WFTW Body: 

1 പത്രൊസില്‍ അപ്പൊസ്തലനായ പത്രൊസ് പറയുന്നത്, ഈ ഭൂമിയില്‍ നാം കടന്നുപോകുന്ന എല്ലാ ശോധനകളും 'അല്പകാലത്തേക്ക്' മാത്രമുളളതാണെന്നാണ് (1 പത്രൊസ് 1:6). നിത്യതയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍, 100 വര്‍ഷങ്ങള്‍ പോലും ഒരു ചെറിയ കാലയളവാണ്. നിത്യതയുടെ ഈ കാഴ്ചപ്പാടാണ് ശോധനയുടെ മദ്ധ്യത്തില്‍ നമുക്കുണ്ടായിരിക്കേണ്ടത്. എല്ലാ അപ്പൊസ്തലന്മാര്‍ക്കും ഈ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. യാക്കോബ് നമ്മുടെ ജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് ഒരാവിയായിട്ടാണ് ( യാക്കോബ് 4:14). " നൊടിനേരത്തേക്കുളള നമ്മുടെ കഷ്ടങ്ങളെ" കുറിച്ച് പൗലോസ് പരാമര്‍ശിച്ചിരിക്കുന്നു.( 2 കൊരി 4:4). പത്രൊസിന്‍റെ ഒന്നാം ലേഖനത്തിന്‍റെ പ്രതിപാദ്യവിഷയം ദൈവത്തിന്‍റെ സത്യകൃപ എന്നതാണ് എന്ന് ഓര്‍ക്കുക. അതുകൊണ്ട് നാം ഇവിടെ ആദ്യം മനസ്സിലാക്കുന്ന കാര്യങ്ങളില്‍ ഒന്ന്, ദൈവത്തിന്‍റെ സത്യകൃപ പ്രാപിക്കുന്നവര്‍ വിവിധ തരത്തിലുളള ശോനകളാല്‍ ക്ലേശിപ്പിക്കപ്പെടും എന്നത് സാധാരണമായ ഒരു കാര്യമാണ് എന്നതാണ്.

ആ ശോധനകളുടെ ഉദ്ദേശ്യം നമ്മുടെ വിശ്വാസത്തിന്‍റെ നിജസ്ഥിതി തെളിയിക്കുക എന്നതാണ് - തീയില്‍ ശോധന ചെയ്യപ്പെടുന്ന പൊന്നുപോലെ. ഭൂമിയുടെ ആഴങ്ങളില്‍ നിന്ന് എടുക്കുമ്പോള്‍ സ്വര്‍ണ്ണം ശുദ്ധമല്ല. അതിനെ ശുദ്ധീകരിക്കുന്നതിനുളള ഏക മാര്‍ഗ്ഗം അത് തീയില്‍ ഇടുക എന്നതാണ്. സോപ്പും വെളളവും കൊണ്ട് ഉരച്ചു കഴുകി അത് ശുദ്ധിചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. അത് അഴുക്ക് മാത്രമെ നീക്കുകയുളളു. എന്നാല്‍ സ്വര്‍ണ്ണത്തില്‍ കലര്‍ന്നിരിക്കുന്ന മറ്റു ലോഹങ്ങള്‍ നീക്കാന്‍, അത് തീയില്‍ ഇടേണ്ട ആവശ്യമുണ്ട്. അപ്പോള്‍ എല്ലാ ലോഹസങ്കരങ്ങളും ഉരുകി മാറുകയും ശുദ്ധമായ സ്വര്‍ണ്ണം പുറത്തു വരികയും ചെയ്യുന്നു. നിങ്ങള്‍ കടന്നുപോകുന്ന ശോധനകള്‍ തീപോലെയുളളതാകാം. അത് നിങ്ങളെ പീഡിപ്പിക്കുകയും നിങ്ങള്‍ അഗ്നിയിലാണെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുകയും ചെയ്യുന്നു. അതിന്‍റെ ഏക ഉദ്ദേശ്യം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അശുദ്ധമായതിനെ നീക്കികളയുക എന്നതാണ്. ഉദാഹരണത്തിന്, ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുകയും അവരുടെ വസ്തുവകകള്‍ അപഹരിക്കപ്പെടുകയും ചെയ്ത രാജ്യങ്ങളില്‍, അതിന്‍റെ ഫലമെന്തായിരുന്നു? അവര്‍ കുറച്ചു കൂടി നല്ല മോക്ഷയാത്രികരായി തീര്‍ന്നു. ഇപ്പോള്‍ അവര്‍ ഒന്നുമില്ലാത്തവരായപ്പോള്‍ അവര്‍ക്ക് തങ്ങളുടെ വസ്തുവകകളോടുളള അടുപ്പം കുറഞ്ഞവരായിതീര്‍ന്നു. എന്നാല്‍ പീഡനം ഇല്ലാത്തിടത്ത് ഏറ്റവും നല്ല വിശ്വാസികള്‍ക്കുപോലും അവരുടെ വസ്തുവകകളോടും സമ്പത്തിനോടും വളരെ പറ്റിച്ചേര്‍ന്നിരിക്കാന്‍ കഴിയും. നാം അതിനൊടൊന്നും പറ്റിച്ചേര്‍ന്നിട്ടില്ലെന്ന് ചിന്തിച്ചേക്കാം, എന്നാല്‍ നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്. അതുകൊണ്ട് ഒരു നാള്‍ ദൈവം നമ്മുടെ രാജ്യത്ത് പീഡനം വരുവാന്‍ അനുവദിക്കും - അപ്പോള്‍ നാം ശുദ്ധീകരിക്കപ്പെടും.

കമ്മ്യൂണിസ്റ്റുകാര്‍ റഷ്യ ഭരിച്ചപ്പോള്‍, ക്രിസ്ത്യാനികള്‍ക്ക് കോളേജ് വിദ്യാഭ്യാസമോ, നല്ല ജോലിയോ നേടുവാന്‍ കഴിയുമായിരുന്നില്ല എന്നു ഞാന്‍ കേട്ടിട്ടുണ്ട്. തെരുവുകള്‍ വൃത്തിയാക്കുന്നതു പോലെയുളള താഴ്ന്ന ജോലികള്‍ മാത്രമെ അവര്‍ക്കു നേടുവാന്‍ കഴിഞ്ഞിരുന്നുളളു. അങ്ങനെയുളള സാഹചര്യങ്ങളില്‍, ഉന്നതസ്ഥാനങ്ങളും വലിയജോലിയും ഉളളതിലൂടെ ഉണ്ടാകാവുന്ന ബഹുമതിയില്‍ നിന്നും വലിയ ആളാണെന്നുളള ഭാവത്തില്‍ നിന്നും എളുപ്പത്തില്‍ വേര്‍പെട്ടു നില്‍ക്കുവാന്‍ നമുക്ക് കഴിയുന്നു. സ്വര്‍ണ്ണത്തില്‍ നിന്ന് കീടമെല്ലാം എരിഞ്ഞുമാറിയിട്ട് നാം വാസ്തവത്തില്‍ ശുദ്ധമായി തീരുന്നു. അതുകൊണ്ടാണ് ഇന്ന് ലോകത്തിലെ ഏറ്റവും നല്ല ക്രിസ്ത്യാനികളില്‍ ചിലര്‍ പീഡനമുളള സ്ഥലങ്ങളില്‍ ഉളളത്. അതുകൊണ്ടു തന്നെ ക്രിസ്ത്യാനികള്‍ക്ക് ഒരു പീഡനങ്ങളും ഉണ്ടാകരുതെന്ന് ഞാന്‍ ഒരിക്കലും പ്രാര്‍ത്ഥിക്കാറില്ല - കാരണം അങ്ങനെ ചെയ്യുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് സഭയുടെ ശുദ്ധീകരണത്തിനെതിരായിട്ടായിരിക്കും. ഞാന്‍ പീഡനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാറില്ല, അതുപോലെ പീഡനത്തിനെതിരായും പ്രാര്‍ത്ഥിക്കാറില്ല. ഏതു സമയവും സഭയ്ക്ക് ഏറ്റവുംനല്ലത് എന്താണെന്ന് കര്‍ത്താവിനറിയാം. അതുകൊണ്ട് അതു തീരുമാനിക്കാന്‍ അവിടുത്തേക്ക് വിട്ടുകൊടുക്കും. ഏതു മാര്‍ഗ്ഗവും എനിക്കൊരുപോലെ നല്ലതാണ്. നാം സത്യകൃപ പ്രാപിക്കുമ്പോള്‍ ഇതായിരിക്കും നമ്മുടെ മനോഭാവം.

ക്രിസ്തു മടങ്ങിവരുമ്പോള്‍ ഇതെല്ലാം അവിടുത്തെ പുകഴ്ച്ചയ്ക്കും മഹത്വത്തിനും മാനത്തിനുമായി തീരും എന്ന് പത്രൊസ് തുടര്‍ന്നു പറയന്നു. ഈ ശോധനകളുടെ മദ്ധ്യത്തില്‍ നാം അവിടുത്തെ കാണുന്നില്ലെങ്കിലും, അപ്പോഴും നാം അവിടുത്തെ സ്നേഹിക്കുകയും, തന്നില്‍ ആശ്രയിക്കുകയും വര്‍ദ്ധിച്ച സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു. പത്രൊസ് യേശുവിനെ ശാരീരികമായി കണ്ടിട്ടുണ്ട്. എന്നാല്‍ യേശു പറഞ്ഞു " കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍" (യോഹന്നാന്‍ 20:29). നിങ്ങളില്‍ എത്രപേര്‍ ആ വാക്യം വിശ്വസിക്കുന്നു എന്ന് എനിക്കറിയില്ല - യേശുവിനെ ശാരീരികമായി കണ്ടിട്ടില്ലാത്തവരാണ്, പത്രൊസിനെപ്പോലെ അവിടുത്തെ ശാരീരികമായി കണ്ടിട്ടുളളവരേക്കാള്‍ ഭാഗ്യവാന്മാരെന്ന്. കര്‍ത്തവങ്ങനെപറഞ്ഞിട്ടുളളതിനാല്‍ അത് ഞാന്‍ എന്‍റെ പൂര്‍ണ്ണ ഹൃദയം കൊണ്ടും വിശ്വസിക്കുന്നു. വിശ്വസ്തതയോടെ ശോധനയിലൂടെ കടന്നുപോകുന്നതിന്‍റെ ഫലമായി, നാം "നമ്മുടെ ആത്മാക്കളുടെ രക്ഷ" പ്രാപിക്കുന്നു എന്ന് പത്രൊസ് തുടര്‍ന്നു പറയന്നു. (1 പത്രൊസ് 1:9). നരകത്തില്‍ നിന്നുളള രക്ഷയെക്കാള്‍ അധികമായി നമ്മുടെ ആത്മാക്കളുടെ രക്ഷയെക്കുറിച്ചാണ് അപ്പൊസ്തലന്മാര്‍ പറഞ്ഞിട്ടുളളത്.

നമ്മുടെ ആത്മാവ്, ആദാമില്‍ നിന്ന് സ്വാര്‍ത്ഥതയും നിഗളവും മറ്റു പലതിന്മകളും അവകാശമാക്കിയിട്ടുണ്ട്. ആദാമില്‍ നിന്ന് അവകാശമാക്കിയ എല്ലാ തിന്മകളില്‍ നിന്നും നാം രക്ഷിക്കപ്പെടേണ്ടതുണ്ട് - ഭൗതിക വസ്തുക്കളോടുളള നമ്മുടെ പ റ്റുമാനം, നമ്മുടെ മാനം തേടല്‍, സ്വയകേന്ദ്രീകൃതമായ വഴിയിലുളള നമ്മുടെ ജീവിതം, മുതലായവ പോലെയുളള കാര്യങ്ങള്‍. നമ്മെ പല തിന്മകളില്‍ നിന്നും വിടുവിക്കുവാന്‍ അഗ്നിശോധനകളും പീഡനവും സഹായിക്കുന്നു.

മാനസിക വൈകല്യമുളള ഒരു കുഞ്ഞുണ്ടായിരിക്കുന്നതിലുളള ശോധനയെപ്പറ്റി ചിന്തിക്കുക. ചില ആളുകള്‍ അതിനെ വലിയ ഒരു ദുര്‍ഭാഗ്യമായി കരുതുന്നു. അങ്ങനെയൊരു കുഞ്ഞുണ്ടാകുവാന്‍ നമ്മിലാരും പ്രാര്‍ത്ഥിക്കുകയില്ല. എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്ന ഒരു കുടുംബത്തിന് അങ്ങനെയൊരു കുഞ്ഞുണ്ടാകുവാന്‍ ദൈവം അനുവദിച്ചാല്‍, അത് അവരുടെ നന്മയ്ക്കായി ദൈവം തീര്‍ക്കുമെന്ന് നമുക്ക് തീര്‍ച്ചപ്പെടുത്താം. അത്തരത്തില്‍ കുഞ്ഞുങ്ങളുളള കുടുംബങ്ങളില്‍, മറ്റു കുടുംബങ്ങളെ അപേക്ഷിച്ച്, അവിടുത്തെ മറ്റു മക്കളില്‍ ആര്‍ദ്രതയുടെയും, ത്യാഗത്തിന്‍റെയും ശുശ്രൂഷയുടെയും ആത്മാവ് ഉണ്ട് എന്നുളള കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മിടുക്കന്മാരും കഴിവുളളവരുമായ മക്കളുളള മാതാപിതാക്കളുടെ ഹൃദയങ്ങളില്‍ മിക്കവാറും, ബോധപൂര്‍വ്വമല്ലാതെ ഒരു നിഗളം കടന്നുവരുവാന്‍ സാധ്യതയുണ്ട്. നിഗളം സ്വര്‍ഗ്ഗത്തിനുളളതല്ല, അത് നരകത്തിനുളളതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അനേകം വിശ്വാസികളുടെ കുടുംബങ്ങളില്‍ നിഗളം കാണപ്പെടുന്നു.

ദൈവം തന്‍റെ എല്ലാ മക്കളെയും ശോധനകള്‍ നേരിടുവാന്‍ അനുവദിക്കുന്നു. തന്‍റെ വലിയ ജ്ഞാനത്തില്‍, അതെപ്പോഴാണ് അവരുടെ അടുത്തേക്ക് അയക്കേണ്ടതെന്ന് അവിടുത്തേക്കറിയാം. നാം കര്‍ത്താവിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ദൈവം അനുവദിച്ച ഒരു ശോധനയിലും അവിടുത്തേക്ക് ഒരു ചെറിയ പിശകുപോലും പറ്റിയിട്ടില്ലെന്ന്, നാം കണ്ടെത്തും. നമ്മുടെ ജീവിതത്തില്‍ അവിടുന്ന് അനുവദിച്ച ഓരോ ശോധനയും, നമ്മെ പൊന്നുപോലെ ശുദ്ധിചെയ്യേണ്ടതിനായിരുന്നു എന്ന് നാം ആ നാളില്‍ കണ്ടെത്തും. നിങ്ങള്‍ അതു വിശ്വസിക്കുമെങ്കില്‍, എല്ലാ സമയത്തും നിങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കും. ശോധനകളുടെ നടുവില്‍ നിങ്ങള്‍ക്കു പറഞ്ഞു തീരാനാവാത്ത സന്തോഷമുണ്ടാകും - അതു നിങ്ങളുടെ ആത്മാവിന്‍റെ രക്ഷയ്ക്ക് കാരണമായിതീരും. കഴിഞ്ഞ കാലത്തുണ്ടായിരുന്ന പ്രവാചകന്മാര്‍ മനസ്സിലാക്കുവാന്‍ അന്വേഷിച്ചത് ഈ രക്ഷയാണ്. എന്നാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല. ദൂതന്മാര്‍പോലും ഇതിലേയ്ക്ക് കുനിഞ്ഞു നോക്കി ( 1 പത്രൊസ് 1:12). എന്നാല്‍ ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നയച്ചിരിക്കുന്ന പരിശുദ്ധാത്മാവ് സുവിശേഷം അറിയിക്കുന്നവരെ അഭിഷേകം ചെയ്തിരിക്കുന്നു. അതുകൊണ്ട് പത്രൊസ് പറയുന്നു. " ഇത്ര അത്ഭുതകരമായ ഒരു സുവിശേഷം നമുക്കുളളതിനാലും, ഈ ശോധനയിലൂടെ കടന്നുപോകുന്നത്. ഒരു ചെറിയ കാലയളവിലേയ്ക്കു മാത്രം ആയതിനാലും, നാം നേരിടുന്ന കഷ്ടങ്ങളാല്‍ ചഞ്ചലപ്പെടാതെ ക്രിസ്തുവിന്‍റെ വരവിനായി നോക്കി പാര്‍ത്തു കൊണ്ട് നമ്മുടെ മനസ്സിനെ
ഉണര്‍ത്തുക ( 1 പത്രൊസ് 1:13).