WFTW Body: 

വേദപുസ്തകത്തില്‍ നാവിന്‍റെ ഉപയോഗത്തെപ്പറ്റി പറയുന്ന ഒരു വലിയ അദ്ധ്യായമാണ് യാക്കോബ് മൂന്നാം അദ്ധ്യായം. സദൃശ വാക്യങ്ങളുടെ പുസ്തകവും നമ്മുടെ സംസാരത്തില്‍ വിവേകമുളളവരായിരിക്കുന്നതിനെപ്പറ്റി ധാരാളം പറയുന്നുണ്ട്.

പൊന്തക്കൊസ്തു നാളില്‍ മനുഷ്യരുടെ മേല്‍ വന്നത് ഒരു അഗ്നിനാവായിരുന്നു. നിര്‍ഭാഗ്യവശാന്‍ നമ്മുടെ സംസാരത്തില്‍ ഉണ്ടായിരിക്കേണ്ട ശ്രദ്ധയ്ക്ക് ക്രൈസ്തവ ഗോളത്തില്‍ മതിയായ ഊന്നല്‍ നല്‍കുന്നില്ല. നിങ്ങള്‍ ദൈവത്തെ സേവിക്കുന്ന കാര്യത്തില്‍ ഗൗരവമുളളവനാണെങ്കില്‍, നിങ്ങളുടെ നാവിനെ നിയന്ത്രിക്കുന്ന കാര്യവും ഗൗരവമായിട്ട് എടുക്കണം. മിക്ക പ്രാസംഗികരും സംസാരിക്കുമ്പോള്‍ അവര്‍ക്കു ദൈവവചനം ഇല്ലാതെ പോകുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ മേഖലയിലുളള പരാജയമാണ്. നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ഒരു വക്താവാകണമെങ്കില്‍ ഒന്നാമതായി നിങ്ങളുടെ സാധാരണ ദൈനംദിന ജീവിത സംഭാഷണത്തില്‍ " ഉല്‍കൃഷ്ടമായതില്‍ നിന്ന് അധമമായത് തളളിക്കളയേണ്ടതുണ്ട്. (യിരെമ്യാവ് 15:19)" നിങ്ങളുടെ സാധാരണ സംഭാഷണങ്ങളില്‍, നിങ്ങള്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നിങ്ങളിലൂടെ സംസാരിക്കുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുകയില്ല. പണത്തോടുളള നിങ്ങളുടെ അവിശ്വസ്തതയാണ് രണ്ടാമത്തെ ഒരു കാരണം. പണത്തോട് അവിശ്വസ്തനായ ഒരു പ്രാസംഗികന് ദൈവം തന്‍റെ യഥാര്‍ത്ഥ സമ്പത്ത് നല്‍കുകയില്ല. (ലൂക്കോ 16:11);

കുതിരയെ നിയന്ത്രിച്ച് ഏതു ദിശയിലേക്കും തിരിക്കുവാന്‍ അതിന്‍റെ വായില്‍ ഇടുന്ന കടിഞ്ഞാണ്‍ പോലെയാണ് നാവ് ( യാക്കോബ്- 3:3). വായില്‍ കടിഞ്ഞാന്‍ ഇല്ലാത്ത കുതിരകള്‍ ഉന്മത്തരായി ഓടും - അത്തരം കുതിരകള്‍ ഒരു കാര്യവും പൂര്‍ത്തീകരിക്കുന്നുമില്ല. അവയുടെ വായില്‍ ഉളള കടിഞ്ഞാണിനാല്‍ നിയന്ത്രിക്കപ്പെടുവാന്‍ തങ്ങളെ തന്നെ അനുവദിക്കുന്ന കുതിരകളാണ് പന്തയത്തില്‍ സമ്മാനങ്ങള്‍ നേടുന്നവ. ദൈവത്തിനു വേണ്ടി എന്തെങ്കിലും നിര്‍വഹിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങളുടെ വായില്‍ കടിഞ്ഞാണും മുഖപ്പട്ടയും ഇടുവാന്‍ അവിടുത്തെ അനുവദിക്കുക. നിങ്ങളുടെ സംസാരം പൂര്‍ണ്ണമായി അവിടുന്നു തന്നെ നിയന്ത്രിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് കര്‍ത്താവിനോടു പറയുക. നാവിനെ ഒരു കപ്പലിന്‍റെ ചുക്കാനോടും ഉപമിച്ചിരിക്കുന്നു. ( യാക്കോബ് 3:4). ഓരോ ബോട്ടിന്‍റെയും കപ്പലിന്‍റെയും പിന്നറ്റത്തുളള ഒരു ചെറിയ ഇരുമ്പ് തകിടാണ് ചുക്കാന്‍. നിങ്ങള്‍ ഒരു ദിശയില്‍ ചുക്കാന്‍ തിരിക്കുമ്പോള്‍ കപ്പല്‍ ആ ദിശയില്‍ തിരിയുന്നു. ഒരു വലിയ കപ്പല്‍ അതു പോകേണ്ട ദിശയില്‍ അതിനെ തിരിക്കുന്നതിനുവേണ്ടി കപ്പലിന്‍റെ പിന്‍ഭാഗത്തുളള ഒരു ചെറിയ ഭാഗമാണത്. നിങ്ങളുടെ ആത്മീയതുടെ ഉരകല്ല് നിങ്ങളുടെ നാവാണ് - നിങ്ങളുടെ പ്രവര്‍ത്തങ്ങളോ, വേദപുസ്തക പരിജ്ഞാനമോ അല്ല. നിങ്ങള്‍ നിങ്ങളുടെ നാവ് ഉപയോഗിക്കുന്നവിധം എനിക്കു കാണിച്ചു തന്നാന്‍ നിങ്ങള്‍ ആത്മീയനാണോ അല്ലയോ എന്ന് ഞാന്‍നിങ്ങളോട് പറയാം. നാവിന്‍റെ പ്രാധാന്യം നമ്മെ കാണിക്കേണ്ടതിനായി യാക്കോബ് ഈ ഉദാഹരണങ്ങളെല്ലാം ഉപയോഗിക്കുന്നു. അത് ശരീരത്തിലെ ഒരു ചെറിയ അവയവം മാത്രമാണ്, എങ്കിലും അതിന് എത്ര വലിയ തീ കൊളുത്തുവാന്‍ കഴിയുന്നു (3:5)! മിക്ക വിശ്വാസികളും നരകാഗ്നികൊണ്ട് തങ്ങളുടെ നാവിനെ തീ പിടിപ്പിച്ചിരിക്കുന്നു.. (3:6).

" നാവിനെ മെരുക്കാന്‍ ആര്‍ക്കും സാധ്യമല്ല" (3:7,8). സര്‍ക്കസ്സില്‍ സംഹങ്ങളും കടുവകളും പോലും മെരുങ്ങുന്നു - ചില മനുഷ്യര്‍ സിംഹത്തിന്‍റെ വായ്ക്കകത്തു പോലും തങ്ങളുടെ തലയിടാറുണ്ട്. എങ്കിലും സിംഹം അവരെ കടിച്ചു കീറികളയുന്നില്ല. എന്നാല്‍ നാവിനെ മെരുക്കാന്‍ ആര്‍ക്കുംകഴിഞ്ഞിട്ടില്ല . ഈ പ്രശ്നത്തിനുളള പരിഹാരം എന്താണ്? നമ്മില്‍ അതിനെ മെരുക്കുവാന്‍ പരിശദ്ധാത്മാവിനോട് നാം ആവശ്യപ്പെടണം. അതു കൊണ്ടാണ് പെന്തക്കോസ്തുനാളില്‍ ആളുകളുടെ മേല്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ ഒരു അഗ്നിനാവ് അവരുടെ തലമേല്‍ ആവസിച്ചത്. അതിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം പറയുകയായിരുന്നു, " ഇപ്പോള്‍ മുതല്‍ ദൈവത്തിന്‍റെ അഗ്നിയാല്‍ ഞാന്‍ നിങ്ങളുടെ നാവിനെ നിയന്ത്രിക്കുവാന്‍ ആഗ്രഹിക്കുന്നു". അനേകം ക്രിസ്ത്യാനികളും ഇത് മനസ്സിലാക്കിയിട്ടില്ല.

പരിശുദ്ധാത്മാഭിഷേകത്തെപ്പറ്റി പ്രസംഗിക്കുന്ന അനേകരും ഇന്ന് എല്ലാസമയവും തങ്ങളുടെ മാതൃഭാഷയില്‍ കൃപയോടുകൂടി സംസാരിക്കുന്നതിലേക്ക് ആളുകളെ നയിക്കുന്നതിനെക്കാള്‍ കൂടുതല്‍ അവരെ അന്യഭാഷയില്‍ സംസാരിപ്പിക്കുവാന്‍ ആകാംക്ഷയുളളവരാണ് എന്നത് വലിയ ദുഃഖകരമായ ഒരു കാര്യമാണ്. ഇതിന്‍റെ ഫലമായിട്ടാണ് " അന്യഭാഷ സംസാരിക്കുന്നവരുടെ" ഇടയില്‍ ധാരാളം വ്യാജഭാഷകള്‍ ഉണ്ടായിട്ടുളളത്.

എന്‍റെ സ്വര്‍ഗ്ഗീയ പിതാവിനോട്, അറിയപ്പെടാത്ത ഭാഷയില്‍ സംസാരിക്കുവാനുളള വരം പരിശുദ്ധാത്മാവ് എനിക്കു തന്നിട്ടുണ്ട്, ഞാന്‍ അതിനായി ദൈവത്തെ സ്തുതിക്കുന്നു. എന്നാല്‍ എല്ലാത്തിലും ഉപരിയായി, എന്‍റെ മാതൃഭാഷ നിയന്ത്രിക്കുവാന്‍ അവിടുന്ന് എന്നെ പ്രാപ്തനാക്കി - ഇതിനു വേണ്ടി ഞാന്‍ അവിടുത്തെ അതിലധികമായി സ്തുതിക്കുന്നു. നാം പ്രാപിച്ചത് പരിശുദ്ധാത്മാവിനെയാണോ അതോ മറ്റേതെങ്കിലും വ്യാജ ആത്മാവിനെയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത് ഇങ്ങനെയാണ്. ഈ പരിശോധന നിങ്ങളോടു തന്നെ പ്രയോഗിക്കുക. " നിങ്ങള്‍ക്ക് നിങ്ങളുടെ മാതൃഭാഷ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടോ? " ഇല്ലെങ്കില്‍, നിങ്ങള്‍ പ്രാപിച്ചിരിക്കുന്ന മറ്റെല്ലാ ആത്മാക്കളെയും തളളിക്കളഞ്ഞിട്ട് പരിശുദ്ധാത്മാവിനാല്‍ വീണ്ടും നിറയപ്പെടേണ്ടതിന് ദൈവത്തെ അന്വേഷിക്കുക. എല്ലാ സമയവും കൃപയോടു കൂടി സംസാരിക്കുവാനുളള ശക്തി നിങ്ങള്‍ക്കാവശ്യമുണ്ട് എന്ന് ദൈവത്തോട് പറയുക. പരിശുദ്ധാത്മാവിനു മാത്രമെ നാവിനെ മെരുക്കാന്‍ കഴിയൂ. സഭായോഗത്തില്‍ ദൈവത്തെ വാഴ്ത്തുകയും അതിനുശേഷം പിന്നീട് മനുഷ്യരെ ശപിക്കുകയും ചെയ്യുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? (യാക്കോബ് 3:9)