WFTW Body: 

`ഒരു സഹോദരനെക്കാള്‍ അടുത്തു പറ്റിച്ചേര്‍ന്നു നില്‌ക്കുന്ന ഒരു സ്‌നേഹിതന്‍ ഉണ്ടെ'ന്ന്‌ വേദപുസ്‌തകം പറയുന്നു. അത്‌ യേശുക്രിസ്‌തുവാണ്‌. നമ്മേ സൂക്ഷിക്കുന്നവനായ ഒരു പിതാവായി നാം ദൈവത്തെ അറിയുമ്പോള്‍, നാം ഇനിമേല്‍ അനാഥരല്ല. അപ്പനും അമ്മയും ഇല്ലാത്തവനാണ്‌ അനാഥന്‍. അവനു പെട്ടെന്ന്‌ ഒരാവശ്യം ഉണ്ടായാല്‍ അവന്‌ ആരുടെ അടുത്തേക്കു പോകാന്‍ കഴിയും? ഏതെങ്കിലും അമ്മാവന്റെയോ അമ്മായിയുടെയോ അടുത്തുപോകാന്‍ കഴിയും. എന്നാല്‍ അവന്‌ ഒരു യാചകനെപ്പോലെ പോകേണ്ടിവരും. ഈ അമ്മാവനോ അമ്മായിയോ അവനെ സഹായിക്കുമോ എന്ന്‌ അവനറിയില്ല. ഈ അമ്മാവനോ അമ്മായിയോ വളരെ മോശമായ രീതിയില്‍ അവനോട്‌ ഇടപെട്ടേക്കാം.

എന്നാല്‍ അവന്‌ ഒരു പിതാവുണ്ടെങ്കില്‍, ആ പിതാവ്‌ തന്റെ പുത്രനെ ഒരു യാചകനെപ്പോലെ കൈകാര്യം ചെയ്യുകയില്ല. അവനു തന്റെ പിതാവിനോട്‌ എന്തും ചോദിക്കാന്‍ കഴിയും. എത്ര പണം വേണമെങ്കിലും എത്ര വലിയ അസൌകര്യങ്ങളില്‍ കൂടി കടന്നു പോകാനും തന്റെ പിതാവിനോട്‌ ആവശ്യപ്പെടാന്‍ കഴിയും. എന്നാല്‍ ഒരു അമ്മാവനോടോ അമ്മായിയോടോ മറ്റാരോടെങ്കിലുമോടോ ആവശ്യപ്പെടാന്‍ അവന്‍ മടിക്കുന്നു. എന്നാല്‍ അവനൊരു പിതാവുള്ളപ്പോള്‍, അവന്‍ സുരക്ഷിതനാണ്‌. അവനൊരു പ്രശ്‌നമുണ്ടായിട്ട്‌ അതിനുള്ള പരിഹാരം അവനറിയാന്‍ വയ്യെങ്കില്‍, അവന്‌ അത്‌ തന്റെ പിതാവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയും. അവന്‍ അകലെയുള്ള ഏതോ നഗരത്തിലാണെങ്കില്‍ അവനു തന്റെ പിതാവിനെ ഫോണ്‍ ചെയ്യാന്‍ കഴിയും. ഭൌതികമായി ഒരു പിതാവുണ്ടായിരിക്കുന്നത്‌ എത്ര വിസ്‌മയകരമാണ്‌! ആത്മീയമായും അതു കൃത്യമായി അങ്ങനെ തന്നെയാണ്‌.

ദൈവത്തെ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവായി നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ ഇനി ഒരിക്കലും ഏകാന്തത അനുഭവപ്പെടുകയില്ല. അത്‌ അസാധ്യമാണ്‌. കാരണം, ഫോണ്‍ലൈന്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്‌. നിങ്ങള്‍ക്ക്‌ എപ്പോഴും ദൈവപിതാവിനെ ഫോണ്‍ ചെയ്യാന്‍ കഴിയും. നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങള്‍ക്കെപ്പോഴും അദ്ദേഹത്തെ വിളിക്കാന്‍ കഴിയും. നിങ്ങള്‍ക്ക്‌ അദ്ദേഹത്തോടു നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പറയാന്‍ കഴിയും. വാസ്‌തവത്തില്‍ നിങ്ങള്‍ അവിടുത്തോടു പറയുന്നതിനു മുമ്പേ തന്നെ അവിടുന്നു നിങ്ങളുടെ ആവശ്യം അറിയുന്നു. നിങ്ങളുടെ ജീവിതത്തില്‍ എല്ലാ സമയത്തും നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ള ഏതു പ്രശ്‌നത്തിനും ഒരു ഉത്തരം അവിടുത്തേക്കുണ്ട്‌. ഞാന്‍ ഈ കാര്യം നിങ്ങള്‍ക്ക്‌ ഉറപ്പു വരുത്തട്ടെ. നിങ്ങള്‍ അതു വിശ്വസിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രശ്‌നം എന്തായിരുന്നാലും അതു കാര്യമല്ല. അതെത്ര ഗൌരവമുള്ളതാണെന്നത്‌ കാര്യമല്ല. ദൈവത്തിന്‌ അതിനൊരു പരിഹാരമുണ്ടെന്ന്‌ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തന്നെയുമല്ല നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവെന്ന നിലയില്‍ വിശ്വാസത്തോടെ അവിടുത്തെയടുത്ത്‌ നിങ്ങള്‍ വരുമെങ്കില്‍, അവിടുന്നു നിങ്ങളെ ഭര്‍ത്സിക്കുകയില്ല. നിങ്ങളുടെ വിശ്വാസം എന്റെ വാക്കുകളെ ആശ്രയിച്ചാകാതിരിക്കാന്‍ നിങ്ങള്‍ക്കു ദൈവവചനത്തില്‍ നിന്ന്‌ മനോഹരമായ ഒരു വാഗ്‌ദാനം നല്‍കുവാന്‍ ഞാനാഗ്രഹിക്കുന്നു. വിശ്വാസം ദൈവവചനത്തിന്റെ കേള്‍വിയാല്‍ വരുന്നു. യാക്കോബ്‌ 1:5ല്‍ എഴുതപ്പെട്ടിരിക്കുന്നത്‌ ``നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവേകം കുറവാണെങ്കില്‍... '' വിവേകം എന്നാല്‍ എന്താണ്‌? പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ ജ്ഞാനമാണത്‌. അതു ഫലപ്രദമാകാത്ത ഒന്നല്ല. അതു സൈദ്ധാന്തികമായി ഒരു പരിഹാരമായിരിക്കും. അതു നാം അഭിമൂഖീകരിക്കുന്ന ഒരു പ്രത്യേക പ്രശ്‌നത്തിനുള്ള പ്രായോഗികമായ പരിഹാരമായിരിക്കും. അതേ, അതാണ്‌ വിവേകം. ദൈവത്തിന്റെ ജ്ഞാനം, ഒരു പുസ്‌തകത്തിന്റെ അറിവല്ല.

വേദപുസ്‌തകം അറിയുന്നതും ദൈവത്തെ അറിയുന്നതും തമ്മില്‍ വലിയ ഒരന്തരം ഉണ്ടെന്ന്‌ നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ശൈശവം മുതല്‍ നിങ്ങളുടെ പിതാവില്‍ നിന്ന്‌ വേര്‍പെടുത്തപ്പെട്ടിരുന്നു എന്നും, 25 വര്‍ഷങ്ങളായി നിങ്ങള്‍ നിങ്ങളുടെ പിതാവില്‍ നിന്നു വളരെ ദൂരെ ജീവിച്ചിരുന്നു എന്നും കരുതുക. അനന്തരം നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ ജീവിതകഥകളെക്കുറിച്ച്‌ എല്ലാ വിശദീകരണങ്ങളുമുള്ള ഒരു പുസ്‌തകം വായിക്കുന്നു. ആ പുസ്‌തകം വായിക്കുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടെ പിതാവിനെക്കുറിച്ചറിയും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അറിയുകയില്ല. 25 വര്‍ഷങ്ങളായിട്ട്‌ നിങ്ങള്‍ ഒരിക്കലും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. എന്നാല്‍ തന്റെ പിതാവിന്റെ കൂടെ വളര്‍ന്നു വന്ന മറ്റൊരു കുഞ്ഞ്‌ അവന്റെ പിതാവിനെക്കുറിച്ച്‌ ഒരിക്കലും ഒരു പുസ്‌തകവും വായിച്ചിട്ടില്ലാത്തവന്‍, അഞ്ചോ ആറോ വര്‍ഷം തന്റെ പിതാവിന്റെ കൂടെ വളര്‍ന്നവന്‍, അവന്‍ തന്റെ പിതാവിനെ നിങ്ങള്‍ അറിയുന്നതിനെക്കാള്‍ നന്നായി അറിയും. ധാരാളം ആളുകള്‍ വേദപുസ്‌തകം വായിക്കുന്നുണ്ട്‌. അതു നിങ്ങളുടെ പിതാവിന്റെ ജീവചരിത്രം വായിക്കുന്നതുപോലെയാണ്‌. എന്നിട്ടു നിങ്ങള്‍ നിങ്ങളുടെ പിതാവിനെത്തന്നെ അറിയാതിരിക്കുന്നു. വിവേകം എന്നത്‌ ഒരു പിതാവെന്ന നിലയില്‍ ദൈവത്തെ അറിയുന്നതും അങ്ങനെ ഞാന്‍ ഇപ്പോള്‍ നേരിടുന്ന എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും അവയ്ക്കു പരിഹാരം കണ്ടെത്തുന്നതുമാണ്‌. അത്‌ ഒരു കുടുംബപ്രശ്‌നമായാലും, സാമ്പത്തിക പ്രശ്‌നമായാലും, ഒരു വിവാഹത്തിന്റെ പ്രശ്‌നമായാലും, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രശ്‌നമായാലും, അല്ലെങ്കില്‍ അവരുടെ ജോലി, അല്ലെങ്കില്‍ താമസിക്കാനൊരു വീട്‌ ഇതിലേതായാലും അതു വിഷയമല്ല. നാം ജീവിക്കുന്ന ഈ ലോകത്തില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ട്‌. അതിന്റെ ഉത്തരം ദൈവത്തിലാണ്‌.

``ആര്‍ക്കെങ്കിലും വിവേകം കുറവാണെങ്കില്‍...'' അത്‌ അര്‍ത്ഥമാക്കുന്നത്‌ `ആര്‍ക്കെങ്കിലും' എന്നു തന്നെയാണ്‌. നിങ്ങള്‍ അവരില്‍ ഒരാളാകാന്‍ യോഗ്യനാകുക. നിങ്ങള്‍ക്കു വിവേകം കുറവുണ്ടോ? അതിന്റെ അര്‍ത്ഥം നിങ്ങള്‍ നേരിടുന്ന പ്രശ്‌നത്തിന്‌ ഒരു പരിഹാരം നിങ്ങള്‍ക്ക്‌ ഇല്ലാതെ വരുന്നുണ്ടോ? അവന്‍ ദൈവത്തോടു ചോദിക്കട്ടെ. നിങ്ങള്‍ എന്താണു ചെയ്യേണ്ടത്‌? നിങ്ങള്‍ നാലുചുറ്റും ഓടിനടക്കുകയും വളരെ ആളുകളോടു ചോദിക്കുകയും ചെയ്യുന്നു. എന്നിട്ടും അതു നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ട്‌ മറ്റെന്തെങ്കിലും ചെയ്‌തുകൂടാ? എന്തുകൊണ്ടു നിങ്ങള്‍ ദൈവത്തോട്‌ ചോദിക്കുന്നില്ല? നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നിങ്ങളെ കേള്‍ക്കുവാന്‍ ദൈവത്തിനു കഴിയും? ഇപ്പോള്‍ തന്നെ നിങ്ങള്‍ ദൈവത്തോടു വിളിച്ചപേക്ഷിക്കുമെങ്കില്‍ അവിടുത്തേക്കു നിങ്ങളെ കേള്‍ക്കാന്‍ കഴിയും. അവിടുന്നു നിങ്ങള്‍ക്കു തരുമോ? തീര്‍ച്ചയായും. അവിടുന്ന്‌ ഒരു പിതാവാണ്‌. അവിടുന്ന്‌ ഒരമ്മാവനല്ല, ഒരയല്‍ക്കാരനല്ല. ഒരുപകാരിയായ അയല്‍ക്കാരന്‍ നമ്മെ സഹായിക്കുമായിരിക്കും. എന്നാല്‍ ഒരു പിതാവ്‌ അതിനേക്കാള്‍ വളരെയേറെ സഹായിക്കും. അവിടുന്ന്‌ എല്ലാ പിതാക്കന്മാരെക്കാളും ഏറ്റവും നല്ല പിതാവാണ്‌. മാത്രമല്ല അവന്‍ നിങ്ങള്‍ക്ക്‌ ഏറ്റവും നല്ലതു തരികയും ചെയ്യും. യേശു ഒരിക്കല്‍ പറഞ്ഞു. ``ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക്‌ നല്ല ദാനങ്ങളെ കൊടുപ്പാനറിയുന്നുവെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവര്‍ക്ക്‌ എത്രയധികം നല്ല ദാനങ്ങളെ കൊടുക്കും?'' നിങ്ങളുടെ മകന്‍ നിങ്ങളോട്‌ അപ്പം ചോദിച്ചാള്‍ നിങ്ങള്‍ അവന്‌ ഒരു കല്ലു കൊടുക്കുമോ? ഇല്ല. അവന്‍ ഒരു മുട്ട ചോദിച്ചാല്‍ നിങ്ങള്‍ അവന്‌ ഒരു തേളിനെ കൊടുക്കുമോ? അവനെ അപായപ്പെടുത്തുന്ന എന്തെങ്കിലും നിങ്ങള്‍ അവനു കൊടക്കുമോ? ഇല്ല. അവന്‌ കൃത്യമായി എന്താവശ്യമുണ്ടോ അത്‌ അവനു നിങ്ങള്‍ നല്‍കും. ദൈവം കൃത്യമായി അങ്ങനെ തന്നെയാണ്‌. നമുക്ക്‌ കൃത്യമായി ആവശ്യമുള്ളത്‌ അവിടുന്നു നല്‍കുന്നു. എന്നിട്ട്‌ അവിടുന്നു പറയുന്നു ദൈവം നമുക്ക്‌ ഔദാര്യമായി നല്‍കും. യാക്കോബ്‌ 1:5ലെ ഈ വചനം അതാണ്‌ നമ്മോടു പറയുന്നത്‌. ഏതാനും തുള്ളികളല്ല. നിങ്ങള്‍ ഒരു സ്‌പൂണിനുവേണ്ടി ചോദിച്ചാല്‍ അവന്‍ നിങ്ങള്‍ക്ക്‌ ഒരു ബക്കറ്റു തരും. നിങ്ങള്‍ക്ക്‌ ഒരു സ്‌പൂണ്‍ നിറച്ചു വിവേകം ആവശ്യമുള്ളപ്പോള്‍ അവന്‍ ഔദാര്യത്തോടെ ഒരു ബക്കറ്റ്‌ നിറച്ച്‌ അതു തരും. ദൈവം അങ്ങനെയാണ്‌. തന്നെയുമല്ല അവിടെ പറയുന്ന മറ്റൊരു കാര്യം ``നിങ്ങളെ ഭര്‍ത്സിക്കാതെ'' എന്നാണ്‌. `ഓ മടയന്മാരെ, നിങ്ങള്‍ക്കിതിന്റെ ഉത്തരം അറിയില്ലേ?' എന്ന്‌ അപ്പന്മാര്‍ ചില സമയങ്ങളില്‍ അവരുടെ കുഞ്ഞുങ്ങളെ ഭര്‍ത്സിക്കാറുണ്ട്‌. എന്നാല്‍ ദൈവം ഒരിക്കലും നമ്മെ ഭര്‍ത്സിക്കുകയില്ല. ``എന്തുകൊണ്ടു നിനക്കതിനുള്ള ഉത്തരം അറിയില്ല'' എന്ന്‌ അവിടുന്ന്‌ ഒരിക്കലും പറയുകയില്ല. അതു നിനക്കു നല്‍കപ്പെടും. അതിന്‌ ഒരു വ്യവസ്ഥയേ ഉള്ളു. ഇനി ഈ വ്യവസ്ഥ എന്താണെന്ന്‌ ശ്രദ്ധിക്കുക. നിങ്ങള്‍ വിശ്വാസത്തോടെ ചോദിക്കണം. അതാണ്‌ യാക്കോബ്‌ 1:6ല്‍ പറയുന്നത്‌. വാസ്‌തവത്തില്‍ 6-7 വാക്യങ്ങളില്‍ തുടര്‍ന്നു പറയുന്നത്‌ ``നീ വിശ്വാസത്തോടുകൂടി ചോദിക്കുന്നില്ലെങ്കില്‍, നിനക്കതു ലഭിക്കുകയില്ല.'' നിനക്കു വിവേകം ആവശ്യമായിരിക്കാം. ദൈവം നിനക്കതു തരുവാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. ആവശ്യം അവിടെ ഉണ്ട്‌. പരിഹാരം അവിടെയുണ്ട്‌. എന്നാല്‍ നിനക്കത്‌ ലഭിക്കുന്നില്ല. കാരണം നീ ചോദിക്കുമ്പോള്‍ നീ വിശ്വസിക്കുന്നില്ല. അതു വളരെ ലളിതമാണ്‌. ഇതുവരെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയിട്ടില്ലാത്തതിന്റെ കാരണം ഇതായിരിക്കാം. യേശു കൊണ്ടുവന്ന ദൈവത്തിന്റെ വെളിപ്പാട്‌ ഇന്നു മുതല്‍ വിശ്വസിക്കാന്‍ എന്തുകൊണ്ടു നിങ്ങള്‍ തീരുമാനിക്കുന്നില്ല? പിതാവെന്ന നിലയില്‍ ദൈവം നിങ്ങളുടെ ഓരോ ആവശ്യവും അറിയുന്നു. അതു സൌഖ്യത്തിനുള്ള ശാരീരികാവശ്യമാകാം. ആത്മീയ ആവശ്യമാകാം. അതെന്തു തന്നെയായാലും. വര്‍ഷങ്ങളായി തുടര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കുടുംബ പ്രശ്‌നത്തിനുള്ള പരിഹാരമാകാം. നിങ്ങള്‍ക്ക്‌ ആ പ്രശ്‌നം മുഴുവനായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ അതിന്റെ നിന്നെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ആ ഭാഗം നിനക്കു പരിഹരിക്കാന്‍ കഴിഞ്ഞേക്കാം. വിശ്വാസത്തോടെ ചോദിക്കുക. ``കര്‍ത്താവേ ഇന്നു മുതല്‍ ഞാന്‍ വിശ്വസിക്കാന്‍ പോകുകയാണ്‌. അവിടുന്ന്‌ എന്റെ ഈ പ്രശ്‌നം പരിഹരിക്കുമെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്‌? കാരണം അങ്ങെന്റെ പിതാവാണ്‌. യേശു എന്നെ സ്‌നേഹിക്കുന്നതുകൊണ്ട്‌. എനിക്കു വേണ്ടി മരിച്ചു, ഞാന്‍ അവിടുത്തെ രക്തത്തില്‍ കഴുകപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ഞാന്‍ അങ്ങയുടെ മകനാണ്‌. ഞാന്‍ അങ്ങയുടെ മകളാണ്‌. എനിക്ക്‌ അങ്ങയോടു ചോദിക്കാനുള്ള അവകാശമുണ്ട്‌. അങ്ങെന്റെ പിതാവാണ്‌.'' ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കെന്തുകൊണ്ടു ദൈവത്തോടു ചോദിച്ചുകൂടാ? ആ പ്രശ്‌നം എന്തെന്ന്‌ കൃത്യമായി പറയുക, അതു കൃത്യമായിരിക്കണം. പൊതുവായിരിക്കരുത്‌. നിശ്ചിതമാകുക എന്നിട്ടു ചോദിക്കുക. ``കര്‍ത്താവേ ഈ പ്രത്യേക പ്രശ്‌നം ഞാന്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അങ്ങ്‌ എന്നോടു ഉത്തരം പറയുന്നതിനു ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.'' ദൈവം ഭര്‍ത്സിക്കാതെ നിങ്ങള്‍ക്ക്‌ ഔദാര്യമായി തരുമെന്നും ദൈവം മഹത്വീകരിക്കപ്പെടുമെന്നും അപ്പോള്‍ നിങ്ങള്‍ക്കു തീര്‍ത്തും ഉറപ്പിക്കാം. മറുപടി വരുമ്പോള്‍ മഹത്വം അവിടുത്തേക്കു കൊടുക്കുമെന്നു തീര്‍ച്ചപ്പെടുത്തുക.