WFTW Body: 

നമ്മുടെ കഴിഞ്ഞകാല പാപങ്ങളുടെ ക്ഷമയാണ് നമ്മുടെ ഒന്നാമത്തെയും ശാശ്വതവുമായ ആവശ്യം. നമ്മുടെ പാപങ്ങളുടെ മുഴുവന്‍ പിഴയും കൊടുത്തു തീര്‍ക്കുന്നതൊഴിച്ച് വേറെ ഒരു രീതിയിലും നമ്മുടെ പാപങ്ങളുടെ കുറ്റം നീക്കികളയുവന്‍ ദൈവത്താല്‍ കഴിയുമായിരുന്നില്ല. "രക്ത ചൊരിച്ചില്‍ കൂടാതെ പാപക്ഷമ ഇല്ല" (എബ്രയര്‍ 9:22).
ക്രിസ്തു അവിടുത്തെ രക്തം കാല്‍വറിയില്‍ ചൊരിഞ്ഞപ്പോള്‍, അത് ഏതു മനുഷ്യനും എക്കാലവും ചെയ്തിട്ടുളള എല്ലാ പാപത്തിനുമുളള ക്ഷമ (മാപ്പ്) വിലയ്ക്കു വാങ്ങി. എന്നാല്‍ ആ ക്ഷമ നമുക്കുളളതായി തീരുന്നത് നാം അതു സ്വീകരിക്കുമ്പോള്‍ മാത്രമാണ്. നാം പരമാര്‍ത്ഥമായി നമ്മുടെ പാപങ്ങളില്‍ നിന്ന് തിരിയുകയും ( മാനസാന്തരപ്പെടുകയും), തന്നില്‍ ആശ്രയിക്കുകയും, അവിടുന്നു നല്‍കുന്ന പാപക്ഷമ സ്വീകരിക്കുകയും ചെയ്യുമെങ്കില്‍, ക്രിസ്തുവിന്‍റെ രക്തത്തിലൂടെ ഇപ്പോള്‍ നമുക്ക് നമ്മുടെ സകല പാപങ്ങള്‍ക്കും ക്ഷമ ലഭിക്കുന്നു.
ക്രിസ്തുവിന്‍റെ രക്തം നമ്മെ നീതീകരിക്കുകയും ചെയ്യുന്നു (റോമര്‍ 5:9). ഇത് കേവലം ക്ഷമിക്കപ്പെടുന്നതിനെക്കാള്‍ കൂടുതലാണ്. നാം നമ്മുടെ ജീവിതകാലം മുഴുവന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തുപോലെ, നാം നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നതാണ്. " നമ്മുടെ പാപങ്ങളെ ഇനിമേല്‍ അവിടുന്ന് ഓര്‍ക്കുകയുമില്ല" (എബ്രായര്‍ 8:12) .നാമൊരിക്കലും പാപം ചെയ്തിട്ടില്ലാത്തതുപോലെയാണ് അവിടുന്ന് നമ്മെ നോക്കുന്നത് എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ശക്തി അത്രമാത്രമാണ്. അനേകം വിശ്വാസികളും തങ്ങളുടെ കഴിഞ്ഞകാല ജീവിതങ്ങളെക്കുറിച്ച് സ്ഥിരമായ കുറ്റംവിധിയിലാണ് ജീവിക്കുന്നത്, കാരണം ദൈവം അവരെ ക്രിസ്തുവിന്‍റെ രക്തത്തിലൂടെ നീതികരിച്ചിരിക്കുന്നു എന്ന വസ്തുത സാത്താന്‍ അവരില്‍ നിന്ന് മറച്ചുവെച്ചിരിക്കുന്നു.
ക്രിസ്തുവിന്‍റെ രക്തത്തിലൂടെ നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു ( 1 പത്രൊസ് 1:18). പാപത്തിന്‍റെ അടിമ ചന്തയില്‍ നിന്ന് നാം വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. കാല്‍വറിയില്‍ ക്രിസ്തു ചൊരിഞ്ഞ രക്തം ദൈവത്തിന്‍റെ വിശുദ്ധ നിയമം അവകാശപ്പെടുന്ന കാര്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി അവിടുന്നു കൊടുത്ത മോചനദ്രവ്യമായിരുന്നു, അത് നാം ഇനിമേല്‍ അടിമകളാകാതെ സ്വതന്ത്രരായിരിക്കേണ്ടതിനാണ്. നാം സ്വതന്ത്രരായിരിക്കേണ്ടതിനാണ് നാം ജനിച്ചത്. നാം ഇനി ഒരിക്കലും സാത്താനോ, മനുഷ്യര്‍ക്കോ, കുറ്റം വിധിക്കോ, കുറ്റബോധത്തിനോ, ഭയത്തിനോ, പാപത്തിനോ അടിമകളാകേണ്ട ആവശ്യമില്ല.
ക്രിസ്തുവിന്‍റെ രക്തത്താല്‍ നാം ദൈവത്തിന്‍റെ സന്നിധിയിലേക്ക് അടുപ്പിക്കപ്പെടുകയും കൂടി ചെയ്തിരിക്കുന്നു. (എഫെ 2:13). ഒരു മനുഷ്യനും അടുത്ത കൂടാത്ത വെളിച്ചത്തിലാണ് ദൈവം വസിക്കുന്നത്. അവിടുത്തെ സാന്നിദ്ധ്യത്തിലേക്കു വരുന്നതിനുളള ഏകമാര്‍ഗ്ഗം ഈ രക്തത്തിലൂടെയാണ് - നമ്മുടെ ജീവിതാവസാനം വരെ നാം എത്ര വിശുദ്ധന്മാരായിരുന്നാലും, ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിലേക്കുളള നമ്മുടെ പ്രവേശനം എപ്പോഴും ക്രിസ്തുവിന്‍റെ രക്തത്തിലൂടെ ആയിരിക്കും. ഒരിക്കല്‍ തങ്ങള്‍ക്ക് ബോധപൂര്‍വ്വമായ പാപത്തിന്‍റെ മേല്‍ വിജയം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിക്ക വിശ്വാസികളും ഈ കാര്യം മറക്കുവാനും ഒടുവില്‍ അവര്‍ പരിശന്മാരായി തീരാനും ഉളള സാധ്യതയുണ്ട്.
കാല്‍വറിയിലെ ക്രൂശില്‍ രക്തം ചൊരിഞ്ഞതിലൂടെ, ക്രിസ്തു ദൈവത്തോട് സമാധാനം ഉണ്ടാക്കിയിരിക്കുന്നു. ( കൊലൊസ്യര്‍ 1:20) ഇപ്പോള്‍ ദൈവം നമ്മുടെ ഒരു ശത്രു അല്ല. നമ്മുടെ മനസ്സില്‍ പതറാതെ ഉറപ്പിക്കേണ്ട ഒരു സത്യമാണിത്. അനേകം വിശ്വാസികളും ജീവിക്കുന്നത്, ദൈവം ശാശ്വതമായി അവരോട് അസന്തുഷ്ടനാണെന്നും, അവിടുന്ന് എപ്പോഴും അവരെ കോപത്തോടെയാണ് നോക്കുന്നതെന്നുമുളള വിചാരത്തോടെയാണ്. ഇത് വിശ്വാസികളെ കുറ്റം വിധിയിലേക്കു കൊണ്ടു വന്ന് അവരുടെ ആത്മീയ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്യപ്പെട്ട, സാത്താന്‍റെ ഒരു ഭോഷ്കാണ് ക്രിസ്തുവിന്‍റെ രക്തത്തിലൂടെ, നാം ദൈവത്തിന്‍റെ സ്നേഹിതന്മാരായിത്തീര്‍ന്നിരിക്കുന്നു. നാം ഇതു വിശ്വസിക്കുന്നില്ലെങ്കില്‍, നാം ഒരിക്കലും ഒരു ആത്മീയ പുരോഗതിയും ഉണ്ടാക്കുകയില്ല.
നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍, ക്രിസ്തുവിന്‍റെ രക്തം എല്ലാ പാപത്തില്‍ നിന്നും നിരന്തരം നമ്മെ വെടിപ്പാക്കുന്നു ( 1യോഹന്നാന്‍ 1:7) വെളിച്ചത്തില്‍ നടക്കുന്ന എന്നാല്‍ ബോധപൂര്‍വ്വമായ എല്ലാ പാപത്തിന്മേലും ജയത്തോടെ ജീവിക്കുക എന്നാണ്. എന്നാല്‍ നാം ബോധപൂര്‍വ്വമായ പാപത്തിന്മേല്‍ ജയത്തോടെ ജീവിക്കുമ്പോള്‍ പോലും, അപ്പോഴും അവിടെ ബോധപൂര്‍വ്വമല്ലാത്ത ധാരാളം പാപങ്ങള്‍ നാം എല്ലാവരിലും ഉണ്ട്. അതുകൊണ്ടാണ് യോഹന്നാന്‍ ഇപ്രകാരം തുടര്‍ന്നു പറയുന്നത്, "നമ്മില്‍ പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍, നാം നമ്മെത്തന്നെ വഞ്ചിക്കുന്നു" (വാക്യം 8).
നമുക്കൊരു ജഡമുളളതു കൊണ്ടല്ല, നാം അബോധ മനസ്സോടെ പാപം ചെയ്യുന്നത്, എന്നാല്‍ നാം മാനസാന്തരപ്പെടുന്നതിനു മുമ്പും അതിനുശേഷവും അനേക വര്‍ഷങ്ങളായി ബോധപൂര്‍വ്വം സ്വാര്‍ത്ഥതയില്‍ ജീവിച്ചിരുന്നതു കൊണ്ടാണ്. നമുക്കുണ്ടായിരുന്ന അതേ ജഡമാണ് യേശുവിനുണ്ടായിരുന്നത്.. എന്നാല്‍ അവിടുന്ന് ഒരു സമയം പോലും ഒരിക്കലും സ്വാര്‍ത്ഥതയില്‍ ജീവിക്കാതിരുന്നതു കൊണ്ട്, അവിടുന്ന് ഒരിക്കലും അബോധമനസ്സോടെ ഒരു തവണ പോലും പാപം ചെയ്തില്ല. അദ്ദേഹത്തില്‍ പാപം ഇല്ലായിരുന്നു ( 1 യോഹന്നാന്‍ 3:5).
നമ്മുടെ ബോധപൂര്‍വ്വമല്ലാത്ത പാപങ്ങള്‍ ( പ്രാരംഭത്തില്‍ ഒരു പക്ഷേ നമ്മുടെ ആകെ പാപങ്ങളുടെ ഏതാണ്ട് 90% ത്തോളം വരുന്നത് അവയാണ്.) തുടര്‍മാനം ക്രിസ്തുവിന്‍റെ രക്തത്താല്‍ കഴുകപ്പെടുകയും, അതിന്‍റെ ഫലമായി നമുക്ക് പിതാവുമായി ശാശ്വതമായതും വിച്ഛേദിക്കപ്പെടാത്തതുമായ കൂട്ടായ്മ ഉണ്ടാകുവാന്‍ കഴിയുകയും ചെയ്യുന്നു.
ക്രിസ്തുവിന്‍റെ രക്തത്തിലൂടെ, നാം സാത്താനെയും അവന്‍റെ കുറ്റാരോപണങ്ങളെയും ജയിക്കുകയും കൂടെചെയ്യുന്നു ( വെളിപ്പാട് 12:11). സാത്താന്‍ നമ്മെപ്പറ്റി ദൈവത്തോടും, മറ്റു മനുഷ്യരോടും, നമ്മോടു തന്നെയും നിരന്തരമായി കുറ്റം പറയുന്നു. നാം ക്രിസ്തുവിന്‍റെ രക്തത്താല്‍ ക്ഷമിക്കപ്പെട്ടവരാണ്, നീതികരിക്കപ്പെട്ടവരാണ്, വീണ്ടെടുക്കപ്പെട്ടവരാണ്, ദൈവത്തോട് അടുത്ത് കൊണ്ടുവരപ്പെട്ടവരാണ്, ദൈവവുമായി സമാധാനത്തില്‍ ആക്കപ്പെട്ടവരാണ്, നിര്‍മ്മലീകരിക്കപ്പെട്ടവരാണ് തുടങ്ങിയ ഏറ്റുപറച്ചിലിനാല്‍ ( " നമ്മുടെ സാക്ഷ്യവചനത്താല്‍") അവന്‍റെ കുറ്റാരോപണങ്ങളെ നമുക്കു ജയിക്കുവാന്‍ കഴിയും. സാത്താന് ഇനി ഒരിക്കലും നമ്മുടെ മേല്‍ ഒരധികാരവും ഉണ്ടായിരിക്കുകയില്ല.
ദിവസം തോറും നമ്മെ വെടിപ്പാക്കുവാന്‍ നമുക്ക് ക്രിസ്തുവിന്‍റെ രക്തം ആവശ്യമുണ്ട്. കാരണം നാം എല്ലാവരും ദിനംതോറും അബോധമനസ്സോടെ പാപം ചെയ്യുന്നു, അനേകം വിശ്വാസികള്‍ ബോധപൂര്‍വ്വമായും പാപം ചെയ്യുന്നു.