WFTW Body: 

അപ്പൊപ്ര: 2ല്‍ നാം കാണുന്നത്, 120 പേര്‍ പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിക്കുമ്പോള്‍, അവര്‍ എത്രനാള്‍ അതിനുവേണ്ടി കാത്തിരിക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ലായിരുന്നു. കാരണം യേശു ഒരിക്കലും ആ കാര്യം അവരോട് പറഞ്ഞിരുന്നില്ല. അത് 10 ദിവസത്തേക്ക് മാത്രമാണെന്ന് അവര്‍ അറഞ്ഞിരുന്നെങ്കില്‍ കാത്തിരിപ്പ് അവര്‍ക്ക് കൂടുതല്‍ എളുപ്പമായേനെ. എന്തിനെങ്കിലും വേണ്ടിയുളള കാത്തിരിപ്പ് തുടരുവാന്‍ ദൈവം നമ്മേ അനുവദിക്കുമ്പോള്‍, അതെത്ര നാളത്തേക്കാണെന്ന് അവിടുന്ന് നമ്മോട് പറയുന്ന പതിവില്ല. നാം വിശ്വാസത്താല്‍ ജീവിക്കണമെന്ന് ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നു, കാരണം ആത്മീയമായി വളരാനുളള ഏകമാര്‍ഗ്ഗം അതാണ് - തന്നെയുമല്ല നമ്മുടെ വിശ്വാസം ശക്തിപ്പെടുവാനുളള ഏകമാര്‍ഗ്ഗവും അതു തന്നെയാണ്. എത്രനാള്‍ നാം കാത്തിരിക്കേണ്ടിവരും എന്ന് നാം അറിഞ്ഞിരുന്നെങ്കില്‍, അവിടെ ഒരു വിശ്വാസവും ഉണ്ടാകുമായിരുന്നില്ല. പിന്നീട് നാം തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമാണ് നമുക്കിപ്രകാരം പറയാന്‍ കഴിയുന്നത് " മുന്നു ദിവസങ്ങള്‍ (മൂന്ന് വര്‍ഷങ്ങള്‍) ഞാന്‍ അതിനായി കാത്തിരിക്കേണ്ടിവന്നു".

കാത്തിരുന്ന ഈ ശിഷ്യന്മാരോട് " പരിശുദ്ധാന്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുമ്പോള്‍ നിങ്ങളെങ്ങനെ അറിയും?" എന്ന് ചോദിച്ചാല്‍ അവര്‍ പറയുന്നത് അപ്പോള്‍ ഞങ്ങള്‍ അന്യഭാഷയില്‍ സംസാരിക്കും എന്നായിരിക്കില്ല. പരിശുദ്ധാത്മാവ് വരുമ്പോള്‍ തങ്ങള്‍ ശക്തി പ്രാപിക്കും എന്നാണ് യേശു അവരോട് പറഞ്ഞിട്ടുളളത് എന്നായിരിക്കും അവര്‍ പറയുന്നത്. " ഞാന്‍ ശക്തി പ്രാപിച്ചിട്ടുണ്ട് എന്ന് ഞാന്‍ എങ്ങനെ അിറയും?" എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ദൈവം നമുക്ക് ഉറപ്പുതന്നതു പോലെ തന്നെ, നാം ശക്തിപ്രാപിച്ചു എന്നും നമുക്ക് ഉറപ്പുതരുവാന്‍ ദൈവത്തിനുകഴിയും. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ ആത്മാവിനോടു കൂടെ സാക്ഷ്യം വഹിച്ച പരിശുദ്ധാത്മാവിന്, നാം ശക്തി ധരിപ്പിക്കപ്പെട്ടു എന്നതിനും കൂടെ സാക്ഷ്യം വഹിക്കുവാന്‍ കഴിയും. പ്രാധാന്യമുളള ഈ രണ്ടുകാര്യങ്ങളിലും നിങ്ങള്‍ക്ക് ഉറപ്പുതരുവാന്‍ ദൈവത്തോട് അപേക്ഷിക്കുക - അതുകൊണ്ട് അവര്‍ ശക്തിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അവര്‍ക്കുശക്തി ലഭിച്ചപ്പോള്‍ അറിയപ്പെടാത്ത ഭാഷകളില്‍ (അന്യഭാഷയില്‍) സംസാരിക്കുവാനുളള വരവും കൂടി അവര്‍ പ്രാപിച്ചു എന്നാല്‍ അന്യഭാഷാവരം ഉണ്ട് എന്ന് അവകാശപ്പെടുന്ന പലരും അല്‍പ്പമെങ്കിലും ശക്തിയുളളവരായി കാണപ്പെടുന്നില്ല എന്നതാണ് ഇന്നത്തെ ദുഃഖകരമായ അവസ്ഥ. അന്യഭാഷ അനുകരിക്കപ്പെടാന്‍ കഴിയുന്നതാണ്, എന്നാല്‍ പാപത്തെ ജയിക്കുവാനും ക്രിസ്തുവിനു വേണ്ടി ധീരനായ ഒരു സാക്ഷിയാകുവാനുമുളള ശക്തി അനുകരിക്കപ്പെടാവുന്നതല്ല.

ഈ ഉദാഹരണം നോക്കുക: നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ (ശക്തി)വാങ്ങുവാന്‍ ഒരു കടയിലേക്കു പോകുന്നു. കച്ചവടക്കാരന്‍ നിങ്ങളോട് ഓരോ കമ്പ്യൂട്ടറിന്‍റെയും കൂടെ ഒരു സൗജന്യ സിഡിയും ( അന്യഭാഷ) കൂടെ നല്‍കുന്നുണ്ട് എന്നു പറയുന്നു. നിങ്ങള്‍ കടയിലേക്കു പോയത് ഒരു സിഡി വാങ്ങാനല്ല, ഒരു കമ്പ്യൂട്ടര്‍ വാങ്ങുവാനാണ്. എന്നാല്‍ സിഡി സൗജന്യമായി നല്‍കപ്പെട്ടതായതു കൊണ്ട്, നിങ്ങള്‍ ആ കമ്പ്യൂട്ടറും ആ സിഡിയും എടുക്കുന്നു. എന്നാല്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ സിഡി കണ്ടിട്ട് അതേ കടയിലേക്കു ചെന്ന് കമ്പ്യൂട്ടറിന്‍റെ വില കൊടുക്കുന്നു. എന്നാല്‍ സൗജന്യമായി കിട്ടിയ ആ സിഡി മാത്രം ഭവനത്തിലേക്ക് കൊണ്ടുപോകുന്നു. എന്തൊരു വിഡ്ഢിത്തമാണത്!! ഇത് ശക്തി പ്രാപിക്കാതെ അന്യഭാഷാവരം മാത്രം പ്രാപിച്ചവരുടെ ഒരു ചിത്രമാണ്.

കൊടിയകാറ്റടിക്കുന്നതുപോലെ ആകാശത്തു നിന്ന് ഒരു മുഴക്കം ഉണ്ടായി, അത് അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന വീട് മുഴുവന്‍ നിറച്ചു എന്നും അഗ്നിജ്വാല പോലെ പിളര്‍ന്ന നാവുകള്‍ അവരില്‍ ഓരോരുത്തന്‍റെമേലും പതിഞ്ഞു എന്നും നാം വായിക്കുന്നു. ഇത് ബാഹ്യമായുളള കാര്യങ്ങള്‍ മാത്രമായിരുന്നു. ഒരു അഭിഷേകവും ശക്തിയും പ്രാപിക്കുന്നതാണ് മുഖ്യമായി നടന്നകാര്യം. യേശു അഭിഷേകം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ ബാഹ്യമായ അടയാളം ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നു. യേശുവിന്‍റെ കാര്യത്തില്‍, അവിടെ കാറ്റോ അഗ്നിയോ ഇല്ലായിരുന്നു എന്നാല്‍ ഒരു പ്രാവും ശബ്ദവും ഉണ്ടായിരുന്നു. എങ്കിലും ഈ അപ്പൊസ്തലന്മാര്‍ പ്രാപിച്ച അതേ ശക്തിയും അഭിഷേകവും തന്നെയാണ് അവിടുന്ന് പ്രാപിച്ചത്. നാമും യേശു ആയിരുന്നതു പോലെതന്നെ " പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെടേണ്ട ആവശ്യമുണ്ട് " ( അപ്പോപ്ര 10:38). ശാരീരികവും വൈകാരികവുമായ അനുഭവങ്ങള്‍ നമുക്കോരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാം. ആരെങ്കിലും നിങ്ങള്‍ക്ക് വിലപിടിപ്പുളള ഒരു വജ്രം സമ്മാനമായി തരുമ്പാള്‍ അത് സാധാനരണ ബ്രൗണ്‍ പേപ്പറില്‍ അലക്ഷ്യമായി പൊതിഞ്ഞു ചുരുട്ടി തന്നാലും, തിളക്കമുളള ഒരു പേപ്പര്‍ കൊണ്ട് നന്നായി പായ്ക്ക് ചെയ്ത് അലങ്കാരനാടകള്‍ കൊണ്ട് കെട്ടിതന്നാലും അതിന് വ്യത്യാസം ഒന്നും ഇല്ല. അതിനകത്തുളള സമ്മാനമാണ് പ്രധാനം. ശിശുക്കളാണ് ഇപ്രകാരം പൊതികളാലും ബാഹ്യകാര്യങ്ങളാലും- കാറ്റ്, അഗ്നി, ശബ്ദം, വിറയലിന്‍റെ അനുഭവം മുതലായവയാല്‍ ആകര്‍ഷിക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയായവര്‍ ആകര്‍ഷിക്കപ്പെടുന്നത് ആ ദാനത്തിലാണ് - പരിശുദ്ധാത്മാവിന്‍റെ അഭിഷേകവും ശക്തിയും എന്നദാനം. തങ്ങള്‍ക്കു കിട്ടിയ സമ്മാനം പൊതിഞ്ഞിരുന്ന പൊതിയെപ്പറ്റി ആളുകള്‍ സാക്ഷ്യം പറയുകയും പുകഴ്ചയെടുക്കുകയും ചെയ്യുമ്പോള്‍, അവര്‍ ഇപ്പോഴും കുഞ്ഞു- ക്രിസ്ത്യാനികളാണെന്ന് നിങ്ങള്‍ അറിയുക.

ഓരോരുത്തരുടെയും തലയില്‍ ആവസിച്ചിരുന്ന അഗ്നിനാവ് സൂചിപ്പിക്കുന്നത്, പുതിയ ഉടമ്പടി യുഗത്തില്‍ നമ്മുടെ ശരീരത്തില്‍ നിന്ന് ദൈവം ഉപയോഗിക്കുന്ന ഏറ്റവും പ്രധാനഭാഗം നമ്മുടെ നാവാണെന്നാണ് - പരിശുദ്ധാത്മാവിനാല്‍ അഗ്നിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും എല്ലാ സമയവും അവിടുത്തെ പൂര്‍ണ്ണ നിയന്ത്രണത്തിന്‍റെ കീഴിലായിരിക്കുന്നതുമായ ഒരു നാവ്. ഇത് ഭാഷാവരത്തിന്‍റെ ഒരു പ്രതീകാത്മക ഭാഗം കൂടിയാണ്. മറ്റുളളവരെ അനുഗ്രഹിക്കുന്നതിനായി നിങ്ങളുടെ നാവ് ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു, അത് നിങ്ങള്‍ ഒരു പ്രാസംഗികനാണെങ്കില്‍ മാത്രമല്ല, എല്ലാ ദിവസവും ആളുകളോടുളള നിങ്ങളുടെ സാധാരണ സംഭാഷണങ്ങളിലൂടെയും അതു ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിനായി, നിങ്ങളുടെ സംഭാഷണങ്ങളുടെ മേല്‍ ഒരു ദിവസത്തിന്‍റെ 24 മണിക്കൂറും ഒരാഴ്ചയുടെ ഏഴു ദിവസങ്ങളിലും, പൂര്‍ണ്ണ നിയന്ത്രണം ഉണ്ടാകുവാന്‍ പരിശുദ്ധാത്മാവിനെ നിങ്ങള്‍ അനുവദിക്കണം. 2:14ല്‍ എല്ലാ അപ്പൊസ്തലന്മാരിലും പരിശുദ്ധാത്മാവ് വസിക്കുന്നതിന്‍റെ അതിശയകരമായ ഒരു ഫലം നാം കാണുന്നു. നാം ഇവിടെ വായിക്കുന്നത് " മറ്റ് പതിനൊന്ന് അപ്പോസ്തലന്മാരാല്‍ പിന്‍തുണയ്ക്കപ്പെട്ട് പത്രോസ് എഴുന്നേറ്റു നിന്നു" എന്നാണ് (എം.എസ്ജി) യേശുവിന് തന്‍റെ ജീവിതകാലത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കാര്യം ഒടുവില്‍ ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ആ 12 പേരും ഇപ്പോള്‍ ഒരു ശരീരമാണ്. പ്രസംഗിക്കുന്നതിലൂടെ ലഭിക്കുന്ന മാനം തേടുവാന്‍ വേണ്ടി അവര്‍ മത്സരിച്ചില്ല. അവര്‍ പത്രൊസിനെ പിന്‍താങ്ങുകയും അദ്ദേഹം പ്രസംഗിച്ചപ്പോള്‍ 100% അദ്ദേഹത്തിന്‍റെ പിന്നില്‍ ഉണ്ടായിരിക്കുകയും ചെയ്തു. ആത്മാവു വന്നു കഴിയുമ്പോള്‍ ഇതിലും വലിയകാര്യം അവര്‍ ചെയ്യുമെന്ന് യേശു പറഞ്ഞത് ഇതായിരുന്നു - ഒരു ശരീരമാകുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവ് അവരെ അഭിഷേകം ചെയ്തു.

2:17 ല്‍ പരിശുദ്ധാത്മാവിന്‍റെ ഈ പകര്‍ച്ച യോവേല്‍ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണ് എന്ന് പത്രൊസ് പറഞ്ഞു. സകല പുരുഷന്മാരുടെ മേലും സ്ത്രീകളുടെ മേലും പരിശുദ്ധാത്മാവിനെ പകരും അവര്‍ക്കും പ്രവചിക്കാന്‍ കഴിയും. പഴയ ഉടമ്പടിയില്‍ ഇത് രാജാക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി മാത്രം മാറ്റിവെയ്ക്കപ്പെട്ടിരുന്ന ഒരു പ്രത്യേക അവകാശമായിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍, എല്ലാവര്‍ക്കും ഈ ആത്മാവിനെ പ്രാപിക്കാം. ഇത് എത്രവലിയ ഒരു ബഹുമതിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.