുത്. നിങ്ങള്‍ക്കെല്ലാം ഒരു അദ്ധ്യാപകനാണുള്ളത്. നിങ്ങളെല്ലാവരും സഹപാഠികളുമാണ്. ആളുകളുടെ ചുമതല ഏറ്റെടുക്കുവാന്‍ നിങ്ങള്‍ സ്വയം തയ്യാറാകരുത്. നിങ്ങള്‍ക്കും അവര്‍ക്കും കൂടി ഒരു ജീവിത നേതാവേയുള്ളൂ – ക്രിസ്തു. നിങ്ങള്‍ വേറിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താഴേയ്ക്കിറങ്ങി ഒരു ദാസനായിരിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നെങ്കില്‍ ദൈവകരത്താല്‍ നിങ്ങള്‍ തട്ടിമാറ്റപ്പെടും. എന്നാല്‍ നിങ്ങള്‍ സ്വയം ആയിരിക്കുന്ന നിലയില്‍ തൃപ്തനാണെങ്കില്‍ നിങ്ങളുടെ ജീവിതം സമൃദ്ധിയുള്ളതായി കണക്കാക്കപ്പെടും (മത്താ. 23:6-12 മെസേജ് പരാവര്‍ത്തനം). മൂപ്പന്മാര്‍ തീര്‍ച്ചയായും ഒരിക്കലും അവരുടെ ആട്ടിന്‍കൂട്ടത്തിന്റെ സ്വകാര്യ ജീവിതത്തെ നിയന്ത്രിക്കരുത്. നമ്മള്‍ ”സ്വകാര്യ കാര്യങ്ങളും” ”സഭാ കാര്യങ്ങളും” തമ്മില്‍ വേര്‍തിരിച്ചറിയണം. മൂപ്പന്മാരായി, ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും നിയന്ത്രിക്കാന്‍ നാം വിളിക്കപ്പെട്ടിട്ടില്ല. വിശ്വാസികള്‍ ഇടപെടുന്ന തൊണ്ണൂറു ശതമാന ത്തിലേറെ കാര്യങ്ങളും സ്വകാര്യ കാര്യങ്ങളാണ്. അങ്ങനെയുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സ്വന്തമായി തീരുമാനം എടുക്കുവാന്‍ സ്വാത ന്ത്ര്യം ഉള്ളവരായിരിക്കണം. ഒരു മൂപ്പന്‍ ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടരുത്. കാരണം അതു സ്വേച്ഛാധിപത്യത്തിലേക്കു നയിക്കും. സ്വേച്ഛാധിപതികളായ മൂപ്പന്മാരുള്ള സഭകള്‍ ക്രിസ്തുവിന്റെ ശരീരമായിട്ടല്ല മറിച്ച് ഒരു ദുരുപദേശ കൂട്ടമായി അവസാനിക്കും. പിമ്പന്മാര്‍ മുമ്പന്മാരായിത്തീരും ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍, ഈ ലോകത്തിന്റെ അവസാന ഘട്ടത്തിലായിരിക്കുന്നവന്‍ ദൈവിക കണ്ണുകളില്‍ ആദ്യനായി തീരും. യേശുവിന്റെ ഏഴ് ഉപമകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശ്ചര്യകരമായ ഒരു സത്യം ഇതാണ്: മത്തായി 20:1-ല്‍: പതിനൊന്നാം മണിക്കൂറില്‍ വന്ന വേലക്കാര്‍ അവരുടെ ജീവിതത്തിന്റെ തൊണ്ണൂറു ശതമാനം പാഴാക്കി (12-ല്‍ 11 മണിക്കൂറും അവര്‍ പാഴാക്കി). അവര്‍ക്ക് ആദ്യം പ്രതിഫലം കൊടുത്തു. ലൂക്കൊസ് 15:22-ല്‍ പിതാവിന്റെ അമ്പതു ശതമാനം സ്വത്ത് (അവന്റെ വീതം) നഷ്ടപ്പെടുത്തിയ ഇളയ മകന്, പിതാവിന് പേരുദോഷം വരുത്തിയവന്, വീട്ടിലെ ”ഏറ്റവും നല്ല വസ്ത്രവും” ”മോതിരവും” കിട്ടി. എന്നാല്‍ അവന്റെ ‘സ്വയംനീതി’ക്കാരനായ ജ്യേഷ്ഠന് അവ കിട്ടിയില്ല. ലൂക്കൊസ് 7:41ല്‍: അധികം പാപം ചെയ്തവന്‍ (അധികം ക്ഷമിച്ചു കിട്ടി)അധികം സ്‌നേഹത്തിലവസാനിച്ചു (അങ്ങനെ കര്‍ത്താവിനോട് കൂടുതല്‍ അടുത്തവനായി). മത്തായി 21:28-ല്‍: ആദ്യം തന്റെ പിതാവിനോട് മറുത്തു പറഞ്ഞവന്‍ അവസാനം പിതാവിന്റെ ഇഷ്ടം ചെയ്ത് അങ്ങനെ അവന്റെ സഹോദരനിലും വിഭിന്നനായി. ലൂക്കൊസ് 15:3-ല്‍: നഷ്ടപ്പെട്ട ആട് ഇടയനോട് മറ്റുള്ള ആടുകളേക്കാള്‍ കൂടുതല്‍ അടുത്തു – അവന്‍ ഇടയന്റെ ചുമലില്‍ ഏറ്റപ്പെട്ടു. ലൂക്കൊസ് 14:10-ല്‍: കല്യാണ പന്തലില്‍ അവസാനത്തെ കസേര തിരഞ്ഞെടുത്തവന്, ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടം കിട്ടി. ലൂക്കൊസ് 18:9-ല്‍: തെറ്റുകാരനായ ചുങ്കക്കാരന്‍- പുറമേ നോക്കിയാല്‍ പരീശന്മാരേക്കാള്‍ വളരെ മോശമായവന്‍- പരീശന്മാരേക്കാള്‍ മുമ്പനായി തീര്‍ന്നു. കാരണം ദൈവം അവനെ നീതിമാനെന്നു വിളംബരം ചെയ്തു. ഈ പറഞ്ഞ എല്ലാ ഉപമകളും മുമ്പോട്ടു വയ്ക്കുന്ന ഒരു ദൂതുണ്ട് – മോശമായി തുടങ്ങിയ പലരും അന്ത്യത്തില്‍ ജയത്തിന്റെ സമ്മാനം നേടുന്നു. എങ്ങനെ നമ്മുടെ ഓട്ടം തികച്ചുവെന്നുള്ളതാണ് കാര്യമാക്കേ ണ്ടത്. അല്ലാതെ എങ്ങനെ തുടങ്ങിയെന്നല്ല. തങ്ങളുടെ തുടക്കം മോശമായതുകൊണ്ട് നിരാശയിലാവാതെ തന്നെത്താന്‍ കുറ്റപ്പെടു ത്താതെ മുന്നോട്ടു പോയവര്‍ (പൗലൊസിനെപ്പോലെ) തങ്ങളേക്കാള്‍ നല്ലതായി ആരംഭിച്ച അനേകരെക്കാള്‍ മെച്ചമായി ഓട്ടം അവസാനിപ്പി ക്കുന്നു. ഇക്കാര്യം തങ്ങളുടെ ജീവിതം കുഴപ്പമാക്കിയവരെ ഉത്സാഹി പ്പിക്കണം. അവര്‍ നിരാശയില്‍ എല്ലാം വിട്ടു കളയാതെ ഓട്ടം മുന്നോട്ട് ഓടുന്നവരാകണം. പൗലൊസ് യേശുവിനെ കണ്ടു മുട്ടുന്നതിന് മുന്‍പുള്ള തന്റെ മുപ്പതു വര്‍ഷത്തെ ജീവിതം വളരെ മോശപ്പെട്ടതാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം ”ഒരു കാര്യം” ചെയ്യുവാന്‍ തീരുമാനിച്ചു. യേശുവിനെ പോലെയാകുവാന്‍ മുമ്പോട്ട് ഓടി – തന്റെ പിമ്പിലുള്ള തെറ്റുകളെല്ലാം മറന്നുകൊണ്ട്. ‘യേശുവിനെപ്പോലെയാകുക’ എന്ന ലക്ഷ്യം മാത്രം നോക്കിക്കൊണ്ട് ഭൂമിയില്‍ തനിക്ക് അവശേഷിച്ചിരുന്ന ഹ്രസ്വമായ സമയം അവന്‍ ഓടി (ഫിലിപ്പിയര്‍ 3:13,14). ദൈവം തന്നെ വിളിച്ച ശുശ്രൂഷ തികയ്ക്കുകയെന്ന നിര്‍ണയവും അതിലുണ്ടാ യിരുന്നു. തന്റെ ജീവിതത്തിന്റെ അന്ത്യത്തില്‍ അവനിങ്ങനെ പറഞ്ഞു: ”ഞാന്‍ ഓട്ടം തികച്ചു, ഇപ്പോള്‍ ഒരു കിരീടം എനിക്കായി കാത്തിരി ക്കുന്നു” (2 തിമൊ. 4:’7). പൗലൊസ് കൊരിന്തിലെ ജഡിക ക്രിസ്ത്യാനികളോട് പറഞ്ഞു: ”ഒന്നാം സമ്മാനം കിട്ടത്തക്കവിധം നിങ്ങളുടെ ഓട്ടം ഓടുക”(1കൊരി. 9:24). ആ ജഡികരായ ക്രിസ്ത്യാനികള്‍ക്കു പോലും അവര്‍ മാനസാന്തരപ്പെട്ട് നിശ്ചയദാര്‍ഢ്യത്തോടും അച്ചടക്കത്തോടും കൂടി ഓടിയാല്‍ അവരുടെ ക്രിസ്തീയ ഓട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചേരാം. ഈ പ്രത്യാശയാണ് നാം മൂപ്പന്മാര്‍ എന്ന നിലയില്‍ വീഴ്ച വന്ന ഓരോ ക്രിസ്ത്യാനിക്കും കൊടുക്കേണ്ടത്. എന്നാല്‍ അവര്‍ മാനസാന്തരപ്പെടുകയും നിശ്ചയദാര്‍ഢ്യത്തോടെ എന്തു വില കൊടുത്തും ക്രിസ്തുവിനെ പോലെയാകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയും വേണം.

അധ്യായം 12
സഭയിലെ സാമ്പത്തിക കാര്യങ്ങള്‍

ലോകത്തിലുള്ള എല്ലാ പണത്തെക്കാളും ഏറ്റവും പവിത്രമായ പണമാണ് കര്‍ത്താവിന്റെ വേലയ്ക്കായി നല്‍കിയിരിക്കുന്ന പണം. ആരെങ്കിലും ഈ പണം സംബന്ധിച്ച് അവിശ്വസ്തരാണെങ്കില്‍ അയാള്‍ തന്റെമേലും കുടുംബത്തിന്മേലും പാപം കൊണ്ടുവരികയാണ്. പണത്തിന്റെ കാര്യത്തില്‍ തെറ്റുകാരായവര്‍ മറ്റെല്ലാ കാര്യങ്ങളിലും തെറ്റുകാരായിരിക്കും. യേശു പറഞ്ഞത് പണസംബന്ധമായ വിഷയത്തില്‍ വിശ്വസ്തരായവരെ മാത്രമേ ദൈവം തന്റെ സത്യമായ ധനം ഭരമേല്‍പ്പിക്കുകയുള്ളുവെന്നാണ് (ലൂക്കൊ. 16:11). പണം സംബന്ധിച്ച് ശ്രദ്ധാലുക്കള്‍ ആയില്ലെങ്കില്‍, നാം നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ യഥാര്‍ത്ഥമായ ധനങ്ങള്‍ നഷ്ടപ്പെടുത്തുന്നവര്‍ ആയിത്തീരും. പണവും ബാബേലും ക്രിസ്തീയ ഗോളത്തിലുള്ള ബാബിലോണിയന്‍ ദൗത്യങ്ങള്‍ക്ക് മൂന്നുവിധ പ്രത്യേകതകള്‍ ഉണ്ട്: അവര്‍ ശിഷ്യത്വത്തെക്കുറിച്ചു പ്രസംഗിക്കാറില്ല. അതുമൂലം അവര്‍ വളരെ കുറച്ചു ശിഷ്യന്മാരെപ്പോലും ഉളവാക്കുന്നില്ല. അവര്‍ ആളുകളെ വിശ്വാസത്തിലേക്കു നടത്തുന്നു. എന്നാല്‍ അങ്ങനെ വിശ്വാസത്തിലേക്കു വന്ന മിക്കവരിലും ശരിയായ ഒരു പരിവര്‍ത്തനം നടന്നിട്ടുമില്ല. പുതിയ ഉടമ്പടി സഭയുടെ തത്ത്വങ്ങളെക്കുറിച്ച് അവര്‍ പ്രസംഗിക്കുന്നില്ല. അങ്ങനെ അവര്‍ തങ്ങളെത്തന്നെ മറ്റു ചത്ത വിഭാഗങ്ങളില്‍ നിന്നു വേര്‍തിരിക്കാതെയും ഇരിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രാദേശിക വെളിപ്പെടുത്തല്‍ ആയിരിക്കുവാന്‍പോലും ശ്രമിക്കുന്നില്ല. പഴയ നിയമ കൂടിവരവുകളും ക്രിസ്തീയ ക്ലബ്ബുകളും മാത്രമാണ് അവര്‍ പണിയുന്നത്. യേശുവും പൗലൊസും പിന്‍തുടര്‍ന്ന സാമ്പത്തിക നയങ്ങള്‍ അവര്‍ പ്രസംഗിക്കുകയോ പ്രായോഗികമാക്കുകയോ ചെയ്യുന്നില്ല. അവര്‍ തങ്ങളുടെ വേലകള്‍ വളരെ വിശാലമായി പരസ്യപ്പെടുത്തു കയും ലജ്ജയില്ലാതെ പണത്തിനു വേണ്ടി ചത്ത വിഭാഗങ്ങളിലെ സാധാരണ ക്രിസ്ത്യാനികളോടു യാചിക്കുകയും ചെയ്യുന്നു. അവര്‍ മാസ ശമ്പളം അവരുടെ പാസ്റ്റര്‍മാര്‍ക്കു കൊടുക്കുന്നു (ലോക സംഘടനകള്‍ അവരുടെ ജോലിക്കാര്‍ക്ക് കൊടുക്കുന്നതു പോലെ). യേശു പറഞ്ഞത് നമുക്കു രണ്ടിലൊരു യജമാനനെ മാത്രമേ സേവിക്കുവാന്‍ സാധിക്കുകയുള്ളു- ഒന്നുകില്‍ ദൈവം; അല്ലെങ്കില്‍ പണം. അതുകൊണ്ട് ശരിയായ രീതിയില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ഓരോ മൂപ്പനും ഓരോ സഭയ്ക്കും വളരെ പ്രധാനമാണ്. ഒരു ശാപം ഗേഹസിയുടെ മേല്‍ വന്നതെങ്ങനെയെന്നാല്‍ അവന്‍ ദൈവവേലയ്ക്കായി നയമാനോട് പണം ചോദിക്കുകയും അതു തനിക്കു വേണ്ടിത്തന്നെ സൂക്ഷിച്ചു വയ്ക്കുകയും ചെയ്തതിനാലാണ് (2 രാജാ. 5:21-27). ഒരു ശാപം ഇസ്‌കരിയോത്ത യൂദയുടെമേല്‍ വന്നതാകട്ടെ അവന്‍ പാവങ്ങള്‍ക്കു വേണ്ടിയുള്ള പണം തനിക്കായി എടുത്തതിനാലാണ്. ഗേഹസിമാരെയും യൂദാ ഇസ്‌കരിയോത്താമാരേയും ക്രിസ്തീയ ഗോളത്തില്‍ എല്ലായിടത്തും കാണുവാന്‍ സാധിക്കും. യേശുവിന്റെ സഭയില്‍പോലും ഒരു യൂദാസിനെ കണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഉറപ്പിക്കാം, ചില യൂദാസുമാര്‍ നിങ്ങളുടെ സഭയിലും കണ്ടേക്കാം. സാത്താന്റെ പ്രതിനിധികള്‍ എല്ലായിടത്തുമുണ്ട്. ആയതിനാല്‍ മൂപ്പന്മാര്‍ സഭയുടെ പണം സംബന്ധിച്ച് സ്വന്തം പണത്തെക്കാള്‍ ഉപരിയായി അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. സഭയുടെ പണം നാം വിനിയോഗിക്കുന്ന രീതി, ദൈവം നമ്മെ ഭരമേല്‍പിച്ചിരിക്കുന്ന വേലയോടുള്ള മനോഭാവത്തിന്റെ സൂചനയാണ്. ദൈവജനം വിശാല മനസ്സോടെ ത്യാഗപരമായി തങ്ങളുടെ സഭയിലെ ശുശ്രൂഷയ്ക്കായി കൊടുത്ത പണം എങ്ങനെ വിനിയോഗിക്കുന്നു വെന്നു ദൈവത്തോടു കണക്ക് ബോധിപ്പിക്കേണ്ടവരാണ് മൂപ്പന്മാര്‍. ബാബിലോണിനും പണത്തിനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നമ്മള്‍ അത് വെളിപ്പാട് 18-ല്‍ വ്യക്തമായി കാണുന്നു. ബാബിലോണിന്റെ തത്ത്വങ്ങള്‍ ലോകത്തിലെ അനേകം രാജ്യങ്ങളില്‍ നടക്കുന്ന ക്രിസ്തീയ വേലകളില്‍ കാണുവാന്‍ സാധിക്കും. അങ്ങനെയുള്ള ക്രിസ്തീയ വേലകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിശ്വാസികളോട് ഞങ്ങള്‍ക്ക് ഒരേയൊരു ദൂതേയുള്ളൂ: ”കര്‍ത്താവ് പറയുന്നു, എന്റെ ജനമേ ബാബിലോണില്‍ നിന്നു വെളിയില്‍ വരിക” (വെളിപ്പാട് 18:4). കടത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം പണത്തിന്റെ കാര്യത്തില്‍ നാം സ്വീകരിക്കേണ്ട ആദ്യപടി നീതിയായി ജീവിക്കുകയെന്നതാണ്. അതിനായി നാം ഒന്നാമതായി, കടത്തില്‍ നിന്ന് സ്വതന്ത്രരായിരിക്കുകയും നമ്മുടെ എല്ലാ വിശ്വാസികളെയും കടത്തില്‍ നിന്ന് മുക്തരാകാന്‍ പഠിപ്പിക്കുകയും ചെയ്യണം. പല മൂപ്പന്മാരും പുതിയനിയമത്തിന്റെ കല്‍പ്പന വേണ്ടത്ര ശക്തമായി പഠിപ്പിക്കുന്നില്ല. നാം ആരോടും കടപ്പെട്ടിരിക്കരുതെന്ന് പരിശുദ്ധാത്മാവ് വ്യക്തമായി കല്പിക്കുന്നു (റോമ. 13:8). വിശ്വാസികള്‍ ഒരിക്കലും ആരില്‍ നിന്നും പണം കടം വാങ്ങരുത് എന്നു പരിശുദ്ധാത്മാവ് പറഞ്ഞിട്ടില്ല. അപ്രതീക്ഷിത ആശുപത്രി ചെലവുകള്‍ അല്ലെങ്കില്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള വലിയ ഫീസ് പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടാകാമെന്നും അവിടെ പാവപ്പെട്ട വിശ്വാസികള്‍ക്കു പണം കടം വാങ്ങേണ്ടി വരുമെന്നും ദൈവത്തിനറിയാം. അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, ഒരു ന്യായമായ സമയത്തിനുള്ളില്‍ മടക്കി കൊടുക്കാവുന്നതിനെക്കാള്‍ അധികമായി കടം വാങ്ങരുത്. കൂടാതെ, കടം എത്രയും വേഗം തീര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ അവരെ പഠിപ്പിച്ചിരിക്കണം- ചെറിയ തുക വീതം മാസ തവണയായി തിരികെ നല്‍കിയാലും മതി. ഒരു വലിയ കടം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സഹോദരന്‍ അവന്റെ കടം വീട്ടാന്‍ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ വില്‍ക്കുന്നതുപോലും പരിഗണിക്കണം. നിര്‍ഭാഗ്യവശാല്‍, പല മൂപ്പന്മാരും ദൈവത്തിന്റെ അത്തരം കല്പനകളെ ഗൗരവമായി എടുക്കുന്നില്ല – അതുകൊണ്ടാണു ദൈവം തന്റെ അധികാരത്തോടെ അവരെ പിന്തുണയ്ക്കാത്തത്. വിശ്വാസികള്‍ക്ക് മൂപ്പന്മാര്‍ പ്രായോഗിക ഉപദേശം നല്‍കണം: 1) എങ്ങനെ ലളിതമായി ജീവിക്കാം? 2) എങ്ങനെ കുറച്ച് പണം ഓരോ മാസവും സൂക്ഷിച്ചു വയ്ക്കാം? അങ്ങനെ അവര്‍ ചെയ്യുമ്പോള്‍ പിന്നീട് ചില അടിയന്തിര ആവശ്യങ്ങള്‍ വന്നാല്‍ കടത്തില്‍ അകപ്പെടുന്നത് ഒഴിവാക്കാം. ഞാന്‍ പല വിശ്വാസികളെയും കടത്തില്‍ നിന്ന് മുക്തരാകാന്‍ സഹായിച്ചിട്ടുണ്ട് (നമ്മുടെ സഭയില്‍ ചേരാന്‍ വന്നവര്‍). അത് അവര്‍ക്ക് പണം കൊടുത്തല്ല മറിച്ച് എങ്ങനെ ലളിതമായി ജീവിക്കാമെന്നും സാമ്പത്തിക അച്ചടക്കം എങ്ങനെ പരിശീലിക്കാ മെന്നും പഠിപ്പിച്ചതിലൂടെയാണ്. ”കടം വാങ്ങുന്നവന്‍ കടക്കാരന്റെ അടിമയാണ്’ (സദൃ.വാ. 22:7) – ദൈവമക്കള്‍ ആരുടെയും അടിമയായിരിക്കുന്നത് നല്ലതല്ല. അതിനാല്‍ എല്ലാവരും അവരവരുടെ കടങ്ങള്‍ എത്രയും വേഗം തീര്‍ക്കണം. അതു കുറേശ്ശെയായി, തവണയായിട്ടാണെങ്കില്‍പ്പോലും. നമുക്ക് അല്പമേ ഉള്ളെങ്കില്‍പോലും അവിടുത്തെ വചനം അനുസരിക്കാന്‍ സന്നദ്ധമായ ഹൃദയം നമുക്കുണ്ടോ എന്നാണു ദൈവം നോക്കുന്നത് (2 കൊരി. 8:12). ആറു മാസത്തിലധികമായ ഒരു വായ്പ നിലവിലുണ്ടെങ്കില്‍ പിന്നെ കടം വാങ്ങുന്നയാള്‍ ചെയ്യേണ്ട നീതിയായ കാര്യം പണം മടക്കി നല്‍കുമ്പോള്‍ നിലവിലുള്ള വാര്‍ഷിക ബാങ്ക് പലിശ കൂടെ നല്‍കുക എന്നതാണ് (സക്കായി ചെയ്തതുപോലെ- ലൂക്കൊ. 19:8). ദൈവമുമ്പാകെ കടത്തില്‍ നിന്ന് മുക്തമായ ജീവിതം നയിക്കേണ്ട കാര്യം സഭാംഗങ്ങളെ പഠിപ്പിക്കാന്‍ മൂപ്പന്മാരെന്ന നിലയില്‍ നാം ഉത്തരവാദികളാണ്. കടത്തിന്റെ പാപവുമായി ജീവിക്കാന്‍ നമ്മുടെ വിശ്വാസികളെ ഒരിക്കലും അനുവദിക്കരുത്- വ്യഭിചാരത്തില്‍ ജീവിക്കാന്‍ നമ്മള്‍ അവരെ അനുവദിക്കാത്തതുപോലെ. കുറിപ്പ്: ഒരു ഭവനവായ്പ അല്ലെങ്കില്‍ ഒരു വാഹന വായ്പ ഒരു കടമായി കണക്കാക്കേണ്ടതില്ല. കാരണം വായ്പയ്ക്കു പിന്‍ബലമായി കാണിക്കുന്നതിന് ഒരു വീടുണ്ട് (അല്ലെങ്കില്‍ വാഹനം). ചില സന്ദര്‍ഭങ്ങളില്‍ ഒരു ബിസിനസ് വായ്പപോലും അനുവദനീയമെന്നു കണക്കാക്കാം -അത് ഒരു ലാഭമുണ്ടാക്കുന്ന ബിസിനസ്സിനാണെങ്കില്‍. എന്നാല്‍ ബിസിനസ്സ് കഴിവ് ഇല്ലാത്ത പല വിശ്വാസികളും വര്‍ഷങ്ങളായി കടത്തിലാണ്. ബിസിനസ്സു ചെയ്യാനുള്ള കഴിവുകുറവ് കണക്കിലെടുക്കാതെയും വിപണി-സാഹചര്യം മനസ്സിലാക്കാതെയും ഒരു ബിസിനസ്സ് ആരംഭിച്ചതാകാം കാരണം. ഒരു വലിയ ബിസിനസ്സ്-വായ്പ എടുക്കാന്‍ ചിന്തിക്കുന്ന വിശ്വാസികള്‍ ആദ്യം തന്നെ ആ കാര്യം അവരുടെ മൂപ്പന്മാരുമായി ആലോചിക്കാന്‍ പറയണം. ക്രെഡിറ്റ് കാര്‍ഡ് കടം വളരെ ഗുരുതരമായ കടമാണ്. കാരണം അതു വളരെ വേഗം വര്‍ദ്ധിക്കും. എല്ലാ വിശ്വാസികളെയും ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ മുന്‍ഗണന കൊടുക്കാന്‍ പ്രേരിപ്പിക്കണം. ക്രെഡിറ്റ് കാര്‍ഡിന്റെ ചില പ്രയോജനങ്ങള്‍ മൂലം അവര്‍ അത് ഉപയോഗിക്കുന്നുവെങ്കില്‍ത്തന്നെ അവരുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ എല്ലാ മാസവും അടച്ചു തീര്‍ക്കണം. ഒരു മാസമെങ്കിലും പണമടയ്ക്കല്‍ നടന്നില്ലെങ്കില്‍ കടം പൂര്‍ണ്ണമായും നീക്കുംവരെ തുടര്‍ന്നു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയില്ലെന്ന അച്ചടക്കം അവര്‍ സ്വയം സ്വീകരിക്കണം. കടം സംബന്ധിച്ച് ഇങ്ങനെ മൗലികമായ ഒരു നിലപാടെടുക്കുന്നവരെ ദൈവം മാനിക്കും. വിലയുള്ള വസ്തുക്കള്‍ കടത്തില്‍ വാങ്ങരുതെന്നുള്ള കാര്യം വിശ്വാസികളെ പഠിപ്പിച്ചിരിക്കണം. അവര്‍ ആദ്യം വാങ്ങുവാന്‍ ആവശ്യമായ പണം സമ്പാദിക്കുകയും തുടര്‍ന്ന് അത് വാങ്ങുകയും ചെയ്യട്ടെ. ആ വഴി ആയിരിക്കും യേശു ചെയ്യുമായിരുന്നത്. മിക്ക വായ്പയും അത്യാഗ്രഹം, അച്ചടക്കമില്ലാത്ത ജീവിത രീതി, ദുര്‍ച്ചെലവ് എന്നിവയുടെ ഫലമാണ്. ഉറുമ്പില്‍ നിന്നു പഠിക്കുക മാസംതോറും കുറച്ചു പണം സൂക്ഷിച്ചു വയ്ക്കാന്‍ മൂപ്പന്മാര്‍ വിശ്വാസികളെ പഠിപ്പിക്കണം. ഇതിനായി ഒരു കുടുംബം അവരുടെ പ്രതിമാസ ചെലവ് വെട്ടിക്കുറയ്ക്കണം. കൂടാതെ അവര്‍ക്ക് താങ്ങാനാവുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കാന്‍ ശ്രമിക്കരുത്. ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്കു ചുറ്റുമുള്ള മറ്റുള്ളവരെ അനുകരിക്കുന്ന രീതി ഒഴിവാക്കുക. അനാവശ്യമായി സാധനങ്ങള്‍ വാങ്ങിയും ആഡംബര പാര്‍ട്ടികള്‍ നടത്തിയും പണം പാഴാക്കരുത്. മറ്റുള്ളവരില്‍ നിന്നു മാനം നേടുന്നതിനാണ് പാര്‍ട്ടികള്‍ നടത്തുന്നത് – അത് യഥാര്‍ത്ഥത്തില്‍ ഒരു വിഗ്രഹാരാധനയുടെ രൂപമാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തികശേഷിയുടെ പരിധിക്കുള്ളില്‍ മാത്രം അതിഥി സല്‍ക്കാരം പരിശീലിക്കണം. കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി പണം സൂക്ഷിക്കുന്നത് അതിഥി സല്‍ക്കാരത്തിലൂടെ പ്രശസ്തി നേടുന്നതിലും വളരെ പ്രധാനമാണ്. പിതാക്കന്മാര്‍ തങ്ങളുടെ പണം കുട്ടികള്‍ക്കായി സൂക്ഷിക്കണ മെന്ന് ബൈബിള്‍ പറയുന്നു (2 കൊരി. 12:14). ഒരാളുടെ കുടുംബത്തി നായി പണം സൂക്ഷിക്കുന്നതു ദൈവത്തില്‍ ആശ്രയിക്കുന്നതിന് എതിരല്ല. ബൈബിള്‍ നമ്മോട് കല്‍പ്പിക്കുന്നത് ഭൂമിയിലെ ഏറ്റവും ചെറിയ ജീവികളിലൊന്നായ ഉറുമ്പില്‍ നിന്നു ജ്ഞാനം പഠിക്കാനാണ്. ഉറുമ്പ് ശൈത്യകാലത്ത് പ്രയാസകരമായ സമയങ്ങള്‍ വരുമെന്നറിഞ്ഞ് വേനല്‍ക്കാലത്ത് ഭക്ഷണം സംഭരിക്കുന്നു (സദൃ.വാ. 6:6-11). ഭാവിയിലെ അപ്രതീക്ഷിതമായ ചെലവുകള്‍ക്കായി സ്വരൂപിച്ചു വയ്ക്കാന്‍ ഉറുമ്പില്‍ നിന്ന് നാം പഠിക്കണം. ചെറിയ ഉറുമ്പിന്റെ മസ്തിഷ്‌കത്തില്‍ മനുഷ്യരില്‍ പലരുടെയും തലച്ചോറുകളിലുള്ള തിനെക്കാള്‍ കൂടുതല്‍ ജ്ഞാനമുണ്ട് എന്നത് എത്ര അത്ഭുതകരമാണ്! കുട്ടികളെ പഠിപ്പിക്കുന്നത്, കുടുംബാംഗങ്ങളുടെ വൈദ്യചികിത്സ എന്നിവ വളരെ ചെലവേറിയതായിരിക്കും. അതിനായി സ്വരൂപിച്ചു വയ്ക്കാന്‍ വിശ്വാസികളെ പഠിപ്പിക്കണം. പരിശുദ്ധാത്മാവ് പറയുന്നത് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി കരുതാത്ത വിശ്വാസി അവിശ്വാസിയെക്കാള്‍ അധമന്‍ എന്നാണ് (1 തിമൊ. 5:8). പലയിടത്തും വീട്ടിലെ ഭാര്യ (കാരണം അവള്‍ അല്ല ജോലി ചെയ്തു പണം സമ്പാദിക്കുന്നത്) പണം ധാരാളമായി ചെലവഴിച്ചേക്കാം. അവള്‍ അങ്ങനെ ചെയ്യുന്നതിന്റെ കാരണം കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അവള്‍ക്ക് ഒരു ധാരണയില്ലാത്തതിനാലാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ ഭാര്യമാരോട് വിശദീകരിക്കാന്‍ ഭര്‍ത്താക്കന്മാരെ പഠിപ്പിക്കണം. കൂടാതെ അവര്‍ക്ക് താങ്ങാനാവാത്ത ചെലവുകള്‍ വേണ്ട എന്നു പറയുകയും വേണം. ഭാര്യമാരോട് ”വേണ്ട” എന്നു പറയാന്‍ എല്ലാ ഭര്‍ത്താക്കന്മാരേയും നാം ധൈര്യപ്പെടുത്തണം. അങ്ങനെ അവര്‍ക്ക് കുടുംബത്തിനു വേണ്ടി സമ്പാദ്യം സ്വരൂപിക്കാം. അത്തരം സമ്പാദ്യം ഓരോ വീട്ടിലും ഉണ്ടാക്കാം – ഓരോ മാസവും അവര്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനും ചെലവ് വെട്ടിക്കുറയ്ക്കുന്നതിനും ജാഗ്രതയുള്ളവരാണെങ്കില്‍. ഇതു ചെയ്യാന്‍ ഓരോ ഭര്‍ത്താവിനെയും പ്രോത്സാഹിപ്പിക്കുകയെന്നതു മൂപ്പന്മാരെന്ന നിലയില്‍ നമ്മുടെ കടമയാണ്. കാലത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ വിശ്വാസികള്‍ പണം ചെലവഴിക്കുന്നതില്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. ”അനിശ്ചിതമായ സമ്പത്തില്‍” നമ്മള്‍ ആശ്രയിക്കുന്നില്ല. നമ്മുടെ വിശ്വാസം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവില്‍ മാത്രമാണ് (1 തിമൊ. 6:17). എന്നാല്‍ ”ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും” (ഫിലി. 4:19) എന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ നാം ദൈവവചനം അനുസരിക്കുകയും ഉറുമ്പില്‍ നിന്നും (മുകളില്‍ പറഞ്ഞതുപോലെ) പഠിക്കുകയും മുമ്പേ ദൈവരാജ്യം ആത്മാര്‍ത്ഥമായി അന്വേഷിക്കു കയും (മത്താ. 6:33) വേണമെന്നും നാം വിശ്വാസികളെ പഠിപ്പിക്കണം. ഒരു വിശ്വാസി എന്ന നിലയിലുള്ള എന്റെ 59 വര്‍ഷത്തില്‍ (വിവാഹിതനായ 50 വര്‍ഷം ഉള്‍പ്പെടെ) ഞാനും ഭാര്യയും ഒരിക്കലും ഒരു രൂപ പോലും കടം വാങ്ങിയിട്ടില്ല. അല്ലെങ്കില്‍ ഒരു ദിവസം പോലും, ആരോടും കടപ്പെട്ടിരുന്നിട്ടില്ല – ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ വളരെ ദരിദ്രരായിരുന്ന ചില സമയങ്ങളില്‍ പോലും. ദൈവവചനത്തെ അനുസരിക്കുന്നതിലൂടെ ഞങ്ങളുടെ വീട്ടില്‍ ഞങ്ങള്‍ കര്‍ശനമായി സാമ്പത്തിക അച്ചടക്കം പരിശീലിച്ചു. ഞങ്ങള്‍ക്ക് താങ്ങാനാവാത്ത വിലയുള്ള ഒന്നും ഞങ്ങള്‍ ഒരിക്കലും വാങ്ങിയിട്ടില്ല – പഴയവ അല്ലെങ്കില്‍ ”കൈകൊണ്ട് ശരിയാക്കുന്നവ” ഉള്ളപ്പോള്‍ പുതിയ വസ്ത്രങ്ങള്‍ പോലും ഞങ്ങള്‍ കുട്ടികള്‍ക്കായി വാങ്ങിയിട്ടില്ല. അതിന്റെ ഫലം എന്തെന്നാല്‍ ദൈവം ഇന്ന് ഞങ്ങളെയും ഞങ്ങളുടെ കുട്ടികളെയും ആത്മീയമായി അനുഗ്രഹിച്ചു. മറ്റുള്ളവരെ സാമ്പത്തിക അച്ചടക്കം പഠിപ്പിക്കാന്‍ ഇതും ഞങ്ങളെ സഹായിച്ചു. ഞാന്‍ റോമര്‍ 13:8 കര്‍ശനമായി അനുസരിക്കാനും മത്തായി 6:33 അനുസരിച്ച് വീട്ടില്‍ ജീവിക്കാനും ഉല്‍സാഹിച്ചു- അതിനാല്‍ ദൈവം ഞങ്ങളുടെ ഭൂമിയിലെ ഏല്ലാ ആവശ്യങ്ങളും നല്‍കിയതു മാത്രമല്ല എനിക്ക് അത്ഭുതകരമായ ആത്മീയ സമ്പത്തും നല്‍കി. അതിനാല്‍ ഞാന്‍ ധൈര്യത്തോടെ ഇപ്പോള്‍ എല്ലാ വിശ്വാസികളോടും പറയുന്നു: ”എന്നെ പിന്തുടരുക – ഈ മേഖലയില്‍, ദൈവവചനത്തില്‍ കല്പിച്ചിരിക്കുന്നതുപോലെ ഒരാളുടെ വരുമാനത്തിനകത്തു ജീവിക്കുന്നതും കടത്തില്‍ നിന്ന് മുക്തനാകുന്നതും സംബന്ധിച്ച്.” നാം എന്താണു വിലമതിക്കുന്നത് എന്ന ചോദ്യത്തിലേക്കാണ് ഇതെല്ലാം നയിക്കുന്നത് – ദൈവ വചനത്തിന്റെ മാനദണ്ഡങ്ങളോ അതോ നമുക്ക് ചുറ്റുമുള്ള ലൗകിക ക്രിസ്ത്യാനികളുടെ നിലവാരമോ? ഒരു ദൈവപൈതല്‍ കടത്തില്‍ തുടരുന്നത് തികഞ്ഞ നാണക്കേട് ഉളവാക്കുന്നതും നേരിട്ട് ദൈവവചനത്തോടുള്ള അനുസരണക്കേടു മാണ്. മാത്രമല്ല ഇതുമൂലം സാത്താന് രാവും പകലും ദൈവമുമ്പാകെ കുറ്റാരോപണം നടത്തുവാന്‍ ഇടം ലഭിക്കുകയും ചെയ്യുന്നു (വെളിപ്പാട് 12:10). നിങ്ങള്‍ ഒരു വലിയ തുക കടമുള്ള മൂപ്പനാണെങ്കില്‍ എല്ലാ മാസവും നിങ്ങളുടെ കടം തീര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നില്ലെങ്കില്‍ നിങ്ങളുടെ പദവിയില്‍ നിന്ന് ഉടന്‍ ഇറങ്ങുകയും ഉടനടി പ്രസംഗം അവസാനിപ്പിക്കുകയും നിങ്ങളുടെ കടം തീര്‍ക്കാന്‍ ആരംഭിക്കുകയും വേണം. കാരണം, ദീര്‍ഘകാലമായിട്ടുള്ള കടം ഏതൊരു വിശ്വാസിക്കും വളരെ മോശമായ സാക്ഷ്യമാണ് – പ്രത്യേകിച്ചും ഒരു മൂപ്പന്. നല്‍കുന്നതിലും കടം കൊടുക്കുന്നതിലും ജ്ഞാനം ആദ്യം അവരുടെ മൂപ്പന്മാരുമായി ആലോചിക്കാതെ ആര്‍ക്കും വലിയ തുക ഒരിക്കലും കടം കൊടുക്കരുതെന്നു സഭയിലെ വിശ്വാസികളോട് പറയണം. അല്ലെങ്കില്‍ സഭയില്‍ ബന്ധങ്ങള്‍ ശിഥിലമായേക്കാം. എങ്കില്‍, ”നിങ്ങളോട് ചോദിക്കുന്ന ഏവര്‍ക്കും കൊടുക്കുക” എന്നും… ”പകരം ഒന്നും പ്രതീക്ഷിക്കാതെ കടം കൊടുക്കാ നും”പറയുന്ന (ലൂക്കൊ. 6:30) യേശുവിന്റെ കല്പനയെക്കുറിച്ച് എന്തു പറയുന്നു? തിരുവെഴുത്തിലെ ഏതെങ്കിലും വാക്യം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം തിരുവെഴുത്തുകളെ തിരുവെഴുത്തുകളുമായി താരതമ്യം ചെയ്യണം. അല്ലെങ്കില്‍ നമുക്ക് ഒരു വാക്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയായിരിക്കും ലഭിക്കുക. സാത്താന്‍ യേശുവിനെ ആലയത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ പരീക്ഷിച്ചപ്പോള്‍, യേശുവിനോട് ”ഇങ്ങനെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞ് ഒരു വാക്യം ഉദ്ധരിച്ചു. എന്നാല്‍ യേശു ഈ നിര്‍ദ്ദേശം നിരസിച്ചു. ”ഇങ്ങ നെയും എഴുതിയിരിക്കുന്നു..” എന്നു പറഞ്ഞു (മത്താ. 4:6,7). അതി നാല്‍, മുഴുവന്‍ തിരുവെഴുത്തുകളുടെയും സത്യം ”എഴുതിയിരിക്കുന്നു” എന്നതില്‍ മാത്രം കാണില്ല, മറിച്ച് ”ഇങ്ങനെയും എഴുതിയിരിക്കുന്നു” എന്നിവയിലും കൂടിയാണ് കാണുന്നത്. അതുകൊണ്ട് ലൂക്കൊസ് 6:30-ല്‍ ”നിങ്ങളോട് ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും കൊടുക്കുക… കൂടാതെ ഒന്നും മടക്കി പ്രതീക്ഷിക്കാതെ കടം കൊടുക്കുക,” എന്നു വായിക്കുമ്പോള്‍ 1 കൊരിന്ത്യര്‍ 10:26-ല്‍ ”ഭൂമിയിലുള്ളതെല്ലാം കര്‍ത്താവിന്റേതാണ്” എന്നും എഴുതിയിരിക്കു ന്നതായി നാം കാണണം. അതിനാല്‍ നമ്മള്‍ ആദ്യം തിരിച്ചറിയേണ്ടത് പണം, സ്വത്ത്, സമ്പാദ്യം എന്നിങ്ങനെ നമ്മുടെ എല്ലാം കര്‍ത്താവി ന്റേതാണെന്നുള്ളതാണ്. അതിനാല്‍ നമ്മോട് പണം ചോദിക്കുന്ന എല്ലാവര്‍ക്കും നല്‍കാനുള്ള വാക്യം അനുസരിക്കുന്നതിന് മുമ്പ് ആദ്യം നമ്മുടെ പണത്തിന്റെ ഉടമയില്‍ നിന്ന് – കര്‍ത്താവില്‍നിന്ന്- അത് ചെയ്യാന്‍ അനുമതി ചോദിക്കണം. നാം അങ്ങനെ കര്‍ത്താവിനെ അന്വേഷിക്കുമ്പോള്‍ അവിടുന്നു നമ്മോട് പറഞ്ഞേക്കാം ചില ആളുകള്‍ക്കു കുറച്ചു പണം നല്‍കാന്‍. മറ്റ് സമയങ്ങളില്‍ മറ്റു ചിലര്‍ക്കു പണം നല്‍കരുതെന്നും അവിടുന്നു നമ്മോടു പറഞ്ഞേക്കാം – ഇതെല്ലാം പണത്തിനായി നമ്മോട് ചോദിക്കുന്ന ആളുകളുടെ ഹൃദയത്തില്‍ അവിടുന്ന് എന്തു കാണുന്നു എന്നതിനെ ആശ്രയിച്ചിരി ക്കുന്നു. അങ്ങനെ കര്‍ത്താവ് വഞ്ചകരില്‍ നിന്നു നമ്മെ സംരക്ഷിക്കും. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രതയോടും ബുദ്ധിയോടും പെരുമാറുന്നില്ലെങ്കില്‍ അവര്‍ അവരുടെ പണം ഉപയോഗിച്ച് ‘വിഡ്ഢികളായ ഉദാരമതികള്‍’ ആയിത്തീരും! എല്ലാ വിശ്വാസികളും പണം കടം കൊടുക്കുന്നതിന് മുമ്പ് അവരുടെ മൂപ്പന്മാരുമായി ആലോചിക്കാന്‍ പറയണം – പ്രത്യേകിച്ചും തുക വലുതാണെങ്കില്‍. കടം വാങ്ങുന്നയാളില്‍ നിന്നും അവരുടെ പണം തിരികെ ലഭിക്കാനിടയില്ല എന്നതു മാത്രമല്ല കാരണം. വലിയ അപകടം എന്തെന്നാല്‍ ശിഷ്യത്വത്തില്‍ താല്‍പര്യമില്ലാത്ത, എന്നാല്‍ മാന്യരായ വിശ്വാസികളില്‍ നിന്നു സമ്മാനങ്ങള്‍ നേടുന്നതില്‍ മാത്രം താല്പര്യമുള്ള ആളുകള്‍ സഭയില്‍ ചേരുന്നതിലൂടെ സഭ ദുഷിപ്പിക്കപ്പെടുന്നു എന്നുള്ളതാണ്! ”ശിഷ്യത്വം” ഇല്ലാതെ ”സ്‌നേഹവും നന്മയും” മാത്രം പ്രസംഗിക്കുന്ന സഭകളില്‍ പണവുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണയായി ഉണ്ടാകാറുണ്ട്. യേശു ഉദ്‌ഘോഷിച്ച ശിഷ്യത്വത്തിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പതിവായി പഠിപ്പിക്കുകയും നിങ്ങള്‍ (ഒരു മൂപ്പനെന്ന നിലയില്‍) സഭയുടെ ‘എണ്ണപ്പെരുപ്പത്തിലുള്ള വളര്‍ച്ചയില്‍’ നിന്ന് ഒരു ബഹുമതിയും ആഗ്രഹിക്കാതിരിക്കുകയും സഭയില്‍ ഒരു ദൈവിക കുടുംബം കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ക്കു യഥാര്‍ഥ താല്പര്യം ഉണ്ടായിരിക്കു കയും ചെയ്യുമെങ്കില്‍ നിങ്ങള്‍ അത്തരം വഞ്ചകരില്‍ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കും. ആ വ്യക്തി കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ശിഷ്യനാകാന്‍ താല്പര്യമുണ്ടെന്നു സ്വയം തെളിയിച്ചാല്‍ മാത്രമേ ഞങ്ങള്‍ സഭകളില്‍ പാവപ്പെട്ട വ്യക്തിയെ പണം കൊടുത്തു സഹായിക്കുകയുള്ളു. ഇതാണു ഞങ്ങള്‍ പിന്തുടരുന്ന രീതി. നീതിമാനും പണത്തില്‍ വിശ്വസ്തനും പണത്തിന്റെ കാര്യത്തില്‍ നീതിമാനായ ശേഷം (ആദ്യപടി) നമ്മള്‍ പണത്തില്‍ വിശ്വസ്തനായിരിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് പോകണം. പണകാര്യങ്ങളില്‍ നാം നീതിമാന്മാരായിരിക്കാം – വഞ്ചിക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, കടത്തില്‍ പെടാതിരി ക്കുക. പക്ഷേ നാം ഇപ്പോഴും പണത്തിന്റെ ഉപയോഗകാര്യത്തില്‍ അവിശ്വസ്തരാകാന്‍ സാധ്യതയുണ്ട്. പണത്തോട് അവിശ്വസ്തത കാണിക്കുക എന്നാല്‍ നമ്മുടെ പണം നമുക്കുവേണ്ടി ധാരാളമായി ചെലവഴിക്കുന്നതു കൂടാതെ സഭയിലെ പണം നിര്‍ലോഭം ചെലവഴിക്കുന്നതുമാണ്. പല സഭകളിലും ക്രിസ്ത്യന്‍ സംഘടനകളിലും നേതാക്കള്‍ സഭയുടെ പണം വളരെ ഗംഭീരമായി ചെലവഴിക്കുന്നു – ദൈവജനം കൂടുതല്‍ കൂടുതല്‍ നല്‍കുന്നത് തുടരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. നമ്മളുടെ സഭകളില്‍ പാവപ്പെട്ട ധാരാളം സഹോദരന്മാര്‍ വേണ്ട പണത്തിനായി കഠിനമായി ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് സ്വന്തം വീടുകളില്‍ വേണ്ടതെല്ലാം വാങ്ങാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ സഭയിലേക്ക് നല്‍കുന്ന പണം നമ്മള്‍ ആര്‍ഭാടമായി ചെലവഴിക്കരുത് – അതു സഭയുടെ ചെലവുകള്‍ക്കാണെങ്കില്‍ പോലും. നമ്മുടെ ഉദ്ദേശ്യങ്ങള്‍ നല്ലതായിരിക്കാം. എന്നാല്‍ കര്‍ത്താവിനും അവിടുത്തെ ജനത്തിനുമായി ചെയ്ത വേലയില്‍ മാര്‍ത്തയ്ക്കും നല്ല ഉദ്ദേശ്യമാ യിരുന്നു ഉണ്ടായിരുന്നത് (ലൂക്കൊ. 10:38-42). എന്നിട്ടും അവളുടെ വേലയില്‍ കര്‍ത്താവ് അവളെ ശാസിച്ചു. അതിനാല്‍ മറിയയെപ്പോലെ യേശുവിന്റെ കാല്‍ക്കല്‍ ഇരിക്കുന്നതും അവിടുത്തെ തിരുത്തലുകളും ശാസനകളും ശ്രദ്ധിക്കുന്നതും നല്ലതാണ്. യേശു നമ്മുടെ മാതൃകയും മുന്നോടിയുമാണ്. അവിടുത്തേക്ക് ദൈവജനത്തില്‍ നിന്നുള്ള സമ്മാനമായി ധാരാളം പണം ലഭിച്ചു. എന്നാല്‍ അവിടുന്നു ശ്രദ്ധാലുവും മിതത്വമുള്ളവനും ചെലവിടുന്നതില്‍ വിശ്വസ്തനും ആയിരുന്നു. അവിടുന്നു പണം ചെലവഴിച്ച രീതി യോഹന്നാന്‍ 13:29-ലെ അവിടുത്തെ വാക്കുകളില്‍ വെളിപ്പെടുത്തി യിരിക്കുന്നു: ”നിങ്ങള്‍ക്കു വാസ്തവത്തില്‍ ആവശ്യമുള്ളത് മാത്രം വാങ്ങുക, എപ്പോഴും ദരിദ്രരെക്കുറിച്ചു ചിന്തിക്കുക. അവര്‍ക്ക് എന്തെ ങ്കിലും നല്‍കുകയും ചെയ്യുക” (പരാവര്‍ത്തനം). നമ്മുടെ എല്ലാ ചെലവുകളിന്മേലും പിന്തുടരാനുള്ള ഒരു നല്ല മാര്‍ഗ്ഗനിര്‍ദ്ദേശമാണിത് – വീട്ടിലും സഭയിലും. നിങ്ങള്‍ പണം സംബന്ധിച്ച് അശ്രദ്ധരും, അതു പാഴാക്കുന്നവരും ആണെങ്കില്‍ ആത്മാവിന്റെ അഭിഷേകം നഷ്ടപ്പെടും. യേശു പറഞ്ഞു: ”നിങ്ങള്‍ പണം സംബന്ധിച്ച് വിശ്വസ്തരല്ലെങ്കില്‍ ആരാണ് നിങ്ങള്‍ക്ക് യഥാര്‍ത്ഥ ധനം നല്‍കുന്നത്?” (ലൂക്കൊ. 16:11). ദൈവത്തിനുവേണ്ടി തങ്ങളുടെ സഭയെ ദൈവികാഗ്നിയില്‍ നിര്‍ത്താന്‍ കഴിയുന്ന പല മൂപ്പന്മാരും ഇന്ന് അഭിഷേകമില്ലാത്തവരായിരിക്കുന്നത് ഈ മേഖലയില്‍ പരാജയപ്പെട്ടതിനാലാണ്. പണത്തോട് വിശ്വസ്തത പുലര്‍ത്തുക എന്നാല്‍ നമ്മള്‍ അത് മിതത്വത്തോടും ബുദ്ധിയോടുംകൂടെ ചെലവഴിക്കുന്നതാണ്- രണ്ടിടത്തും; വീട്ടിലും സഭയിലും. പാവങ്ങളെ സഹായിക്കുക സഭകള്‍ ഒരു കുടുംബമായി പണിയണം – ഭാഷയുടെയോ സമുദായത്തിന്റെയൊ വംശത്തിന്റെയോ വ്യത്യാസം ഒന്നുമില്ലാതെ. കാരണം നമ്മള്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ യാഥാര്‍ത്ഥ്യം പ്രകടിപ്പിക്കുന്നതിനാണു വിളിക്കപ്പെട്ടിരിക്കുന്നത്. അതില്‍ വിവിധ ഭാഷകളിലെ ആളുകള്‍ തമ്മിലോ സംസ്‌കാരങ്ങള്‍ തമ്മിലോ സമൂഹങ്ങള്‍ തമ്മിലോ വ്യത്യാസമില്ല. നമ്മുടെ സഭാ കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ആരാണ് ദരിദ്രരും ആവശ്യക്കാരുമെന്നു കണ്ടെത്തേണ്ടത് മൂപ്പന്മാരെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമാണ് – കൂടാതെ അവരെ സഹായിക്കേണ്ടതും. ആദ്യകാല സഭയില്‍, വിശ്വാസികള്‍ പാവപ്പെട്ട വിശ്വാസികളെ സഹായിക്കാനുള്ള പണം നല്‍കാന്‍ ആഗ്രഹിച്ചപ്പോള്‍ അവര്‍ അതു നേതാക്കളുടെ – അപ്പൊസ്തലന്മാര്‍- കയ്യില്‍ എല്‍പിച്ചു. അവരുടെ നേതാക്കള്‍ക്ക് വിശ്വാസികള്‍ക്കിടയിലെ ആവശ്യം അവരെക്കാള്‍ നന്നായി അറിയാമെന്നുള്ളത് അംഗീകരിക്കാനുള്ള വിനയം അവര്‍ക്ക് ഉണ്ടായിരുന്നു (പ്രവൃ. 4:34,35). ഇത് വിശ്വാസികള്‍ക്കു ദരിദ്രരെ സഹായിക്കാന്‍ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് – പണം മൂപ്പന്മാരെ ഏല്‍പ്പിക്കുകയും അവര്‍ അത് ആവശ്യക്കാരന് ന്യായമായി വിതരണം നടത്തുകയും ചെയ്യട്ടെ. എന്നിരുന്നാലും വിശ്വാസികള്‍ ദരിദ്രര്‍ക്ക് സ്വന്തമായി നേരിട്ട് പണം നല്‍കിയാല്‍, അവര്‍ സമര്‍ത്ഥമായി അവരുടെ ആവശ്യങ്ങള്‍ മറ്റുള്ളവരോട് പരസ്യം ചെയ്യുവാനുള്ള എല്ലാ സാധ്യതയും ഉണ്ട്. അങ്ങനെ അവര്‍ക്കു ധാരാളം പണം ലഭിക്കുവാനും, ശരിയായ ദരിദ്രര്‍ക്ക് ഒന്നും ലഭിക്കാതിരിക്കുവാനും ഇടവന്നേക്കാം. ദൈവത്തിന്റെ വേലയ്ക്കായി നല്‍കിയ പണം വിവേകപൂര്‍വ്വം ആവശ്യാനുസൃതം മൂപ്പന്മാര്‍ ഉപയോഗിക്കണം. ദരിദ്രാവസ്ഥയിലുള്ള ഒരു സഭയ്ക്ക് പണം അയയ്ക്കുകയാണെങ്കില്‍ ഒന്നില്‍ കൂടുതല്‍ മൂപ്പന്മാരുള്ള, കണക്കുകള്‍ ശരിയായി പരിപാലിക്കുന്ന, വ്യവസ്ഥാപി തമായ ഒരു സഭ വഴി ആയിരിക്കണം അത് എത്തിക്കേണ്ടത്. ആ പണം ദരിദ്രമായ സഭയില്‍ ഒരു പ്രത്യേക പദ്ധതിക്കായി ചെലവഴി ച്ചാലും, സഭ അതു വിവേകത്തോടെയാണോ ചെലവാക്കിയതെന്നു പണം നല്‍കിയതിനു ശേഷവും മൂപ്പന്മാര്‍ സ്ഥിരീകരിക്കണം. അവിശ്വാസികളെ സഹായിക്കരുതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ നമ്മുടെ ഉത്തരവാദിത്തം പ്രാഥമികമായി നമ്മുടെ സ്വന്തം സഭാകുടുംബത്തോടാണ്. ഉദാഹരണത്തിന്: നിങ്ങളുടെ പട്ടണത്തി ലുള്ള യാചകരെ സഹായിക്കാന്‍ നിങ്ങള്‍ പണം നല്‍കിയാല്‍ അതു തീര്‍ച്ചയായും ഒരു നല്ല പ്രവൃത്തിയാണ്. എന്നാല്‍ തല്‍ഫലമായി, നിങ്ങളുടെ കുട്ടികള്‍ പട്ടിണിയിലായാല്‍, അപ്പോള്‍ നിങ്ങളുടെ നല്ല പ്രവൃത്തി വിഡ്ഢിത്തമായി മാറും. നമ്മൊളൊരിക്കലും നമ്മുടെ സ്വന്തം പണംകൊണ്ട് അത്തരമൊരു മടയത്തരം ചെയ്യില്ല. ദൈവത്തിന്റെ പണംകൊണ്ടും അത്തരം ഒരു മടയത്തരം ചെയ്യരുത്. ബൈബിള്‍ പറയുന്നു: ”ആരെങ്കിലും സ്വന്ത കുടുംബത്തിനായി കരുതുന്നില്ലെങ്കില്‍ അവന്‍ വിശ്വാസം ത്യജിച്ചവനും, കൂടാതെ ഒരു അവിശ്വാസിയെക്കാള്‍ മോശപ്പെട്ടവനുമാണ്” (1 തിമൊ. 5:8). ”അതി നാല്‍ നമുക്ക് അവസരം കിട്ടുമ്പോലെ, എല്ലാവര്‍ക്കും, പ്രത്യേകിച്ച് സഹവിശ്വാസികള്‍ക്കും നന്മ ചെയ്യാം” (ഗലാ. 6:10). ഒരു പിതാവിന് സ്വന്തം മക്കളോട് ചോദിക്കാം ജറുസലേമിലെ പാവപ്പെട്ട വിശുദ്ധര്‍ക്ക് പണം അയയ്ക്കാന്‍ വേണ്ടി ധനശേഖരം എടുക്കാന്‍ കൊരിന്ത്യന്‍ ക്രിസ്ത്യാനികളോട് പൗലൊസ് ആവശ്യപ്പെട്ടു (2 കൊരി. 8,9&1 കൊരി. 16:2). എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക: സ്വന്തം ആത്മീയ മക്കളായവരോടു മാത്രമാണ് അദ്ദേഹം അങ്ങനെ ചെയ്യാന്‍ പറഞ്ഞത്- കൊരിന്തിലെ ക്രിസ്ത്യാനിക ളോട്. മറ്റെവിടെയെങ്കിലുമുള്ള പാവപ്പെട്ട വിശ്വാസികള്‍ക്കു പണം അയയ്ക്കാന്‍ പൗലൊസ് റോമിലെയോ കൊലൊസ്യയിലെയോ ക്രിസ്ത്യാനികളോട് ഒരിക്കലും ആവശ്യപ്പെട്ടില്ല. കാരണം, ആ സഭകള്‍ പൗലൊസ് സ്ഥാപിച്ചതല്ല. അതിനാല്‍ പൗലൊസിന് അവരുടെമേല്‍ അധികാരമില്ലായിരുന്നു. ഒരു ആത്മീയ പിതാവിന് പാവപ്പെട്ട വിശ്വാസികള്‍ക്ക് പണം നല്‍കാന്‍ സ്വന്തം മക്കളോട് ആവശ്യപ്പെടാന്‍ കഴിയും. പക്ഷേ അവനു മറ്റുള്ളവരുടെ കുട്ടികളോട് അങ്ങനെ ആവശ്യപ്പെടാന്‍ കഴിയുകയില്ല. നിങ്ങള്‍ ഈ തത്ത്വങ്ങള്‍ പിന്തുടരുകയാണെങ്കില്‍, നിങ്ങള്‍ സുരക്ഷിതരായിരിക്കും. നമ്മള്‍ ഈ മൂല്യങ്ങള്‍ സംരക്ഷിക്കുക യാണെങ്കില്‍ എല്ലാ ബാബിലോണിയന്‍ സഭകളും വീണുപോയ സാമ്പത്തിക കുഴിയില്‍ വീഴാതിരിക്കാന്‍ നമുക്കു സാധിക്കും. നമ്മള്‍ ഉറച്ചുവിശ്വസിക്കുന്നു: ”മുമ്പേ ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവര്‍ അവരുടെ ഭൂമിയിലെ ആവശ്യങ്ങളെല്ലാം അവരുടെ സ്വര്‍ഗ്ഗീയപിതാവ് നല്‍കുന്നതായി കണ്ടെത്തും” (മത്താ. 6:33). ഞങ്ങള്‍ ഇങ്ങനെയും വിശ്വസിക്കുന്നു: പുതിയ ഉടമ്പടി തത്ത്വ ങ്ങള്‍ക്കനുസൃതമായി നാം അവിടുത്തെ വേല ചെയ്യുമെങ്കില്‍ ദൈവം എപ്പോഴും അവിടുത്തെ വേലയ്ക്കു വേണ്ടത്ര ധനസഹായം നല്‍കും. പൗലൊസിന്റെ പണത്തോടുള്ള മനോഭാവം താഴെപ്പറയുന്ന വാക്യങ്ങളില്‍ അപ്പൊസ്തലനായ പൗലൊസിന്റെ പണവുമായി ബന്ധപ്പെട്ടുള്ള മാതൃക നോക്കുക: 1 കൊരി. 9:11 മുതല്‍ 19 വരെ: ”ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നുവെങ്കില്‍, എനിക്കു പ്രശംസിക്കാന്‍ ഒന്നുമില്ല, കാരണം ഞാന്‍ അതു ചെയ്യാന്‍ നിര്‍ബന്ധിതനാണ്… അപ്പോള്‍ പിന്നെ എന്താണ് എന്റെ പ്രതിഫലം? ഞാന്‍ സുവിശേഷം പ്രസംഗിക്കുമ്പോള്‍, എന്റെ അവകാശം പൂര്‍ണ്ണമായി ഉപയോഗിക്കാതിരിക്കാന്‍ സുവിശേഷം ചെലവ് ഇല്ലാതെ പ്രസംഗിക്കുന്നു. ”ഞാന്‍ എല്ലാവരില്‍ നിന്നും സ്വതന്ത്രനാണെങ്കിലും ഞാന്‍ കൂടുതല്‍ പേരെ നേടേണ്ടതിന് ഞാന്‍ എന്നെത്തന്നെ എല്ലാവര്‍ക്കും ദാസനാക്കി.” ഇവിടെ ശ്രദ്ധിക്കുക. എല്ലാവരെയും നേടുന്നതിനായി, എല്ലാ മനുഷ്യരുടെയും ദാസനാകാനുള്ള ഒരു മാര്‍ഗം അവരോട് സൗജന്യ മായി – നിരക്ക് ഈടാക്കാതെ- സുവിശേഷം പ്രസംഗിക്കുക എന്ന താണ്. 2 കൊരിന്ത്യര്‍ 11:7 മുതല്‍ 12 വരെ (എന്‍.എ.എസ്ബി, ലിവിങ് ബൈബിള്‍): ”ഞാന്‍ ദൈവത്തിന്റെ സുവിശേഷം നിങ്ങള്‍ക്ക് സൗജന്യമായി പ്രസംഗിച്ചുകൊണ്ട് നിങ്ങള്‍ ഉയരേണ്ടതിന് എന്നെത്തന്നെ താഴ്ത്തുകയാല്‍ പാപം ചെയ്തുവോ? ഞാന്‍ നിങ്ങളോടൊപ്പം ആയിരുന്നപ്പോള്‍ എന്റെ ആവശ്യങ്ങളില്‍, ഞാന്‍ ആര്‍ക്കും ഒരു ഭാരമായിരുന്നില്ല. എല്ലാ കാര്യങ്ങളിലും ഞാന്‍ എന്നെത്തന്നെ അകറ്റി നിര്‍ത്തി നിങ്ങള്‍ക്ക് ഒരു ഭാരമായിരിക്കാതെ സൂക്ഷിച്ചു – അങ്ങനെ ചെയ്യുന്നത് ഞാന്‍ ഇനിയും തുടരും. ക്രിസ്തുവിന്റെ സത്യം എന്നില്‍ ഉള്ളതിനാല്‍ എന്റെ ഈ പ്രശംസ അഖായയിലെ പ്രദേശങ്ങളില്‍ അവസാനിപ്പിക്കില്ല. എന്തുകൊണ്ട്?… നമ്മളെപ്പോലെതന്നെ ദൈവത്തിന്റെ വേല അവരും ചെയ്യുന്നുവെന്ന് വീമ്പിളക്കുന്നവരുടെ നിലപാടുതറ തകര്‍ത്തു കളയേണ്ടതിനു തന്നെ.” പൗലൊസ് ഇവിടെ പറയുന്നത് ശ്രദ്ധിക്കുക: നമ്മെത്തന്നെ താഴ്ത്തി നമ്മുടെ സഭയിലെ വിശ്വാസികളെ സേവിക്കാനുള്ള വഴി അവരോട് ”സുവിശേഷം സൗജന്യമായി” പ്രസംഗിക്കുക എന്നതാണ്. പ്രവൃത്തി 20:33-35: ”ഞാന്‍ ആരുടേയും വെള്ളിയോ സ്വര്‍ണ്ണമോ വസ്ത്രങ്ങളോ മോഹിച്ചിട്ടില്ല. നിങ്ങള്‍ക്കു തന്നെ അറിയാം എന്റെ സ്വന്തം ആവശ്യങ്ങള്‍ക്കും എന്നോടൊപ്പമുണ്ടായിരുന്ന പുരുഷ ന്മാര്‍ക്കും വേണ്ടി ഈ കൈകളാല്‍ തന്നെ ശുശ്രൂഷിച്ചുവെന്ന്. നിങ്ങള്‍ തീര്‍ച്ചയായും എല്ലാറ്റിനും ഈ രീതിയില്‍ കഠിനാധ്വാനം ചെയ്യണമെന്ന് ഞാന്‍ നിങ്ങളെ കാണിച്ചു തന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ദുര്‍ബലരെ സഹായിക്കുകയും കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മിക്കുകയും ചെയ്യുക, അവിടുന്നു പറഞ്ഞു: ‘സ്വീകരിക്കുന്നതി നെക്കാള്‍ നല്‍കുന്നതാണു കൂടുതല്‍ ഭാഗ്യം.” 2 തെസ്സലോനിക്യര്‍ 3:7-9: ”എങ്ങനെ ഞങ്ങളുടെ മാതൃക പിന്തുടരണമെന്നു നിങ്ങള്‍ക്കു തന്നെ അറിയാം. കാരണം വില നല്‍കാതെ ഞങ്ങള്‍ ആരുടേയും അപ്പം കഴിച്ചിട്ടില്ല. നിങ്ങളില്‍ ആര്‍ക്കും ഭാരം ആവാതിരിക്കാന്‍ അധ്വാനത്തോടും പ്രയാസത്തോടും ഞങ്ങള്‍ രാത്രിയും പകലും ജോലി ചെയ്യുന്നു. ഞങ്ങള്‍ക്ക് അവകാശ മില്ലാത്തതുകൊണ്ടല്ല ഇത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു മാതൃകയായി ഞങ്ങളെത്തന്നെ സമര്‍പ്പിക്കുകയും, അങ്ങനെ നിങ്ങള്‍ ഞങ്ങളുടെ മാതൃക പിന്തുടരുകയും ചെയ്യുവാനാണ്.” വളരെ കുറച്ച് പ്രസംഗകര്‍ മാത്രമേ തിരുവെഴുത്തില്‍ കാണുന്ന പൗലൊസിന്റെ ഈ മാതൃക പിന്തുടരുന്നുള്ളൂ. എന്നാല്‍ നമ്മുടെ വിളി പൗലൊസിന്റെ മാതൃക പിന്തുടരുകയും ഇന്നത്തെ ക്രൈസ്തവ ലോകത്തിലുള്ള ബാബിലോണിയന്‍ പ്രസംഗകരില്‍ നിന്നു വ്യത്യസ്തരായിരിക്കുകയും ചെയ്യുക എന്നതാണ്. പൗലൊസിന് പ്രായമായപ്പോള്‍ കൂടുതല്‍ അദ്ധ്വാനിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ദൈവം അവന്റെ ആവശ്യങ്ങള്‍ അത്ഭുതകരമായ രീതിയില്‍ നടത്തി. പൗലൊസ് ജറുസലേമില്‍ തടവിലാക്കപ്പെട്ടപ്പോള്‍, ചില യഹൂദന്മാര്‍ അവനെ കൊല്ലുമെന്ന് ഒരു പ്രതിജ്ഞ എടുത്തു (പ്രവൃ. 23:12-15). എന്നാല്‍ ദൈവത്തിന്റെ പരമാധികാരത്തില്‍ പൗലൊസിന്റെ സഹോദരിയുടെ മകന്‍ അത് കേട്ടു ജയിലില്‍ വന്ന് പൗലൊസിനോട് വിവരം പറഞ്ഞു (പ്രവൃ. 23:16). അങ്ങനെ പൗലൊസിന്റെ ജീവന്‍ രക്ഷപ്പെട്ടു. പിന്നെ അദ്ദേഹത്തെ ഗവര്‍ണര്‍ ഫെലിക്‌സിന്റെ മുമ്പാകെ ഹാജരാകാന്‍ കൈസരിയയിലേക്ക് കൊണ്ടുപോയി. താന്‍ അദ്ദേഹത്തെ മോചിപ്പിച്ചാല്‍ പൗലൊസ് കൈക്കൂലി തരുമെന്ന് ഫെലി ക്‌സ് പ്രതീക്ഷിച്ചു. പക്ഷേ പൗലൊസ് ഒരിക്കലും അതു നല്‍കിയില്ല (പ്രവൃ. 24:26). ഏത് ഗവര്‍ണറും കൈക്കൂലിയായി പ്രതീക്ഷിക്കുന്നത് ഒരു വലിയ തുകയായിരിക്കും. പൗലൊസിനെപ്പോലുള്ള ഒരു ദരിദ്ര പ്രസംഗകന്റെ പക്കല്‍ വളരെയധികം പണം ഉണ്ടായിരിക്കുമെന്ന് ഫെലിക്‌സിന് എങ്ങനെ അറിയാമായിരുന്നു? നമുക്ക് ഊഹിക്കാന്‍ കഴിയും! തര്‍സൊസിലെ വളരെ സമ്പന്ന നായ ഒരു യഹൂദ ബിസിനസ്സ് കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു പൗലൊസ്. അവന്‍ ഒരു ക്രിസ്ത്യാനിയായപ്പോള്‍ അവന്റെ അവകാശം ബന്ധുക്കള്‍ തടഞ്ഞിരിക്കണം. എന്നാല്‍ പൗലൊസിനെ ജയിലില്‍ അടച്ചെന്ന് അവര്‍ കേട്ടപ്പോള്‍ അവര്‍ അവനോട് സഹതപിക്കുകയും അവന്റെ കുടുംബ അവകാശത്തിന്റെ പങ്ക് സഹോദരിയുടെ മകനിലൂടെ അയയ്ക്കുകയും ചെയ്തിരിക്കണം. അങ്ങനെ പൗലൊസിന് അവന്റെ ബാക്കി ജീവിതത്തിലെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ മതിയായ പണം ലഭിച്ചു. ഫെലിക്‌സ് ഇതിനെക്കുറിച്ച് കേട്ടിരിക്കണം. പിന്നീട്, പൗലൊസ് റോമിലേക്ക് (അക്കാലത്തെ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം) പോയപ്പോള്‍, അവന്‍ ഒരു വീട് വാടകയ്‌ക്കെ ടുക്കുകയും രണ്ടുവര്‍ഷം അവിടെ താമസിക്കുകയും ചെയ്തു (പ്രവൃ. 28:30,31). വലിയ ഒരു തുക പൗലൊസിന്റെ പക്കല്‍ വന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. സാമ്പത്തിക മേഖലയില്‍ ദൈവത്തെ ബഹുമാനിക്കുന്നതില്‍ പൗലൊസ് ഒട്ടേറെ പതിറ്റാണ്ടുകളായി വിശ്വസ്തനായിരുന്നു. കൂടുതല്‍ സമയം അദ്ധ്വാനിക്കാനും സ്വയം പിന്തുണയ്ക്കാനും പൗലൊസിന് കഴിയാതെ വന്നപ്പോള്‍, കുടുംബ അവകാശത്തിലൂടെ അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ തക്കവണ്ണം ദൈവം പൗലൊസിനെ മാനിച്ചു. ദൈവം എപ്പോഴും തന്നെ മാനിക്കുന്നവനെ മാനിക്കുന്ന വനാണ്. ഇത് അറിയുന്നത് നമുക്ക് എത്ര പ്രോത്സാഹനമാണ്! എല്ലാ മൂപ്പന്മാരും പൗലൊസിനെപ്പോലെ ദൈവത്തെ ബഹുമാനി ക്കാന്‍ ശ്രമിക്കണം- കൂടാതെ പൗലൊസിന്റെ ജീവിതാവസാനത്തില്‍ ഉണ്ടായിരുന്ന ഈ സാക്ഷ്യം നമുക്കും ഉണ്ടായിരിക്കണം. ”ഞാന്‍ ആരോടും അന്യായം ചെയ്തിട്ടില്ല. ആരേയും ദുഷിച്ചിട്ടില്ല. ഞാന്‍ ഒരിക്കലും ആരേയും മുതലെടുത്തിട്ടില്ല” (2 കൊരി. 7:2).

അധ്യായം 13
യഥാര്‍ത്ഥ പ്രവാചകരും വ്യാജ പ്രവാചകരും

എല്ലാ വിശ്വാസികളെയും പ്രവാചകന്മാരായി വിളിച്ചിട്ടില്ല. എന്നാല്‍ എല്ലാ വിശ്വാസികളും പ്രവചനവരത്തിനുവേണ്ടി താത്പര്യപൂര്‍വ്വം വാഞ്ഛിക്കണമെന്ന് കല്‍പ്പിച്ചിരിക്കുന്നു (1 കൊരി. 14:1). പുതിയ ഉടമ്പടി യുഗത്തിലെ പരിശുദ്ധാത്മ വ്യാപാരത്തിന്റെ ഫലങ്ങളിലൊന്നാ ണിത് (പ്രവൃ. 2:17,18). ‘പ്രവചനം’ എന്നത് (പുതിയ ഉടമ്പടിയുടെ അര്‍ത്ഥത്തില്‍) ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വെല്ലുവിളിക്കുന്നതിനും അവരെ പണിയുന്നതിനും വേണ്ടി സംസാരിക്കുന്നതാണ് (1കൊരി. 14:3). പരിശുദ്ധാത്മ നിറവുള്ള എല്ലാ വിശ്വാസികള്‍ക്കും സഭായോഗങ്ങളില്‍ ഹ്രസ്വമായി പ്രവചിക്കാന്‍ കഴിയും (1 കൊരി. 14:31). മറ്റു വിശ്വാസികള്‍ സംസാരിച്ച കാര്യങ്ങള്‍ വിധിക്കുകയും അതില്‍ എത്രത്തോളം ദൈവത്തില്‍ നിന്നുള്ളതാണെന്നും എത്രമാത്രം മാനുഷികമാണെന്നും വിവേചിക്കുകയും വേണം- എല്ലാം തിരുവെഴുത്തുപയോഗിച്ചാണു പരിശോധിക്കേണ്ടത് (1 കൊരി. 14:29). ദൈവം ചിലരെ സഭയില്‍ പ്രവാചകന്മാരായി നിയമിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുവാനായി ദൈവം സഭയ്ക്ക് സമ്മാനമായി നല്‍കിയ മനുഷ്യരാണ് ഇവര്‍. വിശ്വാസികളെ വെല്ലുവിളിക്കാനും ശക്തിപ്പെടുത്താനുമുള്ള സന്ദേശങ്ങള്‍ പ്രവാചകന്മാര്‍ ദീര്‍ഘനേരം സംസാരിക്കും. ”യൂദാസും ശീലാസും പ്രവാചകന്മാരായതിനാല്‍ നീണ്ട സന്ദേശത്തിലൂടെ സഹോദരന്മാരെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു” എന്നു നമ്മള്‍ വായിക്കുന്നു (പ്രവൃ. 15:32). എന്നാല്‍ വളരെക്കുറച്ച് വിശ്വാസികള്‍ക്കു മാത്രമേ സഭയില്‍ പ്രവാചകന്മാരായിട്ടിരിക്കാനുള്ള വിളിയുള്ളൂ (1 കൊരി. 12:28; എഫെ. 4:11) -എല്ലാവരും ഇത് ഓര്‍ക്കണം. ഒരു സഭായോഗത്തില്‍ പ്രവചിക്കുന്ന ഒരാളെ ശ്രദ്ധിക്കുന്നത് ഒരു വാഴപ്പഴം കഴിക്കുന്നത് പോലെയാണ്. നാം പുറംതൊലി (മാനുഷിക മായത്) വലിച്ചെറിയണം. തൊലിക്കുള്ളിലുള്ളത് (ദൈവികമായത്) മാത്രം കഴിക്കണം. ഒരു യുവവിശ്വാസിയില്‍ തൊലി വളരെ കട്ടിയുള്ള തായിരിക്കും. അതിനാല്‍ ഉള്ള് (ദൈവത്തില്‍ നിന്നുള്ളത്) വളരെ കുറവായിരിക്കും. പക്ഷേ നമ്മള്‍ ആ കുറച്ച് പോലും എടുക്കുന്നതില്‍ സന്തോഷമുള്ളവരാണ്. എന്നാല്‍, കൂടുതല്‍ പക്വതയുള്ള വിശ്വാസിയില്‍ തൊലി കട്ടി കുറഞ്ഞതായിരിക്കും. ദൈവത്തില്‍ നിന്നുള്ളതു ധാരാളം ഉണ്ടായിരിക്കും. സഹോദരിമാര്‍ക്കും പ്രവചിക്കാന്‍ കഴിയും (പ്രവൃ. 2:17,18). പക്ഷേ പുതിയ ഉടമ്പടി പെന്തക്കോസ്ത് ദിനത്തില്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം ഏതെങ്കിലും ഒരു സ്ത്രീ പ്രവാചകിയായത് നമ്മള്‍ കാണുന്നില്ല. അതുപോലെ തന്നെ സ്ത്രീ അപ്പൊസ്തലയും ഇല്ല. ഫിലിപ്പൊസിന്റെ നാല് പെണ്‍മക്കള്‍ പ്രവചിച്ചതായി പ്രവൃത്തികള്‍ 21:9-ല്‍ നാം വായിക്കുന്നു. എന്നാല്‍ അവര്‍ പ്രവാചകിമാരായിരുന്നില്ല (മലയാള പരിഭാഷയില്‍ നിന്നു വ്യത്യസ്തമായി കിംഗ് ജെയിംസ് ബൈബിളിന്റെ പതിപ്പിലും വിപുലീകരിച്ച പതിപ്പിലും യഥാര്‍ത്ഥ ഗ്രീക്ക് പദത്തിന്റെ വിവര്‍ത്തനം വളരെ വ്യക്തമാണ്). നമ്മള്‍ ഇതു വളരെ വ്യക്തമായി പിന്നീട് കാണുന്നു -ദൈവം ഒരു പ്രവചന ദൂത് ഫിലിപ്പൊസിന്റെ വീട്ടില്‍ വച്ച് പൗലൊസിന് നല്‍കാന്‍ ആഗ്രഹിച്ചപ്പോള്‍ അവിടുന്ന് അതിനായി ഫിലിപ്പൊസിന്റെ നാല് പെണ്‍മക്കളെ ഉപയോഗിച്ചില്ല. പകരം തന്റെ സന്ദേശം പൗലൊസിന് നല്‍കാനായി അഗബൊസ് പ്രവാചകനെ വിദൂരത്തുനിന്ന് അവിടുന്നു കൊണ്ടുവന്നു (പ്രവൃ. 21:10,11 കാണുക). ഇന്ന് ഒരു പ്രവാചകിയാകാന്‍ ശ്രമിക്കുന്ന ഏതൊരു സ്ത്രീയും ഒരു ഇസബേല്‍- ഒരു വ്യാജ പ്രവാചകി- ആയിത്തീരുകയും ഒടുവില്‍ ഏതെങ്കിലും പ്രാദേശിക സഭയെ നശിപ്പിക്കുകയും ചെയ്യും (വെളി. 2:20-26;1 രാജാക്കന്മാര്‍ 19:1,2). ഏതെങ്കിലും ഒരു സഹോദരി ഈ പ്രസ്താവനയില്‍ അസ്വസ്ഥയാകുകയാണെങ്കില്‍, ഞാന്‍ അവളെ പ്രോത്സാഹിപ്പിക്കുന്നത് അവള്‍ താഴ്മയോടെ സ്വയമായി പുതിയ നിയമം ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും, കര്‍ത്താവ് ഒരിക്കലും പുതിയ ഉടമ്പടിയില്‍ ഒരു സ്ത്രീയെ പ്രവാചകിയായി നിയമിച്ചിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്യാനാണ്. ദൈവത്തിന്റെ വേല ദൈവത്തിന്റെ മാര്‍ഗത്തിലാണ് ചെയ്യേണ്ടത്. അല്ലാതെ മറ്റാരുടെയെങ്കിലും താല്‍പ്പര്യങ്ങള്‍ അനുസരിച്ചല്ല. പ്രവചിക്കുന്നവന്‍ അത് അവന്റെ വിശ്വാസത്തിന്റെ അനുപാതം അനുസരിച്ച് മാത്രമേ ചെയ്യാവൂ (റോമ.12:6). അതുകൊണ്ടാണ് പൗലൊസ് പ്രവചിക്കുമ്പോള്‍ ”കര്‍ത്താവ് ഇപ്രകാരം പറയുന്നു” എന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ ഭയപ്പെട്ടിരുന്നത്. അദ്ദേഹം ഇങ്ങനെ പറയാന്‍ ആഗ്രഹിക്കും: ”എനിക്കും ദൈവത്തിന്റെ ആത്മാവുണ്ടെന്ന് ഞാന്‍ കരുതുന്നു” (1 കൊരി. 7:40). തിരുവെഴുത്തിലെ ചില വാക്യങ്ങള്‍ നമ്മള്‍ ഉദ്ധരിക്കുമ്പോഴല്ലാതെ ”കര്‍ത്താവ് ഇപ്രകാരം പറയുന്നു” എന്ന വാക്കുകള്‍ നാം ഒരിക്കലും പ്രവചിക്കുമ്പോള്‍ ഉപയോഗിക്കരുത്. അത്തരം വാക്കുകള്‍ നമ്മള്‍ ഉപയോഗിക്കുന്നതിനെതിരെ യിരെമ്യാവ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു (യിരെമ്യാ. 23:21). കൂടാതെ, നമ്മള്‍ പ്രവചിക്കുമ്പോള്‍, നമ്മുടെ സന്ദേശം കര്‍ത്താവില്‍ നിന്നുള്ളതാണോ അല്ലയോ എന്നു തിരിച്ചറിയാനും തീരുമാനിക്കാനും മറ്റു വിശ്വാസികളെ അനുവദിക്കണം. നിര്‍ദ്ദേശപരമായ പ്രവചനം സൂക്ഷിക്കുക പുതിയ ഉടമ്പടി പ്രവാചകന്മാര്‍ ആരും മറ്റുള്ളവര്‍ക്ക് ചില പ്രത്യേക സാഹചര്യത്തില്‍ അവര്‍ എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല (പഴയ ഉടമ്പടി പ്രവാചകന്മാര്‍ ചെയ്തതുപോലെ) എന്നതും നാം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. പ്രവൃത്തികള്‍ 11:28-ല്‍ അഗബൊസ് വരാനിരിക്കുന്ന ഒരു ക്ഷാമത്തെക്കുറിച്ച് പ്രവചിച്ചതായി നാം കാണുന്നു. എന്നാല്‍ അതിനായി എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹം ആരോടും ഒരിക്കലും ഒരു വാക്കുപോലും പറഞ്ഞില്ല. അതുപോലെ, പ്രവൃത്തികള്‍ 21:11-ല്‍ അദ്ദേഹം പൗലൊസിനോട് യെരൂശലേമിലേക്കു പോയാല്‍ ബന്ദിയാക്കപ്പെടുമെന്നു പറഞ്ഞു. എന്നാല്‍ പോകണോ വേണ്ടയോ എന്ന് അവന്‍ പൗലൊസിനോട് പറഞ്ഞില്ല. ഇതിനുള്ള കാരണം, ഓരോ വിശ്വാസിക്കും ഇപ്പോള്‍ പരിശുദ്ധാ ത്മാവുണ്ട് എന്നതാണ് – ആത്മാവാണ് ഓരോ വിശ്വാസിയോടും അവന്‍ എന്തു ചെയ്യണമെന്നു പറയേണ്ടത്. പഴയ ഉടമ്പടിയിന്‍ കീഴില്‍ അവരെ നയിക്കാന്‍ അവരില്‍ വസിക്കുന്ന ഒരു ആത്മാവുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ എന്തു ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ആത്മാവുള്ള ഒരു പ്രവാചകന്‍ അവരോടു പറയണമായിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ക്കിടയിലും പക്വതയില്ലാത്ത ധാരാളം വിശ്വാസികള്‍ പഴയ ഉടമ്പടി പ്രവാചകന്മാരെപ്പോലെ പ്രവര്‍ത്തിക്കുകയും വിശ്വാസികള്‍ക്ക് അവര്‍ എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. സോരിലെ അഹങ്കാരികളും, പക്വതയില്ലാത്തവരുമായ ചില വിശ്വാസികള്‍, ”അവരുടെ തന്നെ ആത്മാവില്‍നിന്ന്” യെരുശലേമിലേക്കു പോകരുത് എന്ന് അപ്പൊസ്ത ലനായ പൗലൊസിനോടു പോലും പ്രവചിച്ചു (പ്രവൃ. 21:4). എന്നാല്‍ പൗലൊസ് അവരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു യെരുശലേമിലേക്കു പോയി (പ്രവൃ. 21:13). പിന്നീട്, യെരുശലേമിലേക്ക് താന്‍ പോകണമെന്നത് അവിടുത്തെ ഹിതമായിരുന്നുവെന്ന് കര്‍ത്താവ് തന്നെ പൗലൊസിനോട് സ്ഥിരീകരിച്ചു (പ്രവൃ. 23:11). അതിനാല്‍ സോരിലെ വിശ്വാസികളുടെ ”പ്രവചനം” എന്ന് അറിയപ്പെട്ട കാര്യം പൂര്‍ണ്ണമായും തെറ്റായിരുന്നു. അത് കര്‍ത്താവില്‍ നിന്നു വന്നതല്ല. എന്തു ചെയ്യണമെന്നോ അല്ലെങ്കില്‍ എന്തു ചെയ്യരുതെന്നോ അവരോട് പറയുന്ന ഏതെങ്കിലും ”നിര്‍ദ്ദേശ പ്രവചനം” ഒരിക്കലും ശ്രദ്ധിക്കരു തെന്ന് നാം നമ്മുടെ വിശ്വാസികള്‍ക്കു മുന്നറിയിപ്പ് നല്‍കണം – അവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍. പുതിയ ഉടമ്പടി പ്രവചനം പുതിയ ഉടമ്പടി പ്രവചനത്തിന്റെ പ്രധാന ലക്ഷ്യം: (1) ദൈവത്തി ന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും സംരക്ഷിക്കുക. (2) സഭ പണിയുക. നമ്മുടെ സഭകളുടെ എല്ലാ മീറ്റിംഗുകളിലും നാം പ്രഖ്യാപിക്കേണ്ട കാര്യമാണിത്. കാരണം യേശു വന്നത് ഈ രണ്ട് ഉദ്ദേശ്യങ്ങള്‍ക്കാണ്: (1) തന്റെ ജനത്തെ എല്ലാ പാപത്തില്‍ നിന്നും രക്ഷിക്കാന്‍ (പുതിയ നിയമത്തിലെ ആദ്യത്തെ വാഗ്ദാനം – മത്തായി 1:21), (2) അവിടുത്തെ സഭ പണിയാന്‍ (മത്തായി 16:18). മറുവശത്ത്, നിങ്ങള്‍ പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ക്രിസ്തുവിന്റെ ശരീരത്തിലെ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് എന്നിവയെക്കാള്‍ ആത്മാവിന്റെ വരങ്ങളുടെ ഉപയോഗത്തെക്കുറി ച്ചാണു പ്രസംഗിക്കുന്നതെങ്കില്‍ നിങ്ങളുടെ സഭ അടുത്തു തന്നെ കൊരിന്തിലെ സഭപോലെ ആയിത്തീരും- ആത്മാവിന്റെ എല്ലാ വരദാനങ്ങളും ഉപയോഗിക്കുന്നു (1 കൊരി. 1:7); എന്നാല്‍ ജഡിക ന്മാരും, പക്വതയില്ലാത്തവരും, കലഹിക്കുന്നവരും ആയിരിക്കുന്നു! നിങ്ങളുടെ സഭ ലവൊദിക്ക സഭ പോലെ അവസാനിച്ചേക്കാം- അരിഷ്ടനും നിര്‍ഭാഗ്യനും ദരിദ്രനും അന്ധനും നഗ്നനുമായിരിക്കെ അത് അറിയാതെ ഇരിക്കുന്നു (വെളി. 3:17). അത് ഒരു വലിയ വിപത്ത് ആയേക്കും. ഒരു പുതിയ ഉടമ്പടി സഭ പണിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു വെങ്കില്‍, നിങ്ങളുടെ പ്രസംഗത്തിന്റെ ഊന്നല്‍ എല്ലായ്‌പ്പോഴും യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പഠിപ്പിക്കലിനു സമാനമായിരിക്കണം. അല്ലാതെ ഇന്ന് മിക്ക ക്രിസ്തീയ സഭകളിലും നാം കേള്‍ക്കുന്നതുപോലെയായിരിക്കരുത്. വെറും പ്രസംഗകരോ കര്‍ത്താവിന്റെ സന്ദേശവാഹകരോ? നിങ്ങള്‍ പതിവായി കര്‍ത്താവിനെ കേള്‍ക്കുമെങ്കില്‍, അവന്‍ നിങ്ങ ളെ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നത് ചില സമയങ്ങളില്‍ നിങ്ങള്‍ കേള്‍ക്കും. ഹബക്കൂക്കിന്റെ ഉദാഹരണം നമുക്ക് പിന്തുടരാന്‍ പറ്റിയ ഒന്നാണ്. അദ്ദേഹം പറഞ്ഞു. ”ഞാന്‍ എന്റെ കാവല്‍ മാടത്തില്‍ നില്‍ക്കുന്നു. എന്നെ ശാസിക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഉത്തരം പറയുമെന്നും, കര്‍ത്താവ് എന്നോട് എന്തു സംസാരിക്കുമെന്നും ഞാന്‍ ശ്രദ്ധയോടെ നോക്കുന്നു” (ഹബക്കൂക്ക് 2:1). താന്‍ ക്രിസ്തുവിനെ പ്രസംഗിച്ചു എന്ന് പൗലൊസ് പറയുന്നു: എന്തിനുവേണ്ടി?: ”ഏതു മനുഷ്യനെയും ഉദ്‌ബോധിപ്പിക്കുകയും ഏതു മനുഷ്യനെയും എല്ലാ ജ്ഞാനത്തോടെയും പഠിപ്പിക്കുകയും ചെയ്യേണ്ട തിനുവേണ്ടി.” അങ്ങനെ ഒടുവില്‍ ”ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിര്‍ത്തുന്നു.” ഇതു നേടാന്‍ പൗലൊസ് ”തന്നില്‍ വ്യാപരിച്ച ക്രിസ്തുവിന്റെ ശക്തിക്ക് അനുസൃതമായി വലിയ പ്രയത്‌നം ചെയ്തു”(കൊലൊ. 1:28,29). മറ്റുള്ളവരെ ക്രിസ്തുവില്‍ തികഞ്ഞവരായി നിര്‍ത്തുവാന്‍ പൗലൊ സിന് കഴിഞ്ഞത് ആദ്യം തന്റെ ഉള്ളില്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ കര്‍ത്താവിനെ അനുവദിക്കുകയും, തന്റെ ആത്മവിശ്വാസവും ദേഹീപര മായ ശക്തിയും തകര്‍ക്കുവാന്‍ ദൈവത്തെ അനുവദിക്കുകയും ചെയ്തതിനാലാണ്- ഇതാണ് നമ്മില്‍ ഓരോരുത്തരിലും കര്‍ത്താവ് ചെയ്യാന്‍ ആഗ്രഹിക്കുന്നതും. ആത്മാവിന്റെ ശക്തിയാല്‍, തന്നെ ഫലപ്രദമായി സേവിക്കാന്‍ കര്‍ത്താവ് പൗലൊസിനെ സജ്ജമാക്കി. അതുപോലെ നാമും ഫലപ്രദമായി കര്‍ത്താവിനെ സേവിപ്പാന്‍ തക്കവണ്ണം അതേ ശക്തിയാല്‍ നമ്മെയും സജ്ജരാക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. കര്‍ത്താവിന്റെ അഭിഷിക്ത സന്ദേശവാഹകരായിട്ടാണ് നമ്മെ സഭയിലേക്കു വിളിച്ചിരിക്കുന്നത്. അല്ലാതെ മതിപ്പുളവാക്കുന്ന പ്രഭാഷണ നിര്‍മാതാക്കളായിട്ടല്ല. ജനത്തിന്റെ മുമ്പില്‍ മതിപ്പുളവാക്കു വാന്‍ വേണ്ടി മാത്രം പ്രസംഗിക്കുന്ന മൂപ്പന്മാര്‍ക്ക് ബാബിലോണ്‍ മാത്ര മേ പണിയാന്‍ കഴിയുകയുള്ളൂ – എന്തെന്നാല്‍ മനുഷ്യമാനത്തിനായി പ്രസംഗിക്കുന്നവര്‍ പണത്തിനായി പ്രസംഗിക്കുന്നവരെപ്പോലെ തന്നെ മോശമാണ്. പൗലൊസ് പറഞ്ഞു: ”ഞങ്ങള്‍ സത്യം പറയുവാനായി ഭരമേല്പി ക്കപ്പെട്ട ദൈവത്തിന്റെ സന്ദേശവാഹകരായി സംസാരിക്കുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ചിന്തകള്‍ പോലും പരിശോധി ക്കുന്ന ദൈവത്തെ മാത്രം സേവിക്കുന്നതിനാല്‍, ഞങ്ങള്‍ അവിടുത്തെ സന്ദേശം, കേള്‍ക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് അല്പംപോലും മാറ്റുന്നില്ല. നിങ്ങള്‍ക്ക് നന്നായി അറിയാവുന്നതു പോലെ ഞങ്ങള്‍ നിങ്ങളെ നേടുന്നതിനായി ഒരിക്കല്‍പോലും മുഖസ്തുതി പ്രയോഗിച്ചിട്ടില്ല. കൂടാതെ നിങ്ങള്‍ പണം തരുന്നതിനായി ഞങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കളായി നടിക്കുകയുമായിരുന്നില്ലെന്നു ദൈവം അറിയുന്നു” (1 തെസ്സ. 2:4,5 ലിവിങ്). മൂപ്പന്മാരായ നമുക്കെല്ലാവര്‍ക്കും പിന്തുടരാന്‍ എത്ര നല്ല മാതൃകയാണിത്! ക്രിസ്തുവിന്റെ ശരീരത്തിലെ വ്യത്യസ്ത ശുശ്രൂഷകളെ തിരിച്ചറിയുക പൗലൊസും ബര്‍ന്നബാസും പാഫൊസില്‍ ശുശ്രൂഷ ചെയ്തപ്പോള്‍ ഓരോരുത്തരും ശുശ്രൂഷിക്കുന്ന രീതിയിലെ വലിയ വ്യത്യാസം നാം കാണുന്നു (പ്രവൃ. 13:7-10 കാണുക). പൗലൊസ് ”പരിശുദ്ധാത്മാ വിനാല്‍ നിറഞ്ഞ്” മന്ത്രവാദിയായ എലിമാസിനെ കഠിനമായി ശാസിച്ചു. എന്നാല്‍ ബര്‍ന്നബാസും ”നല്ലവനും പരിശുദ്ധാത്മാവും വിശ്വാസവും നിറഞ്ഞ മനുഷ്യന്‍” (പ്രവൃ. 11:24) ആയിരുന്നെങ്കിലും, ഒരിക്കലും അതുപോലുള്ള ആളുകളെ ശാസിച്ചിട്ടില്ല. ദൈവം ബര്‍ന്നബാസിന് വ്യത്യസ്തമായ ഒരു ശുശ്രൂഷയാണ് നല്‍കിയിരുന്നത്. ഇത് തിരിച്ചറിഞ്ഞ പൗലൊസ് ഒരിക്കലും ബര്‍ന്നബാസിനോട് താന്‍ സംസാരിക്കുന്നതുപോലെ സംസാരിക്കാന്‍ ആവശ്യപ്പെട്ടില്ല. പൗലൊസിന് കിട്ടിയ കൃപ ബര്‍ന്നബാസ് തിരിച്ചറിഞ്ഞതിനാല്‍ പൗലൊസ് തന്റേതായ രീതിയില്‍ സംസാരിക്കുന്നത് അവന്‍ തടഞ്ഞില്ല. പരിശുദ്ധാത്മാവ് എല്ലാ പ്രസംഗകരോടും പൗലൊസ് ചെയ്തതു പോലെയോ അല്ലെങ്കില്‍ സ്‌തെഫാനോസ് ചെയ്തതുപോലെയോ (പ്രവൃ. 7:51,52) ആളുകളെ ശാസിക്കാന്‍ ആവശ്യപ്പെടുന്നില്ല – കാരണം ചിലരെ ബര്‍ന്നബാസിനെപ്പോലെ ശുശ്രൂഷിക്കാനാണ് വിളിച്ചിരിക്കു ന്നത്. എന്നാല്‍ പൗലൊസിന്റെ ശുശ്രൂഷയുള്ളവരെ തങ്ങളുടെ ശുശ്രൂഷ നിറവേറ്റുന്നതിന് നിങ്ങള്‍ അനുവദിക്കണം – അവര്‍ നിങ്ങളെപ്പോലെ സംസാരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ക്രിസ്തുവിന്റെ ശരീരത്തില്‍ എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള ശുശ്രൂഷയല്ല ദൈവത്തിന്റെ പക്കലുള്ളത് – നമ്മുടെ മനുഷ്യശരീരത്തിലെന്ന പോലെ. തൊണ്ട സാവധാനമായി അത് സ്വീകരിക്കുന്ന ഭക്ഷണം വിഴുങ്ങുന്നു. എന്നാല്‍ ആമാശയം അതേ ഭക്ഷണത്തിന്മേല്‍ ശക്തമായി ആസിഡുകള്‍ എറിയുന്നു. ആമാശയം ഭക്ഷണത്തിലേക്ക് ആസിഡുകള്‍ എറിയുന്നത് എന്തുകൊണ്ടാണെന്ന് തൊണ്ട മനസ്സിലാക്കണമെന്നില്ല. പക്ഷേ അത് ആമാശയത്തെ അതിന്റെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുന്നില്ല. ദൈവം തന്നെ ആമാശയത്തിന്റെ ”ശുശ്രൂഷ” നിര്‍ണ്ണയിച്ചു. അതിനാല്‍ ഭക്ഷണം നന്നായി ദഹിക്കുന്നു; ഛര്‍ദ്ദിക്കപ്പെടുന്നില്ല. ക്രിസ്തുവിന്റെ ശരീരത്തിലും, എല്ലാ ശുശ്രൂഷകളും വ്യത്യസ്തമാണെങ്കിലും ഒരുപോലെ വിലപ്പെട്ടതാണ്. ബര്‍ന്നബാസിനു ചെയ്യാന്‍ കഴിയുന്നത് പൗലൊസിന് ചെയ്യുവാന്‍ കഴിയില്ല. പൗലൊസിന് ചെയ്യാന്‍ കഴിയുന്നത് ബര്‍ന്നബാസിന് ചെയ്യാനും കഴിയില്ല. അതിനാല്‍ നമ്മള്‍ ദൈവം വിളിച്ചിരിക്കുന്നതു ചെയ്യാന്‍ മറ്റെയാളെ അനുവദിക്കണം. എന്നാല്‍ ആരെങ്കിലും ചില തിരുവെഴുത്തുകള്‍ ലംഘിക്കുകയാ ണെങ്കില്‍, നമ്മള്‍ ആദ്യം അവനോട് സ്വകാര്യമായി സംസാരിക്കുകയും അവന്റെ പിശക് തിരുവെഴുത്തുകളില്‍ നിന്ന് കാണിക്കുകയും വേണം. എന്നാല്‍ നാം ദൈവം നമുക്കു നല്‍കിയ ശുശ്രഷയാല്‍ മറ്റുള്ളവരെ വിധിക്കരുത്. നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിന്റെ ശരീരത്തില്‍ വ്യത്യസ്ത ശുശ്രൂഷകളുണ്ട്. പക്ഷേ പലപ്പോഴും നമ്മുടെ പ്രവണത നമ്മുടെ സ്വന്തം ശുശ്രൂഷയെ ഏറ്റവും പ്രധാനപ്പെട്ടതായി ചിന്തിക്കുന്നു എന്നതാണ്. എന്നാല്‍ ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്, ”താഴ്മയുള്ള മനസ്സോടെ മറ്റുള്ളവരെ നമ്മേക്കാള്‍ പ്രാധാന്യ മുള്ളവരായി കണക്കാക്കാനാണ്”(ഫിലി. 2:3). ആത്മാക്കളെ പരീക്ഷിക്കുക തിരുവെഴുത്തുകളില്‍ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: ”പ്രിയരേ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. എന്നാല്‍ ആത്മാക്കള്‍ ദൈവത്തില്‍ നിന്നാണോ എന്ന് പരിശോധിക്കുക, കാരണം അനേകം കള്ളപ്രവാചകന്മാര്‍ ലോകത്തിലേക്കു പുറപ്പെട്ടിരി ക്കുന്നു” (1 യോഹ. 4:1). ”പ്രവചനങ്ങള്‍” എന്നു വിളിക്കപ്പെടുന്നവ യെല്ലാം ഒരിക്കലും അന്ധമായി സ്വീകരിക്കാതെ അവയെ വിധിക്കണം (1 കൊരി. 14:29). ”എല്ലാ പ്രവചനങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക – നല്ലതിനെ മാത്രം മുറുകെ പിടിക്കുക” (1 തെസ്സ. 5:21). പഴയ ഉടമ്പടിയില്‍ ദൈവം തന്റെ ജനത്തിന് കള്ളപ്രവാചകരെ ക്കുറിച്ച് ഇങ്ങനെ മുന്നറിയിപ്പ് നല്‍കി: ”അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിക്കുമ്പോള്‍ അത് ഫലിച്ചില്ലെങ്കില്‍, അത് സത്യമായി തീര്‍ന്നില്ലെങ്കില്‍ അതു കര്‍ത്താവ് അരുളിച്ചെയ്തതല്ല. പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രേ; നിങ്ങള്‍ അവനെ ഭയപ്പെടരുത്”(ആവ. 18:21,22). വഞ്ചനയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ആദ്യം നമ്മളെക്കുറി ച്ചുള്ള സത്യത്തെ സ്‌നേഹിക്കുക എന്നതും (2 തെസ്സ. 2:10,11) സ്വയം വിധിക്കുന്നതുമാണ് – പ്രത്യേകിച്ചും പണസ്‌നേഹം, ലൈംഗിക വിശുദ്ധി, ബഹുമാനം തേടല്‍ എന്നീ മേഖലകളില്‍. ഈ പാപങ്ങളോട് യുദ്ധം ചെയ്യാത്ത എല്ലാവരും വഞ്ചിക്കപ്പെടും. എല്ലാ മൂപ്പന്മാര്‍ക്കും ഇതു സംഭവിക്കാം – അവനു ബൈബിള്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ പോലും. ”താന്‍ നില്‍ക്കുന്നുവെന്ന് കരുതുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധി ക്കട്ടെ” (1 കൊരി. 10:12). അന്ത്യകാലത്തിന്റെ ലക്ഷണമായി യേശുവും പൗലൊസും എടുത്തു കാട്ടിയ പ്രധാന കാര്യം ‘വഞ്ചന’ എന്നതാണ് (മത്താ. 24:4,5,11, 23-25; 1 തിമൊ. 4:1,2; 2 തെസ്സ. 2:9-11). നാം വഞ്ചനയില്‍ നിന്നു രക്ഷ പ്പെടാനും ഒരു സമ്പൂര്‍ണ രക്ഷ അനുഭവിക്കാനുമായി നമ്മെത്തന്നെ നിരന്തരമായി വിധിക്കുന്ന ഒരു ജീവിതം നയിക്കണം. ”നീതിമാന്മാര്‍ പോലും വളരെ പ്രയാസത്തോടെ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളൂ” (1 പത്രൊ. 4:17,18). ദൈവരാജ്യം കൈവശപ്പെടുത്തുകയും, മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും, സഭ പണിയുകയും ചെയ്യണമെങ്കില്‍ നമ്മള്‍ എല്ലാ പാപകരമായ ചിന്താരീതികള്‍ക്കെതിരെയും ”ബലാല്‍ ക്കാരികള്‍” ആയിരിക്കണം (മത്താ. 11:12). കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക ഒരു വ്യാജ പ്രവാചകനെ തിരിച്ചറിയാനുള്ള അടയാളങ്ങളില്‍ ഒന്നായി ആദ്യകാല അപ്പൊസ്തലന്മാര്‍ പഠിപ്പിച്ചത് ഇതാണ്: ”നിങ്ങളോട് പണം ചോദിക്കുന്നവന്‍ ഒരു കള്ളപ്രവാചകനായിരിക്കും. നിങ്ങള്‍ അവന്‍ പറയുന്നത് ശ്രദ്ധിക്കരുത്” (ഡിഡാച്ചെ – പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പഠിപ്പിക്കല്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ എഴുതിയ ആദ്യകാല ക്രിസ്തീയ പുസ്തകങ്ങളില്‍ പഴക്കമേറിയ ഒന്നാണിത്). ഈ മാനദണ്ഡമനുസരിച്ച് ഇന്നു ക്രൈസ്തവലോകത്തു കള്ളപ്രവാചകന്മാര്‍ പെരുകുന്നുവെന്ന് നമുക്കു വ്യക്തമായി കാണാന്‍ കഴിയും. ”രോഗശാന്തി എന്നു പേര്‍ വിളിക്കപ്പെടുന്ന ക്രിസ്തീയ മീറ്റിം ഗുകള്‍” (അവ കൂടുതലും മാജിക് ഷോകള്‍ പോലെയാണ്) ഉള്‍പ്പെടുന്ന ക്രിസ്തീയ ടെലിവിഷന്‍ പരിപാടികള്‍ക്ക് ഇപ്പോള്‍ ലോകമെമ്പാടും വ്യാപകമായ സ്വാധീനമുണ്ട്. ഈ പ്രസംഗകരില്‍ ഭൂരിഭാഗത്തിന്റെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് നമുക്ക് ഒന്നുംതന്നെ അറിയില്ല. അവരുടെ കുടുംബ ജീവിതത്തെക്കുറിച്ചോ, വിവാഹമോചനം നേടിയവരാണോ, അവര്‍ ഏതെങ്കിലും പ്രാദേശിക സഭയുടെ ഭാഗമാണോ, ഒന്നും നമുക്കറിയില്ല. എന്നാല്‍ പണത്തോടുള്ള അവരുടെ മനോഭാവത്തില്‍നിന്നും അവരുടെ പൊതു ശുശ്രൂഷയില്‍ അവര്‍ സ്വീകരിക്കുന്ന രീതികളില്‍ നിന്നും അവര്‍ ക്രിസ്തുവിന്റെ ദാസന്മാര്‍ അല്ലെന്നു നമുക്കു വ്യക്തമായി കാണാന്‍ കഴിയും. ഒരു പ്രസംഗകനെ പ്രശസ്തി, ബാഹ്യപ്രകടനങ്ങള്‍ അല്ലെങ്കില്‍ അവന്റെ ”പ്രത്യക്ഷമായ” ഫലങ്ങള്‍ എന്നിവയാല്‍ ഒരിക്കലും വിലയി രുത്തരുത്. ”പ്രത്യക്ഷമായ ഫലങ്ങള്‍,” എന്ന് ഞാന്‍ പറഞ്ഞതിന്റെ കാരണം ഇന്ന് ശ്രദ്ധേയമായിക്കാണുന്ന പല ഫലങ്ങളും ദൈവം അന്തിമമായി വിലയിരുത്തുമ്പോള്‍ അവ ”മരം, പുല്ല്, വൈക്കോല്‍” മാത്രമായിരുന്നു എന്നു കണ്ടെത്തും. അവിടുത്തെ നാമത്തില്‍ യഥാര്‍ത്ഥ അത്ഭുതശക്തികള്‍ ഉപയോ ഗിച്ച അനേകം പ്രസംഗകര്‍പോലും ”പാപത്തില്‍ ജീവിച്ച”ആളുകള്‍ എന്നപോലെ അവസാന ദിവസം പുറന്തള്ളപ്പെടും (മത്താ. 7:22,23) എന്നു യേശു പറഞ്ഞു. അങ്ങനെയെങ്കില്‍ വ്യാജ ‘അത്ഭുതങ്ങള്‍’ കാണിച്ച് ആളുകളെ വഞ്ചിക്കുന്നവരെ അവിടുന്ന് എത്ര കഠിനമായി വിധിക്കും! ഓരോ പ്രസംഗകനെയും താഴെപ്പറയുന്ന പരിശോധനകളിലൂടെ വിലയിരുത്തുന്നതു നല്ലതാണ്: കര്‍ത്താവായ യേശുക്രിസ്തു തന്റെ ശുശ്രൂഷയില്‍ സ്വീകരിച്ച രീതികളോട് പ്രസംഗകന്റെ രീതികള്‍ യോജിക്കുന്നുണ്ടോ? പുതിയനിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളുമായും അവ യോജിക്കുന്നുണ്ടോ? പ്രത്യേകിച്ചും പണത്തിന്റെ മേഖലയില്‍. പ്രസംഗകന്‍ പ്രസംഗത്തിലൂടെ നമ്മെ വൈകാരികമായി മാത്രമേ ചലിപ്പിക്കുന്നുള്ളോ? അതോ അവന്‍ നമ്മെ വചനത്തില്‍ നിന്നു ബോധ്യപ്പെടുത്തുകയും അങ്ങനെ ക്രിസ്തുവിന്റെ കല്പനകളോ ടുള്ള അനുസരണത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു ണ്ടോ? പരിശുദ്ധാത്മാവിന്റെ അഭിഷേകവും മനുഷ്യന്റെ വാചാല തയും (അത് രാഷ്ടീയക്കാര്‍ക്കും മതേതര ടിവി അവതാരകര്‍ക്കും ഉണ്ട്) തമ്മില്‍ നാം വേര്‍തിരിച്ചറിയണം. പ്രസംഗം നമ്മെ രസിപ്പിക്കുകയും ചിരിപ്പിക്കുകയുമാണോ? അതോ അതു നമ്മെ പാപത്തെക്കുറിച്ചു ബോധ്യപ്പെടുത്തകയും മാനസാന്തരത്തിലേക്കു കൊണ്ടുവരികയും ചെയ്യുന്നുണ്ടോ? പ്രസംഗം നമ്മെ പ്രസംഗകനിലേക്ക് ആകര്‍ഷിക്കുകയാണോ? അതോ അതു നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നുണ്ടോ? നിങ്ങള്‍ ഒട്ടേറെ പ്രസംഗകരെ കഴിഞ്ഞ കാലങ്ങളില്‍ തെറ്റായി വിലയിരുത്തിയതായി മുകളില്‍ പറഞ്ഞ 4 കാര്യങ്ങള്‍ വച്ചു കണ്ടെത്താന്‍ കഴിയും. അവരെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തലിന്റെ ഫലമായി, ആത്മീയ ജീവിതത്തിലും സാമ്പത്തിക മണ്ഡലത്തിലും (ആ വക പ്രസംഗകര്‍ക്ക് പണം നല്‍കി) കഴിഞ്ഞ കാലത്തു നിങ്ങള്‍ക്കു നഷ്ടം നേരിട്ടിരിക്കാം. അതിനാല്‍ ഭാവിയില്‍ നിങ്ങളുടെ പണമൊന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പല പ്രസംഗകരും കര്‍ത്താവിന്റെ നാമത്തില്‍ സ്‌തോത്രകാഴ്ചകള്‍ എടുക്കുന്നു. പക്ഷേ ഇത് കര്‍ത്താവിന്റെ നാമം വൃഥാ എടുക്കുകയും കര്‍ത്താവിനെ തെറ്റായി പ്രതിനിധീകരിക്കുകയുമാണ്. കര്‍ത്താവായ യേശു, ഭൂമിയിലായിരുന്ന സമയത്തൊന്നും ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ആര്‍ക്കെങ്കിലും അവിടുത്തെ നാമത്തില്‍ പണം ചോദിക്കുവാന്‍ എങ്ങനെ കഴിയും? കര്‍ത്താവ് സ്വര്‍ഗത്തില്‍ പോയതിനുശേഷം പണത്തെക്കുറിച്ചുള്ള തന്റെ മനസ്സ് മാറ്റിയിട്ടില്ല. പുതിയ നിയമം ശ്രദ്ധാപൂര്‍വ്വം വായിക്കാത്ത ലളിത മനസ്‌ക്കരായ വിശ്വാസികളെ പ്രസംഗകര്‍ വഞ്ചിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണിത്. ”രോഗശാന്തി സുവിശേഷകന്മാര്‍” എന്നു വിളിക്കപ്പെടുന്ന പലരും ഇപ്പോള്‍ പ്രസംഗിക്കുന്നത് (പൊതു മീറ്റിംഗുകള്‍, ടെലിവിഷന്‍, ലേഖനങ്ങള്‍ എന്നിവയില്‍ക്കൂടി) ദൈവത്തിന് എന്തും ചെയ്യാന്‍ കഴിയുമെന്നാണ് – അന്ധരുടെ കണ്ണുകള്‍ തുറക്കുക, മുടന്തനെ നടത്തുക, ക്യാന്‍സര്‍ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക എന്നിങ്ങനെ. എന്നിട്ട് ”ഈ അത്ഭുതങ്ങള്‍ അവകാശപ്പെടാന്‍ വിശ്വാസം ഉപയോഗിക്കുക” എന്ന് അവരുടെ ശ്രോതാക്കളോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് അവര്‍ക്കു വലിയ തുക അയയ്ക്കാന്‍ ശ്രോതാക്കളോട് യാചിക്കുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍, ഈ പ്രസംഗകരുടെ അഭിപ്രായം അനുസരിച്ചു സര്‍വ്വശക്ത നായ ദൈവത്തിനു ചെയ്യാന്‍ കഴിയാത്ത ഒരേയൊരു കാര്യം തന്റെ വേല ചെയ്യുന്നതിന് അവര്‍ക്ക് പണം നല്‍കുക എന്നതാണ്. അതിന്റെ പരിഹാസ്യത നിങ്ങള്‍ കാണുന്നുണ്ടോ? അത്തരം പണത്തിനായിട്ടുള്ള യാചന വഴി അവര്‍ യേശുക്രിസ്തുവിന്റെ നാമത്തെ അപമാനിക്കുന്നു. ഇതുപോലെ പണം യാചിക്കുന്ന മിക്കവാറും എല്ലാവരും ”ആത്മാവില്‍ സ്‌നാനമേറ്റു” എന്നും ”അന്യഭാഷകളില്‍ സംസാരിക്കുന്നു” എന്നും അവകാശപ്പെടുന്നു. അവര്‍ വഞ്ചിക്കപ്പെട്ടുവെന്നുള്ളത് വളരെ വ്യക്തമാണ്. ദുരാത്മാവ്, വെളിച്ചദൂതനെപ്പോലെ വന്ന് അവര്‍ക്ക് ചില വ്യാജ അനുഭവം നല്‍കി (2കൊരി. 11:13-15). എന്നാല്‍ ഇന്നു ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഈ വഞ്ചന കാണാതെ വിഡ്ഢിത്തമായി അവര്‍ക്കു പണം അയയ്ക്കുന്നു! പ്രസംഗകര്‍ ഇന്നു പല വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് വിശ്വാസികളെ വഞ്ചിക്കുകയാണ് (ആളുകളെ താഴേക്ക് തള്ളിയിടുക, അനിയന്ത്രിതമായി അവരെക്കൊണ്ട് ചിരിപ്പിക്കുക പോലുള്ളവ). എന്നിട്ട് ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രദര്‍ശനമാണെന്ന് അവകാശപ്പെടുന്നു. ഇത്തരം പ്രസംഗകരാല്‍ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാം ഈ നാലുവിധ പരിശോധനയിലൂടെ കടത്തിവിടുക: 1) യേശു അങ്ങനെ ചെയ്‌തോ? 2) യേശു അതു പഠിപ്പിച്ചോ? 3) അപ്പൊസ്തലന്മാര്‍ അങ്ങനെ ചെയ്തിട്ടുണ്ടോ? 4) അപ്പൊസ്തലന്മാര്‍ അതു പഠിപ്പിച്ചോ? ഈ നാല് പരീക്ഷണങ്ങളിലും പ്രസംഗകന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍, അവനെയും അവന്റെ വ്യാജ പ്രവൃത്തിക ളെയും നിരസിക്കണം- അവന്‍ എത്ര പ്രശസ്തനോ ജനപ്രിയനോ ആയിരുന്നാലും. ദരിദ്രരെ ചൂഷണം ചെയ്യുന്ന പ്രസംഗകര്‍ യേശു ശക്തമായി എതിര്‍ത്ത കാര്യത്തിനു വേണ്ടിയാണു ഞാനും വളരെ ശക്തമായി പ്രതികരിക്കാറുള്ളത്. ആളുകള്‍ ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുകയും അതേസമയം തന്നെ ദൈവത്തിന്റെ നാമത്തില്‍ ദരിദ്രരില്‍ നിന്നും പണം ചൂഷണം ചെയ്യുന്നതും കണ്ടപ്പോള്‍ യേശു ഒരു ചാട്ടവാര്‍ ഉപയോഗിച്ചു (യോഹ. 2:14-17). ദൈവവേലയ്ക്കു പണം നല്‍കിയില്ലെങ്കില്‍ ന്യായവിധിയുണ്ടാ കുമെന്നു പറഞ്ഞ് അജ്ഞരായ വിശ്വാസികളെ പ്രസംഗകര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ അവര്‍ കര്‍ത്താവായ യേശുവിനെ പണം പിടിച്ചുപറിക്കുന്ന ഒരുവനായി ചിത്രീകരിക്കുകയാണ്. അതുവഴി അവര്‍ കര്‍ത്താവിനെ അപമാനിക്കുന്നതു കാണുമ്പോള്‍ അത് എന്നില്‍ ഒരു വിശുദ്ധ കോപം ജ്വലിപ്പിക്കുന്നു – അതുകൊണ്ടാണ് ഈ തിന്മയ്‌ക്കെതിരെ 40 വര്‍ഷത്തിലേറെയായി ഞാന്‍ ശക്തമായി പ്രസംഗിക്കുന്നത്. മലാഖി 3:8,9 ബൈബിളിലെ ഏറ്റവും തെറ്റായി ഉദ്ധരിക്കുന്നതും തെറ്റിദ്ധരിക്കപ്പെടുന്നതുമായ വാക്യങ്ങളില്‍ ഒന്നാണ്. അവിടെ ദൈവം പറയുന്നു: ”ഒരു മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ? എന്നിട്ടും നിങ്ങള്‍ എന്നെ കൊള്ളയടിക്കുന്നു! എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു: ‘ഏതില്‍ ഞങ്ങള്‍ നിന്നെ കൊള്ളയടിച്ചു? ‘ദശാംശത്തിലും വഴിപാടുകളിലും’ തന്നെ. നിങ്ങള്‍ ഈ ജാതി മുഴവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.” പക്ഷേ ആ വാക്യം പഴയ ഉടമ്പടിയുടെ കീഴിലുള്ള യിസ്രായേല്‍ ജനതയ്ക്കു വേണ്ടിയുള്ളതായിരുന്നു. ദൈവം തലയായുള്ള, ദൈവത്തിന്റെ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു രാജ്യമായിരുന്നു യിസ്രായേല്‍; അവര്‍ 10% ആദായ നികുതി ഗവണ്‍മെന്റ് ജീവനക്കാരെ (ലേവ്യരെ) പിന്തുണയ്ക്കാന്‍ നല്‍കേണ്ടതുണ്ടായിരുന്നു. എല്ലാ രാജ്യങ്ങളിലു മെന്നപോലെ, ഇവിടെയും ആദായനികുതി അടയ്ക്കാത്തവര്‍ ശിക്ഷിക്കപ്പെടുന്നു. എന്നാല്‍ പുതിയ ഉടമ്പടിക്ക് കീഴിലുള്ള നമുക്കുള്ളതല്ല ഇത്. പെന്തക്കൊസ്ത് ദിവസം പഴയ ഉടമ്പടി ഇല്ലാതാക്കി. ഇന്നു ദൈവം നമ്മുടെ പിതാവായുള്ള ഒരു കുടുംബമാണ് സഭ. ഒരു പിതാവും ഒരിക്കലും തന്റെ കുട്ടിയില്‍ നിന്ന് ആദായനികുതി ആവശ്യപ്പെടുന്നില്ല! ദൈവത്തിന്റെ മക്കളായ നമുക്കുള്ള വചനം 2 കൊരി. 9:7-ല്‍ കാണാം: ”ഓരോരുത്തരും അവനവന്റെ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ നല്‍കട്ടെ. അല്ലാതെ സങ്കടത്തോടെയോ നിര്‍ബന്ധത്താലോ അരുത്, സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” വളരെയധികം പ്രസംഗകര്‍ നമ്മുടെ കര്‍ത്താവിനെ ചിത്രീകരി ക്കുന്നത് ആളുകളുടെ പണം ആഗ്രഹിക്കുന്ന ഒരാളായിട്ടാണെന്നുള്ളത് ലജ്ജാകരമാണ് – പ്രത്യേകിച്ചും ഇന്ത്യ പോലെയുള്ള ഒരു അക്രൈ സ്തവ രാജ്യത്തില്‍. കര്‍ത്താവിന്റെ നാമത്തിന് അപമാനം കൊണ്ടുവരുന്നതു കാരണം അത്തരം കാര്യങ്ങള്‍ എന്നെ ദേഷ്യം പിടിപ്പിക്കുകയും എന്നില്‍ കരച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പൗലൊസ് പറഞ്ഞു: ”സഹോദരന്മാരേ, എന്റെ മാതൃക പിന്തുടരുക; ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ച മാതൃകപ്രകാരം നടക്കുന്നവരേയും ശ്രദ്ധിക്കുവിന്‍. ഞാന്‍ പലപ്പോഴും നിങ്ങളോട് പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നുവെന്ന് ഇപ്പോള്‍ കരഞ്ഞുംകൊണ്ട് പറയുന്നു. അവര്‍ അവരുടെ മനസ്സ് ഭൂമിയിലെ കാര്യങ്ങളില്‍ (പണത്തില്‍) ഊന്നിയിരിക്കുന്നു” (ഫിലി. 3:17-19). പാപത്തിനും, പണം പിടിച്ചു വാങ്ങുന്നതിനുമെതിരെ പൗലൊസ് വളരെ ശക്തമായി പ്രസംഗിച്ചതിനാല്‍ ദേമാസിനെപ്പോലുള്ള പലരും അദ്ദേഹത്തെ വിട്ടുപോയി. തന്റെ അവസാന കത്തില്‍ പൗലൊസ് ഇങ്ങനെ പറയുന്നു: ”ഏഷ്യയില്‍ നിന്നുള്ള എല്ലാ ക്രിസ്ത്യാനികളും എന്നെ ഉപേക്ഷിച്ചുപോയി; ഫുഗലോസും ഹെര്‍മ്മോഗനേസും പോലും പോയി.” എന്നാല്‍ കുറച്ചുപേര്‍ അവസാനം വരെ അവനോടൊപ്പം നിന്നു. ”എന്നെക്കുറിച്ച് ഒരിക്കലും ലജ്ജിക്കാതിരുന്ന ഒനേസിഫൊരൊസിനെയും അവന്റെ കുടുംബത്തേയും കര്‍ത്താവ് അനുഗ്രഹിക്കുമാറകട്ടെ.” ഒപ്പം പൗലൊസ് തിമൊഥെയൊസിനെ ഉദ്‌ബോധിപ്പിക്കുന്നത്: ”ഞാന്‍ നിന്നെ പഠിപ്പിച്ച സത്യത്തിന്റെ മാതൃക മുറുകെ പിടിക്കുക” (2 തിമൊഥെ.1:13-16). ദൈവവചനത്തിന്റെ കച്ചവടക്കാര്‍ (വിലകുറഞ്ഞ തെരുവ് വില്പനക്കാര്‍) ഒന്നാം നൂറ്റാണ്ടിലും ഉണ്ടായിരുന്നു (2 കൊരി. 2:17). ദൈവവും സമ്പത്തും (മാമ്മോന്‍) ഇപ്പോഴും മനുഷ്യനെ ഭരിക്കാന്‍ ശ്രമിക്കുന്ന രണ്ട് യജമാനന്മാരാണ് (യേശു പറഞ്ഞതുപോലെ). നിങ്ങളെ പൂര്‍ണമായി ഭരിക്കാന്‍ ദൈവത്തെ അനുവദിച്ചില്ലെങ്കില്‍ പണം നിങ്ങളെ ഭരിക്കും- തുടര്‍ന്ന് നിങ്ങള്‍ ചതിയന്മാരാലും, പണത്തെ സ്‌നേഹിക്കുന്ന പ്രസംഗകരാലും വഞ്ചിക്കപ്പെടും. ഈ അന്ത്യനാളുകളില്‍ വഞ്ചിക്കപ്പെടാതിരിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ”പണസ്‌നേഹത്തില്‍” നിന്നു പൂര്‍ണമായും മുക്തനാകാന്‍ ശ്രമിക്കുക. പുതിയ നിയമം പിന്തുടരുക. നമ്മുടെ കര്‍ത്താവായ യേശു ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ആത്മീയ തത്ത്വങ്ങള്‍ നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാക്കുക. അപ്പോള്‍ നിങ്ങള്‍ ഒരിക്കലും തെറ്റിപ്പോകുകയില്ല. ഈ അവസാന നാളുകളിലെ വഞ്ചന 2 തെസ്സലൊനിക്യര്‍ 2-ാം അധ്യായം അന്ത്യനാളുകളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. അന്ന്, എതിര്‍ക്രിസ്തു ”ദൈവം എന്നു നടിച്ചു തന്നെത്താന്‍ ഉയര്‍ത്തുകയും വ്യാജമായ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും.” (4,9 വാക്യങ്ങള്‍). ”എതിര്‍ക്രിസ്തുവിന്റെ ഇതേ ആത്മാവ്” ഇന്നു ക്രൈസ്തവ ലോകത്തില്‍ പോലും കാണാം (1 യോഹ. 2:18-20). തങ്ങളെത്തന്നെ ഉയര്‍ത്തുന്നവരും തങ്ങളുടെ ആട്ടിന്‍കൂട്ടത്തോട് ദൈവത്തെപ്പോലെ പ്രവര്‍ത്തിക്കുന്നവരുമായ പ്രസംഗകരില്‍ ഈ ആത്മാവ് കാണാം. വ്യാജ പ്രവചനങ്ങളിലൂടെ അവര്‍ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. ”വ്യാജ അടയാളങ്ങളും അത്ഭുതങ്ങളും” ചെയ്യുന്നതിലൂടെ ആളുകളെ തങ്ങളോടു ബന്ധിപ്പിച്ച് നിര്‍ത്തുന്നു. അവരുടെ വഴിപാടുകള്‍ ആവശ്യപ്പെടുന്നു. (ഏലിയുടെ പുത്രന്മാരെപ്പോലെ -1 ശമൂവേല്‍ 2:12-17). കൂടാതെ മറ്റു പല തന്ത്രങ്ങളും അവര്‍ക്കുണ്ട്. 2 തെസ്സലൊനിക്യര്‍ 2:10,11 വാക്യങ്ങള്‍ ദൈവം തന്നെ ചില ആളുകളെ വഞ്ചിക്കുമെന്ന് നമുക്കു മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചാല്‍ നമുക്ക് വഞ്ചിക്കപ്പെടുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുമെന്ന് ഈ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇതിനായി: ദൈവം നമ്മെ കാണിക്കുന്ന നമ്മുടെ സ്വന്തം പാപത്തെക്കുറിച്ചും സ്വാര്‍ത്ഥതയെക്കുറിച്ചും അഹങ്കാരത്തെക്കുറിച്ചും ഉള്ള സത്യത്തെ നാം സ്‌നേഹിക്കണം. ദൈവം തന്റെ വചനത്തില്‍ നിന്നു നമ്മെ കാണിക്കുന്ന സത്യങ്ങളെ നാം സ്‌നേഹിക്കണം. ”എല്ലാ പാപത്തില്‍ നിന്നും (ഉദാഹരണത്തിന്, സ്വാര്‍ത്ഥത, അഹങ്കാരം, ലൈംഗിക അശുദ്ധി, കോപം, പണസ്‌നേഹം തുടങ്ങിയവ) രക്ഷപ്പെടാന്‍ നാം വാഞ്ഛിക്കണം. ‘ക്രിസ്തീയ ശുശ്രൂഷകള്‍’ എന്നു പേരു വിളിക്കപ്പെടുന്ന ശുശ്രൂഷകളാല്‍ ഈ ദിവസങ്ങളില്‍ ദൈവം എല്ലാ വിശ്വാസികളെയും പരീക്ഷിക്കുന്നു. തന്റെ ആഴത്തിലുള്ള മോഹങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ശുശ്രൂഷകളിലേക്ക് ഇത് ഓരോ വിശ്വാസിയെയും ആകര്‍ഷിക്കും. ഇതേസമയം ഒരു ദൈവിക ജീവിതത്തിനായി വിശപ്പും ദാഹവും ഉള്ളവരെ ദൈവം അങ്ങനെയുള്ള കാര്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ശുശ്രൂഷകളിലേക്ക് ആകര്‍ഷിക്കും. എന്നാല്‍ ഇന്ന് അനേകം വ്യാജ ശുശ്രൂഷകള്‍ തഴച്ചു വളരാന്‍ കര്‍ത്താവ് അനുവാദം നല്‍കിയിട്ടുണ്ട് – ‘ആരോഗ്യ-സമ്പത്ത് സുവിശേഷം’, ‘വ്യാജ അന്യഭാഷ’, ‘ആത്മാവില്‍ വീഴ്ത്തല്‍’, ‘വ്യാജ അടയാളങ്ങളും അത്ഭുതങ്ങളും’, വ്യാജ പ്രവചന ശുശ്രൂഷകള്‍’, ‘ആരാധന എന്നു തെറ്റായി വിളിക്കുന്ന ആവര്‍ത്തിച്ചുള്ള വൈകാരിക സ്തുതി’, ‘ആളുകളെ അവരുടെ പാപത്തില്‍ ആശ്വസിപ്പിക്കുന്ന മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗം’, ‘ക്രിസ്ത്യന്‍ (!) റോക്ക്-മ്യൂസിക്’, ‘ശിഷ്യത്വം ഇല്ലാത്ത സുവിശേഷീകരണം’ മുതലായവ ഇവയില്‍ ചിലതാണ്. ദൈവം തന്റെ മക്കളെ പരീക്ഷിക്കുന്നതിനായി ഈ അവസാന നാളുകളില്‍ ഇവ തഴച്ചുവളരാന്‍ അനുവദിച്ചിരിക്കുന്നു. ഒട്ടേറെ വിശ്വാസികള്‍ പ്രാഥമികമായി ദൈവഭക്തി അന്വേഷിക്കാത്തതിനാല്‍ ഈ പരീക്ഷയില്‍ പരാജയപ്പെടും. എന്നിരുന്നാലും, ദൈവത്തിന്റെ യഥാര്‍ത്ഥ ആരാധകര്‍ യേശുവിനെ തങ്ങളുടെ മാതൃകയായി കാണുകയും, ശിഷ്യത്വത്തിന്റെ വഴിയില്‍ നടക്കുകയും ചെയ്യുന്നതിനാല്‍ ഈ വഞ്ചനയില്‍ നിന്ന് രക്ഷപ്പെടും. അത്തരം വിശ്വാസികള്‍ തങ്ങളിലുള്ള പാപത്തെ വേഗത്തില്‍ അംഗീകരിക്കുന്നവരും, എല്ലാ പാരമ്പര്യങ്ങള്‍ക്കും ബുദ്ധിപരമായ യുക്തിക്കും മുകളില്‍ തിരുവെഴുത്തിന്റെ അധികാര ത്തിന് കീഴ്‌പ്പെട്ടിരിക്കുന്നവരുമായിരിക്കും. അതിനാല്‍ അവര്‍ ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല.

അധ്യായം 14
ദൈവിക വഴിയിലൂടെയുള്ള ദൈവവചന പ്രസംഗം

”നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ദൈവം നിങ്ങളിലൂടെ സംസാരിക്കു ന്നതുപോലെ പ്രസംഗിക്കുക” (1 പത്രൊ. 4:11). ദൈവവചനം മറ്റുള്ളവരോട് ഫലപ്രദമായി പ്രസംഗിക്കണമെങ്കില്‍ നാം കര്‍ത്താവിന്റെ സന്നിധിയില്‍ ജീവിക്കണം. ഇങ്ങനെയായിരുന്നു കര്‍ത്താവ് യെശയ്യാവിനെയും യെഹെസ്‌കേലിനെയും യോഹന്നാ നെയും തന്റെ വചനം പ്രസംഗിക്കാന്‍ ഒരുക്കിയത്. യെശയ്യാവ് 6:1-ല്‍ ആദ്യം യെശയ്യാവ് ദൈവത്തിന്റെ മഹത്വം കണ്ടു – പിന്നെ ദൈവം അവന് ജനത്തിനു വേണ്ടിയുള്ള ഒരു സന്ദേശം നല്‍കി (യെശയ്യ 6:9). യെഹെസ്‌കേല്‍ 1:26-ല്‍ യെഹെസ്‌കേല്‍ ദൈവത്തിന്റെ മഹത്വം കണ്ടു – പിന്നെ ദൈവം അവനു ജനത്തിനുവേണ്ടിയുള്ള ഒരു സന്ദേശം നല്‍കി (യെഹെസ്‌കേല്‍ 2:3). വെളിപ്പാട് 1:17-ല്‍, അപ്പൊസ്തലനായ യോഹന്നാന്‍ യേശുവിന്റെ മഹത്വം കണ്ടു – പിന്നെ കര്‍ത്താവ് ഏഴു സഭകള്‍ക്കുള്ള തന്റെ സന്ദേശങ്ങള്‍ എഴുതാന്‍ പറഞ്ഞു (വെളിപ്പാട് 1:19). നാം എല്ലായ്‌പ്പോഴും ആത്മാവിന്റെ അഭിഷേകത്തില്‍ കീഴില്‍ ജീവിക്കുകയാണെങ്കില്‍, നമ്മള്‍ എപ്പോഴും കര്‍ത്താവിന്റെ സന്നിധിയില്‍ ജീവിക്കും. ആത്മാവിന്റെ അഭിഷേകം നമ്മെ ദൈവവചനം സന്തുലിതമായ പ്രാവചനിക രീതിയില്‍ പ്രസംഗിക്കാന്‍ പ്രാപ്തമാക്കും. ഇത് ദൈവജനത്തെ വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും അങ്ങനെ അവരെ പണിയുകയും ചെയ്യും (1 കൊരി. 14:3). ശക്തമായ വെല്ലുവിളികളും ശാസനകളും ഉള്ള നമ്മുടെ ഒരു സന്ദേശം എല്ലായ്‌പ്പോഴും ആശ്വാസവാക്കുകളും പ്രോത്സാഹനവുമുള്ള മറ്റൊരു സന്ദേശത്താല്‍ സമതുലിതമാക്കിയിരിക്കണം. പണം, സംസാരം എന്നിവയിലെ വിശ്വസ്തത പ്രസംഗം അഭിഷിക്തമായാല്‍ മാത്രം പോരാ; അതു പരിശുദ്ധാ ത്മാവില്‍ നിന്നുള്ള വെളിപ്പാടില്‍ അടിസ്ഥാനപ്പെട്ടതായിരിക്കണം. ദൈവവചനത്തിലെ സമ്പന്നത മറ്റുള്ളവരുമായി പങ്കിടുക എന്നതാണ് പ്രസംഗിക്കുമ്പോള്‍ നമ്മുടെ വിളി. എങ്ങനെയാണ് ആ സമ്പത്ത് നമുക്കു ദൈവത്തില്‍ നിന്നു ലഭിക്കുക? ദൈവവചനം പഠിക്കുന്നത് പ്രധാനമാണ്. എന്നാല്‍ അതിനെ ക്കാള്‍ കൂടുതല്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. യേശു പറഞ്ഞു: ”ശാസ്ത്രി (ദൈവവചനം പഠിക്കുന്നവന്‍) ഒരു ശിഷ്യന്‍ (ദൈവവച നത്തിന്റെ അനുസരണത്തില്‍ ജീവിക്കുന്നവന്‍) ആയിത്തീരണം. എങ്കില്‍ മാത്രമേ അവനു ദൈവവചനത്തിന്റെ സമ്പന്നത പുതിയതും പഴയതുമായ വെളിപ്പാടുകളായി കൊണ്ടുവരുന്നതിന് കഴിയുകയുള്ളു” (മത്തായി 13:52 – പരാവര്‍ത്തനം). ഒരു വ്യക്തി ദൈവവചനത്തിന്റെ ഫലപ്രദമായ പ്രസംഗകന്‍ ആകുവാന്‍ അവന്‍ വിശ്വസ്തനായിരി ക്കേണ്ട രണ്ട് പ്രാഥമിക മേഖലകള്‍ തന്റെ പണവും നാവും ഉപയോഗിക്കുന്ന രീതിയാണ്. നമ്മുടെ പണം: യേശു പറഞ്ഞു: ”നിങ്ങള്‍ അനീതിയായ സമ്പത്തിന്റെ ഉപയോഗത്തില്‍ വിശ്വസ്തരായിരുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം നിങ്ങളെ ആര് എല്‍പ്പിക്കും?” (ലൂക്കൊ. 16:11). യഥാര്‍ത്ഥ സമ്പത്ത് ക്രിസ്തുവിനോടുള്ള സാദൃശ്യവും, പരിശുദ്ധാത്മാവിന്റെ അഭിഷേകവും, ദൈവവചനങ്ങളെക്കുറിച്ചുള്ള വെളിപ്പാടുമാണ്. നമ്മുടെ സ്വകാര്യ ജീവിതത്തില്‍ പണത്തിന്റെ ഉപയോഗം സംബന്ധിച്ച് നാം വിശ്വസ്തരാണെങ്കില്‍ മാത്രമേ നമുക്ക് ഈ സമ്പത്ത് ലഭിക്കൂ. ഇവിടെ പരാജയപ്പെടുന്നതാണ് ഇന്ന് ക്രൈസ്തവലോകത്തില്‍ വെളിപ്പാടുള്ള പ്രസംഗങ്ങള്‍ കുറവായിരി ക്കുന്നതിന്റെ കാരണം. മിക്ക പ്രസംഗകരും പണത്തിന്റെ കാര്യത്തില്‍ അവിശ്വസ്ത രാണ്. പലരും പണം സംബന്ധിച്ച് നീതിമാന്മാരാകാം. പക്ഷേ അവര്‍ അതിന്റെ ഉപയോഗത്തില്‍ വിശ്വസ്തരല്ല. നമ്മള്‍ ഇതിനകം പണത്തെക്കുറിച്ച് ഏറെ വിശദീകരിച്ചല്ലോ. അതിനാല്‍ ഇതിനെക്കു റിച്ചു കൂടുതല്‍ പറയേണ്ടതില്ല. നമ്മുടെ സംസാരം: നമ്മുടെ സംസാരത്തിലെ വിശ്വസ്തതയാണ് ദൈവത്തിന് നമ്മിലൂടെ സംസാരിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കുന്ന അടുത്ത കാര്യം. കര്‍ത്താവ് യിരെമ്യാവിനോടു പറഞ്ഞു: ”നീ അധമമായത് ഒഴിച്ച് (നിങ്ങളുടെ സംഭാഷണത്തില്‍) ഉത്തമമായത് പ്രസ്താവിച്ചാല്‍ എന്റെ വായ് പോലെയാകും” (യിരമ്യാ. 15:19). വീട്ടിലും മറ്റിടങ്ങളിലും ദിവസേനയുള്ള സംഭാഷണത്തില്‍ നിന്നു വിലകെട്ട എല്ലാം നീക്കം ചെയ്യുകയും യോഗ്യമായതും മൂല്യവ ത്തായതുമായ കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും ചെയ്താല്‍ നാം ദൈവവചനം സംസാരിക്കുമ്പോള്‍ ദൈവം നമ്മോടൊപ്പമുണ്ടാകും. വാസ്തവത്തില്‍, ദൈവം പറയുന്നു, അപ്പോള്‍ നമ്മള്‍ ”അവിടുത്തെ വായ് ആകുമെന്ന്.” എന്തൊരു ബഹുമതിയാണിത്! ബാക്കി സമയം മുഴുവന്‍ നിങ്ങളുടെ നാവ് ഉപയോഗിക്കാന്‍ പിശാചിനെ നിങ്ങള്‍ അനുവദിക്കുന്നുവെങ്കില്‍, പ്രസംഗിക്കുമ്പോള്‍ ദൈവം നിങ്ങളുടെ നാവ് ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. നാവിന്റെ അശ്രദ്ധമായ ഉപയോഗത്താലാണു പലരും തങ്ങളുടെ ശുശ്രൂഷ നശിപ്പിച്ചത്. ബൈബിള്‍ പറയുന്നു: ”മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു.” കൂടാതെ, ”ജ്ഞാനമുള്ള നാവു ജീവവൃക്ഷം ആകുന്നു” (സദൃ. വാ. 18:21;15:4). അതിനാല്‍, ഒന്നുകില്‍ നിങ്ങളുടെ നാവില്‍ നിന്ന് ജീവന്‍ പുറത്തുവരും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നാവുകൊണ്ട് ആളുകളെ കൊല്ലാന്‍ (ആത്മീയമായി) കഴിയും. നാവുമായി ബന്ധപ്പെട്ടുള്ള രണ്ട് തീയ് പുതിയ നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് പരിശുദ്ധാത്മാവില്‍ സ്‌നാനമേറ്റപ്പോള്‍ ശിഷ്യന്മാരുടെ ശിരസ്സില്‍ പതിഞ്ഞ ”തീയുടെ നാവ്” (പ്രവൃ.2:3). മറ്റൊന്ന് ”നരകത്താല്‍ തീയില്‍ വച്ച നാവ്”(യാക്കോബ് 3:6). ഏതു തീയാണ് വേണ്ടതെന്നു നമ്മള്‍ തിരഞ്ഞെടുക്കണം. നമ്മുടെ നാവിനെ നിയന്ത്രിക്കാന്‍ ആദ്യം നാം നമ്മുടെ ഹൃദയത്തെ നിയന്ത്രിക്കണം. യേശു പറഞ്ഞു: ”ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നു വായ് സംസാരിക്കുന്നു.” ”നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍ നിന്നു നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ തന്റെ ദുഷ്ടനിധിയില്‍ നിന്ന് ദുഷ്ടത പുറപ്പെടുവിക്കുന്നു” (മത്താ. 12:34,35). അതിനാല്‍ ആദ്യം നാം നിയന്ത്രിക്കേണ്ടത് നമ്മുടെ ഹൃദയമാണ്. വൃത്തികെട്ട വെള്ളം ടാപ്പില്‍ നിന്ന് പുറത്തേക്ക് വരുവാന്‍ കാരണം വെള്ളം വരുന്ന ടാങ്ക് വൃത്തികെട്ടതായതിനാലാണ്. അതിനാല്‍ ടാങ്ക് ആദ്യം വൃത്തിയാക്കണം. അപ്പോള്‍ ശുദ്ധമായ വെള്ളം മാത്രം ടാപ്പില്‍ നിന്നു വരും. നാം നമ്മുടെ ഹൃദയത്തില്‍ നിറയുന്ന ചിന്തകളില്‍ നിന്നാണ് എപ്പോഴും സംസാരിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ദൈവവചനത്തെ ക്കുറിച്ച് വളരെയധികം ധ്യാനിക്കുന്നുവെങ്കില്‍, ആ ചിന്തകള്‍ നിങ്ങളില്‍ നിന്നു യാന്ത്രികമായി പുറത്തുവരും. എന്നാല്‍ നിങ്ങളുടെ ഹൃദയം ആളുകള്‍ക്കെതിരെയുള്ള ഈര്‍ഷ്യയാല്‍ നിറഞ്ഞിട്ടുണ്ടെങ്കില്‍ അതായിരിക്കും വായിലൂടെ പുറത്തേക്കു വരുന്നത്. നമ്മുടെ ഹൃദയത്തില്‍ ഒരു അസ്വസ്ഥത അനുഭവപ്പെടുകയാ ണെങ്കില്‍ നാം ഒരിക്കലും സംസാരിക്കരുത് (അല്ലെങ്കില്‍ എഴുതരുത്). ”ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ റഫറിയാകട്ടെ. അതിനാല്‍ നിങ്ങളെ ഒരു ശരീരമായി വിളിച്ചിരിക്കുന്നു” (കൊലൊ. 3:15 ചഅടആ മാര്‍ജിന്‍). നമ്മുടെ സമാധാനം നഷ്ടപ്പെടുമ്പോള്‍ അതു റഫറി വിസില്‍ ഊതിയതാണ്. അതു നമ്മള്‍ എവിടെയോ ഒരു തെറ്റ് ചെയ്‌തെന്ന് സൂചിപ്പിക്കുന്നു. അപ്പോള്‍ നമ്മള്‍ മുന്നോട്ട് പോകുന്നതിന് മുമ്പ് തെറ്റ് ശരിയാക്കണം. സങ്കീര്‍ത്തനം 12:6 പറയുന്നു: ”കര്‍ത്താവിന്റെ വചനങ്ങള്‍ ശുദ്ധമായ വചനങ്ങളാണ്. അവ ഏഴു തവണ ഉലയില്‍ ഉരുക്കി ശുദ്ധീകരിച്ച വെള്ളിപോലെയാണ്.” അതിനാല്‍ എപ്പോഴെങ്കിലും അസ്വസ്ഥതപ്പെടുത്തുന്ന ചിന്തകള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍, ആ ചിന്തകളെ കര്‍ത്താവിങ്കലേക്ക് എടുക്കുക – വീണ്ടും വീണ്ടും ഏഴു പ്രാവശ്യം. അവിടുത്തെ ഉല എല്ലാ മാനുഷിക ഈര്‍ഷ്യയും കോപവും ഉരുക്കി നീക്കം ചെയ്യും. പിന്നെ നിങ്ങള്‍ സംസാരിക്കുന്നതെല്ലാം ദൈവം നിങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്ന ശുദ്ധീകരിക്കപ്പെട്ട വാക്കുകളായിരിക്കും – അവ ശാസ നയുടെ വാക്കുകളാണെങ്കില്‍ പോലും. അപ്പോള്‍ ദൈവം നിങ്ങളുടെ ശുശ്രൂഷയെ പിന്തുണയ്ക്കും. ആരെയെങ്കിലും തിരുത്തുവാനായി ഒരു ഇമെയില്‍ അല്ലെങ്കില്‍ ഒരു കത്ത് എഴുതുമ്പോഴും നിങ്ങള്‍ ഇതു തന്നെ ചെയ്യണം. ദൈവവചനം പങ്കിടുമ്പോള്‍ ലളിതവും വ്യക്തവും ദൈവവചനം ആഴത്തില്‍ പഠിക്കാന്‍ നാം വളരെയധികം വാഞ്ഛിക്കണം. തിരുവെഴുത്തുകളെ തിരുവെഴുത്തുകളുമായി താരതമ്യപ്പെടുത്തുകയും വചനം വെളിപ്പെടുത്തിത്തരുവാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യണം. കൂടാതെ, അവിടുത്തെ ദൂത് അന്വേഷിക്കുമ്പോള്‍ നമ്മുടെ ചിന്തയില്‍ വ്യക്തത നല്‍കാനും, നമ്മള്‍ മറ്റുള്ളവരോട് ആ സന്ദേശം പ്രസംഗിക്കുമ്പോള്‍ സ്വാതന്ത്ര്യ ത്തോടെ സംസാരിക്കാനുമായി നാം അവിടുത്തോട് ചോദിക്കുക. ദൈവജനത്തോട് നാം പങ്കിടുന്ന എല്ലാ കാര്യത്തിലും ലാളിത്യവും വ്യക്തതയും നമ്മുടെ സവിശേഷതയായിരിക്കണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിനായി ഉന്നതമായ ഉള്ളടക്കമുള്ള പ്രസംഗം നടത്തുന്നതിനുള്ള പ്രലോഭനം ഒഴിവാക്കണം. നമ്മള്‍ നമ്മുടെ തലയില്‍ നിന്ന് സംസാരിക്കുന്നതു മറ്റുള്ളവരുടെ തലകളിലേക്ക് (മനസ്) മാത്രമേ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ നിന്നു ലളിതവും സാധാരണവുമായ വാക്കുകളില്‍ സംസാരിക്കുന്നത് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ എത്തിച്ചേരും. ദൈവം നമ്മോടു പറയന്ന ചില കാര്യങ്ങള്‍ എഴുതിയിടുന്നത് നല്ലതാണ്. വെളിപ്പാടു പുസ്തകത്തില്‍ പന്ത്രണ്ട് തവണ തന്നോടു സംസാരിച്ച കാര്യങ്ങള്‍ എഴുതാന്‍ ദൈവം യോഹന്നാനോടു പറയുന്നതായി നാം വായിക്കുന്നു (വെളി. 1:11,19; 2:1,8,12,18; 3:1,7,14; 14:13; 19:9; 21:5). അല്ലാത്തപക്ഷം ദൈവം തന്നോടു പറഞ്ഞ കാര്യങ്ങള്‍ യോഹന്നാന്‍ മറന്നേക്കാം. പകല്‍ വിവിധ സമയങ്ങളില്‍ ദൈവം നമ്മോട് സംസാരിച്ചേക്കാമെന്നതിനാല്‍, ഒരു ചെറിയ നോട്ടുബുക്കും പേനയും എല്ലായ്‌പ്പോഴും കൊണ്ടുനടക്കുന്നത് ഒരു നല്ല ശീലമാണ്. അങ്ങനെ കര്‍ത്താവ് നമ്മുടെ മനസ്സില്‍ ഇടുന്ന കാര്യങ്ങള്‍ നാം മറക്കുന്നതിനു മുമ്പ് നമുക്ക് പെട്ടെന്ന് എഴുതാന്‍ കഴിയും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ ‘കുറിപ്പുകള്‍’ എന്ന ആപ്ലിക്കേഷനില്‍ ഇത് എഴുതാം. കേന്ദ്രീകൃതവും അഭിഷിക്തവും ദൈവവചനം പ്രസംഗിക്കുമ്പോള്‍ ലക്ഷ്യബോധമില്ലാതെ തെന്നിമാറുന്ന പ്രവണത, വിരസതയുളവാക്കുന്ന രീതിയില്‍ ഒരു കാര്യം ആവര്‍ത്തിക്കുന്ന രീതി എന്നിവ സൂക്ഷിക്കുക. ഇതിനെ പാപം എന്ന് വിളിക്കാന്‍ കഴിയില്ല. പക്ഷേ ഇത് തീര്‍ച്ചയായും ആളുകളുടെ സമയം പാഴാക്കുന്നു; മീറ്റിംഗിനെ വിരസമാക്കുന്നു. നിങ്ങള്‍ക്ക് പങ്കിടാന്‍ ഭാരമുള്ള കാര്യങ്ങളുടെ പ്രധാന പോയിന്റുകള്‍ മുന്‍കൂട്ടി എഴുതിക്കൊണ്ടുവന്നാല്‍ നിങ്ങളുടെ സന്ദേശം സംക്ഷിപ്തമായിരിക്കും. മാത്രമല്ല, കേള്‍ക്കാന്‍ എളുപ്പമാവും – അതിനാല്‍ കൂടുതല്‍ ഫലപ്രദമാവും. ചില സഹോദരന്മാര്‍ക്ക് ഒരു പോയിന്റും എഴുതാതെ ഫലപ്രദമായി സംസാരിക്കുവാനുള്ള കഴിവുണ്ട്. കാരണം അവര്‍ക്ക് നല്ല ഓര്‍മശക്തിയുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇക്കാര്യത്തില്‍ സ്വന്തം ബഹുമാനം അന്വേഷിക്കുന്നതിനു മരിച്ച് കുറിപ്പുകള്‍ ഉപയോഗിക്കുക – അങ്ങനെ അവര്‍ക്ക് ആളുകളുടെ സമയം പാഴാക്കാതിരിക്കാം. പൗലൊസിന്റെ പ്രസംഗം ”വളരെ വ്യക്തമായിരുന്നു. അതില്‍ ധാരാളം വാക്ചാതുര്യമോ, മനുഷ്യന്റെ ജ്ഞാനമോ ഇല്ലായിരുന്നു; എന്നാല്‍ അവന്റെ വാക്കുകള്‍ പരിശുദ്ധാത്മശക്തിയുള്ളവയായിരുന്നു” (1 കൊരി. 2:4 ലിവിങ്). ദൈവം നമ്മുടെ ‘വാക്കുകള്‍ നിലത്തു വീഴാന്‍’ (1 ശമൂവേല്‍ 3:19) അനുവദിക്കാതെവണ്ണം എപ്പോഴും ദൈവവചനം പ്രസംഗിക്കുക എന്നത് നമ്മുടെ വാഞ്ഛയായിരിക്കണം. മറിച്ച് പ്രസംഗം എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവില്‍ നിന്നുള്ള ബോധ്യം ആളുകളുടെ ഹൃദയത്തിലേക്ക് കൊണ്ടുപോകാന്‍ പര്യാപ്തമായതായി രിക്കണം. യേശു പറഞ്ഞതുപോലെ, ”സഹായകന്‍ വരുമ്പോള്‍, സത്യത്തിന്റെ ആത്മാവ്, എന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തും, കൂടാതെ നിങ്ങളും സാക്ഷ്യം പറയും” (യോഹ. 15:26,27). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരിശുദ്ധാത്മാവ് നാം പ്രസംഗിക്കുന്നതിനെ പിന്താങ്ങും. അതിനാല്‍ അവിടുത്തെ ആത്മാവിന്റെ സമൃദ്ധമായ അഭിഷേകം നിരന്തരം ലഭിക്കുവാനായി നാം ദൈവത്തെ അന്വേഷിക്കണം. അങ്ങനെ നമുക്ക് ദൈവവചനം ഫലപ്രദമായി പ്രസംഗിക്കുവാന്‍ കഴിയും. ശുചിത്വമുള്ള ആരോഗ്യകരമായ ഉപദേശം പൗലൊസ് തന്റെ അവസാന കത്തില്‍ നല്‍കിയ മുന്നറിയിപ്പ് പ്രസക്തമായ കാലത്താണ് നാം ഇന്നു ജീവിക്കുന്നത്.”ആളുകള്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണരസമാകുമാറ്, സ്വന്തമോഹങ്ങള്‍ ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും” (2 തിമൊ. 4:3,4). അതുകൊണ്ട് അവിടുന്നു നമ്മോട് ആവശ്യപ്പെടുന്നത് ”വചനം പ്രസംഗിക്കുക, സമയത്തിലും അസമയത്തിലും ഒരുങ്ങി നില്‍ക്ക, ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക, തര്‍ജനം ചെയ്യുക, പ്രബോധിപ്പിക്കുക” (2 തിമൊ.4:2) എന്നാണ്. 3-ാം വാക്യത്തിലെ ‘പത്ഥ്യോപദേശം’ എന്ന പദത്തിന്റെ അര്‍ത്ഥം ‘ശുചിത്വമുള്ള ആരോഗ്യകരമായ ഉപദേശം’ എന്നാണ്. ഒരു നല്ല ആശുപത്രി അതിന്റെ തറ ആന്റിസെപ്റ്റിക് ഉപയോഗിച്ച് എല്ലായ്‌പ്പോഴും വൃത്തിയും ശുചിത്വവും ഉള്ളതായി നിലനിര്‍ത്തുന്ന തിനാല്‍, ഏറ്റവും ചെറിയ അണുക്കള്‍ പോലും നീക്കം ചെയ്യപ്പെടുന്നു. നമ്മുടെ പ്രസംഗത്തിലൂടെ ആളുകളെ ഏറ്റവും ചെറിയ പാപത്തില്‍ നിന്നുപോലും മുക്തരാക്കുന്നുവെന്നതു നാമും ഉറപ്പു വരുത്തണം. താല്‍പര്യമുണര്‍ത്തുന്നതും മനസ്സിലാക്കാവുന്നതും നമ്മുടെ സന്ദേശങ്ങള്‍ താല്പര്യം ഉണര്‍ത്തുന്നതായിരിക്കണം. പ്രസംഗം വിരസത ഉളവാക്കുന്നതിനാലോ, അല്ലെങ്കില്‍ നമ്മുടെ പ്രസംഗത്തില്‍ കൂടുതല്‍ സമയവും ആളുകളെ ശകാരിക്കുന്നതിനാലോ അവര്‍ സഭ വിട്ടുപോയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? സഭാപ്രസംഗി 12:9-11-ല്‍ (ലിവിങ്) നാം ഇങ്ങനെ വായിക്കുന്നു: ”പ്രസംഗകന്‍ ജ്ഞാനമുള്ളവന്‍ ആയിരുന്നു. തനിക്കറിയാവുന്നതെല്ലാം അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. അദ്ദേഹം പഴഞ്ചൊല്ലുകള്‍ ശേഖരിച്ചു തരംതിരിച്ച് വെച്ചു. പ്രസംഗകന്‍ ജ്ഞാനി മാത്രമല്ല നല്ല ഗുരുവും ആണ്. അവന്‍ തനിക്ക് അറിയാമായിരുന്ന കാര്യങ്ങള്‍ ആളുകളെ പഠിപ്പിച്ചു; അവര്‍ക്ക് താല്പര്യം ഉണര്‍ത്തുംവിധത്തില്‍ പഠിപ്പിച്ചു. ജ്ഞാനിയായ മനുഷ്യന്റെ വാക്കുകള്‍ പ്രവര്‍ത്തിക്കാന്‍ ഉല്‍സാഹിപ്പി ക്കുന്ന തോട്ടി പോലെയാണ്. അവന്‍ പ്രധാനപ്പെട്ട സത്യങ്ങള്‍ പറിച്ചെടുത്തു തരുന്നു.” മുകളില്‍ പറഞ്ഞ വാക്യത്തില്‍ നിന്ന് ധാരാളം പാഠങ്ങള്‍ പഠിക്കാനുണ്ട്. വാക്യം സാവധാനം വായിച്ച് ഓരോ പദത്തെയും കുറിച്ച് ധ്യാനിക്കുക. നമ്മുടെ സന്ദേശങ്ങള്‍ താല്പര്യം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കണം. കേള്‍ക്കുന്നവരെ അതു പ്രവര്‍ത്തനത്തി ലേക്ക് നയിക്കണം. അതിനു വേണ്ടി നാം നമ്മുടെ ചിന്തകള്‍ തയ്യാറാ ക്കി ക്രമീകരിച്ചു വയ്ക്കണം. ഒരു നല്ല വീട്ടമ്മ രുചികരമായ ഭക്ഷണം പാചകം ചെയ്ത ശേഷം, അത് ആകര്‍ഷകമായ രീതിയില്‍ ഭക്ഷണ മേശയില്‍ ക്രമീകരിക്കുന്നു. നമ്മളും, ദൈവത്തില്‍ നിന്നുള്ള സന്ദേശം നമ്മുടെ മനസ്സില്‍ വ്യക്തമായി ലഭിച്ച ശേഷം അതു രസകരവും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമായ രീതിയില്‍ ക്രമീകരിക്കണം. ഇതിനു സമയവും പ്രയത്‌നവും വേണം. സന്ദേശം ആകര്‍ഷകമാക്കാന്‍ നമ്മുടെ സമയം ഇതിനായി നിക്ഷേപിക്കാന്‍ തയാറാകണമെന്നു സാരം. യേശു ഇങ്ങനെയായിരുന്നു പ്രസംഗിച്ചിരുന്നത്. പ്രധാന പ്രസംഗകനെ അനുകരിക്കുന്നു യേശുവിന്റെ പ്രസംഗ രീതിയില്‍ എത്തിച്ചേരുവാന്‍ ബോധ പൂര്‍വ്വം ശ്രമിക്കണം- അവിടെയെത്താന്‍ വര്‍ഷങ്ങളെടുക്കുമെങ്കിലും. പല ഇന്ത്യന്‍ പ്രസംഗകരും ഇന്നു ചെയ്യുന്നതുപോലെ പാശ്ചാത്യ പ്രസംഗകരുടെ രീതികളും തന്ത്രങ്ങളും അനുകരിക്കരുത്. ഒരു പ്രസംഗകനെന്ന നിലയില്‍ യേശുവിനെ മാത്രം നിങ്ങളുടെ മാതൃകയാക്കുക. ക്രിസ്തുവിന്റെ രക്തം നമുക്കായി എന്തു ചെയ്യുന്നു? അവരുടെ മുന്‍കാല പാപജീവിതം കാരണം പല വിശ്വാസികളും നിരന്തരമായ കുറ്റബോധത്തിലും നിരുത്സാഹത്തിലുമാണ് ജീവിക്കുന്നത്. അവര്‍ ഒരിക്കലും ഈ അടിമത്തത്തില്‍ നിന്ന് മോചിതരാകുകയോ സാത്താന്യ കുറ്റാരോപണങ്ങളെ ജയിക്കുകയോ ചെയ്യുന്നതായി തോന്നുന്നില്ല. അവരെ സ്വതന്ത്രരാകാന്‍ കര്‍ത്താവിന്റെ ദാസന്മാരെന്ന നിലയില്‍ നാം സഹായിക്കണം. ദൈവത്തിന്റെ സൗജന്യ പാപമോചനത്തെ മുതലെടുക്കുകയും, തുടര്‍മാനമായി പാപത്തില്‍ ജീവിക്കുകയും ചെയ്ത് ക്രിസ്തുവിന്റെ രക്തത്തെ വിലകുറഞ്ഞ ടാപ്പ് വെള്ളം (എബ്രാ. 10:26-29) പോലെ പരിഗണിക്കുന്ന വിശ്വാസികള്‍ എപ്പോഴും ഉണ്ട്. എന്നാല്‍ ഈ കാര്യം, അനാവശ്യമായ കുറ്റംവിധിക്ക് വിധേയരാകുന്ന ആത്മാര്‍ത്ഥതയുള്ള വിശ്വാസികളോട് ക്രിസ്തുവിന്റെ രക്തത്താലുള്ള നീതീകരണം പ്രഖ്യാപിക്കുന്നതില്‍ നിന്നു നമ്മളെ തടയരുത് (റോമ. 5:9). പരദേശി മോക്ഷയാത്ര ജോണ്‍ ബനിയന്‍ 350 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു പുസ്തകമാണ് പരദേശി മോക്ഷയാത്ര.(8) ഇത് അനേക ദൈവമക്കള്‍ക്ക് ഒട്ടേറെ നൂറ്റാണ്ടുകളായി ഒരു അനുഗ്രഹമാണ്. യേശുവിന്റെ ഒരു ഉത്തമ ശിഷ്യനാകാന്‍ എങ്ങനെ സാധിക്കുമെന്ന് മനസ്സിലാക്കാന്‍ ഇതു നിങ്ങളെ സഹായിക്കും. പ്രസംഗത്തിന്റെ ശരിയായ രീതി റോമര്‍ 12:3,6-ല്‍ പൗലൊസ് പറയുന്നു: ”ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്ന് ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു… പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം.” പ്രസംഗിക്കുന്ന അനേകര്‍ക്കിടയില്‍ കാണുന്ന ഒരു സാധാരണ തെറ്റ്, ‘അവരുടെ കൃപയുടെയും വിശ്വാസത്തിന്റെയും അളവിനും അനുപാതത്തി’നും അതീതമായി സംസാരിക്കുക എന്നതാണ്. കാരണം അവര്‍ ”തങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതിനെക്കാള്‍ അധികമായി സ്വയം ചിന്തിക്കുന്നു.” പ്രസംഗിക്കുമ്പോള്‍ ‘നാം നമ്മെക്കുറിച്ച് ചിന്തിക്കേണ്ടതിനെക്കാള്‍ കുറച്ചു ചിന്തിക്കുന്നതിനെ’തിരെ തിരുവെഴുത്തില്‍ ഒരു മുന്നറിയിപ്പും ഇല്ല- കാരണം അതിലൊരു അപകടമില്ല. നിങ്ങള്‍ സ്വയം ചോദിക്കുക: ”നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ നിങ്ങളെക്കുറിച്ച് ഉന്നതമായി ചിന്തിക്കുവാനാണോ അതോ താഴ്ന്നു ചിന്തിക്കുവാനാണോ സാധ്യത?” ഉത്തരം നമുക്കറിയാം. നമ്മള്‍ എല്ലായ്‌പ്പോഴും നമ്മളെ ക്കുറിച്ച് ഉന്നതമായി ചിന്തിക്കുന്നതിന്റെ അപകടത്തിലാണ്. നമ്മളെക്കുറിച്ച് താഴ്ന്ന ചിന്തകള്‍ ഉണ്ടായിരിക്കുക എന്നതി നര്‍ത്ഥം നമ്മള്‍ അരക്ഷിതരാണെന്നല്ല. നമ്മുടെ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍ നാം എപ്പോഴും സുരക്ഷിതരായി രിക്കണം. നമ്മുടെ സ്വര്‍ഗ്ഗീയപിതാവിനോടുള്ള നമ്മുടെ മനോഭാവം എല്ലായ്‌പ്പോഴും പൂര്‍ണ്ണ വിശ്വാസമുള്ള ഒന്നായിരിക്കണം. സാത്താനോടുള്ള നമ്മുടെ മനോഭാവം എപ്പോഴും യേശുവിന്റെ നാമത്തിലുള്ള ഒരു സമ്പൂര്‍ണ്ണ ചെറുത്തുനില്‍പ്പായിരിക്കണം. എല്ലാ മനുഷ്യരോടുമുള്ള നമ്മുടെ മനോഭാവം എല്ലായ്‌പ്പോഴും സമ്പൂര്‍ണ വിനയത്തില്‍ ആയിരിക്കണം. ”നാം ദൈവത്തിനുവേണ്ടി ചെയ്യുന്നതിലല്ല, ദൈവം നമുക്കുവേണ്ടി ചെയ്യുന്നതില്‍ ആയിരിക്കണം നാം സന്തോഷിക്കേണ്ടത്” (ലൂക്കൊ. 10:20- മെസേജ് പരാവര്‍ത്തനം). നമ്മള്‍ ആരാണെന്നും നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നും ചിന്തിച്ചുകൊണ്ടിരിക്കുന്നത് നാം കുറയ്ക്കണം. പകരമായി ദൈവം ആരെന്നും, അവിടുന്ന് ചെയ്തതും നമുക്കുവേണ്ടി അവിടുത്തേക്കു ചെയ്യാന്‍ കഴിയുന്നതും എല്ലാമാണു നാം കൂടുതല്‍ ധ്യാനിക്കേണ്ടത്. അപ്പോള്‍ നമുക്ക് നമ്മെക്കുറിച്ച് തന്നെ യാഥാര്‍ത്ഥ്യബോധമുള്ള മിതമായ ഒരു വിലയിരുത്തല്‍ ഉണ്ടാവും. മാത്രമല്ല ദൈവം നമുക്കുവേണ്ടി ചെയ്തത് മറ്റുള്ളവര്‍ക്കു വേണ്ടിയും ചെയ്യുമെന്ന വിശ്വാസവും നമുക്കുണ്ടാകും. പ്രസംഗിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകേണ്ട ശരിയായ മനോഭാവമാണിത്. റോമര്‍ 12:4-8-ല്‍ പൗലൊസ് മുമ്പോട്ടുള്ള കാര്യങ്ങള്‍ പറയുന്നു: ആകയാല്‍ നമുക്ക് ലഭിച്ച കൃപയനുസരിച്ച് വ്യത്യാസമുള്ള വരങ്ങള്‍ ഉള്ളതുകൊണ്ട് നമ്മള്‍ ഓരോരുത്തരും അതിനനുസരിച്ച് വരങ്ങള്‍ ഉപയോഗിക്കണം: പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം. ശുശ്രൂഷയെങ്കില്‍ ശുശ്രൂഷയില്‍. ഉപദേശിക്കുന്നവന്‍ ഉപദേശത്തില്‍. ”പ്രബോധിപ്പിക്കുന്നവനെങ്കില്‍ തന്റെ പ്രബോധനത്തില്‍…” ഉപദേശവും പ്രബോധനവും രണ്ട് വ്യത്യസ്തമായ വരങ്ങള്‍ ആണെന്ന് നമ്മള്‍ ഇവിടെ കാണുന്നു. പ്രചോദനാത്മകമായി തിരുവെഴുത്ത് പഠിപ്പിക്കാനുള്ള കഴിവ് ദൈവം ചിലര്‍ക്ക് നല്‍കുന്ന ആത്മീയ വരമാണ്. എന്നാല്‍ അത്തരം കഴിവുള്ള അധ്യാപകര്‍ വളരെ കുറച്ച് മാത്രമേയുള്ളൂ (യാക്കോ. 3:1). എന്നാല്‍ മറ്റുള്ളവരെ പ്രബോധിപ്പിക്കാനുള്ള വരം എല്ലാ സഹോദരന്മാരും തേടേണ്ട ഒന്നാണ്. എന്നാല്‍ വീണ്ടും ഓര്‍ക്കുക: അത് പ്രയോഗിക്കേണ്ടത് ഓരോ വ്യക്തിക്കും ഉള്ള കൃപയുടെയും വിശ്വാസത്തിന്റെയും അളവ് അനുസരിച്ച് മാത്രമായിരിക്കണം. സഭായോഗങ്ങളില്‍ നിങ്ങള്‍ കര്‍ത്താവ് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രസംഗിക്കാന്‍ കര്‍ത്താവിനെ കാത്തിരുന്നു, കര്‍ത്താവില്‍ നിന്നും കേള്‍ക്കുന്നതു പ്രധാനമാണ്. അല്ലെങ്കില്‍ നിങ്ങള്‍ ശ്രോതാക്കളുടെ സമയം പാഴാക്കും. ആളുകളുടെ സമയം അപഹരിക്കുന്നത് അവരുടെ പണം മോഷ്ടിക്കുന്ന അതേ വെളിച്ചത്തില്‍ കാണണം. നിങ്ങള്‍ അതേ വെളിച്ചത്തില്‍ തന്നെ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ പ്രസംഗത്തിന് എടുക്കുന്ന സമയത്തെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവാ യിരിക്കും. നിങ്ങള്‍ അസാധാരണമായ വരം ഉള്ള ആളല്ലെങ്കില്‍, നിങ്ങളുടെ പ്രസംഗം 20 മിനിറ്റായി പരിമിതപ്പെടുത്തണം (ഇതൊരു പൊതുവായ മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണ്. കര്‍ശന നിയമമല്ല). ഇതിന് അപ്പുറത്തേക്കു പോയാല്‍ മിക്ക പ്രസംഗകരും പറഞ്ഞത് ആവര്‍ത്തിക്കുന്നവരും ഭാരവും വിരസതയും ഉളവാക്കുന്നവരും ആയിരിക്കും. നിങ്ങളുടെ സന്ദേശത്തിന്റെ അവസാനം, നിങ്ങളുടെ ശ്രോതാ ക്കള്‍ക്ക് അവര്‍ കര്‍ത്താവിനെ കണ്ടുമുട്ടിയതായി അനുഭവപ്പെടണം (1കൊരി. 14:24,25). എല്ലാ സഭായോഗങ്ങളും അവസാനിക്കേണ്ടത് അങ്ങനെയാണ്. പക്ഷേ അതിനായി, നാം കൂടുതല്‍ പ്രാര്‍ത്ഥിക്കണം. ദൈവവചനം കൂടുതല്‍ ശ്രദ്ധയോടെ പഠിക്കണം. കൂടാതെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായും പ്രവചന വരത്തിനായും കൂടുതല്‍ ആത്മാര്‍ത്ഥമായി അന്വേഷിക്കണം. കുറ്റം വിധിയില്ലാത്ത, പ്രോത്സാഹനത്തിന്റെ ശുശ്രൂഷ നിങ്ങളുടെ ശുശ്രൂഷ, എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. ആരോപണം ഉന്നയിക്കുന്ന ഒന്നായിരിക്കരുത്. എബ്രായര്‍ 3:13 വളരെ വ്യക്തമാണ്: ”നിങ്ങളില്‍ ആരും പാപത്തിന്റെ വഞ്ചനയില്‍ പെട്ട് കഠിനപ്പെടാതിരിക്കാന്‍ ഓരോ ദിവസവും അന്യോന്യം പ്രോത്സാഹിപ്പിക്കുക.” എല്ലാ സഹോദരീ സഹോദരന്മാരുടെയും വിളിയാണിത് – എല്ലാ മീറ്റിംഗിലും പ്രോത്സാഹന വാക്കുകള്‍ പങ്കിടാന്‍. നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നവരാ കരുത്- കാരണം അപ്പോള്‍ നിങ്ങള്‍ വലിയ കുറ്റാരോപണക്കാരനായ സാത്താനുമായി കൈകോര്‍ത്തുപോകും. മറുവശത്ത്, സംസാരി ക്കുമ്പോഴെല്ലാം സഭയിലെ അംഗങ്ങളെല്ലാവരേയും പ്രോത്സാഹിപ്പി ക്കാന്‍ നിങ്ങള്‍ പരിശ്രമിക്കണം. പാപം വഞ്ചനയാണ്. അതുകൊണ്ട് നിങ്ങളുടെ പ്രസംഗം കേള്‍ക്കുന്നവര്‍ അവരുടെ ജീവിതത്തില്‍ പാപത്തിന്റെ വഞ്ചനയില്‍ നിന്ന്് രക്ഷപ്പെടുവാന്‍ നിങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മറുവശത്ത്, നിങ്ങള്‍ നിങ്ങളുടെ പ്രഭാഷണത്തില്‍ നിങ്ങളുടെ ശ്രോതാക്കളെ വഴക്കു പറയുകയും അവരെ നിരന്തരം കുറ്റബോധ ത്തിലേക്കു നയിക്കുകയുമാണെങ്കില്‍ ഇത് നിങ്ങളുടെ ആട്ടിന്‍കൂട്ടത്തെ എപ്പോഴും സ്വയനിന്ദയില്‍ തളച്ചിടും.(9) കൂടാതെ അത് അവരെ മൂത്ത സഹോദരനായ നിങ്ങളെക്കുറിച്ച് അനാരോഗ്യകരമായ ഭയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ പ്രസംഗത്തിലൂടെ നിങ്ങളുടെ സഹവിശ്വാസികളുടെ പാദങ്ങള്‍ കഴുകുന്ന ഒരു ദാസനായിട്ടാണ് നിങ്ങളെ വിളിച്ചിരിക്കുന്ന തെന്നോര്‍ക്കുക. അതിനാല്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുക. അങ്ങനെ നിങ്ങള്‍ ഒരിക്കലും കോപിക്കാതിരിക്കാനിടയാകും. നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം ഒരു പ്രവാചകനായി അവരോധിക്കരുത്! 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യിസ്രായേലില്‍ ദൈവം ശൗലിനെ നീക്കം ചെയ്തത് (അവന്റെ ശിരസ്സ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നതായി രുന്നു – 1 ശമൂവേല്‍ 10:23) അവന്റെ അഹങ്കാരം മൂലമായിരുന്നു. പകരം ദാവീദിനെ (അവന്റെ ഹൃദയം മറ്റുള്ളവരെക്കാള്‍ നല്ലതായിരുന്നു- പ്രവൃ. 13:22; 1 ശമൂവേല്‍ 13:14) നിയമിച്ചു. ജഡിക വിശ്വാസികള്‍ തലയുടെ കഴിവിനെ (ബുദ്ധി, അറിവ്, വരങ്ങള്‍) വിലമതിക്കുന്നു. എന്നാല്‍ ഹൃദയ ശേഷിയെ (വിനയം, നന്മ, സ്‌നേഹം) ദൈവം വിലമതിക്കുന്നു. നമ്മുടെ ഹൃദയം ദൈവത്തിന് നമ്മെ അംഗീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ളത് ആയിരിക്കണം – നമ്മുടെ ‘ശിരസ്സ്’ ബലഹീനമാ ണെങ്കില്‍പ്പോലും!. നമ്മള്‍ ബുദ്ധിമാനല്ലെങ്കിലോ പ്രസംഗിക്കാനുള്ള കഴിവ് ഇല്ലെങ്കിലോ അതിലധികമായി തിരുവെഴുത്തില്‍ പരിജ്ഞാന മില്ലെങ്കില്‍പോലുമോ സാരമില്ല. ദൈവസഭ പണിതത് ‘തല പരിജ്ഞാനം’ ഉള്ളവരാലല്ല. മറിച്ച് ദൈവത്തിന്റെ ഹൃദയമുള്ളവരാ ലാണ്. ദൈവജനത്തെക്കുറിച്ച് ദൈവത്തിനുള്ള തോന്നലാണ് അവര്‍ക്കുമുള്ളത്. അടിക്കാനല്ല പോറ്റുവാനുള്ള വിളി ലൂക്കൊസ് 12:42-ല്‍ കര്‍ത്താവ് പറയുന്നു: ”തന്റെ ജനത്തിന്റെ ചുമതല വഹിക്കുവാനും, അവര്‍ക്ക് ഉചിതമായ സമയത്ത് ഭക്ഷണം കൊടുക്കുവാനുമായി യജമാനന്‍ ഭരമേല്‍പ്പിക്കുന്ന വിശ്വസ്തനും ജ്ഞാനിയുമായ കാര്യസ്ഥന്‍ ആരാണ്? യജമാനന്‍ മടങ്ങിവരുമ്പോള്‍ അങ്ങനെ ചെയ്യുന്നതായി കണ്ടെത്തുന്ന ആ ദാസന്‍ ഭാഗ്യവാന്‍.” ദൈവജനത്തോട് പ്രസംഗിക്കുന്ന സന്ദേശങ്ങള്‍ നാം തയ്യാറാക്കു മ്പോള്‍ നാം വിശ്വസ്തരും ജ്ഞാനികളുമായ ദാസന്മാരായിരിക്കണം. പ്രധാനപ്പെട്ട അതിഥികള്‍ ഭക്ഷണത്തിനായി നമ്മുടെ വീട്ടിലേക്ക് വരുമ്പോള്‍, നമ്മള്‍ എപ്പോഴും അവര്‍ക്ക് നല്ല ഭക്ഷണം തയ്യാറാക്കാന്‍ സമയം എടുക്കും. നമ്മള്‍ അവര്‍ക്ക് വിലകുറഞ്ഞ, ഉപയോഗ ശൂന്യമായ ഭക്ഷണം നല്കിയാല്‍, അത് അവരെ അപമാനിക്കുന്നതായിരിക്കും. അതേ രീതിയില്‍ പ്രസംഗിക്കുന്നതില്‍ നാം അശ്രദ്ധരും, തയ്യാറെടുപ്പു നടത്താത്തവരും ആണെങ്കില്‍, നമ്മള്‍ ദൈവജനത്തെ അപമാനിക്കുക യാണ്. നാം പ്രസംഗിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച ആത്മീയ ഭക്ഷണം നല്‍കാന്‍ എല്ലാ ശ്രമങ്ങളും നടത്തി നമുക്ക് സഹോദരീ സഹോദരന്മാരെ ബഹുമാനിക്കാം. ഇതിന് സമയവും, ത്യാഗവും എടുക്കേണ്ടതുണ്ട്, സംശയമില്ല. പക്ഷേ ഇവിടെ ”വിശ്വസ്തനും ജ്ഞാനിയുമായ കാര്യസ്ഥന്‍ ആകുവാന്‍ ആരാണ് തയ്യാറാകുന്നത്?” (ലൂക്കൊ. 12:42). ദൈവവചനത്താല്‍ സഹോദരീ സഹോദരന്മാരെ മര്‍ദ്ദിക്കുക എന്ന അപകടത്തെക്കുറിച്ച് കര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു (ലൂക്കൊ. 12:45). ദൈവജനത്തിന്റെ പരാജയങ്ങളെ വിമര്‍ശിക്കുന്നത് തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ തിരുത്തലുകളും സ്‌നേഹത്തില്‍ ചെയ്യണം. അല്ലെങ്കില്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. വടി കുട്ടികള്‍ക്ക് ഇടയ്ക്കിടെ മാത്രമാണാവശ്യം. എന്നാല്‍ അവര്‍ക്ക് എല്ലായ്‌പ്പോഴും പോഷണം നല്‍കുന്ന ഭക്ഷണം ആവശ്യമാണ്. ഭക്ഷണം നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ മക്കളെ അടിക്കുന്ന അച്ഛനെയോ അമ്മയെയോകുറിച്ച് നിങ്ങള്‍ എന്ത് ചിന്തിക്കും? അതൊരു വിഡ്ഢിത്തം ആയിരിക്കും -നാം ഒരിക്കലും അങ്ങനെയാ കരുത്. എന്നാല്‍ ഇന്നു ധാരാളം പ്രസംഗകര്‍ അങ്ങനെയാണ്. മറ്റുള്ളവരില്‍ ജഡിക രീതിയില്‍ അധികാരം പ്രയോഗിക്കുന്നത് ഒരു മൂപ്പനെന്ന നിലയില്‍ നിങ്ങള്‍ക്ക് എളുപ്പമാണ്. കൂടാതെ, നിങ്ങളുടെ പ്രസംഗത്തില്‍ ആളുകളോട് കഠിനമായി പെരുമാറുവാനും കഴിയും. ഒരു അഭിഷിക്ത പ്രവാചകന് ദൈവത്തിന്റെ കാര്‍ക്കശ്യ ത്തോടെ സംസാരിക്കാനും സന്ദേശത്തിലൂടെ മറ്റുള്ളവരെ ശാസിക്കു വാനും തിരുത്തുവാനും ഉള്ള കൃപ ഉണ്ടായിരിക്കാം. പക്ഷേ നിങ്ങള്‍ ഒരു പ്രവാചകന്‍ അല്ലാതിരിക്കെ, ആ പ്രവാചകനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ നിങ്ങള്‍ പ്രകടിപ്പിക്കുന്ന കര്‍ശനത്വവും കാഠിന്യവും ജഡികം ആയിരിക്കും. നിങ്ങളുടെ കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരോട് കഠിനമായി പെരുമാറുവാനുള്ള പ്രലോഭനം നിങ്ങള്‍ക്ക് ഉണ്ടായേക്കാം. അപ്പോള്‍ ദൈവം നിങ്ങളോടും കഠിനനാകും. ”ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്‌ക്കളങ്കനോടു നീ നിഷ്‌ക്കളങ്കന്‍; വക്രതയുള്ളനോട് നീ വക്രത കാണിക്കുന്നു; എളിയവരെ നീ രക്ഷിക്കുന്നു; എന്നാല്‍ അഹങ്കാരികളെ നീ താഴ്ത്തും” (സങ്കീ. 18:25,26). വളരെ കുറച്ചു മൂപ്പന്മാര്‍ക്കു മാത്രമേ ദൈവത്തിന്റെ കര്‍ശനത്വം ദൈവിക മാര്‍ഗത്തിലൂടെ പ്രകടിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ പ്രോത്സാഹനത്തിന്റെ ഒരു ശുശ്രൂഷ തേടുന്നതാണ് നല്ലത്. ശാസനയുടേയും തിരുത്തലിന്റേയുമല്ല. ദൈവത്തിന്റെ കര്‍ശനത്വം ദൈവികമായ വിധത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന അഭിഷിക്ത പ്രവാചകന്‍മാര്‍ക്ക് ശാസനയുടെയും തിരുത്തലിന്റെയും ശുശ്രൂഷ വിട്ടുകൊടുക്കുക. മറ്റുള്ളവരോട് കഠിനമായി പെരുമാറാതെ ഒരു സഭയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ കഴിയും. കഠിനമായി, ശകാരിക്കുന്ന രീതിയില്‍ പ്രസംഗിച്ച അതേ സന്ദേശം, ശാന്തമായ രീതിയില്‍ പറയാം- അതു മികച്ച ഫലങ്ങള്‍ നല്‍കും. സഭയിലെ ആരും നമ്മെ ഭയപ്പെട്ടു ജീവിക്കരുത്. അവര്‍ അംഗീകരിക്കപ്പെടാന്‍ നമ്മളെ അനുസരിക്കണമെന്ന തോന്നലും അവര്‍ക്കു നല്‍കരുത്. എഴുതിയിരിക്കുന്നതുപോലെ, ”എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല. എന്റെ ഘനം നിനക്ക് ഭാരമായിരിക്കു കയില്ല” (ഇയ്യോബ് 33:7). നമ്മളോട് വിയോജിക്കുന്നവരോട് നാം തണുപ്പന്‍ മട്ടില്‍ പെരുമാറരുത് – അന്ധാരാധന സമൂഹങ്ങളിലെ നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും സൂത്രം അതാണ്. നേരെമറിച്ച്, നാം എല്ലാവര്‍ക്കും താഴ്മയുടെയും, സേവന ശുശ്രൂഷയുടെയും മികച്ച ഉദാഹരണങ്ങളായിരിക്കണം. ദൈവം ആളുകളെ നമ്മെ എതിര്‍ക്കുവാന്‍ അനുവദിക്കുന്നത് നമ്മെ താഴ്മയിലേക്കു നയിക്കാനും, അങ്ങനെ നമുക്ക് കൃപ തരുവാനുമാണ്. അവസാനമായി ഓര്‍ക്കുക: ”ദൈവജനത്തോട് അനുകമ്പയുള്ള വര്‍ക്കു മാത്രമേ അവരെ നയിക്കാന്‍ കഴിയുകയുള്ളൂ” (യെശയ്യാവ് 49:10 -മധ്യത്തില്‍) നിങ്ങളുടെ സഭയിലെ വിശ്വാസികളെ നിസ്സാരമായി ”മടയരെന്നും അര്‍ദ്ധമനസ്സുള്ള ആളുകള്‍” എന്നും പരാമര്‍ശിച്ചാല്‍, അത് നിങ്ങള്‍ അവരുടെ ഒരു മൂപ്പനായിരിക്കാന്‍ യോഗ്യനല്ല എന്നതിന്റെ സൂചനയാണ്. ദൈവഭക്തനായ മൂപ്പന്‍ സ്വന്തം ബലഹീന തകള്‍ തിരിച്ചറിയും – അത് അവനെ മറ്റുള്ളവരുടെ മുന്‍പില്‍ സൗമ്യ നാക്കും. നാം ദൈവത്തോട് അടുക്കുന്തോറും നമ്മുടെ സ്വന്തം ബലഹീനതകള്‍ കൂടുതലായി തിരിച്ചറിയും. നമ്മള്‍ വിശുദ്ധിയുള്ളവര്‍ ആകുംതോറും ആളുകളോടു കൂടുതല്‍ സൗമ്യത ഉള്ളവരാകും. പല മൂപ്പന്മാര്‍ക്കും യേശുവിന്റെ ഒരു തെറ്റായ ചിത്രമാണുള്ളത്. ദൈവഭവനത്തില്‍ ആളുകളെ ചാട്ടവാറിനടിക്കാന്‍ എല്ലായ്‌പ്പോഴും കയ്യില്‍ ചാട്ട കൊണ്ടുനടക്കുന്ന ഒരാളായി അവര്‍ യേശുവിനെ കാണുന്നു! എന്നാല്‍ യഥാര്‍ത്ഥ യേശു തന്റെ പൊതു ശുശ്രൂഷയുടെ 3മ്മ വര്‍ഷങ്ങളില്‍ രണ്ടു ദിവസങ്ങള്‍ മാത്രമാണ് ചാട്ട ഉപയോഗിച്ചത്. എങ്കില്‍, നിങ്ങള്‍ എല്ലാ ഞായറാഴ്ചയും ഒരു ചാട്ട ഉപയോഗിക്കുന്നു വെങ്കില്‍, നിങ്ങള്‍ ”മറ്റൊരു യേശുവിനെ” പിന്തുടരുന്നു. ഒരു നേതാവ് ”താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴിതെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനാ യിരിക്കണം” (എബ്രാ. 5:2). യേശു ജനങ്ങളെ അനുകമ്പയോടെ നോക്കിയെന്ന് സുവിശേഷ ങ്ങളില്‍ പല ഭാഗങ്ങളില്‍ നാം വായിക്കുന്നു. ”യേശു ജനക്കൂട്ടത്തി ലേക്ക് നോക്കിയപ്പോള്‍ അവിടുത്തെ ഹൃദയം തകര്‍ന്നു; അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ ആശയക്കുഴപ്പമുള്ളവരും ലക്ഷ്യമില്ലാത്തവരുമായിരുന്നു” (മത്താ. 9:36- പരാവര്‍ത്തനം) – അവിടുന്നു നമ്മുടെ മാതൃകയാണ്. അവിടുന്നു നമ്മെ ഇങ്ങനെ പറഞ്ഞു ക്ഷണിക്കുന്നു: ”എന്നില്‍ നിന്ന് പഠിക്കൂ, കാരണം ഞാന്‍ സൗമ്യനും ഹൃദയത്തില്‍ താഴ്മയുള്ളവനുമാണ്” (മത്താ. 11:29). സൗമ്യതയും വിനയവുമാണ് മിക്ക ക്രിസ്തീയ നേതാക്കള്‍ക്കും ഏറ്റവും കൂടുതല്‍ വേണ്ടതായ രണ്ട് ഗുണങ്ങള്‍ – എന്നാല്‍ ഇന്ന് അതാണ് ഏറ്റവും കുറവായിട്ടുള്ളത്. മോശെയെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട് (ബൈബിളിലല്ല, മറിച്ച് യഹൂദ പാരമ്പര്യത്തില്‍). അത് താന്‍ യിത്രോവിന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ചെറിയ ആട്ടിന്‍കുട്ടി വെള്ളം കുടിക്കാനായി ദൂരെയുള്ള ഒരു അരുവിയിലേക്ക് പോയതായി കണ്ടു. മോശെ ഓടിച്ചെന്ന് അതിനെ വാരിയെടുത്ത് ഇങ്ങനെ പറഞ്ഞു: ”നിനക്ക് ദാഹമുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ നിന്നെ എടുത്തുകൊണ്ട് ഇവിടെ കൊണ്ടുവന്നേനെ.” ഉടനെ, സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: ”തീര്‍ച്ചയായും നീ യിസ്രായേലിനെ മേയിക്കാന്‍ യോഗ്യനാണ്.” ഇത് ഒരു സാങ്കല്‍പ്പിക കഥ മാത്രമായിരിക്കാം. പക്ഷേ ഇത് സത്യമാണെന്നു വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ദൈവത്തിന്റെ ഹൃദയം അങ്ങനെയാണ്. ദുര്‍ബലനും നിസ്സഹായനും വഴിതെറ്റിയവനുമായ മനുഷ്യരോട് അനുകമ്പ കാണിക്കുന്ന ഒരു മനുഷ്യനെ എപ്പോഴൊക്കെ ദൈവം കാണുന്നുവോ അപ്പോഴൊക്കെ അവിടുന്ന് അവനോടു പറയും: ”തീര്‍ച്ചയായും നീ ഒരു മൂപ്പനായിരി ക്കാന്‍ യോഗ്യനാണ്.” പ്രാര്‍ത്ഥനയും ദൈവവചന ശുശ്രൂഷയും ”ഞങ്ങള്‍ (ആദ്യം) പ്രാര്‍ത്ഥനയിലും (പിന്നെ) വചന ശുശ്രൂഷ യിലും ഉറ്റിരിക്കും”(പ്രവൃ.6:4). യേശു പ്രസംഗിക്കുന്നതിനു മുമ്പ് മാത്രമല്ല, പ്രസംഗം പൂര്‍ത്തിയാ ക്കിയതിനു ശേഷവും പ്രാര്‍ത്ഥിച്ചു. – എല്ലാ മഹത്വവും പിതാവിനു നല്‍കാനായി (ലൂക്കൊ. 5:15,16 കാണുക). നാമും പ്രസംഗം പൂര്‍ത്തിയായതിനുശേഷം പ്രാര്‍ത്ഥിക്കണം – (1) ദൈവത്തിന് എല്ലാ മഹത്വവും നല്‍കാനും (യേശു ചെയ്തതുപോലെ); (2) നമ്മെ സംബന്ധിച്ചു സ്വയം വിലയിരുത്താനും. ഞാന്‍ ഇതു നിരന്തരം ചെയ്യുവാന്‍ ഉല്‍സാഹിക്കുന്നു. അങ്ങനെ പ്രസംഗത്തില്‍ പൂര്‍ണതയിലേക്ക് ആയുന്നു. മൂപ്പന്മാരെന്ന നിലയില്‍, നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം നമ്മുടെ സഭയിലെ ദൈവജനത്തെ കെട്ടിപ്പടുക്കുക എന്നതാണ്. ഇതു ചെയ്യുന്നതിനും ഫലപ്രദമായി പ്രവചിക്കാനും നമുക്ക് ദൈവത്തിന്റെ അമാനുഷിക ശക്തി ആവശ്യമാണ്- കൂടാതെ ഇതിനു വേണ്ടി നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. സഭകളെക്കുറിച്ചുള്ള പൗലൊസിന്റെ ഭാരം ഇതായിരുന്നു: ”ഞങ്ങള്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ഓരോരുത്തരെയും ക്രിസ്തുവില്‍ പൂര്‍ണ്ണരായി ദൈവത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്റെ ഉള്ളില്‍ ക്രിസ്തുവിന്റെ മഹത്തായ ശക്തി പ്രവര്‍ത്തിക്കുന്നതു കൊണ്ട് മാത്രമേ എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയൂ. നിങ്ങള്‍ക്കായി പ്രാര്‍ത്ഥനയില്‍ ഞാന്‍ എത്രമാത്രം പോരാടുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” (കൊലൊ. 1:28-2:1 ലിവിങ്). പൗലൊസിന് കര്‍ത്താവിനോടും അവിടുത്തെ ജനത്തോടും വലിയ സ്‌നേഹമുണ്ടായിരുന്നു – അതിനാല്‍ അവര്‍ക്കു വേണ്ടി ശരിയായ വചനം എപ്പോഴും തന്റെ കൈവശം ഉണ്ടായിരുന്നു. ആമോസിലൂടെ ദൈവം പ്രവചിച്ച ആത്മീയ ക്ഷാമത്തിന്റെ നാളുകളിലാണ് നാം ജീവിക്കുന്നത്: ”അപ്പത്തിനായുള്ള വിശപ്പല്ല വെള്ളത്തിനായുള്ള ദാഹവുമല്ല യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനുള്ള വിശപ്പ് തന്നെ ഞാന്‍ ദേശത്തേക്ക് അയക്കുന്ന നാളുകള്‍ വരുന്നു എന്ന് യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്. അന്ന് അവര്‍ സമുദ്രം മുതല്‍ സമുദ്രം വരെയും വടക്കു മുതല്‍ കിഴക്കു വരെയും ഉഴന്നു ചെന്ന് യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞു നടക്കും; കണ്ടുകിട്ടുക യില്ലാതാനും”(ആമോസ് 8:11,12). എന്നാല്‍ ആ ക്ഷാമം നമ്മുടെ സഭകളില്‍ ഉണ്ടാകരുത്. കര്‍ത്താവിന്റെ വചനം എല്ലാ ആഴ്ചയും ശക്തമായി പ്രസംഗിക്കുന്നത് നമ്മുടെ സഭയില്‍ വരുന്നവര്‍ കേള്‍ക്കണം. അതിനാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനും നിങ്ങള്‍ പ്രസംഗിക്കുമ്പോ ഴെല്ലാം പ്രവചന വരത്തിനുമായി ദൈവത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുക (1 കൊരി. 14:1). നിങ്ങള്‍ക്ക് വചനത്തെക്കുറിച്ച് നല്ല അറിവും ഉണ്ടായിരിക്കണം- ഇത് നിങ്ങള്‍ ദിവസവും ദൈവവചനം ഉത്സാഹത്തോടെ പഠിച്ചാല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു: ”സത്യവചനം യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്ന വനായി നില്‍പ്പാന്‍ ശ്രമിക്ക” (2തിമൊഥെ. 2:15). പൗലൊസ് തിമൊഥെയൊസിനോട് ഇങ്ങനേയും പറഞ്ഞു: ”ലൗകികവും പൊള്ളയുമായ സംസാരം ഒഴിവാക്കുക. അതു കൂടുതല്‍ ഭക്തികേടിലേക്ക് നയിക്കും”(2 തിമൊ. 2:16). ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് മുന്‍ഗണന കൊടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കു ന്നെങ്കില്‍, അനേകം വിശ്വാസികള്‍ ഇന്ന് അവരുടെ വ്യക്തിഗത സംഭാഷണങ്ങളിലും ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലും കൂടി നടത്തുന്ന സമയം പാഴാക്കുന്ന ”ലൗകികവും പൊള്ളയുമായ സംസാരം ഒഴിവാക്കണം.” ഈ കാലഘട്ടത്തിന്റെ അടിയന്തര പ്രാധാന്യം തിരിച്ചറിയാത്തവരെ, അത്തരം പൊള്ളയായ കാര്യങ്ങളില്‍ അവരുടെ സമയം പാഴാക്കാന്‍ അനുവദിക്കുക. എന്നാല്‍, അവിടുത്തെ സഭ പണിയാന്‍ കര്‍ത്താവിനാല്‍ വിളിക്കപ്പെട്ടവരായ നാം അതിന് ആവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക – ദൈവവചനം ധ്യാനിക്കുകയും, പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനായി കാത്തിരിക്കുകയും ചെയ്യുക. ”എല്ലാം നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജ നമല്ല”(1കൊരി. 6:12). അതിനാല്‍ നിങ്ങളില്‍ നിന്ന് ചില ‘നല്ല’ കാര്യങ്ങള്‍ ഒഴിവാക്കുക. എങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ‘മികച്ചതായ’ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടാകും. ഭൂതകാലം മറന്ന് മുമ്പോട്ട് ഓരോ ദിവസവും നാം ”നമ്മുടെ പിന്നിലുള്ള കാര്യങ്ങള്‍ മറന്ന് മുമ്പിലുള്ള കാര്യങ്ങളിലേക്ക് ആയുക”(ഫിലി. 3:14). അതിനര്‍ത്ഥം നമ്മള്‍ ഓരോ ദിവസവും ഇതുവരെ കര്‍ത്താവിനായി ഒന്നും ചെയ്യാത്തതുപോലെ ജീവിക്കണം എന്നും, ഓരോ ദിവസവും കര്‍ത്താവിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പോകുന്ന ഏറ്റവും ആദ്യ ദിവസംപോലെ ജീവിക്കണമെന്നുമാണ്. ഓരോ ദിവസവും, നാം അര്‍ത്ഥപൂര്‍ണമായി ഏറ്റുപറയേണ്ടതെ ന്തെന്നാല്‍ ”ക്രിസ്തുവിനെ കൂടാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.” എന്നാല്‍ ”ക്രിസ്തുവിനൊപ്പം എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും”(യോഹന്നാന്‍ 15:5, ഫിലി. 4:13). ‘ഒന്നും കഴിയില്ല’ എന്നു പറഞ്ഞാല്‍ ‘നിത്യമായ മൂല്യമുള്ള ഒന്നും’ എന്നര്‍ത്ഥം. ‘എല്ലാം ചെയ്യാന്‍ കഴിയും’ എന്നതിന്റെ അര്‍ത്ഥം ‘എന്റെ ജീവിതത്തെ സംബന്ധിച്ച് ദൈവഹിതത്തിലുള്ളതെല്ലാം.’ അതിനാല്‍ ”ദൈവത്തിനു കൊള്ളാവുന്നവനായി നില്പാന്‍ ഉത്സാഹിക്കുക”(2 തിമൊഥെ. 2:15).

അധ്യായം 15
എന്തുകൊണ്ട് നേതാക്കള്‍ പരാജയപ്പെടുന്നു?

”ദൈവഭക്തിയുടെ വേഷം” മാത്രം ഉണ്ടായിരിക്കുക, എപ്പോഴാണ് ആത്മീയരല്ലാതെ മതാനുസാരികള്‍ മാത്രമായിരിക്കുന്നതെന്നു തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നിവയാണ് ഏതു നേതാവും നേരിടുന്ന ഏറ്റവും വലിയ അപകടങ്ങള്‍. നാം സ്വയം വിധിക്കുന്നവരാ യിരിക്കും എന്നതാണ് ദൈവഭവനത്തിന്റെ അടയാളം (1 പത്രൊ. 4:17). സ്വയം വിധിക്കുമ്പോള്‍, നമുക്ക് നമ്മെക്കുറിച്ച് വേഗത്തില്‍ വെളിച്ചം ലഭിക്കുന്നു. മൂപ്പന്മാരെന്ന നിലയില്‍, സ്വയം വിധിക്കുന്നത് നിര്‍ത്തു ന്നത് വളരെ എളുപ്പമാണ്. എന്നാല്‍ അപ്പോള്‍ നമുക്കു നമ്മെക്കുറിച്ചു തന്നെ വെളിച്ചം ലഭിക്കാതെ പോകും- നാം മറ്റ് മേഖലകളില്‍ തീക്ഷ്ണതയുള്ളവരും ശക്തമായി പ്രസംഗിക്കുന്നവരുമാണെങ്കില്‍ പോലും. ”നിനക്ക് ജീവനുണ്ടെന്നുള്ള പേര് ഉണ്ടെങ്കിലും നീ മരിച്ചവനാണ്” (വെളി.3:1) കര്‍ത്താവ് ഒരു മൂപ്പനോട് പറഞ്ഞ വാക്കുകളാണിത്. മറ്റുള്ളവരുടെ പ്രശംസ മൂലം തന്റെ ജീവിതത്തില്‍ എല്ലാം ശരിയാ ണെന്ന് ഇദ്ദേഹം കരുതിയിരുന്നിരിക്കാം. ഒരു ഇടയന്‍ അവിശ്വസ്തനായിരിക്കുന്നിടത്ത് ആടുകള്‍ കഷ്ടപ്പെടുന്നു (2 ശമൂവേല്‍ 24:17 കാണുക). അവിശ്വസ്ത ഇടയ ന്മാര്‍ക്കുള്ള ദൈവത്തിന്റെ വിധി അവസാന ദിവസം വളരെ കഠിനമായിരിക്കും. അതുകൊണ്ടാണ് നാമെല്ലാവരും ഭയപ്പെടേണ്ടത്. അതിനാല്‍ സഭകളുടെ നേതാക്കള്‍ക്കിടയിലുള്ള പരാജയ കാരണങ്ങളില്‍ ചിലത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായി പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രഹസ്യത്തില്‍ എല്ലാം ഉപേക്ഷിക്കുന്നില്ല ചില മൂപ്പന്മാര്‍, ക്രിസ്തുവിന്റെ ശരീരം പണിയാന്‍ ആഗ്രഹിക്കു ന്നെങ്കിലും അതിനായി വില നല്‍കാന്‍ തയ്യാറല്ല. ദൈവരാജ്യം കൈവശപ്പെടുത്തുന്നതിനായി ”അവര്‍ക്കുള്ളതെല്ലാം ഉപേക്ഷിക്കു വാന്‍” (മത്താ. 13:44,46) അവര്‍ മടിക്കുന്നു. അവര്‍ക്ക് സഭ പണിയണം. പക്ഷേ, കഴിയുന്നതും കുറച്ച് ഉപേക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടെ ജോലികള്‍, നല്ല ഭക്ഷണം, ധാരാളം പണം, ഭൂമിയില്‍ സുഖപ്രദമായ ഒരു ജീവിതം എന്നിവയെല്ലാം എല്ലാ ലൗകിക മനുഷ്യരെയും പോലെ സ്‌നേഹിക്കുന്നു. അതേസമയം തന്നെ സഭ പണിയുന്ന ബഹുമതിയും അവര്‍ ആഗ്രഹിക്കുന്നു. ”രണ്ട് ലോകങ്ങളിലേയും ഏറ്റവും മികച്ചത് നേടാന്‍” അവര്‍ ആഗ്രഹിക്കുന്നു. ഇത് അവരുടെ ഹൃദയങ്ങളില്‍ ദൈവം കാണുകയും, അതിനാല്‍ അവിടുന്ന് ആശയക്കുഴപ്പവും പരാജയവും അവരുടെ ജോലിയില്‍ കൊണ്ടുവരികയും ചെയ്യുന്നു. ദൈവത്തിന് പക്ഷപാതമില്ല. ഒരു ശക്തമായ സഭയുമായി കൂട്ടായ്മയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതോ അല്ലെങ്കില്‍ കര്‍ത്താവിന്റെ ഒരു വിലയേറിയ ദാസനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നുള്ളതോ ദൈവത്തില്‍ മതിപ്പുളവാക്കുന്നില്ല. അറിവ്, ഉപദേശത്തോടുള്ള തീക്ഷ്ണത, ഒപ്പം ‘പുതിയ ഉടമ്പടി രീതി’ മീറ്റിംഗുകളില്‍ പിന്തുടരുക തുടങ്ങിയവയിലും ദൈവത്തിനു മതിപ്പില്ല. ദൈവം നോക്കുന്നത് മൗലികമായി ശിഷ്യത്വവും, ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന ജീവിതത്തിലെ വിശ്വസ്തതയുമാണ്. നേതാവിന്റെ വിശ്വസ്തതയുടെ കൃത്യമായ അനുപാതത്തില്‍ അവിടുന്നു പ്രതിഫലവും നല്‍കും. എല്ലാവരും അവനവന്‍ വിതെക്കുന്നതുതന്നെ കൊയ്യുന്നു – ദൈവത്തെ കബളിപ്പിക്കാനാവില്ല. നിലത്തു വീണു മരിക്കുന്ന ഓരോ നേതാവും തീര്‍ച്ചയായും ധാരാളം ഫലം കൊണ്ടു വരും. നമ്മുടെ കര്‍ത്താവ് തന്നെ അത് ഉറപ്പു നല്‍കിയിരിക്കുന്നു (യോഹന്നാന്‍ 12:24). ‘ഫലം’ എന്നതിലൂടെ കൂടുതല്‍ ആളുകള്‍ ചേരുന്ന സഭ എന്നല്ല അവിടുന്ന് അര്‍ത്ഥമാക്കിയത്. എണ്ണത്തില്‍ കുറവാണെങ്കില്‍ പോലും ദൈവസ്വഭാവത്തോട് അനുരൂപരായി മാറിയ ജീവിതങ്ങളെയാണ് അവിടുന്ന് ഉദ്ദശിച്ചത്. ദൈവം എല്ലായ്‌പ്പോഴും ഗുണനിലവാരമാണു നോക്കുന്നത്, എണ്ണമല്ല. പണത്തോട് നീതി പുലര്‍ത്താതിരിക്കുക ചില നേതാക്കളുടെ പരാജയ കാരണം സാമ്പത്തിക കാര്യങ്ങളിലു ള്ള അനീതിയാണ്. നമ്മള്‍ ഈ വിഷയം മുന്‍ അധ്യായത്തില്‍ വിപുല മായി കൈകാര്യം ചെയ്തതാണ്. എന്നാലും, അതിനെതിരെ വീണ്ടും മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. കാരണം അവരുടെ സഭാംഗങ്ങളെ സാമ്പത്തികമായി ആശ്രയിച്ച് പരാന്ന ഭോജികളായി ജീവിക്കുന്ന ധാരാളം നേതാക്കള്‍ ഇന്നുണ്ട്. ക്രിസ്തുവിന്റെ ശരീരം പണിയുന്നവര്‍ എന്ന ബഹുമാനം നേടുവാനും ഇതേ സമയം അവര്‍ ആഗ്രഹിക്കുന്നു. ഇതൊരു വഞ്ചനയാണ്. പണസ്‌നേഹം എല്ലാ തിന്മകളുടെയും മൂലകാരണമാണ്. ഈ വിഷയത്തില്‍ ദൈവിക നിലവാരം കുറയ്ക്കുന്നതൊന്നും ഉണ്ടാകരുത്. ഇതേസമയം അപ്പൊസ്തലന്മാര്‍ ഇടയ്ക്കിടെ സമ്മാനങ്ങള്‍ സ്വീകരി ച്ചു. എന്നാല്‍ ഏതെങ്കിലും സഭയില്‍ നിന്നോ വ്യക്തിയില്‍ നിന്നോ സമ്മാനങ്ങള്‍ തുടര്‍മാനമായി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. പൗലൊസ് തിമെഥെയൊസിനോട് പറഞ്ഞു: ‘പണസ്‌നേഹവും സമ്പന്നനാകാനുള്ള ആഗ്രഹവും വിട്ടോടുക. പകരം, ആളുകളോടുള്ള സ്‌നേഹത്തിനും സൗമ്യതയ്ക്കും പിന്നാലെ ഓടുക’ (1 തിമൊഥെ. 6:9-11). സമ്പത്തും പണവും വളരെ അപകടകരമായ കാര്യങ്ങളാണ്. സാമ്പത്തികമായി കഷ്ടപ്പെടുമ്പോള്‍ നമ്മള്‍ സുരക്ഷിതരാണ്. എന്നാല്‍ നാം സമ്പന്നരാകുമ്പോള്‍, നമ്മള്‍ വളരെ വലിയ അപകടത്തെ അഭിമുഖീകരിക്കുന്നു – കാരണം സമ്പത്തിനും ധനത്തിനും ഒപ്പം സാധാരണയായി വരുന്നത് അഹങ്കാരവും കാഠിന്യവുമാണ്. അതിനാല്‍ നമ്മള്‍ ജാഗ്രതയും ശ്രദ്ധയും ഉള്ളവരായിരിക്കണം. നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ അവസാനത്തില്‍ പണത്തോ ടുള്ള നമ്മുടെ മനോഭാവം എങ്ങനെയിരിക്കുന്നുവെന്നതു വളരെ പ്രധാനമാണ്. ബൈബിള്‍ നമ്മോട് പറയുന്നു: ”ദൈവഭക്തരായ ആളുകള്‍ അവരുടെ ജീവിതം എങ്ങനെ അവസാനിപ്പിച്ചുവെന്ന് പരിഗണിച്ച് അവരുടെ വിശ്വാസം അനുകരിക്കുക” (എബ്രാ. 13:7 പരാവര്‍ത്തനം). ധാര്‍മ്മിക വിശുദ്ധി സൂക്ഷിക്കുക ചില മൂപ്പന്മാര്‍ ലൈംഗിക മേഖലയിലെ അവിശ്വസ്തതയിലൂടെ പരാജയപ്പെടുന്നു. സ്ത്രീകളുമായിട്ടുള്ള ബന്ധത്തില്‍ സ്വയം വിശുദ്ധിയില്‍ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാത്ത ആര്‍ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകാന്‍ യോഗ്യതയില്ല. അപ്പോള്‍ പിന്നെ ഒരു മൂപ്പനായിരിക്കുന്ന കാര്യം വിട്ടേക്കുക. ലൈംഗിക മേഖലയില്‍ വിജയം ലഭിക്കാത്ത ഒരാള്‍ ഇടയന്‍ ആകാമെന്ന് സങ്കല്‍പ്പിക്കുന്നത് പൂര്‍ണമായും സ്വയവഞ്ചനയാണ്. ഈ മേഖയിലുള്ള അവിശ്വസ്തതയുടെ മൂലകാരണം ചിന്താജീവിതത്തിലെ അശ്രദ്ധ യാണ്. ഇതിനു കാരണം ലൈംഗിക ദുര്‍മോഹത്തോടുള്ള അലസമായ മനോഭാവമായിരിക്കും. ഈ അലസമനോഭാവത്തിന് ദൈവഭയത്തിന്റെ അഭാവവുമാണ് കാരണം. ആദ്യമായി ”ദൈവഭയം” എന്ന പ്രയോഗം ബൈബിളില്‍ കാണുന്നത് ലൈംഗിക പാപവുമായി ബന്ധപ്പെട്ടാണ് എന്നതു ശ്രദ്ധേയമാണ് (ഉല്പത്തി 20:11). ബൈബിള്‍ പറയുന്നു: ”കര്‍ത്താവിനാല്‍ ത്യജിക്കപ്പെട്ടവന്‍ വ്യഭിചാരത്തില്‍ വീഴുന്നു”(സദൃ. വാ. 22:14). തന്റെ ചിന്താജീവിതത്തില്‍ നിരന്തരം യൗവ്വന മോഹങ്ങളെ വിട്ടോടുന്നില്ലെങ്കില്‍ ആരും ലൈംഗിക അശുദ്ധിക്ക് ഇരയാകാം. ഈ മേഖലയില്‍ അവരുടെ ചിന്തകളിലും ശീലങ്ങളിലും പരാജയപ്പെടു ന്നവര്‍, ഉന്നത ചിന്ത പുലര്‍ത്താതെ തീര്‍ച്ചയായും ഭയപ്പെടണം. ഈ മേഖലയില്‍ നിങ്ങള്‍ക്കു വിജയം ഇല്ലാതിരിക്കെ വിജയമുണ്ടെന്ന ധാരണ മറ്റുള്ളവര്‍ക്കു നല്‍കി അവരെ വഞ്ചിക്കരുത് – അങ്ങനെയെങ്കില്‍ ദൈവം ഒരു ദിവസം നിങ്ങളെ പരസ്യമായി തുറന്നു കാട്ടുക തന്നെ ചെയ്യും. പൗലൊസ് തന്റെ ഏറ്റവും അടുത്ത ആളും പൂര്‍ണ്ണഹൃദയമുള്ള കൂട്ടുവേലക്കാരനുമായ തിമൊഥെയൊസിന് നല്‍കിയ ഉദ്‌ബോധനം ഇതാണ്: ”എല്ലാ പുരുഷന്മാരും പരീക്ഷിക്കപ്പെടുന്ന മോശം ലൈംഗിക ചിന്തകള്‍ ഉണര്‍ത്തുന്ന കാര്യങ്ങളില്‍ നിന്ന് ഓടി മാറുക. പകരം, ഹൃദയത്തിന്റെ വിശുദ്ധിക്കായി വാഞ്ഛിക്കുന്ന സഹോദരന്മാരു മായുള്ള കൂട്ടായ്മയില്‍ സ്‌നേഹവും സമാധാനവും പിന്തുടരുക” (2തിമൊഥെ. 2:22 -മെസേജ് പരാവര്‍ത്തനം). ഒരു മുപ്പനെന്ന നിലയില്‍, നിങ്ങള്‍ ഈ കല്പന ഗൗരവമായി എടുത്തിട്ടുണ്ടോയെന്ന് പരിഗണിക്കുക. നിങ്ങള്‍ ഇപ്പോള്‍ പക്വത പ്രാപിക്കുകയും കുറെ കൊല്ലങ്ങളോളം കര്‍ത്താവിനെ സേവിക്കുകയും ചെയ്യുന്നതു കൊണ്ട് നിങ്ങള്‍ക്ക് ഇത്തരം ഉദ്‌ബോധനങ്ങള്‍ ആവശ്യമില്ലെന്ന് തോന്നുന്നുണ്ടോ? തിമൊഥെയൊസ് 25 വര്‍ഷമായി കര്‍ത്താവിനെ സേവിച്ച് വന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലൈംഗിക മേഖലയില്‍ ശ്രദ്ധാലുവായി രിക്കുക എന്നൊരു മുന്നറിയിപ്പ് നല്‍കേണ്ടതിന്റെ ആവശ്യകത അപ്പൊസ്തലനായ പൗലൊസിന് ഇപ്പോഴും തോന്നി. നമുക്കെല്ലാ വര്‍ക്കും ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതുണ്ട്. അത്തരം മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ രക്ഷയില്‍ ഫലം ഉളവാക്കും. അപ്പോള്‍ നമ്മുടെ സഭകളും വിശുദ്ധിയില്‍ വളരും, നമുക്ക് എപ്പോഴും നമ്മുടെ ആട്ടിന്‍കൂട്ടത്തിന് കൊടുക്കുവാനായി ഒരു പ്രാവചനിക വചനം ഉണ്ടായിരിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള പരാജയങ്ങള്‍ ആഴത്തിലുള്ള മാനസാന്തരത്തിനും സ്വയം വിധിക്കുവാനും ആവശ്യപ്പെടുന്നു. സത്യസന്ധരായ ആളുകളെ ദൈവം സ്‌നേഹിക്കുന്നു. ഈ മേഖലകളില്‍ നമ്മുടെ ജീവതാവസാനം വരെ നമ്മള്‍ ജാഗ്രത പാലിക്കണം. താഴ്മയില്‍ വേരൂന്നാതിരിക്കുക മൂപ്പനെന്ന സ്ഥാനത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നത് ചില നേതാക്കളുടെ പതനത്തിന് കാരണമാകുന്ന മറ്റൊരു ഘടകമാണ്. നമ്മള്‍ ഇതിനെക്കുറിച്ച് നേരത്തെ ഒരു അധ്യായത്തില്‍ പരാമര്‍ശി ച്ചിട്ടുണ്ട്. എങ്കിലും ഈ കാര്യം ആവര്‍ത്തിക്കേണ്ടതുണ്ട്. ഒരു നേതാവ് സ്വന്തം ചിന്തയില്‍ ഒരു സാധാരണ സഹോദരനായിരിക്കുന്നെങ്കില്‍ അദ്ദേഹം അവസാനം വരെ നിലനില്‍ക്കും. കാരണം ദൈവം എപ്പോഴും അത്തരമൊരുവനു കൃപ നല്‍കും. എന്നാല്‍ ചിലര്‍ മൂപ്പന്മാരായി നിയമിക്കപ്പെടുമ്പോള്‍ സ്വയം ചീര്‍ക്കുന്നു. താനൊരു പ്രത്യേക സഹോദരനാണെന്ന് ഒരു മൂപ്പന്‍ ചിന്തിക്കാന്‍ തുടങ്ങുന്ന നിമിഷം അവന്‍ നശിച്ചു. സാധാരണ സഹോദരന്മാര്‍ ആത്മീയമായി അവരുടെ ജീവാതാവസാനം വരെ തഴച്ചുവളരും. എന്നാല്‍ തങ്ങളെത്തന്നെ ‘പ്രത്യേക’ സഹോദരന്മാരെന്ന് പരിഗണിക്കുന്നവര്‍ എളുപ്പത്തില്‍ വീണുപോകും. നിങ്ങള്‍ ദൈവവചന ശുശ്രൂഷയ്ക്കു വരം ഉള്ളവനും, ആട്ടിന്‍കൂട്ടം പ്രതീക്ഷയോടെ നിങ്ങളെ നോക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ തന്നെ ഒരു ‘വിഗ്രഹ’മാക്കുന്നതിനെ ഇഷ്ടപ്പെടുന്ന ഏതൊരു വിശ്വാസിയും എതിര്‍ക്രിസ്തുവിന്റെ ആത്മാവിനാല്‍ ബാധിക്കപ്പെട്ടവനും, സാത്താന് എളുപ്പമുള്ള ലക്ഷ്യവുമാണ്. ‘ദാസന്മാരായിരിക്കുക’ എന്നതു മാത്രമാണു നമ്മുടെ വിളി. അതില്‍ നമുക്ക് സുരക്ഷയുണ്ട്. പരിശുദ്ധാത്മാവിന്റെ എല്ലാ അനുഗ്രഹങ്ങളാലും നിങ്ങളെ അനുഗ്രഹിക്കുന്നത് ദൈവത്തിന് എളുപ്പമാണ്. എന്നാല്‍ നിങ്ങളെ ഇങ്ങനെ അനുഗ്രഹിച്ചതിനു ശേഷം നിങ്ങളെ താഴ്മയില്‍ സൂക്ഷിക്കുന്നതാണ് അവിടുത്തേക്കു പ്രയാസം. കാരണം നിങ്ങളുടെ സഹകരണമില്ലാതെ നിങ്ങളെ വിനയത്തില്‍ സൂക്ഷിക്കുവാന്‍ കര്‍ത്താവിനു കഴിയില്ല. നിങ്ങള്‍ അവിടുത്തെ നുകത്തിന്റെ മറ്റേ അറ്റം നിങ്ങളുടെ കഴുത്തില്‍ എടുത്ത് തന്നില്‍നിന്ന് താഴ്മ പഠിക്കണം (മത്താ. 11:29). ഇതിലുള്ള പരാജയമാണു പല മൂപ്പന്മാരുടെയും വീഴ്ചയ്ക്കു കാരണം. സത്യസന്ധരല്ല താഴ്മയും സത്യസന്ധതയും ഇരട്ടപിറന്നവരാണ്. അവര്‍ എപ്പോഴും ഒരുമിച്ച് പോകുന്നു. പല മൂപ്പന്മാര്‍ക്കും മുതിര്‍ന്ന സഹോദരനില്‍ നിന്നും സഹായം തേടാനുള്ള വിനയവും സത്യസന്ധതയും ഇല്ല- അവര്‍ യഥാര്‍ത്ഥത്തില്‍ ചില പാപങ്ങളില്‍ പിടിക്കപ്പെടുന്നതുവരെ. അവരെ തുറന്നു കാട്ടുന്നതു വരെ അവര്‍ കപടവിശ്വാസികളായി തുടരുന്നു. അവരുടെ പാപം മറച്ചുവയ്ക്കാന്‍ അവരില്‍ ചിലര്‍ നുണകള്‍ പറയുന്നു. മറ്റുള്ളവരെ ദൈവിക ജീവിതത്തിലേക്ക് നയിക്കേണ്ടവരില്‍ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും അഭാവം കാണുമ്പോള്‍ അതു ഞെട്ടിപ്പിക്കുന്നതാണ്. പാപത്തില്‍ പിടിക്കപ്പെടുമ്പോള്‍ പല നേതാക്കളും സ്വയം ന്യായീകരിക്കുന്നു. ഒടുവില്‍ അവര്‍ തങ്ങളുടെ പാപം അംഗീകരിക്കു മ്പോഴാകട്ടെ അവര്‍ അതു ശൗല്‍ രാജാവ് ചെയ്ത വഴിയില്‍ ചെയ്യുന്നു – അപ്പോഴും ആളുകളുടെ ബഹുമാനം തങ്ങള്‍ക്കുവേണ്ടി തേടുന്നു (1 ശമൂവേല്‍ 15:30 കാണുക). എല്ലാ കപടവിശ്വാസികളെയും ദൈവം ഒടുവില്‍ തുറന്നുകാട്ടുന്നു. അനന്യാസും സഫീറയും കൊരിന്തിലേതുപോലെയുള്ള ഒരു ജഡിക സഭയുടെ ഭാഗമായിരുന്നുവെങ്കില്‍ അവര്‍ പിടിക്കപ്പെടുമായിരുന്നില്ല. അവര്‍ക്കു കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ വിശുദ്ധമായ ഒരു സഭയില്‍ (അക്കാലത്തെ ജറുസലേമിലെ സഭ പോലെ) ആയിരുന്നതിനാല്‍ തുറന്നു കാട്ടപ്പെടുന്നതില്‍ നിന്നു രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിയാതെ പോയി! ദൈവം സഭകളുടെ ഒരു കൂട്ടത്തെയും അവരുടെ നേതാക്കളേയും പിന്തുണയ്ക്കുന്നുവെന്നതിന്റെ ഉറപ്പുള്ള അടയാളങ്ങളിലൊന്ന് അവരുടെ ഇടയിലുള്ള കപടവിശ്വാസികളുടെ ജീവിതത്തിലെ പാപത്തെ വേഗത്തിലോ പിന്നീടോ അവിടുന്നു തുറന്നുകാട്ടുന്നു എന്നതാണ് – പ്രത്യേകിച്ചും അവരില്‍ ആരെങ്കിലും നേതാക്കളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍. കൂട്ടുമൂപ്പന്മാരുടെ മേലുള്ള ഭരണം സഹമൂപ്പന്മാരുടെ അഭിപ്രായത്തെ താഴ്മയോടെ സ്വീകരിക്കാതെ ശക്തനായ ഒരു മൂപ്പന് തന്റെ അഭിപ്രായം അവരുടേമേല്‍ അടിച്ചേല്‍പ്പി ക്കുവാന്‍ കഴിയും. നിങ്ങളുടെ കൂട്ടുമൂപ്പന്മാര്‍ക്ക് അവരുടെ അഭിപ്രായ ങ്ങളും വിയോജിപ്പും നിങ്ങളോട് പങ്കിടാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണം. അങ്ങനെയെങ്കില്‍ ദൈവം പല ഭോഷത്വത്തില്‍ നിന്നും തെറ്റുകളില്‍ നിന്നും നിങ്ങളെ രക്ഷിക്കും. ഒരു മുതിര്‍ന്ന മൂപ്പന്‍ നേരത്തേ പ്രകടിപ്പിച്ച അഭിപ്രായത്തെ ഭയ പ്പെടാതെ തന്നെ ഓരോ മൂപ്പനും തന്റെ അഭിപ്രായം സത്യസന്ധ മായും ധൈര്യമായും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരി ക്കണം. മുതിര്‍ന്ന മൂപ്പനുമായി വിയോജിക്കുന്നുവെങ്കില്‍ നിങ്ങളുടെ വിയോജിപ്പ് സ്‌നേഹപൂര്‍വ്വം പ്രകടിപ്പിക്കണം – നിങ്ങള്‍ ഒടുവില്‍ അദ്ദേഹത്തിന്റെ തീരുമാനത്തിന് വഴങ്ങിയാല്‍ പോലും. വിയോജിപ്പെന്നാല്‍ അനൈക്യം എന്നല്ല അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ സഭയിലെ ഏക മൂപ്പനായി അഞ്ചോ ആറോ വര്‍ഷം പിന്നിട്ടിട്ടും ചുമതല പങ്കിടാന്‍ നിങ്ങള്‍ മറ്റൊരു സഹോദരനെ വളര്‍ത്തിയെടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കണം നിങ്ങള്‍ ഒരു ചെറിയ ‘ഏകാധിപതി’യായിരുന്നോ എന്ന്. ഒരുപക്ഷേ നിങ്ങളുടെ ശക്തമായ വ്യക്തിത്വം (അതിനെ മരണത്തിന് ഒഴുക്കിക്കളഞ്ഞില്ല) കാരണമായിരിക്കാം സഭയില്‍ നേതൃത്വം വളര്‍ന്നു വരാഞ്ഞത്. ഒരു മൂപ്പന്‍ ശക്തമായ വ്യക്തിത്വമുള്ള വരപ്രാപ്തനായ വ്യക്തിയാണെങ്കില്‍ ‘തന്റെ ആത്മാവിനെ മരണത്തിന് ഒഴുക്കിക്ക ളയാന്‍’ അവന്‍ പഠിക്കണം. സഹോദരീസഹോദരന്മാരെ കര്‍ത്താവു മായി നേരിട്ടുള്ള ബന്ധത്തിലേക്ക് നയിക്കണം. ഒപ്പം അവര്‍ ഒരു തരത്തിലും തന്നില്‍ ആശ്രയിക്കാതിരിക്കാനും കരുതണം. മറ്റു സഹോദരീസഹോദരന്മാരുടെ തലത്തിലേക്ക് തന്നെത്തന്നെ അവന്‍ കൊണ്ടുവരികയും, അവര്‍ തന്നെക്കുറിച്ച് നിരന്തരമായി ഭയത്തിലും വേവലാതിയിലും ജീവിക്കാതിരിക്കാന്‍ ഇടനല്‍കുകയും വേണം. അവന്‍ സഭയിലെ ആത്മാര്‍ത്ഥതയുള്ളവരും എന്നാല്‍ തന്നില്‍ നിന്നു വ്യത്യസ്തരുമായ സഹോദരന്മാരുമായി കൂട്ടായ്മ വളര്‍ത്താനും ശ്രമിക്കണം. കൂടാതെ തന്നെ വണങ്ങുന്നവര്‍ക്കു മാത്രം പ്രധാന ‘മന്ത്രിസഭാപദവികള്‍’ നല്‍കുന്ന ഒരു രാഷ്ട്രീയ നേതാവിനെപ്പോലെ ആകുകയുമരുത്. നിങ്ങളുടെ സ്വന്തം മുന്തിരിത്തോട്ടത്തെ അവഗണിച്ചുകൊണ്ട് (നിങ്ങളുടെ പ്രാദേശിക സഭ) മറ്റു പല മുന്തിരിത്തോട്ടങ്ങളും (മറ്റു സ്ഥലങ്ങളിലെ സഭകള്‍) പരിപാലിച്ചു എന്ന നിലയില്‍ നിങ്ങള്‍ കുറ്റക്കാരനാകാതിരിക്കാന്‍ ശ്രദ്ധിക്കണം (ഉത്തമഗീതം 1:6). നിങ്ങളുടെ മാതൃസഭയെ അവഗണിച്ചുകൊണ്ട് അവിടെയും ഇവിടെയും പോയി പല സഭകളിലും പ്രസംഗിക്കാന്‍ എളുപ്പമാണ്. നിങ്ങളുടെ പ്രാദേശിക സഭയില്‍ ഒരു സാഹോദര്യം കെട്ടിപ്പടുക്കാതിരിക്കുകയും ഉത്തര വാദിത്തബോധമുള്ള മറ്റ് സഹോദരന്മാരെ വളര്‍ത്തിക്കൊണ്ടു വരാതിരിക്കുകയും ചെയ്താല്‍, ഒരു മൂപ്പനെന്ന നിലയില്‍ നിങ്ങളുടെ ശുശ്രൂഷ ഒരുപരാജയമാണെന്ന് നിങ്ങള്‍ പരിഗണിക്കണം, മറ്റെ ന്തെല്ലാം നിങ്ങള്‍ ചെയ്താലും. അപ്പോള്‍ നിങ്ങള്‍ക്കു മറ്റു സഭകളെ എന്തു പഠിപ്പിക്കാന്‍ കഴിയും? അപ്പോള്‍ ദൈവം നിങ്ങളുടെ ശുശ്രൂ ഷയ്ക്ക് കൃപ നല്‍കുന്നുണ്ടോ എന്നതും സംശയാസ്പദമായിരിക്കും. ദൈവം ഒരു മൂത്ത സഹോദരന്റെ ശുശ്രൂഷയ്ക്ക് കൃപ നല്‍കുന്നതിന്റെ ഒരു അടയാളം ഒരു സാഹോദര്യ കൂട്ടായ്മ ക്രമേണ പ്രാദേശികമായി പണിയപ്പെടുന്നു എന്നതാണ് – ഒരു വ്യക്തിയെയും ആശ്രയിക്കാത്ത ഒരു സാഹോദര്യ കൂട്ടായ്മ. ചില പ്രബലരായ മൂപ്പന്മാര്‍ എല്ലാറ്റിനും തന്നോടു യോജിക്കുന്ന ഒരുവനെ രണ്ടാമനായി നിയമിക്കുന്നു. എല്ലാ സഭയിലും ഒന്നില്‍ കൂടുതല്‍ മൂപ്പന്മാര്‍ ഉണ്ടായിരിക്കണം എന്ന വചനത്തിന്റെ അക്ഷരപ്രകാരമുള്ള കൃത്യത പാലിക്കാന്‍ വേണ്ടി മാത്രം. പുതുതായി നിയമിതനാകുന്ന മൂപ്പന്‍ പ്രായമേറിയ ബുദ്ധിമാനായ മുതിര്‍ന്ന മൂപ്പന്റെ ആത്മീയ പക്വത തിരിച്ചറിയും എന്നുള്ളതു മനസ്സിലാക്കാവുന്ന തേയുള്ളൂ. എന്നാല്‍ പുതിയ മൂപ്പന്‍ തന്റെ മുതിര്‍ന്ന മൂപ്പനെ അന്ധമായി പിന്തുടരുന്ന, എന്തു പറഞ്ഞാലും ‘ഉവ്വ്’ എന്നു പറയുന്ന ഒരുവന്‍ ആയിരിക്കരുത്. കാരണം, അങ്ങനെയെങ്കില്‍ അവനു തന്റെ കൂട്ടു മൂപ്പനു സന്തുലിതത്വം നല്‍കുവാന്‍ കഴിയുകയില്ല. ഇതിനു വാസ്തവത്തില്‍ പുതിയ മൂപ്പനെ പ്രോത്സാഹിപ്പിക്കുകയെന്നതു മുതിര്‍ന്ന മൂപ്പന്റെ ഉത്തരവാദിത്തമാണ്. പത്രൊസ് തന്റെ മൂപ്പന്മാര്‍ക്ക് ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു: ”നിങ്ങളുടെ ആട്ടിന്‍കൂട്ടത്തിന്മേല്‍ കര്‍ത്തൃത്വം നടത്തരുത്. സ്വേച്ഛാധിപതികളാകരുത്. എന്തുചെയ്യണമെന്ന് യജമാനനെപ്പോലെ മറ്റുള്ളവരോട് ആജ്ഞാപിക്കരുത്. എന്നാല്‍ അവര്‍ക്ക് നല്ല മാതൃക ആകുക. മൃദുവായ രീതിയില്‍ ശരിയായ വഴി കാണിക്കുക”(1 പത്രൊ. 5:3 – വിവിധ വിവര്‍ത്തനങ്ങള്‍). മൂപ്പന്മാര്‍ അധികാരത്തിന്റെ ലഹരി പിടിച്ച് ഉപദേശിക്കപ്പെടാന്‍ കഴിയാത്തവരായിത്തീരാം. അവര്‍ക്കു തങ്ങളുടെ മേഖലയിലെ വിദഗ്ധരാണെന്നു സ്വയം സങ്കല്‍പ്പിക്കുകയും ചെയ്യാനൊക്കും. വാസ്ത വത്തില്‍ തിരുത്തപ്പെടാവുന്നതിനും അപ്പുറം പോയിട്ടുണ്ടെങ്കില്‍, അവര്‍ വലിയ അപകടത്തിലാണ്. ”പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു ഭരണാധികാരിയെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം” (സഭാ. പ്ര.4:13). ഒരു മൂപ്പനാകാനുള്ള ആദ്യത്തെ യോഗ്യത ആരെയും ഭരിക്കാന്‍ ആഗ്രഹമില്ല എന്നതാണ്. പകരം, താഴ്മയോടെ ആളുകളുടെ കാല്‍ കഴുകാനും, അവരെ സേവിക്കാനുമുള്ള തീവ്രമായ ആഗ്രഹമാണ് വേണ്ടത്. സഭയിലെ പക്വതയുള്ള ഇളയ സഹോദരന്മാരുടെ വിശ്വാസം നിങ്ങള്‍ നേടണം. തുടര്‍ന്ന് അവര്‍ വചന ശുശ്രൂഷ, സഭയിലെ മറ്റ് ഉത്തരവാദിത്തങ്ങള്‍ എന്നിവ കൂടുതല്‍ കൂടുതല്‍ എടുക്കാന്‍ അനുവദിക്കുക. എല്ലാ മൂപ്പന്മാരും സഭയില്‍ സ്വയം തെളിയിച്ച ഇളയ സഹോദരന്മാരെ വചനം പങ്കിടാന്‍ പ്രോത്സാഹിപ്പിക്കണം. ഒരു മൂത്ത സഹോദരന്‍ ഒരിക്കലും വിരമിക്കുന്നില്ല. പക്ഷേ അവന്‍ കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്തം മറ്റുള്ളവര്‍ക്ക് നല്‍കണം. അങ്ങനെ അവന്‍ മറ്റു സഭകളെ സഹായിക്കാന്‍ കൂടുതല്‍ സ്വതന്ത്രനായിത്തീരും. അതിനാല്‍ ദൈവത്തിന്റെ മുമ്പില്‍ ഭയത്തോടെ ജീവിക്കുക. നിങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ചെറിയ ചിന്തകള്‍ പുലര്‍ത്തുക. മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കാനും, അവര്‍ക്ക് നിങ്ങള്‍ ഒരു ‘കൊച്ചു ദൈവം’ പോലെയാകുവാനും ഒരിക്കലും അനുവദിക്കരുത്. നിങ്ങള്‍ അവിടുത്തെ മുമ്പാകെ താഴ്മയോടെ നടക്കുകയാണെങ്കില്‍, ദൈവം നിങ്ങള്‍ക്കു കൃപ നല്‍കും. തന്നില്‍ പക്ഷപാതവുമില്ല. പുതിയ നിയമത്തിലെ ലേഖനങ്ങള്‍, പ്രത്യേകിച്ച് മൂപ്പന്മാര്‍ക്ക് വേണ്ടി എഴുതിയവ, നിങ്ങള്‍ പതിവായി വായിക്കുകയും ധ്യാനിക്കുകയും വേണം. 1 തിമൊഥെയൊസ്, 2 തിമൊഥെയൊസ്, തീത്തൊസ്, വെളിപ്പാട് 2,3 അധ്യായങ്ങള്‍. ഇവ നിങ്ങള്‍ക്ക് വളരെയധികം സഹായകമായിരിക്കും. പക്ഷപാതം ഒരു മൂത്ത സഹോദരന്‍ തന്റെ പ്രത്യേക സുഹൃത്തുക്കളോടും ബന്ധുക്കളോടും പക്ഷപാതം കാണിക്കുന്നത് തിന്മയാണ്. ദൈവവചനം പറയുന്നു: ”നിങ്ങള്‍ ന്യായവിസ്താരത്തില്‍ അന്യായം ചെയ്യരുത്. എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന് നീതിയോടെ ന്യായം വിധിക്കണം”(ലേവ്യ. 19:15). പക്ഷപാതിത്വം ഗുരുതരമായ അപകടമാണെന്നു മനസ്സിലാക്കിയ പൗലൊസ് തന്റെ ഏറ്റവും അടുത്ത പൂര്‍ണ്ണഹൃദയ സഹപ്രവര്‍ത്തക നായിരുന്ന തിമൊഥെയൊസിന് പക്ഷപാതപരമായി ഒന്നും ചെയ്യരുതെന്നു മുന്നറിയിപ്പ് നല്‍കി (1 തിമൊഥെ. 5:21). പൗലൊസ് ആ മുന്നറിയിപ്പ് വളരെ ഗൗരവത്തോടെയാണു നല്‍കിയത്: ”ഞാന്‍ ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും അവിടുത്തെ തിരഞ്ഞെടുത്ത ദൂതന്മാരുടെയും സന്നിധിയില്‍ നിന്നോട് ഈ തത്ത്വങ്ങള്‍ പക്ഷപാതമില്ലാതെ പാലിക്കാനും, പക്ഷപാതപരമായ മനോഭാവത്തില്‍ ഒന്നും ചെയ്യാതിരിപ്പാനും കല്‍പ്പിക്കുന്നു.” ഇത് കാണിക്കുന്നത് 45 വയസ്സുള്ളവനും 25 വര്‍ഷമായി പൗലൊസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു പൂര്‍ണഹൃദയ പ്രവര്‍ത്തകനും ആയിരുന്ന തിമൊഥെയൊസിനെപ്പോലെയുള്ള സഹോദരന്‍ പോലും ഇപ്പോഴും പക്ഷപാതം കാണിക്കുന്ന അപകടത്തിലാകാം എന്നതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ഈ മുന്നറിയിപ്പ് ആവശ്യമില്ലായിരുന്നു. അതിനാല്‍ ഈ മുന്നറിയിപ്പ് അവഗണിച്ച് ”ഞാന്‍ ഒരിക്കലും പക്ഷപാതം കാണിക്കുകയില്ല” എന്നു പറയുന്ന ഏതൊരു മൂപ്പനും ആയിരിക്കും ഈ പാപത്തില്‍ കുറ്റക്കാരനാകാന്‍ കൂടുതല്‍ സാധ്യത. യിസ്രായേല്യര്‍ മരുഭൂമിയില്‍ സ്വര്‍ണ്ണ കാളക്കുട്ടിയെ ആരാധിച്ച പ്പോള്‍, മോശെ മലയില്‍നിന്ന് ഇറങ്ങി വന്ന് കര്‍ത്താവിന്റെ പക്ഷത്തുള്ള എല്ലാവരും തന്നോടൊപ്പം ചേരാന്‍ വിളിച്ചു പറഞ്ഞു. ലേവി ഗോത്രം മാത്രം അവനോടൊപ്പം ചേര്‍ന്നു. അദ്ദേഹം അവരോട് പാളയത്തിലേക്കു പോയി വിഗ്രഹാരാധകരില്‍ ദൈവിക ന്യായവിധി നടപ്പിലാക്കാനും അത് ചെയ്യുമ്പോള്‍ പൂര്‍ണമായും പക്ഷപാതമി ല്ലാതെ ചെയ്യുവാനും പറഞ്ഞു – പാപം ചെയ്ത അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെപോലും കൊല്ലുവാനാണ് പറഞ്ഞത്. അവര്‍ അത് കൃത്യമായി ചെയ്തു. ഫലം, യിസ്രായേലില്‍ പൗരോഹിത്യത്തെ ദൈവം അവര്‍ക്ക് പ്രതിഫലമായി നല്‍കി (പുറപ്പാട് 32:27-29). മോശെ തന്റെ പിന്‍ഗാമിയെ നിയമിക്കുമ്പോഴും ഒരു പക്ഷപാതവും കാണിച്ചില്ല. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. പക്ഷേ അദ്ദേഹം രണ്ടുപേര്‍ക്കും യിസ്രായേലിന്റെ നേതൃത്വം നല്‍കിയില്ല. പകരം യോശുവായെ തിരഞ്ഞെടുത്തു. മോശെ ദൈവമുമ്പാകെ ജീവിക്കുകയും ദൈവത്തെ കേള്‍ക്കുകയും ദൈവം നിര്‍ദ്ദേശിച്ച ആളിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു യഥാര്‍ത്ഥ നേതാവ് പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. നാമും അങ്ങനെയായിരിക്കണം. എന്നാല്‍, ശമൂവേല്‍ പ്രവാചകന്‍ ഈ മേഖലയില്‍ പരാജയപ്പെട്ടു. അദ്ദേഹം പക്ഷപാതപരമായി തന്റെ പുത്രന്മാരെ തനിക്കുശേഷം ന്യായാധിപന്മാരായി നിയമിച്ചു. ആ പുത്രന്മാര്‍ക്കു ”പണം സമ്പാദിക്കുന്നതില്‍ മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. അവര്‍ കൈക്കൂലി വാങ്ങി. കേസുകള്‍ സത്യസന്ധമായി തീരുമാനിച്ചില്ല” (1 ശമൂവേല്‍ 8:3). അതിനാല്‍ മഹാന്മാര്‍ പോലും ഈ മേഖലയില്‍ പരാജയപ്പെടാം, അവര്‍ സ്വയം വിധിക്കുന്നില്ലെങ്കില്‍. ഇതു നമുക്കെല്ലാവര്‍ക്കും മുന്നറിയിപ്പാണ്. മൂപ്പന്മാര്‍ കാണിച്ച സമാനമായ സംഭവങ്ങള്‍, അവര്‍ മക്കള്‍ക്കും സഭയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും വേണ്ടി പക്ഷപാതം കാട്ടിയത്, ഞാന്‍ കണ്ടിട്ടുണ്ട്. ഇതു പലപ്പോഴും അനീതിക്ക് ഇടയാക്കുന്നു. എല്ലാവരുടേയും ഹൃദയങ്ങളെ കാണുന്ന ദൈവം അത്തരം മൂപ്പന്മാരില്‍ നിന്നു കൃപ പിന്‍വലിക്കുന്നു. ഈ മൂപ്പന്മാര്‍ക്ക് അവരുടെ രക്ഷ നഷ്ടമാകുന്നില്ല. അല്ലെങ്കില്‍ മൂപ്പന്മാരെന്ന സ്ഥാനവും നഷ്ടപ്പെടുന്നില്ല. പക്ഷേ അവരുടെ അഭിഷേകവും ആത്മീയ വിവേചനവും നഷ്ടപ്പെടുന്നു. ജനങ്ങള്‍ക്കും ക്രമേണ അവരിലുള്ള വിശ്വാസം നഷ്ടപ്പെടും. ”സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവികജ്ഞാനം ആരോടും പക്ഷപാതം കാണിക്കാത്തതാണ്” (യാക്കോബ് 3:17). സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നമുക്കെല്ലാവര്‍ക്കും നല്ലതാണ്. നമ്മള്‍ മുമ്പ് സ്വീകരിച്ച നടപടികളും തീരുമാനങ്ങളും പരിശോധിച്ച് അവയിലേതെങ്കിലും പക്ഷപാതിത്വ ത്താല്‍ നിയന്ത്രിക്കപ്പെട്ടതാണോ എന്നു പരിശോധിക്കുക. നമുക്ക് നമ്മെക്കുറിച്ചു തന്നെ വെളിച്ചം കിട്ടുവാനായി നാം ദൈവത്തോട് ചോദിക്കണം. അല്ലെങ്കില്‍ നമ്മള്‍ ഒരിക്കലും ഈ മേഖലയിലെ നമ്മുടെ ജഡത്തിന്റെ മാലിന്യം കാണുകയില്ല. അങ്ങനെ നമ്മള്‍ സ്ഥിരമായി പക്ഷപാതിത്വത്താല്‍ മലിനപ്പെട്ടവരായി മാറും. നിങ്ങളുടെ മുന്‍കാലങ്ങളിലെ ചില പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും പക്ഷപാതപരം ആണെന്ന് കരുതുന്നതാണ് നല്ലത്. ഒപ്പം നിങ്ങള്‍ക്ക് ഈ കാര്യങ്ങളില്‍ വെളിച്ചം നല്‍കാന്‍ ദൈവത്തോട് ആവശ്യപ്പെടുക. അപ്പോള്‍ അവിടുന്നു വെളിച്ചം നല്‍കും. അതിനാല്‍, ഇതുപോലെയുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുക: നിങ്ങള്‍ എപ്പോഴെങ്കിലും ആരുടെയെങ്കിലും തെറ്റ് മറച്ചുവച്ചിട്ടുണ്ടോ, കാരണം അയാള്‍ നിങ്ങളുടെ ചങ്ങാതിയായതിനാല്‍? നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഒരുവനെ വേണ്ടതിലേറെ ശാസിച്ചിട്ടുണ്ടോ? ഇതു പോലെയുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വെളിച്ചം ലഭിക്കും. അപ്പോള്‍ ആഴത്തില്‍ മാനസാന്തരപ്പെടുക. എല്ലാ ആളുകളും ദൈവദൃഷ്ടിയില്‍ തുല്യരാണ് – നമ്മുടെ കണ്ണുകളിലും അങ്ങനെ ആയിരിക്കണം. പക്ഷപാതിത്വത്തില്‍ നിന്നുള്ള ശുദ്ധീകരണം നിങ്ങളുടെ ആത്മീയ ഇന്ദ്രിയങ്ങള്‍ മൂര്‍ച്ചയുള്ളതാക്കാന്‍ സഹായിക്കും. അങ്ങനെ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മൂപ്പനാകും. അവന്‍ ദരിദ്രനായതുകൊണ്ട് ഒരു പാവപ്പെട്ടവനു വേണ്ടിയും പക്ഷപാതം കാണിക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം (പുറപ്പാട് 23:3). അതു ധനികരോട് പക്ഷപാതം കാണിക്കുന്നതു പോലെയുള്ള ഒരു തിന്മയാണ്! എന്നിരുന്നാലും മിക്ക സഭകളിലും സമ്പന്നരും വിദ്യാസമ്പ ന്നരുമായ ആളുകളോടു പക്ഷപാതം കാണിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു (യാക്കോബ് 2:1-4). ഈ വിഷയത്തില്‍ സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. ഒരു മൂപ്പനെന്ന നിലയില്‍ നിങ്ങളോട് ഏറ്റവും അടുപ്പമുള്ള സഹോദരന്മാര്‍ ആരെന്നും ആര്‍ക്കാണ് നിങ്ങള്‍ ഉത്തരവാദിത്തം നല്‍കിയിരിക്കുന്നതെന്നും നോക്കുക. അവരെല്ലാം സമ്പന്നരും വിദ്യാസമ്പന്നരുമാണോ? നിങ്ങള്‍ (ഒരുപക്ഷേ അറിയാതെ) വിദ്യാഭ്യാസത്തെയും സമ്പത്തിനെയും വിലമതിക്കുകയും ദരിദ്രരെയും വിദ്യാഹീനരേയും അവഗണിക്കുകയും ചെയ്യുന്നുണ്ട്. ഇതു കാണിക്കുന്നത് നിങ്ങളുടെ വെളിച്ചമില്ലാത്ത ഭാഗത്ത് നിങ്ങള്‍ ഇപ്പോഴും വിദ്യാഭ്യാസത്തെയും സമ്പത്തിനെയും ആത്മീയതയെക്കാള്‍ വിലമതിക്കുന്നുവെന്നാണ്. അത്തരമൊരു മനോഭാവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സഭയെ നശിപ്പിക്കും. പലവിധത്തില്‍ നിങ്ങളുടെ സാക്ഷ്യം നിര്‍വീര്യമാക്കാന്‍ സാത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഓര്‍ക്കുക. യേശു മത്സ്യത്തൊഴിലാളികളെ തന്റെ അപ്പൊസ്തലന്മാരായി തിരഞ്ഞെടുത്തു എന്നത് ഒരിക്കലും മറക്കരുത്.

അധ്യായം 16
തിരുത്തലുകള്‍ സ്വീകരിക്കുന്നതും നുറുങ്ങപ്പെടുന്നതും

മറ്റു മുതിര്‍ന്ന സഹോദരന്മാര്‍ നമ്മെ തിരുത്തുവാന്‍ നാം തുറന്ന മനസ്സോടെ അനുവദിക്കാത്തപക്ഷം ഒരു മുപ്പന്‍ എന്ന നിലയില്‍ നമ്മുടെ സ്വന്തം തെറ്റുകള്‍ കാണുവാന്‍ നമുക്ക് സാധ്യമല്ല. വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, അന്യോന്യം മുറിപ്പെടാതെ, മൂപ്പന്മാരെന്ന നിലയില്‍ തമ്മില്‍ കര്‍ക്കശമായി സംസാരിക്കാന്‍ കഴിയുന്നതു പക്വതയുടെയും പരസ്പരമുള്ള ആത്മവിശ്വാസത്തിന്റെയും ഒരു അടയാളമാണ്. വിവാഹജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തങ്ങള്‍ അന്യോന്യം എന്താണു സംസാരിക്കേണ്ടതെന്നും അത് എപ്രകാരം ആയിരിക്കണമെന്നുമുള്ള കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കും. എന്തുകൊണ്ടെന്നാല്‍ പിരിമുറുക്കങ്ങള്‍ താങ്ങുവാന്‍ തക്കവണ്ണം അവരുടെ പരസ്പരമുള്ള ബന്ധം അത്ര ദൃഢമല്ല. എന്നാല്‍ അവര്‍ അന്യോന്യമുള്ള സ്‌നേഹത്തില്‍ ശക്തമായി വളരുകയും അന്യോന്യം കൂടുതല്‍ സുരക്ഷിതത്വം കണ്ടെത്തുകയും ചെയ്യുമ്പോള്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുവാന്‍ കഴിയും- തന്റെ പങ്കാളി മുറിപ്പെടാനിടയുണ്ടോ എന്ന ആശങ്കയില്ലാതെ തന്നെ. മൂപ്പന്മാരുടെ ഇടയിലും ഇപ്രകാരം തന്നെയാണ്. ശക്തമായ ദൈവസ്‌നേഹത്തില്‍ മൂപ്പന്മാര്‍ തമ്മില്‍ ഉള്ള ബന്ധം വളര്‍ന്നു വരുമ്പോള്‍ സ്‌നേഹത്തില്‍ തന്നെ ശക്തമായി, കര്‍ക്കശമായി, മറ്റേ മൂപ്പനോട് സംസാരിക്കുവാന്‍ കഴിയും – അത് അഭിപ്രായ ഭിന്നതയു ള്ളപ്പോഴും മറ്റൊരാള്‍ ചെയ്യുന്നത് തെറ്റായിരുന്നാലും. സഭ അതിനാല്‍ അധികമായി അഭിവൃദ്ധിപ്പെടാന്‍ ഇടയാകും. എന്നാല്‍ മൂപ്പന്മാരില്‍ അധികം പേരും അവരുടെ ജീവിത കാലത്തൊരിക്കലും ഈ സ്ഥാനത്തെത്താറില്ല എന്നതത്രേ വളരെ ഖേദകരമായ കാര്യം – വളരെ ചെറിയ ശാസനകള്‍ നല്‍കുമ്പോള്‍ പോലും അവര്‍ മുറിപ്പെടുന്നു. ഒരിക്കല്‍ യേശു പത്രൊസിനെ ‘സാത്താനേ’ എന്ന് വിളിച്ച് പരസ്യമായി ശാസിച്ചു. എന്നാല്‍ കര്‍ത്താവിന്റെ ആ ശാസനയില്‍ പത്രൊസ് നീരസപ്പെട്ടുപോകുന്നില്ല (മത്താ. 16:23). മറ്റൊരിക്കല്‍ പൗലൊസും പത്രൊസിനെ പരസ്യമായി ശാസിക്കുന്നു (ഗലാ. 2:11). അവിടെയും പത്രൊസ് പ്രകോപിതനായില്ല. തീര്‍ച്ചയായും പത്രൊസ് ഒരു ആത്മീയനായ മനുഷ്യന്‍ തന്നെ ആയിരുന്നു. എന്നാല്‍ യൂദാ ഈസ്‌ക്കര്യോത്താവ് യേശു നല്‍കിയ ചെറിയ ശാസനയില്‍ മുഷിഞ്ഞ് ഉടനെ പുറപ്പെട്ടു പോയി കര്‍ത്താവിനെ ഒറ്റു കൊടുത്തു (യോഹ. 12:4-8; മത്താ. 26:10-16). പത്രൊസും പൗലൊസും ദൈവത്തോടുള്ള ബന്ധത്തില്‍ സുരക്ഷിതത്വം കണ്ടെത്തിയവരും അന്യോന്യമുള്ള സ്‌നേഹത്തില്‍ ശക്തരും ആയിരുന്നതിനാല്‍ അവര്‍ക്ക് അന്യോന്യം ഇടര്‍ച്ചയ്ക്ക് ഹേതു ഉണ്ടായിരുന്നില്ല. ഈ ഒരു ഉയര്‍ന്ന സ്ഥാനത്തേക്കാണു മൂപ്പന്മാരായ നാം അന്യോന്യമുള്ള ബന്ധത്തില്‍ എത്തിച്ചേരേണ്ടത്. എങ്ങനെ ഇവിടെ എത്തുമെന്നതിനെക്കുറിച്ച് ഞാന്‍ ഇപ്രകാരം പ്രസ്താവിക്കട്ടെ: മറ്റുള്ളവരില്‍ നിന്നു മുറിപ്പെടാതെ തിരുത്തലുകള്‍ സ്വീകരിക്കുന്നിടത്ത് (തിരുത്തലുകള്‍ നല്‍കുന്നതിനു പകരം) തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഒന്ന്, രണ്ട് തിമൊഥെയൊസില്‍ നിന്നുള്ള പാഠങ്ങള്‍: 1 തിമൊഥെയൊസ് 4:16-ല്‍ പൗലൊസ് തിമൊഥെയൊസിനോട് ഇപ്രകാരം പറയുന്നു: ”നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്‍ക: അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്റെ പ്രസംഗം കേള്‍ക്കു ന്നവരെയും രക്ഷിക്കും.” തിമൊഥെയൊസ് പൗലൊസിന്റെ ഏറ്റവും ശ്രേഷ്ഠനായ സഹപ്രവര്‍ത്തകനായിരുന്നു. എങ്കിലും അദ്ദേഹത്തെ അനേക കാര്യങ്ങളില്‍ പ്രബോധിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്നു. പൗലൊസ് നല്‍കുന്ന 14 പ്രബോധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: തിമൊഥെയൊസ് 1-ാം ലേഖനം 4:7. ദൈവിക ജീവിതത്തിനായി നിന്നെത്തന്നെ അഭ്യസിപ്പിക്ക. 4:12. നടപ്പിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലത യിലും മാതൃകയാകുക. 5:12. പക്ഷപാതപരമായ ആത്മാവില്‍ ഒന്നും ചെയ്യരുത്. 5:23. നിന്റെ ശാരീരിക ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ഇതു വളരെ പ്രധാനമാണ്. ലൗകികരായ ആളുകള്‍ ദീര്‍ഘായുസ്സോടെ ആരോഗ്യത്തോടെ ജീവിക്കുന്നു എങ്കില്‍, ദൈവത്തിന്റെ ദാസന്‍മാരായ നമുക്കും എന്തുകൊണ്ട് ദൈവമഹത്വത്തിനായി ദീര്‍ഘായുസ്സോടെ ജീവിക്കുവാന്‍ സാധ്യമല്ല? 6:5-11. ഭൗതികമായ സാഹചര്യങ്ങളില്‍ തൃപ്തനായിരിക്കുകയും ദ്രവ്യാഗ്രഹം വിട്ടോടുകയും വേണം. നിനക്കുവേണ്ടി സമ്പാദിക്കു വാനുള്ള മാര്‍ഗമായി ഒരിക്കലും നിന്റെ പ്രസംഗം ആയിത്തീ രാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതാണ് (ദൈവികമനുഷ്യനായ തിമൊഥെയൊസിനു പോലും ഈ പ്രബോധനം ആവശ്യമായി വന്നു). 6:20. ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തര്‍ക്കസൂത്രങ്ങ ളെയും ഒഴിഞ്ഞു നില്‍ക്ക (പൗലൊസിന്റെ 2-ാം ലേഖനത്തില്‍ ഇതു വീണ്ടും പ്രതിപാദിക്കുന്നുണ്ട്). തിമൊഥെയൊസ് 2-ാം ലേഖനം 7. 1:6,7. ദൈവത്തിനുവേണ്ടി എല്ലായ്‌പ്പോഴും ജ്വലിച്ചു നില്ക്കുക. ഭീരുത്വത്തിന്റെ ആത്മാവില്‍ ആയിരിക്കരുത്. 8. 2:3. സുവിശേഷത്തിനു വേണ്ടി കഷ്ടം സഹിക്കുക. 9. 2:4. ഭൗമികകാര്യങ്ങളില്‍ കുടുങ്ങിപ്പോകാതിരിക്കുക. 10. 2:7,15. ദൈവവചനം സൂക്ഷ്മതയോടെ മനസ്സിലാക്കേണ്ടതിനായി ദൈവത്തെ അന്വേഷിക്കുക. അങ്ങനെ സത്യവചനത്തെ യഥാര്‍ത്ഥമായി മറ്റുള്ളവരെ പഠിപ്പിക്കാന്‍ കഴിയും. 11. 2:22. യൗവനമോഹങ്ങളെ വിട്ടോടുക. 12. 2:24,25. ശാന്തനും ദയയുള്ളവനും ശണ്ഠ കൂടാത്തവനും ആയിരിക്ക. 13. 4:2. വചനം പ്രസംഗിക്കുവാന്‍ സമയത്തിലും അസമയത്തിലും ഒരുങ്ങി നില്‍ക്ക (മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എല്ലാ കൂടിവരവുകളിലും മറ്റുള്ളവര്‍ക്ക് പ്രയോജനകരമായത് പങ്കുവയ്ക്കുവാന്‍ കഴിയണം). 14. 4:2. ശാസിക്ക, തര്‍ജ്ജനം ചെയ്യുക, പ്രബോധിപ്പിക്ക – മറ്റുള്ളവരെ പ്രീതിപ്പെടുത്തുകയോ അവരില്‍ മതിപ്പുളവാക്കുവാനോ ശ്രമിക്കാതെ. 25 വര്‍ഷം പൗലൊസിനൊപ്പം പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താ വിനെ സേവിച്ച തിമൊഥെയൊസ് 45 വയസ്സുള്ളവനായിരിക്കു മ്പോഴാണ് ഈ പ്രബോധനങ്ങള്‍ അദ്ദേഹത്തിനു നല്‍കുന്നത്. ഈ 14 പ്രബോധനങ്ങള്‍ വായിക്കുകയും ഇവയെല്ലാംതന്നെ ഗൗരവമായി കണക്കാക്കിയിട്ടുണ്ടോ എന്നു നിങ്ങളോട് തന്നെ ചോദിക്കുകയും ചെയ്യേണ്ടതാണ്. ശാസനകള്‍ സ്വീകരിക്കുവാനുള്ള താഴ്മ ഇപ്രകാരമുള്ള പ്രബോധനങ്ങള്‍ മറ്റൊരു മുതിര്‍ന്ന സഹോദരനില്‍ നിന്ന് ഇന്ന് സ്വീകരിക്കാനിടയായാല്‍ നിങ്ങളുടെ പ്രതികരണം എങ്ങനെ ആയിരിക്കും? അപ്രകാരമുള്ള തിരുത്തലുകളോ ശാസനകളോ ആവശ്യമില്ലാത്തവിധം നിങ്ങള്‍ പക്വതയുള്ള ആളാണെന്ന ചിന്താഗതിയിലാണോ? ഇത്തരത്തിലുള്ള മനോഭാവ ത്തോടെ നിങ്ങള്‍ ആയിരിക്കുന്നുവെങ്കില്‍ നിങ്ങളെ തിരുത്തുവാനായി ദൈവം ആരേയും നിങ്ങളുടെ അരികിലേക്ക് അയയ്ക്കുകയില്ല – അങ്ങനെയെങ്കില്‍ നിങ്ങള്‍ ഒരു പരാജിതനായിത്തീരും. നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥപോലും തിരിച്ചറിയുവാന്‍ കഴിയാതെ നിര്‍ഭാഗ്യനും അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനുമായി ജീവിതം അവസാനിച്ചേക്കും (വെളി. 3:17). ‘മൂഢന്റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു നല്ലത്'(സഭാ.പ്ര. 7:5). വിവേചനമില്ലാത്തവരും പക്വതയില്ലാത്തവരുമായ സഹോദരീ സഹോദരന്മാരുടെ പൊള്ളയായ പ്രശംസകളാണ് മൂഢന്റെ ഗീതം. അത്തരത്തിലുള്ള ഗീതങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ചുതന്നെ ഉന്നതഭാവവും നിഗളവും ഉള്ളവരായി മാറുകയും തുടര്‍മാനമായി അതു ധ്യാനിച്ചുകൊണ്ടിരു ന്നാല്‍, യാതൊരു ശാസനയും ആവശ്യമില്ല എന്നു നിങ്ങള്‍ ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ദേമാസ് ഒരിക്കല്‍ പൗലൊസിന്റെ സഹപ്രവര്‍ത്തകനായിരുന്നു (കൊലൊ. 4:14). തിമൊഥെയൊസിനു ലഭിച്ചതുപോലെ ദേമാസിനും പൗലൊസില്‍ നിന്നു തിരുത്തലുകള്‍ ലഭിച്ചിരിക്കാം. എന്നാല്‍ അദ്ദേഹം പൗലൊസിനോട് ഇടറി ഈ ലോകത്തിലേക്ക് ഇറങ്ങിപ്പോയി (2 തിമൊഥെ. 4:10). യാക്കോബ് 1:21-ല്‍ ഇപ്രകാരം പറയുന്നു: വചനം സൗമ്യതയോടെ കൈക്കൊള്ളുന്നുവെങ്കില്‍ നാം രക്ഷിക്കപ്പെടും – തിരുത്തലുകളുടെ വാക്കുകളും അതില്‍ ഉള്‍പ്പെടും. ഓര്‍ക്കുക: യസ്രായേല്‍ ജനം പിന്‍മാറ്റത്തിലേക്ക് പോകുമ്പോള്‍ പ്രവാചകന്‍മാരിലൂടെ ദൈവം അവരുടെ നേതാക്കന്മാരെയാണ് ശാസിച്ചിരുന്നത്. തങ്ങളുടെ നേതാക്കന്മാര്‍ ശ്രദ്ധാഹീനരായിത്തീര്‍ന്ന പ്പോഴാണ് യിസ്രായേല്‍ ജനം വഴി തെറ്റി പോയത്. നേതാക്കള്‍ക്കു ദൈവഭയം നഷ്ടമാകുമ്പോള്‍ ജനങ്ങളുടെയും ദൈവഭയം നഷ്ടമാകുന്നു. ദൈവഭയവും തിരുത്തല്‍ ലഭിക്കുന്നതും 2 കൊരി 7:1-ല്‍ ‘ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്ളുക’ എന്ന് ആജ്ഞാപിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇന്നു നമ്മുടെ വിശുദ്ധി കൂടുതല്‍ പൂര്‍ണ്ണത ഉള്ളതല്ലെങ്കില്‍, നാം ദൈവത്തെ വേണ്ടവിധം ഭയപ്പെട്ടില്ല എന്നാണ് അതു തെളിയിക്കുന്നത്. മൂപ്പന്മാര്‍ എന്ന നിലയില്‍ ഈ വിഷയത്തില്‍ നാം അന്യോന്യം സഹായിക്കേണ്ടതാണ്. എന്തു കൊണ്ടെന്നാല്‍ നാം നമ്മുടെ സഹോദരന്റെ കാവല്‍ക്കാരനാണ്. അതുകൊണ്ടാണു ദൈവം ഒന്നിലധികം മൂപ്പന്മാരെ ഒരു സഭയില്‍ നിയമിക്കുന്നത്. എബ്രായര്‍ 3:13-ല്‍ പാപത്തിന്റെ ചതിയില്‍ കഠിനപ്പെടാതിരിപ്പാന്‍ നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കാന്‍ പറഞ്ഞിരിക്കുന്നു. അങ്ങനെ ചതിക്കപ്പെടുന്നതില്‍ നിന്നു രക്ഷപ്പെടുവാന്‍ നമുക്ക് അന്യോന്യം സഹായിക്കാം. യെശയ്യാവ് 11:3-ല്‍ ഇപ്രകാരം വായിക്കുന്നു: ‘യേശുവില്‍ ദൈവത്തിന്റെ ആത്മാവ് ദൈവഭയത്തെക്കുറിച്ചു സൂക്ഷ്മബോധ്യം ഉളവാക്കി.’ നാം അനുവദിക്കുന്നുവെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെയും ദൈവഭയത്തെക്കുറിച്ച് സൂക്ഷ്മബോധ്യമുള്ളവരാക്കും. നാം യഥാര്‍ത്ഥമായി പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടവരാണെങ്കില്‍ നാം ദൈവഭയത്താലും നിറയപ്പെട്ടവരായിരിക്കും. ദൈവം എല്ലായ്‌പ്പോഴും നമ്മുടെ പക്ഷത്താണ്. നാം ആഗ്രഹിക്കു ന്നതിനെക്കാളും പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുവാന്‍ അവിടുന്നു താത്പര്യപ്പെടുന്നു. എല്ലാ ബലഹീനതകളും നമുക്ക് ഉള്ളപ്പോഴും ദൈവത്തിന് ഏതൊരു വ്യക്തിയിലൂടെയും മഹത്തരമായ ഒരു വേല ചെയ്യുവാന്‍ കഴിയും. നാം എല്ലായ്‌പ്പോഴും നമ്മെത്തന്നെ താഴ്ത്തി, ദൈവമുഖം അന്വേഷിക്കുക മാത്രമാണ് അവശ്യം വേണ്ടത്. നമ്മുടെ ജഡത്തിനും പിശാചിനും എതിരായി ദൈവം എപ്പോഴും നമ്മുടെ പക്ഷത്തുണ്ട്. ക്രിസ്ത്യാനികളുടെ ഇടയില്‍ ഇന്ന് മറ്റൊരു യേശുവിനെ (ശിഷ്യത്വം ആവശ്യപ്പെടാത്ത) പ്രസംഗിക്കുന്നു. മറ്റൊരു ആത്മാവിനെ (വ്യാജവരങ്ങള്‍ നല്‍കുന്ന, പക്ഷേ വ്യക്തികളെ വിശുദ്ധീകരിക്കാത്ത) സ്വീകരിക്കുന്നു. മറ്റൊരു സുവിശേഷം (ആരോഗ്യം, സമ്പത്ത് എന്നിവയുടെ സുവിശേഷം) പ്രസംഗിക്കപ്പെടുന്ന കാലയളവിലാണ് നാം ജീവിക്കുന്നത് (2 കൊരി. 11:4). ആയതിനാല്‍ നാം നമ്മുടെ ആയുസ്സില്‍ യഥാര്‍ത്ഥ യേശുവിനെ, യഥാര്‍ത്ഥ പരിശുദ്ധാത്മാവിനെ, ദൈവത്തിന്റെ കൃപയുടെ യഥാര്‍ത്ഥ സുവിശേഷത്തെ ഉയര്‍ത്തുന്നതില്‍ വിശ്വസ്തരായിരിക്കണം. തന്നെത്തന്നെ നീതികരിക്കാതെ ക്ഷമ ചോദിക്കുക നാം നുറുക്കപ്പെടാത്തവരോ ആത്മാവിലുള്ള ദാരിദ്ര്യം ഇല്ലാത്ത വരോ ആയിരുന്നാല്‍ തെറ്റിനെക്കുറിച്ചു ബോധ്യം ലഭിച്ചാലും നാം താഴ്മയോടെ ക്ഷമ ചോദിക്കുവാന്‍ വിമുഖതയുള്ളവര്‍ ആയിരിക്കും. അനേകം മനുഷ്യര്‍ക്കും പറയുവാന്‍ ഏറ്റവും പ്രയാസമുള്ള പത്തു വാക്കുകള്‍ ഇവയാണ്; ”എനിക്ക് ഖേദം ഉണ്ട്, അത് എന്റെ തെറ്റ് ആണ്. ദയവായി എന്നോട് ക്ഷമിച്ചാലും.” നാം ക്ഷമ ചോദിക്കുന്ന സന്ദര്‍ഭത്തില്‍പോലും നുറുക്കപ്പെടാത്ത ആത്മാവ് നമ്മെത്തന്നെ നീതീകരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. എന്നാല്‍ സ്വയനീതീകരണത്തിന്റെ ചെറിയ ഒരംശം നാം ക്ഷമ ചോദിക്കുമ്പോള്‍ ഉണ്ടങ്കില്‍ അതൊരു ക്ഷമാപണം ആകുന്നില്ല. സ്വയനീതീകരണത്തിന്റെ ചെറിയ ഒരു വാസന എങ്കിലും നമ്മുടെ ക്ഷമാപണത്തിലുണ്ടെങ്കില്‍ നാം തകര്‍ക്കപ്പെട്ടവരല്ലെന്നു നമുക്കു തീര്‍ച്ചയാക്കാം. തന്നെത്തന്നെ നീതീകരിക്കുക എന്നതു പരീശന്റെ ലക്ഷണമാണെന്നു യേശു പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കൊ:16:15). നാം ചെയ്ത ഒരു കാര്യം തെറ്റാണെന്ന് ബോധ്യപ്പെടുന്നപക്ഷം വളരെ പെട്ടെന്ന് അംഗീകരിക്കുകയും നിരപ്പു പ്രാപിക്കുകയും ചെയ്യേണ്ടതാണ്. നുറുക്കപ്പെട്ടവനായ ഒരു വ്യക്തിക്ക് ഇപ്രകാരം ചെയ്യുന്നതിന് യാതൊരു പ്രയാസവും ഉണ്ടായിരിക്കയില്ല. എന്നാല്‍ തകര്‍ക്കപ്പെടാത്തതായ ഒരു വ്യക്തി ഈ രണ്ടുകാര്യങ്ങളും ചെയ്യുന്നതിന് കാലതാമസം വരുത്തുന്നു. താന്‍ ക്ഷമാപണം ചെയ്യുമ്പോള്‍ മറ്റൊരു വ്യക്തിയെയും അതോടൊപ്പം കുറ്റാരോപണം നടത്തുന്നു. വിലക്കപ്പെട്ട കനി താന്‍ ഭക്ഷിച്ചുവെന്നു സമ്മതിക്കുന്ന വേളയില്‍തന്നെ ആദാം ദൈവം തന്നോടൊപ്പം ആക്കിയ സ്ത്രീയാണ് അതു തനിക്കു നല്‍കിയതെന്നു പറഞ്ഞ് അവന്‍ തന്നെത്തന്നെ നീതീകരിക്കുന്നു. അങ്ങനെ തന്റെ ഭാര്യയെ കുറ്റപ്പെടുത്തുന്നു- അതോടൊപ്പം ദൈവത്തേയും, അപ്രകാരമുള്ള ഒരു ഭാര്യയെ തനിക്ക് നല്‍കിയെന്നതിനാല്‍! ഒരു പാപമോ തെറ്റോ ഏറ്റു പറയേണ്ട രീതി ഇതല്ല. 51-ാം സങ്കീര്‍ത്തനത്തില്‍ ദാവീദിന്റെ പാപം ഏറ്റുപറയുന്നത് ഏതു വിധമെന്ന് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. സ്വയനീതീകരണ ത്തിന്റെ ഒരു ചെറിയ വാസനപോലും നമുക്ക് അവിടെ അനുഭവ പ്പെടുന്നില്ല. യഥാര്‍ത്ഥമായി നുറുക്കപ്പെട്ട ഒരു വ്യക്തിയുടെ ലക്ഷണമാണത്. യഥാര്‍ത്ഥത്തില്‍ നുറുക്കപ്പെടുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും എങ്ങനെയാണു പാപങ്ങള്‍ ഏറ്റുപറയേണ്ടതെന്നും മനസ്സിലാക്കേണ്ടതിന് 51-ാം സങ്കീര്‍ത്തനം മുഴുവനും ധ്യാനിക്കേണ്ടതിന് ഞാന്‍ ഉത്സാഹിപ്പിക്കുന്നു. കൂടാതെ നിങ്ങളെത്തന്നെ ന്യായീകരിക്കേണ്ടതിന് നിങ്ങള്‍ക്ക് ഒരു ഭോഷ്‌ക്കെങ്കിലും പറയേണ്ടതായിവരും. ആ ഭോഷ്‌ക് വളരെ ചെറിയതായിരിക്കും. ഒരു പക്ഷേ കാര്യങ്ങള്‍ പെരുപ്പിച്ച് പറയുകയോ ചില സംഭവങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്യുക (നമ്മെത്തന്നെ ഒരു നല്ല വെളിച്ചത്തില്‍ പ്രകടിപ്പിക്കേണ്ടതിന് വേണ്ടി) എന്നതായിരിക്കും അത്. ഒരു കളളം പറയുന്നത് പ്രയാസകരമാണ്. എന്തുകൊണ്ടെന്നാല്‍ ഒരിക്കല്‍ ഒരു വ്യാജം പറയുന്നുവെങ്കില്‍ അതിനു സഹായകമായ രീതിയില്‍ കൂടുതല്‍ കളവുകള്‍ നാം പറയേണ്ടിവരും. വ്യാജം പറയുന്നതിനെ നാം എതിര്‍ക്കുകയും സത്യത്തെ പൂര്‍ണ്ണഹൃദയ ത്തോടെ സ്‌നേഹിക്കുകയും വേണം. അല്ലാത്തപക്ഷം നാം ദൈവത്തിന്റെ അഭിഷേകവും പൂര്‍ണപ്രസാദവും ജീവിതത്തില്‍ നഷ്ടപ്പെട്ടവര്‍ ആയിത്തീരും. നമുക്ക് താങ്ങാവുന്നതിനും അപ്പുറമായ ഏറ്റവും വലിയ നഷ്ടം ആയിരിക്കും അത്. ദൈവം നമ്മില്‍ കാണുന്ന ചില നിഗളസ്വഭാവത്തെ പുറത്തുകൊണ്ടുവരുവാനും ഇല്ലായ്മ ചെയ്യുവാനും വേണ്ടി ചില ചെറിയ സംഭവങ്ങള്‍ അനുവദിക്കുകയും നാം അതില്‍ ഇടറി വീഴുവാന്‍ ഇടയാക്കുകയും ചെയ്യും (യെഹസ്‌കേല്‍ 3:20 ”ഞാന്‍ അവരുടെ മുമ്പില്‍ ഇടര്‍ച്ച വയ്ക്കും”). നാം പരാജയപ്പെടുമ്പോള്‍ ദൈവം നമ്മെ താഴെ പറയുന്ന കാര്യങ്ങളില്‍ പരിശോധിക്കും: (1) നാം വീഴുവാനിടയാക്കിയ നമ്മുടെ നിഗളം നാം മനസ്സിലാക്കിയോ (2) നമ്മുടെ പാപം ഏറ്റു പറയാനിടയായോ (3) ദൈവമുമ്പാകെ നമ്മെ താഴ്ത്തിയോ (4) മറ്റു വ്യക്തികളുമായി നിരപ്പു പ്രാപിച്ചോ. നാം നമ്മെത്തന്നെ വിധിച്ച് ഈ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍ നാം വിധിക്കപ്പെടുകയില്ല. നാം നമ്മെത്തന്നെ നീതീകരിക്കുന്നുവെങ്കില്‍ നുറുങ്ങപ്പെടാത്തവരായി അവശേഷിക്കയും ഒരു നാളില്‍ ലോകത്തോടൊപ്പം വിധിക്കപ്പെടുകയും ചെയ്യും (1 കൊരി. 11:31,32). നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുക നമ്മുടെ തെറ്റുകള്‍ സമ്മതിച്ചേറ്റെടുക്കുന്നതില്‍ നാം വിശ്വസ്തരാകണമെന്നു ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ മിക്ക മൂപ്പന്മാരും തങ്ങളുടെ തെറ്റുകള്‍ സമ്മതിക്കുന്നതിനു വൈമനസ്യം ഉള്ളവരാണ്. ഇതു വളരെ ഗൗരവമായതാണ്. നിഗളം മാത്രം ആണ് ഇതിനു കാരണം. അങ്ങനെയുള്ളവരുടെ ശുശ്രൂഷ കൃപയോട് കൂടിയതായിരിക്കയില്ല. എന്തുകൊണ്ടെന്നാല്‍ ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു. തന്നെത്തന്നെ വിധിക്കയും തങ്ങളുടെ തെറ്റുകളെ വളരെ പെട്ടെന്നു മനസ്സിലാക്കി ക്ഷമ ചോദിക്കുകയും ചെയ്യുന്നവരെ ദൈവം വളരെയധികം വിലമതിക്കുന്നു. ഒരു സഹോദരന്‍ കളവു പറയുകയോ തന്റെ തെറ്റ് മനസ്സിലാക്കി ക്ഷമാപണം നടത്താന്‍ വിസ്സമ്മതിക്കുകയോ ചെയ്തുവെന്ന് മനസ്സിലാകുമ്പോള്‍ ആ വ്യക്തിയില്‍ എനിക്കുള്ള വിശ്വാസം എല്ലായ്‌പ്പോഴും നഷ്ടമാകാറുണ്ട്. നാം എല്ലാവരും തെറ്റുകള്‍ ചെയ്യാറുണ്ട്. ദൈവം ഒരുവന്‍ മാത്രമേ, ഒരിക്കലും തെറ്റുകള്‍ ചെയ്യാതിരിക്കുന്നുളളു. നാം ഒരു തെറ്റു ചെയ്യുമ്പോള്‍ വളരെ പെട്ടെന്ന് അതു മനസ്സിലാക്കുകയും ദൈവ ത്തോടും നമ്മുടെ തെറ്റുകള്‍ക്കു വിധേയരായവരോടും ക്ഷമ ചോദിക്കുകയും ചെയ്യേണ്ടതാണ്. നാം തെറ്റു ചെയ്തതിലൂടെ സ്വാധീനിക്കപ്പെട്ട കൂട്ടുസഹോദരന്മാരോട് ക്ഷമ ചോദിക്കുമ്പോള്‍ ഒരു മൂപ്പനെന്ന നിലയില്‍ നമ്മുടെ താഴ്മയാണ് അവിടെ പരീക്ഷിക്ക പ്പെടുന്നത്. എല്ലാ മൂപ്പന്മാരും തങ്ങളോടുതന്നെ ചോദിക്കേണ്ട ഒരു നല്ലചോദ്യം ഇപ്രകാരമാണ്: മറ്റൊരു സഹോദരനോട് എന്നാണ് ഞാന്‍ ഏറ്റവും ഒടുവിലായി ഒരു തെറ്റ് (പാപം) ഏറ്റുപറയുകയോ ക്ഷമ ചോദിക്കുകയോ ചെയ്തത്? നാം നമ്മുടെ തെറ്റുകള്‍ സത്യസന്ധമായി ദൈവത്തോടും മനുഷ്യരോടും ഏറ്റുപറയുന്നുവെങ്കില്‍ ദൈവം ഇപ്രകാരം നമ്മോടും പറയും: ”ഞാന്‍ ഇനി നിങ്ങളുടെ പാപങ്ങളെ ഓര്‍ക്കയില്ല”(എബ്രാ. 8:12). ഒരു കാര്യംകൂടെ ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ: നമ്മുടെ കഴിഞ്ഞകാല തെറ്റുകളില്‍ നിന്നു പാഠങ്ങള്‍ പഠിക്കേണ്ടതാണ്. അല്ലെങ്കില്‍ ആ തെറ്റുകള്‍ നാം ആവര്‍ത്തിച്ചേക്കാം. നമ്മെ നുറുക്കുവാന്‍ കര്‍ത്താവിനെ അനുവദിക്കുക യേശു ഒരിക്കല്‍ 5 അപ്പംകൊണ്ട് വലിയ പുരുഷാരത്തെ പോഷിപ്പിച്ചു. ആദ്യം അവിടുന്ന് ആ അപ്പത്തെ വാഴ്ത്തി. പക്ഷേ ആ 5 അപ്പവും അപ്പോഴും അതുപോലെ തന്നെ അവശേഷിച്ചു. അത് ആ പുരുഷാരത്തെ പോഷിപ്പിക്കാന്‍ പര്യാപ്തമായില്ല. ആ അപ്പത്തെ നുറുക്കിയപ്പോള്‍ മാത്രമാണ് പുരുഷാരത്തിന് ആഹാരമായി മാറിയത്. അതുകൊണ്ട് പരിശുദ്ധാത്മാവിനാല്‍ അനുഗൃഹീതമാകുന്നത് (അഭിഷേകം ചെയ്യപ്പെടുന്നത്) കൊണ്ടുമാത്രം പോരാ, കര്‍ത്താവി നാല്‍ നാം തകര്‍ക്കപ്പെടേണ്ടതും ആവശ്യമാണ്. അങ്ങനെയാണെങ്കില്‍ മാത്രമേ നാം നമ്മുടെ മുഖം പൊടിയോളം താഴ്ത്തുകയും ദൈവശക്തിയെ യാതൊരു തടസ്സവും കൂടാതെ നമ്മിലൂടെ ഒഴുകുവാന്‍ ഇടയാക്കുകയും ചെയ്യുകയുള്ളൂ. മോശെയും അഹരോനും ഒരേ കാലയളവിലാണ് ദൈവജനത്തെ നയിക്കുന്ന നേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടത് എന്നു പുറപ്പാട് 4-ല്‍ കാണുന്നു. അഹരോന്‍ നല്ല വാക്ചാതുര്യമുള്ള പ്രസംഗകനായിരുന്നു. എന്നാല്‍ മോശെ അങ്ങനെയായിരുന്നില്ല (പുറ.4:10,14). എന്നിട്ടും ദൈവം മോശെയെയാണ് ഉപയോഗിച്ചത്. അഹരോനെ അല്ല. എന്തുകൊണ്ടെന്നാല്‍ മോശെ ഒരു തകര്‍ക്കപ്പെട്ട മനുഷ്യന്‍ ആയിരുന്നു. അഹരോന്‍ അങ്ങനെ അല്ലായിരുന്നു. മരുഭൂമിയില്‍ 40 വര്‍ഷത്തെ തകര്‍ച്ചയുടെ കാലഘട്ടത്തിലൂടെ ദൈവം മോശെയെ കടത്തിവിട്ടു. ദൈവം അവനെ താഴ്ത്തി, രാജകൊട്ടാരത്തിലെ അധികാരി എന്ന നിലയില്‍ നിന്നും മരുഭൂമിയിലെ ആട്ടിടയനായി മാറി. 40 വര്‍ഷം തന്റെ അമ്മായിയ പ്പനോടുകൂടെ പാര്‍ക്കുക – അവനു വേണ്ടി വേല ചെയ്യുക. മോശെയെ കഠിനമായി നുറുക്കുവാന്‍ അതു മാത്രം മതിയായിരുന്നു. അഹരോന് ഒരിക്കലും അത്തരമൊരു തകര്‍ച്ച ഉണ്ടായിരുന്നില്ല. അതായിരുന്നു അവര്‍ തമ്മിലുള്ള വ്യത്യാസം. ഈ രണ്ടു വ്യക്തികളും ഫലപ്രദമായിത്തീരുന്നതില്‍ എത്രത്തോളം വ്യത്യസ്തരായിരുന്നുവെന്ന് പുറപ്പാട് 32-ല്‍ കാണാവുന്നതാണ്. നുറുക്കപ്പെട്ട വ്യക്തിയായ മോശെ തങ്ങളുടെ ഇടയില്‍ ആയിരുന്നിട ത്തോളം, യിസ്രായേല്‍ ജനം കര്‍ത്താവിനെ അനുഗമിച്ചു. എന്നാല്‍ മോശെ 40 ദിവസത്തേക്ക് അവരില്‍ നിന്നും അകന്നപ്പോള്‍ അഹരോന്‍ അവരുടെ താത്കാലിക നേതാവായി. പെട്ടെന്നുതന്നെ അവര്‍ വിഗ്രഹാരാധനയിലേക്കു വഴുതി മാറി. ഒരു കാളക്കുട്ടിയെ ആരാധിക്കുകയും ചെയ്തു. അഹരോന്‍ വളരെ വാഗൈ്വഭവമുള്ള പ്രസംഗകനായിരുന്നു. എങ്കിലും ദൈവജനത്തെ വിശുദ്ധിയില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ താന്‍ മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ പരിശ്രമിച്ചു. ഏകദേശം 20 ലക്ഷം വരുന്ന ജനതയെ മരുഭൂമിയില്‍ 40 വര്‍ഷത്തോളം ദൈവവഴിയില്‍ സൂക്ഷ്മതയോടെ നടത്തുവാന്‍ തകര്‍ക്കപ്പെട്ടവനായ ഒരു മോശെയ്ക്കു കഴിഞ്ഞു. നൂറ്റാണ്ടുകളായി സഭാചരിത്രത്തിലും ഇത് കാണാവുന്നതാണ്. തകര്‍ക്കപ്പെട്ട വ്യക്തികളെയാണ് ദൈവം തന്റെ വഴിയിലൂടെ തന്റെ സഭയെ കാത്തുസൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്നത്. കീഴടങ്ങല്‍ നുറുക്കത്തിലേക്കു നയിക്കുന്നു നമ്മുടെ മൂപ്പന്മാര്‍ക്ക് കീഴടങ്ങുവാന്‍ ആവശ്യപ്പെടുന്നതിലൂടെ ദൈവം നമ്മെ നുറുക്കുകയാണ് ചെയ്യുന്നത്. ‘ആത്മിക നേതാവ്’എന്ന എന്റെ ഒരു പുസ്തകത്തിലെ ഉദ്ധരണി ഇപ്രകാരമാണ്: ”ഒരു ദൈവികമനുഷ്യന് കീഴടങ്ങുമ്പോള്‍ ഭോഷത്തമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ സംരക്ഷിക്കുക മാത്രമല്ല നാം ചെയ്യുന്നത്. അദ്ദേഹത്തില്‍ നിന്നും അനേകവിധമായ ജ്ഞാനം ഗ്രഹിക്കുവാനും നമുക്കു കഴിയുന്നു. നാം അജ്ഞരായിരിക്കുന്ന പല അപകടങ്ങള്‍ താന്‍ തന്നെ അഭിമുഖീകരിച്ചിട്ടുള്ളതിനെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ അദ്ദേഹത്തിനു കഴിയും. കുഞ്ഞുങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ രക്ഷാകര്‍ത്തൃത്വത്തില്‍ സുരക്ഷിത രായിരിക്കുന്നതുപോലെ ആത്മീയ അധികാരത്തിനു കീഴ്‌പ്പെടുന്ന തിനാല്‍ നാമും സുരക്ഷിതരാണ്. 1 പത്രൊസ് 5:5-ല്‍ നാം ഇപ്രകാരം വായിക്കുന്നു: യൗവനക്കാര്‍ തങ്ങളുടെ മൂപ്പന്മാര്‍ക്ക് കീഴടങ്ങി ഇരിക്കേണ്ടതാണ്. എന്തുകൊണ്ടെ ന്നാല്‍ ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു. താഴ്മയുള്ള വര്‍ക്കു കൃപ നല്‍കുന്നു. ദൈവത്തില്‍ നിന്നും ആത്മിക അധികാരം ലഭിക്കുന്നതിന്റെ രഹസ്യത്തിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നു. അനേകം നല്ലവരായ സഹോദരന്മാരെ എനിക്കു പരിചയമുണ്ട്. പക്ഷേ ഒരിക്കല്‍പോലും അവര്‍ക്ക് ആത്മീയ അധികാരം ലഭിച്ചിട്ടില്ല. കാരണം അവരുടെ ജീവിതകാലത്തൊരിക്കലും അവര്‍ മറ്റൊരാള്‍ക്കും കീഴടങ്ങി ഇരുന്നിട്ടില്ല. അവരുടെ ഉറച്ച നിലപാടുള്ള ഇച്ഛാശക്തി ഒരിക്കലും തകര്‍ക്കപ്പെടാനിടയായിട്ടില്ല. നുറുക്കപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയുടെ കയ്യില്‍ അധികാരം ലഭിക്കുക എന്നത് വളരെ അപകടക രമായ ഒരു കാര്യമാണ്. ആദ്യമായി നിങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയായിരിക്കവെ മറ്റുള്ള ആളുകളുടെമേല്‍ അധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അവരെ നശിപ്പിക്കും. അതോടൊപ്പം ഈ പ്രക്രിയയാല്‍ നിങ്ങളും സ്വയം നശിക്കും. നമ്മില്‍ ആര്‍ക്കെങ്കിലും ആത്മീയ അധികാരം നല്‍കുന്നതിന് മുമ്പ് ദൈവത്തിന് ആദ്യമായി നമ്മുടെ നിഗളത്തിന്റെ ശക്തി തകര്‍ക്കേണ്ടതുണ്ട്. എന്റെ സ്വന്ത അനുഭവം ഞാന്‍ ചുരുക്കമായി പറയട്ടെ: 20-നും 30-നും മധ്യേ പ്രായമുള്ള എന്റെ ജീവിതത്തിലെ 10 വര്‍ഷത്തെ കാലയളവില്‍ ഒന്നിലധികം സഭകളിലെ മൂപ്പന്മാര്‍ എന്റെ ശുശ്രൂഷയില്‍ അസൂയാലുക്കളായി എന്നെ താഴ്ത്തുവാനും പരസ്യമായി അപമാനിക്കുവാനും ദൈവം അനുവദിച്ചു. ആ എല്ലാ സന്ദര്‍ഭങ്ങളിലും എന്റെ വായ് അടച്ച് അവരെ ചോദ്യം ചെയ്യാതെ അവര്‍ക്ക് കീഴടങ്ങി ഇരിപ്പാന്‍ ദൈവം എന്നോട് പറയുകയുണ്ടായി. അപ്രകാരം തന്നെ ഞാന്‍ ചെയ്തു. ഞാന്‍ അവരുടെ സഭയിലായിരുന്നപ്പോഴും ആ സഭയില്‍ നിന്നു മാറിയതിനുശേഷവും അവരോട് ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കുവാന്‍ എനിക്കു കഴിഞ്ഞു. ആ കാലയളവില്‍ ദൈവം ഭാവിയില്‍ എനിക്കായി കരുതിവച്ചിരുന്ന ശുശ്രൂഷ എന്താണെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്നാല്‍ അനേക വര്‍ഷങ്ങളായി നുറുക്കപ്പെട്ടതിലൂടെ ആത്മീയ അധികാരം വിനിയോഗിക്കുന്നതിനായി ദൈവം എന്നെ ഒരുക്കുകയായിരുന്നു. ഇന്നുവരെയും എന്നെ നുറുക്കത്തിലൂടെ നയിക്കുന്നത് ദൈവം പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഞാന്‍ ഇതിനു മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത പുതിയ പരീക്ഷകളിലൂടെ ദൈവം എന്നെ നയിച്ചു. മതഭക്തരായ വ്യക്തികള്‍ എന്നെ കോടതിയില്‍ കയറ്റുകയും തെറ്റായ ആരോപണങ്ങള്‍ അവിടെ ഉന്നയിക്കുകയും ചെയ്തു- 10 വര്‍ഷത്തോളം. പക്ഷേ എന്റെ ജീവിതത്തെക്കുറിച്ചുള്ള തന്റെ പദ്ധതി മാറ്റമില്ലാതെ തുടരുന്നു. എന്നെ കൂടുതലായി തകര്‍ക്കുകയും അതിലൂടെ തന്റെ ജീവനും തന്റെ അധികാരവും എന്നിലേക്ക് ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു. നമ്മുടെ നേതാക്കന്മാര്‍ നമ്മെ തിരുത്തുന്നതിലൂടെ നമ്മുടെ ശക്തിയും അഹന്തയും ദൈവം തകര്‍ക്കുന്നു. ഏകദേശം എല്ലാ വിശ്വാസികള്‍ക്കും തിരുത്തലുകള്‍ സ്വീകരിക്കുന്നതു വളരെ പ്രയാസകരമായി അനുഭവപ്പെടുന്നു. രണ്ടു വയസ്സുള്ള ഒരു ശിശുവിനു പോലും തിരുത്തലുകള്‍ സ്വീകരിക്കുക അത്ര എളുപ്പമല്ല – പ്രത്യേകിച്ച് അതു പരസ്യമായിട്ടാണ് നല്‍കുന്നതെങ്കില്‍. പരസ്യമായി നിങ്ങളെ ശാസിച്ചപ്പോള്‍ നിങ്ങള്‍ സന്തോഷത്തോടെ അതു സ്വീകരിച്ച സന്ദര്‍ഭം ഒടുവില്‍ എന്നായിരുന്നു? അങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വീകരിക്കാനിടയായിട്ടുണ്ടോ? ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് ആത്മീയ അധികാരം ഇല്ലാത്തതില്‍ ആശ്ചര്യപ്പെടാനില്ല. തകര്‍ക്കപ്പെടാത്ത വ്യക്തികള്‍ എപ്പോഴും ഏകാകികളായിരിക്കും. അവര്‍ ആര്‍ക്കും കീഴ്‌പ്പെടുകയില്ല. അവര്‍ എവിടേക്കു പോകാന്‍ ആഗ്രഹിക്കുന്നുവോ അവിടേക്കു പോകുന്നവരും എന്തു ചെയ്യണമെന്നു വിചാരിക്കുന്നുവോ അതു ചെയ്യുന്നവരും ആയിരിക്കും. അപ്രകാരം നുറുക്കപ്പെടാത്ത വ്യക്തികള്‍ക്ക് തങ്ങളെ അനുസരിക്കുകയും തങ്ങള്‍ പറയുന്നത് സ്വീകരിക്കുകയും ചെയ്യുന്നവരുമായി മാത്രമേ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളു. അങ്ങനെയുള്ള ഏകാകികള്‍ക്കു ദൈവം ഒരിക്കലും തന്റെ ആത്മീയ അധികാരം നല്‍കുകയില്ല. എന്തുകൊണ്ടെന്നാല്‍ ഒറ്റപ്പെട്ട വിശ്വാസികളുടെ കൂട്ടമല്ല, ഒരു ശരീരമാണ് താന്‍ പണിയുന്നത്.”

അധ്യായം 17
സാത്താനെ ജയിക്കുക

യേശു ആദ്യമായി സഭയെക്കുറിച്ചു സംസാരിച്ചപ്പോള്‍ തന്നെ സാത്താന്യ ശക്തികളുമായി ആത്മീയ പോരാട്ടത്തില്‍/യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു പ്രതിപാദിച്ചു. അവിടുന്ന് ഇപ്രകാരം പറഞ്ഞു: ”ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല” (മത്താ. 16:18). യേശു പറഞ്ഞത് എന്താണെന്നു ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുക: സഭയുടെ ഗോപുരങ്ങള്‍ ഇരുട്ടിന്റെ ശക്തികളാല്‍ ആക്രമിക്കപ്പെടുക യല്ല, പ്രത്യുത പാതാളഗോപുരങ്ങള്‍ സഭയാല്‍ ആക്രമിക്കപ്പെടുന്നു. സഭകളിലെ എല്ലാ മൂപ്പന്മാരും ഇത് വ്യക്തമായി മനസ്സിലാക്കേണ്ട താണ്. സാത്താന്റെ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നിലപാട് അല്ല സഭ സ്വീകരിക്കേണ്ടത്; മറിച്ച് യേശുവിനെപ്പോലെ തന്നെ (ക്രിസ്തുവിന്റെ ആദ്യശരീരം) സാത്താന്റെ കോട്ടകളെ തകര്‍ക്കുവാനാ യിട്ടാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. സാത്താന്‍ ക്രൂശില്‍ പരാജയപ്പെട്ടു സാത്താന്‍ ക്രൂശില്‍ പരാജയപ്പെട്ടവനാണെന്നു നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ക്രൂശില്‍ സംഭവിച്ച 4 കാര്യങ്ങള്‍ ഇപ്രകാരമാണ്: ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശില്‍ മരിച്ചു (1 കൊരി. 15:3). അതിനാല്‍ നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെട്ടു. ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു (ഗലാ. 3:13). അതിനാല്‍ നാം ഒരു ശാപത്തിനും അധീനരല്ല (പൂര്‍വികമായ ശാപമോ മറ്റേതെങ്കിലും തരത്തിലുള്ള ശാപമോ). നമ്മുടെ പഴയ മനുഷ്യന്‍ ക്രിസ്തുവിനോടൂകൂടെ ക്രൂശില്‍ തറയ്ക്കപ്പെട്ടു (റോമ. 6:6). അതിനാല്‍ ശേഷമുള്ള കാലത്തൊരി ക്കലും നാം പാപത്തെ സേവിക്കാനിടയാകരുത്. സാത്താന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടപ്പോള്‍ അവന്റെ ആയുധ വര്‍ഗ്ഗം താഴെ വയ്പ്പിച്ചു (കൊലൊ. 2:15; എബ്രാ. 2:14). അതിനാല്‍ നാം ഇനി ഒരിക്കലും അവനെ ഭയപ്പെടേണ്ടതില്ല. കാരണം അവനു നമ്മുടെ മേല്‍ യാതൊരു അധികാരവും ഇല്ല. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും ഈ 4-ാമത്തെ സത്യത്തെക്കുറിച്ച് അജ്ഞരാണ് – സാത്താന്റെ തോല്‍വിയെക്കുറിച്ച്. യേശു പറഞ്ഞു: ”ബലവാനെ (സാത്താനെ) പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടില്‍ കടന്നു അവന്റെ കോപ്പു കവര്‍ന്നു കളവാന്‍ എങ്ങനെ കഴിയും? എന്നെ സഹായിക്കാത്തവന്‍ (ഈ യുദ്ധത്തില്‍) എനിക്കു പ്രതികൂലം ആകുന്നു”(മത്താ. 12:29,30 എന്‍എഎസ്ബി & ലിവിങ്). അതുകൊണ്ടു സാത്താന്റെ പരാജയത്തെക്കുറിച്ചു നാം നല്ല ബോധ്യമുള്ളവരായിരിക്കണം. പഴയനിയമ കാലത്ത്, യിസ്രായേല്‍ ജനത്തെ സാത്താനോട് എതിരിടുന്നതിന് ദൈവം അനുവദിച്ചിരുന്നില്ല. കാരണം സാത്താന്‍ അന്നു തോല്‍പ്പിക്കപ്പെട്ടവനായിരുന്നില്ല. അതുകൊണ്ട് യിസ്രായേല്യര്‍ സാത്താനാല്‍ തോല്‍പ്പിക്കപ്പെടുമായിരുന്നു. പക്ഷേ സാത്താന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടതിനാല്‍, ഇന്നു സഭയ്ക്കു സാത്താനോടെ തിര്‍ത്തു നില്‍ക്കുവാനും അവനെ കീഴടക്കുവാനും കഴിയും. നാം അവനോട് എതിര്‍ത്തു നില്‍ക്കുന്നുവെങ്കില്‍ അവന്‍ നമ്മെ വിട്ട് ഓടിപ്പോകും (യാക്കോബ് 4:7). നമുക്ക് ഇപ്പോള്‍ സാത്താനുമായി യുദ്ധത്തിലേര്‍പ്പെടേണ്ടതില്ല. പക്ഷേ അവനെ എതിര്‍ക്കുക മാത്രമാണ് വേണ്ടത്. സാത്താന്‍ ക്രൂശില്‍ പരാജയപ്പെട്ടുവെന്നും അവന് നമ്മുടെമേല്‍ യാതൊരു അധികാര വുമില്ലെന്നും നമ്മുടെ ഹൃദയത്തില്‍ വിശ്വസിക്കുകയും വായ്‌കൊണ്ട് ഏറ്റു പറയുകയും യേശുവിന്റെ നാമത്തില്‍ എതിര്‍ക്കുകയും ചെയ്താല്‍ അവന്‍ നമ്മെ വിട്ട് ഓടിപ്പോകും. ഈ ഏറ്റു പറച്ചിലില്‍ നാം ഉറച്ച് നില്ക്കുന്നിടത്തോളം സാത്താന് നമ്മെ നിരുത്സാഹപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയുകയില്ല. നമ്മുടെ ഈ സാക്ഷ്യവചന ത്താല്‍ നമുക്കു സാത്താനെ കീഴടക്കുവാന്‍ കഴിയും (വെളിപ്പാട് 12:11). സാത്താന്റെ ആക്രമണങ്ങളും പൈശാചികമായ ഉപദേശങ്ങളും സഭയെ ആക്രമിക്കുന്നതില്‍ സാത്താന് 2000 വര്‍ഷത്തെ പരിചയമുണ്ട്. അതിനാല്‍ അവന്‍ മനസ്സിലാക്കിയ ചില പാഠങ്ങള്‍ ഇപ്രകാരമാണ്: സഭയെ പുറത്ത് നിന്ന് ആക്രമിക്കുന്നതിലും (പീഡകളാല്‍) ഫലപ്രദമായത് സഭയില്‍ നുഴഞ്ഞുകയറി ആക്രമിക്കുന്നതാണെന്ന് സാത്താന്‍ മനസ്സിലാക്കുന്നു. എന്തുകൊണ്ടെന്നാല്‍ പുറത്തു നിന്നുള്ള ആക്രമണം നേരിടേണ്ടിവരുമ്പോള്‍ സഭാജനങ്ങള്‍ ഐക്യതയോടെ അതിനെതിരെ നില്‍ക്കാന്‍ ഇടയാകുന്നു. അസന്മാര്‍ഗികതയിലേക്ക് ഒരു നേതാവിനെ വീഴിക്കുന്നതിനെ ക്കാളും, നല്ലതായി ജീവിതം നയിക്കുന്ന ഒരു വ്യക്തി പ്രഘോഷി ക്കുന്ന ദുരുപദേശങ്ങളിലൂടെ സഭയെ ആക്രമിക്കുന്നതാണ് ഫലം നല്‍കുന്നതെന്നു സാത്താന്‍ അറിയുന്നു. എന്തുകൊണ്ടെന്നാല്‍ അസാന്മാര്‍ഗിക ജീവിതത്തിലേക്കു വഴുതിവീഴുന്ന നേതാവില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. സാന്മാര്‍ഗിക ജീവിതം നയിക്കുന്നവരെങ്കിലും വഞ്ചിക്കുന്നവരായ വ്യക്തികളിലൂടെ അത്തരം വിശ്വാസികളെ വഴിതെറ്റിക്കുവാന്‍ വളരെ വേഗം സാധിക്കുമെന്നും സാത്താന്‍ മനസ്സിലാക്കുന്നു. ഇരുട്ടിന്റെ ദൂതനായി വേഷമിട്ട്, മറ്റു മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട്, വിദ്വേഷം പ്രസംഗിച്ചുകൊണ്ട് വരുന്ന സാത്താനെക്കാളും വെളിച്ച ദൂതന്റെ വേഷമിട്ട് വേദപുസ്തകം ഉദ്ധരിച്ചുകൊണ്ട് സ്‌നേഹത്തെക്കുറിച്ചു പ്രസംഗിക്കുകയാണെങ്കില്‍ (സത്യത്തെ മറച്ചുവച്ചുള്ള സ്‌നേഹം) വിശ്വാസികളില്‍ അധികം പേരെയും വഴി തെറ്റിക്കുവാന്‍ കഴിയുമെന്ന് സാത്താന്‍ അറിയുന്നു. മിക്ക വിശ്വാസികളും വചനത്തില്‍ ശരിയായ ഗ്രാഹ്യമുള്ളവരല്ലാ ത്തതിനാല്‍ സത്യത്തിന്റെ ഒരു വശം മാത്രം പ്രസ്താവിക്കുന്ന വരിലൂടെ അവര്‍ വഴി തെറ്റി പോകുവാന്‍ ഇടയാകുന്നു. പിശാച് യേശുവിനോട് സത്യത്തിന്റെ ഒരുവശം മാത്രം ഉദ്ധരിച്ചപ്പോള്‍, സത്യത്തിന്റെ മറുവശംകൂടെ ഉദ്ധരിച്ചായിരുന്നു യേശു അതിനെ എതിര്‍ത്തു നിന്നത് (മത്താ. 4:6,7). ക്രിസ്തീയ ലോകത്ത് ഇന്ന് കാണുന്ന മിക്ക തെറ്റായ പഠിപ്പിക്കലുകളും ദുരുപദേശ സഭകളും ഉടലെടുക്കാന്‍ കാരണമായിത്തീര്‍ന്നത്, തിരുവചനത്തിലെ ഒരു വാക്യത്തിന് മാത്രം ഊന്നല്‍ കൊടുക്കുകയും അതിന് സന്തുലിതമായ മറ്റ് സത്യങ്ങളെ അവഗണിക്കുകയും ചെയ്ത വ്യക്തികളിലൂടെ ആയിരുന്നു. 1 തിമൊഥെയൊസ് 4:1-3-ല്‍ പറഞ്ഞ പ്രകാരം വഞ്ചിക്കുന്ന ആത്മാക്കളുടെ ഒരു പ്രളയം സാത്താന്റെ ഉപദേശങ്ങളാല്‍ ക്രിസ്തീയ ലോകത്ത് മുഴുവനും വ്യാപിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ഉപദേശ ങ്ങള്‍ പുസ്തകങ്ങളിലൂടെയും ഇന്റര്‍നെറ്റ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഇവ അശ്ലീലസാഹിത്യത്തെക്കാള്‍ അപകടകാരികളുമാണ്. എന്തുകൊണ്ടെ ന്നാല്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നത് പൈശാചികമാണെന്ന് വളരെ വേഗം മനസ്സിലാക്കാന്‍ കഴിയും. ‘പിശാചിന്റെ ഉപദേശങ്ങള്‍’ പൈശാചികമാണെന്നു തിരിച്ചറിയുവാന്‍ കൂടി കഴിയുകയില്ല. ഭൂമിയില്‍ ആദ്യമായി പ്രചരിക്കപ്പെട്ട സാത്താന്റെ രണ്ട് ഉപദേശങ്ങള്‍ ഇവയായിരുന്നു: ദൈവത്തോട് അനുസരണക്കേട് കാട്ടിയാലും മരിച്ചുപോകുകയി ല്ലെന്നു സാത്താന്‍ ഹവ്വയോട് പറഞ്ഞു (ഉല്പ. 3:4). സ്‌നേഹവാ നായ ഒരു ദൈവം ഒരിക്കലും തന്റെ സൃഷ്ടിയുടെ പാപത്തിന് അവരെ ശിക്ഷിക്കുകയില്ലെന്നാണ് സാത്താന്‍ ബോധ്യപ്പെടു ത്തിയത്. ഇന്നും അതേ നുണയാണ് സാത്താന്‍ പ്രചരിപ്പിക്കുന്നത്. ‘നീ പാപം ചെയ്യുന്നുവെങ്കിലും അതു സാരമുള്ളതല്ല. കാരണം സ്‌നേഹവാനായ ഒരു ദൈവത്തിന് ഒരു വ്യക്തിയെയും നിത്യകാലം നരകത്തിലേക്ക് അയയ്ക്കുവാന്‍ കഴിയുകയില്ല.’ സാത്താന്‍ ഹവ്വയോട്, അവള്‍ ദൈവത്തെപ്പോലെ ആകുമെന്നും അതിനാല്‍ ദൈവത്തില്‍ നിന്നും സ്വതന്ത്രയായിത്തീരാമെന്നും പറഞ്ഞു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു സാത്താന്‍ തന്നെത്താന്‍ അധികാരത്തിനെതിരായി മത്സരിച്ചതുപോലെ അവളെയും അധികാരത്തോട് മത്സരിക്കുവാന്‍ പഠിപ്പിക്കുകയായിരുന്നു. ഇന്നത്തെ മിക്ക ക്രിസ്ത്യാനികളുടെയും ഒരു സ്വഭാവസവിശേഷ തയാണ് ഇവിടെ കാണുന്നത്. അവര്‍ തങ്ങള്‍ക്കു മേലുള്ള ഒരു അധികാരത്തിനും കീഴ്‌പ്പെട്ടവരല്ല. അപ്രകാരമാണ് അവര്‍ തെറ്റായ ഉപദേശങ്ങളിലേക്ക് വഴി തെറ്റി അഴലുവാന്‍ ഇടയാകുന്നത്. ആത്മീയ പിതാക്കന്മാരെ ദൈവം സഭയില്‍ നിയമിച്ചാക്കിയിരി ക്കുന്നു. ഭവനത്തിലെ പോലെ ശിശുക്കളുടെ സംരക്ഷണയ്ക്കായി ഈ പിതാക്കന്മാരുടെ സുരക്ഷിതത്വം സ്വീകരിക്കാത്ത ഏതൊരാളും അപകടത്തില്‍തന്നെ ആണ്. ഹവ്വ പിശാചിനാല്‍ വഞ്ചിക്കപ്പെട്ടതുപോലെ പലരും വഞ്ചിക്കപ്പെടുന്നു. ഹവ്വയെ ദൈവസന്നിധിയില്‍ നിന്നു പുറത്താക്കി. ഇന്നും സാത്താന്റെ ഉപദേശങ്ങളെ വിശ്വസിക്കുന്നവരെ ഒരു ദിവസം ദൈവസന്നിധിയില്‍ നിന്നു ശാശ്വതമായി പുറത്താക്കും. മത്സരത്തിന്റെ ഒരു അംശം എങ്കിലും ഉള്ള സ്വര്‍ഗത്തിലെ ദൂതന്മാരെയെല്ലാം ഒരുമിച്ചു കൂട്ടാന്‍ അവരുടെ പ്രധാനിയായിരുന്ന ദൂതനെ (പില്ക്കാലത്ത് സാത്താന്‍ ആയി മാറി) ദൈവം അനുവദിച്ചു. ഒരു നിമിഷംകൊണ്ട് ദൈവം അവരെ എല്ലാം സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കി. അങ്ങനെ സ്വര്‍ഗ്ഗം ശുദ്ധീകരിച്ചു. ഇപ്രകാരംതന്നെ ഇന്നും ദൈവം സഭയിലെ മത്സരസ്വഭാവമുള്ള വ്യക്തികളെ, അതേ മത്സരത്തിന്റെ ആത്മാവുള്ള മറ്റുള്ളവരെ ഒന്നിച്ചു കൂട്ടാന്‍ അനുവദിക്കുന്നു. അങ്ങനെ സഭയില്‍ ഒരു ഭിന്നത ഉണ്ടാക്കാന്‍ ദൈവം അവര്‍ക്ക് അനുവാദം നല്‍കുന്നു. ഫലം, ആ സഭ ശുദ്ധീകരിക്കപ്പെടുന്നു. ഇന്നു പല സഭകളിലും നടന്നുകൊണ്ടിരിക്കുന്ന ‘ലൂസിഫര്‍ ശുശ്രൂഷ’ ഇതാണ്. സഭയെ ശുദ്ധീകരിക്കാന്‍ ദൈവം ഇത് അനുവദിക്കുന്നു. ആരോപണങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കെതിരെയും കുറ്റാരോപണം നടത്തുന്നത് സാത്താനാണ് (വെളി. 12:10). എന്നാല്‍ ഈ വേലയില്‍ തന്നെ സഹായിക്കുവാന്‍ താന്‍ എപ്പോഴും വിശ്വാസികളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരെ തേടുന്നു. അപ്രകാരമുള്ള സഹപ്രവര്‍ത്തകരെ അവന്‍ കണ്ടെത്തുകയും ചെയ്യുന്നു. സാത്താന്‍ നമ്മോടു നുണ പറയുന്നു. എന്നാല്‍ അവന്‍ നമ്മെക്കുറിച്ചു ദൈവത്തോടു കുറ്റപ്പെടുത്തുമ്പോള്‍, നമ്മെക്കുറിച്ചുള്ള ഓരോ ആരോപണവും സത്യമായിരിക്കേണ്ടതുണ്ട്. കാരണം ദൈവത്തോട് വ്യാജം പറയുവാന്‍ സാത്താന്‍ ഭയപ്പെടുന്നു. സത്യമാണു പറയുന്നതെങ്കിലും കുറ്റാരോപണത്തിന്റെ ആത്മാവാണ് അവനിലു ള്ളത്. ഇതില്‍നിന്നു നാം പഠിക്കേണ്ട കാര്യം ഇപ്രകാരമാണ്. ഒരു സഹോദരന്റെ പാപങ്ങള്‍ അവനോട് നേരിട്ടു പറയുന്നതിന് പകരം അദ്ദേഹത്തിന്റെ പിന്നില്‍നിന്നു സംസാരിക്കുകയാണെങ്കില്‍ സാത്താന്റെ ഈ കുറ്റാരോപണത്തിന്റെ ശുശ്രൂഷയില്‍ നാമും പങ്കാളികളാകുന്നു – നാം പറയുന്ന ഓരോ വാക്കും സത്യമാണെങ്കില്‍ പ്പോലും. കുറ്റാരോപണം നടത്തുന്ന വ്യക്തിയുമായി യാതൊരുവിധ കൂട്ടാ യ്മയും നമുക്ക് സാധ്യമല്ല. ഒരു സഹോദരന്‍ പാപം ചെയ്തുവെങ്കില്‍ സൗമ്യതയുടെ ആത്മാവില്‍ അവനെ തിരിച്ചുകൊണ്ടുവരാന്‍ നാം ശ്രമിക്കേണ്ടതാണെന്നു കല്പിച്ചിരിക്കുന്നു (ഗലാ. 6:1). നാം അവനോട് നേരിട്ട് സംസാരിക്കേണ്ടതാണ്. അവന്‍ അതു കേള്‍ക്കുന്നതു നിരസിക്കുകയാണെങ്കില്‍ നാം അവനെക്കുറിച്ചു മൂപ്പന്മാരോട് അറിയിക്കേണ്ടതാണ്. മൂപ്പന്മാര്‍ക്കും കീഴങ്ങുവാന്‍ അവന്‍ വിസ്സമ്മതി ക്കുകയാണെങ്കില്‍ ആത്മീയ അധികാരത്തിന് കീഴ്‌പ്പെടുവാന്‍ ഉള്ള അവന്റെ താത്പര്യമില്ലായ്മ സഭയെ മുഴുവനും അറിയിക്കണം. അവനെ സഭയില്‍ നിന്നും പുറത്താക്കണം (മത്താ. 18:15-20). ഈ മാതൃകയാണ് കര്‍ത്താവായ യേശുക്രിസ്തു വ്യക്തമായി നമുക്കു കാട്ടിത്തരുന്നത്. സഭയിലെ സാത്താന്റെ കുറ്റാരോപണത്തിന്റെ പ്രവൃത്തിയെ നമുക്ക് ഇപ്രകാരം ബന്ധിക്കുവാന്‍ കഴിയുമെന്നു യേശു തുടര്‍മാനമായി പറഞ്ഞുകൊണ്ടിരുന്നു. ഒരു മൂപ്പനെതിരായി കുറ്റാരോപണം രണ്ടോ അതിലധികമോ വിശ്വസനീയരായ ആളുകള്‍ നടത്തുന്നുവെങ്കില്‍ വളരെ ഗൗരവമായി കാണേണ്ടതാണ് (1 തിമൊഥെ. 5:19). മുതിര്‍ന്നവരായ മറ്റു മൂപ്പന്മാര്‍ അതു വളരെ ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കണം. പഴയ നിയമത്തില്‍ വളരെ വ്യക്തമായി ഇങ്ങനെ ദൈവം കല്പിച്ചിരിക്കുന്നു: ”നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴി ക്കേണം” (ആവര്‍. 13:14). ഒരു മൂപ്പന്‍ പാപത്തില്‍ തുടരുകയാണെങ്കില്‍ സഭയുടെ മുമ്പാകെ അദ്ദേഹത്തെ പരസ്യമായി മുതിര്‍ന്ന ഒരു മൂപ്പന്‍ ശാസിക്കേണ്ടതാണ്. (1 തിമൊഥെ. 5:20). മുതിര്‍ന്ന മൂപ്പന്‍ അപ്രകാരം പരസ്യമായി ചെയ്യുന്നില്ലെങ്കില്‍ (തെറ്റായ സഹതാപം മൂലം) പരിശുദ്ധാത്മാവിന്റെ ജ്ഞാനത്തെക്കാളും തന്റെ ജ്ഞാനം മികവേറിയതാണെന്ന് അവകാശപ്പെടുകയാണ്. താഴ്മയില്‍ നടക്കുകയും ദൈവവചനം എന്തു പറയുന്നുവോ അത് അനുസരിക്കുകയും ചെയ്യുക. അതാണ് ഏറ്റവും ഉത്തമമായ കാര്യം. മറ്റുള്ളവരുടെ വ്യാജമായ അപവാദപ്രചാരണത്തിന് ഇരയാകേണ്ടി വരുന്നവര്‍ക്ക് ഉത്സാഹം നല്‍കുന്ന രണ്ടു വാഗ്ദാനങ്ങള്‍ ഇവയാണ്: ”അവരുടെ അപമാനങ്ങള്‍ക്ക് എന്നെ വേദനിപ്പിക്കാനാവില്ല. കാരണം പരമാധികാരിയായ കര്‍ത്താവ് എനിക്കു സഹായം നല്‍കുന്നു. അവ സഹിക്കാന്‍ ഞാന്‍ എന്നെത്തന്നെ ഒരുക്കുന്നു. ഞാന്‍ അപമാനിക്കപ്പെടുകയില്ലെന്ന് എനിക്കറിയാം. എന്നെ നീതികരിക്കുന്ന വന്‍ സമീപത്തുണ്ട്. എന്നോടു വാദിക്കുന്നവര്‍ ആര്‍? എനിക്കെതിരെ കുറ്റം ചുമത്താന്‍ ആരെങ്കിലും ധൈര്യപ്പെടുന്നുണ്ടോ? നമുക്ക് ഒരുമിച്ച് കോടതിയില്‍പ്പോകാം! അവന്‍ തന്റെ ആരോപണം തെളിയിക്കട്ടെ. പരമാധികാരിയായ കര്‍ത്താവു തന്നെ എന്നെ പ്രതിരോധിക്കുന്നു. അപ്പോള്‍ ആര്‍ക്കാണ് എന്നെ കുറ്റവാളിയെന്നു തെളിയിക്കാന്‍ കഴിയുക? എന്റെ കുറ്റാരോപിതര്‍ എല്ലാം അപ്രത്യക്ഷരാകും. അവരെല്ലാവരും പുഴു തിന്ന തുണിപോലെയാകും. മറ്റുള്ളവരെ നശിപ്പിക്കാന്‍ പദ്ധതിയിടുന്ന നിങ്ങള്‍ എല്ലാവരും സ്വന്ത പദ്ധതി കളാല്‍ നശിപ്പിക്കപ്പെടും. കര്‍ത്താവു തന്നെ അത് സംഭവിക്കാ നിടയാക്കും”(യെശ. 50:7-11 ഗുഡ്‌ന്യൂസ് ബൈബിള്‍). ”നിനക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. നിങ്ങളെക്കുറിച്ചു കോടതിയില്‍ പറയുന്ന നുണകള്‍ ക്കെതിരെ നിങ്ങള്‍ക്കു നീതി ലഭിക്കും. ഇതു യഹോവയുടെ ദാസന്മാരുടെ അവകാശവും ആകുന്നു. ഇതാണ് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന അനുഗ്രഹമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു”(യെശ. 54:17 ലിവിങ്). തന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് അവസരം ലഭിക്കാനായി തന്റെ ജനത്തെ പരീക്ഷിക്കുന്നതിന് സാത്താനെ ദൈവം അനുവദിക്കുന്നു. വ്യാജവും വിദ്വേഷവും നിറഞ്ഞ ഈ ലോകത്തില്‍ നാം അവസാനത്തോളം സത്യത്തിലും സ്‌നേഹത്തിലും നില നില്‍ക്കുമോ എന്നു പരീക്ഷിക്കുവാന്‍ വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതിനു ദൈവം നമ്മെ അനുവദിക്കും. ദൈവഭക്തരായിട്ടുള്ളവരും അല്ലാത്തവരും ആരെന്നും നന്‍മയാല്‍ പ്രേരിതരായവര്‍ ആരെന്നും മറിച്ച് അസൂയയും വിദ്വേഷവും നിറഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ ആരെന്നും തിരിച്ചറിയാന്‍ അപ്പോള്‍ കഴിയും. എന്നാല്‍ മറ്റു ചിലര്‍ അന്ധന്മാരായും വിവേചനം ഇല്ലാത്തവരായും (പരീശന്മാരെപ്പോലെ) അവസാനം വരെയും ആയിരിക്കും. അഗ്നി, സ്വര്‍ണ്ണത്തെ കൂടുതല്‍ ശുദ്ധീകരിക്കുമ്പോള്‍ വൈക്കോലിനെ അതു ചാരമാക്കിത്തീര്‍ക്കുന്നു. യേശു സാത്താന്റെ മേല്‍ ജയം നേടുന്നു ‘നിവൃത്തിയായി’ എന്നു യേശു ക്രൂശില്‍ പ്രസ്താവിച്ചപ്പോള്‍, സാത്താന്റെ രാജ്യത്തിനും അവസാനമുണ്ടായി. അപ്രകാരം നാം എതിര്‍ക്കുന്ന ശത്രു മുമ്പെ തന്നെ പരാജയപ്പെട്ടവനാണ്. ജീവിത ത്തിലെ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോള്‍ ഇതായിരിക്കണം നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത്. നിങ്ങളുടെ ഭവനത്തിലോ, സാമ്പത്തികസാഹചര്യങ്ങളിലോ, നിങ്ങളുടെ ഫാക്ടറിയിലോ, പ്രയാസമുള്ള കുഞ്ഞിന്റെ കാര്യത്തിലോ എന്നു വേണ്ട, നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ബുദ്ധിമുട്ടേറിയ സാഹചര്യ ത്തിലും ഓര്‍ക്കുക: ‘സാത്താന്റെ ശക്തി ക്രൂശില്‍ അവസാനിച്ചു.’ അവന്‍ നേരത്തെ തന്നെ പരാജയപ്പെട്ടവനാണ്. ഇപ്പോഴും നിങ്ങള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിക്കുവാന്‍ അവനു കഴിയില്ല. എത്ര പ്രയാസകരമായ പരീക്ഷ നിങ്ങള്‍ക്കായി അവന്‍ ഒരുക്കി യിരുന്നാലും. ‘നിവൃത്തിയായി’ എന്ന യേശുവിന്റെ വാക്കുകള്‍ എല്ലാ യ്‌പ്പോഴും ഓര്‍ക്കുക. സാത്താനോട് അവന്‍ തോല്പിക്കപ്പെട്ട വനാണെന്നും നിങ്ങളുടെമേല്‍ യാതൊരു ശക്തിയും ഇല്ലെന്നും പറയുക. ഒരിക്കല്‍ അവിശ്വാസിനിയായ ഒരു സ്ത്രീയെ ഒരാള്‍ എന്റെ വീട്ടിലേക്കു പ്രാര്‍ത്ഥനയ്ക്കായി കൂട്ടിക്കൊണ്ടുവന്നു. ഞാനും എന്റെ ഭാര്യയും അവരോടൊപ്പം ഇരുന്ന് സംസാരിച്ചു. അവളോടൊപ്പം സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന് ശേഷം, സാത്താനോട് ഇപ്രകാരം പറയുവാന്‍ ഞാന്‍ അവളോട് ആവശ്യപ്പെട്ടു: ‘പിശാചേ ഞാന്‍ നിനക്കുള്ളവളല്ല, ക്രൂശില്‍ യേശുക്രിസ്തു നിന്നെ തോല്‍പ്പിച്ചതാണ്.’ പെട്ടെന്ന് അവര്‍ തന്റെ സ്വരംമാറ്റി ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ ക്രൂശില്‍ പരാജയപ്പെട്ടിട്ടില്ല.’ ആ സ്ത്രീയില്‍ ഒരു ദുരാത്മാവ് ഉണ്ടെന്ന് എനിക്കു മനസ്സിലായി. അതിനാല്‍ ശാന്തമായി അധികാരത്തോടെ ആ ദുരാത്മാവിനോട് ഞാന്‍ പറഞ്ഞു: ‘പിശാചേ, നീ ഒരു നുണയനാണ്. നീ ക്രൂശില്‍ പരാജയപ്പെട്ടവനാണ്. യേശുവിന്റെ നാമത്തില്‍ നീ ഇപ്പോള്‍ തന്നെ ഇവളില്‍ നിന്നും പുറത്തുപോകുക.’ ഉടനെ തന്നെ ആ ദുരാത്മാവ് വിട്ടുപോയി. അതിനുശേഷം വളരെ ധൈര്യത്തോടുകൂടി സാത്താനോട് ‘യേശുക്രിസ്തു നിന്നെ ക്രൂശില്‍ തോല്പിച്ചു’വെന്ന് ആ സ്ത്രീക്കു പറയുന്നതിനു കഴിഞ്ഞു. നിങ്ങളുടെ മനഃസാക്ഷി ശുദ്ധമാണെങ്കില്‍, നിങ്ങള്‍ക്കു വിശ്വാസം ഉണ്ടെങ്കില്‍, പിശാചിനെ പുറത്താക്കുന്നതിന് ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ, ഒന്നിലധികം തവണ പറയുകയോ ചെയ്യേണ്ടി വരില്ല. യേശു ഒറ്റ വാക്കിനാലാണ് അശുദ്ധാത്മാക്കളെ പുറത്താക്കിയത് (മത്താ. 8:16). വളരെ ശാന്തതയോടെയാണ് അവിടുന്ന് അതു ചെയ്തത്. യേശുവിന്റെ നാമത്തില്‍ നമുക്കും അതു ചെയ്യാവുന്നതാണ്. അന്ന് ഞാനൊരു കാര്യം ഗ്രഹിച്ചു- ‘താന്‍ ക്രൂശില്‍ തോല്‍പ്പിക്ക പ്പെട്ടവനാണെന്നു പറയുന്നത് പിശാച് ഇഷ്ടപ്പെടുന്നില്ല.’ നിങ്ങളുടെ പരീക്ഷകള്‍ കഠിനവും നീണ്ടു നില്‍ക്കുന്നതും ആണെങ്കില്‍ ഒരിക്കലും നിരാശപ്പെടരുത്. സാത്താന്റെ എല്ലാ ആക്രമണങ്ങളെയും നിങ്ങള്‍ തീര്‍ച്ചയായും ജയിച്ചു മുന്നേറും. നിരാശപ്പെട്ടു പോകാതെ പിടിച്ചു നില്ക്കുക. ദൈവം നിങ്ങളെ വിജയകരമായി നടത്തും. ദൈവത്തില്‍ ആശ്രയം അര്‍പ്പിക്കുന്നവരാരും നിരാശപ്പെടേണ്ടി വരില്ല. അതിനാല്‍ ഒരിക്കലും നിരുത്സാഹപ്പെട്ടുപോകരുത്. സാത്താനെതിരായി ദൈവം എപ്പോഴും നിങ്ങളുടെ പക്ഷത്താണ്. അവിടുന്ന് ഒരുനാളും നിങ്ങളെ കൈവിടില്ല. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം സാത്താനാണു ഭയത്തിന്റെ സ്രഷ്ടാവ്. അതുകൊണ്ട് യേശു എത്രത്തോളം പാപത്തിന് എതിരായിരുന്നുവോ അത്രത്തോളം ഭയത്തെയും എതിര്‍ത്തിരുന്നു. ‘ഭയപ്പെടരുത്’ എന്ന് അനേകം പ്രാവശ്യം ജനങ്ങളോട് യേശു പറഞ്ഞു. ‘പാപം ചെയ്യരുത്’ എന്നു പറഞ്ഞ് പാപത്തില്‍ ജനങ്ങള്‍ ജീവിക്കുന്നതിനെ എപ്രകാരം എതിര്‍ത്തുവോ അപ്രകാരം ഭയത്തില്‍ ജീവിക്കുന്നതിനെയും യേശു എതിര്‍ത്തിരുന്നു. നാം കര്‍ത്താവില്‍ ആശ്രയിക്കുന്നതിനാല്‍, ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. നാം യാദൃച്ഛികമായി വഴുതിവീണ് എന്തിനെക്കുറിച്ചെങ്കിലും ഭയപ്പെടുകയോ ആകുലപ്പെടുകയോ ചെയ്യുന്നെങ്കില്‍ വളരെ വേഗം അതില്‍ നിന്നു പുറത്തു വരേണ്ടതാണ്. നമ്മുടെ ഭയം കര്‍ത്താവിനോട് ഏറ്റു പറയുകയും നമ്മെ സംരക്ഷിക്കുന്നതിനു കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവത്തിന്റെ പ്രവൃത്തികളെ സാത്താന്‍ പലവിധത്തില്‍ ആക്രമിക്കാറുണ്ട്. എന്നാല്‍ ദൈവം തന്റെ മക്കളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ചില പൈശാചിക ശക്തികള്‍ വിട്ടുപോകുകയില്ലെന്ന് യേശു ഒരിക്കല്‍ പറഞ്ഞു. അതായത് നാം ഉപവസിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ചില പിശാചുക്കള്‍ എവിടെയായിരിക്കുന്നുവോ അവിടെത്തന്നെ വസിക്കുകയും ദൈവത്തിന്റെ പ്രവൃത്തി തടസ്സ പ്പെടുത്തുകയും ചെയ്യും. ഭൂമിയിലെ തന്റെ പ്രവൃത്തി ദൈവം നമ്മെയാണ് ഭരമേല്പിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തെ സംബന്ധിച്ച് ഇത് ഒരു വലിയ പദവിയും അതോടൊപ്പം ഭാരിച്ച ഉത്തരവാദിത്തവുമാണ്. ഇരുട്ടിന്റെ ശക്തികള്‍ തന്റെ സഭയെ ജയിക്കയില്ലെന്നു കര്‍ത്താവു നമുക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒട്ടേറെ ക്രൈസ്തവ – വിരുദ്ധ ശക്തികള്‍ ലോകത്തില്‍ പ്രവര്‍ത്തി ക്കുന്നുണ്ട്. എന്നാല്‍ ദൈവം നമുക്ക് ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല തന്നിരിക്കുന്നത്. തന്നെ മാനിക്കുന്നവരെ താന്‍ മാനിക്കും. അതിനാല്‍ നാം ഒരിക്കലും ഭയത്താല്‍ നിയന്ത്രിക്കപ്പെടുന്ന വരാകരുത്. ദാവീദ് ശൗലിന്റെ പടച്ചട്ട എപ്രകാരം ഉപേക്ഷിച്ചുവോ അപ്രകാരം തന്നെ നാമും ആ അവസരങ്ങളില്‍ മനുഷ്യനിലും ജഡത്തിന്റെ ഭുജത്തിലുമുള്ള ആശ്രയം ഉപേക്ഷിക്കണം. ദാവീദ് ആത്മീയ ആയുധങ്ങള്‍ ഉപയോഗിച്ച് ഗോലിയാത്തിനോട് പടപൊരുതി. ദൈവത്തിന്റെ നാമം നമ്മുടെയും ആത്മീയ ആയുധങ്ങളാണ് (2 കൊരി. 10:4). നാം തീര്‍ച്ചയായും ജയം നേടും – എല്ലായ്‌പ്പോഴും. ദുഷ്ടത നിറഞ്ഞ ലോകത്തിലേക്കാണ് നിങ്ങളെ അയയ്ക്കുന്ന തെന്നു യേശു പറഞ്ഞു – ”ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടിനെ പ്പോലെ.” എന്നാല്‍ അതേ വാക്യത്തില്‍ത്തന്നെ ”പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കാനും” പറഞ്ഞു (മത്താ. 10:16). നാം സകല ജാതികളെയും ശിഷ്യരാക്കാന്‍ പോയാല്‍ (മത്താ. 28:19,20) സ്വര്‍ഗ്ഗത്തിലും ഭൂമിയിലും എല്ലാ അധികാരവും കര്‍ത്താവിന് നല്‍കപ്പെട്ടിരിക്കുകയാല്‍ എല്ലായ്‌പ്പോഴും നമ്മോടൊരുമിച്ച് വസിക്കാമെന്നും (നമുക്കുവേണ്ടി ആ അധികാരം വിനിയോഗിക്കാ മെന്നും) കര്‍ത്താവ് വാഗ്ദാനം ചെയ്തു. അവിടുന്നു നമ്മോടുകൂടെ ഉണ്ടെങ്കില്‍ അതുമാത്രം മതിയാകും. ലോകം മുഴുവന്‍ നമ്മെ എതിര്‍ത്താലും കര്‍ത്താവു നമ്മുടെ പക്ഷത്തുണ്ടെങ്കില്‍ നമുക്ക് അതിനെ നേരിടുവാന്‍ കഴിയും. യേശു പറഞ്ഞു: ”കലങ്ങുകയും അസ്വസ്ഥതപ്പെടുകയും ചെയ്യുവാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അനുവദിക്കരുത്. ഭയവിഹ്വലരാ കുവാനോ ഭീരുത്വവും അവ്യക്തതയും ഉള്ളവരാകുവാനോ നിങ്ങളെത്തന്നെ വിട്ടുകൊടുക്കരുത്” (യോഹ. 14:27 – ആംപ്ലിഫൈഡ് ബൈബിള്‍). ദൈവവചനം നമ്മോട് ആജ്ഞാപിക്കുന്നു: ”മറ്റു പലരെപ്പോലെയും നിങ്ങള്‍ പേടിക്കരുത്. സ്വര്‍ഗ്ഗത്തിലെ ദൈവത്തെ അല്ലാതെ ആരെയും ഒന്നിനെയും പേടിക്കരുത്. നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നെങ്കില്‍ മറ്റൊന്നിനേയും ഭയപ്പെടേണ്ട ആവശ്യമില്ല. അവിടുന്നു തന്നെ നിങ്ങളുടെ സുരക്ഷയായിരിക്കും” (യെശയ്യ. 8:12-14 ലിവിങ്). ”ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കുകയും ഇല്ല എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാല്‍ കര്‍ത്താവ് എനിക്കു തുണ. ഞാന്‍ ഭയപ്പെടുകയില്ല, മനുഷ്യന്‍ എന്നോട് എന്തു ചെയ്യും? യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ” (എബ്ര. 13:5-8). ഭയപ്പെടുന്നതിനോടുള്ള ബന്ധത്തില്‍ രണ്ടു കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതാണ്: തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ നാം ഒരിക്കലും ഭയത്തെ അടിസ്ഥാനമാക്കി തീരുമാനം എടുക്കരുത്. എല്ലായ്‌പ്പോഴും ദൈവത്തിലുള്ള വിശ്വാസത്തെ ആസ്പദമാക്കി ആയിരിക്കണം അങ്ങനെ ചെയ്യേണ്ടത്. ഭയം സാത്താന്റെ ആയുധമാണ്. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവരെ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തു കയോ ചെയ്യുന്നവര്‍ സാത്താനുമായി കൂട്ടായ്മ ആചരിക്കുന്ന വരാണ്. (അവര്‍ അത് അറിയുന്നില്ലെങ്കില്‍പോലും). അതിനാല്‍ ആ ആയുധം നാം ആരുടെമേലും ഉപയോഗിക്കരുത് (എഫെ. 6:10, 2 തിമൊഥെ. 1:7). മറ്റുള്ളവര്‍ നമുക്കെതിരായി ചെയ്യുന്ന തിന്മകള്‍, തന്റെ വചനത്തെ ക്കുറിച്ചുള്ള പുതിയ വെളിപ്പാടുകളും കൃപയുടെ പുതിയ അനുഭവ ങ്ങളും നമുക്ക് നല്‍കേണ്ടതിനായി ദൈവം ഉപയോഗിക്കുന്നു. അതില്ലായിരുന്നെങ്കില്‍ നമുക്കൊരിക്കലും അവ ലഭ്യമാകുമായിരുന്നില്ല. ദൈവവചനം ഇപ്രകാരം പറയുന്നു: ”നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും സ്വര്‍ലോക ങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ”(എഫെ. 6:12). ആ വാക്യത്തില്‍ നിന്നും ദൈവം എന്നെ പഠിപ്പിച്ചത് ഫലപ്രദമായി സാത്താനോട് പോരാട്ടം നടത്തണമെങ്കില്‍ ഞാന്‍ മറ്റ് മനുഷ്യരോട് ഒരിക്കലും പോരാടരുത് എന്നതാണ്. പഴയ ഉടമ്പടിയിന്‍ കീഴില്‍, യിസ്രായേല്‍ ജനം മനുഷ്യരുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ നാം ഒരിക്കലും ജഡരക്തങ്ങളുമായി പോരാടുന്നില്ല; മറിച്ച്, സാത്താനോടും അവന്റെ ദൂതന്മാരോടും മാത്രം. കര്‍ത്താവു തന്റെതന്നെ മാതൃകയി ലൂടെ അതു നമുക്കു കാണിച്ചു തന്നു. മിക്ക വിശ്വാസികള്‍ക്കും സാത്താനെ ജയിക്കുന്നതിന് കഴിയാറില്ല. കാരണം അവര്‍ തങ്ങളുടെ ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും അയല്‍ക്കാരോടും മറ്റ് വിശ്വാസികളോടും പോരാടുന്നവരാണ്. വരും കാലങ്ങളില്‍ ഇനി നിങ്ങള്‍ ഒരിക്കലും മനുഷ്യരുമായി പോരാടുകയില്ലെന്ന് തീരുമാനിക്കുക. അങ്ങനെ എങ്കില്‍ സാത്താനെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ പ്രയോജനമുള്ളവരാ യിത്തീരും. ദൈവത്തിന്റെ വഴികളെ നാം അനുഗമിക്കുകയാണെങ്കില്‍ സാത്താനെയും അവന്റെ തന്ത്രങ്ങളെയും നാം എപ്പോഴും ജയിച്ചു മുന്നേറും. കൂടാതെ നാം തുടര്‍ച്ചയായി ജയത്തില്‍തന്നെ ജീവിക്കുന്നവരുമായിരിക്കും.

അധ്യായം 18
പീഡനങ്ങള്‍ വരുമ്പോള്‍

ക്രിസ്തുമാര്‍ഗ്ഗത്തിന്റെ ആദ്യത്തെ 3 നൂറ്റാണ്ടുകളില്‍ മിക്കവാറും എല്ലാ ക്രിസ്ത്യാനികളും ക്രിസ്തീയ വിരോധികളായ ഭരണാധികാരികളുടെ കീഴിലായിരുന്നു ജീവിച്ചിരുന്നത്. അവര്‍ അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. ദൈവം തന്റെ വലിയ ജ്ഞാനത്തില്‍, തന്റെ മഹത്വത്തിനായി തന്റെ മക്കളെ പീഡിപ്പിക്കുവാന്‍ വ്യക്തികളെ അനുവദിക്കുന്നു. ഇന്നും തന്റെ മക്കളില്‍ ഉത്തമരായ ചിലരെ, അവരെ പീഡിപ്പിക്കുന്ന ഭരണത്തില്‍ കീഴില്‍ ആയിരിക്കുവാന്‍ ദൈവം അനുവദിക്കുന്നു. സഭ പീഡയെ അഭിമുഖീകരിക്കും പീഡനത്തിന്‍കീഴില്‍ സഭ എല്ലായ്‌പ്പോഴും അഭിവൃദ്ധിപ്പെട്ടു. എന്നാല്‍ സുഖലോലുപതയിലും സാമ്പത്തിക അഭിവൃദ്ധിയിലും കൂടി കടന്നുപോകുമ്പോള്‍ സഭ മിക്കപ്പോഴും ലോകമയത്വത്തിലേക്കു വഴുതിപ്പോയി. ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കഷ്ടതയും പീഡനവും പരീക്ഷണങ്ങളും നാം അഭിമുഖീകരിക്കേണ്ടി വരും. അതിനാല്‍ ഈ യുഗത്തിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍, നമ്മുടെ ജോലിസ്ഥലത്തോ വ്യക്തിപരമായ ജീവിതത്തിലോ ഒരു സുഖകരമായ അനുഭവം നാം പ്രതീക്ഷിക്കേണ്ടതില്ല. സാമ്പത്തിക പ്രതിസന്ധികളുടെ ദിവസങ്ങള്‍ വരും. അതുകൊണ്ട് ഇപ്പോള്‍ തന്നെ ലളിതമായി ജീവിക്കുവാന്‍ നാം പഠിക്കണം. ആഡംബര ജീവിതം നയിക്കുന്നവര്‍ക്ക്, വരുംകാലങ്ങളില്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. മറ്റുള്ളവരെ ആശ്രയിക്കാതിരിക്കേണ്ടതിനു വേണ്ടി ഭാവിയിലേക്ക് പണം സൂക്ഷിക്കുന്ന കാര്യത്തില്‍ നാം ജ്ഞാനമുള്ളവരായിരിക്കണം. എന്നാല്‍ നമ്മുടെ ആശ്രയം ഒരിക്കലും നമ്മുടെ സമ്പാദ്യത്തിലായിരിക്കരുത്. ദൈവത്തില്‍ മാത്രം ആയിരിക്കണം. ദൈവം തീക്ഷ്ണതയുള്ള ദൈവമാണ്. അതിനാല്‍ തന്റെ സൃഷ്ടികളില്‍ യാതൊന്നിനെയും ആശ്രയിക്കുവാന്‍ ദൈവം നമ്മെ അനുവദിക്കില്ല. ദൈവം ലോകത്തിന്റെ സാമ്പത്തിക വ്യവസ്ഥകളെ ഇളക്കും. അതിനാല്‍ സൃഷ്ടിക്കപ്പെട്ട കാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ കുലുങ്ങിപ്പോകും. യേശു അരുളിച്ചെയ്തതുപോലെ സഹോദരന്മാര്‍ സഹോദരന്മാരെ ഒറ്റിക്കൊടുക്കുന്നതും വീട്ടിലുള്ളവര്‍ തന്നെ നമ്മുടെ ശത്രുക്കളാകുന്നതും കാണാം (മത്താ. 10:21). ഫാക്ടറികളിലും ഓഫീസുകളിലും കഠിനമായ പീഡകളിലൂടെ കടന്നുപോകേണ്ടിവരും. ഇവയെല്ലാം നമ്മെ ശുദ്ധീകരിച്ച് മികവുറ്റ ക്രിസ്ത്യാനികളാക്കി മാറ്റും. 1 പത്രൊസ് 3:13-ല്‍ പറയുന്നതുപോലെ നാം നന്മ ചെയ്യുന്നു വെങ്കില്‍ ആര്‍ക്കും നമ്മെ ഉപദ്രവിക്കാന്‍ കഴിയില്ല. അതിനാല്‍ ദൈവകൃപയില്‍ ആശ്രയിച്ച് നമ്മെ വെറുക്കുന്നവരെ സ്‌നേഹിക്കു വാനും എല്ലാവര്‍ക്കും നന്മ ചെയ്യുവാനും നാം തീരുമാനിക്കണം. നമ്മെ ശപിക്കുന്നവരെ അനുഗ്രഹിക്കുവാനും നമ്മെ ഉപദ്രവിക്കുന്നവരുടെ പാപക്ഷമയ്ക്കായും നാം പ്രാര്‍ത്ഥിക്കേണ്ടതാണ്. സാത്താനും അവന്റെ പ്രതിനിധികളും നമ്മെ വഞ്ചിക്കുകയോ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ മോഷ്ടിക്കുകയോ മുറിവേല്പിക്കുകയോ ജയിലിലടയ്ക്കുകയോ നമ്മുടെ ശരീരത്തെപോലും കൊല്ലുകയോ ചെയ്‌തേക്കാം. എന്നാല്‍ ആത്മികമായി നമ്മെ ഉപദ്രവിക്കാന്‍ അവര്‍ക്കു കഴിയില്ല. കര്‍ത്താവ് എപ്പോഴും നമ്മെ തുണയ്ക്കുന്നു കര്‍ത്താവ് ഒരിക്കലും നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യില്ല. നമ്മുടെ പീഡനവേളയില്‍ നാം തോറ്റുപോയാലും അവന്‍ നമ്മെ കൈവിടുകയില്ല – നാം നമ്മെത്തന്നെ താഴ്ത്തുകയാണെങ്കില്‍. ഹൃദയം നുറുങ്ങിയവര്‍ക്ക് യഹോവ സമീപസ്ഥന്‍. ‘നാം വീണാലും നിലംപരിചാകയില്ല. എന്തുകൊണ്ടെന്നാല്‍ കര്‍ത്താവു നമ്മെ അവന്റെ കരങ്ങളില്‍ പിടിച്ചുകൊള്ളും’ (സങ്കീ. 37:24). മറ്റുള്ളവര്‍ നമുക്കു ചെയ്യുന്ന തിന്മയെപ്പോലും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുക മാത്രമല്ല അവിടുന്നു ചെയ്യുന്നത്. ദൈവത്തിന്റെ പരമാധികാരം വളരെ വലുതും പൂര്‍ണ്ണതയുള്ളതും ആയതിനാല്‍ നമ്മുടെ പരാജയങ്ങള്‍ കൂടി അവിടുന്നു നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുന്നു (റോമ. 8:28). എല്ലാ തിന്മകളില്‍ നിന്നും കര്‍ത്താവു നമ്മെ വിടുവിക്കയും നമ്മെ വിജയകരമായി നടത്തുകയും ചെയ്യും. നമ്മുടെ വിശ്വാസം അവസാനം വരെയും സഹിച്ചു നില്ക്കാനുള്ള നമ്മുടെ കഴിവില്‍ അല്ല, പിന്നെയോ അവസാനം വരെ നമ്മെ കാത്തുസൂക്ഷിക്കുവാന്‍ ഉള്ള കര്‍ത്താവിന്റെ പ്രാപ്തിയിലാണ്. അതിനാല്‍ ഭാവിയിലേക്ക് വളരെ ആത്മവിശ്വാസ ത്തോടെ ആണ് നാം നോക്കുന്നത്, ഭയത്തോടെ അല്ല. മറ്റെല്ലാറ്റില്‍ നിന്നും ശ്രദ്ധ തിരിച്ച്, യേശുവിനെ മാത്രം നോക്കിയാണ് നാം ഓട്ടം ഓടേണ്ടത് (എബ്രാ. 12:2). കഴിഞ്ഞകാല പരാജയങ്ങളിലേക്കോ, ഇന്നത്തെ ബലഹീനതകളിലേക്കോ ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകളിലേക്കോ അല്ല, നാം ഒരിക്കലും നോക്കേണ്ടത്. നാം എത്രത്തോളം ബലഹീനരാണെന്നോ കഴിഞ്ഞ കാലങ്ങളില്‍ എത്രമാത്രം പരാജയപ്പെട്ടെന്നോ കണക്കിലെടുത്തല്ല കര്‍ത്താവു നമ്മെ ജയാളികളാക്കുന്നത്. വരുംകാലങ്ങളില്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ പീഡനങ്ങള്‍ നേരിടുന്നതിനായി നാം ഒരുക്കേണ്ടതുണ്ട്. ആ ദിവസങ്ങളിലേക്കായി 4 കല്പനകള്‍ നമ്മുടെ കര്‍ത്താവ് തന്നിട്ടുണ്ട്. 1) ”പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍”(മത്താ. 10:16). നാം സാക്ഷികളാകുമ്പോള്‍ ബുദ്ധിയില്ലാത്തവരെപ്പോലെ അല്ല, വിവേകമുള്ളവര്‍ ആയിരിക്കണം. നാം എവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുവോ അവിടെ നമ്മുടെ ജീവിതം ആയിരിക്കണം ക്രിസ്തുവിനു വേണ്ടി സംസാരിക്കേണ്ടത്. നാം കര്‍ത്താവിന്റെ സാക്ഷികളായി നില്‍ക്കുമ്പോള്‍ നാം വ്യക്തമാക്കേ ണ്ടത് ഒരു വ്യക്തിയെക്കുറിച്ചാണ് – യേശുക്രിസ്തു- നാം സംസാരിക്കു ന്നതെന്നാണ്. അല്ലാതെ മറ്റു മതങ്ങളെക്കാള്‍ ക്രിസ്തുമതം മികച്ചതാണെന്നല്ല. യേശു ഉയര്‍ത്തപ്പെട്ടാല്‍ അവിടുന്ന് എല്ലാവരെയും തങ്കലേക്ക് ആകര്‍ഷിക്കും (യോഹ. 12:32). ക്രിസ്തീയതയോട് താല്പര്യമുണ്ടെന്ന് ഭാവിക്കുന്ന ക്രിസ്ത്യാനി കളല്ലാത്ത ചാരന്‍മാരായ വ്യക്തികളെ നാം ശ്രദ്ധയോടെ വിവേചിക്കേ ണ്ടതുണ്ട് – ‘നിര്‍ബന്ധപൂര്‍വ്വം മതംമാറ്റത്തിന് പരിശ്രമിച്ചു’ എന്ന് ആരോപിച്ചു നാം ഉപയോഗിച്ച വാക്കുകള്‍മൂലം നമ്മെ അവര്‍ കോടതി കയറാന്‍ ഇടയാക്കും. കര്‍ത്താവ് ആയിരുന്നതുപോലെ നാം ബുദ്ധിയുള്ളവരും അതോടൊപ്പം സ്‌നേഹിക്കുന്നവരും ആയിരിക്കണം. ”യേശു തന്നെത്തന്നെ അവരില്‍ വിശ്വസിച്ചേല്‍പ്പിച്ചില്ല. അവരില്‍ ഉള്ളതെന്തെന്ന് താന്‍ അറിഞ്ഞിരുന്നു” (യോഹ. 2:23-25). എല്ലാവ രേയും വിവേചിച്ചറിയുക. ”യേശുവിന് യെഹൂദ്യയില്‍ സഞ്ചരിക്കുന്നതിന് താല്പര്യമില്ലാ യിരുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെയുള്ള യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചിരുന്നു” (യോഹ. 7:1). ആവശ്യമില്ലാത്തതായ അപകടങ്ങള്‍ ഒഴിവാക്കുക. ”നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക”(മത്താ. 5:44). നന്മ ചെയ്യുന്നവരായിരിക്കുക- മറ്റുള്ളവര്‍ തിന്മ ചെയ്യുന്നതി നാല്‍ നാം ദുഷ്ടരായിത്തീരരുത്. 2) ”ദൈവത്തിന്റെ വായില്‍നിന്നു വരുന്ന ഓരോ വചനത്താലും ജീവിക്കുക”(മത്താ. 4:4). പീഡനം സഹിക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടു ള്ളത് ദൈവം നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന വചനത്തോട് പ്രതികരണശേഷിയുള്ളവരായിരിക്കുക എന്നതാണ്. ദിവസം മുഴുവന്‍ ദൈവത്തില്‍ നിന്നു കേള്‍ക്കുവാനുള്ള മനോഭാവം ഒരു ജീവിതചര്യ യായി നാം വളര്‍ത്തിയെടുക്കേണ്ടതാണ്. നാം ദൈവത്തില്‍ നിന്നു കേള്‍ക്കുന്ന വചനം വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യണം. അല്ല എങ്കില്‍ അതിന് യാതൊരു മൂല്യവും ഇല്ല. അതുകൊണ്ട് നാം ദൈവവചനം കൂടുതലായി ധ്യാനിക്കണം (പ്രത്യേകിച്ച് പുതിയ നിയമം). – ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുവാന്‍ അപ്രകാരം മാത്രമേ കഴിയുകയുള്ളു. അപ്പോള്‍ നാം ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്യും. 3) ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍. നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുന്നു വെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരെന്ന് എല്ലാവരും അറിയും” (യോഹ. 13:34-36). അന്യോന്യം വിധിക്കുന്നതും പിന്നില്‍ നിന്നു കുത്തുന്നതും തമ്മിലുള്ള കലഹവും അന്യോന്യമുള്ള സംശയങ്ങളും നമ്മുടെ ഭവനങ്ങളില്‍ നിന്നും സഭകളില്‍ നിന്നും ഇല്ലായ്മ ചെയ്യണം. വിവേചനവരം ദൈവികമായ ഗുണമാണ്; എന്നാല്‍ സംശയിക്കു ന്നത് പൈശാചിക സ്വഭാവവും. പാപത്തോടും പിശാചിനോടും പോരാടുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇപ്പോള്‍. ജീവിതപങ്കാളികളെയും സഹവിശ്വാസികളെയും ജാഗ്രതയോടെ സ്‌നേഹിക്കുന്നതില്‍ മുന്നേറുവാനുള്ള സമയവും ഇപ്പോള്‍തന്നെ. 4) ”ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു” (യോഹ. 16:33). ദൈവം തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു. തന്റെ ജനത്തെ താന്‍ തള്ളിക്കളകയില്ല. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാത്താന്‍ തോല്‍പ്പിക്കപ്പെട്ടവനാണ്. നാം ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണി ആകുന്നു. അതിനാല്‍ അവന്‍ നമുക്കു ചുറ്റും ഒരു തീമതില്‍ ആയിരിക്കും (സെഖര്യ. 2:58). നമുക്കെതിരായി വരുന്ന ഒരു ആയുധവും ഫലിക്കയില്ല (യെശയ്യ. 54:17). അതിനാല്‍ നമുക്ക് ഉള്ളതില്‍ തൃപ്തരായി വസിക്കാം. എന്തുകൊണ്ടെന്നാല്‍ ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നത് ”ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല. ഉപേക്ഷിക്കുകയുമില്ല. അതിനാല്‍ നമുക്ക് ധൈര്യത്തോടെ പറയാം. കര്‍ത്താവ് എനിക്കു തുണ ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന്‍ എന്നോടു എന്തു ചെയ്യും” (എബ്ര. 13:5,6).നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം- ”കര്‍ത്താവായ യേശുവേ വരേണമേ” (വെളിപ്പാട് 22:20). പീഡനസമയത്ത് ജ്ഞാനിയായിരിക്കുക ഭാരതത്തിലെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എന്തിനു വേണ്ടിയാണ് നിലകൊള്ളേണ്ട തെന്നും എന്തിനുവേണ്ടിയാണ് നിലപാട് എടുക്കേണ്ടതെന്നും അറിയുവാന്‍ സഭകളുടെ മൂപ്പന്മാര്‍ക്ക് അധികമായ ജ്ഞാനം ആവശ്യമാണ്. നമ്മുടെ സഹവിശ്വാസികളെ ഈ വിഷയത്തില്‍ ഉപദേശിക്കുന്നതിനും ജ്ഞാനം അവശ്യം വേണ്ടതാണ്. പീഡ അനുഭവിക്കുന്നതും എതിര്‍പ്പ് നേരിടുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. എതിര്‍പ്പ് എന്നുള്ളത് പുതിയ ഉടമ്പടി തത്ത്വങ്ങള്‍ ക്കായി നാം നിലകൊള്ളുമ്പോള്‍ വിവിധ അളവില്‍ നാം അഭിമുഖീ കരിക്കേണ്ടതാണ്. പീഡ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മുടെ ജീവനെതിരെയുള്ള ശാരീരികമായ ഭീഷണിയാണ് (അക്രൈസ്ത വരില്‍ നിന്നുമാണ് അധികവും). യേശു ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കുന്നതിനായി അയച്ചപ്പോള്‍ (സുവിശേഷീകരണം) ഒരു പട്ടണത്തില്‍ ഉപദ്രവം നേരിട്ടാല്‍ മറ്റൊന്നിലേക്ക് ഓടിപ്പോകണമെന്ന് പറഞ്ഞു. ഒരു സ്ഥലത്ത് സുവിശേഷം പ്രസംഗിക്കുമ്പോള്‍, പീഡനം നേരിടേണ്ടി വന്നാല്‍ അവിടെതന്നെ വീണ്ടും തുടരുന്നതില്‍ അര്‍ത്ഥമില്ല – ആവശ്യത്തി ലിരിക്കുന്ന മറ്റൊരു സ്ഥലത്ത് സ്വാതന്ത്ര്യത്തോടെ സുവിശേഷം അറിയിക്കുവാന്‍ സന്ദര്‍ഭം ലഭിക്കുമെങ്കില്‍. ”യുദ്ധം ചെയ്തിട്ട് ഓടിപ്പോകുന്നവന്‍ മറ്റൊരു ദിവസം യുദ്ധം ചെയ്യേണ്ടിവരും!” എന്നിരുന്നാലും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്നാമതായി, യേശുവിന് യെഹൂദ്യയില്‍ തന്റെ ജീവന് ഭീഷണി നേരിട്ടപ്പോള്‍ താന്‍ അവിടെ പോയില്ല (യോഹ. 7:1, 11:53,54). എന്നാല്‍ പിതാവില്‍ നിന്നു വ്യക്തമായി ആലോചന കിട്ടിയപ്പോള്‍ പോയി, ആര്‍ക്കും തടയാന്‍ കഴിഞ്ഞില്ല. പൗലൊസും അപ്രകാരം തന്നെ ആയിരുന്നു (അപ്പൊ. പ്രവൃ. 21:11-13). കര്‍ത്താവില്‍ നിന്ന് വ്യക്തവും കൃത്യവുമായ പ്രേരണ ഉണ്ടെങ്കില്‍ നമുക്കും അപകടകരമായ ഒരു സ്ഥലത്തേക്കു പോകാവുന്നതാണ്. പക്ഷേ ആ പ്രേരണ ലഭിക്കുന്നതു വരെ കാത്തിരിക്കുക. രണ്ടാമതായി സുവിശേഷീകരണവും സഭയെ പണിയുന്നതും രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. കര്‍ത്താവിന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ ഒരു സ്ഥലത്തു നാം ആയിരിക്കുമ്പോള്‍, പീഡകള്‍ നേരിടേണ്ടി വരുമ്പോള്‍ അവരെ ഉപേക്ഷിച്ച് ഓടിപ്പോകുവാന്‍ കഴിയുന്നതല്ല. ചെന്നായ് വരുമ്പോള്‍ കൂലിക്കാരന്‍ ആടുകളെ വിട്ട് ഓടിപ്പോകുമെന്നു യേശു പറഞ്ഞു (യോഹ. 10:12). മത്തായി 10:23-ല്‍ മറ്റൊരു പട്ടണത്തിലേക്ക് ഓടിപ്പോകുവാന്‍ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത് അവര്‍ സഭയുടെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴല്ല. പിന്നെയോ അവര്‍ സുവിശേഷീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്. നാം സഭയുടെ ഇടയന്മാര്‍ ആയിരിക്കുമ്പോള്‍ പോലും നമ്മുടെ ജീവന് ഭീഷണി ഉണ്ടെങ്കില്‍ നാം ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ടതാണ്. ചിലപ്പോള്‍ താത്കാലികമായി ഒരു നേതാവിന് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കു പോകേണ്ടിവന്നേക്കാം (പ്രവൃത്തി 17:10-ല്‍ പൗലൊസ് ചെയ്തതുപോലെ). വിശ്വാസത്താല്‍ ജീവിക്കുകയെന്നാല്‍ നാം നമ്മുടെ സാമാന്യ ജ്ഞാനം ഉപയോഗിക്കരുത് എന്നല്ല അര്‍ത്ഥം. വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ പ്രത്യേകമായ ഒരു വചനത്തിന്മേലാണ് (റോമ.10:17). അപ്രകാരം പ്രത്യേകമായ ഒരു വചനം ദൈവത്തില്‍ നിന്നു നമുക്കു ലഭിക്കുന്നില്ലെങ്കില്‍, നാം നമ്മുടെ സാമാന്യ ബുദ്ധി ഉപയോഗിക്കേണ്ടതാണ്. അല്ലാത്തപക്ഷം നാം വിഡ്ഢികളായിത്തീരുകയും തെറ്റായ ധൈര്യത്തോടെ പ്രവര്‍ത്തിക്കു കയും ചെയ്യും -രോഗികള്‍ ആയിത്തീരുമ്പോള്‍ മരുന്ന് ഉപയോഗിക്കാ തിരിക്കുന്നവരെപ്പോലെ. യേശു പറഞ്ഞതുപോലെ, വരുംനാളുകളില്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ കൂടുതല്‍ ‘ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെ പോലെ’ ആയിരിക്കും (മത്താ. 10:16). എന്നാല്‍ നമ്മുടെ സ്വര്‍ഗീയ പിതാവു നമ്മുടെ തലയിലെ മുടികള്‍ പോലും എണ്ണിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ലോകത്തിലെ എല്ലാ പക്ഷികളെക്കാളും നമ്മെ വിലയേറിയവരായി അവിടുന്നു കാണുന്നു (മത്താ. 10:29,30). അതിനാല്‍ നമുക്ക് മനുഷ്യരെയോ സാത്താനെയോ ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ വിരോധികളായവരുടെ സംഘടനയെയൊ ഭരണകൂട ത്തെയൊ പോലും നാം ഭയപ്പെടേണ്ടതില്ല. നമ്മുടെ മനഃസാക്ഷി അനുവദിക്കുന്നിടത്തോളം ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ നാം പാലിക്കും. എന്നാല്‍ ക്രിസ്തുവിന്റെയും വേദപുസ്തകത്തിന്റെയും പഠിപ്പിക്കലുകള്‍ അനുസരിച്ചു സത്യമെന്നു വിശ്വസിക്കുന്നതില്‍ നമ്മള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ ദൈവവചനത്തിലെ കല്പനകള്‍ക്ക് എതിരല്ലെങ്കില്‍ നമ്മളാല്‍ ആവോളം അവയെ ആദരിക്കണം. ദൈവം തന്റെ വചനത്തില്‍ വിലക്കിയിരിക്കുന്നതായ കാര്യങ്ങള്‍ ചെയ്യുവാന്‍ അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ നാം അനുസരിക്കാ തിരിക്കാവൂ (അപ്പൊ. പ്ര. 5:29). ഇതേസമയംതന്നെ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്‌കളങ്കരും ആയിരിക്കാനാണ് യേശു നമ്മോടു പറഞ്ഞിരിക്കുന്നത് (മത്താ. 10:16). അതിനാല്‍ പ്രവൃത്തികളാലോ വാക്കുകളാലോ നാം ആരേയും ഉപദ്രവിക്കരുത്. അവസാനമായി നാം എപ്പോഴും ചെയ്‌വാന്‍ ഓര്‍ത്തിരിക്കേണ്ട 2 പ്രധാന കാര്യങ്ങള്‍: 1) എല്ലായ്‌പ്പോഴും താഴ്മയോടും നല്ല മനഃസാക്ഷിയോടെയും മാത്രം ജീവിക്കുക. അപ്പോള്‍ ദൈവം നമ്മോടുകൂടെ ഇരിക്കും. ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്ക് പ്രതികൂലം ആര്‍? (റോമ.8:31). 2) എല്ലായ്‌പ്പോഴും വിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുക. എല്ലാ പ്രവൃത്തികളിലും ശ്രദ്ധയും ജ്ഞാനവും വേണം. എന്നാല്‍ ഭയത്തില്‍ നിന്ന് ഒരു തീരുമാനവും എടുക്കരുത്. വിമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക നാം ഒരിക്കലും മറ്റു മതങ്ങള്‍ക്കോ അവരുടെ വിഗ്രഹങ്ങള്‍ക്കോ എതിരെ പേരു പറഞ്ഞു സംസാരിക്കാതിരിക്കുവാന്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. നാം അവരെ പരിഹസിക്കുവാനും പാടില്ല. യേശു ഒരിക്കലും അപ്രകാരമുള്ള വിഷയങ്ങള്‍ സംസാരിച്ചിരുന്നില്ല. സത്യദൈവത്തെ അറിയുന്നു എന്ന് അവകാശപ്പെട്ടവരുടെ കപടഭക്തിയെക്കുറിച്ചാണ് യേശു കൂടുതലായും സംസാരിച്ചിരുന്നത്. അപ്പൊസ്തലനായ പൗലൊസിന്റെ ഉദാഹരണം നോക്കുക. താന്‍ എഫെസൊസില്‍ ആയിരുന്നപ്പോള്‍ വിട്ടു വീഴ്ചയില്ലാതെ സത്യം പ്രസംഗിച്ചു. ആ പട്ടണത്തില്‍ വലിയ ഒരു കലഹം ഉണ്ടായി. അവസാനം നഗരാധിപന്‍ ജനങ്ങളെ വിളിച്ച് അവരോടു പറഞ്ഞു: ”ഈ മനുഷ്യന്‍ നമ്മുടെ ദേവിയെ ദുഷിച്ചില്ല” (പ്രവൃ. 19:37). പൗലൊസ് ക്രിസ്തുവിനെ പ്രസംഗിച്ചു. എന്നാല്‍ എഫെസൊസിലെ ആളുകള്‍ ആരാധിച്ചിരുന്ന വ്യാജദൈവങ്ങളെ ഒരിക്കലും ആക്ഷേപിച്ചില്ല. തന്റെ സന്ദേശം ക്രിയാത്മകമായിരുന്നു-അവരുടെ പാപങ്ങളില്‍ നിന്നും ക്രിസ്തു അവരെ രക്ഷിക്കും. അതൊരു വിമര്‍ശനാത്മക സന്ദേശം ആയിരുന്നില്ല. അവരുടെ വ്യാജമായ ദൈവങ്ങളെയും വിഗ്രഹങ്ങ ളെയും വിമര്‍ശിച്ചില്ല. അതു ദൈവികമായ ജ്ഞാനം ആയിരുന്നു. ഒരു വ്യക്തി ക്രിസ്തുവിന്റെ അടുക്കലേക്കു വരുമ്പോള്‍, അവരുടെ വിഗ്രഹങ്ങളില്‍ നിന്നും കര്‍ത്താവു തന്നെ അവരെ വിടുവിക്കും. ഈ ജ്ഞാനമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്. നാം ഒരു മതത്തെയോ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ വിമര്‍ശിക്കരുത്. അതല്ല, നമ്മുടെ സന്ദേശം. നാം ക്രിസ്തുവിനെ മാത്രം പ്രസംഗിക്കുന്നു. യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കായി മരിച്ചു; ഉയിര്‍ത്തെഴുന്നേറ്റു, ഇന്നും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു. ലോകത്തെ ന്യായംവിധിക്കാനായി വേഗം മടങ്ങിവരും. ഇതായിരിക്കണം നമ്മുടെ സന്ദേശം. നാം എല്ലാവരെയും അവരുടെ പാപങ്ങളെ വിട്ടുതിരിഞ്ഞു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ആയി സ്വീകരിക്കുവാന്‍ ക്ഷണിക്കുക. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഒരാളെയും നിര്‍ബന്ധിക്കരുത്. ചെറിയ കുഞ്ഞുങ്ങളെ പോലും ക്രിസ്തുവിനെ സ്വീകരിക്കാന്‍ നാം ക്ഷണിക്കണം. നിര്‍ബന്ധിക്കരുത്. ദൈവം എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നു. നാമും ആളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. വ്യക്തികള്‍ ആത്മാര്‍ത്ഥമായി ക്രിസ്തുവിനെ തങ്ങളുടെ ജീവിതങ്ങളില്‍ സ്വീകരിക്കുമ്പോള്‍, അവരുടെ ജീവിതത്തിലെ മറ്റു തെറ്റായ കാര്യങ്ങള്‍ എല്ലാം ഒരു നിശ്ചിത കാലയളവിനുള്ളില്‍ ക്രമേണ അകന്നുപോകും. കാരണം പരിശുദ്ധാത്മാവ് അവര്‍ക്കു പാപത്തെ ക്കുറിച്ചു ബോധ്യം നല്‍കും. ലോകത്തിന്റെ ഏക രക്ഷകനായി ക്രിസ്തുവിനെ പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ വിളി. നാം പാപത്തിനെതിരെ സംസാരിക്കുകയും നമ്മെത്തന്നെ വിധിക്കുകയും നമ്മുടെ ഇടയിലുള്ള കപടഭക്തിയെ തുറന്നു കാട്ടുകയും വേണം. തീക്ഷ്ണതയുള്ളവരും അതേസമയം വിവേകമില്ലാത്തവരും ആയ സഹോദരീസഹോദരന്മാര്‍ മറ്റു മതങ്ങളിലെ വാക്കുകളും പ്രാര്‍ത്ഥനകളും അനാവശ്യമായി പരാമര്‍ശിക്കാറുണ്ട്. തങ്ങള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ശ്രദ്ധാലുക്കള്‍ ആയിരിക്കാന്‍ നാം അവര്‍ക്കു മുന്നറിയിപ്പു നല്‍കണം. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ പേര് ഉപയോഗിക്കുന്ന തിനെക്കാള്‍ ‘അക്രൈസ്തവര്‍’ എന്നു പറയുന്നതായിരിക്കും നല്ലത്. ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്, ലോകത്തെ വിധിപ്പാനല്ല. അതിനെ രക്ഷിപ്പാനത്രേ (യോഹ. 3:17). യേശുവിന്റെ മാതൃക പിന്തുടരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ മറ്റുള്ളവരെ കുറ്റം വിധിക്കാതെ അവരെ രക്ഷിപ്പാനാണ് എപ്പോഴും ശ്രമിക്കേണ്ടത്. അഭിഭാഷകരുടെയും സ്വാധീനമുള്ള ആളുകളുടെയും സഹായം നേടുക ഒരു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയോ കോടതി യില്‍ ഹാജരാക്കുകയോ ചെയ്താല്‍ ഒരു അഭിഭാഷകന്റെ സേവനം പ്രതിരോധത്തിനായി തേടുന്നതിന് യാതൊരു തെറ്റുമില്ല. ശത്രുക്കളെ അഭിമുഖീകരിക്കാന്‍ പോകുമ്പോള്‍ ഒരു വാള്‍ എടുത്തുകൊള്‍വാന്‍ കര്‍ത്താവു തന്റെ ശിഷ്യന്മാരോട് പറഞ്ഞു (ലൂക്കൊ. 22:36-38). ഈ വാള്‍ ശത്രുക്കളെ ആക്രമിക്കാനായിരുന്നില്ല. പത്രൊസ് വാള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ വാള്‍ ഉറയില്‍ ഇടുവാന്‍ കര്‍ത്താവു പറഞ്ഞു. ‘വാള്‍ എടുക്കുന്നവനെല്ലാം വാളാല്‍ നശിച്ചുപോകും’ എന്നും പറഞ്ഞു (മത്താ. 26:52). ശത്രുക്കള്‍ ആദ്യം ആക്രമിച്ചാല്‍ ആത്മരക്ഷയ്ക്കായി മാത്രം ആയിരുന്നു വാള്‍ ഉദ്ദേശിച്ചിരുന്നത്. അതിനാല്‍ ഒരു അഭിഭാഷകനെ ഉപയോഗിക്കുകയോ പൊലീസ് അധികാരികള്‍ക്കു പരാതി നല്‍കുകയോ ഉള്‍പ്പെടെ എല്ലാ ന്യായമായ മാര്‍ഗങ്ങളും ഉപയോഗിച്ചു സ്വയം പ്രതിരോധിക്കാനുള്ള അവകാശം നമുക്കുണ്ട്. പൗലൊസ് കോടതിയില്‍ സ്വയം വാദിക്കുകയും റോമിലെ സുപ്രീം കോടതിയില്‍ (കൈസര്‍) അപ്പീല്‍ നല്‍കുകയും ചെയ്തിട്ടുണ്ട് (അപ്പൊ. 25:11). സ്വാധീനമുള്ള ആളുകളെ നമുക്ക് അറിയാമെങ്കില്‍ അവരുടെ സഹായം നമുക്കു തേടാവുന്നതാണ്. അരിമത്യയിലെ യോസേഫ്, പീലാത്തോസുമായുളള തന്റെ സ്വാധീനം യേശുവിന്റെ ശരീരം ക്രൂശില്‍ നിന്നു താഴെ ഇറക്കി അടക്കം ചെയ്യുന്നതിന് ഉപയോഗിച്ചു. ദൈവത്തിന്റെ ശുശ്രൂഷയിലും സ്വാധീനമുള്ള ആളുകള്‍ നമ്മെ സഹായിക്കാന്‍ താത്പര്യപ്പെടുന്നെങ്കില്‍, അവരുടെ സഹായം സ്വീകരിക്കാം. നാം അഭിഭാഷകനെയോ സ്വാധീനമുള്ള ആളുകളെയോ ഉപയോഗിച്ചാലും നമ്മുടെ ആശ്രയം ദൈവത്തില്‍ മാത്രമായിരിക്കണം. മനുഷ്യരില്‍ ആയിരിക്കരുത്. ചികിത്സയ്ക്കായി നാം ഒരു ഡോക്ടറെ സമീപിക്കുമ്പോള്‍, നാം ആ ഡോക്ടറിലോ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന മരുന്നിലോ അല്ല ആശ്രയിക്കുന്നത്. നമ്മെ സൗഖ്യമാക്കേണ്ടതിന് കര്‍ത്താവില്‍ മാത്രം ആശ്രയിക്കുന്നു (യിരെമ്യാ. 17:5-8). മതേതര അധികാരികളുടെ മുമ്പില്‍ നമ്മെ കൊണ്ടുവരുമ്പോള്‍ നാം എന്താണു പറയേണ്ടതെന്നുള്ള ജ്ഞാനം നമുക്കു നല്‍കാമെന്നു കര്‍ത്താവു നമ്മോടു പറഞ്ഞതും നാം മനസ്സില്‍ കരുതേണ്ടതാണ് (ലൂക്കൊ. 12:11,12; 21:12-15). ഇരുട്ടുള്ളതും തിന്മ നിറഞ്ഞതുമായ ഒരു ലോകത്തില്‍ അവിടുത്തെ സാക്ഷികളാകാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ ആശ്രയം എപ്പോഴും സ്വര്‍ഗ്ഗീയ പിതാവില്‍ ആയിരിക്കണം. നമ്മെ സേവിക്കുവാനും സഹായിക്കുവാനും തന്റെ ദൂതന്മാരെപ്പോലും അവിടുന്ന് അയച്ചിട്ടു ണ്ടെന്ന് ഓര്‍ക്കുക (എബ്രാ. 1:14). ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും ഗെത്‌സെമെനയില്‍, യോഹന്നാന്‍ 18:10,11-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”ശിമോന്‍ പത്രൊസ് വാള്‍ ഊരി മഹാപുരോഹിതന്റെ ദാസന്റെ വലതു കാത് അറുത്തു. യേശു പത്രൊസിനോട് ”വാള്‍ ഉറയില്‍ ഇടുക. കര്‍ത്താവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?” യൂദാ ഇസ്‌ക്കര്യോത്താവിനെയും റോമന്‍ പടയാളികളെയും മാത്രമാണ് പത്രൊസ് കണ്ടത്. എന്നാല്‍ ആ പാനപാത്രം തന്റെ പിതാവാണ് തനിക്കു കുടിക്കാന്‍ നല്‍കിയതെന്നു യേശു കണ്ടു. യൂദാ ആ പാനപാത്രം കൊണ്ടുവന്ന പോസ്റ്റുമാന്‍ മാത്രം ആയിരുന്നു. മത്തായി 5:8-ല്‍ ‘ഹൃദയശുദ്ധിയുള്ളവര്‍ ദൈവത്തെ കാണും’ എന്നു പറയുന്നു. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കു ന്നുവെങ്കില്‍, നമുക്ക് ദൈവത്തെ മാത്രമേ എല്ലാ സാഹചര്യങ്ങളിലും കാണാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നമ്മുടെ ഹൃദയം എപ്പോഴും ശത്രുക്കളെക്കുറിച്ചും വിഷമകരമായ സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ചിന്തകളാല്‍ നിറഞ്ഞിരുന്നാല്‍ നമ്മുടെ ഹൃദയം ശുദ്ധമല്ല എന്നാണ് അതു തെളിയിക്കുന്നത്. യെശയ്യാ 6:3-ല്‍ ഇപ്രകാരം വായിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ (സാറാഫുകള്‍) ‘ഭൂമി മുഴുവനും ദൈവത്തിന്റെ മഹത്വത്താല്‍ നിറഞ്ഞിരിക്കുന്നു‘ എന്നു പ്രഖ്യാപിക്കുന്നു. അവര്‍ ദൈവത്തിന്റെ മഹത്വം സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല, ഭൂമിയിലും കണ്ടു. അര്‍ത്ഥം, ഭൂമിയിലെ എല്ലാ സംഭവങ്ങളുടെയും നിയന്ത്രണം ദൈവത്തിന്റെ കയ്യിലാണെന്ന് അവര്‍ കണ്ടു. ദാനിയേല്‍ 4:35-ല്‍ നെബുഖദ്‌നേസര്‍ പറഞ്ഞു: ”അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു. സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു. അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്ന് അവനോട് ചോദിപ്പാനോ ആര്‍ക്കും കഴിയില്ല.” ദൈവം സിംഹാസനത്തിലുണ്ട്. അവിടുന്നു തന്റെ മക്കളില്‍ ഏറ്റവും ദുര്‍ബലനെപ്പോലും മറക്കുകയില്ല. 2 കൊരിന്ത്യര്‍ 11:3, ക്രിസ്തുവിനോടുള്ള ഏകാഗ്രതയില്‍ നിന്നും സാത്താന്‍ നമ്മെ വഴി തെറ്റിക്കുന്നതിനെക്കുറിച്ചു നമുക്കു മുന്നറിയിപ്പ് നല്‍കുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലേക്ക് സാത്താന്‍ എങ്ങനെയാണ് ഹവ്വയെ വഴിതെറ്റിച്ചതെന്ന് ഇവിടെ പറയുന്നു. ദൈവസാന്നിദ്ധ്യത്തില്‍ നിന്നും അവളെ അകറ്റിക്കളഞ്ഞത് ആ വൃക്ഷമായിരുന്നു. കര്‍ത്താവില്‍ നിന്നും നമ്മെ അകറ്റിക്കളയുന്ന പല വ്യതിചലനങ്ങളും നമ്മുടെ ജീവിതത്തിലും ഉണ്ടാകാം. അത്തരം എല്ലാ വ്യതിചലനങ്ങളെയും നാം ഭയപ്പെടണം. നമുക്ക് ഈ ദിവസങ്ങളില്‍ എന്താണ് ആവശ്യമായിരിക്കുന്നതെന്നു 1 കൊരിന്ത്യര്‍ 7:35-ല്‍ പറയുന്നു – ‘ചാപല്യം കൂടാതെ സ്ഥിരമായി നില്‍ക്കുന്ന ദൈവഭക്തി.’

അധ്യായം 19
ദൈവമനുഷ്യരുടെ അമ്പതു ലക്ഷണങ്ങള്‍

ഓരോ മൂപ്പനും ദൈവഭക്തനായിരിക്കണം. യഥാര്‍ത്ഥമായി ദൈവ ഭക്തരായവരുടെ 50 അടയാളങ്ങള്‍ ഇവയാണ്: ദൈവഭക്തന്മാര്‍ ദൈവസന്നിധിയില്‍ നില്ക്കുന്നവരും തന്റെ ശബ്ദം ദിനംതോറും കേള്‍ക്കുന്നവരും ആയിരിക്കണം. ദൈവഭക്തരായവര്‍ക്കു ദൈവത്തോടല്ലാതെ, മറ്റാരോടും മറ്റൊന്നിനോടും ഹൃദയത്തില്‍ ആഗ്രഹം ഉണ്ടായിരിക്കയില്ല. ദൈവഭക്തര്‍ ദൈവത്തെ വളരെയധികം ഭയപ്പെടുന്നതിനാല്‍ എല്ലാത്തരത്തിലുള്ള പാപത്തെയും വെറുക്കുകയും എല്ലാവിധ ത്തിലും നീതിയെയും സത്യത്തെയും സ്‌നേഹിക്കുകയും ചെയ്യുന്നു. ദൈവഭക്തരായവര്‍ കോപത്തേയും ലൈംഗികമായ പാപചിന്തക ളെയും അതിജീവിക്കുന്നു. ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതു താല്‍പര്യപ്പെടും. തങ്ങളുടെ ക്രൂശ് എടുത്തുകൊണ്ട് പൂര്‍ണ്ണതയിലേക്ക് ആയുകയും തങ്ങളുടെതന്നെ രക്ഷയ്ക്കായി ഭയത്തോടും വിറയലോടുംകൂടി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവഭക്തരായ വരുടെ ദൈനംദിന ജീവിതശൈലിയായിരിക്കും (എബ്രാ. 6:1, ഫിലിപ്യ. 2:12,13). ദൈവഭക്തര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരും സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരും ആയതിനാല്‍, മറ്റുള്ളവരില്‍ നിന്ന് എത്ര വലിയ പ്രകോപനം ഉണ്ടായാലും സ്‌നേഹരഹിതമായ മനോഭാവത്തിലേക്ക് അതവരെ ഒരിക്കലും നയിക്കുകയില്ല. ദൈവഭക്തര്‍ താഴ്മയില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായതിനാല്‍ മനുഷ്യരുടെ പ്രശംസയ്‌ക്കോ തങ്ങളുടെ ആത്മീയ വളര്‍ച്ചയ്‌ക്കോ ആത്മീയ ശ്രുശ്രൂഷയ്‌ക്കോ മറ്റെന്തിനെങ്കിലുമോ, ‘തങ്ങള്‍ എല്ലാ വിശുദ്ധന്മാരിലും ചെറിയവരെന്നുള്ള’ അവരുടെ അവബോധം നഷ്ടപ്പെടുത്താന്‍ സാധ്യമല്ല (എഫെ. 3:8). ദൈവത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചും തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും വചനത്തിലൂടെ വ്യക്തമായ അറിവ് ഉള്ളവരാകയാല്‍ വചനത്തില്‍ വിറയ്ക്കും. അതിലെ ഏറ്റവും ചെറിയ കല്പനയോടുപോലും അവര്‍ അനുസരണക്കേട് കാണിക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നതില്‍ അവഗണന കാട്ടുകയോ ചെയ്യാറില്ല (യെശയ്യാവ് 66:2, മത്തായി 5:19). ദൈവഭക്തന്‍, ദൈവത്തിന്റെ പൂര്‍ണ്ണതയുള്ള ഉപദേശം പ്രസ്താ വിക്കുകയും മതപരമായ വേശ്യാവൃത്തിയും വചനവിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളും തുറന്നു കാട്ടുകയും ചെയ്യുന്നു. ദൈവഭക്തിയുടെ രഹസ്യവും ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ട തിനാല്‍ തുറക്കപ്പെട്ട ജീവനുള്ള പുതുവഴിയുടെ ബോധ്യവും പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനാല്‍ ദൈവഭക്തര്‍ക്ക് ലഭിക്കുന്നു (1 തിമൊ. 3:16, എബ്രാ. 10:20). ദൈവഭക്തര്‍ ഉത്സാഹികളും കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും. അതോടൊപ്പം തന്നെ നര്‍മ്മബോധം ഉള്ളവരും ആയിരിക്കും. കുട്ടികളോടൊപ്പം എപ്രകാരം ആണ് കളിക്കേ ണ്ടതെന്നും പിരിമുറുക്കം ഇല്ലാതിരിക്കുന്നതെങ്ങനെയെന്നും ദൈവത്തിന്റെ പ്രകൃതിയിലെ നല്ല ദാനങ്ങളെ ആസ്വദിക്കേണ്ട തെങ്ങനെയെന്നും അവര്‍ക്ക് അറിവുണ്ട്. ദൈവഭക്തര്‍ സന്ന്യാസജീവിതം നയിക്കുന്നവരല്ല. അതേസമയം അച്ചടക്കമുള്ള ജീവിതം നയിക്കുകയും കഷ്ടപ്പാടുകളെ ഭയപ്പെടാ തിരിക്കുകയും ചെയ്യുന്നു (1 കൊരി. 9:27, 2 തിമൊഥെ. 2:3). വിലകൂടിയ വസ്ത്രധാരണത്തിലോ കാഴ്ചകള്‍ കാണുന്നതിലോ പ്രയോജനകരമല്ലാത്ത കാര്യങ്ങള്‍ക്കായി സമയം വ്യര്‍ത്ഥമാക്കു ന്നതിലോ അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലോ അവര്‍ക്ക് യാതൊരു താത്പര്യവുമില്ല. ആകര്‍ഷകമായ ആഹാര പദാര്‍ത്ഥങ്ങളോടുള്ള ആഗ്രഹത്തെ അവര്‍ കീഴടക്കുന്നവരാണ്. മാത്രമല്ല, സംഗീതത്തിനോ, കായികവിനോദത്തിനോ മറ്റു നിയമാനുസൃത പ്രവര്‍ത്തനത്തിനോ അടിമയല്ല (1 കൊരി. 6:12,13). കഷ്ടതകള്‍, ചതിവ്, പീഡകള്‍, തെറ്റായ ആരോപണങ്ങള്‍, ശാരീരികരോഗങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍, ബന്ധുക്കളു ടെയും മതനേതാക്കളുടെയും എതിര്‍പ്പ് തുടങ്ങിയ അഗ്നി പരീക്ഷണങ്ങളിലൂടെ ദൈവം തന്റെ ഭക്തന്മാരെ വിജയകരമായി ശിക്ഷണം ചെയ്യുന്നു. ദൈവഭക്തന്മാര്‍ കരുണയാല്‍ നിറഞ്ഞവരും ഏറ്റവും മ്ലേച്ഛനായ പാപിയോടും ഏറ്റവും മോശപ്പെട്ട വിശ്വാസിയോടും സഹതപി ക്കുവാന്‍ കഴിവുള്ളവരുമാണ്, അവരെക്കുറിച്ച് പ്രത്യാശയും ഉണ്ട്. എന്തുകൊണ്ടെന്നാല്‍ അവര്‍ തങ്ങളെത്തന്നെ പാപികളില്‍ പ്രധാനി ആയിട്ടാണ് കരുതുന്നത് (1തിമൊഥെ. 1:15). ദൈവഭക്തന്മാര്‍ തങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന്റെ സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ ആഴത്തില്‍ വേരൂന്നിയവരാകയാല്‍ അവര്‍ ഒരിക്കലും യാതൊന്നിനെക്കുറിച്ചും ഉത്കണ്ഠാകുലരാകയോ സാത്താനെയോ ദുഷ്ട മനുഷ്യരെയോ പ്രയാസമുള്ള സാഹചര്യ ങ്ങളെയോ മറ്റ് ഒന്നിനെയുമോ ഭയപ്പെടുകയോ ചെയ്യുന്നവരല്ല. തങ്ങള്‍ക്കു സംഭവിക്കുന്നതെല്ലാം നന്മയ്ക്കാക്കി തീര്‍ക്കുന്ന പരമാധികാരിയായി ദൈവം പ്രവര്‍ത്തിക്കുന്നതിനാല്‍ എല്ലാ മനുഷ്യര്‍ക്കായും എല്ലാ കാര്യങ്ങള്‍ക്കായും എല്ലാ സാഹചര്യ ങ്ങള്‍ക്കായും നന്ദി അര്‍പ്പിച്ചുകൊണ്ടു ദൈവത്തിന്റെ സ്വസ്ഥത യില്‍ ദൈവഭക്തര്‍ പ്രവേശിക്കുന്നു (1 തിമൊ. 2:1). ദൈവഭക്തര്‍ തങ്ങളുടെ സന്തോഷം ദൈവത്തില്‍ മാത്രം കണ്ടെത്തുന്നതിനാല്‍ കര്‍ത്താവിന്റെ സന്തോഷത്തില്‍ നിറഞ്ഞ വരായി എല്ലാ നിരുത്സാഹത്തെയും കീഴടക്കുന്നു. ജീവനുള്ള വിശ്വാസം ഉള്ളതിനാല്‍, ദൈവഭക്തര്‍ തങ്ങളില്‍ തന്നെയോ തങ്ങളുടെ നൈസര്‍ഗിക കഴിവുകളിലോ യാതൊരു ആത്മവിശ്വാസവും ഇല്ലാത്തവരും എല്ലാ സാഹചര്യങ്ങളിലും തങ്ങളുടെ സഹായകനായ ദൈവത്തില്‍ പൂര്‍ണ്ണ ആശ്രയം ഉള്ളവരും ആയിരിക്കും (ഫിലി. 3:3). ദൈവക്തര്‍ തങ്ങളുടെതന്നെ പ്രേരണയാലല്ല പരിശുദ്ധാത്മാ വിന്റെ നിയോഗത്താല്‍ തന്നെ ജീവിക്കുന്നു. ദൈവഭക്തന്മാര്‍ യഥാര്‍ത്ഥമായി പരിശുദ്ധാത്മാവിനാലും അഗ്നിയാലും ക്രിസ്തുവിനാല്‍തന്നെ സ്‌നാനമേറ്റവരായിരിക്കും. (അവര്‍ വ്യാജമായ വികാരത്താല്‍ ആവേശഭരിതരാകുകയോ, ഏതെങ്കിലും ദൈവശാസ്ത്രപരമായ വാദങ്ങളാല്‍ ബോധ്യം പ്രാപിക്കുകയോ ഇല്ല) (മത്താ. 3:11). ദൈവഭക്തര്‍ നിരന്തരമായി ആത്മാവിന്റെ അഭിഷേകത്തിന്‍ കീഴില്‍ ജീവിക്കുന്നവരും ദൈവം അവര്‍ക്കു നല്‍കുന്ന സ്വര്‍ഗ്ഗീയ ദാനങ്ങ ളാല്‍ അലങ്കരിക്കപ്പെട്ടവരും ആയിരിക്കും (എഫെ. 5:18, 1 കൊരി. 14:1). ദൈവഭക്തര്‍ക്കു സഭയെക്കുറിച്ചു ക്രിസ്തുവിന്റെ ശരീരം എന്ന വെളിപ്പാട് ലഭിച്ചിട്ടുണ്ട് (കൂടിവരവോ സംഘടനയോ അല്ല). തങ്ങളുടെ എല്ലാ ഊര്‍ജ്ജവും ഭൗതിക സമ്പത്തും ആത്മീയ വരങ്ങളും ആ സഭ പണിയുന്നതിനായി അവര്‍ നല്‍കുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ തങ്ങളുടെ നാവുകളെ കടിഞ്ഞാണിടുന്നതിന് ദൈവഭക്തന്മാര്‍ക്കു കഴിയുന്നു. അവരുടെ അധരങ്ങള്‍ ദൈവികവചനത്താല്‍ ജ്വലിക്കുന്നവയുമാണ്. ദൈവഭക്തര്‍ എല്ലാം ത്യജിച്ചവരും പണത്തോടോ ഭൗതികവസ്തു ക്കളോടോ ആകര്‍ഷണമില്ലാത്തവരും മറ്റുള്ളവരില്‍ നിന്നു യാതൊരു ദാനവും ആഗ്രഹിക്കാത്തവരും ആയിരിക്കും (ലൂക്കൊ. 14:33). ദൈവഭക്തന്മാര്‍ അവരുടെ ഭൗതിക ആവശ്യങ്ങള്‍ക്കായി ദൈവത്തില്‍ ആശ്രയിക്കുന്നവരും ഭൗതിക ആവശ്യങ്ങളെക്കുറിച്ചു യാതൊരു സൂചനപോലും നല്‍കുകയോ തങ്ങളുടെ പ്രയത്‌നത്തെ ക്കുറിച്ച് പ്രശംസിക്കുകയോ ചെയ്യാത്തവരുമാണ് – അവരുടെ സംഭാഷണങ്ങളിലൂടെയൊ കത്തുകളിലൂടെയൊ റിപ്പോര്‍ട്ടു കളിലൂടെയൊപോലും (മത്താ. 6:33). ദൈവഭക്തന്മാര്‍ ധാര്‍ഷ്ട്യമുള്ളവരല്ല, സൗമ്യതയുള്ളവരും വിമര്‍ശനത്തിന് വിധേയരും ആണ്. മുതിര്‍ന്നവരും ജ്ഞാന മുള്ളവരുമായ സഹോദരന്മാരില്‍ നിന്ന് തിരുത്തലുകള്‍ സ്വീകരിക്കുവാന്‍ താല്‍പര്യമുള്ളവരാണ്. ദൈവഭക്തന്മാര്‍ മറ്റുള്ളവരുടെമേല്‍ ആധിപത്യം ചെലുത്തുവാനോ ഉപദേശിക്കുവാനോ താത്പര്യമുള്ളവരല്ല. (ആവശ്യപ്പെടുമ്പോള്‍ ഉപദേശം നല്‍കാന്‍ തയ്യാറാണെങ്കിലും). മൂപ്പന്മാരായ സഹോദരന്മാരായോ നേതാക്കന്മാരായോ കണക്കാക്കപ്പെടാന്‍ ആഗ്രഹമില്ല. സാധാരണ സഹോദരന്മാരും എല്ലാവരുടെയും ദാസന്മാരും ആയിത്തീരാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് സഹകരിക്കുന്നത് അവര്‍ക്ക് എളുപ്പമുള്ള കാര്യമാണ്. അവര്‍ അസൗകര്യങ്ങള്‍ നേരിടുവാനും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുവാനും തത്പരരാണ്. കോടീശ്വരനെന്നോ ഭിക്ഷുവെന്നോ വെള്ളക്കാരനെന്നോ കറുത്ത വര്‍ഗ്ഗക്കാരനെന്നോ സമര്‍ത്ഥനെന്നോ മടയനെന്നോ സംസ്‌കാര സമ്പന്നനെന്നോ സംസ്‌കാരഹീനനെന്നോ ഉള്ള വേര്‍തിരിവ് കൂടാതെ എല്ലാവരെയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യുന്നു. ക്രിസ്തുവിനോടുള്ള ഭക്തിയിലോ ദൈവകല്പനകളോടുള്ള അനുസരണത്തിലോ അല്പംപോലും തണുക്കുവാന്‍ തക്കവണ്ണം തങ്ങളുടെ ഭാര്യമാര്‍, കുഞ്ഞുങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, മറ്റുവിശ്വാസികള്‍ എന്നിവര്‍ക്ക് അവരുടേമേല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നതല്ല. അവര്‍ സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും സമ്മാന ങ്ങളാല്‍ ഒത്തുതീര്‍പ്പുകാരാവുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുകയില്ല (അതു പദവിയോ പണമോ എന്തു തന്നെയായി രുന്നാലും). ദൈവഭക്തര്‍ ക്രിസ്തുവിനുവേണ്ടി ഭയമില്ലാത്ത സാക്ഷികളാ യിരിക്കും – മതപരമായ നേതാക്കളെയോ മതേതര തലവന്‍മാ രെയോ ഭയപ്പെടാതെ. ഭൂമുഖത്തുള്ള ഒരു വ്യക്തിയെയും പ്രസാദിപ്പിക്കുവാന്‍ ദൈവഭക്തര്‍ ആഗ്രഹിക്കയില്ല. ദൈവത്തെ മാത്രം പ്രസാദിപ്പി ക്കേണ്ടതിന് എല്ലാ മനുഷ്യര്‍ക്കും ഇടര്‍ച്ചയായി തീരുവാന്‍ പോലും അവര്‍ ഒരുക്കമായിരിക്കും. ദൈവത്തിന്റെ മഹത്വം, ദൈവത്തിന്റെ ഹിതം, ദൈവരാജ്യം എന്നി വയ്ക്കാണ് മാനുഷിക ആവശ്യങ്ങളെക്കാളും തങ്ങളുടെതന്നെ സുഖസൗകര്യങ്ങളെക്കാളും അവര്‍ പ്രാധാന്യം നല്‍കുന്നത്. ദൈവത്തിനു വേണ്ടി ജീവനില്ലാത്തതായ പ്രവൃത്തികള്‍ ചെയ്യുവാന്‍ മറ്റ് ആളുകള്‍ക്കോ തങ്ങളുടെതന്നെ കണക്കു കൂട്ടലുകള്‍ക്കോ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ കഴികയില്ല. എന്നാല്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചു വെളിപ്പെടുന്ന ദൈവഹിതം മാത്രം ചെയ്യുന്നതിന് അവര്‍ അതിയായ താത്പര്യം ഉള്ളവരും സംതൃപ്തരും ആയിരിക്കും. ക്രിസ്തീയ പ്രവര്‍ത്തനങ്ങളിലെ ദേഹീപരമായതും ആത്മാവിലു ള്ളതുമായവയെ തിരിച്ചറിയുന്നതിനുള്ള വിവേചനത്തിന്റെ ആത്മാവ് ദൈവഭക്തന്മാര്‍ക്ക് ഉണ്ടായിരിക്കും. ദൈവഭക്തന്മാര്‍ കാര്യങ്ങളെ എപ്പോഴും സ്വര്‍ഗ്ഗീയമായ കാഴ്ചപ്പാടിലായിരിക്കും വിലയിരുത്തുന്നത്; ഭൗതികമായിട്ടല്ല. ദൈവത്തിനുവേണ്ടി തങ്ങള്‍ ചെയ്ത പ്രയത്‌നത്തിന് വാഗ്ദാനം ചെയ്യുന്ന ഭൗതികമായ ബഹുമതികളും സ്ഥാനപ്പേരുകളും അവര്‍ നിരസിക്കുന്നു. നിരന്തരമായി എപ്പോഴും പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു ദൈവഭക്തര്‍ക്ക് അറിവുണ്ട്. ആവശ്യമെങ്കില്‍ എങ്ങനെയാണ് ഉപവാസത്തോടെ പ്രാര്‍ത്ഥിക്കേണ്ടതെന്നും അവര്‍ക്കറിയാം. ഔദാര്യമായി, സന്തോഷത്തോടെ രഹസ്യത്തില്‍ എങ്ങനെയാണു കൊടുക്കേണ്ടതെന്ന ജ്ഞാനം ദൈവഭക്തര്‍ക്കുണ്ട്. മനുഷ്യര്‍ക്കു ചെയ്യേണ്ടതെല്ലാം ചെയ്യുവാന്‍ ദൈവഭക്തര്‍ താത്പ ര്യമുള്ളവരാണ് – ഏതു പ്രകാരമെങ്കിലും ചിലരെ രക്ഷിക്കുവാന്‍. ദൈവഭക്തന്മാര്‍ മറ്റുള്ളവര്‍ രക്ഷിക്കപ്പെട്ടവരായി മാത്രം കാണുവാന്‍ ആഗ്രഹിക്കുന്നവരല്ല. അവരെ ക്രിസ്തുവിന്റെ ശിഷ്യന്മാരാക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തി ക്കുകയും ദൈവത്തിന്റെ എല്ലാ കല്പനകളോടുമുള്ള അനുസരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു (മത്താ. 28:19,20, 1തിമൊഥെ. 2:4). ദൈവത്തിനുവേണ്ടി എല്ലാ സ്ഥലത്തും ഒരു വിശുദ്ധമായ സാക്ഷ്യം നിലനിര്‍ത്തേണ്ടതിനായുള്ള വാഞ്ഛ ദൈവഭക്തര്‍ക്ക് ഉണ്ടായിരിക്കും. സഭയില്‍ ക്രിസ്തു മഹത്വീകരിക്കപ്പെടണം എന്ന തീക്ഷ്ണമായ വാഞ്ഛ ദൈവഭക്തര്‍ക്ക് ഉണ്ട്. യാതൊരു കാര്യത്തിലും അവര്‍ സ്വന്തമായത് അന്വേഷിക്കുന്നില്ല. ദൈവഭക്തന്മാര്‍ ആത്മീയ അധികാരവും ആത്മിക അന്തസ്സും ഉള്ളവര്‍ ആയിരിക്കും. ഈ ലോകത്തില്‍ ദൈവത്തിനു വേണ്ടി ഒറ്റയ്ക്ക് നിലകൊളളു വാനും തയ്യാറുള്ളവര്‍ ആയിരിക്കും ദൈവഭക്തര്‍. അപ്പൊസ്തലന്മാരെയും പഴയനിയമ പ്രവാചകന്മാരെയും പോലെ, ദൈവഭക്തര്‍ പൂര്‍ണ്ണമായും ഒത്തുതീര്‍പ്പില്ലാത്തവര്‍ ആയിരിക്കും. പാപവും വ്യഭിചാരവുമുള്ള തലമുറയുടെ നടുവിലും ഒത്തുതീര്‍പ്പു ക്രിസ്ത്യാനിത്വത്തിന്റെ മധ്യത്തിലും നിങ്ങള്‍ ഇപ്രകാരമുള്ള ‘ദൈവത്തിന്റെ ഒരു മനുഷ്യന്‍’ ആയിരിക്കുമെന്നു പൂര്‍ണ്ണഹൃദയ ത്തോടെ തീരുമാനമെടുക്കുക. ദൈവത്തിനു മുഖപക്ഷം ഇല്ലല്ലോ. അതിനാല്‍ നിങ്ങളുടെ സഭയില്‍ അപ്രകാരമുള്ള ദൈവഭക്തനായ ഒരു മൂപ്പനായി നിങ്ങളെയും മാറ്റുവാന്‍ ദൈവം അതിയായി വാഞ്ഛിക്കുന്നു. അതിന് അവിടുന്നു ശക്തിയുള്ളവനും ആകുന്നു

അധ്യായം 20
ആത്മീയ മുന്നേറ്റങ്ങളുടെ ഉയര്‍ച്ചയും പതനവും

”കര്‍ത്താവേ, സഹായിക്കൂ! ദൈവഭക്തരായ പുരുഷന്മാര്‍ അതിവേഗം അപ്രത്യക്ഷമാവുകയാണ്. ലോകത്ത് വിശ്വസനീയരായ മനുഷ്യരെ എവിടെ കണ്ടെത്താനാകും? എല്ലാവരും വഞ്ചിക്കുകയും മുഖസ്തു തിയും നുണയും പറയുകയും ചെയ്യുന്നു. ആത്മാര്‍ത്ഥത അവശേഷിക്കു ന്നില്ല” (സങ്കീ. 12:1 ലിവിങ് ബൈബിള്‍). മേല്‍പ്പറഞ്ഞ വാക്യത്തില്‍ വിവരിച്ചിരിക്കുന്ന അവസ്ഥ ഇന്നത്തെ ക്രൈസ്തവ ലോകത്തെക്കുറിച്ചുള്ള ഉചിതമായ വിവരണമാണ്. ഒരു കാലത്തു ദൈവഭക്തിയെ പിന്തുടര്‍ന്ന വിശ്വാസികള്‍ പോലും വഞ്ചന യിലും മുഖസ്തുതിയിലും നുണകളിലും മുഴുകാന്‍ തുടങ്ങിയിരിക്കുന്നു – തങ്ങളുടേതായ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കായി. ആളുകള്‍ ബൈബിളിനെ അറിയുകയും ദൈവത്തെ അറിയാതിരിക്കുകയും ചെയ്യുമ്പോള്‍, അവര്‍ എളുപ്പത്തില്‍ വഞ്ചിക്കപ്പെടാം – കാരണം ലോകത്തിലെ ഓരോ ക്രിസ്തീയ വിഭാഗവും ബൈബിളിനെ അതിന്റെ പാഠപുസ്തകമായി ഉപയോഗിക്കുന്നു. മാത്രമല്ല, അവരുടെ സവിശേഷമായ ഉപദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനു ബൈബിളില്‍ നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു തെളിവായി ഹാജരാക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ക്രിസ്തീയ അന്ധാരാധനാ സമൂഹങ്ങള്‍ പോലും ലോകമെമ്പാടും വളര്‍ന്ന് ഒട്ടേറെ ആളുകള്‍ക്ക് സ്വീകാര്യമായിത്തീര്‍ന്നത്. അങ്ങനെ പല വിശ്വാസികളും വഴി തെറ്റിക്കപ്പെടുകയും അവരുടെ രക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നു. പുതിയ ഉടമ്പടിപ്രകാരം, തന്റെ ഓരോ സന്തതിയും തന്നെ വ്യക്തിപരമായി അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു (എബ്രാ. 8:11). പഴയ ഉടമ്പടി കാലത്തു പ്രവാചകനു (അപൂര്‍വ്വമായി വരുന്ന) മാത്രമേ ദൈവത്തെ വ്യക്തിപരമായി അറിയാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പഴയ ഉടമ്പടിയിലെ ഏറ്റവും വലിയ പ്രവാചകനെക്കാള്‍ പുതിയ ഉടമ്പടിയിലെ ശിശുവിന് ദൈവത്തെ നന്നായി, കൂടുതല്‍ അടുപ്പത്തോടെ അറിയാന്‍ കഴിയും. ഇക്കാര്യം മത്തായി 11:11-ല്‍ യേശു വളരെ വ്യക്തമായി പറഞ്ഞു. ദൈവത്തെ വ്യക്തിപരമായി അടുത്ത് അറിയണമെന്ന അഭിനി വേശമുള്ള വിശ്വാസികള്‍ വളരെ കുറവാണ്. മിക്ക വിശ്വാസികളും തങ്ങളുടെ ബൈബിള്‍ പരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും വൈകാരിക അനുഭവങ്ങള്‍ നേടാനും മാത്രം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവരില്‍ ഭൂരിഭാഗവും വഞ്ചിതരാകുന്നത്. പുതിയ ഉടമ്പടിയെക്കുറിച്ചും ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനെക്കുറിച്ചും ഒരു വെളിപ്പാടും അവര്‍ക്കില്ലതാനും. പിന്മാറ്റവും നവീകരണവും അന്ത്യനാളുകളില്‍ ”ഒരു ക്രിസ്ത്യാനിയാകുക ബുദ്ധിമുട്ടായി രിക്കും” (2 തിമൊഥെ. 3:1 – ലിവിങ് ബൈബിള്‍). ഇത് ഉപദ്രവം മൂലമാകില്ല, മറിച്ചു പല ”ക്രിസ്ത്യാനികള്‍ക്കും അതിന്റെ ആന്തരിക ശക്തിയില്ലാതെ ഒരുതരം ബാഹ്യമായ ദൈവഭക്തി മാത്രമേ ഉണ്ടാകൂ” (2 തിമൊഥെ. 3:5). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവരുടെ ദൈവഭക്തി പ്രധാനമായും ഉപദേശത്തിന്റെ കൃത്യതയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് – ക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധത്തെയോ പ്രായോഗിക ദൈവഭക്തിയെയോ അടിസ്ഥാനമാക്കിയുള്ളതല്ല. ആത്മിക യാഥാര്‍ത്ഥ്യത്തിനു വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണു പലരും തങ്ങളുടെ ചത്ത സഭാവിഭാഗങ്ങള്‍ വിട്ട് മുന്നോട്ടു വന്നത്. പക്ഷേ മിക്കപ്പോഴും സാത്താന്‍ അവരെ അമിത വൈകാരികത, നിയമവാദം, ഒത്തുതീര്‍പ്പ് എന്നിവയിലേക്കു വഴിമാറ്റിക്കൊണ്ടു പോകുന്നതില്‍ വിജയിക്കുന്നതാണു കാണുന്നത്. ഒന്നാം നൂറ്റാണ്ടില്‍പോലും അപ്പൊസ്തലന്മാര്‍ തന്നെ സ്ഥാപിച്ച പല സഭകളും കേവലം 50 വര്‍ഷത്തിനുള്ളില്‍ ലോകമയത്വത്തിലേക്കും ഒത്തുതീര്‍പ്പിലേക്കും വഴുതിപ്പോയതു നാം കാണുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ക്രിസ്തീയ സഭകള്‍ കൂടുതല്‍ പിന്മാറ്റത്തിലേക്കു വീണു പോകുന്നു. എന്നാല്‍ സഭകളെ അവയുടെ ആദിമ അവസ്ഥയിലേക്കു മടക്കിക്കൊണ്ടുവരാന്‍ ഹൃദയഭാരമുള്ള പൂര്‍ണമനസ്‌ക്കനായ ഒരുവനെ ദൈവം ഇടയ്ക്കിടെ കണ്ടെത്തും. തുടര്‍ന്ന് അവനിലൂടെ ദൈവം ഒരു നവോത്ഥാന നീക്കം നടത്തും. സഭാചരിത്രത്തിലെ ഓരോ നവോത്ഥാന നീക്കവും മൗലികമായ കാഴ്ചപ്പാടുള്ള ഒരുവനിലൂടെയാണു ദൈവം ആരംഭിക്കുന്നത്. സമാനമനസ്‌ക്കരായ ഒരു പറ്റം ആളുകളെ അവനോടു കൂട്ടിച്ചേര്‍ക്കും. അവര്‍ ചത്ത മാതൃസഭ വിട്ടു മുന്നോട്ടുപോകും. ഈ മുന്നേറ്റം കുറേക്കാലത്തേക്കു നീണ്ടുനില്ക്കും. ക്രിസ്ത്യാനികളുടെ ഇടയില്‍ ഇത്തരം ഭിന്നപക്ഷങ്ങള്‍ ഉണ്ടാകണമെന്നു തന്നെയാണു പരിശുദ്ധാത്മാവു പറയുന്നത്. ”നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിനു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്” (1കൊരി. 11:19). തന്റെ നാമത്തിന് ഒരു നിര്‍മലസാക്ഷ്യം സൂക്ഷിക്കേണ്ടതിനു വേണ്ടി ദൈവം തന്നെയാണ് ഇത്തരം ഭിന്നതകള്‍ ഉണ്ടാകാന്‍ അനുവദിക്കുന്നത്. ആദിയില്‍ വെളിച്ചം ഉണ്ടാക്കിയപ്പോള്‍ ദൈവം ഉടനെ തന്നെ ഇരുളിനെയും വെളിച്ചത്തെയും തമ്മില്‍ വേര്‍തിരിച്ചു (ഉല്പ. 1:4). സഭാചരിത്രത്തിലുടനീളം ഈ പ്രവൃത്തി അവിടുന്നു തുടരുന്നു. മനുഷ്യന്റെ അംഗീകാരം, സമൃദ്ധി എന്നിവയുടെ അപകടം ദൈവത്തിന്റെ ഈ നിലയിലുള്ള ഓരോ മുന്നേറ്റത്തിന്റെയും ആദ്യനാളുകളില്‍ അതിനെ മറ്റു ക്രിസ്ത്യാനികള്‍ തള്ളിക്കളയുകയും നിന്ദിക്കുകയും ചെയ്‌തേക്കാം. ആ മുന്നേറ്റത്തില്‍ പങ്കാളികളാകുന്ന ആളുകളും പാവപ്പെട്ടവരായിരിക്കും. അതുകൊണ്ട് ദൈവത്തെമാത്രം പ്രസാദിപ്പിക്കുവാന്‍ അവര്‍ തല്പരരായിരിക്കും. ഈ കാരണങ്ങളാല്‍ ആ മുന്നേറ്റം ആദ്യനാളുകളില്‍ സുരക്ഷിതമായിരിക്കും. ക്രമേണ ദൈവത്തിന്റെ അനുഗ്രഹം ഈ മുന്നേറ്റത്തിന്മേല്‍ വര്‍ദ്ധമാനമായ നിലയില്‍ ഉണ്ടാകുവാന്‍ തുടങ്ങും. മറ്റു ക്രിസ്ത്യാനി കളുടേയും ആദരവ് ഈ മുന്നേറ്റത്തിനു ലഭ്യമാകും. അപ്പോഴാണ് അതിന്റെ നില അപകടകരമാകുന്നത്. കാരണം ദൈവത്തിന്റെ മാത്രം അംഗീകാരത്തിനായി അന്വേഷിക്കുന്നതിനുള്ള ജാഗ്രത ഇപ്പോഴില്ല. കാലം മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ മുന്നേറ്റത്തില്‍ ചേരുന്നു. എന്നാല്‍ ആദ്യഘട്ടത്തിലെ വിശ്വാസികളെപ്പോലെ അവര്‍ പൂര്‍ണഹൃദയമുള്ളവരല്ല. അതുപോലെ ആ പ്രസ്ഥാനത്തിലുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ പലരും വളര്‍ന്ന് ഇപ്പോള്‍ മുതിര്‍ന്നവരായി. എന്നാല്‍ അവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളെപ്പോലെ പൂര്‍ണമനസ്‌ക്കരല്ല. ആ മുന്നേറ്റം വളരുന്തോറും പണവും കൂടുവാന്‍ തുടങ്ങും. ഇതു മറ്റൊരു അപകടമാണ്. പണം ഒരു നല്ല ദാസനാണ്. എന്നാല്‍ ഭീകരനായ യജമാനനുമാണ്. പണം ഉപയോഗിക്കുന്ന രീതിയെക്കുറിച്ചു നേതാക്കള്‍ നിരന്തരം ജാഗരൂകരായില്ലെങ്കില്‍ അതിന് ആ മുന്നേറ്റത്തെ നശിപ്പിക്കുവാന്‍ കഴിയും. ക്രിസ്തീയതയിലെ പല നല്ല മുന്നേറ്റങ്ങ ളെയും നശിപ്പിക്കുവാന്‍ സാത്താന്‍ പണത്തിന്റെ വര്‍ദ്ധനയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ഈ സാധ്യതയ്‌ക്കെ തിരെ പോരാടിയിരിക്കാം. എന്നാല്‍ അദ്ദേഹം കണ്ട അളവില്‍ പണത്തിന്റെ അപകടം സഹപ്രവര്‍ത്തകര്‍ കണ്ടില്ലെന്നു വരാം. ഫലം സ്ഥാപകന്‍ മരിച്ചു കഴിയുമ്പോള്‍ ആദിമ കാഴ്ചപ്പാടു നഷ്ടപ്പെട്ട് മുന്നേറ്റം പിന്മാറ്റത്തിലേക്കു പോകും. അപ്പോള്‍ ദൈവം പൂര്‍ണ മനസ്‌ക്കനായ മറ്റൊരാള്‍ക്കുവേണ്ടി കാത്തുനില്ക്കും. ഏതു മുന്നേറ്റത്തിന്റേയും ആത്മീയത താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: ക്രിസ്തുവിനോടുള്ള നേതാക്കളുടെ ഭക്തി, അവരുടെ താഴ്മ, പാപത്തോടുള്ള അവരുടെ സംവേദനക്ഷമത, പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിനു കീഴില്‍ കഴിയാനുള്ള അവരുടെ താല്‍പര്യം, പണസ്‌നേഹത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, സഭാമൂപ്പന്മാരോടുള്ള അവരുടെ മതിപ്പ്, തങ്ങളുടെ ആടുകളോടുള്ള അവരുടെ സ്‌നേഹം, ദൈവത്തോടൊത്തുള്ള അവരുടെ ദിനന്തോറു മുള്ള നടപ്പ്. ദൈവഹൃദയപ്രകാരമുള്ള ഇടയന്മാര്‍ യിരെമ്യാവ് 3:14,15-ല്‍ കര്‍ത്താവു തന്റെ ജനത്തോട് ഇങ്ങനെ പറയുന്നു: ”ഞാന്‍ നിങ്ങളെ പട്ടണത്തില്‍ ഒരുത്തനെയും വംശത്തില്‍ രണ്ടു പേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്‍കും. അവര്‍ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടുംകൂടെ മേയിക്കും.” ദൈവത്തിന്റെ യഥാര്‍ത്ഥ സഭയെ ‘സീയോന്‍’ പ്രതിനിധാനം ചെയ്യുന്നു. പട്ടണത്തില്‍ നിന്ന് ഒരാളെയും ഒരു കുടുംബത്തില്‍ നിന്നു രണ്ടു പേരെയും ഒക്കെ ദൈവം തന്റെ സീയോനിലേക്കു കൊണ്ടുവരും. കര്‍ത്താവു പണിയുന്ന സഭയിലേക്ക് ഈ ആളുകള്‍ വരുമ്പോള്‍ അവിടുന്ന് അവര്‍ക്കു തന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്‍കും. ദൈവത്തിന്റെ സത്യസഭയുടെ തിരിച്ചറിയാവുന്ന പ്രാഥമികമായ അടയാളം അവിടെ ദൈവത്തിന്റെ മനസ്സിനൊത്ത ഇടയന്മാരുണ്ടാ യിരിക്കും എന്നതാണ്. ദൈവത്തിന്റെ ഹൃദയം സ്‌നേഹത്തിന്റെ ഹൃദയമാണ് – ഒരിക്കലും തനിക്കായി തന്നെ ഒന്നും അന്വേഷിക്കാത്ത സ്‌നേഹം. അതുകൊണ്ട് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാര്‍ ഒരുകാര്യത്തിലും തങ്ങള്‍ക്കായിട്ടൊന്നും അന്വേഷിക്കുന്നില്ല. ആരുടേയും പണമോ ബഹുമാനമോ ഒന്നും ഇത്തരം ഇടയന്മാര്‍ തേടുന്നില്ല. ആളുകളെ പ്രസാദിപ്പിക്കാനോ അവരില്‍ മതിപ്പുളവാക്കാനോ അവര്‍ ശ്രമിക്കുന്നില്ല. മറിച്ച് അവര്‍ വിശ്വാസികളെ ‘ക്രിസ്തുവില്‍ തികഞ്ഞവരായി നിര്‍ത്തുന്നതിനായി'(കൊലൊസ്യ. 1:28) ഉത്സാഹിക്കും. ഈ ആഗ്രഹമുള്ള ഒരുവനെ ലോകത്തിലെ ഏതു പട്ടണത്തിലോ ഗ്രാമത്തിലോ ഏതു തലമുറയിലോ കണ്ടാല്‍ അവിടുന്നു തന്റെ സഭയെ അവനിലൂടെ പണിയും. മറുവശത്ത് ‘പുതിയ ഉടമ്പടിയുടെ രീതി’ അന്വേഷിച്ച് ഒരിക്കല്‍ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ വിട്ട പലരും അവരുടെ ഉപദേശങ്ങളെല്ലാം ശരിയായിരുന്നിട്ടും പണത്തെ സ്‌നേഹിച്ച് സ്വാര്‍ത്ഥം അന്വേഷിച്ച തിനാല്‍ എങ്ങനെ അവസാനിച്ചു എന്നു നാം കാണുന്നു. ക്രിസ്തുവിന്റെ ശരീരം പണിയുന്നുവെന്നു സങ്കല്പിച്ചുകൊണ്ട് ബാബിലോണിന്റെ മറ്റൊരു പതിപ്പായി അവര്‍ മാറി. അവരുടെ അധ്വാനത്തിന്റെ ഫലം ഒടുവില്‍ ആശയക്കുഴപ്പവും കലക്കവുമായി മാറി! സ്വാര്‍ത്ഥം അന്വേഷിക്കാത്ത ഒരുവനെ കണ്ടുകിട്ടിയാല്‍ മാത്രമേ തന്റെ യഥാര്‍ത്ഥ സഭ പണിയുവാന്‍ ദൈവത്തിനു കഴിയുകയുള്ളു. ആളുകളെക്കുറിച്ചുള്ള ദൈവഹൃദയത്തിന്റെ താത്പര്യം പങ്കിടുന്ന അത്തരം ഒരു മനുഷ്യന്‍, ഒരു പുതിയ ഉടമ്പടി രീതി വെറുതെ പിന്‍പറ്റുന്ന ആയിരം അര്‍ദ്ധമനസ്‌ക്കരായ വിശ്വാസികളെക്കാള്‍ ദൈവത്തിന് ഏറെ വിലപ്പെട്ടവനാണ്. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു ഇടയനായിരിക്കുന്നതില്‍ ത്യാഗം, അസൗകര്യങ്ങള്‍, കഷ്ടതകള്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. തെറ്റിദ്ധാരണകള്‍, എതിര്‍പ്പുകള്‍, നിന്ദ, പരിഹാസം എന്നിവയെല്ലാം സസന്തോഷം സഹിക്കുക എന്നാണതിന്റെ അര്‍ത്ഥം. ഇത്തരം ഒരു ഇടയനു സ്വാര്‍ത്ഥം അന്വേഷിക്കാത്ത സമാനഹൃദയയായ ഒരു ഭാര്യയുണ്ടെങ്കില്‍ അവരുടെ വീട് കര്‍ത്താവ് ആഗ്രഹിക്കുന്ന എല്ലാ കാര്യത്തിനുവേണ്ടിയും കലവറ കൂടാതെ തുറന്നുകൊടുക്കാന്‍ കഴിയുമല്ലോ. അങ്ങനെയെങ്കില്‍ അത്തരം ഒരു ദമ്പതികളിലൂടെ ദൈവത്തിനു ചെയ്യാന്‍ കഴിയുന്നതിനു പരിമിതിയുണ്ടായിരിക്കുകയില്ലല്ലോ. ധാരാളം ആളുകളെ ഒന്നിച്ചു കൂട്ടുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. കൂടി വരുന്നവരുടെ ഗുണത്തെക്കുറിച്ചാണു ഞാന്‍ ഇപ്പോള്‍ പറയുന്നത്. എണ്ണം ദൈവത്തിന്റെ അനുഗ്രഹത്തിന്റെ അടയാളമല്ല. പല അന്ധാരാധന സമൂഹങ്ങളിലും (കള്‍ട്ടുകള്‍) വ്യാജ മതങ്ങളിലും ലക്ഷക്കണക്കിന് അംഗങ്ങളുണ്ടല്ലോ. അംഗസംഖ്യ – അത് ഒന്നും തെളിയിക്കുന്നില്ല. യേശുവിന്റെ കാലത്ത് അവിടുന്നു നോക്കിയപ്പോള്‍ ആളുകളെ ഇടയനില്ലാത്ത ആടുകളെപ്പോലെ ചിന്നിച്ചിതറിയവരായി കണ്ടു. ഇന്നും അങ്ങനെ തന്നെയാണ്. ദൈവഹിതപ്രകാരമുള്ള ഇടയന്മാ രാണ് ഇന്ന് എല്ലായിടത്തെയും ഏറ്റവും വലിയ ആവശ്യം. പഴയ നിയമത്തില്‍ യിസ്രായേല്‍ മക്കളുടെ ചരിത്രം ഇത്രയും വിശദമായി കൊടുത്തിരിക്കുന്നതു നാം അവരുടെ തെറ്റുകളില്‍ നിന്നു പാഠങ്ങള്‍ പഠിക്കേണ്ടതിനാണ്. നാം ആ തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ദൈവത്തില്‍ നിന്ന് അകന്നുപോകുന്നത് എങ്ങനെ ഒഴിവാക്കാന്‍ കഴിയുമെന്നു ജ്ഞാനിയായ ഒരുവനു യിസ്രായേലിന്റെ ചരിത്രത്തില്‍ നിന്നു മനസ്സിലാക്കാം. യോശുവയുടെയും ദാവീദിന്റെയും കാലം കനാനില്‍ അവര്‍ എത്തിയപ്പോള്‍ യിസ്രായേല്‍ മക്കള്‍ക്കു സമര്‍ത്ഥമായ നേതൃത്വം നല്‍കിയ ദൈവഭക്തനാണു യോശുവ. ബാക്കി യിസ്രായേലെല്ലാം ദൈവത്തെ വിട്ടുപോയാലും താനും തന്റെ കുടുംബവും ദൈവത്തെ മാത്രം സേവിക്കും എന്നു തീരുമാനമെടു ത്തിട്ടുള്ള ഒരുവനായിരുന്നു അദ്ദേഹം (യോശു. 24:15). വേണ്ടിവന്നാല്‍ തനിയെ നില്ക്കാന്‍ തയ്യാറുള്ള ഇത്തരം ഒരുവനു മാത്രമേ ഇന്നും സഭയ്ക്കു ദൈവികമായ ഒരു നേതൃത്വം നല്‍കാന്‍ കഴിയുകയുള്ളു. യോശുവയുടെ കാലത്തു യിസ്രായേല്‍ വിജയങ്ങളില്‍ നിന്നു വിജയങ്ങളിലേക്കു മുന്നേറി. പക്ഷേ തുടര്‍ന്നു യോശുവ മരിച്ചു. ദൈവം ഒരു പ്രത്യേക രാജ്യത്ത്, പ്രത്യേക കാലത്ത്, പ്രത്യേക ഉദ്ദേശ്യത്തിനായി ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരുവന്‍ ഈ ലോകത്തിലെ തന്റെ പ്രവര്‍ത്തനം തികച്ചു കടന്നുപോയാല്‍ എന്താണു സംഭവിക്കുകയെന്നതിലേക്കാണു യോശുവയുടെ കാലശേഷം യിസ്രായേലില്‍ നടന്ന സംഭവങ്ങള്‍ വെളിച്ചം വീശുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ യിസ്രായേലിന്റെ അധഃപ തനത്തിന്റെ ചരിത്രം നാം വായിക്കുന്നു. യോശുവയ്ക്കു ശേഷം വന്ന രണ്ടാം തലമുറ നേതൃത്വം അല്പകാലത്തേക്കു യോശുവയില്‍ നിന്നു ലഭിച്ച ആത്മീയതയുടെ ഗതിവേഗം നിലനിര്‍ത്തി. എന്നാല്‍ തുടര്‍ന്ന് അവര്‍ വിഗ്രഹാരാധനയിലേക്കു വീണു. യോശുവയുടെ കാലത്തു ശക്തമായ ഒരു എന്‍ജിന്‍ ഒരു ട്രെയിനിനെ മലയുടെ മുകളിലേക്കു വലിച്ചുകൊണ്ടു പോകുന്നതുപോലെയായിരുന്നു. എന്നാല്‍ യോശുവ മരിച്ചപ്പോള്‍ എന്‍ജിന്‍ ട്രെയിനില്‍ നിന്നു വേര്‍പെട്ടു. വേറെ എന്‍ജി നൊന്നും യിസ്രായേലെന്ന ട്രെയിനിനെ മുന്നോട്ടു നയിക്കുവാന്‍ ഉണ്ടായിരുന്നുമില്ല. ഫലം എന്‍ജിന്‍ വേര്‍പെട്ട ട്രെയിനിന്റെ ഗതിവേഗം കുറഞ്ഞു. ക്രമേണ അതു നിന്നു. പിന്നെ പുറകോട്ട് ഉരുളാന്‍ തുടങ്ങി. ഒടുവില്‍ മലയില്‍ നിന്നു താഴ്ചയിലേക്കു പതിച്ചു ട്രെയിന്‍ തകര്‍ന്നു. ദാവീദിന്റെ കാലത്തിലും ഇതേ കാര്യം തന്നെ നടന്നു. യിസ്രായേലിലെ ആദ്യ രാജാവായിരുന്നു ശൗല്‍. വളരെ വിനയാന്വിതനായാണ് അദ്ദേഹം ആരംഭിച്ചത്. എന്നാല്‍ വേഗത്തില്‍ വലിയ തോതില്‍ പിന്മാറ്റം സംഭവിച്ചതിനാല്‍ ദൈവം ശൗലിന്റെ അഭിഷേകം പിന്‍വലിക്കുകയായിരുന്നു. ആദ്യ തലമുറയില്‍ തന്നെ അധഃപതനം സംഭവിച്ച മുന്നേറ്റത്തിന്റെ ചിത്രമാണു ശൗലിന്റെ ജീവിതത്തില്‍ കാണുന്നത്. ക്രിസ്തീയ ലോകത്ത് അത്തരം ധാരാളം മുന്നേറ്റങ്ങള്‍ കാണാന്‍ കഴിയും. തുടര്‍ന്ന് ‘ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരുവന്’ (1 ശമുവേ. 13:14) താന്‍ രാജത്വം നല്‍കാന്‍ പോകുകയാണെന്നു ശമുവേലിലൂടെ ദൈവം ശൗലിനെ അറിയിച്ചു. അതു ദാവീദായിരുന്നു. ഇതു ശൗലിന് ദാവീദിനെക്കുറിച്ച് ഏറെ അസൂയ ഉളവാകുവാന്‍ കാരണമായി. ദാവീദിനെ ഏറെ വെറുത്ത ശൗല്‍ അദ്ദേഹത്തെ കൊല്ലുവാന്‍ പോലും ആഗ്രഹിച്ചു. എന്നാല്‍ ഇപ്പോള്‍ ദൈവത്തിന്റെ അഭിഷേകം ആരുടെ മേലാണെന്നു തിരിച്ചറിവുണ്ടായ യിസ്രായേല്യരില്‍ പലരും ദാവീദിനോടൊപ്പം ചേര്‍ന്നു. ഇങ്ങനെ ദാവീദിനൊപ്പം ഒരു ചെറിയ കൂട്ടം ഉണ്ടായി. എന്നാല്‍ ശൗല്‍ ഇവരെ നിരന്തരം പീഡിപ്പിക്കുകയും പിന്തുടരുകയും വേട്ടയാടുകയും ചെയ്തതിന്റെ ഫലമായി ഇവര്‍ക്കു ജീവനുവേണ്ടി പരക്കം പായേണ്ടി വന്നു. എന്നാല്‍ ഈ ചെറിയ കൂട്ടത്തോടൊപ്പമായിരുന്നു ദൈവം. എന്നിരുന്നാലും യിസ്രായേലിന്റെ സിംഹാസനത്തില്‍ ശൗല്‍ പിന്നെയും പല വര്‍ഷങ്ങള്‍ ഇരുന്നു ഭരണം നടത്തി- ദൈവത്തിന്റെ അഭിഷേകം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നഷ്ടപ്പെട്ടെങ്കിലും പിന്മാറ്റക്കാരായ പല ക്രിസ്തീയ നേതാക്കളും ഇന്നും സിംഹാസന ത്തിലിരുന്നു തങ്ങളുടെ ജനത്തെ നയിക്കുന്നതുപോലെ. ശൗലിന്റെ കൂടെ അദ്ദേഹത്തോടു താത്പര്യമുള്ള ഒരു വലിയ കൂട്ടം അനുചരന്മാര്‍ ഉണ്ടായിരുന്നു – തങ്ങളുടെ അനുയായി സംഘമുള്ള പല ‘ക്രിസ്തീയ നേതാക്കളെ’യും പോലെ. എന്നാല്‍ അത്തരം വലിയ അനുയായി വൃന്ദം കൊണ്ടൊന്നും കാര്യമില്ല, കാരണം ദൈവം അവരോടു കൂടെയില്ല. മാത്രമല്ല ക്രിസ്ത്യാനികളല്ലാത്ത മതനേതാക്കള്‍ക്കും വലിയ കൂട്ടം അനുയായികള്‍ ഉണ്ടല്ലോ. തന്നോടൊപ്പം പൂര്‍ണ മനസ്സോടെ നില്ക്കുന്ന ന്യൂനപക്ഷമായ തന്റെ ജനത്തെക്കൊണ്ടാണു ദൈവം എല്ലാ തലമുറയിലും തന്റെ വലിയ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിട്ടുള്ളതെന്നു സഭാചരിത്രം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ആ ന്യൂനപക്ഷത്തെ ക്രിസ്തീയതയിലെ അംഗീകൃത സംവിധാനങ്ങള്‍ വെറുക്കുകയും തെറ്റിദ്ധരിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ കാലത്തു ദൈവം എന്താണു ചെയ്യുന്നതെന്നു മനസ്സിലാക്കാതെ, ശൗല്‍ ദാവീദിനെ പീഡിപ്പിച്ചതുപോലെ, അവര്‍ പെരുമാറുന്നു. എന്നാല്‍ ദാവീദിനെയും അവന്റെ അനുയായികളുടെ ചെറുസംഘത്തെയും ദൈവം സംരക്ഷിച്ചു. ദാവീദ് 40 വര്‍ഷം രാജാവായി യിസ്രായേലിനെ വാഴുകയും ചെയ്തു. അവന്റെ വാഴ്ചയെ സംബന്ധിച്ച് ‘അവന്‍ തന്റെ തലമുറയില്‍ ദൈവത്തിന്റെ ആലോചനയ്ക്കു ശുശ്രൂഷിച്ചു’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് (പ്രവൃത്തി. 13:36). ഇവിടെ നാം കാണുന്നതു ദാവീദിനു തന്റെ തലമുറയില്‍ മാത്ര മാണു ദൈവത്തിന്റെ ലക്ഷ്യത്തെ സേവിക്കാന്‍ കഴിഞ്ഞതെന്നാണ്. ദാവീദിന്റെ മരണശേഷം കാര്യങ്ങള്‍ വളരെവേഗം അധഃപതിച്ചു. ദാവീദിന്റെ മകന്‍ ശലോമോന്‍ വളരെ മോശമായ നിലയില്‍ പിന്മാറി പ്പോയി. ഒടുവില്‍ ദൂരന്തപൂര്‍ണമായ അന്ത്യത്തിലേക്കു കൂപ്പുകുത്തി. തന്റെ ദൈവഭക്തനായ പിതാവില്‍ നിന്നുള്ള സ്വാധീനംമൂലം ആദ്യം ശലോമോന്‍ അല്പം മുന്നോട്ടു പോയി എന്നതു നേരാണ്. പക്ഷേ ആ ദിശയില്‍ തന്നെ മുന്നോട്ടു ബഹുദൂരം പോകാന്‍ ദൈവത്തിനാ യുള്ള താത്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സ്വത്തും സ്ത്രീകളും അദ്ദേഹത്തിന്റെ വിരുതു തെറ്റിച്ചുകളഞ്ഞു (1 രാജാ. 10:23; 11:1-9) -നമ്മുടെ കാലത്തെ പല ക്രിസ്തീയ പ്രസംഗകര്‍ക്കും സംഭവിക്കുന്നതു പോലെ തന്നെ! ദാവീദിന്റെയും ശലോമോന്റേയും ചരിത്രത്തില്‍ നാം കണ്ട അധഃപതനത്തിന്റെ അതേ കഥ ക്രിസ്തീയതയില്‍ ഇന്നു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ദൈവത്തോടൊപ്പം ആരംഭിച്ച ഏതു മുന്നേറ്റത്തിന്റേയോ ക്രിസ്തീയ പ്രസ്ഥാനത്തിന്റേയോ ചരിത്രം ഇന്നു രണ്ടാമത്തെയോ അതിനു ശേഷമുള്ളതോ ആയ തലമുറയില്‍ എത്തി നില്ക്കുമ്പോള്‍ എങ്ങനെയായിരിക്കുന്നുവെന്നു പരിശോധിക്കുക. അപ്പോള്‍ ഞാനീ പറയുന്നതിന്റെ സത്യം നിങ്ങള്‍ക്കു ബോധ്യമാകും. ഇത് എന്തുകൊണ്ടു സംഭവിക്കുന്നു? മറുപടി ലളിതമാണ്: കാരണം ഈ വിശ്വാസികള്‍ യേശുക്രിസ്തു എന്ന വ്യക്തിയെക്കാള്‍ വചനത്തിന്റെ അക്ഷരങ്ങളാല്‍ പിടിക്കപ്പെട്ടവരാണ്. ക്രിസ്തുവി നോടുള്ള വ്യക്തിപരമായ അടുപ്പത്തെക്കാള്‍ ഏതെങ്കിലും ഉപദേശം കൂടുതല്‍ പ്രധാനപ്പെട്ടതായി തീര്‍ന്നാല്‍ ആത്മീയ അധഃപതനം, സ്വയ നീതീകരണം, പരീശത്വം എന്നിവയായിരിക്കും അനിവാര്യമായ ഫലങ്ങള്‍. എഫെസൊസിലെ സഭ എഫെസൊസിലെ സഭയുടെ ചരിത്രം പരിശോധിക്കുക. അപ്പൊസ്തലനായ പൗലൊസ് മൂന്നു വര്‍ഷം അവിടെ താമസിച്ച് രാവും പകലും ‘ദൈവത്തിന്റെ മുഴുവന്‍ ആലോചനയും’ അവരെ പഠിപ്പിച്ചതാണ് (പ്രവൃ. 20:27-31). അങ്ങനെ എഫെസൊസിലെ ക്രിസ്ത്യാനികള്‍ പൗലൊസില്‍ നിന്നു നൂറുകണക്കിനു പ്രസംഗങ്ങള്‍ കേട്ടവരാണ്. ദൈവത്തിന്റെ പല അത്ഭുതങ്ങളും കണ്ടവരുമാണ് (പ്രവൃ. 19:11). രണ്ടു വര്‍ഷം എന്ന ചുരുങ്ങിയ സമയംകൊണ്ടു ദൈവവചനം അവരുടെ ഇടയില്‍ നിന്നും ഏഷ്യാമൈനറിലെ മറ്റെല്ലാ ഇടങ്ങളിലേക്കും പരന്നു. അവര്‍ ഉണര്‍വ്വ് അനുഭവിച്ചു (പ്രവൃ. 19:10,19). അപ്പൊസ്‌തൊലിക കാലഘട്ടത്തിലെ മറ്റേതു സഭയെക്കാളും അവസരങ്ങള്‍ ലഭിച്ച സഭ. ആ കാലഘട്ടത്തില്‍ ഏഷ്യാമൈനറിലെ ഏറ്റവും ആത്മീയമായ സഭയും മറ്റൊന്നായിരുന്നില്ല. എഫെസ്യര്‍ക്ക് പൗലൊസ് എഴുതിയ ലേഖനത്തില്‍ ആ സഭയ്ക്ക് ഒരു തിരുത്തലും അദ്ദേഹം നല്‍കുന്നില്ലെന്നു നമുക്കു കാണാം. എന്നാല്‍ മറ്റു പല സഭകള്‍ക്കും പൗലൊസ് എഴുതിയിട്ടുള്ള ലേഖനങ്ങളില്‍ അങ്ങനയല്ലല്ലോ. എന്നാല്‍ പൗലൊസ് എഫെസൊസ് വിടുമ്പോള്‍ മൂപ്പന്മാര്‍ക്ക് ഇങ്ങനെ മുന്നറിയിപ്പു നല്‍കി: ”ഞാന്‍ പോയ ശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേല്‍ക്കും.”(പ്രവൃ. 20:29,30). പൗലൊസ് അവിടെ ഉണ്ടായിരുന്നിടത്തോളം കാലം എഫെസൊ സിലെ ആട്ടിന്‍കൂട്ടത്തിനിടയില്‍ കടക്കാന്‍ ഒരു ചെന്നായും ധൈര്യപ്പെട്ടില്ല. കാരണം പൗലൊസ് കര്‍ത്താവില്‍ നിന്ന് ആത്മീയാധി കാരം പ്രാപിച്ച വളരെ കര്‍ശനക്കാരനായ വാതില്ക്കാവല്‍ക്കാരനാ യിരുന്നു (മര്‍ക്കൊ. 13:34 കാണുക). എന്നാല്‍ ആ സഭയിലെ മൂപ്പന്മാര്‍ തന്നെപ്പോലെ കര്‍ത്താവിനോട് ആഴത്തില്‍ ബന്ധപ്പെട്ടവരെല്ലെന്നു തിരിച്ചറിയാനുള്ള വിവേചനം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് ഒരിക്കല്‍ താന്‍ പോകുകയും അവര്‍ സഭയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ വളരെ വേഗം അധഃപതിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. എഫെസൊസില്‍ എന്താണു സംഭവിക്കാന്‍ പോകുകയെന്ന് ഒരു പ്രവചനം മൂപ്പന്മാര്‍ക്കു നല്‍കുകയായിരുന്നില്ല പൗലൊസ്. മറിച്ച് തന്റെ അഭാവത്തില്‍ ചെന്നായ്ക്കള്‍ സഭയില്‍ കടക്കുമെന്ന മുന്നറിയിപ്പു നല്‍കുകയായിരുന്നു അദ്ദേഹം. ഉവ്വ്, അതൊരു മുന്നറിയിപ്പു മാത്രമായി രുന്നു. മൂപ്പന്മാര്‍ തങ്ങളെത്തന്നെ വിധിക്കുകയും അനുതപിക്കുകയും ചെയ്തിരുന്നെങ്കില്‍ പൗലൊസ് പറഞ്ഞതുപോലെ സംഭവിക്കുകയില്ലാ യിരുന്നു. നിനവേയുടെ നാശത്തെക്കുറിച്ചു യോന പ്രവചിച്ചു. എന്നാല്‍ നിനവേയിലെ ആളുകള്‍ അനുതപിച്ചതിനാല്‍ അതു സംഭവിച്ചില്ല. എഫെസൊസിലെ സഭയും അനുതപിച്ചിരുന്നെങ്കില്‍ പൗലൊസ് പറഞ്ഞതുപോലെ സംഭവിക്കുകയില്ലായിരുന്നു. എന്നാല്‍ ആ മൂപ്പന്മാര്‍ പൗലൊസിന്റെ മുന്നറിയിപ്പു ഗൗരവമായി എടുത്തില്ല. അതുകൊണ്ട് അവര്‍ കര്‍ത്താവില്‍ നിന്ന് അകന്നുപോയി. അമ്പതു വര്‍ഷത്തിനുശേഷം എഫെസൊസിലെ സഭയുടെ അവസ്ഥ തീര്‍ത്തും മോശമായി. അവരുടെ ഉപദേശങ്ങള്‍ അപ്പോഴും കൃത്യതയുള്ളതും ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ തീക്ഷ്ണത യുള്ളവരും ആയിരുന്നു. അവര്‍ക്കപ്പോഴും അവരുടെ മുഴുരാത്രി പ്രാര്‍ത്ഥനകളും പ്രത്യേക യോഗങ്ങളും ഉണ്ടായിരുന്നിരിക്കണം. പക്ഷേ അവരുടെ ആത്മീയ നില വളരെ മോശമായിരുന്നു. ഒരു സഭയെന്ന നിലയിലുള്ള അവരുടെ അംഗീകാരം കര്‍ത്താവ് എടുത്തുകളയാന്‍ തുടങ്ങുകയുമാണ്. അവരുടെ കുറ്റം എന്താണ്? അവര്‍ക്കു കര്‍ത്താവിനോടുള്ള സ്‌നേഹവും അടുപ്പവും നഷ്ടമായിപ്പോയി (വെളി. 2:4,5). എഫെസൊസിലെ സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്താണ്? അതിതാണ്: കര്‍ത്താവായ യേശുവിനോടുള്ള തീക്ഷ്ണ മായ അടുപ്പത്തോളം പ്രാധാന്യമുള്ളതല്ല ഒരു ഉപദേശവും മതപരമായ പ്രവര്‍ത്തനവും. യഥാര്‍ത്ഥ ആത്മീയതയ്ക്ക് ഒരേയോരു ലക്ഷണം: യേശുവിന്റെ ജീവിതം നമ്മുടെ ജീവിതത്തില്‍ വര്‍ദ്ധമാനമായ നിലയില്‍ വെളിപ്പെടുക. കര്‍ത്താവിനോടു തന്നെയുള്ള വര്‍ദ്ധിച്ചു വരുന്ന വ്യക്തിപരമായ അടുപ്പംകൊണ്ടു മാത്രമേ ഇതു കൈവരികയുള്ളു. പൗലൊസ് ഒരു ദൈവഭക്തനായ മനുഷ്യനായിരുന്നു – ജീവിതാന്ത്യം വരെ കര്‍ത്താവായ യേശുവുമായി തീക്ഷ്ണമായ അടുപ്പത്തോടെ നിന്ന വിശ്വസ്തനായ അപ്പൊസ്തലന്‍. ‘ക്രിസ്തുവി നോടുള്ള ലളിതവും നിര്‍മലവുമായ ഭക്തി’യില്‍ നിന്നും (2 കൊരി. 11:3) തെറ്റിച്ചു കളയുവാന്‍ സാത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എല്ലായിടത്തുമുള്ള വിശ്വാസികള്‍ക്ക് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. ആദ്യതലമുറയും രണ്ടാമത്തേതും പൗലൊസിനു പോലും ദൈവികലക്ഷ്യങ്ങളെ തന്റെ തലമുറയില്‍ മാത്രമാണു സേവിക്കാന്‍ കഴിഞ്ഞതെന്നു നാം കാണുന്നു. തന്നോടൊപ്പം ജീവിച്ചിരുന്ന തിമൊഥെയൊസിനെപ്പോലെ ചിലര്‍ക്ക് കര്‍ത്താവിനോടുള്ള പൗലൊസിന്റെ നിസ്വാര്‍ത്ഥമായ ഭക്തിയും (ഫിലി. 2:19-21) അദ്ദേഹത്തിന്റെ ആത്മാവും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതു നേര്. അതൊഴിച്ചാല്‍ പൗലൊസിനു തന്റെ ആത്മീയത താന്‍ സ്ഥാപിച്ച സഭകളിലെ രണ്ടാംതലമുറ വിശ്വാസി കള്‍ക്കു പകര്‍ന്നു നല്‍കാന്‍ കഴിയുമായിരുന്നില്ല. അവര്‍ തന്നെ ദൈവത്തെ സ്വയം അറിയേണ്ടിയിരുന്നു. ക്രിസ്തീയതയെ തന്നിലേക്കു മടക്കിക്കൊണ്ടു വരുവാന്‍ ദൈവം അയച്ചിട്ടുള്ള ഓരോ ദൈവഭക്തനായ പരിഷ്‌കര്‍ത്താവിനും ദൈവിക ലക്ഷ്യങ്ങളെ സ്വന്തം തലമുറയില്‍ മാത്രമാണു സേവിക്കാന്‍ കഴിഞ്ഞിട്ടുള്ളത് – ക്രിസ്തീയതയുടെ ചരിത്രം ഇതാണു വ്യക്തമാക്കുന്നത്. ദൈവം ഒരു തലമുറയില്‍ ഒരു രാജ്യത്ത് ദൈവഭക്തനായ ഒരുവനെ എഴുന്നേല്‍പിക്കുന്നു. അപ്പൊസ്തലന്മാര്‍ പ്രഘോഷിച്ച സത്യങ്ങളി ലേക്ക് ആ രാജ്യത്തെ സഭയെ മടക്കി വരുത്തുവാനും അങ്ങനെ ആളുകളെ ദൈവഭക്തിയുള്ള ജീവിതത്തിലേക്കു പുനരാനയിക്കു വാനുമാണ് അങ്ങനെ ചെയ്യുന്നത്. ക്രിസ്തീയലോകത്തെ അയ ഥാര്‍ത്ഥ്യം, കാപട്യം എന്നിവ കണ്ടു മനസ്സു മടുത്ത പൂര്‍ണമനസ്‌ക്ക രായ ചില വിശ്വാസികള്‍ ഇദ്ദേഹത്തോടൊപ്പം ചേരുന്നു. അങ്ങനെ ക്രമേണ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു ആത്മീയ മുന്നേറ്റം രൂപപ്പെടുന്നു. കര്‍ത്താവിനുവേണ്ടി വളരെവേഗം ഒരു നിര്‍മല സാക്ഷ്യം സ്ഥാപിക്കപ്പെടുന്നു. ഇത്തരം ഒരു കൂട്ടം തുടക്കത്തില്‍ ചെറുതായിരിക്കും. മിക്ക ആളുകളും പാവപ്പെട്ടവരായിരിക്കും. ഇവരെ പഴയ സഭകള്‍ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യും. സ്ഥാപകനായിരിക്കും ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്നത്. തൊട്ടു മുന്‍പിലത്തെ തലമുറയില്‍ ദൈവം എഴുന്നേല്‍പിച്ച ഗ്രൂപ്പില്‍ നിന്നായിരിക്കും ഇവര്‍ ഏറ്റവും കൂടുതല്‍ വെറുപ്പ് നേരിടേണ്ടി വരിക. ദൈവം തങ്ങളെ കൈവിട്ടുവെന്നു മനസ്സിലാക്കാത്ത മുന്‍തലമുറഗ്രൂപ്പിലെ അംഗങ്ങള്‍ പുതിയ മുന്നേറ്റത്തോട് അസൂയാലുക്കളാകുന്നു! പുതിയ മുന്നേറ്റത്തിനെതിരെയുള്ള ആക്രമണത്തില്‍ സാത്താനും പങ്കുചേരുന്നു. ഇവര്‍ക്കെതിരെ കുറ്റാരോപണം എന്ന തന്റെ പ്രവൃത്തി അവന്‍ കൂടുതലും നിര്‍വഹിക്കുക മുന്‍തലമുറഗ്രൂപ്പിലെ ‘വിശ്വാസികളെ’ ഉപയോഗിച്ചായിരിക്കും. എന്നാല്‍ മനുഷ്യരുടേയും പിശാചുക്കളുടേയും എല്ലാ പീഡനങ്ങളും തന്ത്രങ്ങളും പുതിയ തലമുറയില്‍ താന്‍ എഴുന്നേല്പിച്ച മനുഷ്യനിലൂടെ തന്റെ നാമത്തിനായി നിര്‍മലമായ ഒരു സാക്ഷ്യം സ്ഥാപിക്കുന്നതില്‍ നിന്നു ദൈവത്തെ തടസ്സപ്പെടുത്തുന്നില്ല. എന്നാല്‍ ഈ സ്ഥാപകന്‍ മരിക്കുമ്പോള്‍ എന്തു സംഭവിക്കും? മിക്കവാറും എല്ലാ സാഹചര്യങ്ങളിലും സ്ഥാപകന്റെ ക്രിസ്തുവി നോടുള്ള ഭക്തിയെക്കാളേറെ ഊന്നല്‍ അടുത്ത തലമുറയിലെ അദ്ദേഹത്തിന്റെ അനുയായികള്‍ അവരുടെ നേതാവു പഠിപ്പിച്ച ഉപദേശങ്ങള്‍ക്കു നല്‍കും. ദൈവഭക്തിയുടെ ശക്തി ത്യജിക്കും. അതിന്റെ ബാഹ്യരൂപം പ്രാധാന്യമുള്ളതായിത്തീരും. അങ്ങനെ തകര്‍ച്ചയും ജീര്‍ണതയും ആരംഭിക്കുന്നു. ഇത്തരം മുന്നേറ്റങ്ങള്‍ മൂന്നാം തലമുറയില്‍ എത്തുമ്പോഴാകട്ടെ അതിനുള്ളിലെ ജീര്‍ണതയും തകര്‍ച്ചയും പൂര്‍ണമാകുന്നു. സ്ഥാപകനുണ്ടായിരുന്ന ഭക്തിയുടെയോ ആത്മീയതയുടെയോ സാദൃശ്യങ്ങളൊന്നും ഇപ്പോള്‍ ആ ഗ്രൂപ്പില്‍ കാണ്മാനില്ല. എന്നാല്‍ അവര്‍ സ്ഥാപകന്‍ ഉദ്‌ബോധിപ്പിച്ച അതേ ഉപദേശങ്ങള്‍ തന്നെ പറയുകയും അദ്ദേഹത്തിന്റെ പേരില്‍ പ്രശംസിക്കുകയും ചെയ്യുന്നു. എന്നാല്‍ വാസ്തവത്തില്‍ അവര്‍ പണിയുന്നതു ബാബിലോണാണ്. ഒരു കൂട്ടം ഒരു ആത്മീയ മുന്നേറ്റം പോലെ ആരംഭിച്ചാലും അതിനു ദേഹീപരമോ ജഡികമോ ആയി അവസാനിക്കാന്‍ കഴിയും. സത്യത്തില്‍, ഒരു ദൈവമനുഷ്യനാല്‍ ആരംഭിച്ച മുന്നേറ്റത്തിനു പോലും ഒരുനാള്‍ കള്‍ട്ടായി (അന്ധാരാധനാസമൂഹം) അവസാനിക്കാനാവും! യേശുവിനോടു തന്നെയുള്ള ഭക്തിക്കും അടുപ്പത്തിനും പകരമാകാന്‍ ഒരു ഉപദേശത്തിനും, അതെത്ര പ്രധാനമോ നല്ലതോ ആയാലും, കഴിയുകയില്ല. എല്ലാ ആത്മീയ മുന്നേറ്റങ്ങളുടെയും സ്ഥാപകര്‍ക്കു കര്‍ത്താവിനെ അറിയാമായിരുന്നു. എന്നാല്‍ അതിലെ രണ്ടാം തലമുറയ്ക്കു സ്ഥാപകനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും മാത്രമേ അറിയുകയുള്ളു. എല്ലാ മുന്നേറ്റങ്ങളെയും സംബന്ധിച്ചിടത്തോളം രണ്ടാം തലമുറയിലേക്ക് എത്തുമ്പോഴേക്കും അതു സമ്പന്നതയും സമൃദ്ധിയും കൈവരിക്കുന്നു എന്നതാണു പൊതുരീതി. അംഗങ്ങള്‍ക്കു ധാരാളം പണം, വീടുകള്‍, സ്ഥലങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകുന്നു. സമ്പത്തിനോടൊപ്പം അഹങ്കാരം, സ്വയംപര്യാപ്തത, സ്വയപ്രീതി എന്നിവയാണു സാധാരണ വരുന്നത്. വളരെക്കുറച്ചു വിശ്വാസികള്‍ക്കു മാത്രമേ സമ്പത്തു ശരിയായ നിലയില്‍ കൈകാര്യം ചെയ്യാന്‍ അറിയുകയുള്ളു. മുന്നേറ്റത്തിലെ ആദ്യതലമുറ മിക്കപ്പോഴും ദാരിദ്ര്യത്തില്‍ കഷ്ടപ്പെട്ട് ദൈവത്തോട് അടുത്തു ജീവിച്ചവരായിരിക്കും. രണ്ടാം തലമുറ വരുമ്പോള്‍ അവര്‍ സാധാരണ അതിന്റെ എല്ലാ ധനത്തോടുംകൂടി ലോകത്തോടായിരിക്കും അടുത്തിരിക്കുന്നത് – അങ്ങനെ ആത്മീയത നഷ്ടമാകുന്നു. തുടര്‍ന്നു ദൈവം ആ മുന്നേറ്റത്തില്‍ നിന്ന് അകലുന്നു, അതു ബാബിലോണിന്റെ ഭാഗമായി മാറുന്നു. സഭാചരിത്രത്തില്‍ ഓരോ നവോത്ഥാന മുന്നേറ്റത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. ഓരോ തവണയും, ആദ്യമുന്നേറ്റം പിന്മാറ്റത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ ദൈവം എവിടെയെങ്കിലും മറ്റൊരു മനുഷ്യനെ ഉയര്‍ത്തി മറ്റൊരു ആത്മീയ മുന്നേറ്റം ആരംഭിക്കും. ക്രിസ്തീയ ചരിത്രത്തില്‍ ഈ ‘മരണം-ഉയിര്‍പ്പ്’ പ്രക്രിയ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയാണു ദൈവം ഭൂമിയില്‍ എപ്പോഴും തന്റെ നാമത്തിനായി ചെറുതെങ്കിലും നിര്‍മലമായ ഒരു സാക്ഷ്യം നിലനിര്‍ത്തുന്നത്. അതുകൊണ്ട് വിവേകമുള്ളവര്‍, തങ്ങളുടെ തലമുറയില്‍ ദൈവത്തിന്റെ അഭിഷേകം ഏതു കൂട്ടത്തോടൊപ്പമാണെന്നു നിരീക്ഷിച്ചു കണ്ടെത്തുകയും ആ സഭയോടൊപ്പം പൂര്‍ണമായി സഹകരിച്ചു നില്ക്കുകയും ചെയ്യും. മുന്‍തലമുറയില്‍ ദൈവത്തിന്റെ അഭിഷേകം ആരോടൊപ്പമായിരുന്നു എന്നു കണ്ടെത്താന്‍ അവര്‍ക്കു താത്പര്യമില്ല. ഒന്നോ രണ്ടോ തലമുറയ്ക്കു മുന്‍പു ദൈവം എങ്ങനെയാണു നീങ്ങിയതെന്നല്ല, ദൈവം ഇപ്പോള്‍ എങ്ങോട്ടാണു നീങ്ങുന്നതെന്നാണ് അവര്‍ നോക്കുന്നത്. ‘ഭക്തിയുടെ വേഷം മാത്രം ഉള്ളവരെ വിട്ടൊഴിയുവാന്‍’ ദൈവ വചനം വളരെ വ്യക്തതയോടെ ആവശ്യപ്പെടുന്നു (2 തിമൊ. 3:5). മറിച്ച് ‘ശുദ്ധഹൃദയത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരോ ടുള്ള കൂട്ടായ്മ'(2 തിമൊഥെ. 2:22) അന്വേഷിക്കുവാനും വചനം അനുശാസിക്കുന്നു. തങ്ങളുടെ മുഴുഹൃദയത്തോടും കര്‍ത്താവിനെ സ്‌നേഹിക്കുന്നവരാണ് ശുദ്ധഹൃദയം ഉള്ളവര്‍. കൂടുതല്‍ പണം, മാനം, സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഇത്തരം വിശ്വാസികള്‍ വാഞ്ഛി ക്കുകയില്ല. അവര്‍ ഏതെങ്കിലും ഉപദേശത്തോടല്ല കര്‍ത്താവിനോടു തന്നെ ബന്ധമുള്ളവരായിരിക്കും. എല്ലാ കാലത്തും ഇങ്ങനെയുള്ള വിശ്വാസികളോടു കൂട്ടായ്മ ആചരിക്കാനാണു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ദൈവത്തിന്റെ പ്രവൃത്തി ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു, തടസ്സമില്ലാതെ. തനിക്കു പൂര്‍ണമായി സമര്‍പ്പിതരായ ആളുകളെ ദൈവം ഓരോ തലമുറയിലും എഴുന്നേല്പിക്കുന്നു. അങ്ങനെ ദൈവത്തിന്റെ ലക്ഷ്യങ്ങളെ തടസ്സ പ്പെടുത്താനുള്ള സാത്താന്റെ എല്ലാ പദ്ധതികളും പരാജയപ്പെടുന്നു.

അധ്യായം 21
ഹൃദയങ്ങളിലെ രഹസ്യ ചിന്തകളുടെ വെളിപ്പെടുത്തല്‍

ശിമയോന്‍ യേശുവിനെക്കുറിച്ച് ഇങ്ങനെയാണു പ്രവചിച്ചത്: ‘‘അനേകരും എതിര്‍ക്കുന്ന ഒരു നിലവാരം അവന്‍ സ്ഥാപിക്കും. അങ്ങനെ അവന്‍ അവരുടെ ഹൃദയത്തിലെ രഹസ്യ ചിന്തകള്‍ വെളി പ്പെടുത്തും” (ലൂക്കൊ. 2:34,35 – ജെബി ഫിലിപ്‌സ് പരാവര്‍ത്തനം). ഈ പുസ്തകത്തില്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളും ഇവിടെ പ്രഖ്യാപിച്ച നിലവാരങ്ങളും ഞങ്ങളെ വിമര്‍ശിക്കാന്‍ ചിലരെ പ്രകോപിപ്പിച്ചേക്കാം. അതിനാല്‍ ഉപസംഹാരമായി ഞാന്‍ ഇങ്ങനെ പറയട്ടെ: ജീവിതത്തിന്റെ ഉന്നത നിലവാരങ്ങളെക്കുറിച്ച് യേശു പഠിപ്പിച്ചതിനെ ആളുകള്‍ വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്തപ്പോള്‍ അവരുടെ വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയിലൂടെ, അവര്‍ അവരുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ ജീര്‍ണാവസ്ഥ വെളിപ്പെടുത്തുകയായിരുന്നുവെന്നു മനസ്സിലാക്കിയില്ല. യേശു അവരുടെ മധ്യത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ അതൊരിക്കലും വെളിവാകുമായിരുന്നില്ല. യേശു ഒരിക്കല്‍ കഫര്‍ന്നഹൂമിലെ സിന്നഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഭൂതബാധിതനായിരുന്ന ഒരുവന്‍ നിലവിളിക്കാന്‍ തുടങ്ങി. അനേകം വര്‍ഷങ്ങള്‍ ആ സിന്നഗോഗില്‍ പരീശന്മാര്‍ പ്രസംഗിച്ചപ്പോഴൊക്കെ ആ മനുഷ്യനിലെ ഭൂതം ശാന്തതയിലും തികഞ്ഞ സമാധാനത്തിലുമായിരുന്നു. എന്നാല്‍ യേശു അവിടെ വന്നു പ്രസംഗിച്ച നിമിഷം ആ മനുഷ്യന്റെ ആന്തരിക അവസ്ഥ വെളിപ്പെട്ടു (മര്‍ക്കൊ. 1:21-27). യേശു അവരുടെ ഇടയില്‍ വരുമ്പോഴെല്ലാം ആളുകളുടെ ആന്തരിക നിലയും മനോഭാവവും തുറന്നു കാട്ടപ്പെടുന്നു! സിന്നഗോഗുകളിലെ എല്ലാ മതനേതാക്കളും ആളുകളുടെ കണ്ണില്‍ വിശുദ്ധരായി കാണപ്പെട്ടു. എന്നാല്‍ യേശു അവരുടെ നടുവില്‍ വന്നപ്പോള്‍ മാത്രമാണ് അവരുടെ വഞ്ചനാപരമായ ബാഹ്യാവരണം അഴിഞ്ഞു വീണതും അവര്‍ കപടഭക്തരും വഞ്ചകരുമെന്നു വെളിപ്പെട്ടതും. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിയാന്‍ ആഗ്രഹിച്ച ഒരു കൂട്ടം പരീശന്മാരുടെ മധ്യത്തില്‍ യേശു ഒരിക്കല്‍ എത്തിയപ്പോള്‍ പരീശന്മാരുടെ ആന്തരിക മനോഭാവം തന്നെ വെളിപ്പെട്ടു (യോഹ. 8:3-11). യേശുവിനെ കുറ്റപ്പെടുത്താന്‍ എന്തെങ്കിലും പഴുതു കണ്ടെത്താനായിരുന്നു അവരുടെ ആഗ്രഹം (യോഹ. 8:6). എന്നാല്‍ ‘നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ ഒന്നാമതായി കല്ലെറിയട്ടെ’ എന്നു യേശു പറഞ്ഞു. അവരുടെ ഹൃദയത്തിന്റെ ആന്തരിക അവസ്ഥ ഉടനെ വെളിവായി. അവരെല്ലാവരും ‘മൂത്തവന്‍ തുടങ്ങി ഇളയവന്‍ വരെ’ മെല്ലെ സ്ഥലം വിട്ടു. അപ്പോള്‍ മുതിര്‍ന്ന പരീശന്മാരായിരുന്നു ഏറ്റവും വലിയ കാപട്യക്കാര്‍! ഇവിടെ നാം കാണുന്നത്, യേശു അവരുടെ മധ്യത്തില്‍ വന്നപ്പോള്‍ ഒരു സ്ത്രീയുടെ പാപം പോലും അവള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവരുടെ ദുഷ്ടത തുറന്നു കാട്ടാന്‍ ദൈവം ഇടയാക്കി എന്നതാണ്. ‘മറ്റുള്ളവരെ കുറ്റം വിധിക്കരുത്. പാപമില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയട്ടെ’ എന്നു യേശു ഇന്നു നമ്മുടെ ഹൃദയത്തോടും സംസാരിക്കുന്നു. ഇതു നാം ശ്രദ്ധിക്കുന്നില്ലെങ്കില്‍ അന്തിമമായി നാമും പരീശന്മാരുടെ കൂട്ടത്തില്‍ ചെന്ന് അവസാനിച്ചേക്കാം. യേശുവിന്റെ സാന്നിധ്യത്തില്‍ നിന്ന് നിത്യമായി അകറ്റപ്പെട്ടേക്കാം. എല്ലാ ന്യായമായ വിധിയും ദൈവത്തെ, ഏക നീതിമാനായ ന്യായാധിപതിയെ, ഏല്പിക്കുന്നതാണ് എപ്പോഴും നല്ലത്. ആരുടെയും അഭിപ്രായം കണക്കിലെടുക്കാത്ത, ആരെയും ഭയമില്ലാത്ത, സര്‍വശക്തനായ ഭരണാധികാരിയെപ്പോലെയാണു പീലാത്തോസ് ആദ്യം കാണപ്പെട്ടത്. എന്നാല്‍ യേശു അവന്റെ മുമ്പിലെത്തി അവനോടു സംസാരിച്ചപ്പോള്‍ പീലാത്തോസ് യഥാര്‍ത്ഥത്തില്‍ ആരാണെന്നു തുറന്നു കാട്ടപ്പെട്ടു. യേശു നിരപരാധിയാണെന്ന് അറിഞ്ഞിട്ടും ക്രൂശിക്കാനായി പീലാത്തോസ് ജനത്തിനു കൈമാറി. പൊതുജനാഭിപ്രായത്തെ ഭയപ്പെടുന്ന ഭീരുവാ ണെന്നു സ്വയം വെളിപ്പെടുത്തി പീലാത്തോസ് ഒടുവില്‍ നില്ക്കുന്നു. ഈ സംഭവങ്ങളിലെല്ലാം യേശുവിന് എതിര്‍ഭാഗത്തു നിന്ന എല്ലാവരുടേയും യഥാര്‍ത്ഥ ആന്തരികാവസ്ഥ വെളിപ്പെടുകയാണ്. അങ്ങനെ യേശുവിനെക്കുറിച്ചുള്ള ശിമയോന്റെ പ്രവചനം നിറവേറ്റപ്പെടുന്നു. ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളായ നാമും ഇന്ന് ക്രിസ്തുവിന്റെ ആദ്യശരീരം (യേശു തന്നെ) നിറവേറ്റിയ അതേ ശുശ്രൂഷതന്നെ ഇന്നു ചെയ്യേണ്ടതുണ്ട്. യേശു പഠിപ്പിച്ച അതേ ഉന്നതമായ ജീവിത നിലവാരം പ്രഘോഷിക്കുന്നതിന് നമ്മെ വിമര്‍ശിക്കുന്ന ജഡിക ക്രിസ്ത്യാനികള്‍ വാസ്തവത്തില്‍ തങ്ങളുടെ ഹൃദയത്തിന്റെ ജഡികതയാണ് അതിലൂടെ വെളിപ്പെടുത്തുന്നതെന്നു മനസ്സിലാക്കുന്നില്ല. പുതിയ ഉടമ്പടി നിലവാരം പ്രഖ്യാപിച്ചുകൊണ്ട് നാം അവരുടെ ഇടയില്‍ വന്നിരുന്നില്ലെങ്കില്‍ ഇതു സംഭവിക്കുമായിരുന്നില്ല. ഒരു ഉദാഹരണം മാത്രം പറയട്ടെ, നമ്മള്‍ ഇങ്ങനെ പ്രഖ്യാപിക്കാറുണ്ട്: ”സാമ്പത്തിക കാര്യങ്ങളില്‍ യേശുവും അപ്പൊസ്തലന്മാരുമാണു നമ്മുടെ മാതൃകകള്‍. അവര്‍ക്ക് ഒരു സ്വര്‍ഗീയ അന്തസ്സുണ്ടായിരുന്നു. അതിനാല്‍ അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കോ ശുശ്രൂഷകള്‍ക്കോ ആരോടും ഒരിക്കലും പണം ആവശ്യപ്പെട്ടിരുന്നില്ല. അവര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതു ദരിദ്രരെ സഹായിക്കാന്‍ മാത്രമാണ്.” നാം പ്രഖ്യാപിക്കുന്ന ദൈവവചനത്തിന്റെ ഈ നിലവാരത്തെ ജഡികരായ പ്രസംഗകരും പാസ്റ്റര്‍മാരും പഴയനിയമത്തിലെ ലേവ്യരുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ഉടനെ ചോദ്യം ചെയ്യും. ഇങ്ങനെ അവരുടെ ഹൃദയത്തിലെ താഴെപ്പറയുന്ന രഹസ്യചിന്തകള്‍ തുറന്നു കാട്ടപ്പെടുകയാണ്: സാമ്പത്തിക കാര്യങ്ങളിലെ പുതിയ ഉടമ്പടി നിലവാരത്തോടുള്ള അവരുടെ അവഗണന. തങ്ങള്‍ക്കായി കരുതാനുള്ള ദൈവത്തിന്റെ കഴിവിലുള്ള അവരുടെ അവിശ്വാസം. പഴയ ഉടമ്പടി രീതി ഇല്ലാതാക്കിയെന്നും ലേവ്യരല്ല യേശുവും അപ്പൊസ്തലന്മാരുമാണ് ഇന്നു നമ്മുടെ മാതൃക എന്നുമുള്ള സത്യങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞത (എബ്രാ. 8:7-13; 12:1,2;1 കൊരി. 11:1; ഫിലി. 3:17). ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇനിയും ധാരാളം ഉണ്ട്. നമ്മുടെ കാലത്തെ പ്രസംഗകരും മതനേതാക്കളും നമ്മെ എതിര്‍ത്താല്‍ (യേശുവിനെ എന്നപോലെ) നാം അത്ഭുതപ്പെടരുത്. 20 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ക്രിസ്തുവിന്റെ ആദ്യത്തെ ശരീരം (യേശു) ഭൂമിയില്‍ നിര്‍വഹിച്ച അതേ ശുശ്രൂഷയാണു നമ്മള്‍ നിറവേറ്റുന്നത്. ഫലവും അതു തന്നെയായിരിക്കും. നമ്മുടെ സന്ദേശത്തോടുള്ള ആളുകളുടെ എതിര്‍പ്പിനെ ദൈവം അവരുടെ ഹൃദയത്തിന്റെ ജഡികത വെളിപ്പെടുത്താനായി തന്നെ ഉപയോഗിക്കും. മറ്റുള്ളവരുടെ ആന്തരിക ഹൃദയാവസ്ഥയെ തുറന്നു കാട്ടാന്‍ ദൈവം ചിലപ്പോള്‍ തന്റെ ജനത്തിന്റെ കഷ്ടപ്പാടുകള്‍ പോലും ഉപയോഗിക്കും. ഇയ്യോബ് കടന്നുപോയ കഷ്ടപ്പാടുകള്‍ ഉപയോഗിച്ചാണു ദൈവം ഇയ്യോബിനെ ഉപദേശിക്കാന്‍ വന്ന മൂന്നു പ്രസംഗകരുടെ സ്വയനീതിയും ഹൃദയകാഠിന്യവും തുറന്നു കാട്ടിയത് (ഇയ്യോബ് 1 മുതല്‍ 42 വരെ). ക്രൂശില്‍ തൂങ്ങിക്കിടന്ന് യേശു കഷ്ടത അനുഭവിച്ചപ്പോള്‍ പലരുടേയും ആന്തരിക ചിന്തകള്‍ അതുമൂലം വെളിവാകാന്‍ ഇടയായി. അതുവഴി കടന്നുപോയവര്‍ അവനെ പരിഹസിച്ചു. അതിലൂടെ അവര്‍ വെളിവാക്കിയത് അവരുടെ ഹൃദയത്തിലെ ജീര്‍ണതയാണ്. മറുവശത്ത് യേശു ദൈവപുത്രനാണെന്നു പ്രഖ്യാപിച്ചപ്പോള്‍ ഒരു റോമന്‍ പട്ടാളക്കാരന്റെ ആന്തരിക ആത്മാര്‍ത്ഥത വെളിപ്പെട്ടു. ക്രൂശിക്കപ്പെട്ട ഒരു കള്ളന്റെ ഹൃദയം ദുഷിച്ചതാണെന്നു വ്യക്തമായി – അവന്‍ നരകത്തിലേക്കു പോയി. എന്നാല്‍ മറ്റേ കള്ളന്റെ അനുതാപമുള്ള ഹൃദയം വെളിവായി – അവന്‍ പറുദീസയിലേക്കും പോയി. യേശു ഒരു ദിവസം സിന്നഗോഗില്‍ ചെന്നതിനെപ്പറ്റി മര്‍ക്കൊസ് 3:2-ല്‍ നാം വായിക്കുന്നു. അവിടെ ശത്രുക്കള്‍ യേശുവിനോട് ഏറെ ദേഷ്യപ്പെട്ട് കുറ്റപ്പെടുത്താന്‍ കാരണം തേടി തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണു നാം വായിക്കുന്നത്. നേരുള്ള വിശ്വാസികളുടെ ജീവിതത്തെ ആധുനിക പരീശന്മാരും സസൂക്ഷ്മം വീക്ഷിച്ച് എന്തെങ്കിലും തെറ്റു കണ്ടെത്താന്‍ ഇന്നും ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് ഒരാളോട് കോപമോ അസൂയയോ ഉണ്ടെങ്കില്‍ നിങ്ങള്‍ അവന്റെ ജീവിതത്തെ കൂടുതല്‍ ശ്രദ്ധിക്കും – അവനില്‍ എന്തെങ്കിലും കുറ്റം കണ്ടെത്തേണ്ടതിനാണത്. അവന്റെ ജീവിതത്തിലോ വീട്ടിലോ കുടുംബാംഗങ്ങളിലോ (എവിടെയും ഉള്ളതുപോല) നിസ്സാരമായ ചില തെറ്റുകള്‍ കണ്ടെന്നു വരാം. എന്നാല്‍ തന്റെ ദാസന്മാരിലെ നിസ്സാരമായ ഇത്തരം തെറ്റുകള്‍ അവരെ വിധിക്കുന്നവരുടെ ദുഷ്ടത തുറന്നു കാട്ടാന്‍ ദൈവം ഉപയോഗിക്കുന്നു. കര്‍ത്താവു പറയുന്നു: ”എന്റെ ജനത്തിന്റെ ഇടയില്‍ ദുഷ്ടന്മാര്‍ വേടന്മാരെപ്പോലെ പതിയിരുന്നു കുടുക്കുവച്ചു മനുഷ്യരെ പിടിക്കുന്നു. അവരുടെ വീടുകള്‍ നിറയെ വഞ്ചനയുടെ രഹസ്യപദ്ധതികള്‍ നിറഞ്ഞിരിക്കുന്നു… ഇവ നിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ, ഒന്നും സംഭവിക്കാത്തതുപോലെ, വെറുതെ എല്ലാം കണ്ടിരിക്കുമോ?” (യിരെമ്യ. 5:26,29- ലിവിങ്). ഒരു സന്ദര്‍ഭത്തില്‍ പരീശന്മാര്‍ ”യേശുവിനെ കുടുക്കു ചോദ്യങ്ങള്‍ കൊണ്ടു കെണിയില്‍ പെടുത്താന്‍ ശ്രമിച്ചു. അറസ്റ്റു ചെയ്യാന്‍ വകതരുന്ന എന്തെങ്കിലും അവനെക്കൊണ്ടു പറയിക്കാനാണ് അവര്‍ ശ്രമിച്ചത്” (ലൂക്കൊ.11:54 ലിവിങ്). മറ്റൊരു സന്ദര്‍ഭത്തില്‍ ”അവര്‍ മറ്റു മതനേതാക്കളെ അവനോടു സംസാരിച്ചു കെണിയില്‍ വീഴ്ത്താന്‍ അയച്ചു” (മര്‍ക്കൊ. 12:13 – ലിവിങ്). മറ്റുള്ളവരെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഈ പരീശന്മാരുടെ പിന്‍ഗാമികളെയും ദൈവദാസന്മാരോടു കുടുക്കു ചേദ്യങ്ങള്‍ ചോദിക്കുന്നവരെയും (അവരെ കെണിയില്‍ വീഴ്ത്താന്‍) ഇന്നു ക്രിസ്തീയലോകത്തു ധാരാളം കാണാം. അതുകൊണ്ട് നാം ‘സര്‍പ്പങ്ങളെപ്പോലെ ബുദ്ധിയുള്ളവരും’ അവരുടെ ഇടയില്‍ ‘ചെന്നായ്ക്കളുടെ നടുവില്‍ ആട്ടിന്‍കുട്ടികളെപ്പോലെ’യും ആയിരിക്കണം (മത്താ. 10:16). ആര്‍ക്കും ഒന്നാംക്ലാസ് പരീശനായിത്തീരാനുള്ള എളുപ്പവഴി മറ്റു വിശ്വാസികളെ സൂക്ഷ്മമായി നീരീക്ഷിക്കുക എന്നതാണ്. ഒരു പരീശനാകുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്രയും വേഗം എന്നെന്നേക്കുമായി ആ സ്വഭാവത്തോടു വിടപറയുക. ആളുകളെ സഹായിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെയല്ല മറിച്ച് അവരില്‍ കുറ്റം കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആളുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന സ്വഭാവം കൊണ്ടു നടക്കുന്നത്. പരീശത്വത്തിന്റെ മറുമരുന്നാണു കാരുണ്യം. അതിനാല്‍ ദൈവം നമ്മോടു കരുണ കാണിച്ചതുപോലെ മറ്റുള്ളവരോടു കരുണ കാണിക്കാന്‍ നമുക്കു പഠിക്കാം. യേശു ഈ ഭൂമിയിലായിരുന്നപ്പോള്‍ ദൈവത്തിന്റെ സ്‌നേഹം, കരുണ, നന്മ എന്നിവ തന്റെ ജീവിതത്തിലൂടെ പ്രകടമായി. ഇന്നു നമുക്കും പരിശുദ്ധാത്മാവിനാല്‍ (ക്രിസ്തുവിന്റെ ആത്മാവിനാല്‍) നിറഞ്ഞ് അതേ സ്‌നേഹവും കരുണയും നന്മയും നമ്മുടെ ജീവതത്തിലൂടെയും പ്രകടമാക്കുവാന്‍ കഴിയും (റോമ. 5:5-ലെ വാഗ്ദാനം പോലെ). നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അതങ്ങനെ ആയിരി ക്കട്ടെ. ആമേന്‍.