WFTW Body: 

1 യോഹ. 2:6 പറയുന്നു, "അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു."

എങ്ങനെയാണ്‌ യേശു നടന്നത്‌. അവന്‍ വിജയകരമായി നടന്നത്‌ ചില സമയങ്ങളിലാണോ അതോ അധികം സമയങ്ങളിലുമാണോ? അതോ എല്ലാ സമയങ്ങളിലുമാണോ? ഉത്തരം നമുക്കറിയാം. അവന്‍ സകലത്തിലും നമുക്ക്‌ തുല്യമായി പരീക്ഷിക്കപ്പെട്ടു എന്നാല്‍ അവന്‍ ഒരിക്കലും പാപം ചെയ്‌തില്ല.

"നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹായം കാണിപ്പാന്‍ കഴിയാത്തവനല്ല. സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും പാപം ചെയ്യാത്ത ഒരുവനാണ്‌ നമുക്കുള്ളത്‌" (എബ്രാ. 4:5).

ഇപ്പോള്‍ നമ്മോട്‌ പറയുന്നത്‌ അവന്‍ നടന്നതുപോലെ തന്നെ നടക്കുവാനാണ്‌. ഈ ഭൂമിയില്‍ അത്‌ സാധ്യമാണോ? നമുക്ക്‌ ചെയ്യാന്‍ കഴിയില്ല എന്ന്‌ അവനു നല്ലവണ്ണം അറിയാവുന്ന ഒരു കാര്യം ചെയ്യുവാന്‍ ദൈവം നമ്മോട്‌ പറയുമോ? ഇല്ല. അത്‌ സങ്കല്‌പിക്കുവാന്‍ പറ്റാത്ത ഒന്നാണ്‌. ഭൌമീക പിതാക്കൻമാര്‍ പോലും യുക്തിരഹിതമായ നിര്‍ബന്ധങ്ങള്‍ തങ്ങളുടെ മക്കളുടെ മേല്‍ ചുമത്താറില്ല. എത്രമാത്രം കുറവായിരിക്കും ദൈവം ചെയ്യുക!

പുതിയ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും ദുഃഖകരമായ ചില വാക്കുകള്‍ കാണപ്പെടുന്നത്‌ മത്തായി 13:58ല്‍ ആണ്‌. "അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികള്‍ അവന്‍ ചെയ്‌തില്ല." മര്‍ക്കോസ്‌ 6:5ല്‍ ഇതിനു സമാന്തരമായ വേദഭാഗം പറയുന്നു "അവന്‌ അവിടെ വീര്യപ്രവൃത്തികള്‍ ഒന്നം ചെയ്യുവാന്‍ കഴിഞ്ഞില്ല."

അവന്റെ സ്വന്തം പട്ടണത്തിലുള്ള ആളുകള്‍ക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവരുടെ അവിശ്വാസം അവനെ പരിമിതപ്പെടുത്തി. ദൈവം നമുക്കുവേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്തവിധം സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളെ അവിശ്വാസം കെട്ടിക്കളയുന്നു.

ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ ആഗ്രഹിച്ചതും എന്നാല്‍ നിങ്ങളുടെ അവിശ്വാസം കാരണം അവനു ചെയ്യാന്‍ കഴിയാതെ പോയതുമായ വീര്യപ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ ഞാന്‍ അത്ഭുതപ്പെടുന്നു. ക്രിസ്‌തുവിന്റെ ന്യായാസനത്തിങ്കല്‍ നമ്മില്‍ ആര്‍ക്കെങ്കിലും ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വരുമോ, "നിനക്കുവേണ്ടിയും നിന്നിലൂടെയും ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്‌ എല്ലാം എനിക്കു നിന്റെ അവിശ്വാസം മൂലം ചെയ്യാന്‍ കഴിഞ്ഞില്ല." നമ്മുടെ ഭൌമീക ജീവിതത്തിന്റെ അവസാനം ഈ കാര്യം നാം കണ്ടെത്തിയാല്‍ നമ്മുടെ ഹൃദയങ്ങളില്‍ എന്തു ദുഃഖം ഉണ്ടാകും. അതിനെക്കുറിച്ച്‌ നാം ഇപ്പോള്‍ തന്നെ ചിന്തിക്കുന്നതാണ്‌ നല്ലത്‌.

പാപത്തിൻമേല്‍ ജയമുള്ള ഒരു ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നതിനും ഇതേ പ്രമാണം തന്നെയാണ്‌ പ്രയോഗിക്കുന്നത്‌. നമുക്ക്‌ ഇതിനുവേണ്ടി ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും, അതിനായി ദാഹിക്കുകയും ചെയ്യാം എങ്കിലും അങ്ങനെയൊരു ജീവിതത്തിലേക്കു നമ്മെ നയിക്കാന്‍ ദൈവത്തിനു കഴിയുമെന്നും അവന്‍ നമ്മെ അതിലേക്കു നയിക്കുമെന്നും നാം വിശ്വസിക്കുന്നതുവരെ നമുക്ക്‌ എങ്ങും എത്തിച്ചേരുവാന്‍ കഴിയുകയില്ല.

സാത്താനറിയാം നിങ്ങള്‍ക്ക്‌ വിശ്വാസത്തിലൂടെ അല്ലാതെ ദൈവത്തില്‍നിന്ന്‌ ഒന്നും പ്രാപിക്കാന്‍ കഴിയുകയില്ലെന്ന്‌. അവന്‍ നിങ്ങളുടെ ഹൃദയത്തെ അവിശ്വാസംകൊണ്ടു നിറയ്ക്കുവാന്‍ എപ്രകാരം പരിശ്രമിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ ഊഹിക്കുവാന്‍ കഴിയും. അവിശ്വാസം എന്നത്‌ ഭോഷ്‌ക്‌ പറയുന്നതിനെക്കാളും അല്ലെങ്കില്‍ വ്യഭിചാരത്തെക്കാളും വലിയ പാപമാണ്‌. കാരണം, രണ്ടാമത്‌ പറഞ്ഞവ പാപമെന്ന്‌ എളുപ്പം തിരിച്ചറിയാവുന്നതാണ്‌. എന്നാല്‍ അവിശ്വാസം അങ്ങനെയല്ല.

എബ്ര. 3:12ല്‍ പറയുന്നു "സഹോദരന്മാരെ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്‌ അവിശ്വാസമുള്ള ദുഷ്‌ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍."

അവിശ്വാസമുള്ള ഒരു ദുഷ്‌ടഹൃദയത്തിനു നമ്മെ ദൈവത്തില്‍ നിന്നകറ്റി വീഴ്‌ത്തുവാന്‍ കഴിയും. അവിശ്വാസമാണ്‌ മറ്റെല്ലാ പാപങ്ങളുടെയും മൂലകാരണം.

റോമര്‍ 6:14 പറയുന്നു. "നിങ്ങള്‍ ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍തൃത്വം നടത്തുകയില്ലല്ലോ."

അവിടെ പരിശുദ്ധാത്മാവ്‌ നമ്മോടു വ്യക്തമായി പറയുന്നത്‌ നാം കൃപയ്ക്കധീനരാണെങ്കില്‍, പാപത്തിനു നമ്മുടെ മേല്‍ അധികാരം നടത്താന്‍ കഴിയുകയില്ല എന്നാണ്‌. ഒരു കൊച്ചുകുഞ്ഞിനുപോലും മനസ്സിലാക്കാന്‍ കഴിയുന്നത്ര സ്‌പഷ്‌ടമായിട്ടാണ്‌ അത്‌ എഴുതപ്പെട്ടിരിക്കുന്നത്‌. എന്നിട്ടുപോലും അനേകം വിശ്വാസികളും ഇപ്പോഴും പാപത്തിത്തേല്‍ ജയമുള്ള ഒരു ജീവിതം ജീവിക്കുന്നതിനുള്ള സാധ്യതയില്‍ വിശ്വസിക്കുന്നില്ല.

നിങ്ങള്‍ ജയത്തില്‍ ജീവിക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ ചിന്താജീവിതം എത്ര മലിനതയുള്ളതായാലും, അല്ലെങ്കില്‍ നിങ്ങള്‍ വളരെ നാളുകളായി കോപത്താല്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നെങ്കിലും അതു കാര്യമല്ല. കര്‍ത്താവിനു നിങ്ങളെ പൂര്‍ണ്ണമായി സ്വതന്ത്രരാക്കുവാനും നിങ്ങള്‍ക്ക്‌ ഒരു നിര്‍മ്മലഹൃദയം തരുവാനും കഴിയും. എന്നാല്‍ നിങ്ങള്‍ അതു വിശ്വസിക്കുന്നതുവരെ അവനത്‌ ചെയ്യാന്‍ കഴിയുകയില്ല.

വേദപുസ്‌തകം പറയുന്നത്‌ നാം ഹൃദയത്തില്‍ വിശ്വസിക്കുന്നത്‌ വായ്‌കൊണ്ട്‌ ഏറ്റു പറയണമെന്നാണ്‌.റോമ. 10:10 പറയുന്നു "ഹൃദയംകൊണ്ട്‌ നീതിക്കായി വിശ്വസിക്കുകയും വായ്‌കൊണ്ട്‌ രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു."

ഇത്‌ വളരെ പ്രാധാന്യമുള്ള ഒരു പ്രമാണമാണ്‌. കാരണം വായ്‌കൊണ്ടുള്ള ഏറ്റുപറച്ചിലിലൂടെയാണ്‌ നാം നമ്മുടെ വിശ്വാസം പ്രകട മാക്കുന്നത്‌. ഇത്‌ ക്രമേണ നമ്മെ പാപത്തിന്റെ ശക്തിയില്‍നിന്നുള്ള വിടുതലിലേക്കു നയിക്കുന്നു. അതുകൊണ്ടു നാം സാത്താനോടു നമ്മുടെ സാക്ഷ്യവചനം സംസാരിക്കണം. "ദൈവം എന്നെ പാപത്തിൻമേല്‍ ജയമുള്ള ഒരു ജീവിതത്തിലേക്കു നയിക്കാന്‍ പോകുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു" അങ്ങനെ നമുക്കു സാത്താനെ ജയിക്കാം.