WFTW Body: 

പുതിയ നിയമം, നമ്മുടെ ശാരീരികാവയവങ്ങളുടെ - പ്രത്യേകിച്ച്‌ കാത്‌, കണ്ണ്‌, നാവ്‌ - ശിക്ഷണത്തിന്‌ വലിയ ഊന്നല്‍ നല്‍കിയിരിക്കുന്നു. ആത്മാവിന്റെ ശക്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തികളെ മരിപ്പിച്ചില്ലെങ്കില്‍ നമുക്ക്‌ ആത്മീയ ജീവിതം ആസ്വദിക്കാന്‍ കഴിയുകയില്ലെന്ന്‌ റോമര്‍ 8:13-ല്‍ പൌലൊസ്‌ പറയുന്നു. 1 കൊരി. 9:27ല്‍ തന്റെ ശരീരത്തെ എത്ര കര്‍ക്കശമായിട്ടാണ്‌ താന്‍ ശിക്ഷണം ചെയ്‌തതെന്ന്‌ അദ്ദേഹം നമ്മോട്‌ പറയുന്നു. വിശുദ്ധീകരണത്തിന്റെ എത്ര വലിയ അനുഭവം നമുക്കുണ്ടായിട്ടുണ്ടെങ്കിലും, അപ്പോഴും പൌലോസ്‌ ചെയ്‌തതു പോലെ, നമ്മുടെ ജീവിതാവസാനം വരെ നമ്മുടെ ശാരീരികാവയവങ്ങളെ ശിക്ഷണം ചെയ്യേണ്ടതുണ്ട്‌.

നാം നമ്മുടെ ചെവികള്‍ക്ക്‌ നല്‍കുന്ന സംഭാഷണങ്ങള്‍ ഏതു വിധത്തിലുള്ളതാണെന്ന കാര്യത്തില്‍ നാം പരിശീലിപ്പിക്കപ്പെടേണ്ടതുണ്ട്‌. നമ്മുടെ സമയം വ്യാജ വര്‍ത്തമാനം പരത്താനും ദൂഷണം പറയാനുമായി കൊടുത്തിട്ട്‌ നമ്മുടെ ചെവികളെ ദൈവത്തിന്റെ ശബ്‌ദം കേള്‍ക്കാനായി സമഞ്‌ജസപ്പെടുത്താന്‍ നമുക്ക്‌ കഴിയില്ല.

നമ്മുടെ കണ്ണുകളെ, അതു നോക്കുന്നതിനും വായിക്കുന്നതിനും അനുവദിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ - പ്രത്യേകിച്ച്‌ ഈ നാളുകളില്‍- ശിക്ഷണം ചെയ്യപ്പെടേണ്ട ആവശ്യമുണ്ട്‌. തന്റെ കണ്ണുകളെ പതിവായി നിയന്ത്രിക്കപ്പെടാത്ത കാരണത്താല്‍ അനേകം മിഷണറിമാരും ദൈവത്തിന്റെ ദാസന്മാരും അസ്സന്മാര്‍ഗത്തില്‍ വീണു പോയിട്ടുണ്ട്‌. ഈ മേഖലയിലുള്ള ശിക്ഷണ രാഹിത്യം മൂലം ശാശ്വതമായി ചിന്താ ജീവിത്തില്‍ വീഴ്‌ച സംഭവിക്കുന്നവര്‍ എത്ര അധികമാണ്‌! ``വ്യര്‍ത്ഥ കാര്യങ്ങളില്‍ നിന്ന്‌ എന്റെ കണ്ണുകളെ തിരിക്കേണമേ'' എന്നത്‌ നമ്മുടെ നിരന്തരമായ പ്രാര്‍ത്ഥന ആയിരിക്കണം (സങ്കീ. 119:37).

നമ്മുടെ നാവും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തില്‍ കീഴായിരിക്കേണ്ട ആവശ്യമുണ്ട്‌. ഒരുപക്ഷേ, മനുഷ്യ നാവിനേക്കാള്‍ വലിയതായി, ക്രിസ്‌തീയ സഭകളില്‍ ആത്മീയ മരണം വ്യാപിപ്പിക്കുന്ന ഒരുപാധി വേറെ ഇല്ല. യെശയ്യാവ്‌ ദൈവത്തിന്റെ വിശുദ്ധി ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‌ മുഖ്യമായി ബോധ്യം വന്നത്‌ തന്റെ നാവിനെ താന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വിധത്തെപ്പറ്റിയാണ്‌. ദൈവത്തിന്റെ വെളിച്ചത്തില്‍ തന്നെത്തന്നെ കാണുന്നതിനു മുമ്പ്‌ ഇത്‌ അദ്ദേഹം വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല.

യിരെമ്യാവിന്‌ കര്‍ത്താവില്‍ നിന്ന്‌ ആരുളപ്പാടുണ്ടായതെന്തന്നാല്‍ തനിക്ക്‌ ദൈവത്തിന്റെ വായ്‌ ആയി തീരണമെങ്കില്‍, അവന്‍ തന്റെ നാവിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധാലു ആണെങ്കില്‍ മാത്രമെ സാധിക്കൂ എന്നാണ്‌. തന്റെ സംഭാഷണത്തില്‍, അധമമായത്‌ ഉത്തമമായതില്‍ നിന്ന്‌ വേര്‍തിരിച്ചാല്‍ മാത്രം (യിരെ. 15:19).

ഈ പ്രവാചകന്മാര്‍ക്ക്‌ തങ്ങളുടെ നാവിനെ ഉപയോഗിക്കുന്ന രീതിയുടെ കാര്യത്തില്‍ അശ്രദ്ധരായിരിപ്പാന്‍ കഴിയില്ലായിരുന്നു. അങ്ങനെ അല്ലെങ്കില്‍ ദൈവത്തിന്റെ വക്താക്കളായിരിക്കാനുള്ള പ്രത്യേകാവകാശം അവര്‍ക്ക്‌ നഷ്‌ടപ്പെടുത്തേണ്ടി വരുമായിരുന്നു. അവര്‍ക്ക്‌, നിയന്ത്രണമില്ലാത്ത സംസാരം, വ്യര്‍ത്ഥഭാഷണം, ഏഷണി, ദൂഷണം കുറ്റപ്പെടുത്തല്‍ എന്നിവയ്ക്ക്‌ വഴങ്ങിയിട്ട്‌ മറ്റാരും അറിയാതെ രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ചെയ്‌തെങ്കില്‍ അതിന്റെ ഫലമായി അവര്‍ക്ക്‌ അവരുടെ വിളി നഷ്‌ടപ്പെട്ടു പോകുമായിരുന്നു. ഇന്ന്‌ നമ്മുടെ കാലത്ത്‌ നമുക്ക്‌ ഒരു പ്രവാചകനും ഇല്ലാതെ പോയതിന്‌ ഒരു കാരണം ഇതാകാം.

എപ്പോഴെങ്കിലും ദൈവം അവിടുത്തെ വചനം നമ്മുടെ അധരങ്ങളില്‍ തന്നിട്ടുണ്ടെങ്കില്‍, പിന്നെ നമ്മുടെ ഈ നാവിനെ അവിടുത്തെ ശുശ്രൂഷയ്ക്കു മാത്രമായി സംരക്ഷിക്കാനുള്ള ഗൌരവമേറിയ ഒരു കടപ്പാട്‌ നമ്മുടെ മേലുണ്ട്‌. നമ്മുടെ ശരീരത്തിലെ അവയവങ്ങളെ ഒരു ദിവസം അവിടുത്തെ ഉപയോഗത്തിനായി സമര്‍പ്പിക്കുകയും അടുത്ത ദിവസം നമ്മുടെ വിവേചനപ്രകാരം ഉപയോഗിക്കുന്നതിനായി അതു തിരികെ എടുക്കാനും നമുക്ക്‌ സാധ്യമല്ല. ഒരിക്കല്‍ അവിടുത്തേക്ക്‌ എന്തെല്ലാം സമര്‍പ്പിച്ചിട്ടുണ്ടോ അതെല്ലാം നിത്യമായി അവിടുത്തേക്ക്‌ തന്നെയാണ്‌.

ശരീര ശാസ്‌ത്രത്തില്‍, ഒരു ഡോക്‌ടര്‍ക്ക്‌ മിക്കപ്പോഴും നമ്മുടെ നാവില്‍ നോക്കിയിട്ട്‌ നമ്മുടെ ആരോഗ്യസ്ഥിതി അളക്കാന്‍ കഴിയും, അതുപോലെ തന്നെയാണ്‌ ആത്മീയ തലത്തിലും, യാക്കോബ്‌ നമ്മോടു പറയുന്നത്‌ ഒരുവന്റെ ആത്മീയതയുടെ തെളിവ്‌ അവന്‍ തന്റെ നാവിനെ ഉപയോഗിക്കുന്ന രീതിയാണ്‌ എന്നാണ്‌ (യാക്കോ. 1:26). ഒരു മനുഷ്യന്‌ തന്റെ നാവിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞാല്‍ അവന്‍ സല്‍ഗുണപൂര്‍ണ്ണനായ ഒരു മനുഷ്യനാണെന്നു പറയുവാന്‍ ധൈര്യപ്പെടുന്നു (യാക്കോബ്‌ 3:2).